കുട്ടികളുടെ ക്ഷേമത്തിലും സ്വാതന്ത്ര്യത്തിലും വിദ്യാഭ്യാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനായി സംഘടിപ്പിക്കുന്ന ദിനാചരണമാണ് ശിശുദിനം. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമാണ് ശിശുദിനമായി ആഘോഷിക്കുന്നത്.
1889 നവംബര്‍ 14 ആം തിയതിയാണ് അദ്ദേഹം ജനിച്ചത്. കുട്ടികളുടെ ഇഷ്ട ചങ്ങാതിയായിരുന്നു നെഹ്‌റു. അതിനാലാണ് ഈ ദിവസം ശിശുദിനമായി ആചരിച്ചുവരുന്നത്.
ചാച്ചാജി എന്ന ഓമനപ്പേരിനാല്‍ നെഹ്‌റു എന്നും ഓര്‍മ്മിക്കപ്പെടുന്നു. ആഘോഷങ്ങള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നൊരു വ്യക്തിയായിരുന്നു ചാച്ചാജി. കുട്ടിക്കാലത്ത് ജന്മദിനം ആണ്ടിലൊരിക്കലേ എത്താറുള്ളല്ലോ എന്ന പരിഭവക്കാരനായിരുന്നു.
അന്ന് അണിയുന്ന പ്രത്യേകതരം വസ്ത്രങ്ങളും തനിക്ക് ലഭിക്കുന്ന സമ്മാനങ്ങളും അന്നത്തെ വിശേഷപ്പെട്ട പാര്‍ട്ടിയും ഇനിയും ഒരു വര്‍ഷം കഴിഞ്ഞുമാത്രമേ എത്തുകയുള്ളല്ലോ എന്ന പരാതി കുട്ടിയായ നെഹ്‌റുവിനുണ്ടായിരുന്നു. അതിന് പിതാവ് കണ്ടുപിടിച്ച പരിഹാരമായിരുന്നു വര്‍ഷത്തില്‍ മൂന്ന് പിറന്നാള്‍ എന്നത്. ഹിജ്‌റ വര്‍ഷം, ശകവര്‍ഷം തുടങ്ങിയ കലണ്ടര്‍ അനുസരിച്ച് വരുന്ന പിറന്നാളുകളും ആഘോഷിച്ച് പരിഹാരം കണ്ടെത്തുകയായിരുന്നു പതിവ്.
ചെറിയ കുട്ടിയായിരിക്കുമ്പോഴേ നെഹ്‌റു നല്ല വായനാശാലിയും ബുദ്ധിമാനും ആയിരുന്നു. നെഹ്‌റുവിനെ വിദ്യാഭ്യാസത്തില്‍ ഏറെ സ്വാധീനിച്ചത് എഫ് ടി ബ്രൂക്ക് എന്ന അധ്യാപകനായിരുന്നു. അങ്ങനെയാണ് വിദേശഭാഷാ സാഹിത്യത്തിലേയ്ക്ക് അദ്ദേഹം ആകൃഷ്ടനാകുന്നത്.
The Discovery of India, An Auto biography, Mahatma Gandhi, Soviet Russia. The Unity of India, Bunch of old letters തുടങ്ങിയ അനേകം കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.
പാശ്ചാത്യജീവിതം ഇഷ്ടപ്പെട്ടിരുന്ന ആളായിരുന്നു അദ്ദേഹത്തിന്റെ പിതാവായ മോത്തിലാല്‍ നെഹ്‌റു. അതുകൊണ്ടുതന്നെ ഏക മകനെ ഇംഗ്ലണ്ടില്‍ അയച്ച് പഠിപ്പിച്ചു.
1905 ല്‍ ഇംഗ്ലണ്ടിലെ ‘ഹാരോ’ സ്‌കൂളില്‍ ചേര്‍ന്നു. കേംബ്രിഡ്ജിലെ ട്രിനിറ്റി കോളജില്‍ നിന്ന് ബിരുദമെടുത്തു. ലണ്ടനിലെ ഇന്നര്‍ ടെമ്പിളില്‍ നിന്ന് ബാരിസ്റ്റര്‍ ബിരുദവും നേടിയശേഷം ഇന്ത്യയില്‍ തിരിച്ചെത്തി.
1912 ല്‍ അലഹബാദില്‍ അഭിഭാഷകനായി ഔദ്യോഗിക ജീവിതമാരംഭിച്ചു. 1916 ല്‍ വിവാഹിതനായി. ആ വര്‍ഷം ലക്‌നൗവില്‍ വച്ച് നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ വച്ചാണ് ആദ്യമായി ഗാന്ധിജിയെ കണ്ടുമുട്ടിയത്.
1920 ല്‍ നിസഹകരണ പ്രസ്ഥാനത്തിലൂടെ ഗാന്ധിജിക്കൊപ്പം സജീവ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയും സ്വാതന്ത്ര്യസമരത്തിന്റെ മുന്നണി പോരാളികളില്‍ ഒരാളായി മാറുകയും ചെയ്തു.
1947 ആഗസ്റ്റ് 15 ആം തിയതി സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത അധികാരമേറ്റ അദ്ദേഹം 1947 മുതൽ 1964 വരെയാണ് ഇന്ത്യയെ നയിച്ചത്. 1962 നുശേഷം നെഹ്രുവിന്റെ ആരോഗ്യം ക്ഷയിക്കാൻ തുടങ്ങി. അദ്ദേഹം ഏറെ വിശ്വാസമർപ്പിച്ച ചൈന നടത്തിയ ചതിയാണ് അദ്ദേഹത്തിന് പെട്ടെന്ന് രോഗം ബാധിച്ചതെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നുണ്ട്.
1964 ൽ നെഹ്രുവിന് ഹൃദയാഘാതമുണ്ടായി. കാശ്മീരിൽ നിന്നും തിരിച്ചുവന്ന ഉടനെയായിരുന്നു ഇത്. തുടർന്ന് 1964 മെയ് 27 ആം തിയതി അദ്ദേഹം അന്തരിച്ചു.
അന്നേ ദിവസം ഉച്ചക്ക് രണ്ട് മണിക്ക് നെഹ്രുവിന്റെ മരണം ലോക സഭയിൽ ഔദ്യോഗികമായി സ്ഥിരീകരിച്ചു. യമുനാനദിയുടെ കരയിലുള്ള ശാന്തിവനത്തിൽ ഹൈന്ദവാചാരങ്ങളോടെ അദ്ദേഹത്തിന്റെ മരണാനന്തരകർമ്മങ്ങൾ നടത്തി. ഏതാണ്ട് 15 ലക്ഷത്തോളം ജനങ്ങളാണ് നെഹ്രുവിന് ആദരാഞ്ജലി അർപ്പിക്കാനെത്തിയത്.
ഒരു ശിശുദിനം കൂടി കടന്നുപോകുമ്പോള്‍ ചാച്ചാജി എന്ന റോസാപ്പൂ അപ്പൂപ്പനെ നമുക്കൊരിക്കല്‍ക്കൂടി ഓര്‍മ്മിക്കാം.
-ശുഭം-

