ഇന്നലെ (നവംബർ 7) ദേശീയ അർബുദ ബോധവൽക്കരണ ദിനം. ഈ ദിനാചരണത്തിന്റെ പ്രസക്തി വിശദീകരിക്കുന്നതിനും അർബുദത്തെപ്പറ്റി നിങ്ങളെ ബോധവൽക്കരിക്കുന്നതിനും മുൻപായി എന്റെ ഒരു അടുത്ത സുഹൃത്തിനെ പരിചയപ്പെടുത്താം – ക്യാൻസറിനെ രണ്ടു തവണ പോരാടി തോൽപ്പിച്ച ഒരു ഉരുക്കു വനിത – സ്വീറ്റി * .
സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട ക്യാൻസർ വസ്‌തുതകൾ, ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ, പതിവായി ചെയ്യേണ്ട ടെസ്റ്റുകൾ എന്നിവ അറിയാൻ അവസാനം വരെ വായിക്കണം എന്ന് പ്രത്യേകം പറയട്ടെ ! പുരുഷ വായനക്കാരുടെ ശ്രദ്ധയ്ക്ക് – നിങ്ങളും ഈ വിവരങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്. നിങ്ങളുടെ ജീവിതത്തിലെ വനിതകളെ പരിചരിക്കാനും പിന്തുണയ്ക്കാനും ഈ അറിവുകൾ സഹായിക്കും.
കുതിച്ചുയരുകയല്ലാതെ മാർഗ്ഗമില്ല
ജീവിതത്തിൽ പ്രതിസന്ധികൾ വന്നാൽ പലരും നെഗറ്റീവായി ചിന്തിക്കും. പോരാടുമ്പോഴും ജീവിതം മുഴുവനായി ആസ്വദിക്കാൻ മറന്നുപോകും. സ്വീറ്റി വ്യത്യസ്‌തയാകുന്നത് അവിടെയാണ്. അവർ രോഗത്തെ ഒരു പോരാട്ടമായി കണ്ടു. അതോടൊപ്പം, ജീവിതത്തിന്റെ സൗന്ദര്യം ആസ്വദിക്കാനും മറന്നില്ല. എന്നെ അവരിലേക്ക് ആകർഷിച്ചതും അവരുടെ നിറഞ്ഞ ചിരിയും ഊഷ്‌മളമായ പെരുമാറ്റവുമാണ്.
ഞങ്ങൾ ഒരുമിച്ച് പല സ്ത്രീശാക്തീകരണ സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. അവരുടെ പക്വതയും സഹാനുഭൂതിയും ലോകപരിജ്ഞാനവും ജീവിതാനുഭവങ്ങളും എന്നെ എപ്പോഴും അത്ഭുതപ്പെടുത്തും.
നാൽപ്പതുകളിൽ ക്യാൻസറിനെതിരെ പോരാടുമ്പോൾ, ജീവിതത്തെ പൂർണ്ണമായി അംഗീകരിക്കാനും ആസ്വദിക്കാനും അവർ ശ്രദ്ധിച്ചു. രോഗത്തെ അതിജീവിച്ച ശേഷം, സ്വീറ്റി തന്റെ അനുഭവങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാൻ തുടങ്ങി. പ്രത്യേകിച്ച്, ക്യാൻസർ രോഗികൾക്ക് പ്രചോദനമാകാൻ. അവർ പറയുന്നത്, “ജീവിതം ഒരു പോരാട്ടമാണ്, പക്ഷേ നമ്മൾ എപ്പോഴും വിജയിക്കും” എന്നാണ്.
