ഫോൺ നിർത്താതെ ശബ്ദിച്ചപ്പോൾ സാറ മതിലിനരികിലേയ്ക്ക് മാറി നിന്ന് കാൾ അറ്റൻഡ് ചെയ്തു.
“എന്താ ഫെഡറിക്? എന്തിനാ ഈ സമയത്ത് വിളിച്ചത്, ഞാൻ ആരോണിന്റെ ശവസംസ്കാരത്തിൽ പങ്കെടുക്കുകയാണ്. “
“മാഡം, നമ്മുടെ വെട്രിവേൽ മരിച്ചു. “
“ഏയ് നെവർ എവർ, വെട്രി എപ്പോഴേ കേരളം വിട്ടു. അയാൾ ആകാശത്തു കൂടെ ഓസ്ട്രേലിയയിലേക്കു പറക്കുകയാണ്, ഇന്നലെ രാത്രിയിൽ കൊച്ചി വിട്ടു. “
“ഇല്ല മാഡം വെട്രി മരണപ്പെട്ടു, ആരോ എയർപോർട്ടിൽ വച്ച് വിഷം കുത്തി വച്ചതാണ്. മാഡം സൂക്ഷിക്കണം ആരോ നമ്മളെ പിന്തുടരുന്നുണ്ട്. ആദ്യം ആൻഡ്രു, പിന്നീട് ആരോൺസാർ, ഇപ്പോൾ വെട്രിവേൽ. ഞാൻ രണ്ടു ദിവസത്തേയ്ക്ക് ഇവിടെ നിന്നും മാറി നിന്നാലോ എന്നാണ് ആലോചിക്കുന്നത്. “
“നിങ്ങൾ പോയാൽ എങ്ങനെയാണു ഫെഡറിക്, എന്റെ കാര്യങ്ങൾ ഇനി ആര് നോക്കും, എന്നെ സഹായിക്കാൻ ഈ നാട്ടിൽ ഒരാൾ കൂടി ഇല്ല. “
സാറ ഫോൺ കട്ട് ചെയ്തു തിരിഞ്ഞു നോക്കി. മാലതി തന്നെ നോക്കി ഇരിക്കുകയാണ്. അവരുടെ മുഖത്തെ ഭാവം അവൾക്കു മനസിലായില്ല. ഇവർക്ക് ശരിക്കും ഭ്രാന്താണോ?
ആരോണിന്റെ മൃതദേഹം സെമിത്തേരിയിലേയ്ക്ക് കൊണ്ട് പോയി.
മാത്യു ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തിട്ടു ജയിലിലേയ്ക്ക് മടങ്ങാൻ തയാറെടുത്തു. അയാൾ മാലതിയുടെ അടുത്തേയ്ക്കു നീങ്ങി ആരും കേൾക്കാതെ പറഞ്ഞു.
“വലിഞ്ഞു കയറി വന്നവളാണ് വിശ്വസിക്കേണ്ട, സൂക്ഷിക്കണം.
അവളുടെ ലക്‌ഷ്യം ഒന്ന് മാത്രമാണ്. “
മാലതി ഇങ്ങനെ മാത്രം മറുപടി പറഞ്ഞു.
