ഏജൻറ് പി ബി മടങ്ങി വന്നു വാതിലടച്ചു. അയാൾ ഗൗരവത്തിലായി. എന്തോ പ്രശ്നമുണ്ടെന്ന് നിധിന് തോന്നി.
“എന്താ പി ബി പ്രശ്നം. അതാരാ”
“മൂപ്പര് നമ്മുടെ ആളാണ്. പോലീസ് ഈ വഴിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും കടന്നു പോയെന്ന് മൂപ്പര് പറയുന്നു. വഴിയിലെ വാഹനങ്ങളെല്ലാം നിർത്തി പരിശോധിക്കുകയാണെന്ന് പറഞ്ഞു,അങ്ങനെയാണെങ്കിൽ നമുക്ക് ഇപ്പോൾ തന്നെ ഈ വീട്ടിൽ നിന്നും പുറത്തു കടക്കണം. രാവിലെ കാറിൽ നമ്മൾ മൂന്നുപേര് വന്നിറങ്ങിയത് അയല്പക്കകാർ ഒക്കെ കണ്ടതല്ലേ,അവർ തിരക്കി വന്നാൽ. “
“ഇനി നമ്മൾ എങ്ങോട്ടു പോകും,റോഡ് മാർഗ്ഗം പുറത്തേക്ക് കടക്കാൻ പറ്റില്ലല്ലോ. “
നാദിയ അവളുടെ ആശങ്ക പ്രകടിപ്പിച്ചു.
“ഇവിടെ നിന്ന് പോകാൻ ഞാൻ ഒരു വഴി പറഞ്ഞു തരാം. “
” സഞ്ജീവിന്റെ മരണശേഷവും അവരാരെയാണ് തെരയുന്നത്. അതിനർത്ഥം അവർ ഇപ്പോഴും ആരെയൊക്കെയോ സംശയിക്കുന്നുവെന്നല്ലേ. “
നിധിൻ തന്റെ ആശങ്ക അവരെ അറിയിച്ചു.
“അതെ അവർക്കു ആരെയോ സംശയമുണ്ട്. അവർ വിമലിന്റെ ഭാര്യയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അവരുടെ വീട്ടിലെത്തിയ ഹിന്ദിക്കാർക്കു വേണ്ടിയുള്ള അന്വേഷണമാണ്, എല്ലായിടത്തും ഹിന്ദി സംസാരിക്കുന്ന നാല് തടിമാടൻമാർക്ക് വേണ്ടിയുള്ള തെരച്ചിൽ ആണ്. അത് ചിലപ്പോൾ ഇവിടെ വരെയെത്തിയേക്കാം. “
നാദിയ അവളുടെ ബാഗുകൾ പാക്ക് ചെയ്തു. വീടിനു പിൻവശം വരെ നീൽ അവയുടെ ഒപ്പം ചെന്നു.
“നിങ്ങൾ ഈ വഴി പൊയ്ക്കോ,തോട്ടിൻ കരയിലൂടെ നടക്കുമ്പോൾ ഒരു ബസ് സ്റ്റോപ്പ് കാണാം,അവിടെ നിന്നും നഗരത്തിലേക്ക് ബസ് കിട്ടും. ഞാൻ ഇവിടെ കുറെ നേരം കൂടി നിൽക്കാം. അല്ലെങ്കിൽ നാട്ടുകാർക്ക് സംശയം വരും,ഈ കാർ അധിക നേരം വീടിന്റെ മുറ്റത്ത് ഇട്ടാലും പണി കിട്ടും. ഈ കാറിന് പേപ്പറും രേഖകളുമൊന്നുമില്ല. “
നാദിയ ഷാൾ കൊണ്ട് അവളുടെ മുഖം മറച്ചു. അവളുടെ ബാഗുകളിലൊന്ന് തോളിലേറ്റി കൊണ്ട് നിധിൻ മുന്നിൽ നടന്നു. പിന്നാലെ വളരെ വേഗതയിൽ നാദിയയും നടന്നു. നടന്നു തളർന്നു ഒരു ബസ് സ്റ്റോപ്പിൽ അവർ എത്തി ചേർന്നു. ആദ്യം കിട്ടിയ ബസിൽ കയറുമ്പോൾ എങ്ങോട്ടു പോകണമെന്ന് നിധിന് ഒരു നിശ്ചയമുണ്ടായില്ല.
