ജന്മം കൊണ്ട് മലയാളി ആയിരുന്നെങ്കിലും വളർന്നതും പഠിച്ചതുപിക്കെ ഹൈദ്രബാദ് എന്ന നഗരത്തിലായിരുന്നു.
അച്ഛന്റെ നാട് അങ്ങ് പാലക്കടയിരുന്നു. ഞാൻ ഏക മകളായിരുന്നു. അമ്മയുടെ കുടുംബം ഹൈദ്രബാദ് ആയിരുന്നു. പ്രണയ വിവാഹം ആയതു കൊണ്ട് വീട്ടുകാരെ പിണക്കി അച്ഛനും ഹൈദരാബാദിൽ തന്നെ തുടർന്നു. അച്ഛൻ എന്നെ നന്നായി മലയാളം പഠിപ്പിച്ചു. അമ്മയും നന്നായി മലയാളം സംസാരിക്കും.
ഞാൻ കൈ കുഞ്ഞായിരിക്കുമ്പോൾ തന്നെ അച്ഛന് മാതാപിതാക്കൾ നഷ്ടപ്പെട്ടു. അന്ന് പോയി വന്നതിൽ പിന്നെ അച്ഛൻ ആ നാട്ടിലേക്ക് പോയിട്ടില്ല. അപ്പൂപ്പൻ ആ കുടുംബവീട് അച്ഛന് കൊടുക്കുകയും ചെയ്തു. അവരില്ലാത്ത ആ വീട്ടിലേക്ക് അച്ഛൻ പോകാൻ തയ്യാറായില്ല. അച്ഛന്റെ നാട്ടിലെ ഫ്രണ്ട്സും മറ്റു ബന്ധുക്കളുമൊക്കെയായുള്ള സോഷ്യൽ മീഡിയ റിലേഷൻ എന്നെ കേരളത്തെയും അച്ഛന്റെ നാടിനെയും വല്ലാതങ്ങ് ഇഷ്ടപ്പെടാൻ കാരണമായി. പലപ്പോഴും ഞാൻ നാട്ടിൽ പോകാമെന്നു വാശി പിടിച്ചു. കുറെയേറെ ആയുള്ള എന്റെ പിടിവാശി കൊണ്ടു അച്ഛൻ ബിസിനസ് ഒക്കെ നിർത്തി നാട്ടിലേക്ക് പോകാൻ തീരുമാനിച്ചു. ഒരു മാസത്തിനുള്ളിൽ ഞങ്ങൾ എന്നെന്നേക്കുമായി ഈ വലിയ നഗരത്തോടെ യാത്ര പറഞ്ഞു.
കേരളത്തിൽ എത്തിയപ്പോൾ തന്നെ വല്ലാത്തൊരു അനുഭവമായിരുന്നു. തിരക്കേറിയ നഗരത്തിൽ നിന്നും ശാന്ത സുന്ദരമായ ഞങ്ങളുടെ നാട്ടിലെത്തി. പഴമ വിളിച്ചോതുന്ന വീടുകളും പാതയോരങ്ങളും കൃഷിയിടങ്ങളും എനിക്ക് അത്ഭുതമായിരുന്നു.
പശ്ചിമഘട്ട മലനിരകളും ഡാമുകളും വെള്ളച്ചാട്ടവും എനിക്ക് കണ്ണിനു കാഴ്ചയുടെ വസന്തം തീർത്തു. കേരളീയ സംസ്കാരം വിളിച്ചോതുന്ന ആരാധനാലയങ്ങളും പരസ്പര സ്നേഹവും ആചാരനുഷ്ടാനങ്ങളും ഞാൻ അറിഞ്ഞതിൽ നിന്നും വ്യത്യസ്തമായിരുന്നു.
തിരക്ക് പിടിച്ച നഗരത്തിലെ ജീവിതത്തിൽ മനുഷ്യർക്ക് പരസ്പരം അറിയാനോ എന്തിന് ഒന്ന് കണ്ടാൽ ഒരു വിശേഷം തിരക്കാൻ പോലും സമയം ഉണ്ടായിരുന്നില്ല. ഒരു കൊച്ചു മുറി വീട്ടിൽ ഞെങ്ങി ഞെരുങ്ങി ജീവിക്കുന്നവരാണ് അധികവും. എന്നാൽ ഞങ്ങൾ വന്നതറിഞ്ഞു കുറച്ചു പലഹാരങ്ങളുമായി ഞങ്ങളെ കാണാൻ വന്ന അയലത്തെ വീട്ടുകാർ എന്നെ ആശ്‌ചര്യപ്പെടുത്തി. നാട്ടിൻപുറവും കാവും കുളവും തോടും എന്തിന് ഇവിടുത്തെ മനുഷ്യരുടെ സ്നേഹം പോലും തന്മയത്വം നിറഞ്ഞതായിരുന്നു. ഇവിടെ എത്തിയിട്ട് കുറച്ചു ദിവസം കൊണ്ട് ഒരുപാട് കാര്യങ്ങൾ അനുഭവച്ചറിഞ്ഞത് ഒരു കൊച്ചു കുട്ടിയെപ്പോലെയാണ്.
സാധനങ്ങൾ ഒതുക്കി വെക്കുന്നതിനിടയിലാണ് ഞാനെന്റെ ഫോൺ കണ്ടത്. ഇതില്ലാതെ ഒരു നേരം പോലും എനിക്ക് ആ നഗരത്തിൽ ചിലവഴിക്കാൻ പറ്റില്ലായിരുന്നു. എന്നാൽ ഇത് പോലും മറന്നു ഞാൻ ഇത്രയും ദിവസം കഴിഞ്ഞു എന്നത് എനിക്ക് വിശ്വസിക്കാൻ പ്രയാസമായിരുന്നു. ആ സമയം ഞാൻ ഫോൺ എടുത്തു നോക്കുമ്പോൾ എനിക്കായി വന്ന മെസ്സേജുകളായും കൊളുകളും എന്റെ മറുപടിക്കായി കാത്തുനിൽക്കുന്നുന്നുണ്ടായിരുന്നു. ഒരു പക്ഷെ എന്റെ വിരലുകളുടെ സ്പർശനത്തിനായി എന്റെ മൊബൈൽ ഫോൺ ഒരുവേള കൊതിച്ചിട്ടുണ്ടാവും…
എന്തയാലും എന്റെ മറുപടിക്കായി കാത്തുനിൽക്കുന്ന മെസ്സേജുകളോടു മാപ്പ് പറഞ്ഞു കൊണ്ട് ഞാൻ ഫോണുമായി ജനാലയുടെ അടുത്തേക്ക് നീങ്ങി, വിശാലമായ പുഞ്ചപ്പാടത്തിന്റെ നല്ലൊരു ഫോട്ടോ പകർത്തി.

