അഫ്ര അതീവദുഖിതയായി കാണപ്പെട്ടു. ഒരേ സമയം ഒരാൾക്ക് സന്തോഷവും ദുഖവും തോന്നുന്ന അവസ്ഥയിലൂടെ അവൾ കടന്ന് പോയി. തന്റെ എല്ലാമെല്ലാമായിരുന്ന ആദർശിനൊരു സന്തോഷകരമായ ജീവിതം കിട്ടുമെന്നത് ആശ്വാസകരം. പക്ഷെ അവൻ തന്നിൽ നിന്നും എന്നന്നേക്കുമായി അകലും, അവനെ പൂർണമായും നഷ്ടപ്പെടും അത് സങ്കടകരം. അത് സഹിക്കാനുള്ള മാനസിക കരുത്ത് നേടണം. പുതിയ ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത അഫ്ര ഔട്ട് ഹൗസിൽ നിന്നും തന്റെ താമസം മാറ്റി.
ഇനിയും കാത്തിരിക്കാൻ വയ്യെന്നും ഉടനെ തന്നെ കല്യാണം നടത്തണമെന്നുമുള്ള രൂപാലിയുടെ വാശിക്ക് മുൻപിൽ രണ്ടു വീട്ടുകാരും സമ്മതം മൂളി. അഫ്രയുടെ ദുഖത്തിനൊരു പരിഹാരം ഈ വിവാഹമാണ്. ആദർശെന്ന അധ്യായം കഴിഞ്ഞുവെന്ന് അവളും തിരിച്ചറിയണം.
പദ്മിനിക്ക് ടിം എപ്പോഴും തന്റെ കൂടെയുള്ളത് ആശ്വാസമായി.
” അവൾക്കു നിന്റെ വാശി തന്നെയാണ്. നിന്റെ വാശി മൂലം എനിക്കെന്റെ മകളുടെ ബാല്യവും കൗമാരവും അവളുടെ കളിചിരികളും വളർച്ചയും ഒക്കെ നഷ്ടമായി. “
ടിം പദ്‌മിനിയോട് പറഞ്ഞു.
“ടിമ്മും എന്നെ കുറ്റപ്പെടുത്തുകയാണോ ?”
“ഞാൻ ഒരിക്കലും നിന്നെ കുറ്റപ്പെടുത്താൻ വേണ്ടി പറഞ്ഞതല്ല. പക്ഷെ ആ തീരുമാനങ്ങൾ തെറ്റാണെന്ന് നമുക്ക് പിന്നെ പലപ്പോഴും തോന്നിയിട്ടില്ലേ. നഷ്‌ടമായ നമ്മുടേതായ സന്തോഷങ്ങൾ. “
പദ്‌മിനി ടിമ്മിന്റെ തോളിലേക്ക് ചാരിയിരുന്നു. അയാളവളെ ചേർത്തു പിടിച്ചു. ആദ്യമായാണ് അവരങ്ങനെ പരസ്യമായി ഇരിക്കുന്നത്. അത് കണ്ടും കൊണ്ടാണ് രൂപാലി ആ മുറിയിലേയ്ക്കു കയറി വന്നത്. തന്റെ പപ്പയ്ക്കും മമ്മിക്കും ഈ പ്രായത്തിലും പരസ്പരം ഇത്ര ഗാഢമായി സ്നേഹിക്കാൻ കഴിയുന്നുണ്ടല്ലോ എന്നവൾ ചിന്തിച്ചു. അവൾക്കതിൽ അഭിമാനം തോന്നി.
മുംബൈയിലെ താജ് ഹോട്ടലിൽ വച്ച് അവരുടെ വിവാഹം നടത്താനും അതിനു ശേഷം രൂപാലിയെ കുറച്ചു നാൾ ആദർശിന്റെ കുടുംബത്തോടൊപ്പം നാട്ടിലേയ്ക്ക് വിടാനും തീരുമാനിക്കപ്പെട്ടു.
