ദേവി പി ബി യുടെ അടുത്തേക്ക് നീങ്ങിയിരുന്നു.
“എന്താണ് പി ബി നമ്മുടെ അടുത്ത നീക്കം. ഇനി നമ്മൾ എന്ത് ചെയ്യും. “
നിധിൻ ചോദിച്ചു. പി ബി മറുപടി പറയുന്നതിന് മുമ്പ് ദേവി തൻ്റെ ആശങ്ക പ്രകടിപ്പിച്ചു.
“എൻ്റെ സംശയം അമ്മ എപ്പോഴും ആൻഡ്രുവിൻ്റെ ഫോട്ടോയുടെ അടുത്തിരുന്ന് സംസാരിക്കുന്നതെന്താണ്?. ഒരു പക്ഷേ ആൻഡ്രൂ ഇപ്പോഴും ജീവനോടെയുണ്ട് എന്നാണോ അമ്മയുടെ വിചാരം. “
പി ബി അല്ലെന്ന് തല കുലുക്കി.
“ഏയ് ഒരിക്കലും അങ്ങനെയാകില്ല. ആൻഡ്രുവിൻ്റെ മരണം ഉറപ്പായത് കൊണ്ടാണല്ലോ, ആ കല്ലറയിൽ പൂച്ചെണ്ട് കൊണ്ട് വച്ച് സംസാരിക്കുന്നത്. അയാൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നത്, ഒരു പക്ഷേ ആൻഡ്രുവിൻ്റെ ആത്മാവ് അവരുടെ കൂടെയുണ്ടെന്ന് കരുതിയിട്ടാകും. “
“അങ്ങനെയാണെങ്കിൽ ആ ആത്മാവിനെ അമ്മ എങ്ങനെ കാണുന്നു. ആത്മാവ് എന്നൊരു സംഗതിയിൽ വിശ്വാസമില്ലാത്ത നിരീശ്വരവാദിയായ എൻ്റെ അമ്മ. “
“ആത്മാവ് ഉണ്ടോ ഇല്ലയോ എന്നതല്ല വിഷയം, എനിക്കത്തരം കാര്യങ്ങളിലൊന്നും വിശ്വാസമില്ല. കാണാത്ത സ്വർഗ്ഗത്തിലും നരകത്തിലും വിശ്വസിക്കുന്ന ആൾക്കാർ നമ്മുടെ ഇടയിലില്ലേ. ആത്മാവിനെ നേരിട്ട് കാണുന്നില്ല എങ്കിലും അങ്ങനെയൊന്ന് കൂടെയുണ്ട് എന്ന തോന്നലുകൾ മനസ്സിൽ ഉണ്ടാകുന്നതാണ്, ആരോ ആ തോന്നലുകൾ ഉണ്ടാക്കുന്നതാണ്. അതാ ഞാൻ പറഞ്ഞത് ദേവിയുടെ അമ്മയെ ആരോ മാനിപുലേറ്റ് ചെയ്യുന്നുണ്ടെന്ന്. “
“ആരായിരിക്കും അങ്ങനെ ചെയ്തത്. “
“അതാരാണെന്ന് നമ്മൾ കണ്ട് പിടിക്കണം. അമ്മയെ ആരോ ഹിപ്നോട്ടിക് മാനിപുലേഷൻ നടത്തി കാണും. ആൻഡ്രുവിൻ്റെ മരണത്തിന് ശേഷമുള്ള ദിവസങ്ങൾ…. അമ്മയുടെ മനസ്സ് അപ്സെറ്റ് ആയ സമയത്ത്… എളുപ്പത്തിൽ മാറ്റാൻ കഴിഞ്ഞിരിക്കും. “
ദേവി നെടുവീർപ്പിട്ടു.
