ആദ്യഭാഗം മുതൽ വായിക്കാം.
പുതിയ വീട്ടിൽ അർഷാദ് സന്തോഷവാനായിരുന്നു.പുതിയ മാതാപിതാക്കളും സഹോദരങ്ങളും സ്നേഹമുള്ളവർ തന്നെ. മൂത്തവനായ മഹാദേവൻ അവനെ സ്വന്തം അനുജനായി കരുതി ,അത് പോലെ ഇളയവനായ ആദിദേവൻ കരുതിയില്ല.അവന് അർഷാദ് വീടിനുള്ളിൽ കയറുന്നതേ ഇഷ്ടമില്ലായിരുന്നു.
മുസ്ലിമായ അർഷാദ് കയറിയാൽ തന്റെ ബ്രാഹ്മണ ഗൃഹത്തിന്റെ പവിത്രത നശിക്കുമെന്ന്, അവനെ ആരോ തെറ്റിധരിപ്പിച്ചിരുന്നു.അച്ഛനും അമ്മയും ചേട്ടനും ചിന്തിക്കുന്നതിന് നേർവിപരീതമായിരുന്നു അവൻ്റെ ചിന്തകളും പ്രവൃത്തികളും.പലപ്പോഴും അർഷാദ് ആ വീട്ടിന് അധികപ്പറ്റാണ് എന്ന രീതിയിലാണ് അവന്റെ പെരുമാറ്റം.
സ്വജാതിക്കാരിൽ പലരുടെയും എതിർപ്പ് വന്നപ്പോളാണ് അവനെ ചേട്ടനായ മഹാദേവൻ്റെ കൂടെ വീടിന്റെ പിറകിലുള്ള മുറിയിലേയ്ക്ക് താമസിപ്പിച്ചത്.മഹാദേവന് അർഷാദെന്ന് വച്ചാൽ ജീവനായിരുന്നു.ഒരമ്മയുടെ വയറ്റിൽ പിറന്നില്ലയെന്നേയുള്ളു ,അത്ര ഇഷ്ടം.അതിനാൽ സ്കൂൾ വിട്ടാൽ അവൻ മഹാദേവന്റെ മുറിയിൽ കൂടും. ഒന്നിച്ചു പഠിക്കും,ഒന്നിച്ചു കളിക്കും ,ഒന്നിച്ചു കഴിക്കും ,ഒന്നിച്ചു ഉറങ്ങും.അവനെല്ലാം അവൻ്റെ ചേട്ടനായിരുന്നു.അവരുടെ പരസ്പരസ്നേഹം കണ്ട് അച്ഛനമ്മമാരുടെ കണ്ണ് നനഞ്ഞു.
ബ്രാഹ്മണനായ വളർത്തച്ഛൻ എല്ലാവരും കേൾക്കെ അവനോടു സസ്യ ഭക്ഷണം കഴിക്കാൻ പറഞ്ഞിരുന്നു.ആരുമറിയാതെ അവനെ കവലയിലെ അന്നമ്മ ചേട്ടത്തിയുടെ പീടികയിലെ അടുക്കളയിലേയ്ക്ക് കയറ്റി വിടും.
“അന്നാമ്മോ അവനെന്താ ഇഷ്ടമുള്ളതെന്നു വച്ചാൽ വയറു നിറച്ച് കഴിയ്ക്കാൻ കൊടുക്ക്.എല്ലാം കഴിച്ച് ശീലിച്ചതല്ലേ ,അവൻ കുഞ്ഞല്ലേ.മെല്ലെ മെല്ലെ ശീലങ്ങൾ മാറ്റിക്കൊള്ളാം.”
“ശരി സ്വാമി.അപ്പവും ബീഫും ആണവന് ഇഷ്ടം.”
“എന്താന്ന് വച്ചാൽ വയറ് നിറയട്ടെ.”
“പള്ളിയിലെ മൊയ്ല്യാരെ കണ്ടിരിക്കുന്നു.പള്ളിയിലെ അനാഥ മന്ദിരത്തിലേക്ക് അവനെ വിട്ടൂടെ എന്ന് എന്നോട് ചോദിയ്ക്കാൻ പറഞ്ഞേൽപ്പിച്ചു.”
“അവനെ അനാഥമന്ദിരത്തിലൊന്നും കൊണ്ടാക്കാൻ വയ്യ. .അവൻ എന്റെ കൂടെ ഉണ്ടാകണം എന്റെ മരണം വരേയ്ക്കും .അവൻ്റെ ഉമ്മായ്ക്ക് ഞാൻ കൊടുത്ത വാക്കാണ്.”
