ഇന്നലെ രാത്രി അവൾ വന്നു…
Dr. പ്രിയങ്കാ റെഡ്‌ഡി..
“പ്രതികാരമില്ലാതെ പ്രതികരിക്കൂ… പകരത്തിനു പകരം എന്ന പകയേറും ചിന്തയില്ലാതെ” എന്നെഴുതി അവസാനിപ്പിച്ച, ഞാനെഴുതുന്നു എന്ന ലേഖനത്തിന് മുകളിൽ പേനയും, ഗ്ലാസ് പേപ്പർ വെയ്റ്റും കയറ്റി വച്ച് ഞാൻ കിടന്നു.
വീട്ടിൽ തനിച്ചാവുന്ന ദിവസങ്ങളിൽ ഈ എഴുതാൻ ഇരിക്കൽ പതിവാണ്.നേരം ഏറെ വൈകിയിരുന്നു, പെട്ടെന്ന് ഉറങ്ങിപ്പോയി. മേശമേൽ വച്ച് എഴുതിക്കൂട്ടിയ കടലാസ്സുകൾക്ക് മുകളിൽ പേനയും പേപ്പർ വെയ്റ്റും ഇടം പിടിച്ചിട്ടും ജനാലയിലൂടെ വന്ന ഇളംകാറ്റ് നിർബന്ധബുദ്ധിയോടെ, ശബ്ദത്തോടെ ഒരു പ്രത്യേക താളത്തിൽ, ആ താളുകൾ മറിച്ചു നോക്കുന്നു. ആ ഇളം കാറ്റിനൊപ്പമാണോ അവൾ വന്നത്? ആയിരിക്കാം. കാരണം ഇന്നവൾക്ക് ഒരു തൂവൽ കനം പോലുമില്ലല്ലോ? അവളുടെ ശ്രദ്ധ, ഞാനെഴുതി വച്ച ആ ഏടുകളിലേക്ക് തന്നെയെന്നത് ചെറുതായെന്നെയൊന്ന് അലോസരപ്പെടുത്തി. അതോ ഇവൾ ഏറേ നേരമായിക്കാണുമോ വന്നിട്ട്? ഞാൻ എഴുതിയത് മുഴുവനും വായിച്ച് കാണുമോ?
അവൾ സ്വയം പരിചയപ്പെടുത്തി,
“ഞാൻ പ്രിയങ്ക റെഡ്ഡി
Dr. പ്രിയങ്ക റെഡ്ഡി…”
എനിക്ക് മനസ്സിലായി എന്ന അർത്ഥത്തിൽ അവളെ ഉറ്റുനോക്കി ക്കൊണ്ട് ഞാൻ തലയാട്ടുക മാത്രം ചെയ്തു. അല്ലെങ്കിലും അവളെ പാടേ വിസ്മരിക്കാൻ ആവുമോ കാലമെത്ര കടന്നുപോയാലും ഞാനടക്കമുള്ള നാട്ടുകാർക്ക്..ആ നിഷ്ക്കളങ്കത നിറഞ്ഞ നനുനനുത്ത മുഖം മാധ്യമ ചിത്രങ്ങളിൽ കാണുന്നതിലും സുന്ദരമായിരുന്നു. ആ തെലുങ്കാനക്കാരി. നിർഭയ, ഒരു മാലാഖ പോലെ!
അല്ല, ഞാൻ സ്വയംതിരുത്തി…
അവൾ ഒരു മാലാഖ തന്നെയാണല്ലോ ഇപ്പോൾ..!
ജീവിച്ച് കൊതി തീരും മുൻപേ ഓർക്കാപ്പുറത്ത് വന്ന് വീണ മാലാഖയെന്ന ആ നിർബന്ധിത തസ്തികയാൽ ശ്വാസം മുട്ടുന്നതു പോലെ അവളുടെ മുഖത്താകെ ചുവപ്പു രാശി പടർന്നിരുന്നത് ഞാൻ വ്യക്തമായി കണ്ടു..