വളരെ ആഡംബരമായി നടന്ന വിവാഹത്തിൽ ടിമ്മിന്റെ മകനായ ജൊവാനും അവന്റെ ഗേൾ ഫ്രണ്ട് സൂസനും എത്തിയിരുന്നു. ആദ്യമായി തന്റെ സഹോദരനെ കണ്ടതിന്റെ സന്തോഷത്തിലായിരുന്നു രൂപാലി. ടിമ്മിന്റെ ആദ്യ ഭാര്യ ജെന്നിഫർ കൂടി വിവാഹത്തിന് പങ്കെടുക്കാനിരുന്നതാണ്. പക്ഷെ അവരുടെ ചില ആരോഗ്യ പ്രശ്നങ്ങളാൽ യാത്ര പിന്നീട് മാറ്റി വച്ചതാണ്. എല്ലാവരെയും ഫോണിലൂടെ പദ്മിനി ക്ഷണിച്ചിരുന്നുവെന്നും രൂപാലിക്കു സർപ്രൈസ് നൽകാനായി ജൊവാൻ്റെ വിവരങ്ങൾ മറച്ചു വച്ചിരുന്നതാണ്.
വിവാഹ ശേഷം കുറെ നാൾ അവൾ ആദർശിന്റെ അമ്മയോടൊപ്പം കഴിഞ്ഞു. മടങ്ങി വന്നതിനു ശേഷം അവൾ പദ്‌മിനിയോടൊപ്പം ബിസിനസിൽ ഇടപെടാൻ തുടങ്ങി. ടിമ്മിന്റെ അഭാവം രൂപാലി പരിഹരിച്ചു. അവളുടെ സഹായം പദ്മിനിയ്ക്ക് വലിയ സഹായമായി. മുഴുവൻ സമയവും ബിസിനസിൽ മുഴുകാൻ കഴിഞ്ഞു. ജീവിതത്തിൽ പദ്മിനി എത്രയും സന്തോഷിച്ച സമയമില്ല.
രൂപാലി തന്റെ ഒഴിവു സമയങ്ങൾ പഴയ പോലെ ബിയോണ്ട് ദി സ്ട്രീറ്റ്സിന്റെ പ്രവർത്തനങ്ങളിൽ മുഴുകി. ആ സമയത്താണ് രൂപാലിയുടെ ക്ഷണ പ്രകാരം അഫ്രയും വോളന്റിയറായി മാറിയത്. ആദർശിനെയും മകനെയും ഒരേപോലെ നഷ്ടപ്പെട്ടതിന്റെ മാനസിക സംഘർഷങ്ങളിൽ നിന്നും രക്ഷപെടാൻ ക്യാമ്പയിൻ അവളെ സഹായിച്ചു.
വാഹനങ്ങൾ ഓടിക്കാൻ രൂപാലിക്കു പേടിയാണ്. രൂപാലിയെ വാഹനത്തിൽ കയറ്റി കൊണ്ട് പോകുന്നത് അഫ്രയാണ്. രൂപാലി കുഞ്ഞായിരുന്നപ്പോൾ ഉണ്ടായ ഒരു ആക്‌സിഡന്റിൽ അവൾ റോഡിൽ തെറിച്ചു വീണു പരിക്ക് പറ്റിയിട്ടുണ്ട്. അന്ന് മുതലാണ് അവൾക്കു ഡ്രൈവിംഗ് ഫിയർ ഉണ്ടായത്. റോഡ് അവൾക്ക് പേടിയാണ്, വാഹനം ഓടിക്കാനും റോഡ് മുറിച്ചു കടക്കാനും ആരുടെയെങ്കിലും സഹായം അവൾക്കെപ്പോഴും ആവശ്യമാണ്. കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ അഫ്രയും രൂപാലിയും നല്ല സുഹൃത്തുക്കളായി മാറിയിരുന്നു. ഒരേ പുരുഷന്റെ പ്രണയിനികൾ എന്നതായിരുന്നു അവരെ തമ്മിൽ ബന്ധിപ്പിച്ച അദൃശ്യ കണ്ണി.
