സംയമനമുത്തമമെവിടേയും, കാര്യകാരണവിചിന്തനമോടെ പ്രതികരിക്കാം, അല്ലായ്കിൽ ഫലം വിപരീതമായിടാം, സൂചിയാൽ എടുക്കേണ്ട കരടുകൾ ഒരിക്കലും മായാത്ത വടുക്കളാക്കാതിരിക്കാം, വീൺവാക്കുകൾ വമിപ്പിക്കും വിഷത്താൽ കലുഷിതമാക്കാതിരിക്കാം ജീവിതം, ആത്മസംയമനം ശീലിച്ചീടിൽ നിർമമത്വമോടെയുള്ള മനനം സ്വായത്തമാവും, സംയമനം സമാധാനഹേതുവാകും, ജീവിതവഴികൾ സരളമാവും.. ★★★നിഷിബ എം നിഷി★★★
Author: Nishiba M
നാട്ടുകാരെന്തു ചൊല്ലും നാവടക്കിയില്ലെങ്കിൽ, നാടുനീളെ പറഞ്ഞുനടന്നീടും വീട്ടുവിശേഷമെല്ലാം, നാട്ടുകാരെ ഭയന്നിട്ടയ്യോ, നാക്കടക്കി, വാക്കടക്കി, എന്നിട്ടും നാട്ടുകാരുടെ വായടങ്ങിയില്ല, കുറ്റങ്ങൾ കേൾക്കാൻ കുതൂഹലമോലും കാതുകൾ കാതുകൾ തമ്മിൽ രഹസ്യം കൈമാറി, ഒടുവിൽ പരസ്യമായൊരു രഹസ്യമായി, ആ രഹസ്യമറിയാത്തതെന്റെയീ കാതു മാത്രം, ഒന്നായി തൊടുക്കുകിൽ നൂറാകും വിദ്യയിതൊരുനാൾ തിരിച്ചെത്തീടും ആയിരം നാവിൻ പ്രഹരശേഷിയോടെ, തൊടുക്കുമ്പോഴോർക്കുക വിപത്തിന്റെയാഴം, തന്റെ ഒരു മുറം വച്ചിട്ടു, ആരാന്റെ അര മുറം ചികയുമ്പോഴോർക്കുക, വിരലുകൾ ചൂണ്ടുന്നതാർക്കുനേരെയാവാം… ★★★നിഷിബ എം നിഷി★★★
ശ്യാമവർണ്ണത്തിനഴകുമായി, വൃത്തി തൻ പര്യായമായി, പൊൻപുലരിയിൽ കണിയായി, കർണ്ണകഠോരമെങ്കിലും ഉണർത്തുപാട്ടിൻ താളവുമായി, കാകനോട്ടത്തിൻ കൂർമ്മതയുമായി അനുദിനം വിരുന്നുവന്നിരുന്നൊരുകാലം. സ്വത്വം തിരിച്ചറിഞ്ഞൊരുനാൾ തന്നിൽ നിന്നുമൊരു നാളിലകലും പൂങ്കുയിൽ കുഞ്ഞിനും മാതൃത്വത്തിന്റെ മധുരമേകുന്നവർ. വർണ്ണവിവേചനത്തിന്റെ പ്രത്യക്ഷരൂപം പോൽ അവഗണനയുടെ വേദനയാവുന്നടുക്കളപ്പുറങ്ങളിൽ. വിരുന്നുകുറിക്കലിനീണവും ഒരുമയുടെ കലപിലയും ഏറെയുണ്ട് പാഠങ്ങൾ. ആയുസ്സറിയാതെ, ആയുസറ്റവരുടെ പ്രതിരൂപമായി, ആണ്ടുബലിയിൽ ഒരുരുളച്ചോറിന്റെ അവകാശിയായി, കാകൻ ചേക്കേറുന്നു കാലത്തിൻ വഴികളിൽ, പകരം വെക്കാനില്ലാത്ത പുണ്യം. ★★★നിഷിബ എം നിഷി★★★
