“ഹൗസിങ് കോളനിയുടെ ഇടതുവശത്ത് നാലാമത്തെ വീടാണ്.” വാഹനത്തിന്റെ പുറകിൽ അവൾക്കരികിലായി ഇരുന്നയാൾ പറഞ്ഞു.
“കോർണറിൽ കാണുന്ന പച്ചച്ചായം അടിച്ച വീട്. മജന്തയും വെള്ളയും കടലാസ് പൂക്കൾ ഗേറ്റിൽ പടർന്നു കയറിയ വീട്.” ഒപ്പമുള്ളവർക്ക് വ്യക്തമായി വഴി പറഞ്ഞു കൊടുക്കാൻ അവൾ ആഗ്രഹിച്ചു. പിന്നെ, സ്വന്തമായി കണ്ടുപിടിക്കട്ടെയെന്ന് കരുതി അവൾ മൗനം പാലിച്ചു.
വാഹനം ഹൗസിങ് കോളനിയിലേക്ക് പ്രവേശിച്ചപ്പോൾ അവൾക്ക് കൗതുകം തോന്നി. അവൾ അന്നത്തെ ദിവസം ഒന്ന് റീവൈൻഡ് ചെയ്തു വീണ്ടും കണ്ടു.
രാവിലെ അഞ്ച് അമ്പതിനാണ് അവൾ മൈത്രി നഗറിലെ ഹൗസ് നമ്പർ പതിനാലിൽ നിന്നും പുറപ്പെട്ടത്.
ഭർത്താവ്, ക്ഷിപ്രകോപിയായ, ചന്ദ്രശേഖരൻ നായർക്കു വേണ്ടി കട്ടൻ കാപ്പിയുണ്ടാക്കി ഫ്ലാസ്കിൽ അടച്ചു വെച്ചു. പൂവ് പോലെ മൃദുവായ ഇഡലിയും സാമ്പാറും ചൂടാറാതെ കാസറോളിൽ പകർന്നു.
നായർക്ക് വേണ്ടതെല്ലാം തയ്യാറാക്കിയെങ്കിലും, തന്നെ കാണാതെ ചന്ദ്രശേഖരൻ നായർ രാവിലെ അസ്വസ്ഥനാകുന്നതോർത്ത് അവളുടെ ചുണ്ടിലൊരു കുസൃതിച്ചിരി വിടർന്നിരുന്നു.
കുളി കഴിഞ്ഞ് വിടർത്തിയിട്ട മുടിയും വെപ്രാളപ്പെട്ട് ചുറ്റിയ കോട്ടൺ സാരിയുമായി, അവൾ ഹൗസിങ് കോളനി റോഡിലൂടെ വേഗത്തിൽ നടന്നു പോകുമ്പോൾ, രാവിലെ നടക്കാനിറങ്ങിയ പലരും അവളെ അത്ഭുതത്തോടെ നോക്കിയത് അവൾ കണ്ടില്ലെന്നു നടിച്ചു.
വീട്ടിൽ നിന്നിറങ്ങുമ്പോൾ അത്യാവശ്യത്തിന് വേണ്ടുന്ന പണം മാത്രം, തേയില കൂപ്പൺ ഇട്ടു വെക്കുന്ന, മിട്ടായി പെട്ടിയിൽ നിന്നും അവളെടുത്തു. വിവാഹത്തിന്റെ ആദ്യ നാളുകളിലെന്നോ, ചന്ദ്രശേഖരൻ നായരുടെ ബന്ധു, വിദേശത്ത് നിന്നും കൊണ്ടുവന്നു നൽകിയ പല്ലിൽ ഒട്ടുന്ന മിട്ടായിയുടെ പെട്ടിയായിരുന്നു അത്.
മിട്ടായിയെക്കാൾ അവൾക്ക് ആ പെട്ടി ഇഷ്ടപ്പെട്ടു, സൂക്ഷിച്ചു വെച്ചു. ക്യാഷ് ബാക്ക് കൂപ്പണുകൾ, നാണയങ്ങൾ ഇവയൊക്കെ അവൾ അതിൽ സൂക്ഷിച്ചു.
ആറു പത്തിന്റെ ഫാസ്റ്റ് പാസ്സഞ്ചറിൽ കയറി, കച്ചേരി ജംഗ്ഷനിലേക്ക് ടിക്കറ്റ് എടുക്കുമ്പോൾ അവളുടെയുള്ളിൽ ആഹ്‌ളാദം തിരതല്ലി.