നിധിൻ ആദ്യം വന്ന ബസിൽ കയറി,കൂടെ നാദിയയും. പരസ്പരം നോക്കാതിരിക്കാനും പരിചയം കാണിക്കാതിരിക്കാനും അവർ ശ്രമിച്ചു. ബസിന്റെ ലാസ്റ്റ് സ്റ്റോപ്പിലേക്ക് നിധിൻ തനിക്കുള്ള ടിക്കറ്റ് എടുത്തു. അവൻ പറയുന്നത് കേട്ടിട്ട് നാദിയയും അവസാന സ്റ്റോപ്പിലേക്കുള്ള ടിക്കറ്റ് എടുത്തു. നിധിൻ നാലുപാടും നോക്കി സംശയിക്കത്തക്ക രീതിയിൽ യാത്രക്കാർ ആരും ബസിലില്ല.
വഴിയിൽ പരിശോധന നടത്തുന്ന ഒരു പോലീസ് ജീപ്പ് നിധിന്റെ ശ്രദ്ധയിൽ പെട്ടു. അടുത്ത ജംഗ്ഷനിൽ നിന്നും ബാക്ക് ഡോർ വഴി കയറിയ മഫ്ടി വേഷത്തിൽ ഉള്ളൊരു പോലീസ് കാരനെ തിരിച്ചറിഞ്ഞപ്പോൾ നിധിൻ ഫ്രന്റ് ഡോർ വഴി പുറത്തിറങ്ങി മുന്നോട്ട് നടന്നു.
ബെല്ലടിച്ചു ബസ് വിടാറായപ്പോഴാണ് നിധിൻ ബസിൽ നിന്നും ഇറങ്ങുന്നത് നാദിയ കണ്ടത് ,അവളും പെട്ടെന്ന് ബസിൽ നിന്നും ചാടിയിറങ്ങി.
“ചേച്ചിക്ക് ലാസ്റ്റ് സ്റ്റോപ്പിലല്ലേ ഇറങ്ങേണ്ടത്. “
നാദിയ ഒന്നും മിണ്ടാതെ മുന്നോട്ട് നടന്നു. ബസ് അവരെ കടന്നു പോയി. നാദിയ നിധിനടുത്തേയ്ക്ക് നടന്നു.
എങ്ങോട്ടു പോകണമെന്ന് നിധിന് നല്ല നിശ്ചയമുണ്ടായിരുന്നില്ല. പെട്ടെന്നാണ് അശോകദാസിന്റെ കാര്യം ഓർമ്മ വന്നത്. അശോകദാസിന്റെ വീട് ഇവിടെ അടുത്താണ്. സഞ്ജീവ് ദേവിയുടെ വീട്ടിലെ നിത്യ സന്ദർശകനായപ്പോൾ മുതൽ അശോകദാസ് ദേവിയുടെ വീട്ടിൽ പോകാതെയായി. എന്നാലും ദേവിയോട് നല്ല കരുതലാണയാൾക്ക്.
നിധിൻ ഒരു ഓട്ടോ റിക്ഷയിൽ കയറി,കൂടെ നാദിയയും. കുറെ ദൂരം മുന്നോട്ടു പോയപ്പോൾ ഒരു സൈക്കിൾ വർക്ക് ഷോപ്പിന്റെ മുന്നിൽ ഓട്ടോ നിർത്തി. വർക്ക് ഷോപ്പിൽ ആ സമയത്ത് ആരും ഉണ്ടായിരുന്നില്ല. നിധിൻ ഉള്ളിലേയ്ക്ക് എത്തി നോക്കി. നാദിയ പുറത്തു കാത്ത് നിന്നു
“ആരെ കാണാനാണ്? “
നാദിയയുടെ പിറകിൽ വന്ന് നിന്ന സ്ത്രീ ചോദിച്ചു. നാദിയ മൗനം പാലിച്ചു.