“അവൾ ആരോണിന്റെ കൈപിടിച്ച് മണവാട്ടിയായി നിങ്ങളുടെ വീട്ടിൽ കയറി വന്നവളല്ലേ, ആരോണിന്റെ കുഞ്ഞുങ്ങളുടെ അമ്മയല്ലേ. ആ കുഞ്ഞുങ്ങളല്ലേ മാത്യുവിന്റെ അനന്തരാവകാശികൾ. “
“അവരെ ഞാൻ സംരക്ഷിച്ചിരിക്കും, പക്ഷെ ഇവൾ ഒരു ദിവസം മുൻപേ ആസ്‌ട്രേലിയയിൽ നിന്നും വന്നു ഹോട്ടലിൽ താമസിച്ചതെന്തിന്. അതിൽ ദുരൂഹതയില്ലേ. സൂക്ഷിക്കണം അവളെ. “
“ഒരു ദിവസം മുമ്പ് എത്തിയ കാര്യം മാത്യൂ എങ്ങനറിഞ്ഞു. ഇവിടെ കുറച്ചു ദിവസം നിന്നിട്ടു പൊയ്ക്കോട്ടെന്ന്. “
“നീ വെറുമൊരു പാവമാണ് മാലതി, പോലീസ്കാർ ആ മാനേജർ വെട്രിയെ പിന്തുടർന്നിരുന്നു. അവൻ ഇവളെ കാണാൻ ഹോട്ടലിൽ പോയിരുന്നു. പോലീസുകാർ പറയുന്നത് ഇവളും അവനും തമ്മിൽ…. “
“ആഹ് മതി മതി നമുക്ക് മടങ്ങാൻ സമയമായി. “
പിറകിൽ നിന്ന പോലീസുകാരൻ മാത്യുവിനെ മുൻപോട്ടു തള്ളി. മാത്യു ഒന്നും മിണ്ടാതെ പോലീസ് വാഹനത്തിനു അടുത്തേയ്ക്കു നടന്നു. അത് കണ്ട് മാലതിയുടെ കണ്ണ് നിറഞ്ഞു.
“മരണങ്ങൾ മരണങ്ങൾ, എല്ലായിടത്തും മരണങ്ങൾ. “
മാലതി ഉച്ചത്തിൽ പറഞ്ഞത് കേട്ട് മാത്യു തിരിഞ്ഞു നോക്കി. പള്ളിയിൽ നിന്നും ഇറങ്ങി വന്നവരൊക്കെ മാലതിയെ നോക്കി നിന്നു, ചിലരുടെ മുഖത്ത് സഹതാപം പ്രത്യക്ഷപ്പെട്ടു.
“അമ്മേ. “
ദേവി സങ്കടപ്പെട്ടു. മാലതി സെമിത്തേരിയിലേക്ക് കൈ ചൂണ്ടി പതിയെ പറഞ്ഞു.
“ദേ നോക്കിക്കേ, ആൻഡ്രുവിനു കൂട്ടായി ആരോണും ഇനി അതിനോടൊപ്പം സാറയും. “
“അമ്മ എന്തൊക്കെയാ ഈ പറയുന്നത്. ?”
ദേവി ദേഷ്യപ്പെട്ടു.
“ഞാൻ ആ കൂട്ടത്തിൽ പോകില്ല. എന്നെ ദഹിപ്പിക്കണം, ചാരമൊക്കെ നെല്ലിയാമ്പതി കുന്നിന്റെ മുകളിൽ നിന്നും താഴേക്ക് വിതറണം. ചാരം കലർന്ന മണ്ണ് നല്ലതാണ്. “
ദേവി ബലമായി മാലതിയെ പിടിച്ചു കാറിൽ കയറ്റി.
“അമ്മയ്ക്ക് ഇത്രയും വയ്യെന്ന് എനിക്ക് അറിയില്ലായിരുന്നു ദേവി. “
ദേവി സാറയോട് മറുപടിയൊന്നും പറഞ്ഞില്ല. അവരുടെ കൂടെ കാറിൽ കയറിയ സാറയുടെ മുഖത്തെ പുഞ്ചിരി ദേവിയെ അസ്വസ്ഥമാക്കി. മാലതിയുടെ മുഖത്ത് ഒരു നിഗൂഢമായ പുഞ്ചിരിയി തെളിഞ്ഞു.
സാറയുടെ കണ്ണുകൾ വീട്ടിലെ ഓരോ മൂലയിലും അരിച്ചു നടന്നു. അവൾ ചുറ്റുപാടുമുള്ള എല്ലാത്തിനും മൂല്യമിട്ടു. മാലതിയുടെ കണ്ണുകൾ സാറയുടെ പിറകെ തന്നെയായിരുന്നു.
