കനകക്കുന്ന് കൊട്ടാരത്തിന് മുന്നിൽ വച്ച് കാണാമെന്ന് ഞാനാണ് പെട്രോ പരസ്കോവിനോട് നിർദേശിച്ചത്. വിശാലമായ ഉദ്യാനത്തിൽ കാറ്റും കൊണ്ടിരിയ്ക്കാൻ രസമായിരുന്നു. ഈയിടെയായി ആരെയെങ്കിലും വീർപ്പ്മുട്ടിക്കുന്നത് പോലെ സ്നേഹിക്കാൻ തോന്നുന്നു. പക്ഷേ ആരെയും വേദനിപ്പിക്കാനും വയ്യ.
പെട്രോ പരസ്ക്കോവ് ഒരു ഗ്രീക്ക് ഡോക്യുമെന്ററി നിർമ്മാതാവാണ്. അദ്ദേഹത്തിൻ്റെ ഒരു പുതിയ പദ്ധതിയുമായി കനകക്കുന്ന് കൊട്ടാരം സന്ദർശിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു. അദ്ദേഹത്തെ അനുഗമിക്കാനായി ഒരു ചരിത്രകാരിയെ ഇൻ്റർനെറ്റിൽ തിരഞ്ഞപ്പോൾ ആകസ്മികമായി എൻ്റെ പേര് കാണുകയും എന്നെ തിരഞ്ഞെടുക്കുകയും ചെയ്തു. നല്ലൊരു തുക പ്രതിഫലമായി വാഗ്ദാനം ചെയ്തിട്ടുണ്ട്.
മുപ്പത്തിയെട്ടുകാരനായ പെട്രോയ്ക്ക് നാൽപതുകാരിയായ മാർഗ്ഗദർശി. വിചിത്രമായ പെട്രോയുടെ നിർദ്ദേശത്തെ എൻ്റെ ഭർത്താവ് ശക്തമായി എതിർത്തെങ്കിലും ഞാൻ കൂടെ പോകാൻ തീരുമാനിച്ചു. കൊളോണിയൽ കാലഘട്ടത്തിലെ വാസ്തു വിദ്യാ അവശിഷ്ടങ്ങളെക്കുറിച്ച് ഞാൻ വളരെയധികം ഗവേഷണം നടത്തിയിരുന്നു. തിരുവിതാംകൂർ രാജാക്കൻമാർ സസ്യാഹാരികളായിരുന്നു. അവർ അതിഥി സൽക്കാരത്തിനും മാംസാഹാരങ്ങൾ വിളമ്പാനുമൊക്കെ കനകക്കുന്ന് കൊട്ടാരം ഉപയോഗിച്ചിരുന്നതായി ഞാനെന്റെ ഗവേഷണ പ്രബന്ധത്തിലെഴുതിയിരുന്നു. അതിലൂടെയാണ് പെട്രോ എൻ്റെ പേര് കണ്ടെത്തിയത്, അങ്ങനെയാണ് ഫോൺ വഴി എന്നെ അറിയിച്ചത്.
എൻ്റെ താമസം സ്ഥലത്തുനിന്നും ദിവസേന ട്രെയിൻ മാർഗം തിരുവനന്തപുരത്തേക്ക് വരാനുള്ള ബുദ്ധിമുട്ട് കാരണം പെട്രോ, അയാൾ താമസിക്കുന്ന ഹോട്ടൽ സൗത്ത് പാർക്കിൽ എനിക്കും കൂടിയൊരു മുറി ഏർപ്പെടുത്തി. നാൽപതുകാരിയാണെങ്കിലും ഞാനൊരു ചെറുപ്പക്കാരനായ യവന സുന്ദരനെ കാണാൻ പോകുന്നതിൽ ഭർത്താവ് നഖശിഖാന്തം എതിർത്തു. ഭർത്താവിന്റെ ഉള്ളിലെ ആകുലതകളെ അവഗണിച്ച്, ആ സമയത്തുണ്ടായ ആവേശത്തള്ളലിൽ ഞാൻ ഭർത്താവിനേയും മക്കളേയും ഉപേക്ഷിച്ച് തിരുവനന്തപുരത്തേയ്ക്ക് ട്രെയിൻ കയറി. ആകാംക്ഷയായിരുന്നു മനസ്സിൽ മുഴുവൻ. എന്തായാലും ഒരു പുതിയ പ്രണയത്തിന് വേണ്ടിയുള്ള ആഗ്രഹമോ ഊർജ്ജമോ എനിയ്ക്കുണ്ടായിരുന്നില്ല. എന്തായാലും ഭർത്താവിനെ ഒരിക്കലും വഞ്ചിക്കുകയില്ലയെന്ന തീരുമാനമെടുത്തു.