“അഫ്ര ഇപ്പോഴും മൂഡ് ഓഫ് ആണല്ലോ, ആദർശാണോ അതിന് കാരണക്കാരൻ ?”
രൂപാലി അഫ്രയോട് ചോദിച്ചു. അഫ്ര ചിരിച്ചു.
“എനിക്ക് കള്ളം പറയുന്നത് ഇഷ്ടമല്ല രൂപാലി, പക്ഷെ നിന്റെ സന്തോഷം നഷ്ടപ്പെടുത്താനും വയ്യ. ആദർശ് എന്റെ നഷ്ടം തന്നെയാണ്. പക്ഷെ ഞാനിപ്പോൾ സന്തോഷവതിയാണ്. എനിക്ക് സുഹൃത്തുക്കളായി ആദർശും രൂപാലിയുമുണ്ടല്ലോ. നമ്മുടെ സന്തോഷം മാത്രമല്ല, നമ്മളെ സ്നേഹിക്കുന്നവരുടെ സന്തോഷവും പ്രധാനമല്ലേ. “
“അഫ്ര ആദർശ് എത്ര പാവമാണ്. ഞാൻ വിഷമിക്കുമോയെന്ന് പേടിച്ചു അഫ്രയോട് മിണ്ടുന്നതു പോലും കുറച്ചിരിക്കുകയാണ്. ആ മനസ്സിൽ അഫ്രയ്ക്കു വലിയ സ്ഥാനമാണുള്ളത്. നിങ്ങൾ രണ്ടു പേരും വിചാരിക്കുന്ന പോലെ രൂപാലി വെറുമൊരു തൊട്ടാവാടിയല്ല. നിങ്ങളുടെ ബന്ധത്തിന്റെ തീവ്രതയെനിക്കറിയാം. ആദർശിന് എന്നോടുള്ള സ്നേഹത്തിന്റെ ആഴവും എനിക്കറിയാം. “
“എനിക്കറിയാം രൂപാലി നിങ്ങളെ, നല്ലതു പോലെ മനസിലാക്കിയിട്ടുണ്ട് ഞാൻ. എനിക്ക് താങ്ങായി നിങ്ങളെപ്പോഴും ഉണ്ടെന്നെനിക്കറിയാം. ഇപ്പോൾ എന്റെ വിഷമം അതല്ല. എന്റെ ഒരേയൊരു മകൻ !! അർമാനെയോർത്താണ്. അവനിപ്പോൾ ചെന്ന് ചാടിയിരിക്കുന്ന റിലേഷൻഷിപ്പ് അത്ര നല്ലതാണെന്നു തോന്നിയില്ല. ഞാൻ അവനെ ഉപദേശിച്ചത് അവനിഷ്ടപ്പെട്ടിട്ടില്ല. അവൻ എന്നെ വിട്ട് പോയി, അവളുടെ കൂടെ. അവനിപ്പോൾ എന്നെ വേണ്ട, വിളിക്കാറില്ല. എന്റെ യൗവനം ഞാൻ അവനു വേണ്ടി നഷ്ടപെടുത്തിയതോർക്കുമ്പോൾ…, എന്നിട്ടും അവനെന്നെ മറന്നു, ഉപേക്ഷിച്ചു. ആരും ആർക്കും വേണ്ടി കാത്തിരിക്കരുതെന്ന പാഠം ഞാൻ പഠിച്ചു. “
രൂപാലി അഫ്രയെ ആശ്വസിപ്പിച്ചു.
