ഇന്നാണ് കഥപറച്ചിലിലൂടെ മനുഷ്യത്വത്തിന്റെ ചക്രവാളങ്ങളെ വിശാലമാക്കിയ മലയാളത്തിന്റെ പ്രിയപ്പെട്ട ബേപ്പൂർ സുൽത്താൻ എന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനം.
ഭൂഗോളത്തിന്റെ ഇച്ചിരിപ്പിടിയോളം വരുന്ന മലയാളക്കരയിൽ ജനിച്ച് ജീവിച്ച് മലയാളത്തെ വിശ്വത്തോളം ഉയർത്തിയ അതുല്യപ്രതിഭയായിരുന്നു വൈക്കം മുഹമ്മദ്‌ബഷീർ. മലയാളവും മലയാളിയും ഉള്ള കാലത്തോളം വിസ്മരിക്കപ്പെടാത്ത ഒരു നാമം. അന്നുവരെ മലയാളസാഹിത്യത്തിനു അപരിചിതമായിരുന്ന ശൈലിയും ഭാഷാപ്രയോഗങ്ങളുംകൊണ്ട് മലയാളമനസ്സുകളിലേക്ക് കുടിയേറിയ ആ മൌലികപ്രതിഭക്ക് ‘അക്ഷരങ്ങളുടെ സുൽത്താൻ’ എന്നല്ലാതെ മറ്റെന്തു വിശേഷണമാണ് ഉചിതമാവുക?
ഇനിയൊന്നും വർണ്ണിക്കാൻ അവശേഷിപ്പിക്കാതെ വൈക്കം മുഹമ്മദ് ബഷീർ എന്ന അക്ഷരങ്ങളുടെ സുൽത്താനെക്കുറിച്ച് മലയാള സാഹിത്യലോകവും മാലോകരും പറഞ്ഞു കഴിഞ്ഞിരിക്കുന്നു. എന്നിട്ടും എത്ര പറഞ്ഞാലും തീരാത്ത ഒരു മഹാദ്ഭുതമായി ആ കഥാകാരനും കഥകളും നിലകൊള്ളുന്നു എന്നതാണ് അദ്ദേഹത്തിന്റെ വൈശിഷ്ട്യം.
1908 ജനുവരി 21 ആം തിയതി കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലെ തലയോലപ്പറമ്പ് എന്ന ഗ്രാമത്തിൽ കായി അബ്ദുറഹ്‌മാന്റെയും കുഞ്ഞാത്തുമ്മയുടെയും മകനായാണ് ബഷീർ ജനിച്ചത്.
പ്രാഥമികവിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കത്തുള്ള ഇംഗ്ളീഷ് മീഡിയം സ്കൂളിലുമായിരുന്നു.
സ്കൂൾപഠനകാലത്ത് അഞ്ചാംക്ളാസ്സിൽ പഠിക്കുമ്പോൾ കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാൻ വീട്ടിൽനിന്ന് ഒളിച്ചോടിയതാണ് ബഷീറിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. കാൽനടയായി എറണാകുളത്തു ചെന്ന് കളളവണ്ടികയറി കോഴിക്കോട്ടെത്തിയ ബഷീർ സ്വാതന്ത്ര്യസമരരംഗത്തേക്ക് എടുത്തുചാടി. ഗാന്ധിജിയെ തൊട്ടു എന്ന് പിൽക്കാലത്ത് അദ്ദേഹം അഭിമാനത്തോടെ പരാമർശിച്ചിട്ടുണ്ട്.
1930 ൽ കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെപേരിൽ ജയിലിലായി. പിന്നീട് ഭഗത്സിംഗ് മാതൃകയിൽ തീവ്രവാദസംഘമുണ്ടാക്കുകയും അവരുടെ മുഖപത്രമായ ഉജ്ജീവനത്തിൽ എഴുതിയ തീപ്പൊരിലേഖനങ്ങളാണ് അദ്ദേഹത്തിന്റെ ആദ്യകാലകൃതികൾ. ‘പ്രഭ’ എന്ന തൂലികാനാമമാണ് അന്ന് അദ്ദേഹം സ്വീകരിച്ചിരുന്നത്. വാരിക പിന്നീടു കണ്ടുകെട്ടി. തുടർന്ന് കുറെ വർഷങ്ങൾ ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞു. അതിസാഹസികമായ ഈ കാലയളവിൽ ബഷീർ കെട്ടാത്തവേഷങ്ങളില്ല.