കനകക്കുന്നിൽ വീശിയടിക്കുന്ന ഇളം കാറ്റ് എൻ്റെ തോറ്റം മുറിച്ച മുടിയിഴകളെ പറത്തി കൊണ്ടിരുന്നു. മുഖത്തേയ്ക്ക് പാറി വീണ മുടിയിഴകളുടെ ഇടയിലൂടെ എന്നെ തന്നെ സാകൂതം നോക്കി കൊണ്ട് നിൽക്കുന്ന പെട്രോയെ ഞാൻ തിരിച്ചറിഞ്ഞു. തിളയ്ക്കുന്ന യൗവനം, തിളങ്ങുന്ന കണ്ണുകൾ, ചെറിപ്പഴം പോലെയുള്ള ചുണ്ടുകൾ.
അവനടുത്ത് വന്ന് ചിരപരിചിതയെ കണ്ടപോലെ കെട്ടിപ്പിടിച്ചു. ആറടി പൊക്കമുള്ള ഭീമാകാരമായ പെട്രോ, അഞ്ചരയടി പൊക്കം മാത്രമുള്ള എന്നെ പൊക്കിയെടുത്തു. ഞാനയാളുടെ തവിട്ട് കണ്ണുകളിൽ മയങ്ങി പോയിരുന്നു.
ഞങ്ങൾ പെട്ടെന്ന് കൊട്ടാരത്തിനകത്തേയ്ക്കു കയറി. തിരക്കിൽ പെടാതിരിക്കാൻ അയാളെന്റെ കൈകളിൽ മുറുകെ പിടിച്ചു. എനിക്കും പെട്രോയ്ക്കുമിടയിൽ ചൂടുള്ള വൈദ്യുത തരംഗം കടന്നു പോയി.
ഞാനയാൾക്കു കൊട്ടാരത്തിനകത്തെ കാഴ്ചകളും കൊളോണിയൽ വാസ്തുവിനെക്കുറിച്ചും വിശദീകരിച്ചു കൊടുത്തു. അയാളാകട്ടെ ഞാൻ പറഞ്ഞതൊക്കെ, ആദ്യമായി പഠിക്കുന്ന വിദ്യാർത്ഥിയുടെ ക്ഷമയോടെ എല്ലാം കേട്ട് നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ അയാളെന്നെ പറ്റിക്കുകയായിരുന്നുവെന്നും, പെട്രോയ്‌ക്ക് വാസ്തു ശാസ്ത്രത്തിൽ നല്ല അറിവുണ്ടെന്നും എനിക്ക് മനസിലായി.
രാജകീയ കാലഘട്ടത്തിലെ കൊട്ടാരങ്ങളിൽ സാധാരണ കാണാറുള്ള നിലവറകളെക്കുറിച്ചു അയാൾ എന്നോട് തിരക്കി കൊണ്ടേയിരുന്നു. ആളൊഴിയുന്ന അവസരങ്ങളിൽ അയാൾ നിലത്തു കാലിലെ ബൂട്ടുകൊണ്ട് ചവിട്ടി നോക്കുകയും, രഹസ്യ മൂടി കണ്ടെത്തുകയും, ആരും കാണാതെ അത് തുറന്നു എന്നെയും കൂട്ടി നിലവറരയിലേയ്ക്ക് ഇറങ്ങുകയും ചെയ്തു. അടിയിലേക്ക് നീളുന്ന ഒരു ചുറ്റു കോവണിയിലൂടെ, പെട്രോയുടെ മൊബൈലിന്റെ ഫ്ലാഷ് ലൈറ്റ് വെളിച്ചത്തിൽ ഞാൻ പെട്രോയുടെ പിറകിൽ നിലവറയിലേയ്ക്ക് ഇറങ്ങി ചെന്നു. അവസാന പടിയിൽ നിന്നും നിലത്തേക്ക് ചവിട്ടിയപ്പോൾ വീണു പോയ എന്നെ അയാൾ രണ്ട് കൈകൾ കൊണ്ടും താങ്ങി.
പൂപ്പൽ മണമുള്ള നീണ്ട ഇടനാഴിയിലൂടെ നടന്നു ഞങ്ങളൊരു വിശാലമായ ഹാളിലെത്തി. പെട്ടെന്ന് എന്തോ ഓർത്തപ്പോൾ ഞാനയാളുടെ കൈകളിൽ പിടിച്ചു.
“നമ്മളെ അവർ പൂട്ടിയിട്ടു പോയാലോ ?”
“എന്തിനു പേടിക്കണം, ഞാനില്ലേ കൂടെ?”
