പിറ്റേദിവസം ഏറെ ഉത്സാഹത്തോടെയാണ് വേണി കാവില്‍ വിളക്കുവെയ്ക്കാന്‍ തയാറായത്. ആകാശത്തിന് പതിവിലധികം ചുവപ്പ് നിറം. ആകാശത്തിന്റെ ചുവപ്പിനോടിണങ്ങുന്ന ധാവണിയാണ് വേണിയും ധരിച്ചിരുന്നത്. ഒരു ഇളംകാറ്റ് അവളുടെ കവിളിനെ തലോടി കടന്നുപോയി. നാട്ടിലേക്ക് വന്നതില്‍പ്പിന്നെ കാവില്‍ വിളക്ക് വെയ്ക്കുന്നത് വേണി ഏറ്റെടുത്തു. ആരും അത് തടയാനും നിന്നില്ല. തടയേണ്ട ആവശ്യമുണ്ടെന്ന് ആര്‍ക്കും തോന്നിയില്ല. എങ്കിലും മാധവന്റെയും ശ്രീദേവിയുടെയും മനസില്‍ ആരും കാണാത്ത ഒരു പിടച്ചിലുണ്ടായിരുന്നു. മകളെ നഷ്ടമാകുമോയെന്ന പിടച്ചില്‍. പരസ്പരം പറഞ്ഞില്ലെങ്കിലും അവര്‍ അത് അറിയുന്നുണ്ടായിരുന്നു. എങ്കിലും അനുഗ്രഹം തന്നെ ഭഗവാന് കരുണകാട്ടാതെയിരിക്കില്ലയെന്ന് ഇരുവരും ഒരുപോലെ വിശ്വസിച്ചിരുന്നു.

മെഡിസിന് പഠനത്തിന് നാട്ടില്‍ച്ചേരാമെന്നുള്ളത് ഒരുപോലെയെടുത്ത തീരുമാനമാണ്. വീണ്ടും നാട്ടിലേക്ക് വന്നത് ഏറ്റവും സന്തോഷിപ്പിച്ചത് അവളെത്തന്നെയാണ്. കാത്തിരുന്നതും ഈയൊരു നിമിഷത്തിന് വേണ്ടിയായിരുന്നു. പഠനത്തില്‍ എന്നും വേണി തന്നെയായിരുന്നു മുന്നില്‍. അതുകൊണ്ട് തന്നെ ഉയര്‍ന്ന റാങ്ക് കിട്ടുമെന്നുള്ളതില്‍ ആര്‍ക്കും സംശയമൊന്നുമില്ലായിരുന്നു. പ്രതീക്ഷിച്ചതുപോലെ വീടിനടുത്തുള്ള കോളജില്‍ തന്നെ അഡ്മിഷനും ലഭിച്ചു. ടോക്‌സിക്കോളജിയില്‍ (വിഷവൈദ്യം) ഡോക്ടറേറ്റ് നേടമെന്നുള്ളതാണ് വേണിയുടെ മോഹം. അതിലും മികച്ചത് അവള്‍ക്ക് തിരിഞ്ഞെടുക്കാനില്ലെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു.
കാവിലേക്കുള്ള വഴിയില്‍ പതിവില്ലാതെ നിറയെ പാരിജാതപ്പൂക്കള്‍ വീണുകിടന്നിരുന്നു. ആരോ അവള്‍ക്ക് മുന്നേ കാവിലേക്ക് നടന്നുപോയത് പോലെ. കാവിലെ ഓരോ മരങ്ങള്‍ക്കും നാഗങ്ങള്‍ക്കും വേണി പേര് നല്‍കിയിട്ടുണ്ട്. പേര് വിളിച്ചാല്‍ ഓരോന്നും അനുസരണയുള്ള കുട്ടികളെപ്പോലെ വേണിയുടെ കാല്‍ച്ചുവട്ടില്‍ വന്ന് കിടക്കും. കാവിനപ്പുറത്തേക്ക് ആരും വരാറില്ല, ആരെയും ശല്യം ചെയ്യാറുമില്ല. വേണി കാവിലേക്ക്്് ഒറ്റയ്ക്ക് വരുമ്പോള്‍ മാത്രമേ നാഗങ്ങള്‍ അവളുടെ അടുക്കലേക്ക് വരാറുള്ളൂ. ഇന്ന് പക്ഷെ ഒരു നാഗത്തിനെപ്പോലും കാണുന്നില്ല. വേണി പതിയെ ‘ പദ്മാ’ എന്ന് വിളിച്ചു. അഷ്ടനാഗങ്ങളെക്കുറിച്ചുള്ള കഥയും മുത്തശ്ശി തന്നെയാണ് പറഞ്ഞുകൊടുത്തിട്ടുള്ളത്. അതിലൊരു നാഗമാണ് പദ്മ. ചുവപ്പാണ് പദ്മയുടെ നിറം. കാവിലെ ചുവപ്പ് രാശി കലര്‍ന്ന നിറത്തോടുകൂടിയ നാഗത്തെയും പദ്മ എന്ന് വേണി വിളിക്കുന്നത് അതുകൊണ്ടാണ്. സാധാരണ വിളിക്കുക പോലും ചെയ്യാതെ അവളെ കാത്ത് കാവിലേക്കുള്ള പ്രവേശനകവാടത്തില്‍ പദ്മ ഉണ്ടാകാറുണ്ട്.
