ഫോൺ പോക്കറ്റിൽ തിരികെ വച്ച് പി ബി പറഞ്ഞു.
“ഡെന്നി ആരോണിനെ പൂട്ടി. “
“എന്താ സംഭവിച്ചത്. “
“രാഹുൽ ഡെന്നിയെ തിരികെ കൊണ്ടാക്കാൻ കുരിശടിയുടെ മുന്നിലെത്തിയപ്പോൾ ആരോണിൻ്റെ കാർ അവരെ കടന്ന് പോയി. അവിടെ മുഴുവൻ മുക്കുവ തൊഴിലാളികളല്ലേ, സ്നേഹം ഉള്ളവരാണവർ, പക്ഷേ അവർ പെട്ടെന്ന് പൊട്ടിത്തെറിക്കും. ഡെന്നി അവരുടെ കൂട്ടായ്മയിൽ അപ്പോൾ തന്നെ ഒരു മെസേജ് അയച്ചിരുന്നു. ആളുകളെല്ലാം ഒത്ത് കൂടി, സമയം വെളുപ്പിന് മൂന്ന് മണിയാണെന്ന് ഓർക്കണം. ആരോണിൻ്റെ വണ്ടി അവർ തടഞ്ഞു, അയാളെ പിടിച്ചു കെട്ടിയിട്ടു. “
“അപ്പോൾ പോലീസിനെ അറിയിക്കണ്ടേ. “
“അതൊക്കെ അറിയിച്ചു, പോലീസ് എത്തിയിട്ടുണ്ട്. പക്ഷെ അയാൾക്ക് ജാമ്യം കിട്ടും. തൻ്റെ അമ്മയ്ക്ക് മാനസിക പ്രശ്നമാണ്, അമ്മയുടെ നിർബന്ധം മൂലമാണ് ഈ സെമിത്തേരി സന്ദർശനം എന്ന് പറഞ്ഞയാൾ രക്ഷപ്പെടും. “
“ശരിയാ അതിനുള്ള തെളിവുകൾ അയാളുടെ കൈവശം കാണും, രാത്രിയിൽ അമ്മ വീട്ടിൽ നിന്നും ഒറ്റയ്ക്ക് ഇറങ്ങി പോകുന്ന ദൃശ്യങ്ങൾ വരെ കയ്യിലുണ്ടാകും. “
നിധിൻ പെട്ടെന്ന് ദേവിയുടെ സംസാരത്തെ തടസ്സപ്പെടുത്തി.
“ആരോണിന് ഇതൊക്കെ ഈ വീട്ടിൽ നിന്ന് തന്നെ ചെയ്യാമല്ലോ. അയാളെന്തിനാണ് വീട്ടിൽ നിന്നും മാറി മറ്റൊരിടത്ത് നിൽക്കുന്നത്, അതെനിക്ക് മനസ്സിലാകുന്നില്ല. “
“സൈക്കോളജിയിൽ ഒരു ക്യൂ മാട്രിക്സ് റിക്കവറി തീയറിയുണ്ട്. അത്ര പ്രശസ്തമൊന്നുമല്ല, മനുഷ്യൻ്റെ ശീലങ്ങളുമായി ബന്ധപ്പെട്ടതാണ്. അത് പറയുന്നത് ഒരു കാര്യം 21 ദിവസം തുടർച്ചയായി ചെയ്താൽ അത് പതിയെ നമ്മുടെ ശീലമായി മാറുമെന്നാണ്.
“ഇവിടെ അതിന്റെ പ്രസക്തി എന്താണ്?”
