എൻ്റെ നാടിനോടുള്ള; അമ്മമലയാളത്തോടുള്ള പ്രണയം എങ്ങനെ വാക്കുകളിൽ ഒതുക്കാൻ! വർഷത്തിലൊരിക്കലുള്ള യാത്രയിൽ മംഗള ലക്ഷദ്വീപ് എക്സ്പ്രസ് മംഗലാപുരം അതിർത്തി കടക്കുമ്പോൾ വീശിയടിക്കുന്ന കാറ്റിൽ പോലും അലിഞ്ഞു ചേർന്നിട്ടുണ്ട് എനിക്കെന്റെ മലയാളവും നാടും.
നോർത്തിന്ത്യൻ കുട്ടികളുടെ കൂടെ ബാല്യം പിന്നിട്ട, ഒരൊറ്റ മലയാളി കുട്ടികൾ പോലും കൂട്ടിനില്ലാതെ കൗമാരം കടന്നു പോകുന്ന മക്കൾ പപ്പാ – മമ്മി എന്ന വിളിയിൽ നിന്ന് ആരും നിർബ്ബന്ധിക്കാതെ തന്നെ അച്ഛൻ – അമ്മ എന്ന വിളിയിലേക്ക് തിരികെ വന്നതിനപ്പുറം എന്തു വേണം മധുരമീ മലയാളം എന്ന് പറയാൻ. അവരുടെ ബാല്യത്തിൽ പറഞ്ഞു ശീലിച്ച പപ്പാ – മമ്മി വിളിയിൽ നിന്നും അച്ഛൻ – അമ്മ വിളിയിലേക്ക് എത്തി ചേർന്നത് എങ്ങനെയാണെന്നോ എപ്പോഴാണെന്നോ ഓർമ്മയില്ല. എന്നാൽ അവർ ഈ രണ്ടു വേർഷനും നല്ല ഭംഗിയായി ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്.
മക്കൾക്ക് മലയാളം അറിയില്ലെന്ന് ഒരിക്കലും അഭിമാനത്തോടെ പറഞ്ഞിട്ടില്ല; പക്ഷെ അവർ വളർന്നു വന്ന സാഹചര്യം അങ്ങനെ ആയിരുന്നതിനാൽ മലയാളം എഴുതാനും വായിക്കാനും അറിയില്ലെന്ന് ഒരു വിഷമത്തോടെ സമ്മതിക്കേണ്ടിയിരിക്കുന്നു. മലയാളം വെബ് സീരീസും സിനിമയും പിന്നെ ഒരു ഹരമായി ഉപ്പും മുളകും കാണുന്നത് കൊണ്ട് അവരുടെ ഭാഷയ്ക്ക് നല്ല വളർച്ചയുണ്ട്. മാത്രമല്ല; മക്കളുടെ മലയാളം കേൾക്കാൻ ഒരു പ്രത്യേക രസമാണ്; അച്ഛാച്ഛനോടും അമ്മമ്മയോടും വീഡിയോ കോളിലൂടെയുള്ള സ്നേഹ സംഭാഷണങ്ങൾക്കിടയിൽ ഏതെങ്കിലുമൊരു പുതിയ വാക്കിൻ്റെ വരവുണ്ട്; പലപ്പോഴും ഞങ്ങൾ ചിരിയടക്കാൻ പാടുപെടും.
ഇരുപത്തിമൂന്ന് വർഷങ്ങൾക്കപ്പുറം ആദ്യമായി ആസമിലേക്ക് യാത്ര പറഞ്ഞിറങ്ങിയിടത്തു നിന്നും ഒരുപാട് മുന്നോട്ട് കുതിച്ചിരിക്കുന്നു ഞാൻ ജനിച്ചു വളർന്ന നാട്… അതു പിന്നെ നാടിൻ്റെ മുഖച്ഛായ മാത്രമല്ലല്ലോ; നമ്മൾ മനുഷ്യരും മാറിയില്ലേ, എങ്കിലും ഇക്കഴിഞ്ഞ രണ്ടു വർഷങ്ങളിലെ മാറ്റം അതിവേഗമാണ്. ആറുവരി പാതയിലേക്ക് പരിപൂർണ്ണമായും മാറിക്കൊണ്ടിരിക്കുന്ന ദേശീയ പാത എൻ്റെ നാടിൻ്റെ പ്രവേശന കവാടം തന്നെ മാറ്റി മറിച്ചിരിക്കുന്നു. അല്ലെങ്കിൽ ഏതു നടപ്പാതിരയ്ക്കും കണ്ണുമടച്ച് നടന്ന് പോകാമായിരുന്ന സ്ഥലം; ഇപ്പോൾ കരുവാച്ചേരി വളവ് എത്തിയോന്നും നോക്കി രണ്ടു കണ്ണുകളും തുറന്നു പിടിച്ചിരുന്നാലും വളവും കാണില്ല, റേഷൻ കടയും കാണില്ല. അത് രണ്ടുമാണ് ഞങ്ങളുടെ കൊച്ചു ഗ്രാമത്തിലേക്കുള്ള ലാൻഡ് മാർക്ക്.