“അശോകേട്ടനില്ലേ,പുള്ളിയെ ഒന്ന് കാണാനാണ്. “
“നിധിൻ അല്ലേ, ദേവി വക്കീലിൻ്റെ….. “
അശോകദാസിന്റെ ഭാര്യ നിധിനെ തിരിച്ചറിഞ്ഞു.
“അങ്ങേരു ടൗണിൽ പോയിരിക്കുന്നു. ഇന്ന് നല്ല സന്തോഷത്തിലാണ് പോയത്. കുറേ നാളുകൾക്കു ശേഷമാണു ഇത്രേം സന്തോഷത്തോടെ അങ്ങേരെ ഞാൻ കാണുന്നത്. “
“പ്രത്യേകിച്ച് എന്തെങ്കിലും കാര്യമുണ്ടോ,എന്താ അശോകേട്ടന് ഇത്ര സന്തോഷം. “
ചേച്ചി ശബ്ദം കുറച്ച് സംസാരിച്ചു.
“പിന്നെ കാര്യമില്ലേ,രണ്ടു കാരണങ്ങളുണ്ട്,ഒന്ന് സഞ്ജീവ് സാറിന്റെ മരണം,കുറെ നാളായി കാത്തിരിക്കുന്ന മരണമല്ലേ അത്. രണ്ട് മാത്യുവിന്റെ അറസ്റ്റ് ,അയാളുടെ നാശം കാണാൻ കാത്തിരിക്കുകയായിരുന്നില്ലേ അശോകേട്ടൻ. “
ചേച്ചിയോടൊപ്പം നിധിനും നാദിയയും വീട്ടിലേയ്ക്കു കടന്നു.
“ഇതാരാ മോനേ ഈ കൊച്ച്. “
“ദേവിയുടെ ഒരു സുഹൃത്തിന്റെ ഭാര്യയാണ്. ഈ കുട്ടിയും അശോകേട്ടന്റെ മകളെ പോലെ ജീവിതത്തിൽ കുറെ അനുഭവിച്ചിട്ടുണ്ട്.
നാദിയ തന്റെ മുഖം മറച്ചിരുന്ന ഷാൾ മാറ്റിയപ്പോൾ ചേച്ചി ഒന്ന് ഞെട്ടി.
“പൊള്ളിയതാണ്,ആസിഡ് വീണിട്ട്. “
നിധിൻ പറഞ്ഞു.
ചേച്ചിയോടൊപ്പം അവർ ഉച്ചയൂണിനു ഒന്നിച്ച് ഇരുന്നു.
“കറി ഒന്നും അധികമില്ല. അങ്ങേര് ഇല്ലല്ലോ ,അത് കൊണ്ട് ഞാൻ വർക്ക് ഷോപ്പിലെ പണികൾ ചെയ്തു സമയം കളഞ്ഞു. “
“ഇതൊക്കെ തന്നെ ധാരാളമാണ്. “
അശോകേട്ടൻ മടങ്ങി വന്നപ്പോൾ സന്ധ്യയായി ,അയാളുടെ കയ്യിൽ ധാരാളം മധുര പലഹാരങ്ങൾ ഉണ്ടായിരുന്നു. നിധിനെ കണ്ടപ്പോൾ അശോകദാസ് കയ്യിലിരുന്ന പാക്കറ്റുകൾ താഴെ ഇട്ടിട്ടു ഓടി വന്നു നിധിനെ കെട്ടിപ്പിടിച്ചു.
