നല്ല മഴ
ഒരു ആലസ്യത്തോടെ പുതപ്പു മാറ്റി എണീറ്റു മൂന്നു നാലു ദിവസമായി ചര്യകളൊക്കെ തെറ്റിയിരിക്കുന്നു പതിവുള്ള നടത്തം പോലും ഒന്ന് പുറത്തിറങ്ങാതെ പറ്റില്ലെന്ന് ആയിരിക്കുന്നു ഒരു തിക്കുമുട്ടൽ. “ചായ മേശമേൽ വെച്ചിട്ടുണ്ട് വിത്തൌട്ട് ആണേ” അസ്ന അടുക്കളയിൽ നിന്ന് ഉറക്കെ വിളിച്ചു പറഞ്ഞു.
അസ്നാടെ ചായ എത്ര വേണമെങ്കിലും കുടിക്കാം പക്ഷെ ആലികുട്ടിക്കാടെ ഒരു ചായ കിട്ടിയില്ലെങ്കിൽ ആ പീടികയിൽ കയറി രണ്ടു നാട്ടു വർത്തമാനം പറഞ്ഞില്ലെങ്കിൽ ഒരു ഇടങ്ങേറാണ് വീട്ടിലും ആലികുട്ടിയുടെ പീടികയിലും ഒരേ പത്രമാണ് എന്നാലും വീട്ടീന്ന് കാണാത്ത വാർത്തകളൊക്കെ ആ പീടികയിലെ പത്രത്തിൽ കാണാം ഷമീർ പറയുന്നത് പോലെ അത് ആലികുട്ടിയുടെ കറാമതാണ്…
മഴ ഒരല്പം തോർന്നിരിക്കുന്നു ഞാൻ തിടുക്കത്തിൽ പുറത്തേക്കിറങ്ങി. പഞ്ചാര വാങ്ങാൻ മറക്കണ്ട ട്ടാ എന്നൊരു അശരീരി അവിടെ മുഴങ്ങി. ഇവളിതൊക്ക എങ്ങനെ അറിയുന്നു. എന്റെ പോക്കും വരവുംമെല്ലാം അവൾക്ക് കാണാപാഠമാണ്..
പഞ്ചസാര വാങ്ങൽ ഒരു ലക്ഷ്യമാക്കി നടന്നു. പിന്നെ തോന്നി കുറച്ചു കൂടി നടക്കാമെന്ന്. ദിവസവും ഇരുപത് മിനിറ്റ് നടക്കണമെന്നത് വാസു ഡോക്ടറുടെ കർശന നിർദ്ദേശമാണ്. തടി കൂടുന്നു പ്രഷറും. രണ്ടും കുറക്കാനുള്ള ഡോക്ടറുടെ കുറുക്കു വഴി.
മുക്കണ്ടത്തു കുഴിയിലെ നെൽ പാടങ്ങളിൽ മുഴുവൻ വെള്ളം നിറഞ്ഞു കിടക്കുന്നു കളി സ്ഥലത്തെ അടയാള പെടുത്താനെന്ന വണ്ണം ഉയർന്നു നിൽക്കുന്ന ഗോൾ പോസ്റ്റുകൾ,
ചൂണ്ടലിനറ്റവും പിടിച്ചു തപസ്സിരിക്കുന്ന കുട്ടികൾ.
