സ്കൂളിലേക്ക് പോകും വഴി ദേവിക വിനീഷിന്റെ വീട്ടിലേക്ക് പാളി നോക്കി.
കൂടെ ഉണ്ടായിരുന്ന കൂട്ടുകാരി മീര അവളുടെ കൈത്തണ്ടയിൽ നുള്ളി.
“ശ്ശ്.. ന്താടീ കുട്ടി പിശ്ശാശ്ശെ.”
“നിന്റെ ഈ വായ്നോട്ടം അത്ര ശരിയല്ല ദേവൂ. ആ തള്ള ഉണ്ടല്ലോ മഹാ എരപ്പാളി ആണ്. വാ തുറന്നാൽ കൊടുങ്ങല്ലൂർ ഭരണി പ്പാട്ടേ വരൂ. അവരുടെ വീട്ടിലോട്ട് തന്നെ ചെന്ന് കേറികൊടുക്കണം.”
“നീ ആരോടാ ഈ ഉടുക്ക് കൊട്ടി പേടിപ്പിക്കുന്നെ?എന്റെ അമ്മയേക്കാൾ വല്യ ഭരണിപാട്ട്കാരി ഇനി ജനിക്കണം.
ഇവരൊക്കെ ഇങ്ങനെ അലയ്ക്കുന്നെങ്കിലും നല്ല മനസ്സുള്ളവരാ..
കഷ്ടപ്പെട്ട് അന്നന്നത്തേയ്ക്കുള്ള അന്നത്തിനു വേണ്ടി ജീവിക്കുന്നവർ.
എന്റെ വീട്ടുകാരെ പോലെ മറ്റുള്ളോരെ വലിപ്പിച്ച് തിന്ന് ജീവിക്കുവല്ലല്ലോ?
” സ്വന്തം കുടുംബത്തെ കുറിച്ച് എന്ത് നല്ല വിശദീകരണം.”
ദേവിക ചുണ്ട് കോട്ടി വീണ്ടും വിനീഷിന്റെ വീട്ടിലേക്ക് നോക്കി.അകത്ത് നിന്ന് അമ്മിണിയമ്മ ഇറങ്ങി വരുന്നത് കണ്ടതും അവൾ കണ്ണ് പിൻവലിച്ചു.
കതക് പൂട്ടി പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയ അമ്മിണിയമ്മ പെട്ടെന്ന് ബോധം മറഞ്ഞ് മുറ്റത്തേക്ക് വീണു.
ദേവിക മീരയെയും കയ്യിൽ പിടിച്ച് വലിച്ച് അങ്ങോട്ടേക്ക് ഓടി.
അവരുടെ ശിരസ്സ് മടിയിലേക്ക് താങ്ങി അവൾ വെപ്രാളത്തോടെ വിളിച്ചു.
“അമ്മേ..അമ്മേ..കണ്ണ് തുറക്കമ്മേ..”
മീര ബാഗിൽ നിന്ന് ബോട്ടിൽ എടുത്ത് തുറന്ന് നൽകി.
ദേവിക അവരുടെ മുഖത്തേക്ക് വെള്ളം തളിച്ചു.കണ്ണുകളിൽ അമർത്തി തടവി.
അമ്മിണിയമ്മ പതിയെ കണ്ണ് തുറന്നു.
ദേവിക അവരെ എഴുന്നേൽക്കാൻ സഹായിച്ചു.
വീടിന്റെ അരഭിത്തിയിലേക്ക് ചാരിയിരുന്ന അവർ ചോദിച്ചു.
“നീ ലളിതയുടെ മകളല്ലേ..?”
ദേവിക തല കുനിച്ചു.
“അതെ.”
“അവൾക്ക് മനുഷ്യപറ്റുള്ള പെൺകൊച്ച് ഉണ്ടായിരുന്നോ..?” അവർ പരിഹസിച്ചു.
“അമ്മയ്ക്ക്…”
“എന്താ..?”
“അല്ലാ..അമ്മയ്ക്ക് ഇപ്പോ എങ്ങനുണ്ട്? തലകറക്കം വല്ലോം തോന്നുന്നുണ്ടോ?”
“പ്ലഷറിനുള്ള ഗുളിക കഴിച്ചില്ല കൊച്ചേ. അതാ.
