ദേവി അമ്മയുടെ മടിയിൽ സുരക്ഷിതയായി കിടന്നു കണ്ണടച്ചു. മുറ്റത്തൊരു വണ്ടി വന്നു നിന്നപ്പോൾ മാലതി ദേവിയെ ഉണർത്താതെ സെറ്റിയിൽ നിന്നും എഴുന്നേറ്റു. ജനലിലൂടെ പുറത്തേയ്ക്കു നോക്കി, മാത്യൂ ആണത്, അയാൾ മുറ്റത്തു നിന്ന് അയൽക്കാരനോടും ഗൂർഖയോടും സംസാരിക്കുകയാണ്. അവർ ആരും തന്നെ തലേന്ന് രാത്രിയിൽ അങ്ങനെയൊരു കറുത്ത രൂപത്തെ അവിടെയെങ്ങും കണ്ടില്ല.
മാത്യൂ സെറ്റിയിൽ കിടന്നു ശാന്തമായി ഉറങ്ങുന്ന ദേവിയെ നോക്കി കുറെ നേരം നിന്നു. അയാൾക്കവളോട് വല്ലാത്ത വാൽസല്യം തോന്നി.
പിന്നീട് കമ്പ്യൂട്ടർ ഓൺ ആക്കി മാത്യൂ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചു. അപ്പോഴേക്കും മാലതി ചായയുമായി മുറിയിലേയ്ക്ക് കടന്ന് വന്നു.
“ഒരാൾ പുറത്തു നിന്ന് വന്നെങ്കിൽ സി സി ടി വി ക്യാമറയിൽ പതിയേണ്ടതല്ലേ. അങ്ങനെയാണ് ഗൂർഖയും പോലീസുമൊക്കെ പറയുന്നത്. ഈ ദൃശ്യങ്ങളിൽ ആരെയും കാണുന്നില്ലല്ലോ. “
“പക്ഷെ ദേവി കണ്ടല്ലോ, അവൾ വല്ലാതെ പേടിച്ചു. “
“ദേവി മാത്രമല്ലേ കണ്ടിട്ടുള്ളു. ഒരു പക്ഷെ ഇതൊക്കെ അവളുടെ മനസ്സിൻ്റെ തോന്നലുകൾ ആകുമോ. അവളുടെ ജീവിതം, ചെറുപ്പത്തിലുണ്ടായ മാനസിക ആഘാതങ്ങൾ, വിവാഹ ജീവിതത്തിലെ നഷ്ടങ്ങൾ. ഇതൊക്കെ അവളെ വല്ലാതെ തളർത്തിയിട്ടുണ്ടാകും. നിന്റെ മകളല്ലേ, നല്ല അഭിമാനിയാണ്, ഒന്നും ആരോടും തുറന്നു പറയില്ലല്ലോ. അവളിപ്പോൾ മരുന്നുകൾ നിർത്തിയോ. എനിക്ക് നല്ല കുറ്റബോധമുണ്ട്. എന്റെ പകുതി മാത്രം പ്രായമുള്ള ഒരു കുട്ടിയല്ലേ അവൾ, ജന്മം കൊണ്ടല്ലെങ്കിലും എന്റെ മകളയാവളാണ്, എന്നിട്ടും എനിക്കവളോട് നീതി പുലർത്താനായില്ലല്ലോ. “
മാലതി മാത്യുവിന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചു.
“പഴയതൊക്കെ നമുക്കെല്ലാവർക്കും മറക്കാം, ഇനി നമുക്ക് അവളെ സഹായിക്കാൻ കഴിയില്ലേ മാത്യൂ? ഇനിയെങ്കിലും അവളെ നമ്മൾ ചേർത്ത് പിടിയ്ക്കണം. “
“കഴിയും, കഴിയണം. ഇനി അവളെ ഒറ്റയ്ക്ക് തോൽക്കാൻ വിടില്ല മാലൂ. ദേവിയ്ക്ക് നമ്മളുണ്ട് “
അപ്പോഴേക്കും പെട്രോളിംഗ് കഴിഞ്ഞു പോലീസെത്തി. മാലതി ദേവിയെ തട്ടിയുണർത്തി. പുതിയ ഇൻസ്‌പെക്ടർ ചാർജ്ജെടുത്തിട്ടു ഒരു ആഴ്ചയേ ആയിരുന്നുള്ളു. നീര് കൊണ്ട് വീർത്ത കൺപോളകളുമായി അവൾ ഇൻസ്‌പെക്ടറുടെ മുന്നിലിരുന്നു.