ഒരു അതിജീവന കഥ
2001ൽ 41-ാം വയസ്സിൽ ഒരു പ്രമുഖ അന്താരാഷ്ട്ര വിമാനക്കമ്പനിയിൽ ജോലിചെയ്യുമ്പോഴാണ് ക്യാൻസർ മുഖാമുഖം വന്നത്. രോഗനിർണയം കേട്ടപ്പോൾ സ്വീറ്റിയുടെ ലോകം തകർന്നു. ഒരു നിമിഷം കൊണ്ട് അവരുടെ ജീവിതം മാറിമറിഞ്ഞു. ഭയം, നിരാശ, ദേഷ്യം… എല്ലാ വികാരങ്ങളും അവരിൽ ഒന്നിച്ചു കലർന്നു. എന്നാൽ തന്റെ കുഞ്ഞുങ്ങളെ നോക്കി അവർക്ക് ഒരു ശക്തി ലഭിച്ചു. ‘ഞാൻ അവർക്കായി ജീവിക്കണം’ എന്ന് അവർ സ്വയം പ്രതിജ്ഞ ചെയ്തു. എന്ത് വിലകൊടുത്തും തോൽപിക്കണം; തന്റെ മനസ്സ് പറയുന്ന ഒഴികഴിവുകൾ വകവയ്ക്കാതെ മുന്നോട്ട് പോകണം എന്ന പാഠം അവരെ പഠിപ്പിച്ചത് ഈ രോഗമാണ്…
ചികിത്സ കഠിനമായിരുന്നു. കീമോതെറാപ്പിയുടെ ദുരിതങ്ങൾ സഹിക്കേണ്ടി വന്നു. മുടി കൊഴിഞ്ഞപ്പോൾ സ്വന്തം പ്രതിബിംബം അപരിചിതമായി തോന്നി. എന്നാൽ ഭർത്താവും കുടുംബവും അവർക്ക് ഒപ്പമുണ്ടായിരുന്നു. ‘അമ്മയ്ക്ക് ഒന്നും സംഭവിക്കില്ല’ എന്ന് കുഞ്ഞുങ്ങൾ പറയുമ്പോൾ അവർക്ക് ഒരു പുതിയ ഉന്മേഷം ലഭിച്ചു.
ഒരു മനുഷ്യനെ അങ്ങേയറ്റം പരീക്ഷിക്കുന്ന, ക്ഷീണിപ്പിക്കുന്ന ഈ രോഗം അവരെ കൂടുതൽ ശക്തയാക്കി. ശരീരം മാത്രമല്ല, മനസ്സും വേദനിച്ചു. പക്ഷേ, സ്വീറ്റി ഒരിക്കലും തളർന്നില്ല. തന്റെ മനസ്സിനെ ശക്തമാക്കി, ജീവിതത്തെ ആഘോഷിക്കാൻ തീരുമാനിച്ചു. ചികിത്സയുടെ ഏറ്റവും കഠിനമായ ഘട്ടങ്ങളിലും അവർ പ്രതീക്ഷ നഷ്ടപ്പെടുത്തിയില്ല.
കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണ അവർക്ക് വലിയൊരു ശക്തിയായി. ഉറ്റവരുടെ ചെറിയ സഹായം പോലും, ആ പ്രതികൂല സാഹചര്യത്തെ നേരിടാൻ ഒരാളെ എത്രത്തോളം സഹായിക്കുമെന്ന് അവർ മനസ്സിലാക്കി. അമ്മ അവരോടൊപ്പം താമസമാക്കി; ഭർത്താവ് എപ്പോഴും കൂടെയുണ്ടായിരുന്നു. ഉറ്റ സുഹൃത്താണ് നെടുംതൂണായി നിന്ന് കുഞ്ഞുങ്ങൾക്കായി പാചകം ചെയ്‌തിരുന്നതും അവരുടെ ആവശ്യങ്ങൾ നിറവേറ്റിയിരുന്നതും. സ്‌കൂളിലെ ടീച്ചർമാർ പോലും കുട്ടികളുടെ പഠിത്തകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തി. തൊഴിൽ സ്ഥലത്തെ മേലധികാരിയുടെ സഹകരണവും സ്വീറ്റിയെ ഒട്ടേറെ സഹായിച്ചു.