എനിക്ക് തെറ്റിയോ? ആ ചുവപ്പു രാശി മാലാഖയാവും മുൻപേ ഭൂമിയിൽ നിന്നു തന്നെ സിദ്ധിച്ചതാണോ ഇനി…. അവളുടെ ഇരുചക്രവാഹനത്തിന്റെ കേടുവന്ന (അവളറിയാതെ കേടുവരുത്തിയ) ചക്രം മാറ്റുവാൻ സഹായിക്കാനെന്ന വ്യാജേന വന്ന ആ നാലുപേരുടെ കരാളഹസ്ത നഖങ്ങൾ സമ്മാനിച്ചതാണോ ആ ചോരചുവപ്പ്?? അവിടമാകെ ചോരയുടെ പച്ചമണം പരന്നു.
എനിക്ക് വീർപ്പുമുട്ടും പോലെ തോന്നി..
എങ്കിലും ചോദിച്ചു.
“മൃഗങ്ങളെ ചികിത്സിക്കുന്ന ഒരു ഡോക്ടറായിട്ട് പോലും നിന്റെ മാംസത്തിനും, ചോരയ്ക്കുമായി നിന്നെ പിച്ചിച്ചീന്താൻ ചുറ്റിനും തക്കം പാർത്ത് നടന്ന ആ ഇരുകാലി വന്യമൃഗങ്ങളെ, നീയെന്തേ കുട്ടീ തിരിച്ചറിഞ്ഞില്ല? ”
ഉള്ളിലെ തിങ്ങൽ എന്റെ ശബ്ദത്തിൽ തേങ്ങൽ ഉണ്ടാക്കി.
അഴിഞ്ഞുലഞ്ഞ കറുത്തിടതൂർന്ന മുടി… നെറ്റിയിലേക്ക് വീണുകിടക്കുന്ന ഇഴകൾക്കിടയിലൂടെ അവൾ ചുവന്ന് കലങ്ങിയ ആ നീണ്ട വലിയ കണ്ണുകൾ ഉയർത്തി എന്നെ നോക്കി..
“അന്നോളം ഞാൻ ചികിത്സിച്ചത് സ്നേഹിക്കാൻ മാത്രം അറിയുന്ന, നിഷ്ക്കളങ്കരായ നാൽക്കാലി മൃഗങ്ങളെയായിരുന്നു
തൊട്ടടുത്തുള്ള അവളുടെ ശബ്ദം വളരെ ദൂരെനിന്നുമാണ് കേൾക്കുന്നതെന്നെനിക്ക് തോന്നി.
വലവിരിച്ച് ഇരയെ കാത്തിരിക്കുന്ന ആ രക്തദാഹികളായ മനുഷ്യമൃഗങ്ങൾ അവളുടെ ജീവവായുവിന് മുൻപ് കളഞ്ഞത് അവളുടെ വാഹനത്തിന്റെ ചക്രത്തിലെ വായു ആയിരുന്നല്ലോ? ബോധരഹിതയാക്കാൻ ബലമായി അവളെക്കൊണ്ട് കുടിപ്പിച്ച മദ്യമാണോ അവളുടെ കണ്ണുകളെ ഇപ്പോഴും ചുവപ്പിച്ച് വച്ചിരിക്കുന്നത്?
എല്ലാം കഴിഞ്ഞ്, ഏറ്റവും ഒടുവിൽ വാഹന ഇന്ധനം ഒഴിച്ച് ഒരു തെറ്റും ചെയ്യാത്ത അവളുടെ മുറിവേറ്റ, നിണമണിഞ്ഞ ലോലശരീരവും അവർ നഷ്ടപ്പെടുത്താനായി തീ നാളങ്ങൾക്ക് നൽകി.
