നിൻ്റെ കാതിൽ ചൊല്ലാനാവാതെ എൻ്റെ ഹൃദയത്തിൽ നിനക്കായ് ഞാൻ എഴുതട്ടെ.
ദൂരെയെങ്ങോ മാഞ്ഞ് പോയെങ്കിലും നിൻ്റെ ഹൃദയംകൊണ്ടത് വായിക്കൂ !
പുലർച്ചെ പാതികണ്ട് മുറിഞ്ഞ്പോയ സ്വപ്നം ആയിരുന്നില്ല നീ എനിക്ക്. ഉണർന്നിരുന്ന് ഞാൻ കണ്ട കിനാവുകളത്രയും നീ ആയിരുന്നു.
എന്നെ നോക്കുമ്പോഴുള്ള നിൻ്റെ പുഞ്ചിരികളെല്ലാം ഞാൻ കണ്ടില്ലന്ന് നടിച്ചിരുന്നു. പക്ഷേ അപ്പോഴും നിനക്ക് വേണ്ടിയുള്ള എൻ്റെ ഹൃദയതുടിപ്പുകളുടെ ശബ്ദം ഞാൻ കേട്ടു വിജനമായ ഒറ്റയടിപ്പാതയിലും തെരുവോരത്തെ തിരക്കുകളിലും എല്ലാം എൻ്റെ കണ്ണുകൾ നിന്നെ തേടി അലഞ്ഞു. എന്നിട്ടും നിന്നെ കാണുമ്പോഴെല്ലാം ഞാൻ ഒഴിഞ്ഞ് മാറി നടന്നു. പക്ഷേ എൻ്റെ ഹൃദയം നിന്നിലുടക്കി കൊളുത്തി വലിക്കുന്നുണ്ടായിരുന്നു. അപ്പോഴുണ്ടായ വേദനയ്ക്ക് നിസംഗതയുടെ മൂടുപടമിട്ട് ഞാൻ നടന്നകന്നു.
നിന്നെ ആദ്യമായി കണ്ട നിമിഷം അപരിചിതത്വം തോന്നുന്നതിന് പകരം , എന്നോ എവിടെയോ നഷ്ടപ്പെട്ടു പോയ പ്രിയപ്പെട്ടത് ഓർക്കാപ്പുറത്ത് കണ്ട് കിട്ടിയ അത്ഭുതമായിരുന്നു എനിക്ക് . ഏറെ നാൾ അന്വോഷിച്ച് നടന്ന പ്രിയപ്പെട്ടവളെ കണ്ടത്പോലെ നീ എന്നെ നോക്കി ചിരിച്ചപ്പോൾ എൻ്റെ ഉള്ളിലുണ്ടായ പെടപെടപ്പ് അടക്കിപ്പിടിക്കുവാൻ ഞാൻ പാടുപെട്ടു.
നീ എൻ്റെ മുമ്പിൽ വന്നപ്പോഴെല്ലാം ഒരുപാട് ജന്മങ്ങളിലെ കഥകൾ പറയുവാൻ ഞാൻ വെമ്പൽ കൊണ്ടു . അപ്പോഴെല്ലാം വാക്കുകൾ മറന്ന് ഒരു വിഡ്ഢിയേപ്പോലെ ഞാൻ നിന്നു. ശബ്ദമില്ലാത്ത എനിക്ക് പറയാനുള്ളതെല്ലാം എൻ്റെ ഹൃദയത്തിൽ നിന്ന് നീ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു.
നിന്നെ കാണാത്തപ്പോഴെല്ലാം ഇരുട്ടിൻ്റെ അഗാധതയിൽപ്പെട്ട് ശ്വാസംമുട്ടിയത് പോലെ ഞാൻ ഉഴറി നടന്നു. ഹൃദയം താങ്ങാനാവുന്നതിലും ഭാരം കൂടിയ അവയവമാണെന്ന് അപ്പോൾ എനിക്ക് തോന്നുമായിരുന്നു. നിൻ്റെ സാമീപ്യം ജീവശ്വാസമായിരുന്നിട്ടും നമുക്കിടയിലെ അദൃശ്യമതിൽ ഭേദിക്കുവാനാവാതെ ഞാൻ നിന്നുപോയി.
എന്നോടുള്ള പ്രണയം തുളുമ്പുന്ന നിൻ്റെ മിഴികളിൽ ചുംബനങ്ങൾ കൊണ്ട് തഴുകുവാൻ തോന്നിയപ്പോൾ ഞാൻ എന്നെ തന്നെ ഭയന്നു. കുതിച്ച്ചാടുന്ന ഹൃദയത്തെ അടക്കിപ്പിടിക്കുവാനായി നിൻ്റെ മുഖത്ത് നിന്നും ശൂന്യതയിലേക്ക് ഞാൻ നോട്ടം തിരിച്ചു.