ഇലകള്‍ പോലും അനങ്ങാത്തതെന്താണെന്ന് വേണി സംശയിക്കാതിരുന്നില്ല. എല്ലാസംശയങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ തേടിത്തന്നെയാണല്ലോ വന്നത്. അനന്തശേഷന്റെ പ്രതിഷ്ഠയ്ക്ക് മുന്നില്‍ കണ്ണടച്ച് പ്രാര്‍ഥിച്ച ശേഷം അവള്‍ കുറച്ചുനേരം ഇലഞ്ഞിമരത്തിന്റെ തറയിലിരുന്നു. കാവിലെ മരങ്ങളോടും കിളികളോടുമെല്ലാം വേണി സംസാരിക്കാറുണ്ട്. പതിവുപോലെ മുത്തശ്ശി പറഞ്ഞുകൊടുത്ത കഥ തന്നെയാണ് വേണിയും തന്റെ പ്രിയപ്പെട്ടവരോട് പറഞ്ഞത്.
‘എന്നാലും എന്തിനാണ് ഊര്‍മിളയോട് കാലം നീതികേട് കാണിച്ചത്? ഒരു മനുഷ്യന് ഒരു ജന്മത്തില്‍ പാലിക്കേണ്ട ചില ധര്‍മ്മങ്ങളില്ലേ? ഭാര്യയോടുള്ള ധര്‍മ്മം ലക്ഷ്മണന്‍ പുലര്‍ത്തിയിട്ടില്ല. അതുപോലെ ലക്ഷ്മണനെ വീണ്ടും ഉപേക്ഷിയ്ക്കുമ്പോള്‍ ഊര്‍മിളയെക്കുറിച്ച് ഒരിക്കല്‍ പോലും ശ്രീരാമന്‍ ചിന്തിക്കാതിരുന്നതെന്ത്? ‘ ആരും കേള്‍ക്കാന്‍ സാധ്യതയില്ലല്ലോയെന്ന് കരുതി കുറച്ച് ഉറക്കെ തന്നെയായിരുന്നു കഥ പറച്ചില്‍.
പെട്ടന്നാണ് ആ ശബ്ദം കേട്ടത്. ശാന്തം എന്നാല്‍ ഗംഭീരം.
‘ ഈ സന്ധ്യാസമയത്ത് എന്താണ് കാവില്‍ തനിച്ചിരുന്ന് കഥ പറയുന്നത്.’

ഞെട്ടിത്തിരിഞ്ഞ് നോക്കിയ വേണി കണ്ടത്. കാവില്‍ നിന്നും ഇറങ്ങി വരുന്ന ഒരു യുവാവിനെയാണ്. ഇതുവരെ അങ്ങനെയൊരാളെ കണ്ടിട്ടേയില്ല. കണ്ണിലൊരു കുസൃതിച്ചിരിയും നുണക്കുഴികളുമൊക്കെയുള്ള ആറടിപൊക്കമുള്ള ഒരു യുവസുന്ദരന്‍. അയാളുടെ കട്ടിയുള്ള താടി ട്രിം ചെയ്ത് ഒതുക്കിയിരിക്കുന്നു. കണ്ണുകള്‍ക്ക്്് കറുപ്പ്് അല്ല, കാപ്പിപ്പൊടിയുടെ നിറം.