കഴിച്ചു കൈയ്യും കഴുകിയിറങ്ങിയ അർഷാദിന്റെ തലയിൽ തലോടി അയാൾ നടന്നു .
“എന്നെ ഇറച്ചി കഴിച്ചതിന് ഇന്ന് അമ്മ വഴക്കു പറയുമോ ? “
“അറിഞ്ഞാൽ നിന്നെ മാത്രമല്ല,എന്നേയും പറയും.തൽക്കാലം അവളറിയേണ്ട ,നീ വീട്ടിൽ ചെന്നാലുടനെ സോപ്പ് തേച്ചു നല്ല പോലെ കുളിക്കണം .ഇതൊന്നും ആരും അറിയണ്ട .”
അർഷാദ് പഠിയ്ക്കാൻ മിടുക്കനായിരുന്നു.എന്നാൽ ആദിദേവനാകട്ടെ പഠിയ്ക്കാൻ ഒട്ടും താൽപര്യം കാട്ടിയിരുന്നില്ല. അത് വരെ ക്ലാസ്സിൽ ഒന്നാമനായി കൊണ്ടിരുന്ന മഹാദേവന്റെ സ്വഭാവത്തിൽ മാറ്റങ്ങളുണ്ടായി.അവൻ പഠനത്തിൽ പുറകോട്ടായി.അവൻ കൂടുതൽ സമയവും പുസ്തക വായനയിലാണ്. പബ്ലിക് ലൈബ്രറിയിൽ നിന്നും താന്ത്രിക പുസ്തകങ്ങൾ വീട്ടിലേയ്ക്ക് കൊണ്ട് വരാൻ തുടങ്ങിയിരുന്നു.അവൻ രാത്രിയിൽ ഉണർന്നിരുന്ന് അതൊക്കെ വായിക്കാൻ തുടങ്ങി.അവന്റെ ദിനചര്യകളിൽ മാറ്റം വരാൻ തുടങ്ങി.പകൽ മുഴുവൻ ഉറക്കം തൂങ്ങി നടക്കാനും തുടങ്ങി.
അയൽക്കാരിയായ അമ്മു അവന്റെ ക്ലാസ്സ്‌മേറ്റായിരുന്നു .അവൻ കോളേജിൽ വരാത്തതിൽ ഏറ്റവും വിഷമം അവൾക്കായിരുന്നു. അമ്മുവിന് മഹാദേവനോട് പ്രണയമായിരുന്നു .അവനാകട്ടെ അവളെ ഗൗനിക്കുക പോലുമില്ലായിരുന്നു .അമ്മു അവനെ സന്തോഷിപ്പിക്കാനായി എപ്പോഴും അടുത്ത് കൂടും .പക്ഷെ അവൻ അവളോട് ഒരു താല്പര്യവും കാണിച്ചില്ല .
“അർഷൂ എന്താ നിന്റെ ചേട്ടൻ ഇങ്ങനെ ? മനുഷ്യരെ കണ്ടിട്ടില്ലേ ?”
“എന്റെ ഏട്ടൻ പാവമാണ് ,അമ്മുവേച്ചി “
പഠനം നിർത്തിയപ്പോൾ ചുറ്റിൽ നിന്നും ചോദ്യങ്ങളായി .ചോദ്യങ്ങളെ നേരിടാൻ വയ്യാതെ അച്ഛന്റെ കൂടെ ശാന്തി പണിക്കു പോയി തുടങ്ങി .അങ്ങനെ തല്ക്കാലം എല്ലാവരുടെയും ചോദ്യങ്ങളിൽ നിന്നും ഓടി ഒളിക്കാൻ കഴിഞ്ഞു മഹാദേവന് .അധികമാരോടും അവൻ സംസാരിക്കാതെയായി .അച്ഛനും അമ്മയോടും ചോദിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി മാത്രം നൽകും.ഏറ്റവും ഇഷ്ടം അർഷാദിനോടായിരുന്നു.എന്നും അവനെ ഉറക്കിയിട്ടേ മഹാദേവൻ ഉറങ്ങുകയുള്ളു .അവനെ ചേർന്ന് കിടന്നുറങ്ങുന്ന അർഷാദിന്റെ അവൻ വാത്സല്യത്തോടെ നോക്കും.എവിടെയോ ഏതോ ഒരു ഉമ്മയുടെ വയറ്റിൽ ജനിച്ചവൻ ഇന്ന് തന്റെ വീട്ടിൽ കഴിയുന്നത് വിധിയുടെ നിയോഗമാണെന്ന തിരിച്ചറിവ്.