സാറ ആ ദിവസം മുഴുവൻ ആരോടും മിണ്ടാതെ ദുഃഖാചരണം നടത്തിയെങ്കിലും പിന്നീട് അവർ ദേവിയുടെ മകളുടെ പിറകെ കൂടി. കൊച്ചിനെ എടുത്തു നടക്കുക, കളിപ്പിക്കുക ഇതൊക്കെയായിരുന്നു സാറയുടെ ദിനചര്യകൾ.
ഒരു ഉച്ച സമയത്താണ് നാടകീയമായ ആ സംഭവം ഉണ്ടായത്, കുഞ്ഞ് നവമിയെ എവിടെയും കാണാനില്ല. ആ സമയത്ത് വീട്ടിൽ മാലതിയും ദേവിയും നിധിനും നഴ്സും ജോലിക്കാരിയും മാത്രം. സാറ രാവിലെ തന്നെ ബന്ധു വീടുകളിൽ പോയി. വരുന്ന ഞായറാഴ്ച ആരോണിൻ്റെ പൂജയാണ്, അത് കഴിഞ്ഞു ആസ്ട്രേലിയായിലേക്ക് അവർക്ക് മടങ്ങണം. കൊച്ചുങ്ങളെ സഹോദരൻ ടോണിയുടെ കുടുംബത്തിൽ നിർത്തിയിട്ടാണ് ഓടി വന്നത്.
കുഞ്ഞിനെ കാണാഞ്ഞു വീട് മുഴുവൻ അവളെ എല്ലാവരും അന്വേഷിച്ചു. ദേവി സങ്കടപ്പെട്ടു നഴ്സിനെയും ജോലിക്കാരിയെയും വഴക്കു പറഞ്ഞു. മാലതിയാണ് സാറ താമസിച്ചിരുന്ന മുറി പരിശോധിച്ചത്. അവരുടെ ബാഗിൽ നിന്നും കണ്ട മെഡിക്കൽ കിറ്റ് മാലതി ആരും കാണാതെ പരിശോധിച്ചു. ആ ബാഗ് മാലതി എടുത്ത് മാറ്റി, മറ്റാരും കാണാതെ അതെടുത്തു വീട്ടിലെ സ്റ്റോർ റൂമിൽ, പഴയ പാത്രങ്ങളുടെ ഇടയിൽ ഒളിച്ചു വച്ചു.
“അമ്മ എവിടെ പോയി. ഞാൻ കുഞ്ഞിനെ കാണാതെ വിഷമിക്കുമ്പോൾ അമ്മയ്‌ക്കെങ്ങിനെ സമാധാനത്തോടെ ഇരിക്കാൻ കഴിയും. “
ദേവി ദേഷ്യപ്പെട്ടു.
അവൾ നിധിനേയും കൂട്ടി പോലീസ് സ്റ്റേഷനിലേയ്ക്ക് പോകാനായി ഇറങ്ങി.
അപ്പോഴേക്കും വിവരം അറിഞ്ഞു രാഹുൽ മറ്റൊരു വക്കീൽ സുഹൃത്തുക്കളുമായി വീട്ടിലേയ്ക്കു എത്തി.
മാലതി അപ്പോഴും വളരെ ശാന്തയായി ഇരിക്കുകയാണ്.
“അവളെവിടെയും പോകില്ല. അവളിങ്ങ് തിരികെ എത്തും. “
എല്ലാവരും മാലതിയെ തിരിഞ്ഞു നോക്കി. പെട്ടെന്ന് ഗേറ്റു വാതിൽക്കൽ ഒരു സ്ത്രീ ഓട്ടോ റിക്ഷയിൽ വന്നിറങ്ങി. കൂടെ നവമി മോളെയും എടുത്ത് കൊണ്ടൊരു ചെറുപ്പക്കാരനും ഉണ്ടായിരുന്നു. ദേവിയെ കണ്ടതും നവമിമോൾ കരയാൻ തുടങ്ങി.