“ദേവി മോളെ ഞാൻ ആശുപത്രിയിൽ പോയി കണ്ടിരുന്നു. മോൾ രഹസ്യമായി എന്നോട് എല്ലാം പറഞ്ഞിരുന്നു. മോളെന്തായാലും രക്ഷപ്പെട്ടു,മാത്യൂ, അയാൾ ജയിലിൽ പോകേണ്ടവൻ തന്നെയാണ്. ആ കുഞ്ഞിന്റെ ജീവിതം നശിപ്പിച്ചതിൽ അയാൾക്കും പങ്കുണ്ട്. പിന്നെ സഞ്ജീവ് അവൻ മരിക്കേണ്ടത് തന്നെയാണ്. അത് അറിഞ്ഞത് മുതൽ ഞാനെന്തു സന്തോഷവാനാണ് എന്നറിയുമോ നിധിന്?”
അശോകന്റെ മുഖം ഗൗരവത്തിലായി.
“എന്തൊരു ആൾക്കൂട്ടമായിരുന്നു സഞ്ജീവിൻ്റെ മൃതദേഹ സംസ്കാരത്തിന്. അവനെ ആരാധിക്കുന്നവരും വെറുക്കുന്നവരും ഇത്രയേറെയുണ്ടായിരുന്നോ? എന്തായാലും ഞാൻ നിന്നെ അവിടെയൊക്കെ തെരഞ്ഞു. അവന്റെ ശരീരം കീറി മുറിച്ചു കെട്ടി പൊതിഞ്ഞു കൊണ്ട് വന്നപ്പോൾ എനിക്ക് എന്റെ മകളെയാണ് ഓർമ്മ വന്നത്. എന്റെ ദേവി മോൾക്ക് ഇനിയെങ്കിലും സമാധാനം കിട്ടട്ടെ. “
അപ്പോഴാണ് അയാൾ ഭാര്യയോടൊപ്പം നിൽക്കുന്ന നാദിയയെ കണ്ടത്.
“ഈ കുട്ടി. “
“അശോകേട്ടാ,രാഹുൽ പറഞ്ഞിരുന്നില്ലേ ഒരു ഏജൻറ് പി ബി യെക്കുറിച്ച് ,അയാളുടെ പെണ്ണാണിത്. ഞങ്ങൾക്ക് തൽക്കാലം ഇവിടെ ഒളിവിൽ കഴിയാൻ. “
“ഇവിടെ വർക്ക് ഷോപ്പ് അല്ലേ ,എപ്പോഴും തിരക്കാണ്,എന്നാലും… സാരമില്ല,കുറച്ചു ദിവസത്തേയ്ക്ക് വർക്ക് ഷോപ്പ് അടച്ചു ഇടാം. “
“അത് വേണ്ട അശോകേട്ടാ ,അത് പൊലീസിന് സംശയമുണ്ടാക്കും. ഞാൻ അതിനകത്ത് ഒളിച്ചിരിക്കാം ,നാദിയ പകലൊക്കെ വീട്ടിൽ തന്നെ ഒളിച്ചിരിക്കട്ടെ. ഏജൻ്റ് വരും,പക്ഷെ അയാൾക്ക് അറിയില്ല ഞങ്ങൾ ഇവിടെയാണെന്ന്. “
“ഇവിടെ ഒന്നും പേടിക്കാനില്ല. നിങ്ങൾക്ക് ഇവിടെ എത്ര ദിവസം വേണമെങ്കിലും ഒളിവിൽ കഴിയാം. ഞാൻ നാളെ ദേവി മോളെ ഒന്ന് പോയി കാണാം. “
നിധിന് ,അശോകന്റെ അടുത്തെത്തിയപ്പോൾ കൂടുതൽ സമാധാനം തോന്നി.