“എല്ലാം ശരിയാകും, അവൻ ഉറപ്പായും അവന്റെ തെറ്റുകൾ തിരിച്ചറിയുമ്പോൾ മടങ്ങി വരും അഫ്ര. “
രൂപാലിയെ ഫാക്ടറിയുടെ ചാർജ്ജ് ഏൽപ്പിച്ച് പദ്മിനി രണ്ടാഴ്ചത്തേയ്ക്ക്യ ടിമ്മുമായി ഒരു വിദേശ യാത്രയ്ക്ക് പോയി. ടിമ്മിനെ സംബന്ധിച്ച് യാത്രകൾ അത്ര പ്രാധാന്യമുള്ളതല്ല. പക്ഷേ പദ്മിനിയ്ക്ക് ഒരു മാറ്റം ആവശ്യമായിരുന്നു, അതിനാൽ യാത്രയ്ക്കുള്ള മുന്നൊരുക്കങ്ങൾ ആദർശാണ് നടത്തിയത്. ആദർശിൻ്റെ നിർബന്ധത്തിന് വഴങ്ങി രൂപാലി അച്ഛനമ്മമാരെ സന്തോഷത്തോടെ പറഞ്ഞയച്ചു.
അമ്മ മടങ്ങി വരുന്നത് വരെ അമ്മയുടെ ജോലി അവൾ ആത്മാർത്ഥമായി ചെയ്തു.
വളരെ സംതൃപ്തമായ കുടുംബജീവിതമായിരുന്നു രൂപാലി-ആദർശ് പ്രണയ ജോഡികളുടെ. രൂപാലി ഓരോ മാസവും അമ്മയാകാനുള്ള കാത്തിരിപ്പ് തുടർന്നു. കല്യാണം കഴിഞ്ഞ് നാലാമത്തെ മാസത്തിൽ അവൾ ഗർഭിണിയായി. ഫാക്ടറിയിൽ തല കറങ്ങി വീണു. ശക്തമായ ബ്ലീഡിംഗ് ഉണ്ടായിരുന്നു. പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചു. അവൾക്ക് കഠിനമായ വിളർച്ചയാണ്, അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അവിടെ വച്ചാണ് രൂപാലിയുടെ ഗർഭം അബോർഷനായെന്നും കടിഞ്ഞൂൽ കൺമണിയെ തനിക്കു നഷ്ടപ്പെട്ടെന്നും ആദർശിന് മനസിലായത്.
ആദ്യത്തെ കുഞ്ഞിനെ തന്നെ നഷ്ടമായല്ലോ, തന്റെ വിധി തന്നെയാണല്ലോ തന്റെ മകൾക്കും എന്ന് പദ്മിനിയ്ക്കു തോന്നി, കടിഞ്ഞൂൽ കൺമണിയെ നഷ്ടമായത് രൂപാലിക്കു സഹിക്കാൻ കഴിഞ്ഞില്ല. രൂപാലിയുടെ സങ്കടമാണ് ആദർശിനെ ഏറ്റവും വിഷമിപ്പിച്ചത്.
ഒരു കുഞ്ഞിന് വേണ്ടി തുടർ പഠനം പോലും വേണ്ടെന്നു വച്ചൊരു അമ്മയുടെ മനസാണവൾക്ക്. എത്രയെത്ര അമ്മമാരുടെ സങ്കടങ്ങളാണ് താൻ വളരെ അടുത്ത് കണ്ടത്. മീര നഷ്ട്ടപ്പോൾ മനസ്സ് തന്നെ നഷ്ടപെട്ട തന്റെ അമ്മ, രൂപാലിക്കു വേണ്ടി തന്റെ നൃത്ത ജീവിതം നഷ്ടപ്പെടുത്തിയ അവളുടെ മമ്മി,, അഫ്ര, തന്റെ മകന് വേണ്ടി തന്റെ ഇഷ്ടങ്ങളും ജീവിതവും മാറ്റി വച്ചത് പോലെ, അർമാന് വേണ്ടി സ്വന്തം സന്തോഷം ബലി കഴിച്ച അഫ്ര. ആ പട്ടികയിലേക്ക് ഇതാ തന്റെ രൂപാലിയും. മറ്റൊരമ്മ.