എന്റെ നാട് – കേരളത്തിൻ്റെ വടക്കേ അറ്റത്തുള്ള ജില്ലയായ കാസർഗോഡിൻ്റെ സാംസ്കാരിക തലസ്ഥാനമായ നീലേശ്വരം. നീലേശ്വരം എന്ന പേരിൻ്റെ ഉല്പത്തിയെ കുറിച്ച് വ്യത്യസ്തമായ വാദങ്ങളുണ്ട്. അവയിൽ ചിലത് കോലത്തിരി രാജകുടുംബത്തിലെ നീലേശ്വര രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു നീലേശ്വരമെന്നും നീലകണ്‌ഠേശ്വരം ലോപിച്ചാണ് നീലേശ്വരം എന്ന പേരു വന്നതെന്നുമാണ്. അതല്ല; നീലേശ്വരത്ത് ശിവ പ്രതിഷ്‌ഠ നടത്തിയ നീലമഹർഷിയുടെ പേരിൽ നിന്നാണ് നീലേശ്വരം ഉണ്ടായതെന്ന വാദം കൂടി നിലവിലുണ്ട്. സത്യം എന്തായാലും തളിയിൽ നീലകണ്ഠേശ്വര ക്ഷേത്രവും മന്ദംപുറത്ത് കാവും ഞങ്ങളുടെ പ്രൗഢിയും ഐശ്വര്യവുമാണ്. അമ്പലവും, കാവും, ക്രിസ്ത്യൻ പള്ളിയും, മസ്ജിദും മാത്രമല്ല കായലും, കടലും, പുഴയും, മലയും, കുന്നും, വയലും കൊണ്ട് സമ്പന്നമാണ് ഞങ്ങളുടെ നാട്.
നീലേശ്വരം ടൗണിന് കുറച്ച് തെക്കു ഭാഗത്തായി ഞങ്ങളുടെ പ്രിയപ്പെട്ടവൾ തേജസ്വിനി പുഴ. ആ പുഴയ്ക്കരികിൽ തോളോടു തോൾ ചേർന്നു കിടക്കുന്ന കൊച്ചു കൊച്ചു ഗ്രാമങ്ങളിലൊന്ന് തോടും, കൈത്തോടുകളും നിറഞ്ഞുനിൽക്കുന്ന ഞങ്ങളുടെ തോട്ടുമ്പുറം എന്ന ഗ്രാമം.
