നദിയിലെ വെള്ളത്തിൽ വീണ പൂർണ്ണ ചന്ദ്രന്റെ ഇളകുന്ന പ്രതിബിംബത്തെ കൈ കൊണ്ട് കോരിയെടുക്കാൻ നോക്കുന്ന ഹിമയേ ആരവിന്റെ കണ്ണുകൾ കൗതുകത്തോടെ ആസ്വദിക്കാൻ തുടങ്ങി. കയ്യിൽ കോരിയെടുത്ത ഇത്തിരി വെള്ളം അവന്റെ മുഖത്തേക്ക് തെറിപ്പിച്ചു കൊണ്ട് ഹിമ ചിരിച്ചു.
“ഛെ, ഇതെന്ത് വെള്ളമാണെന്ന് കരുതിയിട്ടാ? ഗംഗയും ഗംഗയിലെ പുണ്യജലവും ഒക്കെ പണ്ട്. പുതിയ പഠന റിപ്പോർട്ടുകൾ കണ്ടിട്ടില്ലേ? ഗംഗയും യമുനയും ഒക്കെ ഇപ്പോൾ പുരാണ കഥ പുസ്തകത്തിൽ മാത്രമേ ശുദ്ധമായിട്ടുള്ളു. യഥാർത്ഥത്തിൽ വളരെ മാരകമായ മലിനജലമാണ് ഇപ്പോൾ ഇതിൽ ഒഴുകിക്കൊണ്ടിരിക്കുന്നത്.”
“നീ നിന്റെ എൻസൈക്ലോപീഡിയ ഒന്ന് അടച്ചു വെക്കുമോ എന്നിട്ട് കഥ കേൾക്കാൻ പോണ ഒരു കുഞ്ഞിന്റെ ഈഗോ സ്റ്റേറ്റ്ലേക്ക് വാ എന്നാലേ ഞാൻ കഥ പറയൂ. “
അവൻ എന്തോ പറയാൻ വാ തുറന്നു.
“ക്രിഞ്ച് ആണെന്ന് പറഞ്ഞാ ഇപ്പൊ ഞാൻ വലിച്ചു വെള്ളത്തിലേക്ക് തള്ളിയിടും.” അവൾ ഉറക്കെ ചിരിച്ചു. അവനും കൂടെ ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഇല്ല, എനിക്ക് എന്റെ ജീവനിൽ പേടിയുണ്ട്.”
“ഈ കഥ കേൾക്കുമ്പോൾ ഒന്ന് രണ്ട് നിയമങ്ങൾ ഉണ്ട്. ആദ്യം എന്തിലും യുക്തി കണ്ടു പിടിക്കാൻ ശ്രമിക്കുന്ന നിന്റെ ചോദ്യം ചോദിക്കുന്ന മെഷീൻ ഓഫ് ആക്കി വെക്കണം.”
“ഓക്കേ. എന്തായാലും ഈ യാത്ര നീ ആഗ്രഹിക്കുന്നത് പോലെ എന്ന് ഞാൻ ഉറപ്പ് പറഞ്ഞതല്ലേ. നീ പറയുന്നത് എന്തും സമ്മതം.”
“തീർന്നില്ല. ഇത് ഏത് പുരാണത്തിൽ പറഞ്ഞതാണ് ആരു പറഞ്ഞതാണ് എന്നത് പോലെയുള്ള ചോദ്യങ്ങൾ ചോദിക്കരുത്.”
“ഇല്ല. ഇനി അഥവാ കഥ കേട്ടിട്ട് നിന്നേ കെട്ടിപ്പിടിക്കാനോ ഉമ്മ വെക്കാനോ തോന്നിയാൽ പോലും ചോദിക്കില്ല. പോരേ…”
“വേണ്ടാ… ചോദിക്കാതെ തന്നേ ചെയ്തോ…” രണ്ട് പേരും പൊട്ടിച്ചിരിക്കാൻ തുടങ്ങി. അവൾ കഥ പറയാൻ തുടങ്ങി.
“ഈ കഥയുടെ ഒരു പങ്ക് എനിക്ക് വല്യച്ഛൻ പറഞ്ഞു തന്നതാണ്. ബാക്കി പലതും ഞാൻ എവിടെയൊക്കെയോ വായിച്ചതും കേട്ടതും എന്റെ ഭാവനയും എല്ലാം കൂടെ ഇടകലർന്ന് ഒരു അവിയൽ പരുവമാണ്. പക്ഷെ എനിക്ക് ഒത്തിരി ഇഷ്ടമുള്ള ഒരു കഥയാണ് ഇത്. കഥയെന്നോ സങ്കൽപ്പമെന്നോ എല്ലാം പറയാം.”
