‘മഞ്ഞു വീഴുന്ന പ്രഭാതത്തിൽ നാട്ടു വഴികളിലൂടെ കൈകോർത്തു പിടിച്ചു നടക്കാൻ പോകണം ‘എന്ന നിസാരമായ എന്റെ ആഗ്രഹത്തെ, ”മനുഷ്യന്റെ ഉറക്കം കളഞ്ഞിട്ട്, പിന്നെ ജലദോഷവും പിടിക്കാനാണോ “എന്ന് ചോദിച്ചു ഭീഷണിപ്പെടുത്തിയ ആൾ, “കുറച്ചു റൊമാന്റിക് ആയ ഒരുത്തനെ നീയെനിക്ക് തന്നില്ലല്ലോ ദൈവമേ ” എന്ന എന്റെ ആത്മഗതം കേട്ടിട്ട് ( അതോ വേറെ ആരേലും കേട്ടാലോ എന്ന് വിചാരിച്ചിട്ടോ ) പെട്ടെന്ന് സമ്മതിച്ചു.
അങ്ങനെ ഞങ്ങൾ എന്റെ ‘പുലർകാല സുന്ദര സ്വപ്നത്തിലെ പൂമ്പാറ്റകളായി ‘ കുറച്ചു ദൂരം പോയതേയുള്ളു. അപ്പോഴാണ് എന്റെ സ്വപ്നത്തെ തകർത്തുകൊണ്ട് അവൾ ചാടി വീണത്
ചേട്ടൻ മൊബൈൽ നോക്കി നടക്കുന്നത് ഇഷ്ടപ്പെടാതെ ഞാൻ അത് തട്ടി എടുക്കാൻ നോക്കി, പിടിവലി നടക്കുമ്പോൾ പെട്ടെന്ന്…
ഒരു പട്ടി കുരച്ചു കൊണ്ടു ഞങ്ങളുടെ ഇടയിലേക്ക് ചാടി വീണു. ഞാൻ ഞെട്ടി പുറകിലേക്ക് വീണു. അത്എന്റെ അടുത്ത് വന്ന് ഭയങ്കരമായി കുരക്കാൻ തുടങ്ങി. പക്ഷെ ഒന്നും ചെയ്യുന്നില്ല. എന്റെ ആദ്യത്തെ പേടി മാറി. ഇതിപ്പോ എവിടുന്ന് വന്ന് ചാടി.
ഞാൻ അവിടെതന്നെ കിടന്നു.എവിടെയെ ക്കെയോ വേദനയെടുക്കുന്നുണ്ട്. ‘എന്റെ അപ്പച്ചാ ‘ഓഹ്, അപ്പച്ചൻ വീട്ടിലല്ലേ.. വീട്ടിൽ വച്ച് എവിടേലും വീണാൽ അവിടെ കിടന്നാൽ മതിയായിരുന്നു. അപ്പച്ചൻ വന്ന് എടുത്തു കൊണ്ടുപോകും. അമ്മച്ചിക്ക് പറ്റില്ല.. എന്നാലും പിടിച്ചെണീപ്പിക്കും…
ഇതിപ്പോ ആരും വരണില്ലല്ലോ.. അല്ല ചേട്ടൻ എവിടെ?
ദൈവമേ അങ്ങേർക്കു വല്ലതും പറ്റിയോ…
ആരെയും കാണുന്നില്ലല്ലോ… എണീറ്റു നിന്ന് നോക്കാം. വീണാൽ സ്വയം എണീറ്റു ശീലമില്ല എന്നാലും എണീക്കുക തന്നെ…
ഓ മൈ ഗോഡ്…. കാലുളുക്കി എന്ന് തോന്നുന്നു. നല്ല വേദന. ഞാൻ ഒറ്റക്കാലിൽ നിന്ന് ചുറ്റും നോക്കി..