“മാഡം രാത്രിയിൽ എന്താണ് കണ്ടത്. ഒന്ന് വിശദമായി പറയാമോ?”
“വളരെ വൈകിയാണ് ഞാൻ സാധാരണ ഉറങ്ങാറുള്ളത്. വെള്ളമെടുക്കാൻ അടുക്കളയിലെത്തിയപ്പോഴാണ്, ജനലിനടുത്തൊരു കാൽപ്പെരുമാറ്റം കേട്ടത്. അപ്പോൾ തന്നെ ഞാൻ പുറത്തെ ലൈറ്റ് എല്ലാം ഓണാക്കി. സി സി ടി വി ദൃശ്യങ്ങൾ നോക്കിയപ്പോൾ ഒന്നും കണ്ടില്ല. പുറകിലെ ജനലിലൂടെ ഒരു കറുത്ത രൂപം പുറകു വശത്തെ മതിൽ ചാടി പോകുന്നത് കണ്ടു. അവിടെ തെക്കു പടിഞ്ഞാറു കോർണറിൽ ക്യാമറ ഇല്ലെന്നു അറിയാവുന്ന ആരോ ആണ് അതെന്ന് തോന്നി. “
പോലീസുകാരിൽ ഒരാൾ കമ്പ്യൂട്ടർ ഓണാക്കി സി സി ടി വി ദൃശ്യങ്ങൾ ചെക്ക് ചെയ്തു.
“ഇവിടെ ഈ വീട്ടിൽ ആ സമയത്ത് ആരൊക്കെ ഉണ്ടായിരുന്നു. ?”
ഇൻസ്‌പെക്ടറുടെ മുനയുള്ള ചോദ്യം കേട്ട് ദേവിയ്ക്ക് ദേഷ്യം വന്നു.
“ഞാൻ അഡ്വക്കേറ്റ് ദേവി ബ്രഹ്മദത്തൻ, എന്റെ അമ്മ റിട്ടയേർഡ് പ്രൊഫസ്സർ മാലതി മാത്യു, എന്റെ മകൾ നവമി നിധിൻ, ഞങ്ങളുടെ ജോലിക്കാരി സുമതി എന്നിവർ ഉണ്ടായിരുന്നു. ചില ദിവസങ്ങളിൽ എന്റെ ഡ്രൈവർ അശോകദാസ് ഔട്ട് ഹൗസിൽ കാണാറുണ്ട്. ഇന്നലെ ഒരു അസൗകര്യമുണ്ടെന്നു എന്നെ വിളിച്ചറിയിച്ചിരുന്നു. “
“ജോലിക്കാരിക്ക് എന്ത് പ്രായമുണ്ട്?”
ദേവി സുമതിയെ നീട്ടി വിളിച്ചു.
“സുമതിയക്കാ, ഒന്ന് വന്നേ. “
സുമതി വന്നു ഇൻസ്‌പെക്ടറുടെ മുന്നിൽ നിന്ന്. ഇൻസ്പെക്ടർ സുമതിയെ അടിമുടി നോക്കി.
“ഇതാണ് സുമതിയക്ക, പ്രായം അമ്പത്തഞ്ചു കഴിഞ്ഞു, അക്ക പൊയ്ക്കോളൂ. “
“ഞങ്ങൾ സാധാരണ ഇങ്ങനെയുള്ള കേസ് അന്വേഷണം ആരംഭിക്കും, ഒടുവിൽ വാദിയും പ്രതിയും വീട്ടിൽ തന്നെ ആകും. സാധാരണ വീട്ടിലുള്ള സ്ത്രീകളെ തേടി രാത്രി എത്തുന്നവരാകും പ്രതികൾ, അതാണ് ഞാൻ അങ്ങനെയൊരു ചോദ്യം ചോദിച്ചത്. “
“സർ ഈ നാട്ടിൽ പുതിയതായത് കൊണ്ടാണ്. ഇങ്ങനൊരു സംശയം വന്നത്. “
“സോറി മാഡം, സാധാരണ കൗമാരക്കാരികളുടെ വീട്ടിലെ മതിൽ ചാട്ടമൊക്കെ ഒടുവിൽ ഏതെങ്കിലും കള്ളകാമുകനിൽ അവസാനിക്കും. “
അപ്പോഴേക്കും ഒരു കംപ്യൂട്ടറിനു മുന്നിലിരുന്ന പോലീസുകാരൻ ഇൻസ്‌പെക്ടറെ അങ്ങോട്ട് വിളിച്ചു. അവർ കമ്പ്യൂട്ടറിന്റെ മോണിറ്ററിലേയ്ക്ക് ഉറ്റു നോക്കി. ദേവിയും മാത്യൂവും അവരുടെ പിറകേ നിന്നു.