നഴ്സറി കുഞ്ഞുങ്ങൾക്ക് കഥ പറഞ്ഞു കൊടുക്കും പോലെ അവൾ കഥ പറയാൻ തുടങ്ങി.
“ശിവ പുരണത്തിൽ, ഭർത്താവിന്റെ എതിർപ്പ് അവഗണിച്ചും ദക്ഷയാഗത്തിൽ പങ്കെടുക്കാൻ പോയ സതി, സ്വന്തം പിതാവാൽ അപമാനിക്കപ്പെട്ടതിന്റെ വേദനയിൽ ആത്മാഹുതി ചെയ്തതിന് ശേഷമുള്ള കാലം. തന്നിലുമേറെ സതിയെ സ്നേഹിച്ച ശിവന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു ആക്കാലം. ത്രിമൂർത്തികളിൽ ഏറ്റവും ശക്തനെന്ന് കരുതപ്പെട്ടിരുന്ന, വികാരങ്ങൾക്ക് മുകളിൽ ആധിപത്യമുണ്ടെന്ന് വിശ്വസിക്കപ്പെട്ടിരുന്ന മഹാദേവന്റെ ആ അവസ്ഥ മൂന്നു ലോകങ്ങൾക്കും സഹിക്കാവുന്നതായിരുന്നില്ല. അങ്ങനെയിരിക്കെയാണ് ദേവന്മാർ എല്ലാം ചേർന്ന് സതിയുടെ പുനർജന്മമായ പാർവതിയെ ശിവനുമായി കൂട്ടി മുട്ടിക്കുന്നതും, പാർവതിയുടെ കഠിന തപസ്സിനോടുവിൽ ശിവൻ പാർവതിയെ ഭാര്യയായി സ്വീകരിക്കുന്നതും.
ഇതെല്ലാവർക്കും അറിയുന്ന കഥ. ഇതിനിടെ ഗംഗയെ പറ്റി അധികം കേട്ടിട്ടില്ലാത്ത ഒരു കഥ പറയാം. പാർവതിയുടെ അച്ഛനായ ഹിമാവാന്റെയും മേനയുടെയും ആദ്യ പുത്രി ആയിരുന്നു ഗംഗ. ചെറുപ്പത്തിൽ തന്നേ ശിവനോട് ആരാധനയും ശിവനിൽ അനുരക്തയുമായിരുന്നു അവൾ. ശിവനെ സ്വന്തമാക്കാനുള്ള ആഗ്രഹവുമായി അവൾ ദേവലോകത്തേക്ക് എത്തി. ആ സമയത്ത് സതിയുടെ ആകാല മരണത്തിന്റെ വേദനയിലും കോപത്തിലും സ്വയം മറന്നു നടന്നിരുന്ന ശിവൻ ഗംഗയുടെ അപേക്ഷ കൈക്കൊള്ളാൻ തയ്യാറായില്ല. ദേവാനമാരും വേണ്ടത്ര ശ്രമിച്ചെങ്കിലും, സതിയുടെ സ്ഥാനത്ത് മാറ്റാരേയും കാണാൻ ശിവന് കഴിയുമായിരുന്നില്ല.
ഇതെല്ലാം മനസ്സിലാക്കിയും തിരികെ പോകാൻ തയ്യാറാവാതിരുന്ന ഗംഗയെ ബ്രഹ്മദേവൻ ബ്രഹ്മലോകത്തേക്ക് കൂട്ടി കൊണ്ടു പോയി. അങ്ങനെ ഹിമാവാന്റെ പുത്രിയായ ഗംഗ സ്വർഗ്ഗഗംഗയായി ഒതുങ്ങി കൂടി ജീവിക്കാൻ തുടങ്ങി. അപ്പോഴും അവളുടെ ഉള്ളില് ശിവനോടുള്ള താൽപ്പര്യം ഒട്ടും കുറയാതെ തന്നേ തുടർന്നിരുന്നു.
പിന്നീട് സതിയുടെ പാർവതി ജനിക്കുന്നതും തപസ്സ് ചെയ്ത് ശിവനെ സ്വന്തമാക്കുന്നതും നിസ്സംഗയായി നോക്കി നില്ക്കാൻ മാത്രമേ ഗംഗയ്ക്ക് സാധിച്ചുള്ളൂ.