മുന്തിരിച്ചാറിൻ്റെ വീര്യം പോലെ നിന്നോടുള്ള പ്രണയം ഹൃദയത്തിൽ നിന്ന് എൻ്റെ സിരകളിലേക്ക് പടർന്ന് കയറി. എൻ്റെ പ്രണയം പറയുവാനായി നിൻ്റെ അരികിലേക്ക് ഓടി വന്നപ്പോഴെല്ലാം ഏതോ സ്ഫടിക ഭിത്തിയിൽ തട്ടി ഞാൻ വീണുപോയി.
എൻ്റെ മൗനത്തിൻ്റെ ഭാഷകളെല്ലാം നിനക്ക് ഹൃദിസ്ഥമാകുവാനായി ഞാൻ കൊതിക്കുന്നുണ്ടായിരുന്നു. ഇണക്കുരുവികൾ കൂട് കൂട്ടുന്ന കാറ്റാടി മരങ്ങൾക്കിടയിൽ എത്രയോ തവണ ഞാൻ നിനക്കായി കാത്തിരുന്നു. പക്ഷേ അപ്പോഴേക്കും എൻ്റെ അവഗണനകൾ ഏല്പിച്ച വേദനയോടെ നീ തിരിഞ്ഞ് നടന്നിരുന്നുവെന്ന് ഞാനറിഞ്ഞില്ല.
നിന്നിലേക്കോടിയെത്തുവാൻ മനസ്സ് കൊതിക്കുമ്പോഴും എന്നിൽ തടസ്സമായി നിന്ന ഭയമെന്തായിരുന്നു എന്നെനിക്കറിയില്ല. അത് ചിലപ്പോൾ ചുറ്റുമുയർന്നേക്കാവുന്ന ആരവങ്ങളാകാം , അല്ലെങ്കിൽ ഞാൻ നിരന്തരം കേട്ട് കൊണ്ടിരുന്ന നീ പെണ്ണാണന്ന, പെണ്ണിൻ്റെ ഹൃദയം കാണാത്തവരുടെ ഓർമ്മപ്പെടുത്തലുകളുമാകാം
കാലമേറെ കഴിഞ്ഞിട്ടും നിൻ്റെ കൃഷ്ണമണികളിലേക്ക് നോക്കിയിരുന്ന് ഈ ലോകത്തിലെ സുന്ദരക്കാഴ്ചകളെല്ലാം കാണുവാനായി ഞാൻ ആഗ്രഹിക്കുന്നത് നീ അറിയുന്നുവോ ?
ഞാൻ മൗനമായിരിക്കുമ്പോഴും എനിക്ക് പറയുവാനുള്ളതെല്ലാം എൻ്റെ കണ്ണുകളിൽ നിന്ന് വായിച്ചെടുക്കുവാനായി എന്നെങ്കിലും നീ വരുമോ ?
നീ ദൂരെ എവിടെയോ ആണെന്ന് എനിക്ക് തോന്നുന്നില്ല. ഇപ്പഴും ഞാൻ നിന്നെ കാണുന്നുണ്ട്. നിൻ്റെ ഹൃദയത്തിലിരുന്ന് ഇപ്പോഴും വിങ്ങുന്ന എന്നോടുള്ള പ്രണയവും എനിക്ക് കേൾക്കാം. എന്നെങ്കിലും ഈ സ്ഫടിക ഭിത്തികൾ കടന്ന് നീ വരുമെന്നും അന്ന് നമ്മുടെ ഹൃദയങ്ങൾക്കൊപ്പം നമുക്കും ചേർന്നിരിക്കാമെന്നും ഞാൻ മോഹിച്ചു കൊണ്ടേയിരിക്കുന്നു.
എന്ന്
ഇനിയും എത്രയോജന്മങ്ങൾ കടന്നാലും വറ്റാത്ത പ്രണയവുമായ് നിൻ്റെ മാത്രം ഞാൻ.
#എൻ്റെരചന
#അജ്ഞാതകാമുകനൊരു കത്ത്
Koottaksharangal


10 Comments
സുന്ദരമായ രചന👍❤️
❤️❤️
നന്നായിട്ടുണ്ട് 😍
സുനന്ദേച്ചീ❤️❤️
💕🥰👌
🤩🤩
Joyce Varghese 🥰🥰
👌
❤️🌷👌
Suma❤️❤️