ഏഹ്… ദൂരെ നിൽക്കുന്ന ആ വെളുത്ത മനുഷ്യരൂപം… എന്റെ കെട്ട്യോനല്ലേ?
ഇതെന്താ അവിടെ നിന്ന് റ്റാറ്റാ കാണിക്കുന്നേ….
അയ്യോ.. ചേട്ടന്റെ ആത്മാവ് എന്നെ വിട്ടു പോവാണോ…
എന്നിട്ട് ബോഡി എവിടെ? ഞാൻ ചുറ്റും നോക്കി…
ഡീ… ഇങ്ങോട്ട് വാ…. ചേട്ടന്റെ ശബ്ദം
ചേട്ടനൊന്നും പറ്റിയിട്ടില്ലെ… അങ്ങേരെന്താ അവിടെപ്പോയി നില്കുന്നത്…
അത് ശരി… പേടിച്ചോടിയപ്പോൾ എന്നെ പോലും നോക്കിയില്ല… ഛെ… ഇങ്ങനെയാണോ ഭർത്താക്കന്മാർ… സ്വന്തം ഭാര്യയെ രക്ഷിക്കണ്ടേ…
ഡീ…. പിന്നെയും ചേട്ടൻ… ഞാൻ അനങ്ങാത്തതുകൊണ്ട് ആൾ ഇങ്ങോട്ട് വരുന്നുണ്ട്.
പക്ഷെ ചേട്ടൻ വരുന്നതു കണ്ടപ്പോൾ അനങ്ങാതിരുന്ന പട്ടി ചാടി എണീറ്റു കുരക്കാൻ തുടങ്ങി. ചേട്ടൻ തിരിഞ്ഞ് ഒറ്റയോട്ടം.
പ്രാണനും കയ്യിൽപ്പിടിച് എന്റെ
പ്രാണനാഥൻ ഓടിയ ഓട്ടം കണ്ട് പകച്ചു നിൽക്കുന്ന എന്നെ നോക്കി അവൾ സഹതാപത്തോടെ ചോദിച്ചു.ബൗ..ബൗ?
എന്റെ ഭർത്താവിനെ കുരച്ചു ഓടിപ്പിച്ചിട് ഇപ്പോൾ എന്നോട് ചോദിക്കുന്നോ.?. എനിക്ക് ദേഷ്യം വന്നു?.
നേരം വെളുത്തു വരുന്നേയുള്ളൂ. പക്ഷെ വഴിയിലൊന്നും ആരുമില്ല.
എന്നാലും ചേട്ടന് ഓടേണ്ട കാര്യമുണ്ടായിരുന്നോ വല്ല മരത്തിലും കയറിയാൽ പോരെ. ഈ പേടിത്തൊണ്ടനെയാണല്ലോ ഞാൻ my husband my hero… എന്നൊക്കെ status ഇട്ടത്…
എന്നാലും ആളെവിടെപ്പോയി,എന്നോടുള്ള ദേഷ്യം കൊണ്ട് വരാതിരിക്കുമോ..?
ഏയ്.. ചേട്ടൻ അങ്ങനെ ചെയ്യോ… ചിലപ്പോൾ ഫയർ ഫോഴ്‌സിനെ വിളിക്കാൻ പോയതാവും. അതോ പോലീസോ… പട്ടി കടിക്കാൻ വരുമ്പോ ആരെയാ വിളിക്കേണ്ടത്?
