സ്കൂട്ടറിൽ അഞ്ജന ഓഫീസിൽ നിന്നും ഫ്ലാറ്റിലേക്ക് തിരിച്ചു. തൻ്റെ നിറഞ്ഞ കണ്ണുകൾ ആരും കാണാതെയിരിക്കാൻ അവൾ കറുത്ത കണ്ണട ധരിച്ചു. പ്രണവുമായുള്ള പ്രണയബന്ധം കോളേജിൽ വച്ച് തുടങ്ങിയതാണ്. പ്രണയിച്ചപ്പോൾ അവൻ ജാതിയും മതവുമൊന്നും ചോദിച്ചില്ലല്ലോ. ഇപ്പോൾ വർഷങ്ങൾക്ക് ശേഷം ആ ബന്ധം ഉപേക്ഷിക്കാൻ അവന് മതമൊരു കാരണമായിരിക്കുന്നു.
“മമ്മിയ്ക്ക് ഇഷ്ടമാകില്ല നിന്നെ, അപ്പച്ചൻ വളരെ റിലീജിയസായ വ്യക്തിയാണ് ” എന്നൊക്കെയായിരുന്നു അവൻ്റെ മുട്ടാപ്പോക്ക് ന്യായങ്ങൾ..
“പ്രണവ്, നീ കാലിൽ എണ്ണയും തേച്ചു എന്റെ പിറകെ നടന്നപ്പോൾ അതൊന്നും ഓർത്തില്ലേ. “
എത്ര നല്ല വിവാഹാലോചനകൾ വന്നതാണ് തനിക്ക്, അപ്പോഴൊക്കെ ഓരോന്ന് പറഞ്ഞു അവൾ ഒഴിവാക്കി. ഒടുവിൽ അവൻ അവളെ ഉപേക്ഷിച്ചു പോയി. ഇന്ന് വൈകിട്ട് അവൻ അവസാന സന്ദേശം അയച്ചിട്ട്, എന്നന്നേക്കുമായി അവളെ ബ്ലോക്കും ചെയ്തു. അവിടെ തീർന്നു അവരുടെ എട്ടു വർഷത്തെ പ്രണയം.
പോകുന്ന വഴിക്കു അവൾ വിദേശ മദ്യ ഷോപ്പിൽ കയറി ഒരു വോഡ്ക വാങ്ങി, മെഡിക്കൽ ഷോപ്പിൽ നിന്നും ഉറക്ക ഗുളികയും വാങ്ങി.
ആദ്യമായിട്ടാണ്… ഇങ്ങനെ മരിയ്ക്കാൻ ധൈര്യം വേണം, കള്ള്
കുടിയ്ക്കേണ്ടതെങ്ങനെയെന്നറിയില്ല. അളവുകോലൊന്നുമില്ലാതെ കുറച്ചു വോഡ്കയും വെള്ളവും മിക്സ് ചെയ്തു അവൾ സിപ് ചെയ്തു. കുറെയായപ്പോൾ തലക്കൊരു തരിപ്പ്, ആകെയൊരു രസം. രണ്ടാമത്തെ മിക്സിങ്ങിനിടയിൽ മഴ പെയ്തു തുടങ്ങി. നിമിഷനേരം കൊണ്ട് ഫ്ലാറ്റിന് മുന്നിലെ റോഡ് വിജനമായി.
രണ്ടാമത്തെ മിക്സ് ഒറ്റ വലിക്ക് കുടിച്ചു, ബാല്ക്കണിയിലൂടെ ഓപ്പൺ ടെറസിലേയ്ക്ക് അവളിറങ്ങി. പിന്നെ മഴയുടെ താളത്തിനൊപ്പം നൃത്തം ചെയ്തു. എതിർവശത്തെ റോഡിൽ മഴ നനഞ്ഞ് നിന്ന സുന്ദരനായൊരു ചെറുപ്പക്കാരൻ,
” കയറിപ്പോ കുട്ടീ, തെന്നി വീഴും, മിന്നലുണ്ട് “
വിളിച്ചു പറയുന്നത് കേട്ട് അവൾക്കു ചിരി വന്നു.