“സർ ഈ വീഡിയോ ഒന്ന് നോക്കിയേ, നാലു ദിവസം മുൻപുള്ളതാണ്, ആരോ വീടിന്റെ നാലു ഭാഗത്തും കറങ്ങി നടക്കുന്നു, പടിഞ്ഞാറു വശത്തെ മതില് ചാടി ഓടി പോകുന്നു. ഇയാൾക്ക് ആറടിയിൽ കൂടുതൽ പൊക്കമുണ്ട്, മെലിഞ്ഞ ശരീരമാണ്. കണ്ടിട്ട് അത്ര പ്രായം തോന്നുന്നില്ല, ചെറുപ്പമാണ്. “
“ആ വീഡിയോ പെൻഡ്രൈവിൽ കോപ്പി ചെയ്തെടുക്കു. “
ഇൻസ്പെക്ടർ തിരിഞ്ഞ് ദേവിയോട് ചോദിച്ചു.
“മാഡം, ക്യാമറ ദൃശ്യങ്ങൾ ചെക്ക് ചെയ്യാറില്ലേ. ഇത് കണ്ടില്ലായിരുന്നോ. “
“അങ്ങനെ സ്ഥിരം നോക്കാറില്ല. എന്തെങ്കിലും സംശയം വരുമ്പോൾ മാത്രം നോക്കും. ‘
പോലീസ് പോയപ്പോഴാണ് സുമതിയുടെ കയ്യിലിരുന്ന കുഞ്ഞിനെ ദേവി വാരിയെടുത്തത്. അവൾ വാൽസല്യത്തോടെ കുഞ്ഞിനെ മടിയിലിരുത്തി.
“അമ്മാ ഈ സാഹചര്യത്തിൽ നിങ്ങൾ രണ്ട് പേരും മോളെയും കൊണ്ട് ഇവിടെ തുടരേണ്ടതുണ്ടോ? പപ്പയുടെ വീട്ടിലേയ്ക്കു നിങ്ങൾ പൊയ്ക്കൊള്ളു. ഞാൻ ഇവിടെ ഒറ്റയ്ക്ക് കഴിഞ്ഞ് കൊള്ളാം. “
“അത് പറ്റില്ല ദേവി, നിന്നെ ഒറ്റയ്ക്ക് വിട്ടിട്ടു ഞാൻ പോകില്ല മോളെ. നീ ഒപ്പം വന്നാൽ നമുക്ക് അങ്ങോട്ട് മാറാം. “
“ഞാൻ ഇവിടെ വേണം അമ്മാ, കാരണം വരുന്നയാൾ എന്നെ തേടിയാണ് വരുന്നത്. അയാളുടെ ലക്ഷ്യം ഞാനാണ്. “
“ദേവി നിന്നെ ഇന്നലെ രാത്രി ഞാൻ കണ്ടതാണ്. ഇത്രയ്ക്കു പേടിച്ച അവസ്ഥയിൽ ഞാൻ നിന്നെ മുൻപ് കണ്ടിട്ടില്ല. നിന്നെ ഞാൻ ഒറ്റയ്ക്ക് വിടില്ല മോളേ. “
അമ്മയുടെ വിഷമം ദേവിക്ക് മനസ്സിലായി. മാത്യൂ ദേവിയുടെ അരികിലിരുന്നു, വാത്സല്യത്തോടെ അവളുടെ മുടിയിൽ തഴുകി.
