ഞങ്ങളുടെ കല്യാണം നടക്കുമ്പോൾ ഏട്ടൻ ജോലിചെയ്തിരുന്നത് തമിഴ്നാട്ടിൽ ഉള്ള തിരുപ്പൂർ എന്ന സ്ഥലത്തായിരുന്നു. ഏട്ടന്റെ അമ്മ ഏട്ടൻ കുഞ്ഞായിരിക്കുമ്പോൾ തന്നെ മരിച്ചു പോയിരുന്നു. ഞങ്ങളുടെവിവാഹത്തിന്റെ രണ്ടു വർഷം മുൻപേ അച്ഛനും മരിച്ചു. വിട്ടിൽ അമ്മയുടെ സ്ഥാനത്തായിരുന്നു മൂത്ത ചേച്ചി. ഏട്ടനേക്കാൾ
പതിനാലു വയസ്സ് കൂടുതൽ ഉണ്ടായിരുന്നു ചേച്ചിക്ക്. അതായിരിക്കാം ഒരു മോനോടുള്ള സ്നേഹവും വാത്സല്യവും ആണു ചേച്ചിക്ക് അനിയനോട്. എന്നോടും ഉണ്ടായിരുന്നു ചേച്ചിക്ക് ആ ഇഷ്ടം.
കല്യാണത്തിനു ശേഷം ബന്ധുക്കളുടെ വീട്ടിലേക്കു വിരുന്നു ഒക്കെ പോയിക്കൊണ്ടിരിക്കുന്ന സമയത്തായിരുന്നു ഒരു ദിവസം ചേച്ചി അനിയനോട് ചോദിച്ചത്, ‘നിന്റെ ലീവ് തീരാൻ ഇനി രണ്ടാഴ്ചയും കൂടി അല്ലേ ഉള്ളു. ഇവളെയും കൊണ്ടു എങ്ങോട്ടും പോയില്ലല്ലോ.’
‘അതൊന്നും സാരമില്ല. അതൊക്കെ ഇനിഅടുത്ത തവണ വന്നിട്ട് പോവാം’ എന്നു
ഏട്ടൻ പറഞ്ഞെങ്കിലും ചേച്ചി സമ്മതിച്ചില്ല. ചേച്ചിയുടെ നിർബന്ധം കൊണ്ട് ഏട്ടൻ ഊട്ടിയിൽ ഒന്നു പോവാൻ പ്ലാൻ ചെയ്തു.
ചേച്ചിക്ക് രണ്ടു പെൺകുട്ടികൾ ആണ്. മൂത്തയാൾ വിവാഹം കഴിഞ്ഞു ഗൾഫിൽ ആണ്. രണ്ടാമത്തെ ആൾക്ക് എന്നെക്കാളും ഒരു മൂന്നു വയസ്സ് കുറവാണ്. വീട്ടിൽ ഞങ്ങളെ കൂടാതെ ചേച്ചിയും മോളും പിന്നെ രാധേച്ചിയും ഉണ്ട്. ഏട്ടന്റെ ഒരകന്ന ബന്ധത്തിൽ ഉള്ളതാണ് രാധേച്ചി. വീട്ടിലെ കാര്യങ്ങൾ നോക്കാനും ചേച്ചിയെ അടുക്കളയിൽ സഹായിക്കാനും ഒക്കെയായി രാധേച്ചി ഈ കുടുംബത്തിൽ എത്തിയിട്ട് വർഷങ്ങൾ ഏറെയായി.
ഊട്ടിയിലേക്ക് നമ്മുക്ക് എല്ലാവർക്കും കൂടി പോവാം എന്നു ഏട്ടൻ പറഞ്ഞപ്പോൾ ചേച്ചി സമ്മതിച്ചില്ല. നിങ്ങൾ രണ്ടുപേരും കൂടി പോയിട്ട് വാ. അതാ അതിന്റെ ഒരു ശരി. ചേച്ചി പറഞ്ഞപ്പോൾ ഏട്ടനും വിട്ടുകൊടുത്തില്ല. നിങ്ങൾ ആരും ഊട്ടി കണ്ടിട്ടില്ലല്ലോ. എല്ലാവരും കൂടി പോവുന്നില്ലെങ്കിൽ ഞങ്ങളും പോവുന്നില്ല. പിന്നെ എപ്പോഴെങ്കിലും പോവാം. ഏട്ടന്റെ വാശി നല്ല പരിചയമുള്ള ചേച്ചി സമ്മതിച്ചു. അങ്ങിനെ ഒരു ട്രാവലർ ഒക്കെ ഏർപ്പാടാക്കി എല്ലാവരും തയ്യാറായി.