“ഇവനാരാണ്. “
പാത്രിരാത്രി വരെ കുടിയും മഴയും നൃത്തവും തുടർന്നു. അവൾ പ്രണവിനെ മറക്കാൻ ശ്രമിച്ചു. തനിക്കു വേണമൊരു ശാന്തമായ ജീവിതാവസാനം.
അവൾ പേനയും പേപ്പറുമെടുത്ത് ഒരു പുരുഷൻ്റെ മുഖം വരച്ചു, തന്നോട് മഴയത്തു നിന്നും കയറി പോകാൻ പറഞ്ഞ ആ സുന്ദര രൂപം മനസ്സിൽ തെളിഞ്ഞു. വെളുത്തു നീണ്ട മുഖവും നീണ്ട താടിയും ഉള്ള അയാളാരാണ്. അയാളുടെ ആരാണ് താൻ, തന്റെ കാര്യത്തിലെന്തിനാണ് അയാൾ ഇടപെടുന്നത്. ആ മുഖം മനസ്സിൽ നിന്നും പോകുന്നില്ല.
അയാളാരാണ്? തന്റെ കാമുകനാണോ? താൻ വീണാലെന്ത്? മിന്നലേറ്റ് ചത്താൽ അയാൾക്കെന്ത്? മഴ തോർന്നപ്പോൾ അവൾ വാതിലടച്ചു അവൾ നനഞ്ഞ തുണികൾ മാറ്റി ഉറങ്ങാൻ കിടന്നു.
ആദ്യമായുള്ള ഒരു അനുഭവമാണ്, മഴയത്തെ നൃത്തം, മദ്യ ലഹരി, അവൾക്കു ഉറക്കം വന്നതേയില്ല.
അവളുടെ മനസ്സിൽ ആ നീണ്ട മുഖക്കാരൻ മാത്രം. അവൾ ആ ചിത്രത്തിന്റെ താഴെ ഇങ്ങനെ കുറിച്ചു..
പ്രിയപ്പെട്ടവനേ,
നീ ആരാണെന്ന് എനിക്കറിയില്ല. ഞാൻ അവസാനമായി കണ്ട മുഖം നിൻ്റേതാകും. നിൻ്റെ ആശങ്ക നിറഞ്ഞ ആ സുന്ദരമായ മുഖം മാത്രമാണിപ്പോൾ എൻ്റെ മനസ്സിൽ. ഒരു നോക്ക് മാത്രമേ നിന്നെ ഞാൻ കണ്ടിട്ടുള്ളൂ. എന്നാലും നിന്നെയെനിക്ക് ഒത്തിരി ഇഷ്ടമായി.
നിന്റെ കണ്ണുകളിൽ എന്നോടുള്ള സ്നേഹം ഞാൻ കണ്ടു. ഞാൻ നിൻ്റെ ആരുമല്ല, എന്നിട്ടും നീ എന്തിനാണ് വെപ്രാളം കാണിച്ചത്? ഞാൻ താഴെ വീഴുമെന്ന് പേടിച്ചിട്ടാണോ? പാരപ്പറ്റിൽ കയറിയുള്ള എൻ്റെ നൃത്തം നിന്നെ ഭയപ്പെടുത്തിയോ? നിന്നെ ഭയപ്പെടുത്താനല്ല, അർഹതയില്ലാത്ത സ്നേഹം മറ്റൊരാൾക്ക് കൊടുത്തതിന് ഞാൻ സ്വയം ശിക്ഷിക്കാൻ നോക്കിയതാണ്.
നിന്റെ പേടി കണ്ടിട്ടാണ് ഞാൻ പെട്ടെന്ന് താഴെയിറങ്ങിയത്. നിൻ്റെ സങ്കടം എന്റേയും സങ്കടമാണ് പ്രിയപ്പെട്ടവനെ. എന്നെ ആരും ഇങ്ങനെ സ്നേഹിച്ചിട്ടില്ല.