എന്തിനെന്നറിയാത്തൊരു നൊമ്പരമിടനെഞ്ചിൽ, വിഷാദച്ഛവി കലരുന്നു ചിന്തകളിൽ കാരണം തേടുകിൽ ഒന്നല്ലൊരായിരം, വീണ്ടും തിരയുകിൽ ഇന്നലെകളുടെ സ്മൃതിതീരം തെളിയുന്നു മുന്നിൽ, ഇന്നിലേക്കൊഴുകാനാവാതെ തടയണ കെട്ടുന്നോർമ്മകൾ, നോവിൻ കാൽചിലമ്പണിയിക്കുന്നു, ഇന്നലെകളെ തർപ്പണം ചെയ്യണം, ഇന്നിനെയറിയാൻ, വ്യർത്ഥമീ അർത്ഥമില്ലാത്ത ചിന്തകൾ, അനുഭവങ്ങളെ പാഠങ്ങളാക്കാം, അന്യമായതൊക്കെ മറവിയിലെരിക്കാം.. ★★★നിഷിബ എം നിഷി★★★
“നിനക്കെന്താ ഇത്ര ഈഗോ” ഇതു കേൾക്കാൻ തുടങ്ങിയിട്ട് വർഷം അഞ്ചു കഴിഞ്ഞു. കല്യാണം കഴിഞ്ഞ അന്നു മുതലിന്നോളം ഓരോ സന്ദർഭങ്ങളിലും ഈഗോ എന്ന വാക്ക് കടന്നു വരും. അച്ഛനമ്മമാരുടെ തണലിൽ വളർന്ന ഇരുപത്തിയെട്ടു വർഷങ്ങൾക്കിപ്പുറം കുറ്റം ചെയ്യാതെ ശിക്ഷയനുഭവിക്കുകയാണ്. പഠിച്ചു നല്ലൊരു ജോലി നേടി ആത്മവിശ്വാസത്തോടെ മുന്നോട്ട് പോയി കൊണ്ടിരുന്ന എന്റെ കഴുത്തിൽ കുരുങ്ങിയ കുരുക്കായിരുന്നു അനിയേട്ടന്റെ താലി. പഠനവും ജോലിയുമൊക്കെയായി വയസ്സ് ഇരുപത്തിയെട്ടായത് ഞാൻ അറിഞ്ഞില്ല. അല്ലെങ്കിലും എനിക്കതൊരു വിഷയമായിരുന്നില്ല. പക്ഷേ നാട്ടുകാർക്കും വീട്ടുകാർക്കും അതൊരു ആഗോളപ്രശ്നമായി. അധ്യാപകദമ്പതികളായിരുന്നിട്ടും ഒറ്റമകളുടെ ഭാവിയെപ്പറ്റിയുള്ള ആശങ്ക അച്ഛനമ്മമാരെ വിഷമവൃത്തത്തിലാക്കി. തിരക്കിട്ട കല്യാണാലോചനകളിൽ എന്റെ ഒഴിവുദിനങ്ങൾ സംഘർഷഭരിതമായി. അങ്ങനെയാണ് അച്ഛന്റെ സുഹൃത്തിന്റെ മകന്റെ ആലോചന വന്നത്. സുമുഖൻ, സുന്ദരൻ, നല്ലൊരു ജോലിയുണ്ട്. കുടുംബവും കൊള്ളാം. സാമ്പത്തികമായും സാമൂഹികവുമായി നല്ല ചുറ്റുപാട്. എനിക്കും ഇഷ്ടക്കേടുണ്ടായില്ല. ജീവിതത്തിൽ എന്നായാലും വിവാഹം നടക്കേണ്ടതല്ലേയെന്ന ചിന്തയായിരുന്നു. പിന്നെ അച്ഛനമ്മമാരുടെ തിരഞ്ഞെടുപ്പ് തെറ്റില്ലെന്ന അടിയുറച്ച വിശ്വാസവും. അങ്ങനെ വിവാഹം കഴിഞ്ഞു. വിശ്വാസത്തകർച്ച ആദ്യദിവസം…