നീ ആ കതക് തുറന്ന് എന്റെ കട്ടിലിനു അടുത്തുള്ള മേശപുറത്തൂന്ന് ചൊമന്നാ നിറത്തിലുള്ള ഗുളികേം ഇത്തിരി വെള്ളവും ഇങ്ങെടുത്തോണ്ട് വാ.”
അവർ താക്കോൽ എടുത്ത് അവൾക്ക് നേരെ നീട്ടി.
സന്തോഷത്തോടെ ദേവിക ആ താക്കോൽ വാങ്ങി കതക് തുറന്ന് അവരുടെ മുറിയിലേക്ക് പോയി.
മീര വാ പൊളിച്ച് നിന്നു.
പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നിലവറയുടെ താക്കോൽ ഏറ്റ് വാങ്ങുന്നത് പോലല്ലേ അവൾ വിനയകുനയിതയായി അതും വാങ്ങി കൊണ്ട് പോയത്.
വെള്ളവുമായി വന്ന ദേവിക ഭവ്യതയോടെ ഗുളിക അവർക്ക് നീട്ടി.
ഗുളിക കഴിച്ചിട്ട് അവർ ദേവികയോട് പറഞ്ഞു.
“നീ എന്തായാലും നല്ല മനസ്സുള്ളവളാ. നിന്റെ ചേച്ചിയെ പോലെ കള്ളിയല്ല. നിനക്ക് വരുന്നവൻ ഭാഗ്യം ഉള്ളോനാ.”
ദേവികയ്ക്ക് നാണം വന്നു.
“എന്നാ ഞങ്ങൾ പൊയ്ക്കോട്ടേ അമ്മേ. ക്ലാസ് തുടങ്ങാൻ നേരമായി.”
“ആ..പോയിട്ട് വാ മക്കളെ.റേഷൻ കടയിൽ പോകാൻ ഇറങ്ങിയതാ ഞാൻ.ഇനീപ്പോ പോകുന്നില്ല. കുറച്ച് നേരം കിടക്കട്ടെ.”
ദേവികയും മീരയും പുറത്തേക്കും അമ്മിണിയമ്മ അകത്തേക്കും പോയി.
ദേവികയുടെ മുഖം സന്തോഷം കൊണ്ട് ചുവന്ന് തുടുത്തിരുന്നു.
അവളുടെ ആഹ്ലാദം കണ്ട് മീരയ്ക്കും ചിരി പടർന്നു.
വൈകിട്ട് ക്ലാസ് കഴിഞ്ഞു വരുമ്പോൾ ദേവികയും മീരയും കൂടി ലൈബ്രറിയിൽ കേറാൻ പ്ലാനിട്ടു.
“നിനക്ക് നന്നായി എഴുതാനൊക്കെ അറിയാല്ലോ.. നിന്റെ കുടുംബത്തിൽ ആരേലും എഴുതാറുണ്ടോ?”
മീരയോട് ദേവിക ചോദിച്ചു.
“ഞാൻ അത്ര നന്നായി ഒന്നും എഴുതില്ല.
നീ എന്റെ കൂട്ടുകാരി ആയത് കൊണ്ട് എന്നെ പൊക്കി പറയുന്നതാ..
മത്സരത്തിനൊക്കെ പോകുമ്പോൾ പൊട്ടക്കണ്ണൻ മാവേൽ എറിഞ്ഞു മാങ്ങ വീഴുംപോലെ സമ്മാനം കിട്ടുന്നതാ..”
അവൾ കയ്യിലിരുന്ന സിപ്പ് അപ്പ് കാലിയാക്കി വഴിക്കപ്പുറത്തുള്ള തോട്ടിലേക്ക് എറിഞ്ഞു.
ദേവിക അവളുടെ കൈയ്ക്ക് തട്ടി.
“ടിപ്പിക്കൽ മലയാളി”
“ആഹ്..എന്റെ വല്യച്ഛന്റെ മോൾ ഒരാളുണ്ട്.
ഞങ്ങളുടെ കൊച്ചേച്ചി.
സൂപ്പറായിട്ട് എഴുതും.
ഫേസ്ബുക്കിലൊക്കെ നിറയെ ഫോളോവേഴ്സ് ഒക്കെയുണ്ട്.