വേണിയ്ക്ക് എന്തെങ്കിലും പറയാന്‍ സാധിക്കുന്നതിന് മുന്‍പ് തന്നെ അയാള്‍ മുന്നിലേക്ക് വന്നു.

‘എല്ലാ ജന്മത്തിനും ഒരു നിയോഗമുണ്ട്. ഒരു ജന്മത്തിലെ കര്‍മ്മങ്ങളും ധര്‍മ്മങ്ങളും പൂര്‍ത്തീകരിച്ചില്ലെങ്കില്‍ തീര്‍ച്ചയായും പുനര്‍ജന്മമുണ്ടാകും. ഡോക്ടര്‍ കുട്ടിയ്ക്ക് ഈ പുനര്‍ജന്മത്തിലൊന്നും വിശ്വാസം കാണില്ലായിരിക്കുമല്ലേ?”
അയാളുടെ കണ്ണുകള്‍ക്ക് കാപ്പിയുടെ കറുപ്പായിരുന്നു.
വേണി അയാളുടെ കണ്ണിലേക്ക് തന്നെ നോക്കിയ നിമിഷം അത്രയും നേരം അനങ്ങാതെ നിന്നിരുന്നു മരങ്ങള്‍ പൂക്കളായ പൂക്കളെല്ലാം വര്‍ഷിച്ചു. കാവില്‍ നിന്നും മിന്നാമിനുങ്ങുകളും ശലഭങ്ങളും ഇരുവര്‍ക്കും ചുറ്റും പറന്നു. കാവിലേക്ക് സന്ധ്യയുടെ പ്രകാശം.
ധൈര്യം സംഭരിച്ച് വേണി സംസാരിച്ചു തുടങ്ങി
ഹേയ്്് നിങ്ങളരാണ്?
കാവിനകത്ത് എങ്ങനെ കയറി? ഇറങ്ങൂ വേഗം. അവിടെ നാഗങ്ങളുള്ളതാണ്.

അയാളുടെ കണ്ണുകളില്‍ കുസൃതി
‘കുട്ടീ എല്ലാ ചോദ്യങ്ങളും ഇങ്ങനെ ഒറ്റയടിക്ക് ചോദിക്കാതെ! ഇത് എന്റെ കൂടി കാവല്ലേ. ഞാന്‍ ഇവിടെ വരാറുണ്ട്. കുട്ടി ഡല്‍ഹിയിലായത് കൊണ്ട് അറിയാത്തതതാണ്. അച്ഛനോടും അമ്മയോടും ചോദിച്ച് നോക്കൂ. ഞാന്‍ ഈ കാവില്‍ ഒരു നാഗങ്ങളെപ്പോലും കണ്ടിട്ടില്ല. അതൊക്കെ കുട്ടിയ്ക്ക് വെറുതെ തോന്നുന്നതാണ്’.
‘ഏയ് അതൊരിക്കലും ഇല്ല. ഇവിടെ പരിചിതരല്ലാത്ത ആര് വന്നാലും നാഗങ്ങള്‍ കാവലുണ്ടാകും. ഇവിടെയുള്ള ഓരോ നാഗത്തിനും പേര് പോലുമുണ്ട്. ഞാന്‍ വിളിച്ചാല്‍ ഞൊടിയിടയില്‍ ഇവിടെ വരും. നിങ്ങളെന്തിനാണ് ഞങ്ങളുടെ കാവിലേക്ക് കയറിയതെന്ന് പറയൂ.’
‘കുട്ടി ആദ്യം ഈ പേരിട്ടിരിക്കുന്ന നാഗങ്ങളെയൊക്കെ വിളിച്ചോളൂ. വരുന്നുണ്ടോയെന്ന് ഞാനൊന്ന് നോക്കട്ടേ’.
വേണി ഒരിക്കലും തന്റെ കഴിവുകളെ ദുരപയോഗം ചെയ്യാറില്ല. ഇതു പക്ഷെ തികച്ചും വിചിത്രമായി തോന്നി. അറിയാതെ വേണി വീണ്ടും മഹാപദ്മയെ വിളിച്ചു.
