കെവിൻ അച്ചൻ വെപ്രാളത്തോടെ സോഫയിൽ ഇരുന്നു. അപ്പോഴേക്കും വാറുണ്ണിയേട്ടൻ തണുത്ത നാരങ്ങ വെള്ളവുമായി വന്നു.
“അവര് പോയോ അച്ചാ. “
“അവര് പോയതല്ല വന്നതാണ് വാറുണ്ണി, ഞാൻ പ്രതീക്ഷിച്ചതിലും മുൻപേ അവരിങ്ങ് എത്തി. താൻ സൂസമ്മ ചേച്ചിയുടെ ഫോൺ ഒന്ന് പോയി വാങ്ങി വന്നേ, എനിക്ക് ഡെന്നിയെ ഒന്ന് വിളിക്കണം. “
“അച്ചന്റെ ഫോൺ എന്തിയേ. അല്ലേൽ എന്റെ ഫോൺ എടുത്തോ, ഇതിൽ ഡെന്നിയുടെ നമ്പർ ഉണ്ട്. “
അച്ചൻ തണുത്ത നാരങ്ങ വെള്ളം വലിച്ചു കുടിച്ചു.
“അതല്ലടോ കപ്യാരെ, ഏമാന്മാർ പിണങ്ങിയ പോയതാണ്. ഇനി ഇവന്മാർ നമ്മുടെ ഫോൺ ഒക്കെ ചോർത്തി എന്നിരിക്കും. മണ്ടത്തരം ഒന്നും ആരോടും ഫോണിലൂടെ വിളമ്പരുത്, സൂക്ഷിക്കണം. കുശിനിക്കാരി സൂസമ്മയുടെ ഫോൺ ആകുമ്പോൾ കുഴപ്പമില്ല. സൂസമ്മയ്ക്ക് തന്റെ മകനായ ഡെന്നിയെ എപ്പോൾ വേണേലും വിളിക്കാമല്ലോ. “
കപ്യാര് വാറുണ്ണിയേട്ടൻ സൂസമ്മയുടെ ഫോണുമായി മടങ്ങി വന്നു. അച്ചൻ ഡെന്നിയെ വിളിച്ചു.
“കൊച്ചനെ ഡെന്നി സൂക്ഷിക്കണേ. നീലിനോട് ഉടനെ ഇങ്ങോട്ട് മടങ്ങി വരേണ്ടതില്ല എന്ന് പറഞ്ഞേക്ക്. “
“അച്ചോ അവനവിടെ ഇരിക്ക പൊറുതിയില്ല. ഇന്നലെ രാത്രി അവൻ വിളിച്ചിരുന്നു. നാളെ രാവിലെ അവന്റെ വിമാനം ഡൽഹിയിലെത്തും. അവിടെ നിന്നും നേരെ കൊച്ചിയിലേയ്ക്ക്. “
“കർത്താവെ, ഇനിയിപ്പോൾ നിന്റെ തീരുമാനം അതാണെങ്കിൽ, എനിക്കൊന്നും എതിര് പറയാൻ പറ്റില്ലല്ലോ. “
“അച്ചാ ഇന്ന് രാത്രി പിള്ളേരൊക്കെ വരും. അച്ചന് അങ്ങോട്ട് വരാൻ പറ്റുമോ. “
“ഓക്കേ ടാ കൊച്ചനെ, അടിയന്തിരമായി നമുക്കൊന്ന് കൂടണം. “
അച്ചൻ തല കൈ കൊണ്ട് താങ്ങി കണ്ണടച്ചിരുന്നു. വാറുണ്ണിയേട്ടൻ അച്ചന്റെ തോളിൽ തട്ടി.