“ദേവിയുടെ അമ്മയെ മാനസികമായി ട്രെയിൻ ചെയ്യിക്കാം, തുടർച്ചയായി കുറെ ദിവസം രാത്രിയിൽ പുറത്തേയ്ക്കു വിളിച്ചിറക്കി അവരെ സെമിത്തേരിയിൽ കൊണ്ട് പോകുക, കൂടെ ആൻഡ്രുവിന്റെ ആത്മാവ് ഉണ്ടെന്നു വരുത്തി തീർക്കുക. അത് അമ്മയുടെ ശീലമാക്കി മാറ്റുക, പതിയെ പതിയെ അമ്മയുടെ ശീലങ്ങൾ പരസ്യമാകുക, അമ്മ ഒരു മാനസിക രോഗിയാണെന്ന് വരുത്തി തീർക്കുക, പിന്നീട് അവർ എങ്ങനെ മരണപെട്ടാലും… “
പി ബി ഒരു വേള ദേവിയുടെ മുഖത്തേയ്ക്കു നോക്കി പറച്ചിൽ നിർത്തി.
“ദേവി ഞാൻ ഒരു സാധ്യത പറയുകയാണ്. അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ ആരും ആരോണിനെ സംശയിക്കില്ല. ഇനി ഒരു കാര്യം കൂടി ഞാൻ പറയാം. രേഖകൾ പരിശോധിച്ചപ്പോൾ മനസിലായത് മാലതിക്ക് സ്വന്തം പേരിൽ സമ്പാദ്യമൊന്നുമില്ല. എല്ലാം മാത്യുവിന്റെയും മാലതിയുടേയും കൂടി പേരിലാണ് മാത്യു വാങ്ങിയിട്ടുള്ളത്. മാലതിയുടെ മരണശേഷം അത് മാത്യുവിന് ലഭിച്ചാൽ, അത് അയാളുടെ ഏക അവകാശിയായ ആരോണിന് ലഭിക്കും, നിലവിൽ, തടസ്സം മാലതിയും ദേവിയുമാണ്. “
“സാമ്പത്തികം ലഭിക്കാൻ വേണ്ടിയാകുമോ, ഇങ്ങനെയൊക്കെ ചെയ്തത്. “
“ആകാമല്ലോ, ദേവിയുടെ അമ്മയെ വിവാഹം ചെയ്ത ശേഷം വളരെക്കാലം അപ്പനും മക്കളും തമ്മിൽ യാതൊരു ബന്ധവും ഉണ്ടായിരുന്നില്ലല്ലോ, പിന്നെ അവരുടെ അമ്മയുടെ ആങ്ങളമാർ ഇടപെട്ട നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് ആരോണും ആൻഡ്രുവും അപ്പനെ കാണാൻ സമ്മതിച്ചത്. മരുമക്കൾക്കു മൂന്നാറിൽ ഒരു റിസോർട്ട് തുടങ്ങാനുള്ള പണവുമായാണ് അന്ന് അവരുടെ അമ്മാവന്മാർ ഇവിടെ നിന്നും മടങ്ങിയത്. പിന്നെ മാസത്തിലൊരിക്കൽ മാത്യു മക്കളെ കാണാൻ അങ്ങോട്ട് പോയി തുടങ്ങി. അപ്പനുമായുള്ള ബന്ധം ശക്തമായപ്പോഴും അവർ രണ്ടാനമ്മയായ മാലതിയെ വെറുത്തിരുന്നു, അവർക്ക് മാലതി എന്നും ഒരു അധിക പറ്റായിരുന്നു. “
“പിന്നീട് അവർ തെറ്റ് തിരുത്തി, അമ്മയെ സ്നേഹിച്ചിരുന്നു, സ്വന്തം അമ്മയെ പോലെ കരുതിയിരുന്നു. “
“അത് ദേവി മരിക്കുമെന്ന് ഉറപ്പായപ്പോൾ അല്ലേ, …. കേരളം മുഴുവൻ ടി വി യിലൂടെ കണ്ട കാഴ്ച !!
