സ്കൂളിൽ പഠിക്കുന്ന കാലത്ത് അവന്റെ തള്ളുകൾ കേട്ട് ഞങ്ങടെ ചെവി തഴമ്പിച്ച് പോയിട്ടുണ്ട്. തള്ളുകൾ എന്നുവച്ചാൽ ചെറിയ തള്ള് ഒന്നുമല്ലട്ടോ. അവന്റപ്പൂപ്പന് ഒരു തോക്ക്ണ്ട്. അതിൽ നിന്നവൻ തലനാരിഴയ്ക്കാണ് വെടി കൊള്ളാതെ രക്ഷപ്പെട്ടത്. പിന്നെ അവന്റെ അപ്പന്റെ കൂട്ടുകാരന്റെ ആനയെ അവന്റെ വീട്ടിലെ തൊടിയിലാണ് കെട്ടിയിരുന്നത്. കേട്ട് കേട്ട് തഴമ്പിച്ച ഇങ്ങനെ എത്രയെത്ര കഥകൾ. അവൻ കഥ പറയാൻ തുടങ്ങുമ്പോഴേക്കും ഞങ്ങൾ കളിയാക്കാൻ തുടങ്ങും. അതൊന്നും അവന് മനസ്സിലാകാറേയില്ല. ഞങ്ങൾ ഇതെല്ലാം കേട്ട് രസിക്കുന്നെന്നാണ് അവൻ കരുതിയിരുന്നത്.
ഒടുവിൽ ഒരുനാൾ അവന്റെ അമ്മ ഗർഭിണിയാണെന്ന് വരെ അവൻ തള്ളി. അതും ഞങ്ങൾ പ്ലസ്ടുവിന് പഠിക്കുമ്പോൾ. കുറച്ചു മാസങ്ങൾക്ക് ശേഷം കുഞ്ഞനിയത്തി ഉണ്ടായെന്നു പറഞ്ഞ് അവൻ ഞങ്ങൾക്ക് മിട്ടായി കൊണ്ടുവന്നു തന്നു. അപ്പൊ ഞങ്ങൾക്ക് സംശയമായി. ഇനി ഇവൻ പറയുന്നതെല്ലാം സത്യമാണോ? ഇതൊന്നും തള്ളല്ലേ? അവന്റപ്പൂപ്പന് തോക്കുണ്ടോ?അവന്റെ പറമ്പിൽ ആനയുണ്ടോ?ഏതായാലും അന്തകാലത്തെ പ്രധാന തളള് വീരൻ എന്ന ലേബലിൽ അവനെ ഞാൻ മനസ്സിൽ കുറിച്ചിട്ടു.
35 വർഷങ്ങൾക്കു ശേഷം പഴയ പ്ലസ് ടു ക്ലാസ്മേറ്റ്സ് ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങി. അപ്പോഴുണ്ടൊരു അറബി കുപ്പായക്കാരൻ അവിടെയിരുന്ന് തള്ളുന്നു. അവൻ സൗദി സുൽത്താന്റെ സ്വന്തമാളാണെന്നും അവനവിടെ ഒരു മരുഭൂമി തന്നെ സ്വന്തമായി ഉണ്ടെന്നും പറഞ്ഞ്. ഞാൻ അറബി കുപ്പായത്തിന്റെ തലയൊന്ന് സൂം ചെയ്തു നോക്കി. ഇതവനല്ലേ? പഴയ തള്ള് വീരൻ? ഈ നരച്ച താടിയും വെച്ച് ഇപ്പഴും ഇതൊക്കെ എങ്ങനെയാ സാധിക്കുന്നത്? നിർത്താറായില്ലേടേ?
അന്നത്തെപ്പോലെ ഇന്നും ആരും പ്രതികരിക്കുന്നില്ല. ഇനിയെങ്ങാനും ഇവൻ സുൽത്താന്റെ സ്വന്തം ആളാണെങ്കിലോ?
ഷിജു