ഉത്തരേന്ത്യയിൽ ഹിന്ദുസന്ന്യാസിമാരുടെയും സൂഫിമാരുടെയുംകൂടെ ജീവിച്ച അദ്ദേഹം അവിടെ പാചകക്കാരന്റെയും മാജിക്കുകാരന്റെ സഹായിയായും കഴിഞ്ഞു. പല ജോലികളും ചെയ്തു. അറബിനാടുകളിലും ആഫ്രിക്കയിലുമായി തുടർന്നുളള സഞ്ചാരം. ഏകദേശം 9 വർഷത്തോളം നീണ്ട ഈ യാത്രയിൽ അദ്ദേഹം പല ഭാഷകളും ഗ്രഹിച്ചു.
മനുഷ്യജീവിതത്തിന്റെ തീവ്രദാരിദ്ര്യവും ദുരയും നേരിട്ടുകണ്ട അദ്ദേഹത്തിന്റെ ജീവിതംതന്നെയാണ് ബഷീറിന്റെ സാഹിത്യം എന്നു പറയാം. ഇതുപോലെ സ്വതന്ത്രമായി ലോകസഞ്ചാരം നടത്തിയ എഴുത്തുകാർ മലയാളസാഹിത്യത്തിൽ വിരളമാണെന്നുപറയാം. ലോകം ചുറ്റലിനിടയിൽ കണ്ടെത്തിയ ഒട്ടേറെജീവിതസത്യങ്ങൾ അദ്ദേഹത്തിന്റെ കൃതികളിൽ കാണാം. പദ്മനാഭ പൈ പത്രാധിപരായിരുന്ന ‘ജയകേസരി’യിൽ പ്രസിദ്ധീകരിച്ച ‘തങ്കം’ ആണ് ആദ്യം പ്രസിദ്ധീകരിച്ച കഥ.
കഥാകൃത്ത് നോവലിസ്റ്റ് എന്നീ മേഖലകളില്‍ അതുല്യമായ കഴിവ് പുലര്‍ത്തിയ പ്രതിഭയായിരുന്നു ബഷീര്‍. നമ്മുടെ ജീവിതസാഹചര്യങ്ങളെ ലളിതമായ ഭാഷയില്‍ ആവിഷ്കരിക്കുകയും അതുവഴി തീവ്രമായ ജീവിതദര്‍ശനങ്ങളെ ലഘൂകരിച്ച് നര്‍മത്തില്‍ പൊതിഞ്ഞ് ആവിഷരിക്കുന്ന ബഷീറിയന്‍രീതി മലയാളമനസ്സുകളെ കീഴടക്കി. ബാല്യകാലസഖിയും, പാത്തുമ്മയുടെ ആടും, ന്‍റെപ്പുപ്പക്കൊരു ആനെണ്ടാര്‍ന്നു, മതിലുകള്‍, പ്രേമലേഖനംതുടങ്ങിയവ എല്ലാം സംവേദിച്ചത് വായനക്കാരുടെ ഹൃദയങ്ങളുമായാണ്.
ഈ പ്രപഞ്ചത്തിലെ ഓരോരോചരാചരങ്ങളും ഈ ഭൂമിയുടെ അവകാശികളാണെന്നു ഓരോ രചനയിലൂടെയും ബഷീര്‍ നമുക്ക് കാട്ടിത്തന്നു. അതുകൊണ്ടു തന്നെ ആടും തേന്മാവും പഴുതാരയും മൂർഖനുംവരെ ബഷീര്‍ക്കഥകളിലെ കഥാപാത്രങ്ങളായി.
1958 ല്‍ ഏറെ വൈകി ഫാബിയെ വിവാഹം കഴിച്ച അദ്ദേഹം ബേപ്പൂരില്‍ സ്ഥിരതാമസമാക്കി. ഷാഹിന, അനീസ് എന്നിവരാണ് മക്കൾ.
വൈലാലിലെ വീട്ടിലെ മുറ്റത്തെ മാങ്കോസ്റ്റിൻ മരചുവട്ടിലെ ചാരുകസേരയായിരുന്നു എഴുത്തിനായി അദ്ദേഹം തിരഞ്ഞെടുത്ത സങ്കേതം. എഴുതിയെഴുതി വളരെ വൈകി ഉറങ്ങുന്നതിനാല്‍ എഴുന്നേല്‍ക്കുന്നതും വളരെ വൈകിയായിരുന്നു. രണ്ടു ചെമ്പുകുടം വെള്ളംകൊണ്ടുള്ള കുളി കഴിഞ്ഞ് ഉച്ചയോടടുക്കുമ്പോള്‍ ഉരുപ്പടികളുമായി മരച്ചുവട്ടിലെത്തും. ചാരുകസേര, കണ്ണട, എഴുത്തുപലക, സിഗററ്റുപെട്ടി, വെള്ളം നിറച്ച മണ്‍കൂജ, ഗ്രാമഫോണ്‍, ഫ്ലാസ്‌ക് നിറയേ സുലൈമാനി, കടലാസുവെക്കാന്‍ ചെറിയൊരു മേശ ഇവയൊക്കെയാണ് ഉരുപ്പടികള്‍. തന്നെ കാണാന്‍ വരുന്നവരെ സ്വീകരിക്കുന്നതും ഫലിതത്തിന്റെ കെട്ട് തുറക്കുന്നതുമെല്ലാം ഇവിടെത്തന്നെയാണ്.