ഞാൻ താഴെയിറങ്ങിയത് കണ്ട് നീ ബൈക്ക് സ്റ്റാർട്ട് ചെയ്ത നിമിഷം, ഞാൻ കരയുകയായിരുന്നു. നീ പോയ വഴിയിൽ ഞാൻ നോക്കി നിന്നു, നീ തിരികെ വരുമെന്ന് പ്രതീക്ഷിച്ചും കൊണ്ട്. എന്ത് കൊണ്ട് നിന്നെ ഞാൻ നേരത്തെ കണ്ട് മുട്ടിയില്ല എന്നോർത്ത് കരച്ചിൽ വന്നു. എൻ്റെ കണ്ണീരിനെ മഴത്തുള്ളികൾ തുടച്ച് നീക്കി കളഞ്ഞു.
അജ്ഞാതയായ ഒരു പെണ്ണിന് വേണ്ടി ഒരു മാത്ര സങ്കടപ്പെട്ട നിനക്ക് എത്ര നല്ല മനസ്സായിരിക്കും. ഈ നിമിഷം നിന്നെ ഗാഢമായി ആലിംഗനം ചെയ്യാൻ ഞാനാഗ്രഹിക്കുന്നു. ഞാൻ മരിക്കാൻ തീരുമാനിച്ചു. അതിന് മുൻപ് നിന്റെ സ്നേഹത്തിൽ… നിന്നിൽ ലയിക്കാൻ ഞാനാഗ്രഹിക്കുന്നു.
എനിക്കാരുമില്ല എന്ന സങ്കടത്തിലാണ് ഞാൻ കുടിച്ചു മരിക്കാൻ തീരുമാനിച്ചത്. എന്നെ ആരും സംരക്ഷിക്കാനില്ല, എനിക്ക് സ്നേഹിക്കാനാരുമില്ല. ഞാൻ എന്ത് തെറ്റ് ചെയ്താലും എന്നെ പിന്തിരിപ്പിക്കാനാളില്ല എന്നെനിക്കറിയാം. പക്ഷെ നീ എന്നെ ഞെട്ടിച്ചു കളഞ്ഞു, എത്ര സ്നേഹപൂർവമാണ് നീ എന്നെ വിലക്കിയത്, നീ എന്നെ ആകെ കൺഫ്യൂഷനിലാക്കി. അപരിചിതയായ ഒരാളെ എങ്ങനെ നിനക്ക് സഹായിക്കാൻ കഴിയും.
ഓർത്തപ്പോൾ തന്നെ എന്റെ ലഹരി വിട്ടു പോയിരുന്നു, കണ്ണുകൾ നിറഞ്ഞു. നിറഞ്ഞ കണ്ണുകൾ ആരും കാണാതിരിക്കാനായി ഞാൻ മഴയത്തു നിന്നു, സങ്കടം മറക്കാനാണ് ഞാൻ മഴയത്തു നൃത്തം തുടർന്നത്. ഇനി ഒരിക്കൽ കൂടി നിന്നെ കാണാനാകുമോ എന്നറിയില്ല. എന്തായാലും ഇന്നിന്റെ കാമുകാ, നീ എനിക്ക് പ്രിയപെട്ടവനാണ്. നിന്നെ വീണ്ടും വീണ്ടും കാണാൻ എന്റെ മനം തുടിക്കുന്നു.