“അച്ചോ, ഈ പിള്ളേരൊക്കെ തന്നെ വളരെ പാവപ്പെട്ട വീട്ടിലെയാണ്. അവർക്കെന്തെങ്കിലും പറ്റിയാൽ സഭ പോലും തിരിച്ചു പറയും. “
“എന്റെ വാറുണ്ണി അതൊക്കെ എനിക്കറിഞ്ഞു കൂടെ ഞാനതൊക്കെ നോക്കി കൊള്ളാം. എല്ലാം അവന്മാര് എന്നോട് പറഞ്ഞിട്ടുള്ളതാണ്. കുമ്പസാര രഹസ്യങ്ങൾ ഒരിക്കലും പുറത്തു വിടാൻ കഴിയില്ല. പിന്നെ നിയമം അതിന്റെ വഴിക്കു പോകും. തെളിവുകൾ അതല്ലേ പ്രധാനം. “
പള്ളിമുറ്റത്ത് നിന്നിറങ്ങിയ പോലീസ് ജീപ്പ് നേരെ പ്രൊഫസർ മാലതിയുടെ വീട്ടിലേക്കാണ് കയറി ചെന്നത്. പിറ്റേ ദിവസത്തെ പള്ളിയിലെ ചടങ്ങുകൾക്കും അത് കഴിഞ്ഞു വീട്ടിൽ നടക്കുന്ന ഭക്ഷണ സൽക്കാരത്തിനുമുള്ള ഒരുക്കത്തിലായിരുന്നു മാലതിയും സാറയും. ദേവി അതിൽ നിന്നൊക്കെ മാറി നിന്നു.
മുറ്റത്തെ പന്തലിൽ, ബാംഗ്ലൂരിൽ നിന്നും വരുത്തിയ വില കൂടിയ പൂക്കൾ കൊണ്ടുള്ള അലങ്കാരം നടത്തുന്നതിനു ജോലിക്കാർക്ക് നിർദേശങ്ങൾ സാറ നൽകുന്നു. മാലതി തൊട്ടടുത്തു തന്നെ നിൽപ്പുണ്ട്. പോലീസിനെ കണ്ടു നിധിൻ വീടിന് അകത്തു നിന്നും ഇറങ്ങി വന്നു.
പന്തലിന്റെ ഒരു വശത്തു അഞ്ചു പ്ലാസ്റ്റിക് കസേരകളിലായി രാഹുൽ, സലിം, നിധിൻ, മാലതി, സാറ എന്നിവർ വട്ടത്തിൽ ഇരുന്നു. സാറയാണ് ആദ്യത്തെ ചോദ്യം ചോദിച്ചത്.
“സർ, ആരോണിന്റെ മരണം കഴിഞ്ഞു ഒരാഴ്ച പിന്നിട്ടിരിക്കുന്നു. നാളെ ആരോണിന്റെ ചടങ്ങുകളാണ്. അത് കഴിഞ്ഞു എനിക്ക് ഓസ്ട്രേലിയായിലേക്കു മടങ്ങണം. പ്രതികളെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിച്ചു കാണുമല്ലോ. ആ സന്തോഷ വാർത്ത കേട്ടിട്ട് എനിക്ക് തിരികെ മടങ്ങണം. സ്വന്തം അപ്പന്റെ കൊലപാതകിയെ കിട്ടി എന്നറിഞ്ഞാൽ എന്റെ കുട്ടികൾ സന്തോഷിക്കും. “