ഇരുപത്തിരണ്ട് വയസ്സ് കഴിഞ്ഞിട്ടും പുരുഷ ലക്ഷണമായ മീശ വളരാതെ, ഒരു കൗമാരക്കാരനെ പോലെ അതിസുന്ദരനായി ,ചുവന്ന ചുണ്ടും തുടുത്ത കവിളുകളും ആരുമൊന്ന് നോക്കി നിൽക്കുന്ന ,ഒരു പ്രത്യേകതരം വ്യക്തി പ്രഭാവം അവനുണ്ടായിരുന്നു .മഹാദേവനെ വേലിക്കരുകിൽ കാത്തുനിൽക്കുന്ന അമ്മുകുട്ടി .അവൻ പോയി കഴിയുമ്പോൾ അവൾ അർഷാദിനോട് പറയാറുണ്ട് .
“മഹാദേവൻ എനിക്കുള്ളതാണ് .വേറെയാർക്കും ഞാൻ ദേവനെ വിട്ടു കൊടുക്കില്ല .”
അർഷാദ് അവളെ സങ്കടത്തോടെ നോക്കും .അവനറിയാം ഏട്ടന്റെ മനസ്സിൽ അങ്ങനെയൊരു വികാരമേയില്ലെന്ന് .ഏട്ടൻ വേറെ ചിന്തകളിലാണ് ,എന്തൊക്കെയോ പഠനങ്ങളിലാണ്.ആ മനസിന്റെ ചൂട് പലപ്പോഴും അവൻ കണ്ടറിഞ്ഞിട്ടുണ്ട് .
ഒരിക്കൽ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നപ്പോൾ ഏട്ടൻ അടുത്തില്ല .അവൻ കിടക്കുന്നത് ഒറ്റയ്ക്കാണ് കട്ടിലിൽ ,ആദ്യമായാണ് അവൻ ഒറ്റയ്ക്കുറങ്ങുന്നത് .അവനു പേടി തോന്നി .നിലവിളിച്ചാൽ അച്ഛനും അമ്മയും അറിയും .ഏട്ടന് അപകടം വരുന്നതൊന്നും സംഭവിക്കാൻ പാടില്ല .
മഹാദേവനെ കാത്ത് കിടന്നു അവനെപ്പോഴോ ഉറങ്ങി പോയി .വെളുപ്പാൻ കാലത്തുണർന്നപ്പോൾ ഏട്ടൻ അടുത്തുണ്ട് .ഏട്ടന് ചുറ്റും കർപ്പൂരത്തിന്റെയും അഗർബത്തിയുടെയും കുന്തിരിക്കത്തിൻെറയും മണം.ശവത്തിന് ചുറ്റും കത്തിച്ച് വയ്ക്കുന്ന
രൂക്ഷ സുഗന്ധമുള്ള സാമ്പ്രാണി വാസന മുറിയിൽ പരന്നു.
വെളുപ്പാൻ കാലമായപ്പോൾ അച്ഛൻ അമ്പലത്തിൽ പോകാൻ വന്നു വിളിച്ചു .ഏട്ടൻ ഉറക്കച്ചടവോടെ എഴുന്നേറ്റു പൂജാദി കർമങ്ങൾക്ക് പോകാനായി തയാറെടുത്തു .പിന്നെ പിന്നെ ശാന്തിപ്പണിക്ക് ഏട്ടൻ പോകാതെയായി .അതൊക്കെയിനി താൻ ചെയ്യാൻ പാടില്ലാത്തതാണെന്ന് അർഷാദിനോട് മാത്രം പറഞ്ഞു.അമ്മയുടെ കണ്ണീരും കരച്ചിലും ഒന്നും ഏട്ടൻ കേട്ടില്ലായെന്നും കണ്ടില്ലായെന്നും നടിച്ചു.
ഒരു രാത്രിയിൽ ഞെട്ടി ഉണർന്നപ്പോൾ ഏട്ടൻ അടുത്തില്ല .ഇരുട്ടിൽ ഏട്ടന്റെ രൂപം ,ഒരു സഞ്ചിയിൽ എന്തൊക്കെയോ എടുത്തു വയ്ക്കുന്നു ,ഏതോ യാത്രയുടെ ഒരുക്കമാണെന്ന് തോന്നുന്നു .ഏട്ടാ …. എന്ന് വിളിക്കാൻ തുടങ്ങി ,പിന്നെ വേണ്ടെന്നു വച്ചു .നിഴലിനു ഏട്ടന്റെ രൂപമല്ല ,ഏതോ പെണ്ണിന്റെ രൂപം .ഏട്ടന്റെ വായിൽ നിന്നും കേട്ടിട്ടുള്ള അനവധി യക്ഷി കഥകൾ ഓർമ്മയിൽ വന്നു .പേടിച്ചു നാവു പൊങ്ങാതെയായി .ഏട്ടൻ വാതിൽ തുറന്നു പുറത്തേക്കിറങ്ങുകയാണ് .അവനെ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി .അവൻ കണ്ണുകൾ ഇറുക്കിയടച്ചു.