ആരെയായാലും അതിവിടെ നിന്ന് വിളിച്ചാൽ പോരെ? എന്തായാലും ചേട്ടൻ വരുമായിരിക്കും…
‘നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ ‘ അപ്പച്ചൻ വരാൻ വൈകുമ്പോൾ അമ്മച്ചി പാടാറുള്ള പാട്ടാ… അതൊന്നു പാടിയാലോ.. നിന്ന് പാടാൻ വയ്യ. ഇരിക്കാം
ഒറ്റക്കാൽ വച്ചുള്ള നൃത്തം നിർത്തി ഞാൻ അവിടെ കണ്ട ഒരു കല്ലിൽ ഇരുന്നു. ഉടനെ അവൾ എന്റെ അടുത്ത് വന്നിരുന്നു. ഞാൻ കാലു നിലത്തു വച്ചു അമർത്തി നോക്കി, മുൻപത്തെ വേദനയില്ലല്ലോ. ഞാൻ എണീറ്റു നിന്നു. ഇപ്പോൾ വേദനയുണ്ട്. ഞാൻ വീണ്ടും ഇരുന്നു. അവൾ എന്റെ കാലിന്റെ അടുത്ത് വന്ന് നോക്കി, കാലിൽ കടിക്കുമോ ദൈവമേ… കാലിൽ രക്തമൊന്നുമില്ല. അവൾ അവിടെയിരുന്നു വീണ്ടും എന്നെ നോക്കി… ഇതെന്തിനാ എന്നെയിങ്ങനെ നോക്കുന്നത്… വല്ല മുജ്ജന്മ ബന്ധവും?
അല്ലാ.. ഇതിനെ എനിക്ക് പരിചയമുണ്ടല്ലോ, H പോലെയൊരു ഡിസൈൻ ഉണ്ട് അതിന്റെ പുറത്ത്… ഇപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്.
ഇതവളല്ലേ എന്റെ ‘ഓറിയോ’
മാസങ്ങൾക്കു മുൻപ്,
ദിവസവും വീട്ടിൽ വരാറുണ്ടായിരുന്ന ആളാണ്, ഇപ്പോൾ കാണാറില്ല.. എന്റെ ഏകാന്ത പ്രഭാതങ്ങളിലെ അതിഥിയായിരുന്നു.. ചായയും ബിസ്‌ക്കറ്റും കൊണ്ടു പിൻവശത്തു വന്നിരിക്കുമ്പോൾ, ഏതൊക്കെയോ വഴിയിലൂടെ നുഴഞ്ഞുകയറി അവളെത്തും.
ഓറിയോ ബിസ്ക്കറ്റ് അവൾക് ഇഷ്ടമാണ്.. എനിക്കും.
ഒന്നോ രണ്ടോ എണ്ണം കൊടുക്കും… ചിലപ്പോൾ താഴെ വച്ചും സ്നേഹം കൂടുമ്പോൾ എന്റെ കയ്യിൽ വച്ചും കൊടുക്കും.
എന്റെ കയ്യിൽ തൊടാതെയാണ് അവൾ ആ ബിസ്ക്കറ്റ് എടുക്കുക. അത് കഴിച്ചു കഴിഞ്ഞു ഞങ്ങൾ പിരിയും.. പിന്നെ അടുത്ത ദിവസം രാവിലെ വരും.
അവളെ ചേട്ടനും കുട്ടികൾക്കും പരിചയപ്പെടുത്തണം എന്നൊക്കെ വിചാരിച്ചിരിക്കുമ്പോൾ അവൾ വരാതായി. കുറച്ചു നാൾ അവളെ ഞാൻ കാത്തിരിക്കുമായിരുന്നു പിന്നേപ്പിന്നെ അവളെ ഞാൻ മറന്നു.
ഇതിപ്പോൾ വലിയ surprise ആയി.
“കുറേക്കാലമായാല്ലോ കണ്ടിട്ട്, ഇതെവിടെയായിരുന്നു ”
“ബൗ ബൌ ബൗ…..”
എന്ന് വെച്ചാൽ……?
ശരി … എല്ലാവർക്കും personal കാര്യങ്ങൾ കാണുമല്ലോ… കൂടുതൽ ചോദിക്കേണ്ട.
“നീയെന്താ പിന്നെ വരാതിരുന്നത്, എനിക്ക് നിന്നെ മിസ് ചെയ്തിരുന്നു” ഞാൻ അവളുടെ തലയിൽ തൊട്ടു.