“ഞങ്ങൾക്ക് ചില സൂചനകൾ കിട്ടിയിട്ടുണ്ട്. ഞങ്ങളുടെ ഡിപ്പാർട്ട്മെന്റിലെ ഒരാളാണ് കൊലപാതകിയെ ആശുപത്രിയിൽ നിന്നും പോലീസ് ജീപ്പിൽ കടത്തിയതെന്നതിനു ഞങ്ങൾക്കു തെളിവ് ലഭിച്ചു. സി സി ടി വി യിലെ ദൃശ്യങ്ങളിൽ നിന്നാണ് അത് ഞങ്ങൾക്ക് മനസിലായത്. “
“നിങ്ങളുടെ ഡിപ്പാർട്ട്മെന്റിലെ ആ ചാരനെ അങ്ങ് ചോദ്യം ചെയ്താൽ എത്രയും പെട്ടെന്ന് പ്രതിയെ പിടിക്കാമല്ലോ സർ. “
“നിങ്ങൾ ചാരനെന്നു ആരോപിച്ച ആളിപ്പോൾ ജീവനോടെയില്ല. അയാളെ സഹായിച്ച ആളും ഇപ്പോൾ ജീവനോടെയില്ല. ഞങ്ങൾക്ക് ലഭിച്ച വിവരം അനുസരിച്ചു മരിച്ച രണ്ടു പോലീസുകാരുടെയും കയ്യിൽ നിന്ന് അഞ്ഞൂറിന്റെ നോട്ടുകെട്ടുകൾ ലഭിച്ചു. അവർക്കു കിട്ടിയ കൈകൂലി. “
“കറൻസി നോട്ടിന്റെ സീരിയൽ വച്ച് ചെക്ക് ചെയ്താൽ.. “
“അതൊക്കെ ചെക്ക് ചെയ്തു. ആ പണം മാത്യുവിന്റെ ഒരു പഴയ സുഹൃത്ത് തരകൻ കാനറാ ബാങ്കിന്റെ കോട്ടയം ശാഖയിൽ നിന്ന് പിൻവലിച്ച അഞ്ചു ലക്ഷം രൂപയിൽ പെടുന്നതാണ്. അയാളെ ചോദ്യം ചെയ്തപ്പോൾ മാത്യുവിന്റെ ഉപദേശ പ്രകാരമാണ് അയാൾ ബാങ്കിൽ നിന്നും അഞ്ചു ലക്ഷം രൂപ പിൻവലിച്ചത് എന്നറിഞ്ഞു. ആ തുക തരകൻ ജയിലിൽ നേരിട്ട് ചെന്ന് മാത്യുവിന് വേണ്ടി ജോസഫ് സാറിനെ ഏല്പിച്ചു.
“അപ്പനെന്തിനാണ് അങ്ങനെ ചെയ്തത്. അപ്പൻ സ്വന്തം മകനെ കൊള്ളാൻ കൊട്ടേഷൻ നൽകുമോ?”
“അതാണ് ഞങ്ങൾക്ക് കണ്ടു പിടിക്കേണ്ടത്. മുൻപ് മാത്യുവിന്റെ നിർദ്ദേശപ്രകാരം തരകൻ ദേവിയെയും നിധിനെയും കൊല്ലാൻ സഹായിച്ചിട്ടുണ്ട്. ഈ കൃത്യം നടത്തിയ ആൾ ആ രാത്രിയിൽ തന്നെ ഈ രാജ്യം വിട്ടു പോയിട്ടുണ്ട്. “
“ആരാണ് സാർ ഈ കൊല ചെയ്തത്. “
“അന്വേഷണം പൂർത്തിയാക്കാതെ ഞങ്ങൾക്ക് ഒന്നും പുറത്തു വിടാൻ കഴിയില്ല. എനിക്ക് അഡ്വക്കേറ്റ് ദേവിയെ ഒന്ന് കാണണം. പ്രതിക്ക് ദേവിയുമായി അടുത്ത ബന്ധമുണ്ടെന്ന് ഒരു സൂചന ലഭിച്ചിട്ടുണ്ട്. “
സാറ കൈകൾ രണ്ടും കൂട്ടി തിരുമ്മി.
“പപ്പയെ കൊണ്ട് ഇവർ ഇതൊക്കെ ചെയ്യിച്ചതാണ്. “
സാറ മാലതിയുടെ നേരെ കൈ ചൂണ്ടി.