“അമ്മ പറഞ്ഞത് ശരിയാണ് ദേവി. നിങ്ങൾ തല്ക്കാലം ഇവിടെ നിന്നും മാറുന്നതാണ് നല്ലത്. “
“അങ്ങനെ പേടിച്ചോടാൻ ഞാൻ തയാറല്ല പപ്പാ. “
“ഇവിടെ പേടിയല്ലല്ലോ, സുരക്ഷിതത്വമാണ് പ്രധാനം. പോലീസ് അന്വേഷിച്ചു ആളെ കണ്ടു പിടിയ്ക്കുമ്പോൾ നമുക്ക് തിരികെ വരാമല്ലോ. അത്യാവശ്യ സാധനങ്ങൾ മാത്രമെടുത്താൽ മതി. മോൾക്ക് പകൽ എപ്പോൾ വേണമെങ്കിലും തിരികെ ഇവിടേക്ക് വരാമല്ലോ. അധികം ദൂരമില്ലലോ രണ്ട് വീടുകളും തമ്മിൽ. “
“പപ്പാ പറഞ്ഞത് ശരിയാണ് മോളെ. എപ്പോൾ വേണമെങ്കിലും നമുക്ക് ഇങ്ങോട്ടു വരാമല്ലോ, ഇങ്ങനെ രാത്രി മുഴുവൻ പേടിച്ചരണ്ട് ടെൻഷനടിച്ചു കഴിയേണ്ടി വരില്ലല്ലോ. “
“അതിപ്പോൾ ഞാൻ അങ്ങോട്ട് വന്നാൽ അവിടെയും ശല്യങ്ങൾ ഉണ്ടാകാം. “
“അവിടെ പപ്പയും ഉണ്ടല്ലോ. ഇവിടെ നമ്മൾ പെണ്ണുങ്ങൾ മാത്രം. ആ സർക്കിൾ ഇൻസ്‌പെക്ടർ സഞ്ജീവ് സാറിനെ നീ ഒന്ന് വിളിച്ചേ. “
“ഞാൻ വിളിച്ചില്ല അമ്മേ, അയാൾ ഏതോ ഒരു ട്രെയിനിങ്ങിനു ഹൈദരാബാദിൽ പോയിരിക്കുകയാണ്. സഞ്ജീവ് മടങ്ങി വരട്ടെ. “
മാത്യൂ അവളുടെ അടുത്തേയ്ക്കു കൂടുതൽ നീങ്ങിയിരുന്നു.
“മോള് പകലും സൂക്ഷിക്കണം, ആ ഡ്രൈവറെ വിളിക്കൂ, ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുന്നതൊക്കെ അപകടമാണ്. ആരെങ്കിലും ഇപ്പോഴും കൂടെയുള്ളത് നല്ലതല്ലേ. “
ദേവി അതിശയത്തോടെ മാത്യുവിനെ നോക്കി. ഇയാൾക്ക് എന്താണിപ്പോൾ തന്നോട് വല്ലാത്ത സ്നേഹം.
“ശരി പപ്പാ “
ദേവി എഴുന്നേറ്റു കുളിയൊക്കെ കഴിഞ്ഞു വന്നപ്പോഴേക്കും സുമതി സാധനങ്ങളൊക്കെ പാക്ക് ചെയ്തു തുടങ്ങിയിരുന്നു. ആഹാരം കഴിച്ചു കഴിഞ്ഞു ദേവി വീടിനു നാലുപാടും നടന്നു നോക്കി. ചുവരിലെ വെള്ള പെയിന്റിൽ പതിഞ്ഞ ഷൂവിന്റെ പാടുകൾ അവൾ ഫോട്ടോയെടുത്തു. മണ്ണിൽ പതിഞ്ഞ കാലിന്റെ ഫോട്ടോകൾ അവൾ പല ആംഗിളിൽ ഫോട്ടോയാക്കി.
അവൾ വീട്ടിലും പറമ്പിലും വീണ്ടുമൊന്ന് നടന്നു നോക്കി. ഔട്ട് ഹൗസിന്റെ പിറകിൽ അവൾ നടന്നു. അവിടെയെങ്ങും പ്രത്യേകിച്ച് ഒന്നും കണ്ടില്ല. ഇനി തന്നെ തിരക്കി വന്നത് ശത്രുവാണോ? അയാൾ എന്ത് കൊണ്ട് തന്നെ ഉപദ്രവിക്കാതെ വിട്ടു.