“കൊച്ചു വല്ലാതെ പേടിച്ചു പോയി ചേച്ചി. “
“നിങ്ങളൊക്കെ ആരാ, എന്റെ കുഞ്ഞിനെ എവിടെ നിന്നും കിട്ടി. “
ചെറുപ്പക്കാരൻ സംസാരിക്കാൻ തുടങ്ങി.
“ചേച്ചി ഒരു ഒന്നൊന്നര മണിക്കൂർ മുൻപ് ഞങ്ങളുടെ കുരിശടിയുടെ മുന്നിൽ ഈ മോളെ കണ്ടു. കൂടെ ആരും ഉണ്ടായിരുന്നില്ല. കുഞ്ഞു ആരെയും കാണാതെ കരയുകയായിരുന്നു. ഞങ്ങൾ അപ്പോൾ തന്നെ കുഞ്ഞിൻ്റെ ഫോട്ടോയെടുത്ത് ഞങ്ങളുടെ നാട്ടു വാട്സാപ്പ് ഗ്രൂപ്പിൽ ഇട്ടു, കുരിശടിയുടെ മുന്നിലുള്ള വീട്ടിലെ സി സി ടി വി ക്യാമറകൾ പരിശോധിച്ചു. ഒരു വയസ്സായ സ്ത്രീയാണ് കുഞ്ഞിനെ ഒരു കാറിൽ കൊണ്ട് വന്നു അവിടെ വിട്ടത്. നീല കളർ ബ്രസ ആയിരുന്നു ആ കാർ. അവർ കൊച്ചിനെ അവിടെ ഉപേക്ഷിച്ചു കടന്നു കളഞ്ഞു. “
“വൃദ്ധയായ സ്ത്രീയോ?”
“അതെ ഞങ്ങൾ ദൃശ്യങ്ങൾ പരിശോധിച്ചു, ചട്ടയും മുണ്ടുമണിഞ്ഞ ഒരു പ്രായമേറിയ സ്ത്രീ. ഞങ്ങൾ അപ്പോൾ തന്നെ സ്ക്രീൻ ഷോട്ട് എടുത്തു ഗ്രൂപ്പിൽ ഇട്ടു. ഈ കൊച്ചിനെ ഞങ്ങളുടെ ഒരു കൂട്ടുകാരൻ ആണ് തിരിച്ചറിഞ്ഞത്. അതാണ് ഞങ്ങൾ കുഞ്ഞിനെയും കൊണ്ട് നേരെ ഇങ്ങോട്ടു വന്നത്. “
ദേവി കുഞ്ഞിനെ കെട്ടിപ്പിടിച്ചു ഉമ്മ വച്ചു. അവരെ രണ്ടു പേരെയും ചേർത്ത് പിടിച്ചു നിധിൻ നിന്നു.
“എന്നിട്ടു ആ സുഹൃത്തെവിടെ?”
“അവനിപ്പോൾ സ്ഥലത്തില്ല, വിദേശത്താണ്. “
“നീൽ ആണോ ആ സുഹൃത്ത്. “
“ചേച്ചിക്കു അവനെ അറിയാമോ?”
ദേവി തലയാട്ടി.
“ചേച്ചീ, നമുക്ക് പോലീസിൽ പരാതി കൊടുക്കണ്ടേ. “
രാഹുൽ ചോദിച്ചു.
“വേണ്ട, കുഞ്ഞിനെ തിരികെ കിട്ടിയില്ലേ. ഇനി കേസൊന്നും വേണ്ട. നമ്മൾ ഇനി സൂക്ഷിക്കണം. ഇതൊരു സാമ്പിൾ മാത്രമാണ്. എന്തോ വലിയ അപകടം വരാനുണ്ട്. “
പക്ഷെ നിധിനും രാഹുലും മാലതി പറഞ്ഞത് വക വച്ചില്ല. അവർ പോലീസ് സ്റ്റേഷനിലേയ്ക്ക് പോകാനായി ഇറങ്ങി.