‘രണ്ടു ദിവസത്തെ കാര്യമല്ലേ ഉള്ളു. ഞാൻ അപ്പുറത്തെ സാവിത്രിയെയും വിളിച്ചു ഇവിടെ കിടന്നോളാം ഉഷേ.’, ചേച്ചിയോട് രാധേച്ചി പറഞ്ഞു.
‘അതൊന്നും വേണ്ട.രാധേച്ചി അങ്ങിനെ എങ്ങോട്ടും പോയിട്ടില്ലല്ലോ. സ്ഥലങ്ങൾ ഒക്കെ ഒന്നു കണ്ടിട്ട് വരാം.’ ചേച്ചി ഉറപ്പിച്ചു പറഞ്ഞപ്പോൾ പിന്നെ രാധേച്ചി
എതിർപ്പ് ഒന്നും കാണിച്ചില്ല.
അങ്ങിനെ ഒരു വ്യാഴാഴ്ച രാവിലെ അഞ്ചു മണിക്ക് ഞങ്ങൾ എല്ലാവരും കൂടി വീട് അടച്ചു ഹണി മൂണിനു ഊട്ടിയിലേക്ക് മിഥുനം സ്റ്റൈലിൽ പുറപ്പെട്ടു.
കാഴ്ചകൾ കണ്ടും തമാശകൾ പറഞ്ഞുംഫുഡ് കഴിച്ചും ഒക്കെ രസം തന്നെയായിരുന്നു ട്രിപ്പ്. ഊട്ടിയിലേക്ക് എത്താൻ മുന്നാലു മണിക്കൂർ മുൻപേ രാധേച്ചിക്ക് ഛർദി തുടങ്ങി. ‘അങ്ങിനെ യാത്ര ഒന്നും പതിവില്ലല്ലോ അതാ’ രാധേച്ചി ചെറുനാരങ്ങയും ഓറഞ്ചും മാറിമാറി മണത്തു കൊണ്ടു എല്ലാവരെയും സമാധാനിപ്പിച്ചു. ഒന്നു മയങ്ങിയാൽ ശരിയായിക്കോളും എന്നു പറഞ്ഞു രാധേച്ചി ചേച്ചിയുടെ മടിയിൽ തലയും കാല് സിറ്റിലും ഒക്കെ വച്ചു കിടന്നു. ഒന്നു മയങ്ങി എങ്കിലും രണ്ടു മൂന്നു വട്ടം എണിറ്റു പുറത്തേക്കു ഇറങ്ങി രാധേച്ചി ഛർദിച്ചു. ‘ഒരിക്കൽ ഗുരുവായൂരിൽ പോയപ്പോഴും എങ്ങിനെ ഉണ്ടായിരുന്നു. ആരും പേടിക്കണ്ട’, വീണ്ടും രാധേച്ചിയുടെ ആശ്വാസവാക്കുകൾ.
റൂം ഒക്കെ ഏട്ടൻ നേരത്തെ ബുക്ക് ചെയ്തതു കൊണ്ടു ഞങ്ങൾ നേരെ ഹോട്ടലിലേക്ക് പോയി. ചേച്ചിക്കും മോൾക്കും രാധേച്ചിക്കും കൂടി ഒരു റൂം ആയിരുന്നു. കുറച്ചു മാറി ആയിരുന്നു ഞങ്ങളുടെ റൂം. റൂമിൽ എത്തിയ ഉടൻ ‘കുറച്ചു കിടക്കട്ടെ’ എന്നും പറഞ്ഞു രാധേച്ചി ബെഡിലേക്ക് വീണു.
‘നിങ്ങൾ എന്തെങ്കിലും കഴിച്ചു ഒന്നു ഫ്രഷ് ആയി പുറത്തേക്കു ഒക്കെ ഒന്നു നടന്നു വരൂ. എനിക്ക് ഒട്ടും വിശപ്പില്ല. ധന്യക്ക് കഴിക്കാൻ റൂമിലേക്ക് എന്തെങ്കിലും എത്തിക്കാൻ ഒന്നു റിസപ്ഷനിൽ പറഞ്ഞാൽ മതി.’ ചേച്ചിമോളെനോക്കികൊണ്ട് പറഞ്ഞപ്പോൾ ഞങ്ങൾ മടിച്ചു നിന്നു.
‘പോയിട്ട് വാ മോനേ ഒന്നു കിടന്നാൽ എനിക്കു ഒക്കെ മാറിക്കോളും’, രാധേച്ചി കിടക്കയിൽ ഇരുന്നു ഏട്ടനെ നിർബന്ധിച്ചു.