തുറന്ന വാതിലിലൂടെ കടന്നു വന്ന നിലാവിൻ്റെ വെളിച്ചത്തിൽ അവൻ കണ്ടു.സാരിയുടുത്ത ഏട്ടന്റെ രൂപം .മുടിയിഴകൾ കെട്ടി വച്ചിരിക്കുന്നു ,അതിൽ മുല്ലമലർ മാല ചുറ്റി ,കൈകൾ നിറയെ കുപ്പിവളകൾ ,കാലിൽ പാദസരം ,പട്ടു സാരി ചുറ്റി നർത്തകീ രൂപത്തിൽ തന്റെ ഏട്ടൻ .മൂക്കിന്റെ ഇരുവശത്തും തിളങ്ങുന്ന മൂക്കുത്തികൾ .സുന്ദരീ രൂപത്തിൽ ഏട്ടൻ പുറത്തിറങ്ങി , മെല്ലെ വാതിൽ ചാരി ,പിന്നെ നടന്നു മുന്നോട്ട്….
ഏട്ടൻ നടന്നപ്പോൾ അവൻ എഴുന്നേറ്റു.ഇല്ലാ , ജീവിക്കാനായാലും മരിയ്ക്കാനായാലും ഏട്ടനെ താൻ ഒറ്റയ്ക്ക് വിടില്ല.ഏട്ടന്റെ പിറകെ അവനും വാതിൽ ചാരി ഇറങ്ങി.ചീവീടുകളുടെ കരച്ചിൽ ആയിരുന്നു ചുറ്റിനും.നല്ല നിലാവ് ,മുൻപിൽ ലാസ്യഭാവത്തിൽ നടന്നു പോകുന്ന ഏട്ടൻ ,രണ്ടടി പിറകിലായി അവനും .വീടിനു മുന്നിലെ ചെറിയ വഴി കടന്നു ഏട്ടൻ പൊതു നിരത്തിൽ പ്രവേശിച്ചു .പൊതു വിളക്കിന്റെ വെളിച്ചത്തിൽ അവൻ ഏട്ടനെ നല്ല പോലെ കണ്ടു.മഞ്ഞ കസവു ചേല ,വയലറ്റ് നിറമുള്ള ബ്ലൗസ് ,മെടഞ്ഞിട്ട തിരുപ്പൻ മുടിക്കെട്ട്.നീളത്തിൽ മുല്ലപ്പൂ കൂടിയിരിക്കുന്നു.എന്തൊരു ഭംഗി ,ഒരാണാണെന്ന് ആരും തിരിച്ചറിയില്ല.ചുറ്റും മുല്ല പൂവിന്റെ മാദക ഗന്ധം .
നിരത്തിലെ പ്രധാന വഴി വിട്ട് ഏട്ടൻ വലത്തേയ്ക്ക് തിരിഞ്ഞു.അവനു വല്ലാത്ത പേടി തോന്നി .ആ വഴി അവസാനിക്കുന്നത് പൊതു ശ്മശാനത്തിലാണ് .എട്ടനിതെങ്ങോട്ട് പോകുന്നു.ഏട്ടൻ ശ്മശാന കവാടം കടന്നുള്ളിൽ കയറി .ശ്മശാനത്തിന്റെ പുറകു വശത്തെ ഗേറ്റ് വഴിയാണ് കടന്നത് .അവിടെ ചെറിയ രീതിയിൽ കത്തി കൊണ്ടിരിക്കുന്ന ചിത കണ്ടു .ശ്മശാനം സൂക്ഷിപ്പുക്കാരൻ എവിടെയെങ്കിലും ഉണ്ടാകില്ലേ.മുഴുക്കുടിയനായ ഒരാളെയാണ് സൂക്ഷിപ്പ്കാരനായി നിയമിച്ചിരുക്കുന്നത്.