“പിബി നമുക്ക് മാത്യുവിൻ്റെ മുറി ഒന്നും കൂടെ പരിശോധിക്കണം. “
“അമ്മയുടെ മുറിയിലെ ദൃശ്യങ്ങളും ശബ്ദങ്ങളും നിലച്ചാൽ… എന്തായാലും ആരോണിന് സശയം തോന്നാം, ആരോൺ അതിൻ്റെ കാരണമന്വേഷിച്ച് രാവിലെ തന്നെ ഇവിടെയെത്തും. ഇപ്പോൾ രാത്രിയായത് കൊണ്ട്, അമ്മ ഉറങ്ങിയെന്ന് കരുതി അയാൾക്ക് സംശയമൊന്നും തോന്നില്ല. നേരം വെളുത്താൽ അയാൾ ഇവിടെ മടങ്ങിയെത്തും. അതിന് മുൻപ് നമുക്ക് ഒരിക്കൽ കൂടി മുറി പരിശോധിക്കാം. “
“അയാൾ മടങ്ങി വരുമ്പോൾ രാഹുലിൻ്റെ കാർ റോഡരികിൽ കിടക്കുന്നത് കാണില്ലേ. “
“ഇല്ല ഞാൻ കാർ റോഡിൽ നിന്നും പെട്ടെന്ന് ആരും ശ്രദ്ധിക്കാത്ത രീതിയിൽ റബർത്തോട്ടത്തിനകത്ത് പാർക്ക് ചെയ്തിരിക്കുന്നു. “
രാഹുൽ പറഞ്ഞു.
“എന്നെ അതിശയിപ്പിക്കുന്ന കാര്യം ആ സെമിത്തേരിയുടെ ഗേറ്റിൻ്റെ താക്കോൽ എങ്ങനെയാണ് ആരോണിൻ്റെ കൈവശം എത്തിപ്പെട്ടത് എന്നാണ്. “
“ഞാനും നിധിനും ദേവിയും കൂടെ മുറി ഒന്നും കൂടെ പരിശോധിക്കട്ടെ. രാഹുൽ കാറുമായി ഇപ്പോൾ തന്നെ മടങ്ങണം. കുരിശടിയുടെ മുന്നിൽ എൻ്റെ ഒരു സുഹൃത്തിൻ്റെ വീടുണ്ട്. അവനേയും കൂട്ടി കപ്യാരെ കാണണം. താക്കോലിൻ്റെ കഥ അയാൾക്ക് അറിയാതിരിക്കില്ല. “
“ആരോണിനെ സൂക്ഷിക്കണം, ഒരു പക്ഷെ അയാൾ അവിടെയെവിടെയെങ്കിലും ഉണ്ടെങ്കിൽ…. “
ദേവി തന്റെ ആശങ്ക രേഖപ്പെടുത്തി.
“രാഹുൽ സൂക്ഷിക്കണം രാത്രിയാണ് വഴിയിലൊന്നും വണ്ടി നിർത്തരുത്. കുരിശടിയുടെ മുന്നിൽ ഡെന്നി കാണും, അവനോടൊപ്പം കപ്യാരുടെ വീട്ടിൽ പോയി അയാളെ കാണണം, കപ്യാരെ കണ്ടാൽ സത്യം അറിയാം. “
രാഹുൽ കാറുമെടുത്ത് പോകുന്നത് വരെ അവർ ബാൽക്കണിയിൽ തന്നെ നിന്നു.
രാഹുൽ വളരെ ഭയത്തോട് കൂടിയാണ് വണ്ടിയോടിച്ചത്. കുരിശടി ദൂരെ നിന്നും കാണുന്നത് വരെ രാഹുലിന്റെ ഭയം മാറിയില്ല. കുരിശ്ശടിയുടെ മുന്നിലെ അരണ്ട വെളിച്ചത്തിൽ അവൻ വണ്ടി നിർത്തിയിട്ടു. അവൻ നാലുപാടും നോക്കി. ആരെയും അടുത്തെങ്ങും കാണുന്നില്ല. ഒരു അഞ്ചു മിനിട്ടു കഴിഞ്ഞു കാണും, പിൻവശത്തെ ഡോറിൽ ഒരു മുട്ട് കേട്ടു. ഇരുട്ടിൽ ഒരു രൂപം ഗ്ലാസിൽ തട്ടുന്നു. രാഹുൽ പെട്ടെന്ന് ഡോർ തുറന്നു കൊടുത്തു.