മൈത്രി നഗർ, പതിനാലാം നമ്പർ വീടിന്റെ വടക്കു പടിഞ്ഞാറെ മുറിയിൽ, ആകെ ചുളിവുകൾ വീണ ബെഡിൽ സ്ഥാനം മാറിയ വസ്ത്രങ്ങളുമായി, ലേശം തുറന്നു പിടിച്ച വായോടെ കിടക്കുന്ന ചന്ദ്രശേഖരൻ നായരെ ഓർത്ത് അവൾക്ക് ചിരി പൊട്ടി.
ബസിന്റെ സൈഡ് സീറ്റിലിരുന്ന്, ഒട്ടും തിടുക്കമില്ലാതെ അവൾ പുറം കാഴ്ചകളിലേക്ക് മിഴികൾ പായിച്ചു. എത്ര വർഷങ്ങൾ…. എത്ര വർഷങ്ങളാണ് ആയുസ്സിൽ നിന്ന് നഷ്ടപ്പെട്ടത്?
ഇരുപത്തിയൊന്ന് വർഷങ്ങൾ!
മൈത്രി നഗർ, പതിനാലാം നമ്പർ വീടിന്റെ അകത്തളങ്ങളിൽ കയറിയിറങ്ങി കഴിച്ച് കൂട്ടിയ ഇരുപത്തിയൊന്ന് വർഷങ്ങൾ!
ഇന്നാണ് മോചനം. ഇനി തിരിച്ചു പോകില്ലെന്ന് ഉറപ്പിച്ചു പടിയിറങ്ങിയതാണ്.
രാവിലെ തന്നെ പുറപ്പെട്ടത്, ഒരു നിമിഷം മുൻപേ പ്രിയപ്പെട്ടവരെയെല്ലാം കണ്ണു നിറയെ കാണാൻ വേണ്ടിയാണ്.
അമ്മ, അവളെ ഒറ്റയ്ക്ക് കണ്ടപ്പോഴേ അത്ഭുതപ്പെട്ടു.
നാത്തൂൻ, ചേച്ചി, ഊണ് കഴിഞ്ഞല്ലേ പോകൂ എന്ന് ഔദാര്യപ്പെട്ടു.
ഏട്ടൻ, മൂന്ന് മണിക്കുള്ള ബസിൽ പുറപ്പെട്ടാൽ കവല വരെ നടക്കാണ്ട് കഴിക്കാം എന്ന് ആശ്വസിപ്പിച്ചു.
അമ്മായി, നീയില്ലാതെ ചന്ദ്രശേഖരൻ നായർ ബുദ്ധിമുട്ടും എന്ന് പതം പറഞ്ഞു.
അവൾ എല്ലാവരെയും അത്ഭുതത്തോടെ നോക്കി. സത്യമായും അവൾക്ക് ചിരിയും കരച്ചിലും ഒരുമിച്ച് വന്നു.
ആകുലമായ ആ മുഖങ്ങളിൽ നോക്കി, പതിനാലാം നമ്പർ വീടുപേക്ഷിച്ച് ഞാൻ വന്നു എന്ന് പറയാൻ അവൾക്ക് വിമ്മിഷ്ടം തോന്നി.
ആരെയും അലോസരപ്പെടുത്താതെ അവൾ, നാത്തൂൻ നൽകിയ ചോറും പിണ്ടി തോരനും മീൻ കറിയും സ്വാദോടെ കഴിച്ചു. ശേഷം നാത്തൂന്റെ കൈപ്പുണ്യം വാഴ്ത്തി. കവല വരെ നടക്കാതെ മൂന്ന് മണിക്കുള്ള ബസിൽ കയറി ടൗണിൽ ഇറങ്ങി.
ഈ സമയം, മൈത്രി നഗർ, പതിനാലാം നമ്പർ വീട്ടിൽ ചന്ദ്രശേഖരൻ നായർ, അവളെ കാണാതെ, പല്ല് ഞെരിച്ചു. മുരണ്ടു. അരിശം തീരാതെ, അവളുടെ തന്തയ്ക്കും തള്ളയ്ക്കും നാല് തെറി വിളിച്ചു. തെല്ല് ആശ്വാസം കിട്ടിയപ്പോൾ ചാരുകസേരയിൽ നീണ്ടു നിവർന്നു കിടന്നു.