ചിതയുടെ അരികിലായി ഏട്ടൻ കയ്യിലിരുന്ന സഞ്ചി വച്ചു.നേരെ വിറകുപുരയിലേയ്ക്ക് നടന്നു ഒരു കൈ നിറയെ വിറകു കഷണങ്ങൾ എടുത്തു ചിതയിലേക്ക് അടുക്കി വച്ചു.ദുർബലമായ ചിതയിൽ നിന്നും വിറകു കഷണങ്ങളിലേയ്ക്ക് തീ പടർന്നു .മഞ്ഞ കലർന്ന ചുവപ്പു അഗ്‌നി മുകളിലേക്കു പടർന്നു കയറാൻ ശ്രമിയ്ക്കുന്നു.
ഏട്ടൻ ചിതയുടെ മുന്നിൽ പത്മാസനത്തിലിരുന്നു.മുന്നിൽ സഞ്ചിയിലുണ്ടായിരുന്ന തൂശനില വച്ചു .എള്ളും ചമതയും പൂക്കളും ഇലയിൽ നിരത്തി .കുന്തിരുക്കം പുകച്ചു .പത്മമിട്ട വിളക്ക് കത്തിച്ചു വച്ചു,മന്ത്രങ്ങളുരുവിട്ടു .പൂക്കൾ മന്ത്രത്തോടെ ഇലയിൽ അർപ്പിച്ചു .അന്തരീക്ഷം കൂടുതൽ രൗദ്രമായി .അഗ്നിയുടെ ചിറകുകൾ വിടർന്നു.
അർഷാദ് പേടിച്ചു വിറച്ചൊരു മരച്ചുവട്ടിൽ മറഞ്ഞിരുന്നു .മന്ത്രണങ്ങൾ നിന്നു, ഏട്ടൻ എഴുന്നേറ്റു .ചിതയ്ക്ക് ചുറ്റും പ്രദക്ഷിണം വച്ചുകൊണ്ട് കയ്യിലെ പൂക്കൾ അഗ്നിയിലേയ്ക്ക് എറിഞ്ഞു .അഗ്നിയുടെ രൗദ്രാവസ്ഥ വർദ്ധിച്ചു.ഏട്ടൻ നടത്തം നിർത്തി .അഗ്നിക്ക് ചുറ്റും രൗദ്രഭാവത്തിൽ നൃത്തം തുടങ്ങി .അർഷാദ് ഇത് വരെ കേൾക്കാത്ത സംഗീതം മുഴങ്ങി .ആരോ ആവേശിച്ചപോലെ, ചടുലമായ നടനം ഏട്ടൻ തുടർന്നു .ലാസ്യ ഭാവം മാറി മുഖം ഭയാനകമായി .അഗ്നി ചോപ്പിനുള്ളിലൂടെ കണ്ട മഹാദേവൻ്റെ ഭയാനക ഭാവങ്ങൾ അർഷാദിന്റെ പേടിപെടുത്തി .അവൻ വിയർത്തൊഴുകി,അവന്റെ ബോധം മെല്ലെ മറഞ്ഞു.
പാദസരത്തിന്റെ ശബ്ദം ,ആടിയുലയുന്ന ശരീരം.തലയുടെ ആന്ദോളന ചലനം.തലകീഴായ കാഴ്ചകൾ.ആരോ തന്നെ തോളിൽ എടുത്തു നടക്കുകയാണ് .മുല്ലപ്പൂ ഗന്ധം.വേറെയാരുമല്ല ഏട്ടനാണ്.പട്ടിന്റെ ഉലച്ചിൽ.വീടിൻ്റെ വാതിൽ തുറന്നു ,അവർ അകത്തു കടന്നു .ഏട്ടനെ അവനെ കട്ടിലിൽ കിടത്തി . കണ്ണുകൾ അവൻ മുറുക്കിയടച്ചു.അകന്നു പോകുന്ന രൂപം ,വേഷം മാറി അടുത്ത് വന്നു കിടക്കുന്ന ഏട്ടൻ ,ആണായി തിരികെ വന്നെങ്കിലും ഏട്ടന്റെ ചുറ്റിനും പെണ്ണിന്റെ മണം.പേടിപ്പെടുത്തുന്ന ഓർമ്മകളോടെയാണ് അവൻ പിറ്റേന്ന് ഉണർന്നത് .
ഏട്ടന് മുഖം കൊടുത്തില്ല.സ്നേഹവും പേടിയും ആശങ്കയും തോന്നി.എന്താണ് ഏട്ടന് സംഭവിച്ചത്.ശ്മശാനവും ചിതകളുമെന്തിന്.അവൻ്റെ മനസ്സ് വായിച്ചെടുക്കാൻ ഏട്ടന് കഴിയും.ഏട്ടനും അവനോട് എന്തൊക്കെയോ പറയാനുള്ളത് പോലെ തോന്നി.