കഴുത്തു മുറിഞ്ഞു ചോരയിൽ കുളിച്ച് കിടന്ന ദേവിയുടെ ദൃശ്യം പ്രചരിച്ചപ്പോൾ, രണ്ടു മൂന്ന് മണിക്കൂറിനകം മൂന്നാറിൽ നിന്നും അവരിങ്ങോട്ട് ഓടിയെത്തിയില്ലേ, എന്താ അവർ ദേവിയെ സ്വന്തം അനിയത്തിയെ പോലെ സ്നേഹിച്ചിരുന്നത് കൊണ്ടാണോ, അതോ ദേവി മരിക്കുമെന്ന് ഉറപ്പായത് കൊണ്ടോ, ദേവി മരിച്ചാൽ അവർക്കു മാലതിയെ ഒഴിവാക്കേണ്ടതില്ല. പിന്നെ അവരുടെ മുന്നിലെ തടസ്സം ദേവിയുടെ കുഞ്ഞു മാത്രമാണ്. ഇതൊക്കെ വെറും അഭിനയം മാത്രമാണെങ്കിൽ… “
“ഏയ് അങ്ങനെയൊന്നുമല്ല, അതിലൊന്നുമല്ല എനിക്ക് അവരെ വിശ്വാസമാണ്, അവർക്കു എന്നോട് നല്ല സ്നേഹമായിരുന്നു. “
“എന്നിട്ടാണോ ദേവിയുടെ അമ്മയെ ആരോൺ ഇങ്ങനെ പരീക്ഷിക്കുന്നത്. “
ദേവിയെ നിധിൻ ആശ്വസിപ്പിച്ചു.
“ദേവി പി ബി പറയുന്നതിൽ യുക്തിയില്ലേ. ആരോൺ അമ്മയുടെ മാനസികനില തകർക്കുന്നതെന്തിനാണ്. ഈ ചോദ്യങ്ങൾക്കു ഒരുത്തരം കിട്ടണ്ടേ,
പി ബി പറഞ്ഞത് തന്നെയാണ് എന്റെയും വിശ്വാസം, നല്ല മകനും സഹോദരനുമായി അയാൾ അഭിനയിക്കുകയാണ്. “
ദേവി കരഞ്ഞുകൊണ്ട് നിധിന്റെ ശരീരത്തേയ്ക്കു കുഴഞ്ഞു വീണു.
“ദേവി ഇവിടെ ബുദ്ധി ഉപയോഗിച്ച് ചിന്തിക്കേണ്ട സമയമാണ്, അല്ലാതെ ഇല്ലാത്ത സഹോദര സ്നേഹവും സെന്റിമെൻ്റ്സും പറഞ്ഞു നേരം കളയേണ്ട. “
ദേവി കണ്ണുകൾ തുടച്ചു.
“ശരിയാണ്, ഈ ലോകത്തിന്റെ ഏത് കോണിൽ വേണമെങ്കിലും ഞാൻ പോകാം, എന്റെ ഭർത്താവിനും മകൾക്കുമൊപ്പം സന്തോഷത്തോടെ എനിക്ക് ജീവിക്കാൻ സാധിക്കണം. അതിന് ഞാൻ എന്തും ചെയ്യും. “
പെട്ടെന്ന് ദേവിയുടെ ഫോൺ ശബ്ദിച്ചു.
“ആരാണ് ഈ സമയത്ത്, ഇത് രാഹുലിന്റെ ഫോൺ കാൾ ആണല്ലോ. അവനിതുവരെ വീട്ടിൽ എത്തിയില്ലേ. എന്തെങ്കിലും പ്രശ്നമുണ്ടായോ?”
“ചേച്ചി ഫോൺ സ്‌പീക്കറിൽ വയ്ക്കൂ. “
രാഹുൽ ദേവിയോട് പറഞ്ഞു.
ദേവി ഫോൺ സ്‌പീക്കറിലിട്ടു മൂന്നുപേരുടെയും നടുക്ക് വച്ചു.