“ഞാൻ ഡെന്നി. “
ഡെന്നി കാണിച്ചു കൊടുത്ത വഴിയിലൂടെ രാഹുൽ കാറോടിച്ചു. രണ്ടു വളവുകൾക്ക് അപ്പുറം കണ്ട ഒരു പഴയ ഓടിട്ട വീടിനു മുന്നിൽ രാഹുൽ കാർ നിർത്തി. റോഡിൽ നിന്ന് പാറ കഷണങ്ങൾ അടുക്കി നിർമ്മിച്ചിരുന്ന പടികൾ കയറി അവർ വീടിൻ്റെ മുന്നിലെത്തി. കുറെ നേരം വാതിൽ തട്ടിയപ്പോൾ, ആരോ പുറത്തെ ലൈറ്റിട്ടു. വീടിനു ഉള്ളിൽ നിന്നും ആരോ ഉച്ചത്തിൽ ചുമയ്ക്കുന്ന ശബ്ദം കേട്ടു.
“കപ്യാര് വാറുണ്ണിയേട്ടനാണ്. വീട് തെറ്റിയോ എന്നൊരു സംശയമുണ്ടായിരുന്നു. ഇല്ല വാറുണ്ണിയേട്ടന്റെ ചുമ ഒരിക്കൽ കേട്ടിട്ടുള്ളവർ പിന്നെ അങ്ങേരെ മറക്കില്ല. “
ആരോ വാതിലിനടുത്തേയ്ക്കു നടന്നടുക്കുന്ന കാലടി ശബ്ദം കേട്ടു. വാതിൽ മെല്ലെ തുറന്നു ഒരു വൃദ്ധൻ മുഖം പുറത്തേയ്ക്കു നീട്ടി.
“കപ്യാരെ ഞാൻ തണ്ണീർത്തടത്തിലെ ഡെന്നിയാണ്. കപ്യാരെ സെമിത്തേരിയുടെ ഗേറ്റിൻ്റെ താക്കോൽ ആരുടെ കയ്യിലാണ്. “
ഉറക്ക പിച്ചിൽ വന്ന കപ്യാർ, ആ ചോദ്യം കേട്ട് കണ്ണ് തിരുമ്മി തുറന്നു.
അയാളോടി അകത്തേക്കു പോയി. ഉടനെ തന്നെ മടങ്ങി വന്നു.
“താക്കോൽ എന്റെ കയ്യിലുണ്ടല്ലോ ഡെന്നി കുഞ്ഞേ. എന്താ കുഞ്ഞു ഈ നേരത്തിവിടെ വന്നു ഇങ്ങനെയൊരു ചോദ്യം. “
“ഞങ്ങൾ ഇന്ന് സെക്കൻഡ് ഷോ കഴിഞ്ഞു വന്നപ്പോൾ ഒരു ഇന്നോവ കാറിലൊരുത്തൻ വന്നു സെമിത്തേരിക്കു അകത്തേയ്ക്കു കയറി പോകുന്നു. ഇരുട്ടായതു കൊണ്ട് നല്ലതു പോലെ ആളെ മനസിലായില്ല, കുറച്ചു കഴിഞ്ഞു അയാള് വന്നു ഗേറ്റ് പൂട്ടി പോയി. നമ്മളീ ഇടവകക്കാർ ആകുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കണ്ടേ വാറുണ്ണിയേട്ടാ. “
“ഇല്ല കുഞ്ഞേ താക്കോൽ എന്റെ കയ്യിലുണ്ട്. “
“വാറുണ്ണിയേട്ടൻ നല്ല പോലെ ഒന്നോർത്തു നോക്കിക്കെ മുൻപ് ആർക്കെങ്കിലും താക്കോൽ കൊടുത്തിരുന്നോയെന്ന്. “