ചിലങ്കയണിഞ്ഞ് നിന്റെ മുന്നിൽ അവസാനമായി ഒന്ന് കൂടി നൃത്തം വയ്ക്കണം. ആടി തളർന്നു നിന്റെ മുന്നിൽ നിന്ന് ഞാൻ കിതയ്‌ക്കുമ്പോൾ നീ രണ്ടു കൈകൾ കൊണ്ടും എന്റെ കൈ വിരലുകളെ കോർത്ത് പിടിക്കണം. നമ്മൾ പരസ്പരം മുഖത്തോടു മുഖം നോക്കി പുഞ്ചിരിക്കണം. നിന്റെ കണ്ണുകളുടെ നീലിമയിൽ എനിക്ക് സ്നേഹത്തിന്റെ ആഴക്കടൽ കാണണം. അതിന്റെ ഊഷ്മളതയിൽ എനിക്ക് നീന്തി തുടിക്കണം. നീന്തി തളരുമ്പോൾ എനിക്ക് നിന്റെ ഉടലിൽ തൊട്ടിരിക്കണം. ആ ഇരുപ്പിൽ ഞാൻ നിന്നിൽ മയങ്ങി വീഴണം…
എന്റെ അജ്ഞാത കാമുകാ, ഈ രാത്രിയുടെ അന്ത്യത്തിൽ ഞാൻ ഒരു യാത്ര ഞാൻ ആരംഭിക്കും. എനിക്ക് നിന്നെ കാണാൻ ഒരു അവസരം ലഭിക്കില്ല. നമ്മുടെ ആദ്യ സംഗമം എൻ്റെ അവസാന ദിവസത്തിലായി മാറും. എനിക്ക് നിന്നെ പിരിയാൻ സമയമായി. എനിക്കിപ്പോൾ നിന്നോട് തീവ്രമായ പ്രണയം തോന്നുന്നു. നിന്നോടുള്ള പ്രണയ ചൂടിനാൽ എന്റെ ശരീരവും മനസ്സും തിളയ്ക്കുന്നു.
സ്നേഹത്തോടെ……
നിന്റെ പ്രിയതമ.
കിടക്കയിൽ കിടന്നു കൊണ്ട് തന്നെ അഞ്ജന തന്റെ പ്രേമലേഖനം ഉച്ചത്തിൽ വായിച്ചു. അവൾക്കൊരു സംതൃപ്തി തോന്നി. എന്തായാലും താൻ മരിക്കാൻ പോകുകയാണ്. ഈ പ്രണയലേഖനത്തിനു ഇനിയൊരു അർത്ഥവുമില്ല.
രാവിലെ വാതിൽ തുറക്കാതിരിക്കുമ്പോൾ വീട്ടുകാരും നാട്ടുകാരും പോലീസുമൊക്കെ ഫ്ലാറ്റിന്റെ വാതിൽ കുത്തി തുറന്നു അകത്തു കയറും. തൻ്റെ മരണശേഷം ഈ ലേഖനം അവരാരും കാണേണ്ട ആവശ്യമില്ല. തന്റെ പ്രണയം തന്റെ സ്വകാര്യതയാണ്.
അവളാദ്യം ആ കത്ത് കീറി കളയാൻ തീരുമാനിച്ചു. പിന്നീട് അതെടുത്തു ഒരു പോസ്റ്റൽ കവറിലാക്കി, അതിൽ അജ്ഞാത സുഹൃത്തിന്… എന്ന് അഡ്രസ് എഴുതി. മഴ തോർന്നു കിടന്ന ബാല്ക്കണിയിലേയ്ക്കവൾ ഇറങ്ങി. ഇരുട്ടിൽ റോഡിനു എതിർവശത്തേയ്ക്കവൾ നോക്കി. അവിടെയാരുമില്ല.
അവൾ ആ കവർ ചുരുട്ടി വിമാനമാക്കി റോഡിൻ്റെ എതിർവശത്തേയ്ക്കു പറത്തി വിട്ടു. റൂമിലേയ്ക്ക് തിരിഞ്ഞതും അവൾ കാല് തെന്നി നിലത്തു വീണു. ബോധം മറഞ്ഞു.
നേരം വെളുത്തപ്പോൾ മുഖത്ത് വെയിലടിച്ചവൾ ഉണർന്നു. അപ്പോഴാണ് താൻ പുറത്തെ ബാൽക്കണിയിൽ തെന്നി വീണ കാര്യം ഓർമ്മയിലേയ്ക്ക് വന്നത്.
അവളെഴുന്നേറ്റു റോഡിലേയ്ക്ക് നോക്കി. റോഡും പരിസരവും ക്ലീൻ ചെയ്യാൻ ആളുകൾ എത്തിയിട്ടുണ്ട്. തന്റെ പ്രണയ ലേഖനം വഴിയിലെങ്ങും കാണുന്നുമില്ല.
