എൻ്റെ ഉമ്മറിക്കായ്ക്ക്…..
എങ്ങനെ എഴുതണം എവിടെ തുടങ്ങണം എങ്ങോട്ട് നീട്ടണം എന്നൊന്നുമറിയാതെ പേനയും പേപ്പറുമായി അനന്തതയിലേക്ക് കണ്ണുംനട്ട് ഇരിയ്ക്കാൻ തുടങ്ങിയിട്ട് മണിക്കൂറൊന്നായി ഇക്കാ.
ചുമരിലിരിയ്ക്കുന്ന പല്ലി പോലും എന്നെ നോക്കി പുച്ഛിച്ചു ചിരിയ്ക്കുന്നു. വാക്കുകൾ കിട്ടാതെ എൻ്റെ ഹൃദയം വിങ്ങിപ്പൊട്ടുന്നു. വെള്ളപ്പേപ്പറിൽ നിറയെ കുനുകുനാന്ന് ഉമ്മറിക്ക ഉമ്മറിക്ക എന്നെഴുതി വച്ച് എത്ര പേപ്പറാണെന്നോ ഞാൻ ഇവിടെ നിരത്തിയിട്ടിരിക്കുന്നത്.
എന്നെ ഉമ്മറിക്കയ്ക്ക് മനസ്സിലായില്ലേ. ഞാൻ ഞാനാണിക്കാ.
ഇക്കേടെ ശോഭ.
‘എന്നെ വികാരജീവിയാക്കല്ലേ ശോഭേ’ എന്ന് ഇക്ക പറയാറില്ലേ. ആ ശോഭ.
പ്രേംനസീർ എന്ന വെളുത്തു ചുവന്നു തുടുത്ത സുന്ദരക്കുട്ടപ്പൻ ‘മണ്ടിപ്പെണ്ണേ’ എന്നും പറഞ്ഞ് മരംചുറ്റി വന്ന് ഷീലയുടേയും ജയഭാരതിയുടേയുമൊക്കെ പൃഷ്ഠത്തിൽ തട്ടുന്ന കാലത്ത്
ജയൻ കയ്യിലെ മസിലുരുട്ടിക്കാണിച്ച് കുതിരയെ തടവിത്തഴുകുന്ന കാലത്ത്
ഞാനെന്തേ ഈ ഉണ്ടക്കണ്ണൻ ഉമ്മറിക്കയെ എൻ്റെ നെഞ്ചിൽ കുടിയിരുത്തി എന്ന് ഞാനൊരിയ്ക്കലും പറഞ്ഞിട്ടില്ലല്ലോ.
പറയാം ഇക്കാ…. പറയാം…..
എല്ലാം ഞാൻ പറയാം.
അന്ന് മീനസൂര്യൻ തലയ്ക്കു മുകളിൽ കത്തിക്കാളി നിൽക്കുന്ന സമയം.
ചൂടത്ത് കുടയും ചൂടി വിയർത്തു കുളിച്ച് രാധാ തിയറ്റേറിലെത്തി ഏറ്റവും മുന്നിലെ ബഞ്ചിലിരിയ്ക്കുമ്പോൾ സിനിമാ നടൻമാരേയും നടികളേയും ഏറ്റവും അടുത്ത് കാണാമല്ലോയെന്ന സന്തോഷമായിരുന്നു മനസ്സുനിറയെ.
അപ്പോൾ മുന്നിലെ വെളുത്ത സ്ക്രീനിൽ ദാ വരുന്നു “ശോഭേ” എന്നു വിളിച്ചു കൊണ്ട് ഒരുണ്ടക്കണ്ണൻ.
“എന്തോ…..” എന്ന് ഞാൻ വിളി കേട്ടെങ്കിലും തിയേറ്ററിലെ ബഹളത്തിൽ അതാരും കേട്ടില്ല.
അന്ന് ആ വെളുത്ത സ്ക്രീനിൽ നിന്ന് എൻ്റെ മനസ്സിലേയ്ക്കുള്ള നടപ്പാതയിലൂടെ മെല്ലെ നടന്നു കയറിയതാണെൻ്റെ ഇക്ക.
പിന്നെയാ സിനിമ തീരുന്നതുവരെ ഞാൻ ഉമ്മറിക്കയുടെ ശോഭയായിരുന്നു.
ഇക്കയുടെ മാത്രം ശോഭ.
“കണ്ടോ നിന്നെയല്ലല്ലോ എന്നെയല്ലേ എൻ്റെ ഉമ്മറിക്ക വിളിച്ചത് ” എന്ന് വീട്ടിൽ വന്ന് അനിയത്തിയോട് ഗമ പറഞ്ഞപ്പോൾ
“അല്ലേലും ആർക്കു വേണം ആ ഉമ്മറിനെ. എനിക്ക് പ്രേംനസീറിനെയോ ജയനേയോ മതി” എന്ന് അവൾ ചുണ്ടു കോട്ടി.
“ഓ….. കിട്ടാത്ത മുന്തിരി പുളിയ്ക്കും.” ഞാനവളെ കൊഞ്ഞനം കുത്തി കാണിച്ചു.
“നീയിവിടെ ഉമ്മറിക്കാന്നും പറഞ്ഞിരുന്നോ അയാള് മുസ്ലീമാ . മുസ്ലീം പെൺകുട്ടികളെയേ ആൾക്ക് ഇഷ്ടമുള്ളു. നിന്നെയൊന്നും തിരിഞ്ഞു നോക്കില്ല.”