അങ്ങിനെ ഞങ്ങൾ രണ്ടും റൂമിലെത്തി കുളിച്ചു ഫ്രഷ് ആയി താഴത്തു പോയി ഫുഡ് ഒക്കെ കഴിച്ചു കറങ്ങാനായി പുറത്തേക്കു ഇറങ്ങി.
അന്നു ഇന്നത്തെ പോലെ മൊബൈൽ ഫോൺ ഒന്നും ഉണ്ടായിരുന്നില്ല. കാഴ്ചകൾ ഒക്കെ എല്ലാവരെയും കൊണ്ട് വന്നിട്ട് കാണാം എന്നു കരുതി ഞങ്ങൾ ചോക്ലേറ്റ് സ്റ്റോറിലും
ലതർ ഷോപ്പുകളിലും ഒക്കെ കയറി ഇറങ്ങിനടന്നു.
നേരം സന്ധ്യയായി തുടങ്ങിയപ്പോൾ ഞങ്ങൾ റോസ്ഗാർഡനും ബോട്ടാനിക്കൽ ഗാർഡനും ഒക്കെ നാളേക്ക് മാറ്റി റൂമിലേക്ക് ചെന്നു. നേരെ ചേച്ചിയുടെ റൂമിലേക്കായിരുന്നു പോയത്. അവിടെ രാധേച്ചി ഛർദിച്ചു ആകെ അവശയായി കിടക്കുന്നു. ചേച്ചിയും മോളും പരിഭ്രമിച്ചു എന്തു ചെയ്യണമെന്ന് അറിയാതെ ഇരിക്കുകയാണ്. ഞങ്ങളെ കണ്ടപ്പോൾ ചേച്ചി ഓടിവന്നു ഏട്ടനോട് പറഞ്ഞു.
‘മോനേ രാധേച്ചിക്ക് തീരെ വയ്യ. നല്ല തലവേദനയും ഉണ്ട്. നീ റിസപ്ഷനിൽ ചെന്നു നല്ല ഹോസ്പിറ്റൽ ഏതെങ്കിലും ഉണ്ടോ എന്നു അന്വേഷിക്കു. ബി പി എങ്ങാനും ലോ ആവുമോ എന്നാ എന്റെ പേടി.’, ചേച്ചി കരയുന്ന ഭാവത്തിൽ ആയിരുന്നു.
ഏട്ടൻ അനേഷിച്ചു എത്തിയ ഉടനെ രാധേച്ചിയെ ഹോസ്പിറ്റലിലേക്ക് മാറ്റി. അപ്പോഴേക്കും അവർക്കു പനിയും തുടങ്ങിയിരുന്നു. അവരെ ഡ്രിപ്പ് ഇട്ടു കിടത്തി. ചേച്ചി പേടിച്ചത് പോലെ ബി പി ലോ ആവാൻ തുടങ്ങിയിരുന്നു. കുട്ടത്തിൽ ഇൻജെക്ഷനും മരുന്നുകളും ഡോക്ടർ കുറിച്ചു തന്നു.ചേച്ചി റൂമിൽ രാധേച്ചിക്ക് കൂട്ടിരുന്നു. ഏട്ടൻ മരുന്ന് വാങ്ങിച്ചും ഡോക്ടറേ കണ്ടും ഓടി നടന്നു. ഞാനും ചേച്ചിയുടെ മോൾ ധന്യയും ആ വരാന്തയിൽ തണുത്തു വിറച്ചു കൊതുക് കടിയും കൊണ്ടിരുന്നു.
മൂന്നാമത്തെ ദിവസം രാവിലെയാണ് രാധേച്ചിയെ ഡിസ്ചാർജ് ആക്കിയത്.
അങ്ങിനെ ഊട്ടിയിൽ പോയി ഒന്നും കാണാതെ എങ്ങും പോവാതെ ഒരു ഹണിമൂൺ യാത്ര കഴിഞ്ഞെത്തി.
പക്ഷേ അല്പം താമസിച്ചാണെങ്കിലും ഞങ്ങൾ ഊട്ടിയിലേക്ക് ഒരു ട്രിപ്പ് പോയി.
മുപ്പത്തി മൂന്നാം വിവാഹവാർഷികദിനത്തിൽ മോന്റെ സമ്മാനമായിരുന്നു ആ
യാത്ര. ഒരാഴ്ച സമയം എടുത്ത്, അന്നു കാണാതെ ബാക്കി വച്ച എല്ലാ കാഴ്ചകളും കാണാൻ വൈകിവന്ന ഒരു ഹണി മൂൺ എന്നു വേണമെങ്കിൽ അതിനെ വിശേഷിപ്പിക്കാം
#എന്റെരചന
#HONEYMOON


3 Comments
ഹൃദ്യം രചന❤️🌹
മനോഹരം 👍
മനോഹരം