മേശപ്പുറത്ത് രാത്രി കഴിക്കാൻ വച്ചിരുന്ന ഉറക്ക ഗുളികയുടെ പാക്കറ്റ്, അവളതെടുത്ത് മേശയ്ക്കകത്തു വച്ചു. പകൽ മരിയ്ക്കാൻ അവൾക്കൊരു മൂഡ് തോന്നിയില്ല. ഇനി രാത്രിയിൽ മരിക്കാം. ഓഫീസിലേയ്ക്ക് ഒരു ലീവ് അപേക്ഷ മെയിൽ ചെയ്തു. നാളെ മുതൽ ലീവ് എടുക്കേണ്ട കാര്യമില്ല. ഇനി എന്നും അവധിയിലാണ്.
ഇനി ഭക്ഷണത്തിന്റെ കാര്യം നോക്കണം. മരിച്ചു കഴിഞ്ഞാൽ ഭക്ഷണം വേണ്ട. ഇന്ന് പകൽ കൂടി ജീവിയ്ക്കണം.
അവൾ മൊബൈൽ എടുത്തു കോസ്റ്റ്ലി ഫുഡ് ഐറ്റംസ് നോക്കി. അതിൽ നിന്നും തനിക്കു ക്രേവിങ്‌സ് ഉള്ള ഭക്ഷണങ്ങൾ ഓരോന്നായി അവൾ ഓർഡർ ചെയ്തു. ഇന്ന് എല്ലാം ആസ്വദിച്ചു കഴിക്കണം.
വാതിലിൽ മുട്ട് കേട്ട് വാതിൽ തുറന്നപ്പോൾ ഫുഡ് ഡെലിവെറിയാണ്, നല്ല മസാലയുടെ ഗന്ധം, അവളാസ്വദിച്ചു ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ വീണ്ടും വാതിലിൽ മുട്ട് കേട്ടു. തുറന്നപ്പോൾ വാതിൽക്കൽ ആരെയും കണ്ടില്ല, താഴെ ഒരു കവർ കിടന്നിരുന്നു. കവറിന്റെ പുറത്തു സ്നേഹത്തോടെ……. എന്ന് മാത്രം എഴുതിയിരുന്നു.
നാലായി മടക്കി വച്ചിരുന്ന ഒരു നീല കടലാസ്സ്, തുറന്നപ്പോൾ ചെമ്പകത്തിന്റെ നറുമണം പറന്നു. കവറിൽ നിന്നും സ്വർണ നിറമുള്ള ചെമ്പക പൂക്കൾ ഊർന്നു വീണു. അവളത് മണപ്പിച്ചിട്ടു തൻ്റെ തലയിൽ ചൂടി.
കടലാസ്സ് തുറന്നവൾ വായിച്ചു.
പ്രിയ നർത്തകി,
കത്ത് കിട്ടി, തുറന്ന് വായിച്ചപ്പോൾ ഞാൻ സന്തോഷം കൊണ്ട് വീർപ്പുമുട്ടി. കാരണം ഇത് ഞാൻ വളരെ നാളായി പ്രതീക്ഷിച്ചിരുന്ന പ്രണയ ലേഖനമാണ്. പക്ഷെ അതിലെ ചില വരികളെന്നെ ദുഖിപ്പിച്ചു. നീ പറഞ്ഞ അവസാനത്തെ കൂടിക്കാഴ്ചയുടെ കാര്യം, ജീവിതം അവസാനിപ്പിക്കുന്ന കാര്യം. എന്തിനാണ്? നിന്നെ ജീവനെ പോലെ സ്നേഹിക്കുന്ന ഞാൻ കൂടെയുള്ളപ്പോൾ നീ മരിക്കുന്നതെന്തിനാണ്? ഞാൻ ഇന്നലെ അവിചാരിതമായി അവിടെയെത്തിയതല്ല. എല്ലാ ദിവസവും ഞാൻ നിന്നെ കാണാറുണ്ട്. നിന്റെ പതിവുകൾ എനിക്കറിയാം. നീ ഓഫീസിൽ നിന്നും വരുന്നത്, കുളി കഴിഞ്ഞു ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിടുന്നത്. ഞാൻ ആ സമയത്ത് പതിവായി വന്നു നിന്റെ ഫ്ലാറ്റിനടുത്തുള്ള തട്ടുകടയിലെ ദോശ കഴിക്കാറുണ്ട്. എന്റെ വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെയുള്ള ഈ കടയിൽ വരുന്നത് നിന്നെ കാണാൻ മാത്രമാണ്.