രക്ഷയാവേണ്ട കൈക്കരുത്തും താങ്ങാവേണ്ട മനസ്സും ശരീരവും ചിന്തകളും ഇങ്ങനെ മലിനമാവുന്നതെന്തേ? ഒറ്റക്കൊരു സ്ത്രീയെക്കാണുമ്പോൾ ഈ വക ദുഷ്കർമ്മങ്ങൾ ചെയ്യുവാനുള്ള ദുഷ്ചിന്തകൾ മാത്രം മുളച്ചുപൊന്തുന്നതെന്തേ?
“പൊറുക്കണോ ഞാൻ? സഹിക്കണോ ഞാൻ? മാപ്പു കൊടുക്കണോ?പറയൂ.. കുറച്ച് മുൻപ്, പകയില്ലാതെ പ്രതികാരമില്ലാതെ പ്രതികരിക്കാൻ എഴുത്തിലൂടെ ആഹ്വാനം ചെയ്ത ആളല്ലേ നിങ്ങൾ? അത് എങ്ങനെയാണെന്ന് എനിക്കൊന്ന് പറഞ്ഞ് തരാമോ..?”
അവളുടെ ആ ഗദ്ഗദം നിറഞ്ഞ ശബ്ദത്തിന്റെ അലയടികൾ എന്നെ എന്റെ ചിന്തകളിൽ നിന്നുണർത്തി.
ഞാൻ ചിന്തിച്ചിരുന്നതെന്തെന്ന് കൃത്യമായി വായിച്ചെടുത്ത പോലെയുള്ള അവളുടെ ചോദ്യശരങ്ങൾ എന്റെ ചിന്തയേയും, മനസ്സിനേയും ആഴത്തിൽ മുറിവേൽപ്പിച്ചു.
ഭൂമിയിലെ മനുഷ്യരൂപം പൂണ്ട ചില പിശാചുക്കളുടെ ക്രൂരതയിൽ ഹൃദയം പിളർന്ന് രോമകൂപങ്ങളിൽ നിന്ന് വരെ ചോര വാർന്നൊലിച്ചും, അവിടവിടെയായി കട്ടപ്പിടിച്ചും കിടക്കുന്ന അവളെ എന്റെ വരികൾ കൂടി മുറിപ്പെടുത്തിയല്ലോ എന്ന ചിന്തയിൽ ഞാൻ പിടഞ്ഞു. എന്റെ ഹൃദയം നുറുങ്ങി വീണു. എനിക്ക് എന്നോട് തന്നെ അവജ്ഞ തോന്നി.
എന്താണ് ഞാൻ മറുപടി പറയേണ്ടത്? ഞാൻ എഴുതി വച്ചിരുന്ന താളുകൾ, ചോര കട്ടപിടിച്ച് കറുത്ത വിറയാർന്ന വിരലുകളാൽ അലസമായി മറിച്ച് നോക്കികൊണ്ട് അവൾ തുടർന്നു..
“ഭൂമിയിലെ മനുഷ്യരുടെ ക്രൂരകൃത്യങ്ങളുടെ പേരുവിവര പട്ടിക സൂക്ഷിക്കുന്ന ദൈവം എനിക്ക് ഏതാനും ദിവസത്തേക്ക്, താല്ക്കാലികമായി ശരീരം തിരികെ തരാമെന്ന് എന്നു പറയുന്നു…”
ആ നിമിഷം എന്നിലെ പ്രിയങ്കാറെഡ്ഡിയാണ് സംസാരിച്ചത്, മറുപടി പറഞ്ഞത്.