ഹോ കൂട്ടുകാരി സബീന ഇതു പറഞ്ഞ അന്ന് അവളെ നിലത്തിട്ട് ചവിട്ടിക്കൂട്ടാൻ എൻ്റെ മനം തുടിച്ചതാ. പക്ഷേ എൻ്റെ ആരോഗ്യം ഞാൻ നോക്കണ്ടേ. ഈർക്കിലിപ്പെൻസിൽ പോലിരിയ്ക്കുന്ന ഞാൻ അവളെ ചവിട്ടാൻ പോയാൽ പെൻസിൽ ഒടിയുകയേ ഉള്ളൂ.
പകരം അവൾ പേനമായ്ക്കുന്ന റബ്ബർ ചോദിച്ചപ്പോൾ ഇല്ലായെന്ന് പറഞ്ഞ് ഞാൻ ഒളിപ്പിച്ചു വച്ചു.
ക്ലാസ്സു പരീക്ഷയ്ക്ക് ഉത്തരം കാണിച്ചു കൊടുക്കാൻ അവളെന്നെ തോണ്ടിയപ്പോൾ ഞാൻ അറിയാത്ത ഭാവത്തിലിരുന്നു.
അങ്ങനെയിപ്പോ എൻ്റെ ഉമ്മറിക്കയെ കുറ്റം പറഞ്ഞിട്ട് അവളങ്ങനെ പരീക്ഷ പാസ്സാകണ്ട.
പിന്നീട് ഓരോ സിനിമ കാണുമ്പോഴും എൻ്റെ ഉണ്ടക്കണ്ണനിക്ക എൻ്റെ ഹൃദയത്തിൻ്റെ ഓരോ അറകളിലേയ്ക്കും കയറിക്കൊണ്ടിരുന്നു.
ഇക്ക വില്ലനാവാണതിലും കൊള്ളക്കാരനാവുന്നതിലുമൊന്നും എനിക്കൊരു വിഷമോമില്ലായിരുന്നു.
പക്ഷേ പെണ്ണുങ്ങളെ ഉപദ്രവിയ്ക്കുന്നതു കാണുമ്പോൾ എൻ്റെ ഇക്കാ…..
ഞാൻ കണ്ണുപൂട്ടിയിരുന്ന് തേങ്ങിക്കരഞ്ഞു. ഇക്കയല്ലല്ലോ കഥാപാത്രമല്ലേ എന്ന് എന്നെ തന്നെ ആശ്വസിപ്പിച്ചു. എൻ്റെ ഇക്കയ്ക്ക് ഇങ്ങനത്തെ കഥാപാത്രങ്ങൾ തന്നവരുടെ തലയിൽ ഉണക്കത്തേങ്ങ വീഴണേയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചു.
വില്ലൻമാരായി അഭിനയിയ്ക്കുന്നവരൊക്കെ യഥാർത്ഥത്തിൽ റോസാദളം പോലത്തെ മനസ്സുള്ളവരാണെന്ന് ഞാൻ വേണ്ടിടത്തും വേണ്ടാത്തിടത്തും പറഞ്ഞുകൊണ്ടേയിരുന്നു.
ഇക്കയുടെ ഒരു സുന്ദരൻ ഫോട്ടോ എൻ്റെ കയ്യിലുണ്ട്. നാന മാഗസിനിൽ നിന്നും ഞാൻ വെട്ടി വച്ചതാ. ഏതോ വടക്കൻപാട്ടു സിനിമയിൽ അങ്കച്ചേകവരായിട്ടു നെഞ്ചും വിരിച്ചു നിൽക്കണ ഫോട്ടോ .
എൻ്റെ ഇക്കാ…. അതു കാണുമ്പോൾ ഞാൻ മനസ്സിൽ ഉണ്ണിയാർച്ചയും തുമ്പോലാർച്ചയും പിന്നെന്തൊക്കെയോ ആർച്ചയും ഒക്കെയാകും . ഞാനും ഇക്കയും ഉദയാ സ്റ്റുഡിയോയിലെ സെറ്റിലൂടെ പാട്ടും പാടി നടക്കുന്നത് ഞാൻ സ്വപ്നം കണ്ട് രസിയ്ക്കും. ഇക്കയ്ക്കൊപ്പം കുതിരപ്പുറത്ത് ടക് ടക് എന്നു പോകുമ്പോൾ എൻ്റെ ഹൃദയം ടിക് ടിക് എന്ന് മിടിയ്ക്കും.
എൻ്റെ മനസ്സിൽ ഇക്കയുടെ നായികയായി ഈ ശോഭ മാത്രമേയുള്ളു.
ഒരേയൊരിക്ക….
ഒരേയൊരു ശോഭ….
എൻ്റെ ഇക്കാ…. ഈ നാട്ടിൽ ഇത്രയും സുന്ദരമായ പേരുകളുണ്ടായിട്ടും ഈ ശോഭയെ മാത്രം വിളിച്ച എൻ്റെ ഇക്കാ…
ജന്മജന്മാന്തരങ്ങളിലും ഈ ശോഭ ഇക്കയുടേതു മാത്രമായിരിക്കും. ഇതു സത്യം.
പാമ്പൻ പാലം പോലെ തകർക്കാനാവാത്ത സത്യം.
ഇക്കയുടെ മാത്രം ശോഭ


1 Comment
മനോഹരം. രസകരം.