ദേവിയുടെ വീട് വീണ്ടും ഒരു മരണവീട് പോലെയായി. ആൻഡ്രുവിന്റെ മരണത്തിന്റെ ആഘാതത്തിൽ നിന്നും ഒന്ന് പുറത്തു കടക്കുമ്പോഴാണ് മാത്യുവിന്റെ അറസ്റ്റ്. മാലതി തളർന്നു പോയിരുന്നു,ആരോൺ പെട്ടെന്ന് അനാഥനായത് പോലെ.
മൃതദേഹത്തിൽ കല്ല് കൊണ്ട് ചതവ് ഉണ്ടായെങ്കിലും മരണകാരണം വെടിയുണ്ട കൊണ്ടുള്ള മുറിവാണെന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ഉണ്ട്. ഒരേ സമയം രണ്ടു പേരെയും പോലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു. മാലതിക്കും ദേവിക്കും ഇനി മാത്യുവിന്റെ പിന്തുണയില്ല. ഇനി താനാണ് അവരെ സംരക്ഷിക്കേണ്ടത് എന്ന കാര്യം ആരോണിനെ ഭയപ്പെടുത്തി. തനിക്കും കുടുംബവും കുഞ്ഞുങ്ങളുമുണ്ട്. സ്വന്തം കുടുംബത്തിൽ പോയിട്ട് ദിവസങ്ങളായി.
ആൻഡ്രുവും ആരോണും എന്തൊക്കെ കുറ്റങ്ങൾ ചെയ്താലും പിന്തുണയ്ക്കാൻ അപ്പനുണ്ടെന്ന ധൈര്യമുണ്ടായിരുന്നു. ഇപ്പോൾ ആൻഡ്രുവും പോയി,അപ്പനേയും ആരോണിന് നഷ്ടമായി. അപ്പനിപ്പോൾ തന്നെ എഴുപതു വയസ്സ് കഴിഞ്ഞു ,ഈയിടെയായി കുറെയധികം ജീവിത ശൈലി രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നു. ഇനി എത്രകാലമാണ് അപ്പന് ജയിലിൽ കഴിയേണ്ടത്.
ദേവി നഴ്സിന്റെ സഹായത്തോടെ കട്ടിലിൽ എഴുന്നേറ്റിരുന്നു. സഞ്ജീവ് മരിച്ചെന്ന കാഴ്ച വളരെ ആശ്വാസം നൽകി. പകൽ കൂടെ നിന്നും രാത്രി ഇരുട്ടിൽ മറഞ്ഞിരുന്നും തന്റെ ജീവിതം നശിപ്പിച്ചു കൊണ്ടിരുന്ന ആ ദുഷ്ടൻ ഈ ലോകത്തു നിന്നും വിട പറഞ്ഞിരിക്കുകയാണ്,ആശ്വാസം തോന്നുന്നു.
മാലതിയുടെ അവസ്ഥ കഷ്ടമാണ്. മാത്യുവും സുമതിയും കൂടെ ഇല്ല. ആശ്വസിപ്പിക്കാൻ കൂടി ആരുമില്ല.
നവമി മോളെ പരിപാലിക്കാൻ വേറെ ആരുമില്ലാത്തതിനാൽ അനുപമയും കുട്ടികളും ദേവിയുടെ കൂടെയുണ്ട്.
“മാഡത്തെ കാണാൻ ആരോ വന്നിരിക്കുന്നു. “
നേഴ്സ് വന്നു പറഞ്ഞു.
ദേവി അനുപമയെ നോക്കി. ചെവിയിൽ രഹസ്യമായി പറഞ്ഞു.