ദേശിയ പാതയെ മുറിച്ചു കടന്ന് പോകും ഞങ്ങളുടെ ആ വലിയ തോട്; പുരോഗമിച്ച് പുരോഗമിച്ച് തോടിപ്പോൾ ഒരു കുഞ്ഞു കൈത്തോടായി മാറി. പല തലമുറകളിലെ കുട്ടിക്കാലം സംഭവബഹുലമാക്കിയ തോട്ടിൽ ഇന്നും മുങ്ങാംകുഴിയിട്ടു നോക്കിയാൽ അടിത്തട്ടിലെ ചെളിയിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകൾ പെറുക്കിയെടുക്കാം. ഓലച്ചീന്തിലും കുറ്റിച്ചെടിക്കുള്ളിലും ഒളിച്ചിരിക്കുന്ന കുഞ്ഞു ചെമ്മീനുകളും പാണിൻ്റെ ഉള്ളറകളിൽ ചുരുണ്ടിരിക്കുന്ന കുരുടൻ കുഞ്ഞിയും, പളപളാ മിന്നുന്ന ചൂട്ടാച്ചിയും (ഇതൊക്കെ ഞങ്ങളുടെ നാടൻ ഭാഷയാണ്) എല്ലാം ഒരു മുങ്ങിത്തപ്പലിൽ ഞങ്ങളുടെ കൂടെയുള്ള വിരുതന്മാർ കൈപ്പിടിയിലാക്കും. സ്നേഹ സാഹോദര്യത്താൽ സമ്പന്നമായ അന്നത്തെ കുട്ടിക്കാലം… പാതി കീറിയ ട്രൗസറും ബനിയനും, പിന്നിയ പാവാടയും ബ്ലൗസും – ആരും ആരെയും കളിയാക്കിയിട്ടില്ല; കാരണം പാവപ്പെട്ടവനെന്നും പണക്കാരനെന്നും വേർതിരിച്ചു കാട്ടാൻ മാത്രമുള്ള സമ്പന്നത ആർക്കും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. പരസ്പരം കൊണ്ടും കൊടുത്തും ജീവിച്ച നല്ല കാലം. ആരുടെയെങ്കിലും വീട്ടിൽ ഒരു സ്പെഷ്യൽ ഐറ്റം ഉണ്ടാക്കിയാൽ വാഴയിലച്ചീന്തിൽ ചുറ്റുവട്ടത്തുള്ള എല്ലാ വീടുകളിലും ഓരോ പൊതിയായി സ്നേഹം പങ്കുവെച്ചിരുന്ന നാട്.
നൊസ്റ്റുവിൽ എൻ്റെ മനസ്സും വിരലും പതിഞ്ഞു കഴിഞ്ഞാൽ പറിച്ചെടുക്കാൻ ഇത്തിരി പാടാണ്. സ്വന്തം ഭൂതകാലത്തിലൂടെ, ചില ചിന്തകളിലൂടെ ഒന്ന് തിരിഞ്ഞു നോക്കിയാൽ, നോവാണോ, നൈരാശ്യമാണോ അതോ സന്തോഷമാണോ എന്ന് ചോദിച്ചാൽ ഉത്തരം വ്യക്തമല്ല. കാരണം അന്നത്തെ ഇല്ലായ്മകൾക്കിടയിൽ ഞങ്ങളുടെ ബാല്യത്തിനും ഒത്തിരിയൊത്തിരി കുഞ്ഞു മോഹങ്ങൾ ഉണ്ടായിരുന്നു… ആരോടും ഒരിക്കലും ഒരാഗ്രഹവും തുറന്നു പറഞ്ഞിട്ടില്ലെങ്കിലും.
എൻ്റെ വീട്ടിലും വൈദ്യുതി വെളിച്ചം കടന്നു വന്നിരുന്നെങ്കിൽ, ഒരു ടി വി ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചിരുന്നത് സെൻ്റാൻസിലെ യു.പി സ്കൂൾ കാലഘട്ടത്തിലെ ഉച്ചബെല്ലാണ്. ചോറ്റു പാത്രം കാലിയാക്കിയതിനു ശേഷം ഒരോട്ടമുണ്ട്, വെള്ളം കുടിക്കാനെന്ന വ്യാജേന മില്ലിന്നപ്പുറത്തെ വീട്ടിലെ കുഞ്ഞു ജാലകത്തിനപ്പുറം ആ കൊച്ചു ടി.വി പെട്ടിയാണ് ലക്ഷ്യം. അവരുടെ ജാലകം അത്രയും മുകളിലായിരുന്നോ എന്ന് ഇപ്പോഴും അതിശയമാണ്. ഞങ്ങൾ ഏന്തിവലിഞ്ഞു നോക്കിയാലും ഒരു തീപ്പെട്ടിക്കൂട് പോലെ മാത്രമേ തോന്നാറുള്ളൂ. തീപ്പെട്ടിക്കൊള്ളി അടുക്കിപ്പെറുക്കി വെച്ചതു പോലെ ഒന്നിനു പിറകെ ഒന്നായി ഞങ്ങൾ കൂട്ടുകാർ പണിപ്പെട്ട് ഒറ്റക്കാലിന്മേൽ നിന്ന് കണ്ട ആ ചിത്രങ്ങൾ അന്നത്തെ ടി വി സ്ക്രീനിൽ ഇടക്കിടെ പ്രത്യക്ഷപ്പെടാറുള്ള കറുപ്പും വെളുപ്പും കലർന്ന കുത്തുകളെ പോലെ അവ്യക്തമായി മനസ്സിൽ കിടപ്പുണ്ട്. പക്വതയെത്തും മുൻപ് ചെയ്തു കൂട്ടിയതൊക്കെ പിന്നീടൊരിക്കൽ രാജ്യത്തിൻ്റെ മറ്റേതോ കോണിലിരുന്ന് ഇങ്ങനെ അയവിറക്കുമെന്ന് അന്നറിയില്ലല്ലോ!