ഇന്ന് ഉണർന്നപ്പോൾ അവിടം വരെ വീണ്ടും വരണമെന്ന് മനസ്സ് പറഞ്ഞു. വന്നപ്പോൾ മഴയിൽ കുതിർന്ന നിന്റെ കത്ത് കിട്ടി. ഞാൻ കത്ത് ശ്രദ്ധാപൂർവം ഇസ്തിരിയിട്ട് ഉണക്കി എടുത്തപ്പോൾ മഷി പടർന്നിരുന്നു. വായിച്ചിട്ട് ഞാൻ ആ കത്തിനെ നെഞ്ചോട് ചേർത്തു. നീ വരച്ച എൻ്റെ ചിത്രം അതി സുന്ദരം.
നിന്നോട് ഒരാൾ അപ്രിയകരമായി പ്രവർത്തിച്ചുവെന്നത് നിന്റെ സുന്ദരമായ ഈ ജീവിതം അവസാനിപ്പിക്കാനൊരു കാരണമല്ല. ദയവായി ഈ കത്ത് കിട്ടുമ്പോൾ നിന്റെ തീരുമാനം ഒന്ന് പുനഃപരിശോധിക്കണം. നിന്നെ ആത്മാർഥമായി ഞാൻ സ്നേഹിക്കുന്നു. അത് സത്യമാണ്. നിന്റെ മുന്നിലെത്താനുള്ള ചമ്മലാണ്, എന്റെ ഈ വരവ് വൈകാൻ കാരണം. ഇന്ന് വൈകിട്ട് ആ പഴയ ശ്മശാനത്തിനടുത്തുള്ള പാർക്കിലെത്തണേ, അവസാനമായി ഒന്ന് കാണണമല്ലോ. ഞാൻ കാത്തിരിക്കും. അതുവരെ നിന്റെ മനസ്സിൽ അരുതാത്തതൊന്നും തോന്നിപ്പിക്കാതെയിരിക്കാൻ ഞാൻ സർവേശ്വരനോട് പ്രാർത്ഥിക്കുന്നു.
സ്നേഹത്തോടെ നിന്റെ മാത്രം….
“ആരാണിവൻ ” എന്തായാലും ഇന്ന് വൈകിട്ട് ഒന്ന് പോയി കാണണമല്ലോ. അജ്ഞാത കാമുകനെ. “
വൈകിട്ട് പാർക്കിലെത്തി. ആറുമണി വരെ കാത്തിരുന്നു ആരും വന്നില്ല. അവൾക്കു ദേഷ്യം തോന്നി. പുരുഷ വർഗ്ഗത്തെ വിശ്വസിക്കാൻ പാടില്ല. വീണ്ടുമൊരാളെ വിശ്വസിക്കാൻ തോന്നിയത് മണ്ടത്തരമാണ്. ശുദ്ധ മണ്ടത്തരം.
ഇരുട്ടി തുടങ്ങിയപ്പോൾ അവൾ പാർക്കിൽ നിന്നും പുറത്തിറങ്ങി. പാർക്കിന്റെ ഗേറ്റിൽ നല്ല ആൾക്കൂട്ടം. റോഡിൽ രക്തം തളം കെട്ടി കിടക്കുന്നു. അവൾക്കു രക്തം കണ്ടു തല ചുറ്റി.
“എന്താണ് ഇവിടെ?”
ഒരു അപരിചിതനോടവൾ ചോദിച്ചു.