“നമ്മുടെ മാത്യു സാറിന്റെ മോന്റെ ശവമടക്ക് നടന്ന ദിവസം വികാരിയച്ചൻ പറഞ്ഞിട്ട് കുറച്ചു നേരം താക്കോൽ അവരുടെ ഡ്രൈവറിനു കൊടുത്തിരുന്നു. പക്ഷെ അതവർ അന്ന് തിരിച്ചു തന്നില്ല, പിറ്റേന്ന് രാവിലെ തന്നെ ആ കൊച്ചൻ തിരിച്ചു കൊണ്ട് എൻ്റെ കയ്യിൽ തന്നിരുന്നു. “
“അവർ ഇനി അതിന്റെ ഡ്യൂപ്ലിക്കേറ്റ് കീ ഉണ്ടാക്കി കാണും. എന്തായാലും നാളെ മുതൽ ഞങ്ങൾ കുറച്ചു പേര് സെമിത്തേരിക്ക് കാവൽ നിൽക്കാൻ പോകുന്നു, വാറുണ്ണിയേട്ടൻ സംഭവം അച്ചനോടൊന്ന് പറഞ്ഞേരെ. അവിടെ ആരോ രാത്രിയിൽ വന്നു പോകുന്നുണ്ട്. ഇപ്പോൾ നാട്ടിൽ സ്വകാര്യ മെഡിക്കൽ കോളേജുകൾ കൂടി വരികയാ, പിള്ളേർക്ക് പഠിക്കാൻ ആവശ്യത്തിന് ശവശരീരങ്ങൾ കിട്ടാറില്ല. ഇവന്മാരിനി രാത്രിയിൽ വന്നു കുഴിതോണ്ടി ശവക്കടത്തു നടത്തുന്ന പാർട്ടികളാണോ, സൂക്ഷിക്കണേ. “
“അയ്യോ ഞാൻ ഇപ്പോൾ തന്നെ അച്ചനെ വിളിച്ചു പറയാം കുഞ്ഞേ. “
“വേണ്ട വാറുണ്ണിയേട്ടാ, ഇതിപ്പോൾ നേരം വെളുക്കാറായി. ഇന്ന് ഞങ്ങൾ കാണും കാവലിന്, രാവിലെ നേരിട്ട് പറഞ്ഞാൽ മതി. “
“ശരി മോനെ, അച്ചനെ കൊണ്ട് നാളെ പൊലീസിൽ ഒരു പരാതി കൊടുക്കണം. മോൻ ആരോടും പറയണ്ട. ഒരിക്കൽ കുശിനിക്കാരി മരിയ ചേച്ചി ഒരു വണ്ടിയുടെ ടയറിന്റെ പാടുകൾ സെമിത്തേരിയിൽ കണ്ട കാര്യം എന്നോട് പറഞ്ഞിരുന്നു. അന്ന് ഞാനത് വക വച്ചില്ല. “
രാഹുൽ ഡെന്നിയെ കുരിശടിക്ക് മുന്നിൽ തിരികെ കൊണ്ടിറക്കുമ്പോൾ സമയം മൂന്നു മണി കഴിഞ്ഞിരുന്നു. കാറിൽ നിന്നും ഇറങ്ങാൻ തുടങ്ങിയ ഡെന്നിയെ പെട്ടെന്ന് രാഹുൽ വിലക്കി. അവരുടെ മുന്നിലൂടെ ഒരു ഇന്നോവ കടന്നു പോയി.
“ആ പോകുന്ന കാറാണ് ഞങ്ങൾ സെമിത്തേരിയുടെ മുന്നിൽ കണ്ടത്. “
ഡെന്നി അപ്പോൾ തന്നെ കാറിന്റെ നമ്പർ ടൈപ്പ് ചെയ്ത് ആർക്കോ മെസേജ് അയച്ചിരുന്നു.