ഞാനയാളുടെ കണ്ണുകളുടെ കാന്തിക വലയത്തിൽ പെട്ട് പോയി. എന്റെ തല ചുറ്റുകയും പെട്രോ എന്നെ ചേർത്ത് പിടിക്കുകയും ചെയ്തു. ബോധം വരുമ്പോൾ ഞാൻ പെട്രോയുടെ മടിയിൽ കിടക്കുകയാണ്. അയാളെന്നെ അതിയായ പ്രേമത്തോടെ നോക്കി.
“നിങ്ങൾ ശരിക്കും ആരാണ്? എന്തിനാണ് എന്നോടിങ്ങനെ. ”
പെട്രോ മുഖം കുനിച്ചു, അയാളുടെ ചെറിപ്പഴം പോലെയുള്ള ചുണ്ടുകൾ എന്റെ തവിട്ടു നിറമുള്ള ചുണ്ടുകളിൽ മുദ്ര വച്ചു. ഞാനയാളെ പിറകോട്ടു തള്ളി മാറ്റി.
“ഇല്ല ഞാനെന്റെ ഭർത്താവിനെ ചതിക്കില്ല. ”
അയാൾ പൊട്ടിച്ചിരിച്ചു. ഞാൻ ഭയചകിതയായി. അയാളുടെ മാന്ത്രിക നേത്രങ്ങൾ എന്റെ നേത്രങ്ങളിൽ പതിഞ്ഞു. അയാൾ തന്റെ കോട്ടിന്റെ പോക്കറ്റിൽ നിന്നും പേഴ്സെടുത്തു. അതിൽ നിന്നും ബ്ലാക്ക് ആൻഡ് വൈറ്റ് നിറത്തിലുള്ള രണ്ടു കുട്ടികളുടെ ഫോട്ടോയെടുത്തു എന്റെ നേരെ നീട്ടി. പെൺകുട്ടിയെ എനിക്കറിയാം. എന്റെ കുഞ്ഞിലേയുള്ള മുഖ ഛായ. ഞാൻ അത്ഭുതപ്പെട്ടു. ഇത് ഞാൻ തന്നെയാണെങ്കിലും ഈ ഫോട്ടോ ഗ്രീക്ക് കാരനായ പെട്രോയുടെ കയ്യിലെങ്ങനെയെത്തി.
“നീ എന്റേതാണ് തങ്കം. ”
അന്യയായ ഒരു സ്ത്രീയോട് ഇങ്ങനെയൊക്കെ സംസാരിക്കാൻ ഒരു ഭ്രാന്തന് മാത്രമേ കഴിയൂ. അയാൾ നീട്ടിയ ഫോട്ടോയുടെ ബാക്കിൽ ഇങ്ങനെ എഴുതിയിരുന്നു.
“ഡാനിയേല പരസ്‌കോവ്. ”
“ഇതാണ് തങ്കം കുഞ്ഞിലെയുള്ള നീ, നീയെന്റെ അമ്മാവന്റെ മകളാണ്. കുട്ടിക്കാലത്തു തന്നെ നീയെനിക്കുള്ളതാണെന്നു അമ്മാവൻ പറഞ്ഞിരുന്നു. നമ്മൾ ഒന്നിച്ചു കളിച്ചു വളർന്നു. പിന്നീട് അമ്മാവനും അമ്മായിയും ബന്ധം വേർപിരിയുകയും അമ്മായി നിന്നെയും കൂട്ടി അമേരിക്കയിലേയ്ക്ക് പോവുകയും ചെയ്തു. നിന്നെ പിന്നീട് ഒരു ഇന്ത്യൻ ദമ്പതിമാർക്ക് ദത്തു നൽകി. എന്റെ ജീവിതകാലം മുഴുവൻ ഞാൻ നിന്നെ അന്വേഷിച്ചു നടന്നു. കഴിഞ്ഞ വർഷം അമ്മായി മരിച്ചു. അമ്മായിയുടെ വക്കീൽ പറഞ്ഞത്, അമ്മായിയുടെ ഒസ്യത്ത് പ്രകാരം അമ്മായിയുടെ സ്വത്തുക്കൾ നമുക്ക് രണ്ടു പേർക്കുമായി വീതിച്ചു നൽകിയിരിക്കുന്നു. അതിൽ നിന്റെ ഇന്ത്യൻ വിലാസവും മാതാപിതാക്കളുടെ പേരും നൽകിയിരുന്നു. അന്വേഷണത്തിൽ നീ ഒരു ചരിത്രകാരിയാണെന്നു മനസിലാക്കി. അങ്ങനെ ഞാൻ നിന്നെ തേടി എത്തി. ”
പെട്രോ എന്നോട് കൂടുതൽ ചേർന്നിരുന്നു. ഇപ്പോൾ അവനെ തള്ളി മാറ്റാൻ എനിക്ക് തോന്നിയില്ല. അവനെൻ്റെ താടിയിൽ പിടിച്ചു മുഖം ഉയർത്തി.