വൈകുന്നേരം പിന്നിട്ടതോടെ നായരുടെ ശൗര്യം പൊലിഞ്ഞു… നെടുവീർപ്പായി. പിന്നെയത് പതം പറഞ്ഞു കരച്ചിലിൽ അവസാനിച്ചു. അതോടെ പോലീസിലേക്ക് പരാതിയും പോയി.
സ്റ്റാൻഡിലേക്ക് ബസ് തിരിഞ്ഞു കയറുമ്പോഴേ, വഞ്ചി വീടുകൾ നിരന്നു കിടക്കുന്ന കായൽപ്പരപ്പ് അവൾ കണ്ടിരുന്നു. റോഡ് മുറിച്ച് കടന്ന്, കൗണ്ടറിൽ നിന്നും ടിക്കറ്റ് എടുത്തു. പുറപ്പെടാൻ തയ്യാറായ ആദ്യ ബോട്ടിൽ സ്ഥാനം പിടിച്ചു.
പതിനാലാം നമ്പർ വീട്ടിൽ നിന്നും പതിനാലാം നമ്പർ ബോട്ടിലേക്ക്!
പോക്കുവെയിലിൽ കായൽ വെട്ടിത്തിളങ്ങി. നീർ കാക്കകൾ കായലിലേക്ക് പറന്നിറങ്ങി ഊളിയിട്ട് പൊങ്ങുന്നത് നോക്കി അവസാന സീറ്റിൽ അവളിരുന്നു. ബോട്ടിൽ തിരക്കൊഴിഞ്ഞു തുടങ്ങിയപ്പോൾ ഇനിയും മടങ്ങേണ്ടത് എവിടേയ്ക്ക് എന്നുറപ്പിച്ച് കായലിന്റെ ആഴങ്ങളിലേക്ക് അവൾ കൂപ്പുകുത്തി.
ശേഷം, പോലീസ്, സ്കൂബ ടീം എന്നുവേണ്ട സകല സന്നാഹങ്ങളും അവൾക്കായി അണിനിരന്ന്, ഉത്സാഹത്തോടെ പ്രവർത്തിച്ച് അവളെ മുങ്ങിയെടുത്ത് മോർച്ചറിയിൽ എത്തിച്ചു.
പിറ്റേന്ന് ഞായറാഴ്ച ആയതുകൊണ്ടോ അതോ അതിനടുത്ത ദിവസം അളിയന്റെ കുഞ്ഞിന്റെ മാമോദീസ ആയതുകൊണ്ടോ, തടസങ്ങൾ ഉന്നയിക്കാതെ ഡോക്ടർ, പോസ്റ്റ് മോർട്ടം നടത്തി, അവളെ പോകാൻ അനുവദിച്ചു.
ഒരു ദിവസത്തെ സംഭവബഹുലമായ യാത്രയ്ക്കൊടുവിൽ, മുറ്റത്ത് അവിടെയും ഇവിടെയുമായി കൂട്ടം കൂടി നിൽക്കുന്ന ആളുകൾക്കിടയിലൂടെ, അവർ അവളെ വഴി തെറ്റാതെ പതിനാലാം നമ്പർ വീട്ടിൽ എത്തിച്ചു മടങ്ങി. അവൾക്ക് അവരോട് അരിശം തോന്നി. ഇന്ന് തന്നെ മടങ്ങേണ്ടിയിരുന്നില്ല എന്ന് ഖിന്നയായി.
ഒറ്റ പകൽ കൊണ്ട് ആകെ ചുളിഞ്ഞു മുഷിഞ്ഞു പോയ ചന്ദ്രശേഖരൻ നായരുടെ മുഖത്തെ വ്യസനം ആസ്വദിച്ച്, പതിനാലാം നമ്പർ വീടിന്റെ ഉമ്മറത്ത് തെക്കു വടക്കായി അവൾ നീണ്ടു നിവർന്നു കിടന്നു.


4 Comments
നന്നായിട്ടുണ്ട് ❤️
നന്നായിട്ടുണ്ട്.. ❤️
അയ്യോ…. എന്നാലും……..
പോകാനിടമില്ലാതായാൽ എന്തു ചെയ്യും?
നല്ല കഥ🌷👌❤️
ശ്ശോ…😔 ❤️