“ആരാണെന്നു നോക്ക് അനൂ ,പോലിസ് മഫ്ടിയിൽ ഇവിടെയൊക്കെ കറങ്ങുന്നുണ്ട് എന്ന് രാഹുൽ പറഞ്ഞു. സഞ്ജീവിനെ തടങ്കലിൽ ആക്കിയ ഹിന്ദിക്കാരെ തിരക്കി ഇറങ്ങിയതാണവർ. നിധിന് എന്ത് സംഭവിച്ചു. അവനെക്കുറിച്ച് ആരും ഒന്നും പറയുന്നില്ലല്ലോ. “
“ആ ഇൻസ്പെക്ടർ രമേഷ് പലതവണ പ്രണവിനോട് നിധിനെക്കുറിച്ച് അന്വേഷിച്ചിരുന്നു. അവർക്കു എന്തൊക്കെയോ സംശയം ഉണ്ട്. ആരായാലും നീ ശ്രദ്ധിച്ചു വേണം തുറന്ന് സംസാരിക്കാൻ. “
ദേവി മാത്യുവിന്റെ റീഡിങ് റൂമിൽ വന്നിരുന്നു. അനുപമയ്‌ക്കൊപ്പം ഒരാൾ അവിടേയ്ക്കു വന്നു. വന്നയാളെ കണ്ടു ദേവി അത്ഭുതപ്പെട്ടു.
“ഏജൻ്റ് പി ബി ? പോലീസ് പുറത്തുണ്ട് ?നിങ്ങളെങ്ങനെ ഇവിടെത്തി. “
“അതൊക്കെയെത്തി. ഞാൻ പോലീസിനെ കണ്ടിരുന്നു. പോലീസ് നിധിന്റെ പിറകേയുണ്ടെന്നു എനിക്കറിയാം. നിധിനെ രക്ഷിക്കാൻ വേണ്ടിയാണു ഞാൻ ഈ നാടകം ചെയ്തത്. എനിക്കെതിരെ അവരുടെ പക്കൽ ഒരു തെളിവുമില്ല. “
“പക്ഷെ പി ബി ഇവിടെ വന്നതെന്തിനാണെന്ന് അവരെന്നെ ചോദ്യം ചെയ്താൽ. “
“ഇത് കാണിയ്ക്കൂ. “
പി ബി ഒരു കേസ് നമ്പർ ദേവിക്ക് നൽകി.
“ഇതൊരു പഴയ കേസ് ആണ്,നാദിയയെ ദേവി ഓർക്കുന്നുണ്ടോ?ആ കേസിൻ്റെ കാര്യത്തിനാണ് നമ്മൾ ആദ്യമായി കാണുന്നത്. ആസിഡ് മുഖത്ത് വീണ ഒരു പെൺകുട്ടിയുടെ കേസ്,ഓർമ്മ വന്നോ. അവളുടെ അച്ഛനും അമ്മയും സഹോദരങ്ങളും കൊല്ലപ്പെട്ട രാത്രിയിൽ… അനാഥയായ ഒരു പെൺകുട്ടി. “
“എനിക്കോർമ്മയുണ്ട്. ഞങ്ങൾ വക്കീലന്മാർ അവളുടെ ചികിത്സയ്ക്ക് പണം സ്വരൂപിച്ചിരുന്നു. ഞാൻ കൗൺസിലിങ്ങിന് അവളെ ഒരു സൈക്യാട്രിസ്റ്റിന്റെ അടുത്ത് കൂട്ടി കൊണ്ടു പോയിരുന്നു. വളരെ കാലത്തെ ശ്രമങ്ങൾക്ക് ഒടുവിലാണ് ഞാനവളെ സാധാരണ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ട് വന്നത്. ഒരു പയ്യൻ അവളുടെ സഹായത്തിനുണ്ടായിരുന്നു. അവനെ ഞാൻ ഓർക്കുന്നു. അവളെയൊന്നു നോക്കാനായി ആശുപത്രി വരാന്തയിൽ രാപകൽ കാത്ത് നിന്ന ഒരു മെലിഞ്ഞ പയ്യൻ. എന്തായിരുന്നു അവന്റെ പേരെന്ന് ഞാൻ മറന്നു. “