“ആരോണും ആൻഡ്രുവും ഇല്ലാതായതോടെ മാത്യുവിന്റെ സകല സ്വത്തു വകകളും പ്രൊഫസർ മാലതിക്കും ദേവിക്കും കിട്ടുമല്ലോ. ഇവരെ ഒക്കെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണം സർ, എന്റെ ഭർത്താവിന്റെ ചടങ്ങുകൾ ഞാൻ നടത്തി കൊള്ളാം. ഈ വീടും സ്ഥലവുമൊക്കെ മാത്യുവിന്റെ പേരിലുള്ളതാണ്. ഇവരെയൊക്കെ ഇവിടെ നിന്നും ഞാൻ ഇറക്കി വിടും. “
സാറ കലി പൂണ്ടു അവിടെയൊക്കെ നടന്നു. അപ്പോഴേക്കും നിധിൻ ദേവിയെ കൂട്ടി കൊണ്ട് വന്നു. ദേവി കുഞ്ഞിനേയും എടുത്തു കസേരയിലിരുന്നു.
“ദേവിയ്ക്ക് നീൽ എന്നൊരു പയ്യനെ അറിയാമോ?. “
“അറിയാം സാർ, നീലിന്റെ ഭാര്യ നാദിയ എന്റെ ഒരു ക്ലൈന്റ് ആണ്. നാദിയയേ സാറിന് അറിയില്ലേ ഏഴെട്ടു വർഷം മുൻപ് വിവാദമായ ഒരു കൂട്ടകൊലപാതകം. അതിന്റെ ഇരയാണ് നാദിയ. അവൾക്കു അവളുടെ ബാപ്പയെയും ഉമ്മയെയും സഹോദരങ്ങളെയും നഷ്ടപ്പെട്ടിരുന്നു. മാത്രമല്ല ക്രൂരമായ പീഡന ശ്രമത്തെ ചെറുത്ത് നിന്നപ്പോൾ അവൾക്ക് നേരെ ആസിഡ് ആക്രമണവും ഉണ്ടായി. “
“ആ കേസ് തീർന്നില്ലേ. അവരെ നിയമം ശിക്ഷിക്കുന്നതിനു മുൻപേ ആ കുടുംബത്തെയും ആളെ വച്ചവൾ തീർത്തില്ലേ. “
“ഇല്ലല്ലോ സാർ, കൊലപാതകിയുടെ ഇളയ അനിയൻ മാലിക്, ബുദ്ധിമാദ്ധ്യം സംഭവിച്ച കുട്ടിയാണ്. അവനെ നാദിയയാണ് സംരക്ഷിക്കുന്നത്. “
“അവനെ ആ പെൺകുട്ടി സ്വയം ഏറ്റെടുത്തു സംരക്ഷിച്ചതല്ലേ. “
“അതെ സാർ, പക്ഷെ ആ കുട്ടിയ്ക്ക് അവകാശപ്പെട്ട സ്വത്തുവകകൾ അവന്റെ ബാപ്പയുടെ രണ്ടു അനിയന്മാർ കൈവശം വച്ച് അനുഭവിക്കുകയാണ്. അത് സംബന്ധിച്ച കേസാണ്. കുട്ടിക്ക് അർഹതപ്പെട്ടത് തിരികെ കിട്ടാനുള്ള ഒരു അവസാന ശ്രമം. “
“ആ കുട്ടി ഇപ്പോൾ ഇവിടെയുണ്ട്. “
“അവനും നാദിയയോടൊപ്പം ഓസ്‌ട്രേലിയയിൽ ആണ്. അവനവിടെ ഹോട്ടൽ മാനേജ്മെന്റിന് ഒരു സ്പെഷ്യൽ സ്കൂളിൽ പഠിക്കുകയാണ്. “
“ഇനിയെന്നാണ് ആ കേസിന്റെ വാദമുള്ളത്, അവർ നാട്ടിലേക്ക് വരുമല്ലോ. “
“രാഹുലിനറിയാം. ഇപ്പോൾ എനിക്ക് വേണ്ടി ആ കേസ് നടത്തുന്നത് രാഹുലും അതിരയുമാണ്. “
അപ്പോഴേക്കും സാറ, രാഹുൽ രഘുവരന്റെ മുന്നിലേയ്ക്ക് നടന്നു വന്നു.
