ലോകജനസംഖ്യയിലെ ഏതാണ്ട് 23 ശതമാനവും കുട്ടികളാണ്. അവരെ വിദ്യാഭ്യാസവും ആരോഗ്യവും നല്‍കി വളര്‍ത്തുന്നതിന് പകരം ചൂഷണം ചെയ്യുകയാണ് ലോകമെങ്ങും.
പടക്കപ്പുരകളിലും ഫാക്ടറി ചൂടിലും ബാല്യം കരിഞ്ഞു വാടുന്നു. ചിലപ്പോള്‍ ഒതുങ്ങിയമരുന്നു. പാടങ്ങളിലും എസ്റ്റേറ്റുകളിലും കന്നുകാലികളെപ്പോലെ അവര്‍ അടിമപ്പണി ചെയ്യുന്നു.
സ്കൂളില്‍ പഠിക്കുന്ന പ്രായത്തിലുള്ള അഞ്ചിനും 17 നും ഇടയ്ക്ക് പ്രായമുള്ള 25 കോടിയിലേറെ കുട്ടികള്‍ കുടുംബം പോറ്റാനും സ്വയം ജീവിക്കാനും പണിയെടുക്കുന്നുണ്ടെന്നാണ് കണക്ക്. ഇന്ത്യയില്‍ എട്ട് കോടിയിലേറെ കുട്ടികൾ പണിയെടുക്കുന്നുവെന്നാണ് കണക്കുകൾ പറയുന്നത്.
ലോകത്തില്‍ ആറില്‍ ഒരു കുട്ടി വീതം തൊഴിലാളിയാണ്. ബാല്യം വിടും മുമ്പെ മുതിര്‍ന്നവരെപ്പോലെ പണിയെടുത്ത് ജീവിക്കാനാണവരുടെ വിധി. ബാല വേശ്യകളായി കഴിയുന്ന പെണ്‍കുട്ടികള്‍ വേറെയുമുണ്ട്. ജീവിതം എന്തെന്ന് അറിയും മുമ്പ് സ്വന്തം ശരീരം വില്പനച്ചരക്കാക്കാനാണ് അവരുടെ ദുര്‍വിധി.
അപകടകരമായ തൊഴിലുകളിലൊന്നും 14 വയസ്സിന് താഴെയുള്ള കുട്ടികളെ ജോലിക്ക് നിര്‍ത്തരുതെന്ന് ഭരണഘടനയുടെ 24/39/45 എന്നീ വകുപ്പുകള്‍ വിലക്കുന്നു. കുഞ്ഞുങ്ങള്‍ക്ക് സൗജന്യവും സ്വതന്ത്രവുമായ വിദ്യാഭ്യാസം ഭരണഘടന ഉറപ്പു വരുത്തുന്നുണ്ട്. എന്നിട്ടും എട്ടു കോടിയിലേറെ കുട്ടികള്‍ കൂലിയില്ലാവേല ചെയ്യുന്നു. ചൂഷണത്തിനിരയാവുന്നു. അര്‍ഹമായ ബാല്യം അവര്‍ക്ക് നഷ്ടപ്പെടുന്നു. സ്വന്തം മാനസികവും ശാരീരികവും ആന്തരികവുമായ വളര്‍ച്ച മുരടിക്കുന്നു.
ആദിവാസി ഹരിജന്‍ മേഖലയില്‍ കുട്ടികള്‍ ഇപ്പോഴും അടിമ വേലക്കാരാണ്. ബാലവേല നിരോധിക്കേണ്ടതിന്‍റെ ആവശ്യകതയിലേക്ക് ബോധവത്ക്കരണം നടത്താനാണ് മുഖ്യമായും ഈ ദിനം ഉപയോഗപ്പെടുത്തുന്നത്.
ധാര്‍മ്മികമായ പിന്തുണ/വ്യക്തിപരമായ പിന്തുണ/ദേശീയ നയം/സമൂഹത്തിന്‍റെ കാഴ്ചപ്പാട് എന്നിവ ഉണ്ടായാലേ കുട്ടിത്തൊഴിലാളികളെ വിദ്യാലയത്തിന്‍റെ മുറ്റത്തെത്തിക്കാനാകുകയുള്ളൂ.
-ശുഭം-