പെട്ടെന്ന് അവളുടെ ഫോൺ ശബ്ദിച്ചു. സൊണാലിയാണ്, ആര്യൻ സാറിന് സംസാരിക്കാനുണ്ട്. ഫോൺ ഹോൾഡ് ചെയ്യൂ. മറുതലയ്ക്കൽ പുരുഷ ശബ്ദം പ്രതീക്ഷിച്ചു കൊണ്ട് അവൾ മുറ്റത്തു ഉലാത്തി.
“മാഡം, അടുത്താഴ്ച തന്നെ ഞാൻ നിങ്ങളുടെ നാട്ടിലേയ്ക്ക് വരുന്നു. ഞായറാഴ്ച ഡൽഹി ടു തിരുവനന്തപുരം ഫ്ലൈറ്റിൽ ഒരു ടിക്കറ്റ്, ടിക്കറ്റ് ഡീറ്റെയിൽസ് എനിക്ക് മെയിൽ ചെയ്യണം. അഡ്വാൻസ് പേയ്മെന്റ് ആയി അൻപതിനായിരം രൂപ ഇന്ന് തന്നെ ട്രാൻസ്ഫർ ചെയ്യണം. എല്ലാം ചെയ്തു കഴിഞ്ഞ് സൊണാലിക്ക് കൺഫർമേഷൻ നൽകണം. അപ്പോൾ ഞായറാഴ്ച നേരിട്ട് കാണാം. “
ഇന്ന് ഞായർ ആണ്. അടുത്ത ഞായർ ആര്യൻ വരും, കൃത്യം ഒരാഴ്ച. പ്രണവിന്റെ മാനേജറിനെ കൊണ്ട് ടിക്കറ്റ് എടുപ്പിക്കണം. ഇപ്പോൾ തന്നെ അങ്ങോട്ട് പോകണം. ഇവിടെ ആരും ഇപ്പോൾ ഒന്നും അറിയണ്ട.
അവളുടെ ചില അത്യാവശ്യ സാധനങ്ങൾ മാത്രം അവളൊരു കാർട്ടൻ ബോക്സിലാക്കി മാറ്റി. ഒരു ബാഗിൽ നാലഞ്ചു ജോഡി വസ്ത്രങ്ങളും എടുത്തു. അത് സ്വന്തം കാറിന്റെ ഡിക്കിയിൽ അവളെടുത്തു വച്ചു. മാത്യുവിന്റെ കാറിൽ മറ്റുള്ളവർ പുറപ്പെടും, അതിനെ പിന്തുടർന്ന് ദേവിയുടെ കാറും അങ്ങനെയാണ് തീരുമാനിച്ചത്.
അന്നുച്ചയ്ക്കു മുൻപ് അവർ മാത്യുവിന്റെ വീട്ടിലേയ്ക്കു മാറി. ഉച്ച കഴിഞ്ഞ് മുഴുവൻ സമയവും ദേവി ഉറങ്ങി തീർത്തു. വൈകിട്ട് അവൾ പുറത്തു പോകാൻ ആഗ്രഹിച്ചെങ്കിലും മാത്യുവും മാലതിയും അവളെ ഒറ്റയ്ക്ക് പോകാൻ സമ്മതിച്ചില്ല.
അവൾ രാഹുലിനെ വിളിച്ചു വരുത്തി.
“രാഹുൽ നമുക്ക് ഇന്ന് കുറച്ചു പണികളുണ്ട്. ഇവിടെ വേറെ ആരും അറിയാൻ പാടില്ല. എല്ലാം രഹസ്യമായി ഇരിക്കണം. ഇന്നലത്തെ ഗുലുമാൽ കഥകളൊക്കെ അമ്മ നിന്നോട് വിളിച്ചു പറഞ്ഞല്ലോ അല്ലേ. രണ്ടു ദിവസം മുൻപത്തെ കാര്യങ്ങൾ ഞാൻ ആരോടും പറഞ്ഞില്ല. പക്ഷെ പോലീസ് സി സി ടി വി ദൃശ്യങ്ങൾ നോക്കി കണ്ടു പിടിച്ചു. ഇന്നലെ പക്ഷെ അയാൾ വേറൊരു വശത്തു കൂടിയാണ് മതിൽചാടിയത്, ആ ദൃശ്യം ക്യാമറയിൽ പതിഞ്ഞിട്ടില്ല. ഈ ഫോട്ടോസ് നോക്ക്. “
അവൾ ഫോണിലെടുത്ത ഫോട്ടോകൾ കാണിച്ച് കൊടുത്തു.