ഓർമ്മകളിലെ വീടിൻ മേൽക്കൂരകൾക്ക് പോലും എന്തൊക്കെ കഥകളാണ്! ചില വീടുകൾക്ക് മുകളിൽ ഒന്നു രണ്ടു പേർ ആന്റിനയിൽ പിടിച്ച് തെക്കും വടക്കും തിരിക്കുകയും താഴെ നിന്ന് മറ്റൊരു കൂട്ടർ ‘ആ വന്നു, വന്നു’ ‘ശ്ശെ പോയി’ എന്നും മാറി മാറി പറയുന്നു, ആവേശകരമായ ക്രിക്കറ്റ് മത്സരങ്ങൾ കാണാനുള്ള ഒരുക്കത്തിൽ നിലക്കടല വറുത്തതും മറ്റും സ്വരുക്കൂട്ടി ഒരു ക്രിക്കറ്റ് സ്റ്റേഡിയത്തിലിരിക്കുന്ന അതേ ആവേശത്തോടെ ആസ്വദിക്കാൻ നാട്ടിലെ എല്ലാ ചെറുപ്പക്കാരും ഞങ്ങൾ കുട്ടികളും ഒത്തുകൂടി ഇരിക്കുന്നു. ശക്തമായ കാറ്റിൽ ഒരു വശത്തേക്ക് ഒടിഞ്ഞു തൂങ്ങിയിരിക്കുന്ന ആന്റിന കമ്പികളായിരുന്നു അന്നത്തെ ഏറ്റവും വലിയൊരു നൊമ്പരം.
ഞങ്ങളുടെ വീട്ടിൽ കറൻ്റ് കിട്ടിയത് ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു. ഒരു മണിക്കൂർ പ്രഖ്യാപിത പവർ കട്ടും അതിൽ കുറയാത്ത അപ്രഖ്യാപിത പവർ കട്ടും കിഴിച്ച് കിട്ടുന്ന അല്പ സമയത്തെ ഇരുട്ടിനെ വെളിച്ചമുള്ളതാക്കിയിരുന്ന അന്നത്തെ കറൻ്റ്. അതിന് മുൻപുള്ള ഓർമ്മകൾക്ക് ചിമ്മിണിക്കുടിൻ്റെ (മണ്ണെണ്ണ വിളക്കിന്റെ ) പ്രകാശം മാത്രമേ ഉള്ളൂ എങ്കിലും അവയ്ക്കാണ് തെളിമ കൂടുതൽ. പെരുമഴക്കാലത്തെ കൂറ്റാക്കൂറ്റിരുട്ടിൽ ആ ചിമ്മിനിക്കൂടിൻ്റെ ചുറ്റിലും ചുരുണ്ടു കൂടിയിരിക്കുമ്പോൾ ചുറ്റുമുള്ള തോട്ടിൻ കരയിൽ നിന്നും പേക്രോൻ തവളയും കീരാൻ കുടുക്കയും മത്സരിച്ചുള്ള കരച്ചിലായിരിക്കും. മഴ കുറഞ്ഞ സമയത്ത് പെട്രോമാക്സ് കത്തിച്ച് തവള പിടുത്തക്കാരിറങ്ങും.
ആദ്യ കാലങ്ങളിൽ ഞങ്ങളുടെ നാട്ടിൽ കറൻ്റുള്ള ഏക വീടുണ്ടായിരുന്നു, എല്ലാവരും ‘വാർപ്പിന്റവിട’ എന്ന് വിളിക്കുന്ന വീട്. ആ പേര് വരാൻ കാരണം നാട്ടിലെ ആദ്യത്തെ കോൺക്രീറ്റ് വീട് അതായിരുന്നു , ഞങ്ങളുടെ അറിവിൽ ആദ്യമായി ടെലിവിഷൻ വന്ന വീടും അതാണ്, എൺപതുകളിലെ കാര്യമാണ്. (ഇന്ന് നാട് മുഴുവൻ കോൺക്രീറ്റ് വീടുകളാണെങ്കിലും ഇന്നും വാർപ്പിന്റവിടെ എന്ന് പറഞ്ഞാൽ ആ വീട് മാത്രമാണ്). ഒരു മിനി തിയേറ്ററിൽ ഇരിക്കുന്ന ആൾക്കാരുണ്ടാകും, ഞങ്ങൾ കുട്ടിപ്പട്ടാളമായിരിക്കും അതിൽ ഭൂരിഭാഗവും.