“ഒരു ആക്സിഡന്റ്, ആ പയ്യന്റെ ബൈക്കിന്റെ അവസ്ഥ കണ്ടില്ലേ. ആ ബസുകാരന്റെ തെറ്റാണ്, ആ ഡ്രൈവർ ആ പയ്യനെ ഇടിച്ചു തെറിപ്പിച്ചു കളഞ്ഞു. “
ബൈക്ക് കിടന്ന സ്ഥലത്തേയ്ക്ക് അയാൾ കൈ ചൂണ്ടി. അവളെങ്ങോട്ടു നോക്കി. ബൈക്കിനടുത്തൊരു പോസ്റ്റൽ കവർ, അവളുടെ കയ്യക്ഷരം കണ്ടപ്പപ്പോൾ അവൾക്കു തല കറങ്ങി.
“അയാളെ എങ്ങോട്ടാണ് കൊണ്ട് പോയത്. “
അവൾ കരഞ്ഞു കൊണ്ട് ഉച്ചത്തിൽ ചോദിച്ചു.
“നിങ്ങൾക്ക് അയാളെ അറിയുമോ സഹോദരി?”
“പോലീസുകാരൻ ഓടി വന്നു ചോദിച്ചു.
“അറിയാം. “
“പേടിയ്ക്കണ്ട, അയാൾക്ക് ഒന്നും സംഭവിച്ചിട്ടില്ല. ജനറൽ ആശുപത്രിയിലേയ്ക്ക് കൊണ്ട് പോയിട്ടുണ്ട്. “
മുന്നിൽ കണ്ട ഓട്ടോയിൽ കയറി അവൾ ആശുപത്രിയിലേയ്ക്ക് പോയി.
പേരറിയില്ല, ആളാരാണെന്നറിയില്ല,
അവൾ ആശുപത്രി വരാന്തയിൽ കാത്ത് നിന്നു.
അയാളുടെ വീട്ടുകാരും സുഹൃത്തുക്കളും അക്ഷമയോടെ ഡോക്ടറെ കാത്ത് നിന്നിരുന്നു. ആരോടും ഒന്നും മിണ്ടാതെ അവളും അവിടെ നിന്നു. അവരുടെ പരസ്പരമുള്ള സംഭാഷണത്തിൽ നിന്നും അയാളുടെ പേര് ഗോകുൽ എന്നാണെന്നും അയാളൊരു ഐ ടി കമ്പനിയിലെ ജോലിക്കാരനാണെന്നും, നല്ലൊരു ഫുട്ബോൾ കളിക്കാരൻ ആണെന്നും മനസിലായി.
“അമ്മേ ഡോക്ടർ പറഞ്ഞത് കുഴപ്പമൊന്നുമില്ലെന്നാണ്. പക്ഷെ ഇനി അവനു പഴയ പോലെ പന്ത് കളിയ്ക്കാൻ പറ്റില്ല, ഇടതു കാലിൽ ഒരു സർജറി വേണം. ഒടിവ് ഭേദമാകാൻ സമയമെടുക്കുമെന്ന്. “
പറഞ്ഞയാൾ കൂട്ടുകാരനാണെന്നു മനസിലായി. അയാളെ കെട്ടിപിടിച്ചു കരഞ്ഞ സ്ത്രീ ഗോകുലിന്റെ അമ്മയാണ്, അച്ഛനില്ലാത്ത ഗോകുലിന് അമ്മ മാത്രമേയുള്ളു.
ഗോകുലിന് ബോധം വരുന്നത് വരെ മരണത്തെ മാറ്റി വയ്ക്കാൻ അഞ്ജന തീരുമാനിച്ചു. രാത്രിയിൽ ഫ്ലാറ്റിലേക്ക് മടങ്ങി, പിറ്റേന്ന് രാവിലെ ഓഫീസിൽ പോയി, തിരികെ വന്നു രാത്രി വരെ ആശുപത്രിയിൽ ചിലവഴിച്ചു.