“അവസരവും സമയവും ഒട്ടും പാഴാക്കാതെ ശരീരം തിരികെ വാങ്ങൂ. എന്നിട്ട് നിന്നെ കടിച്ചുകീറിയ ആ ചെന്നായ്ക്കളോട് ചെന്ന് പകരം ചോദിക്കൂ. ഒരു കാരണവശാലും വെറുതെ വിടരുത് അവറ്റകളെ…”
ഞാൻ പറഞ്ഞ് തീർക്കും മുന്നേ അവൾ വലത് മുഷ്ടി ചുരുട്ടി ശക്തമായി മേശയിൽ ഇടിച്ചു. എന്നെ നോക്കി തികഞ്ഞ പുച്ഛഭാവത്തോടെ ചുണ്ടുകൾ കോട്ടി ചിരിച്ചു. ഇടിയുടെ ശക്തിയിൽ ഏടുകൾക്ക് മുകളിൽ വച്ചിരുന്ന പേനയും കനവും തെറിച്ചുവീണ ശബ്ദത്തിൽ ഞാൻ ഞെട്ടി ഉണർന്നു,
ചുറ്റും നോക്കി.
നേരം പുലർന്നിരിക്കുന്നു.
പറഞ്ഞറിയിക്കാൻ ആവാത്ത ഒരു തരം വല്ലായ്മയോടെ ഞാൻ കിടക്കയിൽ എഴുന്നേറ്റിരുന്നു. താഴെ അവിടവിടെയായി വീണു കിടക്കുന്ന ഞാനെഴുതിയ കടലാസ്സുകളും പേനയും പൊട്ടിചിതറിയ പേപ്പർ വെയ്റ്റും.
എല്ലാം വാരിക്കൂട്ടുവാനായി കുനിഞ്ഞപ്പോൾ…
“പ്രതികാരമില്ലാതെ പ്രതികരിക്കൂ… പകരത്തിനു പകരമെന്ന പകയേറും ചിന്തയില്ലാതെ…”
എന്ന് ഞാനെഴുതി അവസാനിപ്പിച്ച ആ വരികളിലെന്റെ കണ്ണുകളുടക്കി. ആ അവസാന വരികളിൽ കടും ചുവപ്പുരാശി പടർന്നിരുന്നു. അവിടമാകെ ചോര മണക്കുന്നുണ്ടെന്ന് എനിക്ക് തോന്നി. ആ വരികൾ ചോരകൊണ്ട് മായ്ക്കാൻ ആരോ ശ്രമിച്ചതുപോലെ, അവ്യക്തമായി കിടന്നിരുന്നു!
“ഞാൻ നിങ്ങളുടെ മകളോ കൂടെപ്പിറപ്പോ ആയിരുന്നെങ്കിലോ, നിങ്ങൾ ഇങ്ങനെത്തന്നെ എഴുതുമായിരുന്നോ?”
തൊട്ട് പിന്നിൽ നിന്ന് ആരോ എന്നോട് ചോദിക്കുന്നു.
അതെ, അതവളാണ്.. കൂട്ടത്തിൽ പല്ലിറുമ്മുന്ന ശബ്ദം ഞാൻ വ്യക്തമായി കേട്ടതാണ്. മുറിക്കുള്ളിൽ അവളുടെ സാന്നിദ്ധ്യം അറിഞ്ഞ ഞാൻ ഞെട്ടിത്തിരിഞ്ഞു.
പെട്ടെന്ന് മുറിയിലാകെ വട്ടം ചുറ്റി ജനൽപ്പാളികളെ ശക്തമായി ചലിപ്പിച്ച് കൊണ്ട് കാറ്റ് പോലെന്തോ കടന്ന് പോയി, അത് അവൾ തന്നെ, വന്നതിലും ശക്തിയോടെ ഒരു തിരിച്ച് പോക്ക് ! എന്തോ കല്പിച്ചുറപ്പിച്ചപോലെ!
അവൾ പോയി, ചുണ്ടുകൾ കോട്ടിയ ആ പുച്ഛച്ചിരി എന്നന്നേക്കുമായി എന്റെ മനസ്സിൽ ബാക്കിയാക്കി കൊണ്ട് !