മനഃ കരുത്തും പോസിറ്റിവിറ്റിയും നിലനിർത്താൻ, സ്വീറ്റി പലപ്പോഴും യൂണിഫോമെടുത്ത് അണിയുമായിരുന്നുവത്രേ. മക്കൾക്കും ഇത് അമ്മ ആരോഗ്യവതിയാണെന്ന പ്രചോദനം നൽകിയിരുന്നു. കീമോതെറാപ്പി ബോൾ പോക്കറ്റിൽ വച്ച് അവർ ജോലിക്ക് പോകാറുണ്ടായിരുന്നു.
11 വർഷം മുമ്പ് സ്വീറ്റിയ്ക്ക് വീണ്ടും ക്യാൻസർ ഉണ്ടെന്ന് കണ്ടെത്തി, വീണ്ടും അതേ ചികിത്സയിലൂടെ അവർ കടന്നുപോയി, പക്ഷേ ഭാഗ്യത്തിന് 15 വർഷത്തിനുള്ളിൽ ക്യാൻസർ ചികിത്സ വളരെയധികം വികാസം പ്രാപിച്ചിരുന്നു. മാത്രമല്ല ഇത്തവണ കുട്ടികൾ വളർന്ന് കഴിഞ്ഞിരുന്നതിനാൽ ചികിത്സ എളുപ്പവുമായിരുന്നു.
വിലയേറിയ ഉൾക്കാഴ്ചകൾ
കീമോതെറാപ്പി ശാരീരികമായി മാത്രമല്ല, വൈകാരികമായും ബാധിക്കും എന്നാണ് സ്വീറ്റി സാക്ഷ്യപ്പെടുത്തുന്നത്. ചികിത്സ വളരെ കഠിനമായിരുന്നു. മുടി കൊഴിഞ്ഞു, ശരീരം ദുർബലമായി, മനസ്സ് തളർന്നു. പക്ഷേ, സ്വീറ്റി ഒരിക്കലും പ്രതീക്ഷ നഷ്ടപ്പെടുത്തിയില്ല.
എന്താണ് സ്വീറ്റിയെ ശക്തയാക്കിയത്?
- പോസിറ്റീവായ ചിന്ത: സ്വന്തം കഴിവുകളിൽ വിശ്വസിച്ചു. “ഞാൻ സ്വയം നഷ്ടപ്പെടുകയാണോ?” എന്ന തോന്നലുകളെ പോരാടി ജയിക്കുക.
- പ്രാര്‍ഥന: ദൈവത്തിൽ ഉറച്ച് വിശ്വസിച്ചു, ആത്മീയമായ ചിന്തകൾ വളർത്തി.
- കുടുംബത്തിന്റെ പിന്തുണ: കുടുംബാംഗങ്ങളും സുഹൃത്തുക്കളും എപ്പോഴും അവർക്കൊപ്പം ഉണ്ടായിരുന്നു. സഹായം തേടാൻ മടിക്കരുത്.
- ലൈഫ് കോച്ച്: കൈപിടിച്ചു മുന്നോട്ട് നയിക്കാനും പ്രചോദനമേകാനും മാനസികമായി ശക്തയാക്കാനും ഒരു ലൈഫ് കോച്ച് സ്വീറ്റിയെ സഹായിച്ചു.
64 വയസ്സ് ചെറുപ്പമായ സ്വീറ്റി ഇന്ന്, ഓങ്കോളജി കോച്ചിംഗിൽ വൈദഗ്ധ്യമുള്ള ഒരു ലൈഫ് കോച്ചാണ്. ക്യാൻസർ അതിജീവിച്ച അനുഭവം ഉപയോഗിച്ച് മറ്റുള്ളവരെ സഹായിക്കുകയാണ് ഇപ്പോൾ സ്വീറ്റി ചെയ്യുന്നത്.