ദേവിയും മാലതിയും തനിച്ചായപ്പോൾ ദേവി തന്റെ മനസ്സ് തുറന്നു.
“അമ്മ എന്താണ് അമ്മയുടെ പ്രശ്നം?. അമ്മ എന്തൊക്കെയാണ് ഇരുന്നു പുലമ്പിയത്. “
“ഞാൻ പറഞ്ഞത് ഇത്തിരി ഓവറായോ. ?നിനക്കെന്താ തോന്നുന്നേ എനിക്ക് വട്ടാണെന്നോ?ഇപ്പോൾ എല്ലാവർക്കും അങ്ങനെ ഒരു തോന്നൽ ഉണ്ടായി കാണുമല്ലേ. “
മാലതി ദേവിയെയും കൂടി സ്റ്റോർ റൂമിലേയ്ക്ക് നടന്നു.
“കണ്ടോ അവളുടെ മുറിയിൽ നിന്നും കിട്ടിയതാ, ഈ മരുന്നും സിറിഞ്ചും. എന്തായിരിക്കും അവളുടെ ഉദ്ദേശ്യം. കുഞ്ഞിനെ കാണാതായതിൽ അവൾക്കു പങ്കുണ്ടോയെന്നു സംശയം തോന്നി. എന്റെ കുഞ്ഞു മടങ്ങി വരുമെന്ന് എനിക്കറിയാം. ഞാൻ അപ്പോൾ തന്നെ അവനു മെസേജ് അയച്ചു. “
“അവനോ?അതാരാണ്. “
മാലതി ചുറ്റും നോക്കി. ആരും ഇല്ലായെന്ന് കണ്ടപ്പോൾ അവർ തന്റെ ഫോൺ കാണിച്ചു. അതിൽ ഒരു വാട്ട്സാപ്പ് സന്ദേശം.
“എന്റെ കുഞ്ഞു നവമിയെ കാണാതായി. ഉടനെ കണ്ടെത്തി തരണം. “
“ഇത് ഞാനവന് അയച്ചതാ. “
മാലതിയെ ദേവി കെട്ടിപിടിച്ചു. ഒരു നിമിഷത്തേക്കെങ്കിലും താൻ അമ്മയെ തെറ്റിദ്ധരിച്ചു.
“അമ്മ, ഇത് നീൽ ആണ്, നീൽ ആണ് ഞങ്ങളുടെയും രക്ഷകനായത്. “
“നമുക്ക് കുഞ്ഞിനെ കാണാനില്ല എന്ന് പറഞ്ഞു രഹസ്യമായി അനുപമയുടെ കൂടെ നിർത്താം. നിധിനോട് പരാതി കൊടുക്കേണ്ട എന്ന് പറയൂ. പോലീസിനെ ഇതിൽ വലിച്ചിഴക്കണ്ട. ഇത് നമുക്ക് കൈകാര്യം ചെയ്യാം. സാറ മടങ്ങി വരട്ടെ അവളുടെ പ്രതികരണം ഒന്നറിയാല്ലോ. “
“ഒന്നും വേണ്ട, നമുക്ക് ഒന്നും സംഭവിക്കാത്തത് പോലെ ഇരിക്കാം. “
മാലതി തലകുലുക്കി സമ്മതിച്ചു. വിളിച്ച് പറഞ്ഞപ്പോൾ നിധിനും രാഹുലും മടങ്ങി വന്നു.