“ഞാൻ പറഞ്ഞില്ലേ സാർ ഇവരൊക്കെ സ്വത്തിനു വേണ്ടി എന്തും ചെയ്യുന്നവരാണ്. ഇവരെയൊക്കെ അറസ്റ്റ് ചെയ്യണം. “
“അതിനു മുൻപ് സാർ ഇതൊന്നു നോക്കണം. “
മാലതി രാഹുൽ രഘുവരന്റെ നേരെ ഒരു പേപ്പർ നീട്ടി.
“ഇതെന്താണ്”
“നാലു വർഷം മുൻപ് സാറ ഫാമിലി കോടതിയിൽ കൊടുത്ത ഒരു പരാതിയാണ്, ആരോണുമായുള്ള വിവാഹ മോചനത്തിനുവേണ്ടി. ഇപ്പോൾ അവൻ്റെ മരണം അറിഞ്ഞപ്പോൾ സാറ മടങ്ങി വന്നിരിക്കുന്നു. സാറയുടെ കുഞ്ഞുങ്ങൾക്ക് അവരുടെ അപ്പനെ അവസാനമായി ഒന്ന് കാണേണ്ടായിരുന്നോ. അവരെ എന്ത് കൊണ്ട് നാട്ടിൽ എത്തിച്ചില്ല. ആ കുട്ടികൾ അവരുടെ പപ്പയെ ഇഷ്ടപ്പെട്ടിരുന്നില്ലേ. “
“അവരുടെ ക്ലാസുകൾ കളയാൻ പറ്റില്ല സാർ. അവർക്കു എക്സാം നടക്കുന്ന സമയമാണ്. “
“ശരി അത് വിട്ടേക്കാം സാർ, ഇവരുടെ മാനേജർ വെട്രിവേൽ മുരുകദാസ് എങ്ങനെ മരണപെട്ടു. ഞാൻ ടി വി ന്യൂസിൽ കണ്ടതാണ്. അയാൾ ആര് പറഞ്ഞിട്ടാണ് ഓസ്ട്രേലിയായിലേക്കു പോകാൻ എയർപോർട്ടിൽ എത്തിയത്. “
സ്ത്രീകളുടെ തർക്കത്തിനിടയിൽ നിന്നും തനിക്കു എങ്ങനെയെങ്കിലും രക്ഷപെട്ടാൽ മതിയെന്നായി രാഹുൽ രഘുവരന്.
“ഞങ്ങൾ നല്ല രീതിയിൽ അന്വേഷിക്കുന്നുണ്ട്. ഇതിൽ നിന്നും ആരും രക്ഷപ്പെടാൻ പോകുന്നില്ല. “
രാഹുൽ എഴുന്നേറ്റു ജീപ്പിൽ കയറി.
“സാറെ, എന്തൊക്കെയാ സാർ അവിടെ പറഞ്ഞത്. ജോസഫ് സാറിനെ പറ്റി, മഹേഷിനെ പറ്റി. അവരൊക്കെ നമ്മുടെ കൂട്ടത്തിൽ ഉള്ളവർ അല്ലായിരുന്നോ? “
“അത് കൊണ്ട് നമ്മുടെ സേനയിലും ഉണ്ടെടോ ഇമ്മാതിരി കുലം കുത്തികൾ, നമ്മോടൊപ്പം നിന്നിട്ട്.. . . നാളെ താൻ ഇത് ചെയ്താലും ഞാൻ ഇങ്ങനെ തന്നെ പറയും. “
“ജോസഫ് സാർ അങ്ങനെയുള്ള ആളെ ആയിരുന്നില്ല. “
സലിം നെടുവീർപ്പിട്ടു. ഇയാൾക്ക് എടുത്തു ചാട്ടമാണ്. ഇയാളെന്താ ഇങ്ങനെ പറയുന്നേ, ഇയാൾക്കിനി എന്നെ സംശയമാണോ? എന്തായാലും വികാരിയച്ചന് പിള്ളേർക്കുമെതിരെ നില്ക്കാൻ തൽക്കാലം ഉദ്ദേശമില്ല. മേലാളന്മാർക്കു ഏകപക്ഷീയമായി തീരുമാനിക്കാനുള്ളതല്ല നീതിയും ന്യായവും.