അമ്പലക്കുളത്തിൻ്റെ കൽപ്പടവുകളിൽ ഇരിക്കുമ്പോഴാണ് ഏട്ടൻ്റെ കൈ തോളിൽ പതിഞ്ഞത്.ആ രാത്രിയിലെ സംഭവം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിരുന്നു.അവർ പിന്നെ പരസ്പരം മിണ്ടിയിരുന്നില്ല.
“അർഷൂ, എനിക്ക് പറ്റുന്നില്ലെടാ.ഈ ലോകം,ഇവിടത്തെ നിയമങ്ങളും.ഞാൻ തോറ്റ് പോകുന്നെടാ.”
മഹാദേവൻ കരയാൻ തുടങ്ങി.
“എൻ്റേട്ടന് എന്താ സംഭവിച്ചത്.”
“ആണും പെണ്ണും കെട്ട ജന്മമാണെടാ എൻ്റേത്.നാണം കെട്ട ജന്മം.ആർക്കും പറഞ്ഞാൽ മനസ്സിലാകില്ല എൻ്റെ വേദന.”
അവനേട്ടനെ ചേർത്ത് പിടിച്ചു.തനിക്ക് കോളേജിലൊരാൺകുട്ടിയോട് പ്രണയം തോന്നിയതും അകാരണമായി തോന്നിയ ഇഷ്ടം കോളേജ് കൗൺസലറോട് തുറന്ന് പറഞ്ഞതും, നിർബന്ധിച്ച് ഒരു മെഡിക്കൽ പരിശോധന നടത്തിയതും പരസ്യമായ ചില സത്യങ്ങൾ.തൻ്റെ പ്രിയപ്പെട്ട കൂട്ടുകാർ പോലും തള്ളി പറഞ്ഞപ്പോഴാണ് പഠനം നിർത്തേണ്ടി വന്നത്.ആരോടും തുറന്ന് പറയാൻ പറ്റാത്ത അവസ്ഥ.
കോളേജിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി അലഞ്ഞ് തിരിഞ്ഞ് നടന്നു.കാവുകളിലും ശ്മശാനങ്ങളിലും പോയി.അങ്ങനെ പരിചയപ്പെട്ട സിദ്ധനാണ് ഹിരൺമയൻ.അദ്ദേഹമാണ് രണ്ട് അസ്ഥിത്വങ്ങളിൽ നിലകൊള്ളുന്നവനെന്ന് വിളിച്ചത്.അങ്ങനെ തുടരാനാണ് ഹിരൺമയൻ പറഞ്ഞത്.ആണും പെണ്ണും ഒരാളിൽ സ്ഥിതി ചെയ്യുന്ന അവസ്ഥ.രണ്ട് കൂട്ടരോടും ലൈംഗിക ആകർഷണം.കുടുംബവും സമൂഹവും അംഗീകരിക്കുമോയെന്ന ഭയം,ഇല്ല നമ്മുടെ സമൂഹം അംഗീകരിക്കില്ലായെന്നറിവ്.
ഭൈരവ പൂജ ചെയ്താൽ,അത്തരത്തിലുള്ള പൂജാദി ക്രമങ്ങൾ കൊണ്ട് ജീവിതത്തിൽ മാറ്റമുണ്ടാകുമെന്ന് നിർദ്ദേശിച്ചത് കടൽത്തീരത്ത് വച്ച് പരിചയപ്പെട്ട മന്ത്രവാദിയായ സെന്തിൽ പൂജാരിയാണ്.അയാളുടെ ശിഷ്യത്വം സ്വീകരിച്ചു.അമ്പലത്തിലെ ശാന്തി പണി നിർത്തേണ്ടി വന്നു.മന്ത്രവാദങ്ങളിലും ശാക്തേയ മാർഗ്ഗങ്ങളിലും കൂടുതൽ ശ്രദ്ധ പുലർത്തി.അങ്ങനെയാണ് ശ്മശാനത്തിൽ ഭൈരവ പൂജ നടത്തി തുടങ്ങിയത്.ആ സമയത്ത് ഭയാനകമായ ഒരു ശക്തി തന്നെ ആവേശിക്കുന്നതും താൻ മറ്റൊരാളായി തീരുന്നത് പോലെ തോന്നി.