വഴിയോര കാഴ്ചകൾ നന്നായി ആസ്വദിച്ചു കൊണ്ട് തന്നെ നടന്നു പുന്നയൂർക്കുളത്തിന്റെ സുകൃതം കഥകളുടെ രാജകുമാരി കമലാ സുരയ്യയുടെ തറവാടായ നാലാപ്പാട്ടും കഴിഞ്ഞു ആൽത്തറയിൽ എത്തിയപ്പോഴാണ് ചുരുങ്ങിയത് നാലു കിലോമീറ്റർ എങ്കിലും നടന്നു കാണും എന്ന ബോദ്യം ഉണ്ടായത്
ഏതായാലും ഇത് വരെ എത്തിയതല്ലേ ഇന്ന് ആലികുട്ടിയുടെ ചായക്ക് ലീവ് അങ്ങനെ അമ്പാടിയിൽ നിന്ന് ഒരു ചായയും കുടിച്ചു തിരിച്ചു പോരാൻ തുടങ്ങുമ്പോഴാണ് ശവമഞ്ചവും വഹിച്ചു കൊണ്ടുള്ള ആ ആൾക്കൂട്ടത്തെ കണ്ടത്
പരിചയ മുഖങ്ങൾ ഒട്ടേറെയുണ്ട് ആ സംഘത്തിൽ ആരായിരിക്കും മരിച്ചത്?
മരണ വിവരം അറിഞ്ഞില്ലല്ലോ…
ഒരു ഖേദത്തിനു ഇട വരരുത്….
ഒപ്പം കൂടുക തന്നെ
ആറ്റുപുറം ശ്‌മശാനം…
ആളെ കണ്ടു. തെങ്ങു കയറുന്ന കോരേട്ടൻ. സ്വാഭാവിക മരണം, പ്രായം എൺപതു കഴിഞ്ഞിരിക്കുന്നു. ഞാൻ ഒരല്പം അകന്നു മാറി നിന്നു
ആത്‌മാക്കൾ എന്നത് മിഥ്യയാണെന്നു നല്ല ബോധ്യമുണ്ട്. എങ്കിലും ശ്മശാനത്തെ എനിക്ക് ഭയമാണ്. ആ പരിസരത്തു എത്തുമ്പോൾ എന്നോ വായിച്ചു മറന്ന അപസർപ്പക കഥാപാത്രങ്ങൾക്കു ചിലപ്പോൾ ഞാൻ രൂപവും ഭാവവും കൊടുക്കുമെന്ന് എനിക്ക് തന്നെ പേടിയുണ്ട്. മനസ്സിന് അത്ര കട്ടിയൊന്നുമില്ലന്നെ..
ചെറുപ്പത്തിലേ ചില ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ മനസ്സിൽ കിടന്നു പുകയുന്നുണ്ട്. പലരോടും പറഞ്ഞു നോക്കി ആരും വിശ്വസിച്ചില്ല. അല്ലെങ്കിൽ ആ പറച്ചിലിനെ മുഖവിലക്കെടുത്തില്ല. അന്ന് പള്ളിക്കുളത്തിൽ കണ്ട ആ രൂപം. അതെന്തായിരുന്നു? തെളിഞ്ഞ നീല വെള്ളത്തിൽ ഞാൻ കണ്ട സ്നാനം.
അതൊരു മനുഷ്യൻ ആയിരുന്നില്ല ഉറപ്പ്… പ്രകാശിക്കുന്ന നീല കണ്ണുകൾ.
വട്ട മുഖം. ചുറ്റിലും പരന്നു കിടക്കുന്ന നീളമുള്ള ചുരുണ്ട മുടിയിഴകൾ.
അത് മാത്രമോ ഇടവഴിയിലെ കുടമ്പുളി ചുവട്ടിലെ പേടി പെടുത്തുന്ന ആ നിശബ്ദത സൃഷ്ടിച്ചത് ആരായിരുന്നു. ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ
മരണം എത്ര ക്ഷണികമാണെന്നു ഞാൻ ഓർക്കുകയായിരുന്നു
വെട്ടി പിടിച്ചതും കവർന്നെടുത്തതും മരണമെന്ന ഈ കാത്തിരിപ്പിനു വേണ്ടിയാകണം
ഒടുവിൽ രാജാവും ഭടനും പ്രജയും എല്ലാം ഒരേ മണ്ണിൽ…
ഇരുട്ടറയിൽ…
അപ്പേട്ടനെയും സംസ്കരിച്ചത് ഇവിടെ തന്നെയാണ് എന്ന് ഞാൻ പെട്ടെന്ന് ഓർത്തു. എന്റെ അയല്ക്കാരനും അച്ഛന്റെ സുഹൃത്തുമാണ് അപ്പുവേട്ടന്‍… ഒരു പക്ഷെ ആത്‌മാക്കൾ എന്നത് സത്യമാണെങ്കിൽ അപ്പേട്ടന്റെ ആത്‌മാവും ഇവിടെ ഉണ്ടാകും..