“സാറെ ഈ ദേവി വക്കീൽ കുറെ അനുഭവിച്ചതാണ്. അവരുടെ ആദ്യ ഭർത്താവിന്റെ മരണമൊക്കെ ഭയാനകമായിരുന്നു. അതും വിവാഹം കഴിഞ്ഞ ആദ്യ ആഴ്ചയിൽ തന്നെ, അയാൾ മരണപ്പെട്ടു. “
“അതൊക്കെ കേരളം മുഴുവൻ മീഡിയയിലൂടെ അറിഞ്ഞ കാര്യങ്ങൾ അല്ലേ, പക്ഷെ ആ പെൺകൊച്ച് ഉടനെ വേറൊരുത്തനെ കണ്ടെത്തി എന്നറിഞ്ഞപ്പോൾ എനിക്കവളോടുള്ള ബഹുമാനമങ്ങു പോയി. എത്ര പുരുഷന്മാരോട് ചേർത്താണ് അവളുടെ പേര് നമ്മൾ കേട്ടത്. ഇതൊക്കെ നമ്മുടെ ഡിപ്പാർട്ട്മെന്റിൽ പരസ്യമായ രഹസ്യമല്ലേ. “
രാഹുൽ ചിരിച്ചു. ഇയാളോടിനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് തോന്നിയത് കൊണ്ട് സലിം മറുപടിയൊന്നും പറഞ്ഞില്ല.
“നമുക്ക് സ്റ്റേഷനിലേയ്ക്ക് ഉടനെ മടങ്ങണം. എയർ പോർട്ടിൽ വെട്രിവേലിന്റെ മരണ സമയത്തു അവിടെ ഉണ്ടായിരുന്ന എല്ലാവരേയും തിരിച്ചറിഞ്ഞു. ഒരുവൻ, വെട്രിവേലിന്റെ സീറ്റിൻ്റെ തൊട്ടു പിറകിലിരുന്നവൻ, അവൻ ഈ നാട്ടുകാരനാണ്. ഒരു പക്ഷെ അവനായിരിക്കും ഈ കൃത്യം ചെയ്തത്. “
എന്തെങ്കിലും എതിർത്ത് പറഞ്ഞാൽ താനും രാഹുലിന്റെ സംശയ വലയത്തിൽ വരുമെന്ന് അറിയാവുന്നത് കൊണ്ട് സലിം ഒന്നും മിണ്ടിയില്ല.
സ്റ്റേഷനിലെത്തിയപ്പോൾ കോൺസ്റ്റബിൾ അജിത്ത് കുറെ പേപ്പറുകൾ കൊണ്ട് വന്നു.