“ഹരീ, നീ സുമയെ വിളിക്കാൻ പോയോ?” “ഇല്ല, ശാന്തേടത്തി .ഇനി അവൾക്ക് ഇഷ്ടമുള്ളപ്പോൾ വരട്ടെ. എത്രയെന്നു വെച്ചാണ് സഹിക്കുന്നത്. കല്യാണം കഴിഞ്ഞ അന്നുതൊട്ട് തുടങ്ങിയതാണ്. എന്തെങ്കിലും പറഞ്ഞു പോയാൽ എല്ലാം കെട്ടിപ്പെറുക്കി മുഖവും വീർപ്പിച്ചൊരു പോക്ക്. മക്കളുണ്ടായാലൊരു മാറ്റമുണ്ടാവുമെന്നു വിചാരിച്ചു. എവിടെ, കൂടിയതല്ലാതെ ഒട്ടും കുറഞ്ഞില്ല. ഇതിനിടയിൽ തൃശങ്കുസ്വർഗ്ഗത്തിലാവുന്നതെന്റെ ചിന്നുവും മിന്നുവുമാണ്. എനിക്ക് ചോദിക്കാനും പറയാനും ആരുമില്ലല്ലോ. അവൾക്കാണെങ്കിൽ സ്വത്തും ബന്ധുബലവുമെല്ലാമുണ്ട്. എന്റെ വരുമാനത്തിനനുസൃതമായി നല്ല രീതിയിൽ തന്നെ അവളേയും മക്കളേയും ഞാൻ നോക്കുന്നുണ്ട്. പരമാവധി താണു കൊടുക്കാറുമുണ്ട്. കുറ്റം പറയരുതല്ലോ. കഴിഞ്ഞ പത്തു വർഷത്തിനിടയ്ക്ക് എന്നെ ഒരിക്കൽ പോലും കുറ്റം പറഞ്ഞിട്ടില്ല, അവളുടെ അച്ഛനുമമ്മയും.” “ഹരീ, നിന്റെ വിഷമം എനിക്ക് മനസ്സിലാവും. നിന്റെയമ്മയും അച്ഛനും നിന്നെ വിട്ടു പോവുമ്പോൾ നിനക്ക് പത്തു വയസ്സാണ്. അന്നുമുതൽ മക്കളില്ലാത്ത എനിക്കും ഗോപാലേട്ടനും നീ മകൻ തന്നെയാണ്. ഒടുവിൽ ഗോപാലേട്ടൻ പോയപ്പോൾ മകനായി നീ തന്നെയല്ലേ കർമ്മങ്ങൾ ചെയ്തത്. നിന്റെ ഏടത്തി വിളി ‘അമ്മ’…
നൈറ്റ് കോളിന്റെ മാസ്മരികതയിൽ പരിസരം മറന്നപ്പോൾ, ഒരു വിളിക്കപ്പുറം കാത്തിരിക്കുന്ന മനസ്സിനെ അവഗണിച്ചപ്പോൾ, അടിയൊഴുക്കിലൂർന്നുപോവുന്ന പാദത്തിനടിയിലെ മണ്ണിനെയറിയാതെ, സ്വപ്നലോകത്തെ രാജാവായപ്പോൾ , അഹങ്കാരത്തിന്റെ ബുർജ് ഖലീഫ പടുത്തുയർത്തിയപ്പോൾ, വീഴ്ചയുടെ ആഘാതം തിരിച്ചറിയാനാവാതെ പോയി. ചേർത്തുനിർത്താത്ത ബന്ധങ്ങൾ ചേർത്തു പിടിക്കാനുമുണ്ടാവില്ലെന്ന തിരിച്ചറിവ് ഏറ്റവും വലിയ സത്യമായിരുന്നു. ★★★നിഷിബ എം നിഷി★★★