“ഞാൻ ഇപ്പോൾ ഇടവക പള്ളിയുടെ മുന്നിലാണ്. ഇവിടെ ആകെ ജനക്കൂട്ടമാണ്, നാട്ടുകാരാകെ ഇളകിയിരിക്കുകയാണ്. ഡെന്നി മെസേജ് അയച്ചപ്പോൾ തന്നെ ആളുകളെല്ലാം ഒത്തു കൂടി. സമയം പാതിരാത്രി ആയിട്ടു കൂടി, കപ്യാരുടെ വീടിനു മുന്നിൽ വച്ച് ആരോണിന്റെ കാർ അവർ തടഞ്ഞു. ആ കാറിൽ ആരോണിനെ കൂടാതെ മറ്റൊരാൾ ഡ്രൈവറായിട്ടുണ്ടായിരുന്നു. ആരോണും സുഹൃത്തും ഒന്നും തുറന്നു പറഞ്ഞിട്ടില്ല. പോലീസെത്തി അവരെ സെമിത്തേരിയിലേയ്ക്ക് കൊണ്ട് പോയി. അവിടെ ആൻഡ്രുവിന്റെ കല്ലറയുടെ മുന്നിൽ വച്ചിരുന്ന പുതിയ പൂച്ചെണ്ട് നാട്ടുകാർ കണ്ടു പിടിച്ചിരുന്നു. എല്ലാ ദിവസവും രാത്രിയിൽ വയ്ക്കുന്ന, നല്ല സുഗന്ധമുള്ള, ഇറക്കുമതി ചെയ്ത പൂക്കൾ കൊണ്ടുള്ള മനോഹരമായ പൂച്ചെണ്ടുകൾ കുറെ ദിവസമായി കാണാറുണ്ടെന്ന് ശവക്കുഴി തോണ്ടുന്ന ചാക്കോച്ചനും പറഞ്ഞു. “
“എന്നിട്ടെന്തായി കാര്യങ്ങൾ. “
“സെമിത്തേരിയുടെ ഒരു താക്കോൽ ആരോണിന്റെ കാറിൽ നിന്നും നാട്ടുകാർക്ക് ലഭിച്ചു. രാത്രിയിൽ രഹസ്യമായി സെമിത്തേരിയിൽ കയറുന്നതിനെതിരെ ചിലർ ഒച്ച വച്ച് സംസാരിച്ചു. സമീപ പ്രദേശങ്ങളിൽ സി സി ടി വി ക്യാമറകൾ ഇല്ലാതിരുന്നത് അവർക്കു അനുകൂലമായി. പക്ഷെ ഡെന്നിയുടെ കൂട്ടുകാർ സെക്കന്റ് ഷോ കണ്ടു മടങ്ങിയപ്പോൾ ഇന്നോവ കണ്ടെന്നു പറഞ്ഞതോടെ വീണ്ടും സമരമുണ്ടാക്കി. സ്റ്റേഷനിൽ വച്ച് അവരെ ആൾജാമ്യത്തിൽ വിടാൻ ഒരു രാഷ്ട്രീയ ശ്രമമുണ്ടായി. അത് നാട്ടുകാരിൽ ചിലർ തടഞ്ഞതോടെ ഉന്തും തള്ളുമുണ്ടായി. ഇപ്പോൾ സ്ഥിതിഗതികൾ ശാന്തമാണ്. “
രാഹുൽ ഫോൺ വച്ചു.
“ഞാൻ ഒന്ന് പോയി നോക്കി വരാം. “
“ഞാനും കൂടെ വരാം പി ബി. “
നിധിൻ കൂടെ പോകാൻ എഴുന്നേറ്റു.
“വേണ്ട നിധിനെ കണ്ടാൽ ആർക്കെങ്കിലും സംശയം തോന്നും. ഞാൻ എന്റെ സൈക്കിളിൽ വീണ്ടും ന്യൂസ് പേപ്പർ ബോയ് ആയി പോകാം, നേരം വെളുക്കാറായല്ലോ. എനിക്കവരുടെ കാർ ഒന്ന് പരിശോധിക്കണം. എന്തെങ്കിലും വിവരം കിട്ടാതിരിക്കില്ല. നേരം വെളുക്കുമ്പോൾ നിങ്ങൾ രണ്ടാളും കൂടി ഡോക്ടർ സുബ്രഹ്മണ്യനെ ഒന്ന് പോയി കണ്ടോളു, ഞാൻ അറിഞ്ഞത് വച്ച് വളരെ സ്വാതികനായ ഒരു മനുഷ്യനാണ് അദ്ദേഹം. “
പി ബി പോയപ്പോൾ നിധിൻ ഹാളിലെ സോഫയിൽ കയറി കിടന്നു. ആ രാത്രിയിൽ ഒരു പോള കണ്ണടച്ചിട്ടില്ല. അടുത്ത് ദേവിയും കിടന്നു.