“എന്താ കേസ് കൊടുക്കേണ്ട എന്ന് അമ്മ പറഞ്ഞത്. “
“അമ്മയ്ക്ക് സാറയെ ആണ് സംശയം. അവളുടെ നീക്കങ്ങൾ നമുക്കു ഒന്ന് പരിശോധിക്കണം. “
“ആദ്യം ആ നീല ബ്രെസ കാർ കണ്ടെത്തണം. “
“നമുക്ക് ആ ജോലി പി ബി യെ ഏൽപ്പിക്കാം. “
“പി ബി ഉടനെ ഒന്നും മടങ്ങി വരാൻ സാധ്യതയില്ല. “
ഇനിയെന്താണ് അടുത്ത നടപടിയെന്നവർ തല പുകഞ്ഞു ആലോചിച്ചു.
അപ്പോൾ മുറ്റത്തൊരു കാർ വന്നു നിന്നു. അതിൽ നിന്നും സാറ പുറത്തിറങ്ങി. എല്ലാവരെയും നോക്കി അവർ പുഞ്ചിരിച്ചു. അവരുടെ കണ്ണുകൾ ഓരോരുത്തരുടെയും മുഖങ്ങൾ വായിച്ചറിയാൻ ശ്രമിച്ചു.
“എന്താ വിഷയം, ഞാനും കൂടെ കൂടാം. “
“ഞായറാഴ്ചത്തെ ഫുഡിന്റെ കാര്യമാണ്. നിധിന് സ്വന്തമായി കാറ്ററിംഗ് സർവീസ് തുടങ്ങാൻ പ്ലാനുണ്ട്. ഈ ചടങ്ങ് നിധിനും അജ്മലും ചേർന്ന് ചെയ്യുമല്ലോ. “
“അയ്യോ അതൊക്കെ ഞാൻ നേരത്തെ ഏർപ്പാടാക്കി. ഞങ്ങളുടെ റെസ്റ്റോറന്റ് മാനേജർ ഫെഡറിക് ഉണ്ടല്ലോ. അവൻ എല്ലാം നേരത്തെ തീരുമാനിച്ചു. “
സാറ ആരെയും നോക്കാതെ മുറിയിലേയ്ക്കു നടന്നു. മാലതി അവളെ നോക്കി പല്ലു കടിച്ചു.
ഡെന്നി നീലിനെ ടു വീലറിൽ എയർപോർട്ടിൽ കൊണ്ടിറക്കി. നീൽ കൈ വീശി ലഗേജുമായി അകത്തേയ്ക്കു നടന്നു. ഡെന്നിയും നീലും നല്ല സുഹൃത്തുക്കളാണ്. കടുത്ത വിശ്വാസിയായ ഡെന്നിയുടെ ഏക ആശ്വാസം നീൽ ഒരിക്കലും ആർക്കും ഉപദ്രവമാകുന്ന ഒരു കാര്യവും ചെയ്യില്ല എന്ന ഉറപ്പാണ്.
സങ്കടത്തോടെയാണ് അവൻ തിരിഞ്ഞു നടന്നത്. അപ്പോഴാണ് ഒരു ടാക്സി അവന്റെ മുന്നിൽ വന്നു നിന്നത്. അതിൽ നിന്നിറങ്ങിയ ആളെ അവന് നല്ല പരിചയം. ഡെന്നി മാറി നിന്ന് അയാളെ വീക്ഷിച്ചു.
“ഇയാളെ കുറിച്ചല്ലേ നീൽ പറഞ്ഞത്. വക്കീലിനെയും ഭർത്താവിനെയും കാറിൽ പിന്തുടർന്നവൻ, വെട്രിവേൽ. ആരോണിന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ. ഇവനെ പിന്തുടരാൻ രാഹുൽ രഘുവരൻ ഒരു പോലീസ് കാരനെ വിട്ടിരുന്നല്ലോ. അയാളെ ഒന്ന് വിളിക്കണം. “
ഡെന്നി ആരെയോ ഫോണിൽ വിളിച്ചു. കുറെ നേരം സംസാരിച്ചു. വിവരങ്ങൾ അറിഞ്ഞപ്പോൾ അതൊക്കെ എത്രയും പെട്ടെന്ന് നീലിനെ അറിയിക്കണം. അവർ ഒന്നിച്ചാണ് യാത്ര ചെയ്യുന്നതെങ്കിൽ.