പിന്നെ, രാത്രികാലങ്ങളിലെ മഹാഭാരതവും രാമായണവും കാണാൻ നാട്ടിലെ പ്രായം ചെന്ന ആൾക്കാരും കൂട്ടിനുണ്ടാകും. ഇന്നത്തെ പോലെ അയൽക്കാരുടെ കൂടെയോ മറ്റു നാട്ടുകാരുടെ കൂടെയോ വരുന്നതിനും പോകുന്നതിനും യാതൊരു വിധ അരക്ഷിതാവസ്ഥയും തോന്നാതിരുന്ന കാലം. കൂട്ടത്തിൽ മുതിർന്നവരായ ആരുടെയെങ്കിലും കയ്യിൽ ടോർച്ചു കാണും അല്ലെങ്കിൽ ഓലച്ചൂട്ട്. ആഹാ ഓലച്ചൂട്ടും വീശി കൂട്ടം കൂട്ടമായുള്ള ആ രാത്രി സഞ്ചാരം, പാലരെ കീഴിൽ തെയ്യം കാണാനും അങ്ങനെ തന്നെയായിരുന്നു പോക്ക്. നീണ്ടു കിടക്കുന്ന കണ്ടം കഴിഞ്ഞ് അറയുടെ താഴത്തെ പറമ്പിൽ എത്തിയാൽ ചൂട്ട് നിലത്തിട്ട് കെടുത്തും. തെയ്യവും നാടകവും കണ്ട് തിരികെയുള്ള നടത്തത്തിൽ ഏതെങ്കിലും വീട്ടിൽ നിന്നും ചൂട്ട് പിന്നെയും കത്തിക്കും. ഇതൊക്കെ അന്നത്തെ കുട്ടിയുടെ കൗതുക കാഴ്ചകൾ ആയിരുന്നു.
വൈദ്യുതീകരിച്ച വീട് ഒരു കൗതുകത്തോടെ നോക്കി കണ്ടിരുന്ന ഒരു കാലത്തിലൂടെ ജീവിച്ചു വളരാൻ കഴിഞ്ഞത് ഭാഗ്യമായിരുന്നോ അതോ… ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്, ഞാനടങ്ങുന്ന ഒരു തലമുറ ശരിക്കും ഭാഗ്യം ചെയ്തവരാണ് എന്ന്. ഒരു കൊച്ചു ടെലിവിഷനു മുന്നിൽ ഒരു പ്രദേശത്തെ മൊത്തം ആൾക്കാരെയും ആവേശപൂർവ്വം വരവേറ്റിക്കൊണ്ട് ഒരു വീട്ടുടമ നിങ്ങളുടെ നാട്ടിലും ഉണ്ടായിരുന്നു എങ്കിൽ, മഹാഭാരതവും രാമായണവും ഒരു തിയേറ്ററിൽ കാണുന്നത് പോലെ ജാതി മത പ്രായ ഭേദമന്യേ ആ വീട്ടുമുറ്റത്തിരുന്ന് നിങ്ങൾ ആസ്വദിച്ചിട്ടുണ്ടെങ്കിൽ, ചിത്രഗീതം, ചിത്രഹാർ പിന്നെ ഞായറാഴ്ച വൈകുന്നേരം 4 മണിയുടെ മലയാളം ചലച്ചിത്രം ഇവയൊക്കെ കാണാൻ ആവേശത്തോടെ കാത്തിരുന്ന ഒരു ബാല്യത്തിലൂടെ കടന്നു വന്നിട്ടുണ്ടെങ്കിൽ ഒരു കാര്യത്തിൽ നമുക്കെല്ലാം അഭിമാനിക്കാം… സ്വാർത്ഥതയില്ലാത്ത ഒരു കൂട്ടം പച്ച മനുഷ്യർ ജീവിച്ചിരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു വന്നിട്ടുള്ളത്.