കൈയിലെ എഴുതിക്കൂട്ടിയ കടലാസ്സുകൾ തലങ്ങും വിലങ്ങും കീറി ചുരുട്ടിക്കൂട്ടി ഞാൻ ചവറ്റുക്കുട്ടയിലേക്ക് എറിഞ്ഞു. മനസ്സിനെ ശരിപ്പെടുത്താൻ എനിക്കൊന്ന് ഉറക്കെ കരയണമെന്ന് തോന്നി, മനസ്സിന്റെ കടിഞ്ഞാൺ പൊട്ടിപ്പോകുമ്പോൾ ഇടക്കൊക്കെ പരീക്ഷിച്ച് ജയിച്ചിട്ടുള്ളതാണ് ആരാരും കാണാതെ ഉള്ള ആ പൊട്ടിക്കരച്ചിൽ.
കരഞ്ഞു..
ഉറക്കെയുറക്കെ…
എന്റെ മനസ്സിനെ ഒരുപാട് ഉലച്ച ഒരു വാർത്തയാണ് 2019 നവംബർ ഇരുപത്തിയേഴാം തിയതി ഹൈദ്രാബാദിനടുത്ത് ഷംഷാബാദിൽ നടന്ന ഈ ഗാങ് റേപ്പ്. ഇരുപത്തിയാറുകാരിയായ വെറ്റിനറി ഡോക്ടർ പ്രിയങ്ക റെഡ്‌ഡി, അവിടത്തെ ടോൾ പ്ലാസക്ക് അടുത്ത് പാർക്ക് ചെയ്ത അവളുടെ സ്കൂട്ടർ, അവൾ അറിയാതെ കാറ്റ് അഴിച്ച് വിട്ട് പഞ്ചർ ആക്കി, സഹായിക്കാൻ എന്ന വ്യാജേന കൂടെ കൂടി അവളുടെ നിസ്സഹായത മുതലെടുത്ത നാല് ട്രക്ക് ഡ്രൈവർമാർ. ഒടുവിൽ തെളിവില്ലാതാക്കാൻ അവളെ അഗ്നിക്കിരയാക്കി. നവംബർ 28 ന് മാധ്യമങ്ങളിൽ നിന്നും ഈ വാർത്ത ലോകം അറിഞ്ഞു. രാജ്യമൊട്ടാകെ പ്രകോപിത ജനസാഗരം ഒന്നാകെ ഇളകിമറിഞ്ഞു, അലയടിച്ചു.
വസ്ത്രധാരണത്തിന്റ പേരിലും, അസമയത്ത് ഒറ്റക്ക് നടന്നതിന്റെ പേരിലും, ബോയ് ഫ്രണ്ടിന്റെ കൂടെ അർദ്ധരാത്രി സഞ്ചരിച്ചതിന്റെ പേരിലും, സ്വല്പം സ്വാതന്ത്ര്യം ആഗ്രഹിച്ചതിന്റെ പേരിലും ഒക്കെയാണ് ഇതിന് മുന്നും പിന്നും നിർഭയമാർക്കും അതിജീവിതമാർക്കും പഴി കേൾക്കേണ്ടിവന്നത് എങ്കിൽ, പ്രിയങ്കയുടെ കാര്യത്തിൽ നിനക്കെന്താണ് പറയാനുള്ളത് ലോകമേ….അവൾക്ക് ഈ അരുതാത്തത് സംഭവിച്ചത് വൈകീട്ട് പത്തുമണിയോട് അടുപ്പിച്ചാണ്.
ഏതൊരു പെൺകുട്ടിയെയും പോലെ വസ്ത്രം ധരിച്ചിരുന്ന ഒരു സാധാരണക്കാരിയായ വെറ്റിനറി ഡോക്ടർ, അവൾ എങ്ങോട്ടാണ് പോയതെന്നും എപ്പോൾ വരും എന്നും വീട്ടുകാർക്ക് അറിയാവുന്നതും ആയിരുന്നു. എന്നിട്ടുമെന്തേ അവൾക്കിത് സംഭവിച്ചു? അപ്പോൾ പഴിയിൽ പറയുന്നതൊന്നുമല്ല കാര്യം. കൈകാൽ കുടഞ്ഞു കളിക്കുന്ന ആറുമാസം പ്രായമുള്ള പെൺകുഞ്ഞ് മുതൽ പ്രശസ്‌തിയുടെ മുൻനിരയിൽ സ്ഥാനം ഉറപ്പിച്ച സിനിമാ താരം വരെ സുരക്ഷിതർ അല്ലാത്ത ലോകം..