പിന്നെയും ചിന്തകൾ വഴി മാറുന്നുണ്ട് ആത്മാവേ.. വെറുതെ ആളെ പേടിപ്പിക്കാൻ ഓരോ കഥകൾ
ഞാൻ തിരിച്ചു നടന്നു
***********************
ദൂരെ നിന്നെ ആളെ കണ്ടു.
ബസും സമയവും പറഞ്ഞത് കാരണം നേരെ ചെന്ന് അപ്പുവേട്ടനല്ലേ എന്ന് ചോദിക്കേണ്ട താമസമേ ഉണ്ടായിരുന്നുള്ളൂ. അയാളുടെ തോള്‍ സഞ്ചി വാങ്ങി പിടിക്കാനുള്ള എന്റെ ശ്രമത്തെ സ്നേഹപൂർവ്വം അപ്പേട്ടൻ നിരുൽസാഹപെടുത്തി.
അപ്പുവേട്ടന്‍ ഈ മന്ദലംകുന്ന് വിട്ടു പോയിട്ട് കാലമേറെ കഴിഞ്ഞിരിക്കുന്നു ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചിട്ടുണ്ട് അച്ഛന്‍ പറഞ്ഞിട്ടുള്ള അറിവാണ്. പണ്ടെങ്ങോ ദാരിദ്രം അതിന്റെ ഉച്ചസ്ഥായിയില്‍ നില്ക്കുന്ന സമയത്താണ് അച്ഛനും അപ്പുവേട്ടനും കൂടി ജോലി തേടിയിറങ്ങിയത്.
കുറച്ചു കാലം കഴിഞ്ഞു അച്ഛൻ തിരിച്ചു വന്നു അപ്പേട്ടൻ ഉലകം ചുറ്റി. പിന്നീട് അതിനെ പറ്റി അപ്പേട്ടൻ പറഞ്ഞത് ഒരു മണിവൈദ്യരുടെ കൂടെ ആയിരുന്നു താൻ എന്നാണ്. ഒരു ഒഴിവു ദിവസത്തില്‍ കോട്ട മൈതാനം കാണാന്‍ പോയതായിരുന്നു. അപ്പുവേട്ടൻ അവിടെ വെച്ചാണ് മണിയാശാന്‍ എന്ന് ആളെ പരിച്ചയപെടുന്നത്
ആള്‍ ഒരു ഒറ്റമൂലി വൈദ്യനാണ്.
പരസ്പരം പരിചയപെട്ടു കഴിഞ്ഞപ്പോള്‍ വൈദ്യര്‍ ഒറ്റ ചോദ്യം.
“എനിക്ക് ഒരാളെ വേണം തനിക്കെന്റെ കൂടെ പോരാമോ?”
അങ്ങനെ തുടങ്ങിയ ഉലകം ചുറ്റല്‍.
വൈദ്യരുടെ മരണ ശേഷവും അത് തുടർന്നു കുറെയേറെ വൈദ്യവും പല ഭാഷകളും പഠിച്ചു.
അപ്പേട്ടനെ പോലെ മഴയും വിരുന്നുകാരനായി.
നല്ല അത്യുഗ്രന്‍ മഴ..
ആ ഒറ്റ മഴ കൊണ്ട് തന്നെ കുളിക്കാനും നനക്കാനും ഉപയോഗിക്കുന്ന ചെറൂക്ക് നിറഞ്ഞു കവിഞ്ഞു. ഒരു പതിനൊന്നു വയസ്സുകാരന്റെ ഉയരത്തിനെക്കള്‍ അധികം. ചിരപരിചിതമായിരുന്ന ആ കുളം അന്നൊരു ദിവസത്തേക്ക് എനിക്കപരിചിതമായി തീർന്നു.