വി സി ആർ വന്നപ്പോൾ ഓരോ കൂട്ടമായി പിരിവെടുത്ത് കാസറ്റ് കൊണ്ട് വന്ന് സിനിമ കാണുന്ന പരിപാടി ഉണ്ടായിരുന്നു. ചില ദിവസങ്ങളിൽ രണ്ട് സിനിമകളൊക്കെ കാണാനുള്ള ഭാഗ്യം ലഭിക്കും. ഈ പരിപാടിയൊക്കെ കാണാൻ പോകുന്നതിന് മുൻപ് ചെയ്തു തീർക്കാൻ ഒരു പാട് വീട്ടുപണികൾ കാണും. ഞായറാഴ്ച ഉശിരിത്തിരി കൂടിയിരിക്കും, അന്ന് ടി.വി യിൽ കുറെയേറെ പരിപാടിയല്ലേ!
തേജസ്വിനി പുഴ ഞങ്ങളെ തൊട്ടുരുമ്മി ഒഴുകുന്നുണ്ടെങ്കിലും അത്യന്തം ജലക്ഷാമം നേരിട്ട ഗ്രാമമായിരുന്നു ഞങ്ങളുടേത്. കുടിവെള്ളത്തിനും ദൈനംദിന ഉപയോഗത്തിനുള്ള വെള്ളത്തിനും കിലോമീറ്ററുകൾ താണ്ടിയ എൻ്റെ കുട്ടിക്കാലവും കൗമാരവും. തലച്ചുമടായി അന്ന് കൊണ്ടുവന്ന വെള്ളത്തിൻ്റെ ചിരസ്മരണയ്ക്കായി നെറ്റിയുടെ വലതു ഭാഗത്തായി തുന്നിക്കൂട്ടിയതിൻ്റെ പാടുണ്ട്. വൈകുന്നേരം കോളേജിൽ നിന്നും വന്ന് വെള്ളമെടുക്കാൻ പോയതായിരുന്നു. കോളേജിലെ വിശേഷങ്ങൾ വിസ്തരിക്കുന്ന ആവേശത്തിൽ വെള്ളം നിറച്ച ബക്കറ്റ് വലിച്ചു കയറ്റിയതായിരുന്നു; എന്താ സംഭവിച്ചതെന്ന് ഒരു നിമിഷത്തേക്ക് മനസ്സിലായില്ല. പിന്നീട് എന്താണ് നടന്നതെന്ന് നോക്കാൻ കിണറ്റിൽ എത്തി നോക്കിയപ്പോഴാണ് നെറ്റി പൊട്ടി ചോര തുള്ളികളായി വീഴുന്നത് കണ്ടത്; കയർ പൊട്ടി കപ്പി നെറ്റിയിലേക്ക് ആഞ്ഞു പതിച്ചതായിരുന്നു. എന്താണെന്ന് മനസ്സിലാകാതെ ചിരിക്കുന്ന ഞാനും എന്തു ചെയ്യേണ്ടു എന്ന് പേടിച്ചരണ്ടു നിൽക്കുന്ന കൂട്ടുകാരിയും ആളും ബഹളവും, പിന്നെ അന്നൊക്കെ എന്തു സംഭവിച്ചാലും ആദ്യം ഞങ്ങൾ ഓടി ചെല്ലുന്നത് നിലേശ്വരത്തെ ആസ്ഥാന ഡോക്ടറായ തമ്പുരാൻ്റടുത്താണ് (പേര് ഡോ രാജ എന്നാണെങ്കിലും ആരും അങ്ങനെ വിളിച്ചു കേട്ടിട്ടില്ല). അങ്ങനെ വെള്ളമെടുക്കാൻ പോയ ഞാൻ തമ്പുരാൻ ഡോക്ടറുടെ അഞ്ച് സ്റ്റിച്ചോടെ വീട്ടിലേക്ക് തിരിച്ചെത്തി. ഓർമ്മകൾക്കെന്തൊരു മധുര നൊമ്പരം!
കുറച്ച് വർഷങ്ങൾക്ക് ശേഷം ഞങ്ങളുടെ തൊട്ടടുത്ത വീട്ടിലും ഒരു ഗൾഫ്കാരനുണ്ടായി. പിന്നത്തെ ടി വി കാണൽ അങ്ങോട്ടേക്ക് മാറ്റി. ഏഷ്യാനെറ്റൊക്കെ വന്ന സമയം.