അങ്ങനെയിരിക്കെയാണ് ഭഗീരഥൻ എന്ന ഇക്ഷാകു രാജാവ്, കപില മഹർഷിയുടെ കോപ്പാഗ്നിയിൽ എരിഞ്ഞു മോക്ഷം കിട്ടാതെ പോയ പൂർവ്വികരുടെ തർപ്പണത്തിനായി തപസ്സ് ചെയ്യുന്നത്. എരിഞ്ഞു പോയ പൂർവ്വികരുടെ ചിതാ ഭസ്മം സ്വർഗ്ഗഗംഗയുടെ സ്പർശനത്താൽ മോക്ഷം നേടുമെന്നറിഞ്ഞ ഭഗീരഥൻ അതിനായി ഒത്തിരി ശ്രമിച്ചു. എന്നാൽ സ്വർഗ്ഗത്തിൽ നിന്ന് ഗംഗ ഭൂമിയിലേക്ക് പതിച്ചാൽ അതു താങ്ങാനുള്ള ശേഷി ഭൂമിദേവിയ്ക്ക് ഉണ്ടാവില്ല എന്നറിഞ്ഞതും, പിന്നേ എന്തെന്ന് ആയി. അങ്ങനെയാണ് ഭഗീരഥന്റെ പ്രാർത്ഥനകൾക്കും പ്രയത്നങ്ങൾക്കും ദേവന്മാർ പ്രതിവിധി കണ്ടു പിടിക്കുന്നത്. ഗംഗാ ദേവിയെ താങ്ങാനും വഹിക്കാനുമുള്ള കഴിവ് ശിവന്റെ ശിരസ്സിന് മാത്രമാണ് എന്ന് കണ്ടെത്തുന്നത്. അങ്ങനെ സ്വർഗ്ഗത്തിൽ നിന്ന് ഗംഗ കൈലാസത്തിൽ ധ്യാനത്തിലിരിക്കുന്ന ശിവന്റെ ശിരസ്സിലേക്ക് പതിച്ചു. യുഗങ്ങളായി കാത്തിരുന്ന ഗംഗയ്ക്കും സത്യത്തിൽ അതൊരു സാക്ഷാത്ക്കാരനിമിഷമായിരുന്നു. ശിവന്റെ ജടയിൽ പതിച്ച ഗംഗ അവിടെ നിന്ന് പതിയെ ഭൂമിയിലേക്ക് ഒഴുകാൻ തുടങ്ങി.
അങ്ങനെ പുണ്യവതിയായ ഗംഗയുടെ സ്പർശനത്താൽ ഭഗീരഥന്റെ 60000 പൂർവ്വികർക്ക് മോക്ഷം ലഭിക്കുകയും അതിനു ശേഷവും മനുഷ്യരുടെ പാപ മോക്ഷത്തിനായി ഭൂമിയിലൂടെ ഒഴുകി പാതാളത്തിലേക്ക് ഒഴുകി പോവുകയും ചെയ്തു. അങ്ങനെ മൂന്നു ലോകങ്ങളിലും സാന്നിധ്യമറിയിച്ച ഗംഗ ഏറ്റവും പ്രാധാന്യമർഹിക്കുന്ന നദിയായി മാറി.
പുരാണം മാറ്റി വെച്ചാലും, പല പഠനങ്ങളും ഗംഗാജലത്തിന്റെ ഗുണങ്ങളെ പറ്റി പറയുന്നു. ഗംഗയിൽ മാത്രം സാന്നിധ്യമുള്ള ചില ഘടകങ്ങളുടെ, ചില സൂക്ഷ്മജീവികളുടെ എല്ലാം പേരിൽ ഒത്തിരി ഒത്തിരി കഥകൾ, തിയറികൾ, പ്രബന്ധങ്ങൾ…”
അവൾ പറയുന്നതിനിടെ അവൻ ഇടയ്ക്ക് കയറി ചോദിച്ചു,
“നീയിതെല്ലാം വിശ്വസിക്കുന്നുണ്ടോ?”
അവളവനെ രൂക്ഷമായി ഒന്ന് നോക്കിക്കൊണ്ട് സംസാരം നിർത്തി.
അമളി മനസ്സിലായ അവൻ ഒരു വിഡ്ഢിച്ചിരി ചിരിച്ചു. അത് കണ്ടപ്പോൾ അവൾക്കും ചിരി പൊട്ടി.
“സാരമില്ല, പറഞ്ഞത് കേൾക്കാത്ത ശാന്തനുവിനെ ഉപേക്ഷിച്ചു പോയ ഗംഗയെ പോലെ തൽക്കാലം ഞാൻ നിന്നേ ഇട്ടിട്ട് പോകുന്നില്ല.”
“ഏഹ്ഹ്? അതേത് കഥ?”
“അത് പിന്നേ പറയാം. ഇപ്പൊ ഇതിന്റെ ബാക്കി കേൾക്കു.