നീൽ ഫോൺ സ്വിച്ച്ഡ് ഓഫാക്കിയാൽ എന്ത് ചെയ്യും. ഡെന്നി നീലിനെ ഫോണിൽ വിളിച്ചു. ഭാഗ്യത്തിന് ഫോൺ ഓഫാക്കിയിട്ടില്ല. നീൽ ഫോണെടുത്തു.
“നീൽ, വളരെ പ്രധാനപ്പെട്ട ഒരു കാര്യമെനിക്ക് നിന്നോട് പറയാനുണ്ട്. വക്കീലിനെ പിന്തുടർന്നവൻ എയർ പോർട്ടിൽ കയറിയിട്ടുണ്ട്. ടാക്സി ഡ്രൈവർ പറഞ്ഞതനുസരിച്ച് അയാൾ ആസ്ട്രേലിയൻ യാത്രയിലാണ്. കൊച്ചി ടു സിഡ്നി, നീയും ആ ഫ്ലൈറ്റിലല്ലേ നീൽ. “
“ആ ഫ്ലൈറ്റ് വെളുപ്പിനെയാണ്. ഞാൻ കൊച്ചി ടു ദുബായ്, കണക്റ്റഡ് ഫ്ലൈറ്റാണ്. പക്ഷേ അവനെന്തിനാണ് ഈ യാത്ര, എനിക്ക് മനസ്സിലാകുന്നില്ല. “
“ആ പോലീസ് കാരനെ ഞാൻ വിളിച്ചു. രാഹുൽ സാർ പറഞ്ഞിട്ട് അയാൾ മുരുകദാസിൻ്റെ പിറകെ ഉണ്ടായിരുന്നു. അയാൾ ഹോട്ടലിൽ കാർ ഉപേക്ഷിച്ച് ഹോട്ടലിൻ്റെ പിൻഭാഗത്തെ മതിൽ ചാടി കടന്ന് ഊബറിൽ കയറി രക്ഷപ്പെട്ടു. “
“എങ്ങോട്ട്. “
“ഹോട്ടലിലെ പയ്യനെ ചോദ്യം ചെയ്തപ്പോൾ അടുത്തുള്ള ഫൈവ് സ്റ്റാർ ഹോട്ടലിൻ്റെ പേരവൻ പറഞ്ഞു. അവിടെ അയാൾ ഒരു സ്ത്രീയെ കാണാൻ പോയി. റൂം നമ്പർ 123, ആരോണിൻ്റെ ഭാര്യയുടെ മുറിയായിരുന്നു. “.
“നീ അലക്സിനോട് പെട്ടെന്ന് ഇവിടെ വരാൻ പറ. ഏതെങ്കിലും ഫ്ലൈറ്റിൽ ടിക്കറ്റെടുത്ത് അവനോട് അകത്ത് കയറാൻ പറ. അവൻ കൊച്ചി വിടാൻ പാടില്ല മനസ്സിലായോ. ഞാനവനെ കണ്ടെത്തി ഫോട്ടോ അയയ്ക്കാം. “
“ഈ സമയത്ത് ടിക്കറ്റ് കിട്ടുമോ. “
“നമ്മുടെ ട്രാവൽ ഏജൻസിയിൽ നീ വിളിച്ച് പറ. “
എന്താണ് നീലിൻ്റെ മനസ്സിൽ എന്ന് മനസ്സിലാക്കാനാകാതെ ഡെന്നി കുഴങ്ങി. അവൻ എന്തോ തീരുമാനം എടുത്തിരിക്കുന്നു.
(തുടരും…. )
✍️✍️നിഷ പിള്ള


1 Comment
Pingback: ന്യൂസ് പേപ്പർ ബോയ് -92 - By Nisha Pillai - കൂട്ടക്ഷരങ്ങൾ