വീട്ടിലെത്തിയിട്ടും സന്തോഷം വീണ്ടെടുക്കാനാവാതെ രൂപാലി. അവളെ സംരക്ഷിക്കാൻ, സദാ അവളുടെ കൂടെ കഴിയുന്ന പദ്‌മിനി. അവളെ ജീവിതത്തിലേയ്ക്ക് വീണ്ടെടുക്കാനായി ശ്രമിക്കുന്ന അവളുടെ പ്രിയതമൻ, ആദർശ്. അവൾക്കു നല്ലതു വരാൻ പടച്ചോനോട് പ്രാർത്ഥിക്കുന്ന അഫ്ര. നാട്ടിൽ പ്രാർത്ഥനയോടെ കഴിയുന്ന മൂന്നു ആത്മാക്കൾ വേറെയും.
പതിയെ പതിയെ രൂപാലി ബിസിനസിലേക്ക് മടങ്ങിയെത്തി. അവൾ വീണ്ടും വീണ്ടും ഗർഭിണിയായെങ്കിലും ആദ്യമാസം തന്നെ അവളുടെ ഗർഭം അലസി പോകുമായിരുന്നു. അവളാകട്ടെ വല്ലാതെ മനം നൊന്താണ് കഴിഞ്ഞത്. അവളുടെ ഗർഭപാത്രത്തിന് അതിനുള്ള കഴിവില്ലായെന്ന മറുപടി ലഭിച്ചു, ഒരു കുഞ്ഞിനെ താങ്ങാനുള്ള കഴിവില്ലാത്ത ഗർഭപാത്രം. അവളുടെ ചികിത്സയ്ക്കായി പദ്‌മിനി അവളെയും കൊണ്ട് കയറിയിറങ്ങാത്ത ആശുപത്രികളില്ല. പദ്‌മിനി കരളുരുകി പ്രാർത്ഥിക്കാത്ത അമ്പലങ്ങളില്ല.
തന്റെ മകളുടെ ഈ അവസ്ഥ അറിഞ്ഞിട്ടും നാട്ടിലേയ്ക്ക് വരാനാകാതെ ടിം. ആദ്യ ഭാര്യ ജെന്നിഫർ ചികിത്സയിലാണ്, അവർക്കു ബ്രെസ്റ്റ് കാൻസർ ലാസ്റ്റ് സ്റ്റേജ് ആയിരുന്നു. മകനും ഭർത്താവും അവരുടെ അവസാന നിമിഷങ്ങൾക്ക് കരുത്തേകാൻ സദാ കൂടെ നിന്നു.
ഒടുവിൽ രൂപാലിയുടെ നിർബന്ധം കണ്ടിട്ട്, ചികിൽസിച്ച ഡോക്ടർ ഒരു പരിഹാരം നിർദ്ദേശിച്ചു. സറോഗസി അല്ലെങ്കിൽ വാടകഗർഭധാരണം. അതേയുളളിനി പോം വഴി. രൂപാലിയുടെ ഓവറിക്ക് പ്രശ്നമില്ലാത്തതുകൊണ്ടു അവളുടെ അണ്ഡം ഉപയോഗിക്കാം. കുഞ്ഞിനെ പ്രസവിക്കാനുള്ള കഴിവ് തനിക്കില്ലായെന്നത് രൂപാലിയെ സംബന്ധിച്ച് ഒരു ഞെട്ടിക്കുന്ന സത്യമായിരുന്നു. ജീവിതത്തിൽ ഒരു പെണ്ണിനും സംഭവിക്കരുത് എന്ന് അവൾ കരുതുന്ന യാഥാർത്ഥ്യം. സ്വന്തം കുഞ്ഞിനെ പ്രസവിച്ചു പാലൂട്ടുകയെന്നത് വളരെ മഹനീയമായ ഒരു കാര്യമായി അവൾ കരുതുന്നു. അതിനി അവൾക്കു ഒരിക്കലും സാധ്യമാകില്ല എന്ന യാഥാർഥ്യം, ആ തിരിച്ചറിവ്.