“സാറെ, ഇതാണ് അവന്റെ അധാർകാർഡിന്റെ കോപ്പി. പേര് അലക്സ് കോശി, ഒരു സിംഗപ്പൂർ കമ്പനിയിൽ ജോലിയാണ്. അവൻ ഇപ്പോൾ വിദേശത്താണ്. വെട്രിവേൽ മരിച്ച ദിവസം വെളുപ്പിനുള്ള ഫ്ലൈറ്റിലാണവൻ പോയത്. “
“അവന്റെയും നീലിന്റെയും എല്ലാ വിവരങ്ങളും എനിക്ക് ഉടൻ വേണം. “
“അലക്സ് ഒരു അനാഥനാണ്. പള്ളിയുടെ ഓർഫനേജിലാണ് വളർന്നത്. ഡൽഹിയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ബിരുദാന്തര ബിരുദം നേടി. സ്വന്തമെന്നു പറയാൻ നാട്ടിൽ ആരുമില്ല. പഠിക്കുന്ന സമയത്തു ഒരു പ്രണയം തകർന്നു ആത്മഹത്യാ ശ്രമം നടത്തി. പിന്നെ ഒരു നോർത്ത് ഇന്ത്യക്കാരന്റെ സ്പിരിച്വൽ ഹീലിംഗിലൂടെ ജീവിതത്തിലേയ്ക്ക് മടങ്ങി വന്നു. നല്ല ജോലിയും ജീവിതവുമൊക്കെ പിന്നെയാണ് ലഭിച്ചത്. ഗേൾ ഫ്രണ്ട് കാതറിൻ ഒരു അമേരിക്കകാരിയാണ്. “
“മ്. “
“നീലിന്റെ അമ്മയും സഹോദരിയും ഭാര്യയും ഒക്കെ ഓസ്ട്രേലിയൻ പൗരത്വം നേടിയവരാണ്. നീലിന് മാത്രമേ ഇന്ത്യൻ പൗരത്വമുള്ളൂ. അവനൊരു കോളേജ് ഡ്രോപ്പ് ഔട്ട് ആണ്, നല്ലൊരു മെക്കാനിക് ആണവൻ. “
സലിം ഡ്യൂട്ടി സമയം കഴിഞ്ഞു വീട്ടിലേയ്ക്കു പോകാൻ തയാറായി.
“സലിം, രാവിലെ നേരത്തെ ഇങ്ങു വരണം. നമുക്ക് നാളെ കുറെ സ്ഥലത്തു കൂടി പോകേണ്ടതുണ്ട്. “
“ശരി സാർ. “
സലിം ബൈക്കിൽ പോകുന്ന വഴി തന്നെ ആരെങ്കിലും പിന്തുടരുന്നോയെന്ന തിരിഞ്ഞു നോക്കി. അയാൾക്ക് പേടി തോന്നി. തന്റെ മനസമാധാനം നഷ്ടമായത് പോലെ സലീമിന് തോന്നി. വീട്ടിൽ ചെന്ന് കയറുമ്പോൾ സലിം നാലുപാടും നോക്കി, വാതിൽ അടച്ചു കൊളുത്തിട്ടു.
“എന്ത് പറ്റി ഇക്കാ. “
“എനിക്കെന്തോ ഒരു പരവേശം തോന്നുന്നു. “
“മഹേഷിന്റെ കാര്യം ഓർത്താണോ ഇക്കാ. “
അപ്പോഴേക്കും മകൾ ഒരു തുണ്ടു കടലാസ്സ് കൊണ്ട് വന്നു സലീമിനെ ഏല്പിച്ചു.
“വാപ്പിച്ചി, ഞാൻ സ്‌കൂളിൽ നിന്ന് വന്നപ്പോൾ ഒരു ചേട്ടൻ കൊണ്ട് തന്നതാണ്. “
സലിം ആ പേപ്പർ നിവർത്തി നോക്കി. ആ കുറിപ്പ് വായിച്ചു സലിം ഞെട്ടി. ആരോ വാതിലിൽ ശക്തമായി മുട്ടുന്നു. സലിം കയ്യിലിരുന്ന പേപ്പർ വായിലിട്ടു ചവച്ചരച്ചു, മേശപ്പുറത്തിരുന്ന വെള്ളമെടുത്തു കുടിച്ചിറക്കി. ആ കാഴ്ച കണ്ടു ഭാര്യയും മകളും ഞെട്ടി. വാതിലിലെ മുട്ട് തുടർന്നു.
(തുടരും… )
✍️✍️നിഷ പിള്ള