ഫീമെയിൽ 22 കോട്ടയം എന്ന സിനിമയിലെ അവസാന സീൻ പോലെ ചില കർക്കശനിയമങ്ങൾ, അത്തരം നിയമങ്ങളും അതിനപ്പുറവും നടപ്പാക്കുന്ന എത്രയോ രാജ്യങ്ങൾ ഉണ്ട് മാതൃകയായി നമ്മുടെ അറിവിൽ. നാട് നന്നാവുന്ന നിയമങ്ങൾക്കായി ആഗ്രഹിക്കുന്നതിൽ എന്താണ് തെറ്റ്? സ്ത്രീസുരക്ഷക്കായി നിയമങ്ങൾ ഇനിയുമിനിയും കനക്കേണ്ടിയിരിക്കുന്നു.
2019 ഡിസംബർ 6 ന് തെളിവെടുപ്പിന് സംഭവസ്ഥലത്ത് കൊണ്ടുപോയ നികൃഷ്ടരായ പ്രതികൾ നാലും പോലീസിന്റെ തോക്ക് തട്ടിപ്പറിക്കാനും, പോലീസിനെ ആക്രമിക്കാനും ശ്രമിച്ചതിന്റെ പേരിൽ പോലീസിന്റെ വെടിയേറ്റ് മരിച്ചു. അത് വാർത്തകളിൽ വായിച്ചപ്പോൾ എന്റെ കണ്മുന്നിൽ നിന്നും എന്തോ കൽപ്പിച്ചുറച്ച് ഇറങ്ങിപ്പോയ പ്രിയങ്കയുടെ മുഖം എന്റെ മനസ്സിലൂടെ കടന്ന്പോയി. അവളുടെ ചുണ്ടുകളിൽ ഒരു മന്ദഹാസം വിരിഞ്ഞു നിന്നിരുന്നു.
തെളിവെടുപ്പ് സമയത്തെ ആ പോലീസ് എൻക്കൌണ്ടർ അതെന്ത് തന്നെയായാലും എങ്ങിനെ തന്നെയായാലും ഈ ഞാനുൾപ്പടെ പലരും മനസ്സ് കൊണ്ട് ആഗ്രഹിച്ച, സന്തോഷിച്ച പര്യവസാനം ആയിരുന്നു അത്, ആ നാല് ഗോവിന്ദച്ചാമിമാരുടേയും ഒന്നിച്ചുള്ള അന്ത്യം. അല്ലെങ്കിൽ തടിച്ചുകൊഴുത്ത ആ നാല് ഗോവിന്ദച്ചാമിമാർ ജയിലിനകത്തും പുറത്തുമായി സുഖിച്ചു വാണേനെ.. അന്ത്യം കുറച്ച് അനായാസേന ആയിപ്പോയി എന്ന വിഷമം മാത്രം!
ആ കൊടുംക്രൂരകൃത്യം നടന്ന് പത്ത് ദിവസത്തിനുള്ളിൽ ശിക്ഷാനടപടി. ഇത്രയും ഹ്രസ്വമായ കാലയളവിനുള്ളിൽ നീതി നടപ്പാക്കിയ കാക്കിധാരികളായ നിയമപാലകർക്ക് പൂക്കളാലും പൂച്ചെണ്ടുകളാലും പൂമാലകളാലും ഊഷ്മളവരവേൽപ്പാണ് അന്ന് അവിടെ ഉള്ളവർ നൽകിയത്. ക്രൂരതക്ക് ഇരയാക്കപ്പെട്ട, ഇഞ്ചിഞ്ചായി മരണപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ടവർ ഇനിയൊരു നാളും തിരിച്ച് വരില്ലെന്ന തീരാവ്യഥക്ക് ഇടയിലും, നീതിപീഠത്തിനോടുള്ള വിശ്വാസം ഉള്ളിൽ വച്ച് അവർക്ക് ആഗ്രഹിക്കാനുള്ളത് കുറ്റവാളികൾക്ക് മാതൃകാപരമായി തക്കതായ ശിക്ഷ കിട്ടണമെന്നും, തങ്ങൾക്ക് നീതി ലഭിക്കണമെന്നും തന്നെയാണ്.