കുളിക്കാനുള്ള ആവേശത്തിലോ,
അപ്പേട്ടന്‍ കൂടെയുള്ള സന്തോഷത്തിലോ ഞാനെടുത്തു ചാടിയത് എന്നെക്കാള്‍ ഉയരമുള്ള വെള്ളത്തിലേക്കായിരുന്നു
ദുരൂഹതകള്‍ ഒരുപാടു നിറഞ്ഞ ചെറൂക്ക്. കഥകൾക്ക് ഒരു കുറവുമില്ല. കടവിലെ കാപ്പിരിയുടെ കുളി സ്ഥലമാണത്. വെള്ളിയാഴ്ചയുടെ രാത്രി യാമങ്ങളിൽ കാപ്പിരിയെ കണ്ടവരുണ്ട്
തെളിഞ്ഞ വെള്ളം പെടുന്നനെ കലങ്ങി മറിയും ചുഴി രൂപപ്പെടും അങ്ങനെ ഒരു ചുഴിയിൽ നിന്നാണത്രെ ഭീമാത്താക്ക് നിധി കിട്ടിയത്. അറിയാകഥകളും പറയാൻ പാടില്ലാത്ത കഥകളും ഇനിയും ഏറെയുണ്ടത്രേ! എന്തായാലും ചെറൂക്കിനു പറയാന്‍ ഒരു കഥ കൂടി കിട്ടി.
ചെറൂക്കിലെ പകുതി വെള്ളവും ഇവന്‍ കുടിച്ചു വറ്റിച്ചു എന്ന് പിന്നീടു എപ്പോഴോ കളിയാക്കിയിട്ടുണ്ട് അപ്പേട്ടന്‍ ….
പിന്നീട് അങ്ങോട്ട് ചരിത്രവും കഥയുമായി വർഷങ്ങളോളം എന്റെ വൈകുന്നേരങ്ങളും ഒഴിവു സമയങ്ങളും സജീവമാക്കിയത് അപ്പേട്ടനായിരുന്നു. ഒടുവിൽ അപ്പേട്ടനും ദൈവത്തിന്റെ വിളിക്ക് ഉത്തരം നൽകി. അക്കാലത്തു അതൊരു ശൂന്യത ആയിരുന്നു ഒരു വിടവ്…
അപ്പേട്ടന്റെ കഥ പറഞ്ഞു അബ്ദുള്ളക്കാടെ പീടിക എത്തിയത് അറിഞ്ഞില്ല. വീണ്ടും ഒരു മഴക്കുള്ള കോളുണ്ട്. പഞ്ചസാര വാങ്ങി ഞാൻ തിരിച്ചു നടന്നു മഴ വരുന്നതിനു മുൻപ് വീട്ടിലെത്തണം
ഓർമ്മകൾ അവസാനിക്കുന്നില്ല…
പക്ഷെ വീടെത്തിയിരിക്കുന്നു.
ഞാൻ ഒരു നോട്ട് ബുക്ക് എടുത്തു അപ്പേട്ടന്റെ കഥ എഴുതാനിരുന്നു.
“തുടങ്ങിയോ വീണ്ടും അസുഖം” എന്റെ എഴുത്തിനെ കുറിച്ചുള്ള സഹധർമ്മിണിയുടെ വിലയിരുത്തലാണ്.
ഒരു ചെറു ചിരിയോടെ അപ്പേട്ടന്റെ കഥയുടെ ആദ്യ വാചകം എന്തായിരിക്കണമെന്ന് ആലോചിച്ചു ഞാൻ ആ ചാരു കസേരയിൽ ചാരിയിരുന്ന് ചിന്താമഗ്നനായി മെല്ലെ കണ്ണുകളടച്ചു….
ഫൈസൽ മന്ദലാംകുന്ന്


1 Comment
മനോഹരം