സ്വയം ഭൈരവിയായി മാറുന്നു.ഭൈരവനെ പ്രീണിപ്പിക്കുന്നു.എല്ലാ അർത്ഥത്തിലും സ്വയം ഭൈരവന് സമർപ്പിക്കുന്നു.ഭൈരവന് ഇഷ്ടമായാൽ ജീവിതം മാറി മറിയും.ഇല്ലെങ്കിൽ ഒരു അപമൃത്യൂ ആയിരിക്കും ഫലം.വളരെ ശ്രദ്ധയോടെ ,സമർപ്പണത്തോടെ ചെയ്യേണ്ട പൂജ.ആരും അറിയാതെ സ്വകാര്യമായി വേണം ഭൈരവന് സ്വയം സമർപ്പിക്കാൻ.പിഴച്ചാൽ ജീവിതാന്ത്യം ഉറപ്പ്.
എല്ലാ പൗർണമി രാത്രികളിലും മൃതദേഹ ദഹനമുള്ള രാത്രികളിലും പൂജകൾ തുടർന്നു.പല രാത്രികളിലും അർഷാദ് അവനെ അനുഗമിക്കാൻ തുടങ്ങി.ഒരു നിബന്ധന മാത്രം മഹാദേവൻ വച്ചു.പൂജകൾ കാണാൻ പാടില്ല.അവൻ മരത്തണലിൽ മാറിയിരിയ്ക്കാൻ തുടങ്ങി.ഒരു മണിക്കൂറോളം തുടരുന്ന പൂജകളും നടനവും.
തിരികെ വീട്ടിലേക്ക് പോകുമ്പോൾ മഹാദേവൻ ഒന്നും സംസാരിയ്ക്കാറില്ല.വേറെ ആരോ ആണ് ആ സമയത്ത് അയാളുടെ ഉള്ളിൽ കയറിയിരിക്കുന്നത് എന്ന് തോന്നി പോകും.രാവിലെ ഉണരുമ്പോൾ പഴയ മഹാദേവനായി മാറുന്നു.
ഒരു പൗർണമി രാത്രിയിൽ, കൂടെ പോകാനൊരുങ്ങിയ അർഷാദിനെ മഹാദേവൻ തടഞ്ഞു.
“ഇന്ന് നീ വരണ്ട.”
“എന്തായേട്ടാ”
“എൻ്റെ കാലുകൾ കല്ലിൽ തട്ടി ,മുറിഞ്ഞു.ശകുനം ശരിയല്ല.മഴക്കോളുമുണ്ട്.മഴ പെയ്താൽ ചിത അണയും.പൂജ മുടങ്ങും.നീ വരണ്ട.എനിക്കിന്ന് പൂജ മുടക്കാൻ കഴിയില്ല.ഇനി പതിമൂന്ന് പൗർണമികൾ കൂടി.ഞാൻ മടങ്ങി വരാൻ വൈകിയാൽ അച്ഛനോട് മാത്രം സത്യം പറയുക.ഒരു കാരണവശാലും നീയൊറ്റയ്ക്ക് വരരുത്.അച്ഛന് കരുത്തായി എനിക്ക് പകരം നീയുണ്ടാകണം എന്നും.ഞാനും നീയും ഒന്നാണ്.
പതിവില്ലാതെ അവനെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചു.സാരിയുടെ ഉലച്ചിൽ ശബ്ദത്തിന്റെ അകമ്പടിയോടെ കയ്യിലെ സഞ്ചിയും തൂക്കി നടന്നകന്നു.പ്രധാന നിരത്തിലേയ്ക്ക് തിരിയുന്ന ഏട്ടനെ നോക്കി നിന്ന അർഷാദിൻ്റെ തോളത്ത് ഒരു കൈ പതിഞ്ഞു.അമ്മുവേച്ചി തൊട്ട് പിറകിൽ.
“അതാരാണ് പോയത്.”
അവളുടെ കണ്ണുകൾ ആ ഇരുട്ടിലും ദേഷ്യത്തിൽ തിളങ്ങി.അർഷാദ് ഇത് വരെ ആരോടും പറയാത്ത ചില രഹസ്യങ്ങൾ അവളോട് തുറന്ന് പറഞ്ഞു.അമ്മു മഹാദേവനെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് അർഷാദിനറിയാം.
പരിപൂർണ്ണമായ ഒരു വ്യക്തിയായി തീരാനാണ് അവൻ്റെ കഷ്ടപ്പാടുകൾ എന്നറിഞ്ഞപ്പോൾ താനും ആ രഹസ്യം സൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധയാണെന്നവൾ പറഞ്ഞു.
“അർഷൂ,ഞാനവനെ എന്ത് മാത്രം സ്നേഹിക്കുന്നുവെന്ന് നിനക്കറിയാമോ.?ആണും പെണ്ണുമായി അവൻ ?? വേണ്ട അങ്ങനെ വേണ്ട”
അവൾ കരയാൻ തുടങ്ങി.