എത്രയൊക്കെ ക്ഷമിക്കാം സഹിക്കാം സ്നേഹത്തിലൂടെ പോരാടാം എന്ന് മനസ്സുകൊണ്ട് ഉറപ്പിച്ചാലും ചിലപ്പോഴെല്ലാം ഇത് പോലെയുള്ള സംഭവിച്ചു കൂടാത്ത കാര്യങ്ങൾ വാർത്തകളിലും അല്ലാതെയും കാണുകയും കേൾക്കുകയും ചെയ്യേണ്ടിവരുമ്പോൾ നമ്മുടെ ഉറക്കവും സമാധാനവും നഷ്ടപ്പെടാറില്ലേ?
ശക്തമായി തിരിച്ചടിക്കുന്നതിനെക്കുറിച്ചും, അതേ അളവിൽ പ്രതികരിക്കുന്നതിനെക്കുറിച്ചും ഒക്കെ നാം ചിന്തിച്ചു പോകുന്നില്ലേ?
#എന്റെരചന
#മനസ്സുലച്ച വാർത്ത
✍🏻(>സുജാത നായർ<)✍🏻


6 Comments
Touching….👌👌
Good write up Sujatha Congrats🌹🌹😍😍
Fantastic Sujatha chechii….marannukidannathu ..allenkil marakkan manapoorvam sramichukondirikunnathu veendum alayadichuvarunnu……….enkilum gambeeramaya ezhuthu……
യെസ്.. മനസ്സിനെ ഒരുപാട് ആസ്വസ്ഥമാക്കിയ ഒരു വാർത്തയായിരുന്നു അത്.
പ്രതികൾ encounter ൽ കൊല്ലപ്പെട്ടപ്പോൾ ഒരു നേരിയ ആശ്വാസം തോന്നി.. അത് കണ്ടെങ്കിലും കുറച്ചുപേർ നന്നാവുമെന്ന് പ്രതീക്ഷിച്ചു.. എല്ലാം വെറുതെയെന്ന് കാലം തെളിയിച്ചുകൊണ്ടേയിരിക്കുന്നു.
സുജാത നായർ മാറിയോ… മറവിയിൽ കിടന്ന ഒരു വേദന.. അർഹിക്കുന്ന ശിക്ഷ ലഭിച്ചതിൽ സന്തോഷം തോന്നിയിരുന്നു അന്ന്. ഗോവിന്ദച്ചാമിമാർ.. പൾസർ സുനികൾ നീണാൾ വാഴുന്നു
ദുർബലമായ നിയമങ്ങളും നിയമ സംരക്ഷകർ എന്ന പേരിൽ കറുത്ത ഗൗൺ ഇട്ടു നടക്കുന്ന പണ പ്രേമികളും രാഷ്ട്രീയ നപുംസകങ്ങളും അവരുടെ പ്രേരണക്കു ഒരു പരിധി വരെ വഴങ്ങുന്ന വിധി കർത്താക്കളും വാഴുന്ന നാട്ടിൽ സാമൂഹ്യ ദ്രോഹികൾക്ക് ഇങ്ങനെ ഒരു വിധി നടപ്പാക്കിയവർക്ക് അഭിനന്ദനങൾ
തന്റെ എഴുത്ത് എന്നത്തേയും പോലെ മനോഹരം
👍