“ദേവി പോയി കിടന്ന് ഉറങ്ങി കൊള്ളൂ. “
“എനിക്കിനി ഉറക്കം വരില്ല നിധിൻ. അമ്മയെക്കുറിച്ച് ഓർത്തുള്ള ആധിയാണ് മനസ്സിൽ… “
കിടന്ന ഉടനെ നിധിൻ ഉറങ്ങി പോയി. എപ്പോഴോ ദേവിയും ഒന്ന് മയങ്ങി പോയി. നീലിമ സിസ്റ്ററിൻ്റെ നിലവിളി കേട്ടാണ് അവർ ഉണർന്നത്.
“അമ്മ!!, അമ്മയെ കാണാനില്ല. മോൾ ഉണർന്ന് കരഞ്ഞപ്പോൾ പാൽ കൊടുക്കാൻ, ഞാൻ താഴേക്ക് എടുത്ത് കൊണ്ട് വന്നു. നിങ്ങൾ രണ്ട് പേരും ഹാളിൽ കിടന്ന് ഉറങ്ങുന്നത് കണ്ടപ്പോൾ ഉണർത്തണ്ട എന്ന് ഞാൻ കരുതി. ചായ ഇട്ട് കൊണ്ട് അമ്മയെ വിളിക്കാൻ നോക്കിയപ്പോൾ അമ്മ ആ മുറിയിൽ ഇല്ല. “
“അമ്മ ഈ സമയത്ത് എവിടെ പോകാൻ. “
ദേവി നിധിനെ വിളിച്ചുണർത്തി.
“നീലിമ വന്നപ്പോൾ മുൻ വാതിൽ അടച്ച് കിടക്കുകയായിരുന്നോ. ?”
നിധിൻ ചോദിച്ചു.
“അതേ എനിക്ക് ഉറപ്പാണ്. വാതിലും കർട്ടനും അടച്ച് കിടന്നത് കൊണ്ട് ഹാളിൽ നല്ല ഇരുട്ടായിരുന്നു. ചായയുമായി മടങ്ങി വന്നപ്പോൾ മുറിയിൽ നല്ല വെട്ടമായിരുന്നു. എനിക്ക് ഉറപ്പാണ്, ഞാൻ കുഞ്ഞിന് പാൽ കൊടുക്കാൻ പോയ സമയത്താകും അമ്മ ഇറങ്ങി പോയത്. “
ദേവിയും നിധിനും പെട്ടെന്ന് വേഷം മാറി തയാറായി.
“ദേവി രാഹുലിനേയും പി ബി യേയും ഒന്ന് വിളിക്ക്. എവിടെയായിരിക്കും അമ്മ പോകാൻ സാധ്യതയുള്ളത്. “
“നമുക്ക് സെമിത്തേരിയിൽ പോയി നോക്കാം. “
അവർ പള്ളി കോമ്പൗണ്ടിൽ എത്തിയപ്പോൾ രാവിലത്തെ കുർബാന നടക്കുകയായിരുന്നു.
ആൻഡ്രുവിൻ്റെ കല്ലറയുടെ പരിസരത്തൊന്നും മാലതിയെ കണ്ടെത്താൻ കഴിഞ്ഞില്ല.