ഇന്നുകൾ ബാക്കിയാക്കുന്ന ഇന്നലെകൾ, നാളെയിലേക്ക് കരുതി വെക്കുന്നത് നഷ്ടബോധമാവാതിരിക്കാൻ ഇന്നു ചെയ്യേണ്ട കർമ്മങ്ങൾ ഇന്നുതന്നെ ചെയ്യുക. ബാക്കി പൂരിപ്പിക്കാൻ നമ്മളില്ലെങ്കിലോ. നഷ്ടബാക്കിയുടെ ശിഷ്ടമായി ജീവിതമൊരു ചോദ്യചിഹ്നമാവാതിരിക്കാൻ ഇന്നിൽ ജീവിക്കുക. ★★★നിഷിബ എം നിഷി★★★
ജനനം ബാക്കിയാക്കുന്ന ആധികൾ, മരണം ബാക്കിയാക്കുന്ന ശൂന്യത, പ്രണയം ബാക്കിയാക്കുന്ന നൊമ്പരം, ബാല്യം ബാക്കിയാക്കുന്ന നഷ്ടബോധം, സ്നേഹം ബാക്കിയാക്കുന്ന കടപ്പാടുകൾ, നഷ്ടങ്ങൾ ബാക്കിയാക്കുന്ന വ്യഥകൾ, ശിഷ്ടങ്ങളുടെ ആകെത്തുകയാണ് ജീവിതം, കർമ്മബന്ധങ്ങളുടെ പാശത്തിൽ ഒരിക്കലും ഒടുങ്ങാത്ത ബാക്കികളുടെ ബാക്കിപത്രം… ★★★നിഷിബ എം നിഷി★★★
ഹെലനും ഡേവിഡുമാണ് റോസ് വില്ലയിലെ താമസക്കാർ. വിവാഹം കഴിഞ്ഞു മൂന്നു വർഷം അമേരിക്കയിലായിരുന്നു രണ്ടു പേരും. ഡേവിഡിന് അവിടെയായിരുന്നു ജോലി. ഡേവിഡിന്റെ അപ്പച്ചനും അമ്മച്ചിയും പെട്ടെന്നുണ്ടായ അപകടത്തിൽ ഇല്ലാതായപ്പോൾ വിദേശവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് വന്നു. ഇപ്പോൾ രണ്ടു വർഷമായി. നാട്ടിലെത്തിയതുമുതൽ ഹെലന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമാവാൻ തുടങ്ങി. അതിന്റെ കാരണം രാത്രിയിൽ ആവർത്തിച്ചു വരുന്ന ഒരു സ്വപ്നമായിരുന്നു. രാത്രി നന്നായി ഉറക്കം പിടിച്ചു കഴിയുമ്പോൾ കാലിലെന്തോ വലിഞ്ഞു മുറുകുന്നതുപോലെ തോന്നും. പെട്ടെന്ന് സ്വർണ്ണനിറമുള്ള, നീലപ്രകാശം സ്ഫുരിക്കുന്ന കണ്ണുകളുമായി ഒരു വലിയ സർപ്പം പത്തി വിടർത്തി മുന്നിൽ വന്നു നിൽക്കും. കിടന്നിടത്തു നിന്നും അനങ്ങാൻ കഴിയാതെ വിറങ്ങലിച്ച് മണിക്കൂറുകളോളം കിടക്കും. ഒരിക്കലും ദംശിക്കാനായി ശ്രമിച്ചിട്ടില്ല. അനുദിനമുള്ള ഈ സ്വപ്നം അവളുടെ മാനസികനില തന്നെ തകരാറിലാക്കി. ഡോക്ടർമാരുടെ ഭാഷയിൽ സ്ലീപ്പിംഗ് പരാലിസിസ് എന്ന അവസ്ഥയായി വിധിയെഴുതി. പക്ഷേ കാലിൽ തിണർത്തുകിടക്കുന്ന ചുറ്റിവരിഞ്ഞതിന്റെ പാടിന് ഉത്തരം കണ്ടെത്താൻ കഴിഞ്ഞില്ല. കുറേ മാസങ്ങൾക്കു ശേഷം തലേദിവസം രാത്രി…