എന്നെ വല്യ കാര്യമാ.വായിക്കാനുള്ള പ്രചോദനമൊക്കെ ചേച്ചിയാ തരുന്നേ.”
“ആഹാ.എന്താ ചേച്ചീടെ പേർ? ഞാനും സെർച്ച് ചെയ്ത് വായിച്ചു നോക്കാം.”
“അഞ്ജലി എന്നാണ് ചേച്ചീടെ പേര്.
ഐഡി നെയിം അഞ്ജലി ദേവൻ എന്നാണ്”
“ഓക്കേ.. ഞാനിന്നു തപ്പുന്നുണ്ട്.”
സംസാരിച്ചു വന്ന് അവർ നാട്ടിലെ ലൈബ്രറിക്ക് അടുത്ത് എത്തി.
മീര പുസ്തകങ്ങളോടുള്ള കമ്പം കൊണ്ടാണ് വരുന്നതെങ്കിൽ ദേവിക ശരിക്കും വായ്നോക്കാനാണ് ലൈബ്രറിയിൽ വരുന്നത്.
ക്ലബ്ബുകാർ നടത്തുന്നത് ആയത് കൊണ്ട് മിക്ക ചുള്ളന്മാരും അവിടെ കാണുകയും ചെയ്യും.
മീര പുസ്തകങ്ങൾ തിരഞ്ഞെടുക്കുമ്പോൾ പതിവ് പോലെ കാരംസ് കളിക്കുന്ന പിള്ളേരെ നോക്കിക്കൊണ്ട് നിൽക്കുകയായിരുന്നു.
പെട്ടെന്ന് പിറകിലൂടെ വന്ന് ആരോ പൊക്കിയെടുത്തോണ്ട് പോയി പുസ്തകറാക്ക് കൊണ്ട് മറഞ്ഞ ഭിത്തിയിലേക്ക് ചേർത്ത് നിർത്തി.
ഒന്ന് നിലവിളിക്കാൻ പോലും കഴിയാതെ വായും തുറന്നിരുന്ന അവളുടെ വായ്ക്ക് ഒരു തട്ടും കൊടുത്തിട്ട് വിനീഷ് അവളെ നോക്കി പേടിപ്പിച്ചു.
“എന്തുവാടോ ഉണ്ടക്കണ്ണാ നോക്കി പേടിപ്പിക്കുന്നേ.?”
“അത് ശരി.അവിടുത്തെ പയ്യന്മാരെ നിന്റെ ഈ തവളകണ്ണും കൊണ്ട് നോക്കി ചോര ഊറ്റി കുടിച്ചിട്ട് ഞാൻ നോക്കി പേടിപ്പിക്കുന്നതായോ കുറ്റം.?”
ദേവിക ജാള്യതയോടെ അവനെ നോക്കി.
“കണ്ടൂ ല്ലേ..?”
അവൻ ചെറുതായി കണ്ണടച്ച് തലയാട്ടി.
അത് കണ്ട് അവൾക്ക് ചിരി വന്നു.
അവൻ സ്നേഹത്തോടെ അവളുടെ മുടിയിൽ തലോടി.
“ഇന്നെന്ത് പറ്റി?
ഒരു പതിവില്ലാത്ത സ്നേഹം.
ഞാൻ അടുത്ത് വന്നാൽ പോലും പന്തം കണ്ട പെരുച്ചാഴിയെ പോലെ ഓടുന്നതാണല്ലോ.?”
“അത് നിന്റെ ചേച്ചിക്കാളി ഒപ്പിച്ച് വച്ചത് ഓർത്തിട്ടല്ലേ..
അല്ലെങ്കിൽ നിന്നെ തൊടാനും സ്നേഹിക്കാനും എനിക്ക് ഇഷ്ടം ഇല്ലാതിരിക്കുവോ?”
ഏതോ ഓർമയിൽ ഇരുവരും നിശബ്ദരായി.
“നീ ഇന്നെന്റെ അമ്മയെ നോക്കിയതും ശുശ്രൂഷിച്ചതുമൊക്കെ അവരെന്നോട് പറഞ്ഞു.
നിന്നെ അമ്മയ്ക്ക് വല്യ ഇഷ്ടമായിട്ടുണ്ട്.