“ചേച്ചി ഈ പാടുകൾ വച്ച് നമുക്ക് ഷൂസിൻ്റെ ബ്രാൻഡ് ഏതെന്ന് കണ്ടു പിടിയ്ക്കാം. “
“ഓക്കേ, നീ അതിന് ശ്രമിക്കൂ. ഇന്നെനിക്ക് വേറെ കുറെ പരിപാടികളുണ്ട്. എന്നെ ഒറ്റയ്ക്ക് അവർ എവിടെയും വിടില്ല. അതാ നിന്നെ ഞാൻ ശല്യപെടുത്തിയത്. നിന്റെ ഞായറാഴ്ചകൾ കൂടി ഞാനിങ്ങ് കവർന്നെടുക്കുകയാണ്. “
“എന്താ ചേച്ചി ഇങ്ങനെയൊക്കെ, നിങ്ങളുടെ കാരുണ്യമാണ് ഞങ്ങളുടെ ഈ ജീവിതം. എനിക്ക് നല്ല ഓർമ്മയുണ്ട് ആ രാത്രി. അച്ഛനും അമ്മയും ഞാനും അനിയത്തിമാരും ഒരു അർദ്ധരാത്രിയിൽ സദ്യ കഴിക്കാൻ ഇലയൊക്കെ നിരത്തി ഇരിക്കുകയാണ്. നല്ല നെയ്പായസത്തിന്റെ മണം. കൊതി കൊണ്ട് ചോദിച്ചിട്ടും അമ്മ പായസം തന്നില്ല. അവസാനം കഴിക്കാമെന്നു പറഞ്ഞു. ഞങ്ങൾ പരിപ്പും പപ്പടവും കൂട്ടി ചോറ് കഴിക്കുന്ന സമയം. കുടിച്ച് നാലുകാലിൽ അഡ്വക്കേറ്റ് ബ്രഹ്മദത്തൻ എന്ന ചേച്ചിയുടെ അച്ഛൻ ഞങ്ങളുടെ വീട്ടിൽ വന്നു കയറി. ചോറും കറികളും തട്ടി കളഞ്ഞു. പായസമെടുത്തു മുറ്റത്തൊഴിച്ചു കളഞ്ഞു. എനിക്ക് നല്ല ദേഷ്യം വന്നു. പിന്നെയാണറിഞ്ഞത്. അതിൽ അച്ഛൻ വിഷം ചേർത്തിട്ടുണ്ടായിരുന്നുവെന്ന്.
ഞങ്ങളുടെ പിന്നെയുള്ള ജീവിതം അദ്ദേഹത്തിന്റെ കാരുണ്യമാണ്. കള്ളക്കേസിൽ നിന്നും എന്റെ അച്ഛനെ രക്ഷിച്ചു ഒരു വക്കീൽ ഗുമസ്ഥനാക്കി. ഇതിൽ കൂടുതൽ എന്താണ് ഒരാൾക്ക് അഞ്ചു പേരുടെ ജീവിതം രക്ഷിക്കാൻ ചെയ്യാൻ പറ്റുക. “
“നീ പഴം പുരാണം നിർത്തിക്കേ രാഹുലേ. എൻ്റെ അച്ഛനോടുള്ള കടപ്പാട് മാത്രമേയുള്ളൂ നിനക്ക്. എന്നോട് നിനക്കൊന്നുമില്ലേ. “
“ഉണ്ട് സ്നേഹവും ബഹുമാനവും. എന്നാലും സത്യം പറയാമല്ലോ. ചില സമയത്ത് ചേച്ചിയുടെ പെരുമാറ്റത്തിന് ഒരു പക്വതയില്ല. അതെനിക്കിഷ്ടമല്ല.
അതെനിക്ക് സങ്കടമാണ്. “
“അതേത് പെരുമാറ്റം. “
അറിയാനുള്ള ആകാംക്ഷ കൊണ്ട് ദേവി രാഹുലിനെ നോക്കി. അവൻ മുഖം തിരിച്ചു പുറത്തേയ്ക്ക് നോക്കിയിരുന്നു.
(തുടരും….. )
✍️✍️നിഷ പിള്ള