രോഗികൾക്ക് പ്രചോദനമാകുകയും, അവരുടെ മനസ്സിനെ ശക്തമാക്കുകയും ചെയ്യുകയാണ് ലക്ഷ്യം. രോഗി മാത്രമല്ല, അവരെ പരിചരിക്കുന്നവരും അടുത്ത കുടുംബാംഗങ്ങളും വളരെയധികം വേദനകളിലൂടെയാണ് കടന്നുപോകുന്നത്; അതിനാൽ രോഗിക്ക് മാത്രമല്ല, പരിചരണം നൽകുന്നവർക്കും കുടുംബാംഗങ്ങൾക്കും പിന്തുണ ആവശ്യമാണെന്ന് അവർ ഊന്നിപ്പറയുന്നു.
അർബുദ ബോധവൽക്കരണം
2014 സെപ്റ്റംബറിൽ ഇന്ത്യൻ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹർഷ് വർദ്ധനാണ് ഈ ദിനാചരണം ആദ്യമായി പ്രഖ്യാപിച്ചത്. അർബുദത്തെ മുൻകൂട്ടി കണ്ടുപിടിക്കുന്നതിനും ക്യാൻസറിന് കാരണമാകുന്ന ജീവിതശൈലികൾ ഒഴിവാക്കാനുമായി എല്ലാ വർഷവും നവംബർ 7 ദേശീയ ക്യാൻസർ അവബോധ ദിനമായി ആചരിക്കുന്നു.
നോബൽ സമ്മാനം നേടിയ ശാസ്ത്രജ്ഞ മാഡം ക്യൂറിയുടെ ജന്മദിനമാണ് നവംബർ 7. 1867-ൽ പോളണ്ടിലെ വാർസോയിൽ ജനിച്ച മേരി ക്യൂറി ഇന്നും സ്‌മരിക്കപ്പെടുന്നത് റേഡിയം, പൊളോണിയം എന്നിവയുടെ കണ്ടുപിടിത്തത്തിനും ക്യാൻസറിനെതിരായ പോരാട്ടത്തിലെ സംഭാവനയ്ക്കുമാണ്. അവരുടെ പ്രവർത്തനങ്ങളാണ് ക്യാൻസർ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ന്യൂക്ലിയർ എനർജി, റേഡിയോ തെറാപ്പി എന്നിവയുടെ വികസനത്തിലേക്ക് നയിച്ചത്.

ചില വിലപ്പെട്ട അറിവുകൾ
ഒരു ക്യാൻസർ അവബോധ സെമിനാറിൽ കഴിഞ്ഞവർഷം പങ്കെടുത്തിരുന്നു. ഞാൻ മനസ്സിലാക്കിയ ചില കാര്യങ്ങൾ ഇവിടെ കുറിക്കട്ടെ… സ്ത്രീകൾ പതിവായി ചെയ്യേണ്ട ടെസ്റ്റുകളും മറ്റും ലേഖനത്തിന് താഴെ ചേർത്തിട്ടുണ്ട്.
(ഇത് ഒരു അവബോധം സൃഷ്ടിക്കാൻ മാത്രമാണ്. കേട്ടെഴുതിയതിൽ തെറ്റുകൾ കടന്നുകൂടിയിരിക്കാം. കൂടുതൽ വിവരങ്ങൾ അറിയാൻ അതാത് വിദഗ്ദ്ധ ഡോക്ടർമാരെയോ ആരോഗ്യപ്രവർത്തകരെയോ നേരിട്ട് കണ്ട് സംസാരിക്കുക.)
ഇന്ത്യയിലെ ക്യാൻസർ കണക്കിൽ 40 % ന് കാരണഹേതു പുകയിലയാണ്. 20 % അണുബാധ കൊണ്ടുണ്ടാവുന്നവയാണ് (ഉദാ: HPV മൂലമുണ്ടാകുന്ന ഗര്‍ഭാശയമുഖ ക്യാൻസർ). ഒഴിവാക്കാവുന്ന ഘടകങ്ങളാണ് 70 % ക്യാൻസറിനും കാരണമാകുന്നത്.