“ഡാനിയേല പരസ്‌കോവ്, നിന്നെ കാണാൻ വേണ്ടി ഞാൻ ഏകനായി അലയുകയായിരുന്നു. നമുക്ക് പൊയ്ക്കൂടേ, നമ്മുടെ രാജ്യത്തേക്ക്. ”
“എന്റെ അമ്മായിയുടെ മകനാണോ നീ. ”
“അതെ എന്റെ പൊന്നിന്കുടം, നമ്മൾ കളിക്കൂട്ടുകാർ. ‘”
എനിക്ക് കരച്ചിൽ വന്നു. ഞാനവന്റെ തോളിലേക്ക് തല ചായ്ച്ചു.
“ഞാനെങ്ങനെ എന്റെ അമ്മയോട് ചോദിക്കും, അമ്മ എന്റെ വളർത്തമ്മയാണോയെന്ന്? ”
ഞാൻ പെട്രോയ്‌ക്ക് എന്റെ അവകാശം കൂടി എഴുതി കൊടുത്തു. എനിക്കൊന്നും വേണ്ട. എല്ലാം അവനെടുത്തോട്ടെ. ഇതൊന്നും ആരുമറിയണ്ട. ഞങ്ങൾ പിരിയും അപരിചിതരെപോലെ. പഴയ ജീവിതം മതി എനിക്ക്. ഞങ്ങൾ പരസ്പരം എല്ലാം തുറന്നു പറഞ്ഞു. ഒരാഴ്ചത്തെ ജീവിതം കൊണ്ട് ഞങ്ങൾ അത്രയ്ക്ക് അടുത്തിരുന്നു. അവനെ പിരിയുമ്പോൾ എനിക്ക് ഹൃദയം പൊട്ടുന്ന വേദനയായിരുന്നു. ഇനിയും വരാമെന്നു പറഞ്ഞു ഞങ്ങൾ തത്കാലം പിരിഞ്ഞു. എനിക്ക് ഗ്രീക്ക് സർവകലാശാലയിൽ ഒരു ചരിത്രാദ്ധ്യാപികയുടെ ജോലി അവൻ വാഗ്ദാനം ചെയ്തു.
ഞാൻ വീട്ടിലേയ്ക്കു മടങ്ങുകയും എനിക്ക് പ്രതിഫലമായി കിട്ടിയ തുക കണ്ടു ഭർത്താവു അത്ഭുതപ്പെടുകയും ചെയ്തു. ആദ്യത്തെ പിണക്കം മറക്കാൻ പുതിയ ജോലിയുടെ ഓഫറിന് കഴിഞ്ഞിരുന്നു. എന്റെ ജീവിതം വീണ്ടും പഴയതു പോലെ മുന്നേറി.
പല രാത്രികളിലും ഞാൻ ഉറക്കത്തിൽ പെട്രോയുടെ പേര് വിളിച്ചു പറയാൻ തുടങ്ങി.
“നീ എപ്പോഴും പെട്രോളിനെക്കുറിച്ച് ആധി പിടിക്കുന്നതെന്തിനാ. നമുക്കൊരു ഇലക്ട്രിക് കാർ വാങ്ങാം. ”
എന്നെ കുലുക്കി വിളിച്ചു കൊണ്ട്പകുതി സീരിയസ് ആയും പകുതി തമാശയാണ് ഭർത്താവു പറഞ്ഞു.
അവനെനിക്ക് അത്ര പ്രിയപ്പെട്ടവനായിരുന്നു. അവന്റെ മാന്ത്രിക കണ്ണുകളുടെ കാന്തിക വലയത്തിൽ ഞാൻ കിടന്നു ചുറ്റി കറങ്ങി. ഞാൻ പെട്രോയെന്നു കരുതി എന്റെ തലയിണയിൽ ചുറ്റി പിടിച്ചു. പെട്രോ നീ കുറെക്കൂടി നേരത്തെ വരാഞ്ഞതെന്തേ? എന്നെ കൂട്ടികൊണ്ടു പോകാൻ.
✍️✍️✍️നിഷ പിള്ള


8 Comments
Gone through a movie
❤️❤️🙏
❤️❤️🙏
Good 👍
നന്നായിരിക്കുന്നു. പക്ഷേ
മികച്ചരീതിയിൽ തുടങ്ങിയ കഥ പെട്ടെന്ന് തീർന്നു പോയതുപോലെ തോന്നി….
കൂടുതൽ പ്രതീക്ഷിക്കുന്നു..
❤️
❤️❤️
❤️❤️