1964 ൽ ഭാർഗ്ഗവീനിലയം, 1967 ൽ ബാല്യകാലസഖി, 1975 ൽ മുസിച്ചീട്ടുകളിക്കാരന്റെ മകൾ, 1985 പ്രേമലേഖനം, 1988 ൽ മതിലുകൾ എന്നീ സിനിമകൾക്ക് അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ സിനിമ ആയിട്ടുണ്ട്. ഇതിൽ ഭാർഗ്ഗവീനിലയത്തിന്റെയും ബാല്യകാലസഖിയുടെയും തിരക്കഥയും സംഭാഷണവും അദ്ദേഹം തന്നെയാണ് നിർവഹിച്ചത്. അദ്ദേഹത്തിന്റെ മരണശേഷം 1995 ൽ ശശിനാസ്, 2013 ൽ കഥവീട് എന്നചിത്രത്തിൽ ഇദ്ദേഹത്തിന്റെ പൂവൻപഴം എന്നകഥ, 2014 ൽ ബാല്യകാലസഖി (പുതിയത്), 2017 ൽ ബഷീറിന്റെ പ്രേമലേഖനം എന്നീകഥകളും സിനിമയായിട്ടുണ്ട്.
1988 ൽ ധ്വനി എന്ന ചിത്രത്തിൽ ഇദ്ദേഹം അതിഥിതാരമായി അഭിനയിച്ചിട്ടുണ്ട്. 1989 ൽ മികച്ച കഥക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് മതിലുകൾ നേടുകയുണ്ടായി.
1970 ല്‍ കേന്ദ്രസാഹിത്യ അക്കാദമി ഫെല്ലോഫിഷ്, 1981 ല്‍ കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, 1882 ല്‍ പത്മശ്രീ പുരസ്‌കാരം, 1993 ല്‍ മുട്ടത്തുവര്‍ക്കി അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരം തുടങ്ങിയ ബഹുമതികള്‍ തേടിയെത്തിയ ആ ഇതിഹാസസാഹിത്യകാരൻ 1994 ജൂലായ് 5 ആം തിയതി ഈ തന്റെ 86 ആം വയസ്സിൽ ഈ ലോകത്തോട് വിടപറഞ്ഞു.
2015 ജൂലായ് 15 ആം തിയതി അവരുടെ 78 ആം ജന്മദിനത്തിൽ ഇദ്ദേഹത്തിന്റെ ഭാര്യയും നിര്യാതയായി. ബഷീറുമായുള്ള 36 വർഷത്തെ ദാമ്പത്യ ജീവിതത്തിൻെറ ഓർമകൾ ഉൾക്കൊള്ളുന്ന ‘ബഷീറിൻറെ എടിയേ’ എന്ന പേരിൽ ഡി സി ബുക്‌സ് ഇവരുടെ ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബഷീറിന്റെ വ്യക്തജീവിതത്തിലെ മറ്റാരും അറിയാത്ത അനുഭവങ്ങളും രഹസ്യങ്ങളുമാണ് ഈ പുസ്തകത്തിലൂടെ ഇവർ തുറന്നുപറയുന്നത്. താഹ മാടായിയുടെ സഹായത്താലാണ് ഇവർ ഈ കൃതി എഴുതിയത്…..

കവർ ചിത്രത്തിന് കടപ്പാട് : മാധ്യമം


2 Comments
തനതായ സംഭാഷണ ശൈലിയിലൂടെ വായനക്കാരുടെ മനംകവർന്ന ബഷീറിനെ ഇഷ്ടപ്പെടാത്തവരുണ്ടോ?
അറിവുകൾക്കു നന്ദി❤️👌🌹
ബേപ്പൂർ സുൽത്താൻ എത്ര എഴുതിയാലും തീരാത്ത വിശേഷങ്ങളുടെ രാജാവ്.. ചുറ്റുമുളള മനുഷ്യരെ കുറിച്ചു യിരുന്നു അദ്ഹ ത്തിന്റെ എഴുത്ത്. നന്നായി എഴുതി