അവൾ തലയും താഴ്ത്തി ഇരുന്നു, എന്തോ ശബ്ദമുണ്ടാക്കി.
വിഷമം കൊണ്ടു പറയാൻ പറ്റുന്നുണ്ടാവില്ല.
“എന്നാലും നീയെന്റെ ഭർത്താവിനെ പേടിപ്പിക്കാൻ പാടില്ലായിരുന്നു. ചേട്ടനല്ലേ, ബഹുമാനിക്കണ്ടേ”
“നമുക്ക് എന്റെ വീട്ടിലേക്കു പോയാലോ… ചേട്ടനെ ഞാൻ പറഞ്ഞു സമ്മതിപ്പിക്കാം “
“നീ ഒന്ന് പാവം പോലെ നിന്ന് സോപ്പിട്ടാൽ മതി.”
ദേ ചേട്ടൻ വരുന്നു, കൂടെ 2 ആൾക്കാരു മുണ്ടല്ലോ…
പേടിച്ചിട്ട് ആൾക്കാരെയും കൂട്ടി വരുവാ…. എന്നാലും ഭാര്യയെ രക്ഷിക്കാൻ തിരിച്ചു വന്നല്ലോ… അപ്പോൾ സ്നേഹമൊക്കെയുണ്ട്.
അടുത്ത് വന്നപ്പോളാണ് കണ്ടത് അവരുടെ കയ്യിൽ വടിയൊക്കെയുണ്ട്.. അവർ ഒച്ച വച്ചപ്പോൾ
അവൾ അടുത്ത പറമ്പിലേക്ക് ഓടിപ്പോയി.അവർ പിറകെ പോയി.
ചേട്ടൻ വന്ന് എന്തുപറ്റി എന്ന് ചോദിക്കുന്നുണ്ട്… ഞാൻ കാല് കാണിച്ചു കൊടുത്തു… ചേട്ടൻ വണ്ടി വിളിച്ചു, നമുക്ക് hospital പോകാം.. ഞാൻ തിരിഞ്ഞു നോക്കി.
“ആരെയാ നോക്കുന്നെ, നീ അതിനെ പാട്ടിലാക്കിയോ… നിന്റെ മൃഗസ്നേഹം കൊണ്ട് ഇങ്ങനെയൊരു ഗുണം ഉണ്ട്..
എന്നാലും എനിക്ക് പേടിയുണ്ടായിരുന്നു… ഈ പട്ടി എല്ലാവരെയും വെറുതെ ഓടിപ്പിക്കും, കടിക്കാൻ വരും, ഈ വഴിയിലൂടെ നടക്കാൻ ബുദ്ധിമുട്ട് ആണെന്ന് എല്ലാവരും പറയുന്നുണ്ടായിരുന്നു. നമ്മൾ ഈ വഴി വരാറില്ലാത്തതു കൊണ്ട് അറിഞ്ഞില്ല.”
ആ ബഹളത്തിന് ഇടയിൽ അതെന്റെ ‘ഓറിയോ’ ആണെന്ന് പറയാൻ എനിക്ക് പറ്റിയില്ല.
എന്തായാലും കുറച്ചു നാൾ നിനക്ക് morning walk പോയിട്ട് normal walk പോലും നടക്കുമെന്ന് തോന്നുന്നില്ല. സന്തോഷമായല്ലോ ”
ചേട്ടൻ പറയുന്നത് കേൾക്കുന്നുണ്ടെങ്കിലും എന്റെ മനസ്സിൽ അവളായിരുന്നു.
അവളിനി വരുമോ,
ചായയും സല്ലാപവും പുതുതായ് ഭവാൻ തീർത്ത ചാരുവാം കവിതയും ഹൃദ്യമീ വിരുന്നുണ്ണാൻ…….


2 Comments
മനോഹരം
Thank you