“രാഹുൽ ഇനി ഒറ്റയ്ക്ക് മടങ്ങേണ്ട. ആ കാർ കപ്യാരുടെ വീട്ടിലേയ്ക്കുള്ള വഴിയാണല്ലോ പോകുന്നത്. “
ഡെന്നി ഫോണിൽ ആരെയൊക്കെയോ വിളിച്ചു. പെട്ടെന്ന് റോഡിനിരുവശത്തുമുള്ള വീടുകളിലെ വിളക്കുകൾ തെളിഞ്ഞു. ആരൊക്കെയോ ചെറുപ്പക്കാർ റോഡിലേയ്ക്ക് ഇറങ്ങി വന്നു.
“നമ്മൾ ഈ കാറിൽ തന്നെ ഇരുന്നാൽ മതി. ആ വരുത്തന്മാർക്കു തെറ്റി പോയി. ഈ നാട് ഇങ്ങനെയാ. ഇനി നാട്ടുകാർ നോക്കി കൊള്ളും, പള്ളിയും സെമിത്തേരിയുമൊക്കെ വിശ്വാസത്തിന്റെ ഭാഗമാണ്, മതത്തിൽ തൊട്ടാൽ പൊള്ളുമെന്നു എല്ലാവർക്കും അറിയാം. “
ഈ സമയത്തു മാലതിയുടെ മുറിയിൽ ഏജൻറ് പി ബി ഒരിക്കൽ കൂടി പരിശോധന നടത്തി. മാലതി ഉണർന്ന് പ്രശ്നമുണ്ടാക്കാതിരിക്കാൻ അവരുടെ അടുത്ത് ദേവി കാവൽ നിന്നു. അവരുടെ ചെവിയിലെ ഇയർ പീസ് കാരണം പുറത്തു നിന്നുള്ള ശബ്ദം അവരുടെ ഉറക്കത്തെ തടസപ്പെടുത്തിയതേയില്ല. അവർ ആ സമയത്തും നന്നായി ഉറങ്ങി. അരമണിക്കൂറോളം തെരഞ്ഞിട്ടും പുതുതായി ഒന്നുമവർക്കു ആ മുറിയിൽ നിന്നും കണ്ടെത്താൻ കഴിഞ്ഞതുമില്ല.
ഈ സമയത്ത് നിധിൻ, മാത്യുവിന്റെ മുറിയിൽ തെരച്ചിൽ നടത്തി. മാത്യുവിന്റെ ബാങ്ക് രേഖകൾ, വസ്തുക്കളുടെ ആധാരങ്ങൾ, മാത്യുവിൻ്റെ ചികിത്സാ രേഖകൾ, അയാൾ മുൻപ് വിദേശത്തു ജോലി ചെയ്ത രേഖകൾ, അയാളുടെ ആദ്യ വിവാഹ സർട്ടിഫിക്കറ്റ്, മാലതിയുമായുള്ള പുതിയ വിവാഹത്തിന്റെ രേഖയുടെ ഫോട്ടോ കോപ്പികൾ എന്നിങ്ങനെ എല്ലാം കൃത്യമായി ഫയൽ ചെയ്തു വച്ചിരിക്കുന്നു. മാലതിയുടെയും മാത്യുവിന്റെയും വിവാഹ സർട്ടിഫിക്കേറ്റിന്റെ ഒറിജിനൽ കണ്ടെത്താൻ കഴിഞ്ഞില്ല. ആരോണിന്റെയും ആൻഡ്രുവിന്റെയും ജനന രേഖകൾ, സ്കൂൾ സർട്ടിഫിക്കറ്റിന്റെ കോപ്പികൾ അങ്ങനെ എല്ലാം നിധിൻ പരിശോധിച്ചു.
“അവിടെ എന്തെങ്കിലും പുതുതായി ലഭിച്ചോ?”
മുറിയിലേയ്ക്കു കയറി വന്ന പി ബി യോട് നിധിൻ ചോദിച്ചു.