ഹിമാലയത്തിലെ പലയിടങ്ങളിൽ നിന്നായി ഉത്ഭവിച്ച് ഒരുമിച്ചു ചേർന്ന് പല ഭാവത്തിൽ ഒഴുകുന്ന ഗംഗയുടെ കഥയിലും ജീവിതത്തിലും ഒട്ടും യാഥാസ്ഥിതികമായ ഒരു സ്ത്രീ ജീവിതം കാണാം.
എല്ലാ സ്ത്രീകളും ഇഷ്ടപുരുഷനെ പ്രണയിക്കാനും വിവാഹം ചെയ്ത് കൂടെ ജീവിക്കാനും മക്കളെ പ്രസവിച്ചു പോറ്റി വളർത്തുവാനും അല്ലാ ആഗ്രഹിക്കുന്നത്. സത്യം പറഞ്ഞാൽ ഒരു സ്ത്രീ എന്താണ് ആഗ്രഹിക്കുന്നത് എന്നറിയാൻ പോലും അവൾക്ക് സാധിക്കാറില്ല എന്നതാണ് സത്യം.
അന്ന് ശിവൻ അവളെ സ്വീകരിച്ചിരുന്നേൽ ഒരു പക്ഷെ അവളും തിരിച്ചറിയില്ലായിരുന്നു, പ്രണയത്തിനും മുകളിൽ നിൽക്കുന്ന മനോഹരമായ ഒരു ബന്ധത്തെ പറ്റി. സ്ത്രീ പുരുഷ ബന്ധത്തിന്റെ മറ്റൊരു തലത്തെ പറ്റി.”
“ഹമ്മ്…” ആരവ് ഗൗരവത്തോടെ ഒന്ന് മൂളി.
അവൾ അതിനു മറുപടിയെന്നോണം ഏറ്റവും മനോഹരമായി ചിരിച്ചു.
“അത്തരം ഒന്നാണോ നമുക്കിടയിൽ? അതാണോ നീ ഐഡിയലൈസ് ചെയ്യുന്ന ബന്ധം? നീ തേടി നടക്കുന്നത്?”
അവൾ പൊട്ടി പൊട്ടി ചിരിച്ചു.
“നമ്മളോ? ഏയ്യ്… നമ്മൾ എന്നത് പോട്ടെ, എനിക്ക് ഇതുവരെയും ഞാൻ അവിടെ എത്തിയോ എന്നറിയില്ല. എന്റെ ജീവിതത്തിൽ ഇന്ന് വരെ ഞാൻ എന്റെ ശിവനെ കണ്ടെത്തിയിട്ടില്ല. അന്വേഷിച്ചിട്ടില്ല എന്നതാണ് സത്യം. ഞാൻ തേടി നടന്നതും ഞാൻ ഐഡിയലൈസ് ചെയ്തതും എല്ലാം വേറെ രണ്ട് പേരെയാണ്.”
“അതാരാണ്?” ആരവിന് കൗതുകം കൂടി വന്നു.
“എന്റെ വല്യച്ഛൻ. വല്യച്ഛന്റെ ജീവിതത്തിൽ ഇതുപോലെ ഒരാളുണ്ടായിരുന്നു.”
“എന്നിട്ട്? അവരിപ്പോൾ എവിടെ?”
“അറിയില്ല. തല്ക്കാലം നമുക്കവരെ കുറച്ചു നേരത്തേക്ക് മറക്കാം. എന്നിട്ട് ദേവ് ദിവാലിയുടെ പ്രസക്തമായ ഗംഗാ ആരതി കാണാം. ദേ അങ്ങോട്ട് നോക്കു. നമ്മൾ അവിടെ എത്തി. ആ ഘാട്ടിൽ ആണ് ഗംഗ ആരതി.”
ഗംഗയിൽ മുഴുവൻ ദീപങ്ങളുടെയും ചിരാതുകളുടെയും തിളക്കം അന്തരീക്ഷത്തിൽ അവിശ്വസിയെ പോലും മറ്റൊരു ലോകത്തേക്ക് എത്തിക്കുന്ന ഭക്തിയുടെ മണം, തണുത്ത കാറ്റ്, വിളക്കുകളുടെ ചൂട്… അവന്റെ മനസ്സും മറ്റൊരു ലോകത്തേക്ക് പോയി. അവൻ മനസ്സിൽ കണ്ടു യോഗിയായ ഒരാള്. അയാളുടെ തല സ്വന്തം മടിയിൽ വെച്ച്, ജടപിടിച്ചു കിടക്കുന്ന അയാളുടെ നീണ്ട തലമുടിയിൽ വിരലോടിക്കുന്ന ശാന്തസ്വരൂപയായ അത്യന്തം സുന്ദരിയായ ഒരു സ്ത്രീ…
(തുടരും)