പതിയെ പതിയെ ഒരു ടി വി വാങ്ങാനുള്ള സംസാരമൊക്കെ വീട്ടിലും പൊങ്ങി തുടങ്ങി. ആഗ്രഹം ഇല്ലാത്തതു കൊണ്ടല്ലല്ലോ; അതിനു വേണ്ട സാമ്പത്തികം ഇല്ലാത്തതാണല്ലോ തടസ്സം. ഇന്നത്തെ പോലെ അല്ല, അന്നൊക്കെ മക്കൾ ഏതെങ്കിലും ആഗ്രഹം മനസ്സിൽ തോന്നിയാലും ആദ്യം ചിന്തിക്കുന്നത് അച്ഛന്റെ കയ്യിൽ അതിനും വേണ്ടിയുള്ള പണമുണ്ടോ എന്നാണ്. ജീവിക്കുന്ന ചുറ്റുപാടും അച്ഛനമ്മമാരുടെ കഷ്ടപ്പാടും കണ്ടു വളർന്ന ഒരു തലമുറ. അമിതമായ ഒരാഗ്രഹവും മനസ്സിൽ കൊണ്ടു നടക്കാത്ത മക്കൾ; മൂന്ന് മക്കൾക്കും നല്ല വിദ്യാഭ്യാസം നൽകുക എന്നത് മാത്രമായിരുന്നു ഞങ്ങളുടെ അച്ഛനമ്മമാരുടെ ഏക ലക്ഷ്യം.
അങ്ങനെ കുറെയേറെ കൂട്ടലും കിഴിക്കലും നടത്തിയതിനു ശേഷം ഞങ്ങളുടെ വീട്ടിലും ഒരു ടി വി വന്നു ചേർന്നു – ഒനിഡ, അന്നൊരു ഉത്സവം തന്നെ ആയിരുന്നു. അയൽ വീട്ടിലെ കാണികളിൽ പകുതി പേർ ഞങ്ങളുടെ തിയേറ്ററിലേക്ക് ഷിഫ്റ്റായി.
അന്നൊക്കെ ടി വി കാണാൻ കൂട്ടിന് ആൾക്കാരുണ്ടായാൽ എന്തൊരു സന്തോഷമാണ്! വീടിന്റെ നീളൻ ഇറയം നിറഞ്ഞുകവിഞ്ഞ് അടുക്കള വരെ എത്തും ചിലപ്പോൾ കാണികൾ. എന്നാലും വലിയ സന്തോഷത്തോടെയാണ് എല്ലാവരെയും വരവേറ്റിയിരുന്നത്. നിത്യേന വരുന്ന ആരെങ്കിലും വരാതിരുന്നാൽ വിളിച്ചു ചോദിക്കും; എന്തേ വരാഞ്ഞതെന്ന്. ലോക ഫുട്ബോൾ നടക്കുമ്പോൾ വീട് ഒരു സ്റ്റേഡിയമായി മാറും, സുഖമുള്ള ഓർമ്മകൾ. എന്റേതെന്നോ നിന്റേതെന്നോ ചിന്തിക്കാത്ത ഒരു ജനത, സുഖത്തിലും ദുഃഖത്തിലും നാട്ടിലുള്ള എല്ലാവരും ഒത്തൊരുമയോടെ കഴിഞ്ഞിരുന്ന കാലം.
ലോകം മാറി, സാങ്കേതികവിദ്യയുടെ വികാസം ലോക ജനതയുടെ വ്യക്തിഗത സാമൂഹിക ജീവിത ശൈലി തന്നെ മാറ്റി മറിച്ചിരിക്കുകയാണ്. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ എവിടെയിരുന്ന് വേണമെങ്കിലും സിനിമ കാണാം, ലോകത്തിന്റെ ഏത് കോണിലുമുള്ള പരിപാടികളും ലൈവായി ഒരു വിരൽ സ്പർശത്താൽ കൺമുന്നിൽ എത്തുന്നു. പക്ഷെ, പണ്ട് തോന്നിയിരുന്ന ആകാംക്ഷയും ആവേശവും കാത്തിരിപ്പും ഇന്നുണ്ടോ എന്ന് ചോദിച്ചാൽ നിസ്സംശയം ‘ഇല്ല’ എന്ന് ഉത്തരം പറയും. അന്നത്തെ കുഞ്ഞു പെട്ടിയിൽ നിന്നും ഇന്ന് സ്മാർട്ട് ടി വി യിൽ എത്തി നിൽക്കുന്നു. എന്നാൽ അര മണിക്കൂറിൽ കൂടുതൽ ടി വി ക്ക് മുന്നിൽ ഇരിക്കാൻ എനിക്ക് മടിയാണ്.ംഅല്ലെങ്കിലും അത് അങ്ങനെയാണല്ലോ; എന്താണോ നമുക്ക് സ്വന്തമായുള്ളത് അതിന് മൂല്യം കുറയും. എന്നും അപ്രാപ്യമായ ഒന്നിനോടായിരിക്കും അഭിവാഞ്ച കൂടുതൽ.