“ഇല്ല, നേരത്തെ കണ്ടെത്തിയത് തന്നെ. പുറത്ത് നിന്നും ആരോ പ്രൊഫസ്സർ മാലതിയെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു, അയാളുടെ നിർദ്ദേശങ്ങൾ അനുസരിച്ചു അവർ പ്രവർത്തിച്ചു. ഇനി ആ നിയന്ത്രണം ഇല്ലാതാകുമ്പോൾ പ്രൊഫസ്സർ മാലതി വല്ലാത്തൊരു മാനസികാവസ്ഥയിലേക്ക് പോകും, ഇനി ആ നിയന്ത്രണം പെട്ടെന്ന് ഇല്ലാതായാൽ അവർ ഒറ്റപ്പെടും, ആത്മഹത്യ ചെയ്യാൻ വരെ ശ്രമിക്കാൻ സാധ്യതയുണ്ട്. നമ്മൾ ഇനി അവരെ കൂടുതൽ സൂക്ഷിക്കേണ്ടി വരും. “
അത് കേട്ട് ദേവി നെടുവീർപ്പിട്ടു.
ഒരു കസേരയിൽ ഇരുന്നു പേപ്പറുകൾ പരതി കൊണ്ടിരുന്ന നിധിൻ, ഒരു കടലാസ്സ് അവരുടെ നേരെ നീട്ടി. ദേവി അതേറ്റു വാങ്ങി. സിറ്റി ഹോസ്പിറ്റലിലെ ഡോക്ടർ സുബ്രമണ്യൻ മരുന്ന് എഴുതി നൽകിയ കുറിപ്പടി. രോഗിയുടെ പേര് മാലതി.
“ഇതെപ്പോൾ ? അമ്മയ്ക്ക് അങ്ങനെ പ്രശ്നമൊന്നും മുൻപ് ഉണ്ടായിരുന്നില്ലല്ലോ, അമ്മയുടെ എല്ലാ കാര്യങ്ങളും അറിയാവുന്നത് സുമതിക്കാണ്. “
“പക്ഷെ ഇതിലെ തീയതി നോക്ക് ദേവി, ദേവിക്ക് അപകടം പറ്റിയ ദിവസത്തിന് ആറു ദിവസത്തിന് ശേഷം, ആ സമയത്തു അമ്മ ദേവിയോടൊപ്പം ആശുപത്രിയിൽ ഇല്ലായിരുന്നോ?”
“ആദ്യത്തെ ഒന്ന് രണ്ടു ദിവസങ്ങൾ മാത്രമേ അമ്മ എൻ്റെ കൂടെ ഉണ്ടായിരുന്നുള്ളു, പിന്നെ എന്റെ കാര്യങ്ങൾ നോക്കിയത്, നീലിമ സിസ്റ്ററാണ്, കൂടെ ആരോണും ആൻഡ്രുവും ഉണ്ടായിരുന്നു. അന്ന് അവരുടെ പ്രവർത്തി കണ്ടപ്പോൾ എനിക്ക് എന്റെ സഹോദരൻമാരെ തിരിച്ചു കിട്ടിയത് പോലെ തോന്നി. ആ ആശുപത്രി മുറിക്കു പുറത്തു സംഭവിച്ചതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല. “
“എന്തായാലും ഈ ചികിത്സ വിവരങ്ങളൊക്കെ മാത്യുവും സുമതിയും അറിഞ്ഞു കാണുമല്ലോ. “
പി ബി ആ കുറിപ്പടി സ്കാൻ ചെയ്തു ചാറ്റ് ജി പി റ്റിയോട് സംശയ നിവാരണം നടത്തി.
“നല്ല ശക്തി കൂടിയ ഉറക്ക മരുന്നാണ് ഡോക്ടർ നൽകിയിരിക്കുന്നത്. “
“പക്ഷെ എന്റെ അപകട സമയത്ത് അമ്മയ്ക്ക് നല്ല വിഷമമുണ്ടായിരുന്നെങ്കിലും അത്ര മാനസിക പ്രശ്നമുള്ളതായി എനിക്ക് തോന്നിയിട്ടില്ല. “
ദേവി വിഷമിച്ചു കസേരയിൽ ഇരുന്നു. നിധിൻ അലമാരയിൽ തെരച്ചിൽ തുടർന്നു. പി ബി തന്റെ ഫോണിൽ ഡോക്ടർ സുബ്രഹ്മണ്യനെക്കുറിച്ചുള്ള വിവരങ്ങൾ തെരഞ്ഞു കൊണ്ടിരുന്നു.