“എല്ലാം ശരിയാകും ചേച്ചി.”
ഒന്നും ശരിയാകാൻ പോകുന്നില്ല എന്നവൻ്റെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു.
ഒരു പതിനാല് വയസ്സുകാരന് മനസ്സിലാകുന്നതിലും അപ്പുറമായിരുന്നു അവളുടെ അപ്പോഴത്തെ മാനസികാവസ്ഥ.അമ്മു കുറെ നേരം അവനൊപ്പം ഇരുന്നിട്ട് പോയി.അർഷാദ് അവിടെയിരുന്ന് ഉറങ്ങിപ്പോയി.വെളുപ്പാൻ കാലത്ത് അച്ഛൻ വന്നപ്പോഴാണ് അവൻ ഞെട്ടിയുണർന്നത്.
“ദേവനെന്തേ കുട്ട്യേ.”
“രാത്രി പുറത്ത് പോയി.”
ഒന്നും തുറന്ന് പറഞ്ഞില്ല.എല്ലായിടത്തും അന്വേഷണം നടത്തി.ശ്മശാനത്തിലെ കത്തിക്കരിഞ്ഞ മൃതദേഹം,പൂജകളുടെ അവശേഷിപ്പുകൾ.നൃത്തത്തിനിടയിൽ സാരിയിലേയ്ക്ക് തീ പടർന്നുള്ള അസാധാരണമായ മരണം.ശ്മശാനം സൂക്ഷിപ്പ്ക്കാരനെ ചോദ്യം ചെയ്തു.ദ്വിലിംഗിയായ , മന്ത്രവാദിയായ മഹാദേവൻ പൗർണമി രാത്രികളിൽ ദുർമന്ത്രവാദം ചെയ്യാറുണ്ട്.ആ സമയത്ത് സൂക്ഷിപ്പ്കാരനെ പൈസ കൊടുത്ത് അവിടെ നിന്നും ഒഴിവാക്കാറുണ്ട്.പേടിച്ച് അയാൾ വീട്ടിൽ പോകും.ദുരൂഹ മരണങ്ങളുടെ കണക്കിൽ ഒരു മരണം കൂടി.സെന്തിൽ പൂജാരിയിലേയ്ക്ക് അന്വേഷണം നീണ്ടു.അയാളുടെ സ്വാധീനം മൂലം ആത്മഹത്യയെന്ന നിഗമനത്തിലെത്തി തീർന്നു പോലീസ്.
അന്ന് രാത്രിയിൽ ശ്മശാനം സൂക്ഷിപ്പുകാരൻ വീട്ടിൽ പോയില്ല, അമിതമായി മദ്യപിച്ച് അയാൾ അവിടെയുണ്ടായിരുന്നു.അയാൾ ഒളിഞ്ഞ് നിന്ന് പൂജകൾ വീക്ഷിച്ചു.പൂജയുടെ നിയമം ലംഘിക്കപ്പെട്ടു.അയാളുടെ കാലടി ശബ്ദങ്ങൾ മഹാദേവൻ വ്യക്തമായി കേട്ടു.ഞെട്ടിപ്പോയ മഹാദേവൻ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി,പൂജ പിഴച്ചു, പട്ട് സാരിയിലേക്ക് തീ ആളിപ്പടർന്നു.ദുർമരണമുണ്ടായി.
അച്ഛനും അമ്മയും തളർന്നു പോയി.എല്ലാവരും അർഷാദിനെ കുറ്റപ്പെടുത്തി.അച്ഛനോടെങ്കിലും നിനക്കെല്ലാം പറയാമായിരുന്നു.
അമ്മു ആകെ തകർന്ന് പോയി.കുട്ടിക്കാലം മുതൽ അവളവനെ സ്വപ്നം കാണുന്നു.മൂന്നാംപക്കം ഒതളങ്ങ കഴിച്ച നിലയിൽ അവളേയും കണ്ടു.
പ്രിയപ്പെട്ട രണ്ട് പേരുടെ മരണം അർഷാദിനെ തളർത്തി കളഞ്ഞു.നാട്ടുകാർക്ക് കേവലം കമിതാക്കളുടെ ആത്മഹത്യ.
തുടരും
✍️✍️✍️നിഷ പിള്ള


3 Comments
Pingback: കൽപ്പടവുകൾ-1 - By Nisha Pillai - കൂട്ടക്ഷരങ്ങൾ
❤️❤️
Good ❤