എവിടെയോ ഒരു സീല്‍ക്കാരം പോലെ തോന്നിയതല്ലാതെ രണ്ട് മൂന്ന് തവണ വിളിച്ചിട്ടും ഒരു നാഗം പോലും വേണിയ്ക്കരികിലേക്ക് വന്നില്ല.
‘കണ്ടോ ഞാന്‍ പറഞ്ഞില്ലേ, ഈ കാവില്‍ ഒരു പച്ചില പാമ്പ് പോലും ഇല്ലെന്ന്. ഉണ്ടെങ്കില്‍ തന്നെയും ഞാന്‍ അപരിചിതനലല്ലോ?
എന്നെപ്പറ്റി കൂടുതല്‍ അറിയണമെങ്കില്‍ നാളെ കാലത്ത് മുത്തശ്ശിയ്‌ക്കൊപ്പം അമ്പലത്തിലേക്ക് വന്നോളൂ’.
വേണി കൂടുതലെന്തെങ്കിലും പറയുന്നതിന് മുന്‍പ് അയാള്‍ കാവില്‍ നിന്നും നടന്നകന്നു.
അനന്തന്‍ നാഗങ്ങള്‍ക്ക് നിര്‍ദേശം കൊടുത്തിരുന്നു ഒരാള്‍ പോലും ഇന്ന് മുന്നിലേക്ക് വരരുതെന്ന്. രാജാവിനെ അനുസരിക്കാതെയിരിക്കാന്‍ നിര്‍വാഹമില്ല. കാലം കാത്തുവെച്ച ചില കുസൃതികള്‍ക്ക് നാഗങ്ങളും കൂട്ടുനിന്നു. എത്രയോ കാലമായി കാത്തിരുന്ന നിമിഷമാണ്. വേണി കാണാതെ ഓരോ നാഗങ്ങളും വള്ളിപടര്‍പ്പിലും പൊത്തുകളിലും ഒളിച്ചിരുന്നു. പദ്മ വരാന്‍ മുന്നോട്ട് ആ്ഞ്ഞപ്പോള്‍ അനന്തന്‍ കണ്ണുകള്‍ കൊണ്ട് വിലക്കി.
താന്‍ കണ്ടത് സ്വപ്‌നമാണോ സത്യമാണോയെന്ന് അറിയാതെ വേണിയും കുഴങ്ങി. നാളെ ഏതായാലും അമ്പലത്തിലേക്ക് പോകുക തന്നെ. ഇത്തരം മൃദുലവികാരങ്ങള്‍ക്ക് ഒരിക്കലും താന്‍ അടിമപ്പെടാറില്ല. പിന്നെയെന്താണ് അയാളുടെ വാക്ക് വിശ്വസിച്ച്്്് അമ്പലത്തിലേക്ക് പോകാമെന്ന് വിചാരിക്കുന്നതെന്ന് വേണി ചി്ന്തിച്ചു. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോഴും കുസൃതി നിറഞ്ഞ അയാളുടെ ബ്രൗണ്‍ കണ്ണുകളായിരുന്നു മനസില്‍. ഒപ്പം അയാളുടെ വാക്കുകളും,’കര്‍മ്മങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെങ്കില്‍ വീണ്ടും ജന്മമുണ്ടാകും’. ഈ കണ്ണുകള്‍ തന്നെയല്ലേ എന്നും സ്വപ്‌നത്തില്‍ കാണാറുള്ളത്?

Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.


10 Comments
👍
അടുത്തത് എന്താകുമെന്ന് ആകാംക്ഷയുണ്ടാക്കുന്ന എഴുത്ത് മനോഹരം
Thank you
അത്യന്തം ആവേശകരമായി
മുന്നേറുന്നു സീരീസ്. സിനിമ കാണുന്ന ഫീൽ ആണു സൂര്യ. ❤️❤️
Thank you
സീരീസ് വളരെ interesting ആണ്. Keep going. All the best
Thank you
വളരെ മനോഹരം 💞👌
Thank you
Pingback: നാഗലക്ഷ്മി സീരീസ്: നാഗലോകത്തെക്കുറിച്ചുള്ള ഓര്‍മകള്‍ ശക്തമാകുന്നു - By Soorya Vijayakumar - കൂട്ടക്ഷരങ്ങൾ