ചെറിയ കൊച്ചാണെന്നാ അമ്മ പറയുന്നെ. ഇല്ലെങ്കിൽ നിന്നെ എനിക്ക് ആലോചിക്കാമായിരുന്നെന്ന്.”
ദേവികയുടെ മുഖം ചുവന്നു. അത് കണ്ടതും വിനീഷ് ചിരിച്ചു.
“നിനക്ക് നാണിക്കാനൊക്കെ അറിയാമോ?”
“ഒന്ന് പോ വിനീഷേട്ടാ..”
അവൾ അവന്റെ ദേഹത്തു ചെറുതായി ഇടിച്ചു.അവളുടെ കൈകൾ കൈക്കുമ്പിളിൽ ഒതുക്കി അവൻ പറഞ്ഞു.
“ഈ ലോകത്ത് ഒന്നിന് വേണ്ടിയും ഞാൻ നിന്നെ വിട്ടു കൊടുക്കില്ല.
മരിക്കേണ്ടി വന്നാൽ പോലും നിന്നെയും കൊണ്ടേ ഞാൻ പോകൂ..”
അവന്റെ സ്നേഹത്തിന് മുന്നിൽ തളരിതയായി നിൽക്കുമ്പോഴും ഈ ഡയലോഗ് ഏതോ സിനിമയിൽ കേട്ടിട്ടുണ്ടല്ലോ എന്നാലോചിക്കുകയായിരുന്നു അവളുടെ മനസ്സ്.
വിനീഷ് പോക്കറ്റിൽ നിന്ന് രണ്ട് ഡയറി മിൽക്ക് എടുത്ത് നീട്ടി.
അതും മേടിച്ച് കൊണ്ട് നടക്കാൻ തുടങ്ങിയ ദേവിക പെട്ടെന്ന് തിരിച്ചു വന്ന് അവന്റെ കവിളിൽ ഒരുമ്മയും അമർത്തി ഒരു കടിയും കൊടുത്തിട്ട് ഒറ്റ ഓട്ടം.
അമ്പരന്ന് പോയ വിനീഷ് ചിരിച്ച് കൊണ്ട് കവിളിൽ തലോടി.
ഡയറിമിൽക്ക് തിന്നോണ്ട് നടക്കുമ്പോൾ മീര ദേവികയെ തോണ്ടി.
“എന്താടീ..”
“അതേ.. മീശമാധവനിലെ ഡയലോഗ് ആണേ വിനീഷേട്ടൻ വച്ച് കീച്ചിയത്.”
ദേവികയ്ക്ക് ഉത്തരം കിട്ടി.
“ആഹ്..അതാ ഞാൻ അന്നേരം മുതൽ ആലോചിച്ച് കൊണ്ടിരുന്നത്..
ങേ..ടീ നീ എങ്ങനെ കേട്ട്..?”
“ഞാൻ ഇടയ്ക്കൊന്ന് കുമ്മനടിച്ചാരുന്നു.”
ദേവിക മീരയെ നുള്ളി.
“പക്ഷേ മോളെ.വിനീഷേട്ടൻ ഒരു നല്ല മനസ്സിന്റെ ഉടമയാ.
നീ പറഞ്ഞത് പോലെ ആ അമ്മയും. ഒരിക്കലും നീ അവരെ തള്ളി പറയരുത്.”
“മീരേ..”
ഇരുവരുടെയും കണ്ണുകൾ നിറഞ്ഞു.
മീരയുടെ വീട്ടിലേക്കുള്ള വഴി എത്തിയപ്പോൾ അവൾ യാത്ര പറഞ്ഞു പിരിഞ്ഞു പോയി.
വീട്ടിലേക്കുള്ള യാത്രയിൽ ദേവിക നെഞ്ചിൽ കൈ വച്ച് പ്രാർത്ഥിച്ചു.
“ഈശ്വരാ..ദൈവം സ്നേഹം കൊണ്ട് ഒന്ന് ചേർത്തതാ ഞങ്ങളെ.കാലം കൽപ്പിക്കുന്ന വിധി കൊണ്ട് ഞങ്ങളെ പിരിക്കരുതേ..”
അത് ശരി വയ്ക്കും പോലെ ഇളംകാറ്റൊന്ന്
വീശി കടന്നു പോയി.
(തുടരും)


1 Comment
Super 👍