ഉമ്മ അത്രമേൽ ദൃഢമുള്ള ബന്ധങ്ങളത്രെ ഉമ്മ നൽകി സ്നേഹിച്ചതത്രയും . ബന്ധങ്ങൾക്ക് മൂല്യച്യുതി വന്നതും ഉമ്മയുടെ മൂല്യം കുറഞ്ഞതും ഇക്കാലമത്രെ . റംസീന നാസർ
Author: ramzeena nasar
ഇണ ഇണക്കുരുവിപോൽ കഴിഞ്ഞവർ . കളിച്ചും ചിരിച്ചും കലഹിച്ചും സന്തോഷത്തോടെ വാണവർ . പെട്ടന്നൊരുനാൾ അവരിലൊന്നിനെ മൃത്യു കവർന്നെടുത്തഹോ . ചിറകറ്റു വീണ തൻ ഇണയെ നോക്കി പൊട്ടിത്തകർന്നു കരഞ്ഞവള്‍ . പിന്നെ ചിരിച്ചില്ല കരഞ്ഞില്ല പെട്ടെന്ന് മൗനിയായവൾ . നഷ്ട്ടമായത് ഇണ മാത്രമല്ല താൻ തന്നെ എന്ന് തിരിച്ചറിഞ്ഞവൾ . റംസീന നാസർ
ശലഭം കുട്ടിക്കാലത്തെ വലിയൊരു മോഹമായിരുന്നു ‘അമ്മ നട്ടു വളർത്തിയ പൂച്ചെടികളിൽ ഇരുന്നും വട്ടമിട്ടു പറന്നും ഇടയിൽ തേൻ നുകർന്നും നൃത്തമാടുകയും ചെയ്യുന്ന പല വർണ്ണങ്ങളാൽ മനോഹരിയായ ശലഭങ്ങളെ കൈയിൽപിടിച്ചു ഓമനിക്കാനും കൂടെ പറക്കാനും പക്ഷെ എന്റെ കയ്യെത്തും ദൂരെ വന്നിരുന്നു എന്നെ കളിയാക്കി പറന്നു പോവുന്നു കുഞ്ഞു മാലാഖമാരെ പോലെ ആണ് ഇന്നും ശലഭങ്ങൾ എനിക്ക് . റംസീന നാസർ
അവൾ അട്ടഹസിച്ചു, ചിരിച്ചു, ഉറക്കെ കരഞ്ഞു. പെട്ടെന്ന് മൗനിയായി. എന്നിട്ട് ഉറക്കെ പറഞ്ഞു, ഞാൻ ഭ്രാന്തിയാണെന്ന്. അവൾ ഇങ്ങനെ ആവാൻ ഇട വരുത്തിയ യഥാർത്ഥ ഭ്രാന്തന്മാരെ തിരിച്ചറിയാതെ.. റംസീന നാസർ
ആദ്യ പ്രണയം എന്റെ പ്രണയ വല്ലരിയിൽ ആദ്യമായ് പൂത്ത മലരേ നിൻ സുഗന്ധത്തിൽ ചാലിച്ച ഓർമ്മകൾക്കിന്നും ഏഴ് വർണ്ണങ്ങൾ നിന്നെക്കുറിച്ചുള്ള സ്വപ്നങ്ങൾക്കിന്നും ആയിരം ചിറകുകൾ നിൻ മൃദു മന്ദഹാസത്തിന് ഇന്നും ആയിരം സൂര്യ ശോണിമ നിന്റെ ഓർമ്മകൾക്കിന്നും ആയിരം പതിനാലാം രാവിന്റെ കുളിർമ്മയാണ് നീയെന്നും എന്റെ ഹൃദയത്തിൽ പൂത്തു നിൽക്കുന്ന വസന്തമാണ് ആ വസന്ത കാലത്തിനു ഇന്നും ആയിരം പനിനീർ പൂക്കളുടെ സുഗന്ധമാണ് . റംസീന നാസർ
ഒരുത്തി മകളെന്നും പെങ്ങളെന്നും കാമുകിയെന്നും ഭാര്യയെന്നും മുത്തശ്ശിയെന്നും വിശേഷണങ്ങളുള്ളൊരുത്തി സ്വയം ആളിപ്പടരാനും ആളിപ്പടർത്താനും ഊർജ്ജമുള്ള അവളൊരുത്തി അടിച്ചമർത്തിയാലും തളർത്തിയാലും ചാരമാക്കിയാലും ഉയർത്തെഴുനേൽക്കാൻ വമ്പുള്ള പെണ്ണൊരുത്തി . റംസീന നാസർ
