“One lie is enough to question all the truth”
വളരെ ചെറിയ പുസ്തകം, പരസ്പരം ബന്ധമുണ്ടെങ്കിലും വളരെ വ്യത്യാസം പുലർത്തുന്ന പതിനൊന്നു കഥകൾ, അതാണ് “ഇസ്നേഹം”. അഞ്ചൽ താജ് എന്ന യുവ എഴുത്തുകാരന്റെ വളരെ ചെറിയ പുസ്തകം. സ്നേഹത്തിന്റെ ബന്ധങ്ങളുടെ പതിനൊന്നു ഭാഷ്യങ്ങൾ. രചയിതാവിന്റെ ഡൽഹി ജീവിതം, അവിടത്തെ വഴികൾ, കാഴ്ചകൾ, ഭക്ഷണം, ട്രെയിൻ യാത്രകൾ, ഒപ്പം നാടിന്റെ കഥയും ഒക്കെ ഇഴ ചേർന്ന് പോകുന്നതാണ് ഈ ചെറിയ പുസ്തകം. ഓരോ കഥകൾക്കും പേരുണ്ട്, അതിനൊപ്പം പ്രണയത്തിന്റേതോ സൗഹൃദത്തിന്റേതോ ജീവിതവുമായി ബന്ധപെടുന്ന പ്രശസ്തരുടെ ഉദ്ധരണികളും കഥാകാരന്റെ ചെറു വരികളുമുണ്ട്. അതിലെ പലതും സോഷ്യൽ മീഡിയ ഏറ്റെടുത്തതുകൊണ്ട് വളരെ ചെറിയ കാലയളവിൽ ഇതൊരു ബെസ്റ്റ് സെല്ലർ ആയി തീർന്നിട്ടുണ്ട്. അങ്ങനെ ചെറു കുറിപ്പുകൾ വായിച്ചു പോയ ഒരാൾക്ക് ഇത് വായിക്കാൻ ഉള്ള അതിയായ ആഗ്രഹമുണ്ടാകും. അതു തന്നെയാണ് എഴുത്തുകാരന്റെ എഴുത്ത് ശൈലിയുടെ വിജയവും. വായിച്ചു കഴിഞ്ഞാലും മനസ്സിൽ ഇതിലെ പല വരികളും കാലങ്ങളോളം തങ്ങി നിൽക്കും, മസ്‌തിഷ്കം പുറംതള്ളിയിട്ടും മനസ്സ് ചില മനുഷ്യരിൽ കുടുങ്ങി കിടക്കുമ്പോലെ.
“നല്ലതൊന്നും ഒരിക്കലും
വെറുതെയായി പോയിട്ടില്ല,
പുറമെയെന്ത് നഷ്ടമായാലും
എവിടെയും
നിങ്ങള്ക്ക് നിങ്ങളെ
നഷ്ടമാകാതിരിക്കട്ടെ”
സോഷ്യൽ മീഡിയ ആണല്ലോ ഇന്നു എല്ലാത്തിന്റെയും ഏറ്റവും വലിയ പരസ്യം. വലിയ പ്രസാധകർ പോലും തങ്ങളുടെ ഇൻസ്റ്റ, ഫേസ് ബുക്ക് പേജുകളിൽ പുതിയ പുസ്തകങ്ങളുടെ വിവരങ്ങൾ റീൽസ് ആയി ചെയ്യാറുണ്ട്. അങ്ങിനെയാണ് ഓരോ പുസ്തകവും ഇപ്പോൾ പുതിയ തലമുറയ്ക്ക് കൂടുതൽ പരിചിതമാകുന്നത്. മുൻപൊക്കെ ഓരോ എഴുത്തുകാരന്റെയും ബുക്കുകൾ വായിക്കാൻ വായനശാലകൾ ആയിരുന്നു ആശ്രയം. അതും ഒരുപാടു കാലങ്ങൾ കാത്തിരിക്കണം. കൈയിൽ പൈസ ഉള്ളവർ സ്വന്തമായി വാങ്ങും. ഇന്നു ഇറങ്ങുന്ന പുസ്തകങ്ങൾ മിക്കവയ്ക്കും ഓൺലൈൻ വിപണിയുണ്ട്. ആമസോൺ, ഫ്ലിപ് കാർട് ഇവയിൽ പെട്ടെന്ന് കിട്ടുകയും ചെയ്യും. കാലം മാറിയെങ്കിലും ഇന്നും എന്റെ പുസ്തക സ്രോതസ്സ് വായനശാലയാണ്. ഇന്നു പുതിയ പുസ്തകങ്ങൾ വേഗം കൈയിൽ എത്താറുണ്ട്. മാറ്റങ്ങൾ അതു എല്ലായിടത്തുമുണ്ട്.