” ആദർശ്, സറോഗേഷന് പറ്റിയ ഒരാളെ കണ്ടെത്തണം. ആവശ്യപ്പെടുന്ന തുക നൽകാം. സൽസ്വഭാവിയും ആരോഗ്യമുള്ള ആളാകണമെന്ന് മാത്രം. “
ആദർശ് അവളെ ചേർത്ത് പിടിച്ചു. തന്റെയും വലിയൊരു ആഗ്രഹമാണ് ഒരു കുഞ്ഞിനെ വേണമെന്ന്. വയസ്സ് മുപ്പത്തഞ്ചു കഴിഞ്ഞു താടിയിൽ നര കയറി തുടങ്ങി. രൂപാലിക്കു പ്രസവിക്കാൻ കഴിയില്ലെങ്കിലും അവളുടെ അണ്ഡവും തന്റെ ബീജവും തന്നെ ഉപയോഗിക്കുന്നത് കൊണ്ട് കുഞ്ഞു നൂറു ശതമാനം അവരുടേത് തന്നെയാണ്. ആദർശും രൂപാലിയും പലവഴിക്കും വാടക ഗർഭപാത്രം തേടി, വന്നവരൊക്കെ പൈസ ലാക്കാക്കി വന്നവരായിരുന്നു. പലരും അത്ര നല്ല സാഹചര്യത്തിൽ നിന്നും വന്നവരായിരുന്നില്ല.
ഒടുവിൽ പേപ്പറിൽ പരസ്യം നല്കാൻ തീരുമാനിച്ചു. അങ്ങനെയാണ് അഫ്ര അവളുടെ സമ്മതം അറിയിച്ചത്. അഫ്രയും ആദർശും തമ്മിലുള്ള ബന്ധം അറിയാമായിരുന്നത് കൊണ്ട് പദ്മിനിക്ക് ആ സറോഗേഷൻ സമ്മതമായിരുന്നില്ല. ഒടുവിൽ അവർ ആ സത്യം തുറന്നു പറഞ്ഞു.
“അഫ്ര ഒരു നല്ല തീരുമാനമല്ല രൂപാലി. അത് നാളെ കുറെ പ്രശ്നങ്ങൾ ഉണ്ടാക്കും. അഫ്ര പഴയതൊക്കെ മറന്നു അവളുടെ ജീവിതം പുനരാരംഭിച്ചിരിക്കുകയാണ്. ഇനിയും ഒരു പരീക്ഷണം വേണ്ട. ആദർശിന്റെ കുഞ്ഞിനെ പ്രസവിയ്ക്കുക എന്നൊരു സെന്റിമെന്റ്സ് അവളുടെ മനസിനെ ബാധിക്കാൻ സാധ്യതയുണ്ട്. “
“പിന്നെ ആര്, ഞങ്ങൾ കുറെ ആളുകളെ പോയി കണ്ടതല്ലേ. ഇനിയും എനിക്ക് കാത്തിരിക്കാൻ വയ്യ. “
“ഞാൻ രൂപാലിയുടെ കുഞ്ഞിനെ പ്രസവിക്കും. എന്റെ ഗർഭപാത്രം ഇപ്പോഴും ആരോഗ്യമുള്ളതാണ്. രൂപാലി കിടന്ന അതെ സ്ഥലത്തു തന്നെ അവളുടെ കുഞ്ഞും വളരും. ഇതൊക്കെ രഹസ്യമായി നമുക്ക് നടത്താം. ഇതൊക്കെ ഇപ്പോൾ നാട്ടു നടപ്പുള്ള കാര്യങ്ങൾ തന്നെയാണ്. ഞാൻ ഒരു ലേഡി ഡോക്ടറെ പോയി കണ്ടു, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കേറ്റ് വാങ്ങിയിട്ടുണ്ട്. “
“പക്ഷെ മമ്മി, മമ്മിയുടെ പ്രായം ഒരു റിസ്കാണ്. അമ്പതു കഴിഞ്ഞില്ലേ, എപ്പോൾ വേണമെങ്കിലും ബ്ലഡ് പ്രഷർ വർദ്ധിക്കാം. നമുക്ക് മറ്റാരെയെങ്കിലും നോക്കാം മമ്മി. “
പദ്‌മിനി സമ്മതിച്ചില്ല. എല്ലാത്തിനും പദ്മിനിക്ക് ടിമ്മിന്റെ പിന്തുണയുണ്ടായിരുന്നു.