ചെമ്പരത്തി നിന്റെ കവിളിണകൾ അത്രമേൽ മനോഹരമായി ചുവന്നു തുടുത്തിട്ടും അത്രമേൽ തലയെടുപ്പോടെ വേലിപ്പടർപ്പുകളിൽ പൂത് വിടർന്നിട്ടും പ്രണയത്തിന്റെ പര്യായമായ പനിനീർപ്പൂക്കളോളം അഴകിൽ മുൻപന്തിയിൽ ഉണ്ടായിട്ടും എന്തു കൊണ്ടോ ചെമ്പരത്തി നിന്നെ ഭ്രാന്തിനാൽ ഉപമിച്ചത് ഒരുപക്ഷെ നിന്റെ പ്രണയം അത്രമേൽ ഭ്രാന്തമായത് കൊണ്ടാവാം . റംസീന നാസർ
കാണം വിറ്റും ഓണം ഉണ്ണണമെന്ന പഴമൊഴിൽ തന്നെ ഉണ്ട് ഉത്രാടപ്പാച്ചിലിൻറെ പ്രസക്തി അഷ്ടിക്ക് വകയില്ലാത്ത കാലം പട്ടിണിയും ദാരിദ്ര്യവും ആയിരുന്നത്രേ അന്ന് കൈമുതൽ അന്നന്ന് കിട്ടുന്ന ചില്ലറതുട്ടുകൾ സ്വരുക്കൂട്ടി ഉത്രാട നാൾ അരിയും പലവ്യഞ്ജനങ്ങളും ഓണത്തിന് മാത്രം കിട്ടിയിരുന്ന ഓണക്കോടിയും വാങ്ങാൻ ചന്തയിലേക്ക് പാഞ്ഞിരുന്നകാലം ഒരു പക്ഷെ തിരുവോണ നാളിൽ എങ്കിലും വയർ നിറച്ചു ഉണ്ണാൻ ഉള്ള ആവേശമായിരിക്കും തിരുവോണതലേന്ന് ഉത്രാട നാളിൽ ഉള്ള ഈ പാച്ചിൽ. റംസീന നാസർ
പായസം പായസം പലവിധമെങ്കിലും എനിക്കിഷ്ടം പരിപ്പ് തന്നെ കിണർ വട്ടമുള്ള ഓട്ടുരുളിയിൽ ശുദ്ധിയും വൃത്തിയുമുള്ള പശുവിൻ നെയ്യിൽ വറുത്തെടുത്ത പരിപ്പും സ്നേഹത്തിന്റെ മാധുര്യം നിറഞ്ഞ ശർക്കര പാനിയിൽ ഇട്ട് വിളയിച്ചെടുത്തു നാടൻ തോർത്തു മുണ്ടിൽ പിഴിഞ്ഞെടുത്ത തേങ്ങാപ്പാലിൽ കുറുക്കിയെടുത് മേമ്പൊടിക്കായ് അൽപ്പം ഏലക്കാപൊടി തൂകി ഒരു നുള്ള് ഉപ്പും തലപ്പാലും ചേർത്തു തിളക്കാതെ ഇറക്കി വെച്ച് അൽപ്പം ചൂട് പോയാൽ തൊടിയിലെ നെയ്‌വാഴയുടെ ഇല മുറിച്ച അതിൽ പപ്പടവും പഴവും കൂട്ടിച്ചേർത്തു കഴിക്കുന്ന പായസം എന്നും ഓർമ്മയിൽ തങ്ങി നിൽപ്പു . റംസീന നാസർ
പൂക്കളം ഒരു പൂവട്ടി നിറയെ തുമ്പയും മുക്കുറ്റിയും മുയൽവാലനും തെറ്റിയും മന്താരവും കോളാമ്പിയും കാട്ടിലും മേട്ടിലും കയറി ഇറങ്ങി പറിച്ചെടുത്തു മുറ്റം നിറയെ ചാണകം വെള്ളം തളിച്ചു ചാണകം മെഴുകിയെടുത്ത കളത്തിൽ ചുറ്റും ഇരുന്ന് പൂക്കളം ഒരുക്കിയിരുന്ന ആ ഓണപ്പൂക്കളമെത്രെ ഇന്നും മനോഹരം . റംസീന നാസർ