ജീവിതശൈലിയിലുള്ള മാറ്റങ്ങൾ ക്യാൻസറിന്റെ സാദ്ധ്യത കുറയ്ക്കാൻ ഉപകരിക്കും. പൊണ്ണത്തടി ഒഴിവാക്കുക, അരക്കെട്ടിനും ഇടുപ്പിനും തമ്മിലുള്ള അനുപാതം (Waist – Hip ratio) കുറയ്ക്കുക, ദിവസേന 30 മിനിറ്റെങ്കിലും ലഘുവ്യായാമം ശീലമാക്കുക, കൊഴുപ്പും ചുവന്ന ഇറച്ചിയും കഴിവതും കുറയ്ക്കുക, ഇറച്ചി കഴിക്കുന്നവർ ഭക്ഷണത്തിൽ ഫൈബർ കൂടുതൽ ഉൾപ്പെടുത്തുക എന്നിങ്ങനെയുള്ള മാറ്റങ്ങൾ നല്ലതാണ്.
ശ്വാസകോശാർബുദം മുൻകൂട്ടി കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. എന്നാൽ സ്‌തനാർബുദം, വായിലെ ക്യാൻസർ, ഗർഭാശയമുഖ ക്യാൻസർ, വൻകുടൽ/മലാശയ ക്യാൻസർ എന്നിവ നേരത്തെ കണ്ടുപിടിക്കാൻ സാധിക്കും, 95 % കേസുകളിൽ ഭേദമാക്കാനും സാധിക്കും.
സ്‌തനാർബുദം
കേരളത്തിൽ സ്‌തനാർബുദം കാണപ്പെടുന്നത് മൂന്നിലൊന്ന് സ്ത്രീകൾക്കാണത്രേ ! 50% സ്തനാർബുദ രോഗികൾ 50 വയസ്സിന് താഴെയുള്ളവരാണ് എന്നത് സങ്കടകരമായ വസ്‌തുതയാണ്. സ്തനത്തിലും കക്ഷത്തിലും പ്രത്യക്ഷപ്പെടുന്ന മുഴകൾ 90 % ആശങ്കയുണ്ടാക്കുന്നവയല്ല. പക്ഷേ, മുഴ കണ്ടെത്തിയാൽ ഒരു വിദഗ്ദ്ധ പരിശോധന എത്രയും വേഗം നടത്തേണ്ടത് ആവശ്യമാണ്. എന്താണ് സുരക്ഷിതം, എപ്പോഴാണ് ജാഗ്രത പാലിക്കേണ്ടത്, എങ്ങനെയാണ് സ്വയം പരിശോധന നടത്തേണ്ടത് എന്നിങ്ങനെയുള്ള ബോധവൽക്കരണം നൽകാൻ പ്രാപ്തരായ ആരോഗ്യപ്രവർത്തകർക്ക് സാധിക്കും.
ആദ്യത്തെ സ്റ്റേജിൽ മുഴയുടെ വലിപ്പം 1 cm ൽ താഴെ ആയിരിക്കുമ്പോൾ സാധാരണ നമുക്ക് സ്വയം കണ്ടെത്താൻ പറ്റാറില്ല. പക്ഷെ ക്ലിനിക്കൽ ബ്രെസ്റ്റ് എക്സാമിനേഷൻ നടത്തിയാൽ പരിശീലനം ലഭിച്ച വിദഗ്ദ്ധർക്ക് തീർച്ചയായും കണ്ടുപിടിക്കാനാവും. ഇങ്ങനെ കണ്ടെത്തിയാൽ ഭേദമാക്കാനുള്ള സാധ്യതയും ഏറെയാണ്. മുഴ 2.5 cm ആയി വളരാൻ ഏകദേശം പത്തുമാസമെടുക്കും. അതിനാൽ 30 വയസ്സ് കഴിഞ്ഞ സ്ത്രീകൾ ഓരോ 6 മാസം കൂടുമ്പോഴും അല്ലെങ്കിൽ കുറഞ്ഞത് വർഷത്തിലൊരിക്കൽ സ്തനപരിശോധന നടത്തേണ്ടതാണ്. 50 വയസ്സാകുമ്പോൾ ഒരു ബേസ് ലൈൻ മാമ്മോഗ്രാം എടുക്കാനും നിർദേശമുണ്ട്.