“ഇല്ല ഇനി ഒരു ആളിനെ തേടി നടക്കേണ്ട. ഈ ആഴ്ച തന്നെ നമുക്ക് പോകാം. ഒൻപതു മാസമല്ലേ, ഞാൻ പരിപൂർണ റെസ്റ്റിൽ, ഡോക്ടറുടെ പരിചരണത്തിൽ കിടക്കാം. “
സ്വന്തം മകളുടെ ഭ്രൂണത്തെ അവർ സ്വീകരിച്ചു. ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലാത്തതിനാൽ പദ്മിനി കൃത്യമായി ജോലി ചെയ്തു. അവർ കൃത്യമായ ആരോഗ്യ ശീലങ്ങൾ ശീലിച്ചു. വ്യായാമങ്ങൾ ചെയ്തു. കൃത്യമായ മെഡിക്കൽ പരിശോധനയ്ക്കു വിധേയമായി. ആവശ്യത്തിന് വിശ്രമിച്ചു. മധുരതരങ്ങളായ പാട്ടുകൾ കേട്ടു. സായന്തനങ്ങൾ പാർക്കിലും ബീച്ചിലും ചിലവഴിച്ചു. പദ്മിനിയുടെ പരിചരണത്തിനായി രൂപാലിയും അഫ്രയും ആദർശും കൂടെ നിന്നു. അഞ്ചു മാസം പ്രശ്നമൊന്നുമില്ലാതെ കടന്നു പോയി.
വയറിനു വലിപ്പം വർദ്ധിച്ചു വരും തോറും പദ്‌മിനി തളർന്നു പോയി. ദേഹമാസകലം നീര് വന്നു. രക്ത സമ്മർദം വർദ്ധിച്ചു. അവരെ അടിയന്തിരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാരുടെ കൃത്യമായ നിരീക്ഷണത്തിൽ ബാക്കി ഗർഭകാലം അവർ അവിടെ ചിലവഴിച്ചു.
ജെന്നിഫറിന്റെ മരണം പദ്മിനിയെ തളർത്തി. മരണമെന്ന ആശങ്ക മുന്നിലെത്തിയത് പോലെ. ആരോടും ഒന്നും തുറന്നു പറഞ്ഞില്ല. ടിം തിരികെ വന്നപ്പോളാണ് അയാളോട് എല്ലാം തുറന്നു പറഞ്ഞു മനസ്സ് ശാന്തമാക്കാൻ പദ്മിനിക്ക് കഴിഞ്ഞത്.
വലിയ വയറും താങ്ങി നടക്കുന്ന മമ്മിയെയും അവരെ പരിചരിക്കുന്ന ടിമ്മിനെയും കണ്ടു രൂപാലി സങ്കടപ്പെട്ടു. അവൾ ആദർശിനോട് പരിഭവം പറഞ്ഞു.
“ഞാൻ എന്ത് ഭാഗ്യം കെട്ടവളാണ്, സ്വന്തം കുഞ്ഞിനെ പ്രസവിക്കാൻ കഴിയില്ല, ഇപ്പോൾ എന്റെ പ്രായം ചെന്ന മമ്മിയും ഞാൻ കാരണം കഷ്ടപ്പെടുന്നു. “
“അങ്ങനെ പറയരുത് രൂപാലി, നിന്റെ മമ്മി എന്താണെന്നു മനസിലാക്കാനുള്ള ഒരു അവസരമാണിത്. അവർ ജീവിച്ചത് നിനക്കു വേണ്ടിയല്ലേ, എനിക്ക് തോന്നുന്നു, നിന്റെ സ്നേഹം പൂർണമായും അവർക്കു കിട്ടാൻ വേണ്ടിയാണു അവർ ടിമ്മിനെ പോലും അകറ്റി നിർത്തിയത്. അവർ നിന്നെ അത്രമാത്രം സ്നേഹിക്കുന്നു. അമ്മയ്ക്ക് പകരം അമ്മ മാത്രം. അവരെ നീ പൊന്നു പോലെ നോക്കണം. അവർ ശരിക്കും റാണി തന്നെയാ. “
ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്ന രണ്ടു ദമ്പതികൾ. രണ്ടു അമ്മമാർ, ഒരാൾ പെറ്റമ്മയാകും, മറ്റൊരാൾ ? ജീവശാസ്ത്രപരമായ അമ്മ മാത്രം, അവൾ കുഞ്ഞിന്റെ പോറ്റമ്മയാകും.