അന്നത്തെ നാടിനോടാണോ ഇന്നത്തെ നാടിനോടാണോ കൂടുതലിഷ്ടം എന്ന് സ്വയം ചോദിച്ചാൽ പണ്ടത്തെ നാടോർമ്മകൾക്കാണ് കൂടുതൽ മധുരമെന്നേ പറയാൻ കഴിയു. ഇനിയും എത്രയേറെ നാടോർമ്മകൾ ഓർമപ്പൂട്ട് തുറക്കാൻ കാത്തിരിക്കുന്നു.
#എൻ്റെനാട്
✍️©രതി രമേഷ്


18 Comments
ഇന്നാണ് ഈ പോസ്റ്റ് കണ്ണിൽ പെട്ടത്. ഇവിടെ കൂടിയിട്ട് അധികമായിട്ടില്ല. പൂർണ്ണമായും റിലേറ്റ് ചെയ്യാൻ പറ്റിയ എഴുത്ത്. മനസ്സ് നിറഞ്ഞു.Hugs.❤️❤️🥰
🥰🥰
നല്ല രചന.👍
എന്റെ കുറെ അനുഭവങ്ങൾ ഇതിനോട് ചേർന്നു നിൽക്കുന്നു. നാടിനോടും മലയാളത്തിനോടുമുള്ള സ്നേഹം ഓരോ വരികളിലും നിറഞ്ഞു തൂവി. എന്റെ മക്കൾ ജനിച്ചതും വളർന്നതും ഇന്ത്യക്ക് പുറത്താണ്. അവരെ, എന്നെ അമ്മ എന്ന് മാത്രം വിളിക്കാൻ പഠിപ്പിച്ചതും ഞങ്ങൾ വീട്ടിൽ മലയാളം സംസാരിക്കുന്നതും നാടിനോടും മലയാളത്തിനോടും ഉള്ള ഇഷ്ടം കൊണ്ടുതന്നെ.
അതിനാൽ ഈ എഴുത്തിനെ അതിന്റെ ആഴത്തിൽ മനസ്സിലാക്കാൻ പറ്റി.
നന്ദി, രതി 🙏❤️
ഒത്തിരി സ്നേഹം dear ❤️❤️
This writing touches all the nostalgic memories of each and every 1970-80 born Keralite. Written from heart, natural and graceful storytelling, and above all it communicates effortlessly with the reader. Congratulations
Thank you so much for your words of appreciation ❤️. Yes, we are those proud 70’s – 80’s kids
ആ പഴയ കാലത്തെ ഓർമ്മകളിലേക്ക് കൊണ്ടുപോയതിന് നന്ദി.
നല്ല എഴുത്ത്. എൻ്റെ ബാല്യകാലം ഓർത്തു പോയി. ആശംസകൾ
Thank you 😊
മനോഹരം. ഹൃദ്യമായ അവതരണം
ഓർമ്മകൾക്കെന്തു സുന്ധം ♥️🥰
സ്നേഹം 💖
സെയിം പിച്ച് . എൻ്റെ അതേ അനുഭവങ്ങൾ. നാടും ഭാഷയും മാറിയാലും ആ കാലഘട്ടത്തിൽ ജീവിച്ചവർക്കെല്ലാം ഇതേ അനുഭവം തന്നെയായിരിക്കും. നന്നായി എഴുതി. അഭിനന്ദനങ്ങൾ.
Nice
അതിമനോഹരമായ എഴുത്ത്❤️👌🌷
സ്നേഹം 💖
ഒത്തിരി നന്ദി വായനയ്ക്ക്
മനോഹരം. ഓർമ്മകളിലൂടെ ഒരു സഞ്ചാരം
അതെ; ഒരുമയുടെ കാലം.
നന്ദി വായനയ്ക്ക്🙏