ഗർഭാശയമുഖ ക്യാൻസർ
8 മിനിറ്റിൽ ഒരിക്കൽ ഒരു മരണം എന്നതാണ് ഗർഭാശയമുഖ ക്യാൻസറിന്റെ (Cervical Cancer) ഇന്ത്യയിലെ നിരക്ക്. ഗർഭാശയമുഖ ക്യാൻസറിനെ പ്രതിരോധിക്കാൻ ഇന്ന് HPV വാക്‌സിൻ ലഭ്യമാണ്. 14 വയസ്സ് തികഞ്ഞ പെൺകുട്ടികൾക്ക് ഈ വാക്‌സിൻ എടുക്കാം. (ആദ്യത്തെ സംഭോഗത്തിന് മുൻപായി എടുക്കേണ്ടത്). ക്യാൻസർ സാധ്യത കണ്ടെത്താനായി HPV സ്ക്രീനിങ് പരിശോധന നടത്താവുന്നതാണ്. ബോധവൽക്കരണത്തിന്റെ അഭാവം, നിരക്ഷരത, ഭയം, വിലക്കുകൾ എന്നിവ കാരണം ഏകദേശം 50% ക്യാൻസറുകളും ഇന്ത്യയിൽ അവസാന ഘട്ടങ്ങളിലാണ് കണ്ടെത്തപ്പെടുന്നത്.
സ്ത്രീകൾ ചെയ്യേണ്ട കാര്യങ്ങൾ
കാലോചിതമായ കണ്ടെത്തൽ ജീവൻ തന്നെ രക്ഷപ്പെടുത്തിയേക്കാം. ക്യാൻസർ മുൻകൂട്ടി കണ്ടെത്താനായി സ്ത്രീകൾ ചെയ്യേണ്ട ചില കാര്യങ്ങൾ ചുരുക്കിപ്പറയട്ടെ…
- 14 – 15 വയസ്സാകുമ്പോൾ HPV വാക്‌സിൻ
- 20 വയസ്സിനും 30 വയസ്സിനും ഇടയ്ക്ക് സ്‌തന അവബോധം ലഭിക്കാനായി ക്ലിനിക്കൽ ബ്രെസ്റ്റ് എക്സാമിനേഷൻ
- 25 വയസ്സിൽ HPV സ്ക്രീനിങ്. 65 വയസ്സ് വരെ ഓരോ 5 വർഷവും ചെയ്യണം.
- 30 മുതൽ കൊല്ലത്തിൽ ഒരിക്കലെങ്കിലും ക്ലിനിക്കൽ ബ്രെസ്റ്റ് എക്സാമിനേഷൻ
- 50 വയസ്സിൽ ബേസ് ലൈൻ മാമ്മോഗ്രാം
- 50 നു ശേഷം 3-5 വർഷം കൂടുമ്പോൾ മാമ്മോഗ്രാം
അർബുദത്തെ ഭയക്കേണ്ടതില്ല; പക്ഷേ എത്രയും വേഗം കണ്ടുപിടിക്കുക എന്നത് പ്രധാനമാണ്. അർബുദം ബാധിച്ചവർക്കും അതിനെ പോരാടി ജയിക്കാനാകും !
എഴുത്ത്: ദീപ പെരുമാൾ
* സ്വകാര്യതയ്ക്കായി പേര് മാറ്റി ഉപയോഗിച്ചിരിക്കുന്നു.


2 Comments
വിലയേറിയ വിവരങ്ങൾ.
🙂 🙂