എട്ടാം മാസത്തിൽ, അവിചാരിതമായി ഫ്‌ളൂയിഡ് നഷ്ടപ്പെട്ടതിനാൽ അവരെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ആ സമയത്തു ടിം മാത്രമേ അടുത്തുണ്ടായിരുന്നുള്ളു, അടിയന്തര ശസ്ത്രക്രിയക്കുള്ള ഫോമുകളിൽ ടിം ഒപ്പിട്ടു നൽകി. രൂപാലിയുടെ ശരീരം മരുന്നുകളോട് പ്രതികരിക്കാൻ വൈമനസ്യം കാണിച്ചു.
ആദർശും രൂപാലിയും ആ സമയത്ത് ഓഫീസുകളിൽ ആയിരുന്നു. പദ്മിനിയുടെ ആരോഗ്യനില വഷളായിരുന്നു. എല്ലാവരും എത്തിയപ്പോഴേക്കും ശസ്ത്രക്രിയ തുടങ്ങിയിരുന്നു. നഴ്സുമാർ ഓപ്പറേഷൻ തീയേറ്ററിലേയ്ക്ക് ഓടുന്നു. എല്ലാവരും എത്തിയപ്പോൾ നാലു കിലോയിൽ കൂടുതൽ ഭാരമുള്ള, ആരോഗ്യമുള്ളൊരു ആൺകുഞ്ഞിനെയും പിടിച്ചു കൊണ്ടിരിക്കുന്ന ടിമ്മിനെയാണ് കണ്ടത്. അയാൾ കുഞ്ഞിനെ മാറോടു ചേർത്ത് പിടിച്ചിരുന്നു. അയാളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു. ആദർശ് കുഞ്ഞിനെ ഏറ്റു വാങ്ങി ഉമ്മ വച്ചു.
പദ്മിനിയുടെ നില അപ്പോഴും വഷളായിരുന്നു. അവരുടെ രക്തസമ്മർദം വളരെയധികം കൂടിയിരുന്നു. ഇനിയൊരു മടങ്ങി വരവ് ബുദ്ധിമുട്ടാകുമെന്നു ഡോക്ടർമാർ പറയുന്നത് ആദർശ് കേട്ടു.
രൂപാലിയുടെ കയ്യിലിരിക്കുന്ന കുഞ്ഞിനെ ആദർശ് ഒന്ന് നോക്കി. കുഞ്ഞിനെ കാണാൻ പദ്മിനിയെ പോലുണ്ടായിരുന്നു, പദ്മിനിയുടെ ഒരു ആൺ രൂപം.. കുഞ്ഞിനേയും പിടിച്ചു പുറത്തിരിക്കുമ്പോൾ മമ്മിയെ ഓർത്തുള്ള വേവലാതിയിലായിരുന്നു രൂപാലി.
രൂപാലിയുടെ മുഖത്തെ ആശങ്ക കണ്ടു ആദർശിന് സംശയമായി. ഇനി പദ്മിനിക്കെന്തെങ്കിലും സംഭവിച്ചാൽ രൂപാലി കുഞ്ഞിനെ തന്റെ ശത്രുവായി കാണുമോ?
കുഞ്ഞിനെ അവൾക്കു സ്നേഹിക്കാൻ കഴിയുമോ?
(തുടരും )
✍️✍️✍️നിഷ പിള്ള
Koottaksharangal