“എന്താ നിങ്ങൾ തിരയുന്നത്. “
പിറകിൽ കപ്യാർ വാറുണ്ണിയേട്ടനാണ്
“എൻ്റെ അമ്മയെ കാണാനില്ല, ഒരു പ്രായമുള്ള സ്ത്രീയെ ഇവിടെയെങ്ങാനും കണ്ടിരുന്നോ ചേട്ടൻ. “
“ഒരമ്മയെ പള്ളിയിൽ കണ്ടിരുന്നു. കുർബാന തുടങ്ങിയപ്പോൾ അവർ അവിടെ നിന്നും ഇറങ്ങി പോയി. “
“ഇനി നമ്മൾ അമ്മയെ എവിടെ പോയി അന്വേഷിക്കും. “
“നമുക്ക് പോലീസ് സ്റ്റേഷനിൽ കൂടി പോയി നോക്കാം. “
പോലീസ് സ്റ്റേഷന് മുന്നിലൊരു ചെറിയ ആൾക്കൂട്ടം കണ്ടവർ അങ്ങോട്ടേക്ക് വണ്ടി വിട്ടു. പ്രൊഫസർ മാലതിയാണ് ഉച്ചത്തിൽ സംസാരിക്കുന്നത്. അവർ അത്രയും വൈകാരികമായി സംസാരിക്കുന്നത് മുമ്പ് ദേവി കണ്ടിട്ടേയില്ല.
“ആരോൺ എൻ്റെ മകനാണ്. ഏത് കൊടിയ വികാരി പറഞ്ഞാലും ഞാനെൻ്റെ കൊച്ചിനേയും കൊണ്ടേ ഇവിടെ നിന്നും മടങ്ങൂ. “
ദേവി മാലതി യുടെ കയ്യിൽ പിടിച്ചു.
“അമ്മേ ബഹളം വയ്ക്കല്ലേ. നമുക്ക് ചേട്ടന് ജാമ്യമെടുക്കാം. “
“ആ എത്തിയല്ലോ പ്രമുഖ വക്കീൽ. വീട്ടിൽ വക്കീലായി നീയുണ്ടായിട്ട് എന്താ കാര്യം, എൻ്റെ കൊച്ചിനെ അവർ അകത്ത് പൂട്ടി വച്ചിരിക്കുകയാണ്. നീ അവനെ അകത്ത് പോയി കൂട്ടി കൊണ്ട് വാ. “
“അമ്മ വാ, നമുക്ക് കോടതിയിൽ പോയി ജാമ്യത്തിന് ഉള്ള പേപ്പർ ശരിയാക്കി വരാം. “
“ഞാൻ വരുന്നില്ല. ഇവിടെ നിന്നും ഞാൻ അവനേയും കൊണ്ടേ വരൂ. “
“രണ്ട് പേര് ഒപ്പിടണം കോടതിയിൽ, ഒന്ന് ഞാനും, ഒന്ന് അമ്മയും. “
അപ്പോഴേക്കും നിധിൻ അകത്ത് പോയി കാര്യങ്ങൾ തിരക്കി വന്നു. രാഹുലും പി ബിയും ആ സമയത്ത് എത്തി ചേർന്നു.
“ഈ കേസ് ഇത്തിരി പ്രശ്നമാണ്. അവരുടെ മതവികാരം വൃണപ്പെടുത്തിയെന്ന്. “
നിധിനാണ് മറുപടി പറഞ്ഞത്.
“നന്നായി പതിയെ ജാമ്യം കിട്ടിയാൽ മതി. അമ്മയെ ഇവിടെ നിന്നും കൊണ്ട് പോകാൻ ഒരു മാർഗ്ഗം പറയൂ. “
“അമ്മയെ ഇപ്പോൾ തന്നെ ഡോക്ടർ സുബ്രഹ്മണ്യൻ്റെ ആശുപത്രിയിൽ കൊണ്ട് പോകണം. ഇനിയും വൈകരുത്. “
കോടതിയിൽ ഒപ്പിടാനെന്ന വ്യാജേന ദേവി അമ്മയെ വിളിച്ചു. ദേവിക്കൊപ്പം പോകാൻ മാലതി തയാറായി. അവർ കാറിൽ കയറി.
(തുടരും…. )
✍️✍️നിഷ പിള്ള


1 Comment
Pingback: ന്യൂസ് പേപ്പർ ബോയ് -80 - By Nisha Pillai - കൂട്ടക്ഷരങ്ങൾ