“നീൽ എന്നല്ലേ ആ പയ്യന്റെ പേര്. “
“അതെ നീൽ തന്നെ, അങ്ങനെയോർക്കുന്നു. നാദിയയുടെ ഇപ്പോഴത്തെ പ്രശ്നം എന്താണ്. “
“നീലിനെ മാഡം പിന്നെ കണ്ടിട്ടില്ലേ ,കാണണമെന്ന് ആഗ്രഹമുണ്ടോ? നാദിയ പിന്നെ നീലിനെ ജീവിത പങ്കാളിയാക്കിരുന്നു. “
“അത് നന്നായല്ലോ, അവൾക്ക് ഒരു ജീവിതം കിട്ടിയല്ലോ. ഈ നീൽ എവിടെയുണ്ടിപ്പോൾ. “
“നീൽ ഇപ്പോൾ ദേവി മാഡത്തിന്റെ മുന്നിൽ ഉണ്ട്. ജീവനോടെ. “
ദേവി സന്തോഷത്തോടെ ശബ്ദം ഒരു പുറപ്പെടുവിച്ചു. പെട്ടെന്ന് അവൾ രണ്ടു കൈ കൊണ്ടും വാ പൊത്തി. “
“ഏജൻ്റ് പി ബി, ഏജൻ്റ് നീൽ ,അത് കൊള്ളാമല്ലോ. നിങ്ങളെന്നെ സഹായിക്കാനായി വന്നപ്പോൾ എന്നെ മനസ്സിലായില്ലേ, അറിഞ്ഞ് കൊണ്ടാണോ എന്നെ കാണാൻ വന്നത്. “
“നാദിയ പറഞ്ഞിട്ടാണ് ഞാൻ ദേവിയെ കാണാൻ വന്നത്,നിങ്ങളുടെ കഥ അറിഞ്ഞപ്പോൾ ഏതു വിധേനയും സഹായിക്കണമെന്ന് അവൾ പറഞ്ഞപ്പോൾ. ഞാൻ വീണ്ടുമെൻ്റെ പഴയ വേഷം കെട്ടുകയായിരുന്നു,ഒരു വാടക കൊലയാളിയുടെ വേഷം. “
ദേവിയുടെ കണ്ണ് നിറഞ്ഞു.
“ഞാൻ ആ പഴയ കൊലക്കേസ് കുത്തി പൊക്കാൻ പോവുകയാണ്. വെറുതെയല്ല,കാര്യമുണ്ട്. അൻവറിന്റെ കുടുംബ സ്വത്തുക്കൾ അയാളുടെ സഹോദരങ്ങളാണിപ്പോൾ അനുഭവിക്കുന്നത്. അയാളുടെ ബുദ്ധിമാന്ദ്യമുള്ള ഇളയ മകൻ മാലിക് എന്റെ കൂടെയുണ്ട്. എൻ്റെ അമ്മയാണ് അവൻ്റെ കാര്യങ്ങൾ ഇപ്പോൾ നോക്കുന്നത്. അവന് അവകാശപ്പെട്ട കുടുംബ സ്വത്ത് അവനു കിട്ടണം. ആ കേസ് ദേവി മാഡം ഏറ്റെടുക്കണമെന്ന് പറയാൻ വന്നതാണിപ്പോൾ. “
“ഓഹ് മനസിലായി. “
ഏജൻ്റ് പി ബി പോകാൻ എഴുന്നേറ്റു.
“എന്റെ നിധിനെവിടെ. “
“ഇതുവരെ സുരക്ഷിതനാണ്. രാഹുലിനെ വിളിച്ചു നിധിന്റെ പോലീസ് സറണ്ടറിനെ കുറിച്ചു ആലോചിക്കണം. നിധിൻ പുറത്തിറങ്ങണം. ദേവിയ്ക്ക് ഇപ്പോഴാണല്ലോ നിധിൻ്റെ സഹായം വേണ്ടത്. “
ദേവി തലയാട്ടി സമ്മതിച്ചു.
(തുടരും…. )
✍️✍️നിഷ പിള്ള