സോഷ്യൽ മീഡിയയിൽ വളരെ ചർച്ച ചെയ്ത പുസ്തകമായിരുന്നു മാതൃഭൂമി ബുക്സിന്റെ, ഇ. സന്തോഷ്‌കുമാറിന്റ “ജ്ഞാനഭാരം”. വായിക്കാൻ കാത്തിരുന്നു. കൈയിൽ കിട്ടി, പെട്ടെന്ന് തന്നെ വായന കഴിഞ്ഞു. അതു ഒറ്റയിരുപ്പിൽ വായിച്ചു തീർക്കാൻ അത്രമേൽ മനോഹരമായ വായന അനുഭവം നൽകുന്ന സൃഷ്ടിയല്ല. മറിച്ചു വായനയല്ലാതെ മറ്റൊന്നും ചെയ്യാനില്ലാത്ത അവസ്ഥയിലായിരുന്നു ഞാൻ, അതുകൊണ്ടാണ് എന്നു തോന്നുന്നു.
അച്ഛനോടുള്ള കടമയിലോ അച്ഛന്റെ മനസ്സ് വിഷമിപ്പിച്ചതിനു മാപ്പ് പറയാൻ പോലും വിധി അനുവദിക്കാത്തതിന്റെ പേരിൽ അച്ഛൻ കൊണ്ടു വന്ന പഴയ സർവ്വവിജ്ഞാന കോശങ്ങളുടെ പഴയ അറിവുകളിൽ വർഷങ്ങൾ തളച്ചിട്ട കൈലാസ് പാട്ടിൽ എന്ന വക്കിൽ ഗുമസ്തന്റെ കഥ. സ്വാതന്ത്ര്യം കിട്ടിയതിനു ശേഷമുള്ള ഇന്ത്യയിലെ ഭൂമി, ക്രിമിനൽ വ്യവഹാരങ്ങൾ കൈകാര്യം ചെയ്തിരുന്ന രണ്ടു തലമുറയിലെ വ്യത്യസ്ത സ്വഭാവത്തിന് ഉടമകളായ വക്കീലന്മാരുടെ കഥ. ജീവൻ നൽകി കടമകൾ നിർവഹിച്ചിട്ടും പ്രശസ്തിയ്ക്കു വേണ്ടി വിശ്വസ്തന്റെ ജീവനെടുത്ത കഥ. തലമുറകളുടെ സ്വപ്നമായിരുന്നു വക്കീൽ ആകുക എന്നത്. സാഹചര്യങ്ങളും മനഃപൂർവം മനുഷ്യരും അതിൽ വിലങ്ങു തടിയായപ്പോൾ വക്കീൽ ആവുക മാത്രമല്ല അതിലൂടെ നിയമത്തിന്റെ വലിയൊരു സ്ഥാനത്തു മകനെ എത്തിയ്ക്കാൻ കൈലാസ് പാട്ടീലിനു കഴിഞ്ഞു. അവിചാരിതമായി എഴുത്തുകാരൻ കൈലാസിനെ കണ്ടുമുട്ടുന്നു, അയാൾ തന്റെ കഥകൾ പറയുന്നു. വീണ്ടും എഴുത്തുകാരൻ മറക്കുന്നു. ഇത് പലതവണ ആവർത്തിക്കുന്നു. ഒടുവിൽ കൈലാസിന്റെ മരണവിവരം വൈകി അറിയിക്കുന്ന മകന്റെ വാക്കുകളിലൂടെ അയാളുടെ ചരിത്രം നമുക്ക് മുന്നിലെത്തുന്നു.
ഇതൊരു ജീവചരിത്രമല്ല പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ ചരിത്രമാണ് അതിൽ എഴുത്തുകാരന്റെ ചില ഭാഗങ്ങളുമുണ്ട്. സ്വത്തും, പണവും, സ്വാർത്ഥതയും ബന്ധങ്ങളിൽ പറയുന്ന കഥകൾ ഒരുപാടുണ്ടെങ്കിലും വ്യത്യസ്തമായ ആഖ്യാന രീതി പുസ്തകത്തെ അതിൽ നിന്നെല്ലാം വേർതിരിക്കുന്നു. ഇഷ്ടത്തോടെ തിരഞ്ഞെടുക്കുന്ന തൊഴിലുകൾ വെറും തൊഴിലുകൾ മാത്രമാകുമ്പോൾ ഇഷ്ടമവസാനിപ്പിച്ചു മടുപ്പിന്റെ മേലുടുപ്പുകൾ അണിയുമെന്ന് എവിടെയോ നമ്മെ രചയിതാവ് ഓർമിപ്പിക്കുന്നു. ആ ഓർമപ്പെടുത്തലുകളുടെ ഭാരം കൊണ്ടു തന്നെയാകും പാട്ടീൽ തന്റെ വിശ്രമജീവിതം അച്ഛന്റെ ഇഷ്ടത്തിന് വിട്ടുകൊടുത്തത്. മനസ്സിൽ പുസ്തകത്തെകുറിച്ചു പ്രതീക്ഷകളുടെ അമിതഭാരം ആദ്യമേ നൽകാതിരുന്നാൽ പെട്ടെന്ന് വായിച്ചു പോകാവുന്ന നല്ല വായന അനുഭവം സമ്മാനിക്കുന്നൊരു രചന.


2 Comments
നല്ല രചന, വായനക്ക് ആഗ്രഹം ജനിപ്പിക്കുന്നു. 👍👏
🙏🏼🙏🏼🩷