നിധിൻ ഒരു ഫയൽ കണ്ടു ആലോചനയിലായി. നിധിൻ ഫയലിൽ നിന്നും ഒരു പേപ്പറെടുത്തു പി ബി യുടെ നേരെ നീട്ടി.
പി ബി ആ പേപ്പർ വാങ്ങി, ആവർത്തിച്ചു വായിച്ചു. അയാളുടെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു. അയാൾ ആ പേപ്പർ ദേവിയുടെ നേരെ നീട്ടി. ദേവിയ്ക്ക് ഒന്നും മനസിലായില്ല.
“ഈ ആരോൺ യു കെയിലെ എഡിൻബർഗ് യൂണിവേഴ്സിറ്റിയിൽ അല്ലേ പഠിച്ചത്. “
“പഠിക്കാൻ പോയിരുന്നു, പക്ഷെ അയാൾ ആ കോഴ്സ് പൂർത്തിയാക്കിയിട്ടില്ല. എന്തോ ഒരു പെണ്ണ് കേസ് ആയി, അയാളെ അവിടെ നിന്നും ഡീപോർട്ട് ചെയ്തു എന്നാണ് സുമതി പറഞ്ഞത്. അയാൾക്കിനി ആ രാജ്യത്തേക്ക് മടങ്ങാൻ കഴിയാത്തവണ്ണം എന്തോ തെറ്റ് അയാൾ ചെയ്തിട്ടുണ്ട്. “
“അയാൾ ആ യൂണിവേഴ്സിറ്റിയിൽ ഹ്യൂമൻ കോഗ്നിറ്റീവ് ന്യൂറോ സൈക്കോളജി കോഴ്സിൽ ഒരു വർഷം പഠിച്ചിട്ടുണ്ട്. അയാളുടെ യൂണിവേഴ്സിറ്റി പേപ്പറുകളാണിത്. അയാളെ അവിടെ നിന്നും പുറത്താക്കിയതെന്തിനാണെന്ന് കണ്ടു പിടിക്കേണ്ടിയിരിക്കുന്നു. “
“ഹ്യൂമൻ കോഗ്നിറ്റീവ് സൈക്കോളജിയോ. “
“അതേ അയാളുടെ വിഷയം സൈക്കോളജിയാണ്. മാത്രമല്ല ഈ ഡോക്ടർ സുബ്രഹ്മണ്യൻ എഡിൻബർഗിൽ ആരോണിൻ്റെ ക്ലാസ് മേറ്റ് ആയിരുന്നു. ഇപ്പോൾ മനസ്സിലായില്ലേ ആരോണിന് അമ്മയോടുള്ള മാതൃ വാൽസല്യത്തിന് കാരണം. “
“ഇതിൽ ഡോക്ടർ സുബ്രഹ്മണ്യൻ ആരോണിനെ സഹായിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണം. “
നിധിൻ പരിശോധന നിർത്തി. അലമാര പൂട്ടി, മുറിയിൽ നിന്നും പുറത്തിറങ്ങി. അവർ മൂന്ന് പേരും ഹാളിൽ മുഖത്തോട് മുഖം നോക്കി ഇരുന്നു.
ദേവി നൽകിയ കട്ടൻ കാ
പ്പി കുടിച്ച് കൊണ്ടിരിക്കുമ്പോൾ, പി ബി യുടെ ഫോണിലേക്ക് ഒരു മെസേജ് വന്നു. അയാൾ അത് തുറന്ന് വായിച്ചു.
(തുടരും…. )
✍️✍️നിഷ പിള്ള