ഗോകുലിന് ബോധം തെളിഞ്ഞു മുറിയിൽ കൊണ്ട് വന്ന ദിവസം. അവൾ മുറിയിലേയ്ക്കു കയറി ചെന്നു. അവൾ വിചാരിച്ച രൂപമേ അല്ലായിരുന്നു അയാൾക്ക്. ഷേവ് ചെയ്ത് താടി കളഞ്ഞ തീരെ മെലിഞ്ഞ രൂപം കിടന്നിരുന്നു. അപരിചിതയെ പോലെ നിന്ന അഞ്ജനയെ അമ്മയും സുഹൃത്ത് വിവേകും നോക്കി നിന്നു. ഗോകുലാണെങ്കിൽ മയക്കത്തിലായിരുന്നു.
“ആരാ, ഗോകുലിനെ അറിയുമോ?”
“ഇല്ല മുറി മാറിപ്പോയെന്നു തോന്നുന്നു. “
അഞ്ജന വാതിൽക്കലെത്തിയപ്പോൾ ഒരു ഞെരക്കം കേട്ടു
“അഞ്ജനാ, എന്നെ കാണാതെ പോകുകയാണോ. താൻ ഒരാഴ്ചയായി എന്നെ കാണാൻ വന്നിരുന്നുവെന്ന് വിവേക് പറഞ്ഞിരുന്നു. അവനോട് മാത്രമേ എൻ്റെ പ്രണയം ഞാൻ തുറന്ന് പറഞ്ഞിരുന്നുള്ളൂ. “
വിവേക് അമ്മയെ നോക്കി.
” മോനെ കാണാനാണോ ഈ കുട്ടി വന്നിരുന്നത്. “
“അതേയമ്മേ, അവര് തമ്മില് ഇഷ്ടത്തിലാണ്. “
വിവേകാണ് മറുപടി പറഞ്ഞത്.
അഞ്ജന അയാളുടെ കട്ടിലിനരികിലേക്ക് നീങ്ങി നിന്നു. അവൾ തൻ്റെ വലത് കൈ അവൻ്റെ ഇടത് കയ്യിൽ കോർത്തു. കുറെ നേരം അവർ പരസ്പരം നോക്കിയിരുന്നു.
“എൻ്റെ ആക്സിഡന്റ് ഒരു അനുഗ്രഹമായല്ലോ. തൻ്റെ യാത്ര മാറ്റി വയ്ക്കേണ്ടി വന്നുവല്ലേ. ഇനി തന്നെ ഒറ്റയ്ക്ക് ഞാൻ എവിടെയും വിടില്ല. “
അവൾ ഒന്നും മിണ്ടാതെ അവൻ്റെ പ്ലാസ്റ്ററിട്ട കാലുകളിൽ തഴുകി. അവളുടെ കണ്ണിലെ കണ്ണുനീർ തുള്ളികൾ അവൻ തുടച്ച് മാറ്റി.
✍️✍️✍️നിഷ പിള്ള
#എൻ്റെരചന
#പ്രണയലേഖനം
Koottaksharangal


23 Comments
നന്നായിട്ടുണ്ട് 👍
💜💜
Excellent 👌👌👌👌
💜💜
നന്നായിരിക്കുന്നു… :
പതിവിന് വിപരീകമായി ഒരു ഫീൽ ഗുഡ് ആയതിൽ വളരെ സന്തോഷം …
ഇനിയും ധാരാളം പ്രതീക്ഷിക്കുന്നു..
ആശംസകൾ….🎉🎉
💜💜
നന്നായിരിക്കുന്നു..
💜💜
എത്ര നന്നായി എഴുതിയിരിക്കുന്നു dear👌
അതിമനോഹരം
🥰
Congrats dear👏🎉
💜💜
എത്ര നന്നായി എഴുതിയിരിക്കുന്നു
Congrats dear👌
അതിമനോഹരം
🥰
💜💜
മനോഹരം 👌👌👌❤️❤️
💜💜
👌👌👌👌👍👍
,🤎🤎
എത്ര നന്നായി എഴുതിയിരിക്കുന്നു 👌🌷
ഒരുപാടിഷ്ടമായി❤️
അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകളിതാ💐💐💐
💜💜
❤️❤️
❤️❤️
ശുഭമായി തീർന്ന കഥ മനസ്സിനു ഉണർവ്
നൽകി. നന്നായി എഴുതി.
💜💜