മാരിമഴകള്‍ ചൊരിഞ്ചേ ചെറു വയലുകള്‍ ഒക്കെ നനഞ്ചേ
പൂട്ടിയൊരുക്കിപ്പറഞ്ചേ ചെറു ഞാറുകള്‍ കെട്ടിയെറിഞ്ചേ
ഓമല ചെന്തില മാലചെറു കണ്ണമ്മ കാളി
കറുമ്പി ചാത്ത ചടയന്‍മാരായ ചെറു മച്ചികളെല്ലാരും
വന്തേ വന്തു നിരന്തവര്‍ നിന്റേ
കെട്ടി ഞാറേല്ലാം കെട്ടിപ്പകുത്തേ
ചോപ്പൻ വരമ്പിൽ ഇരുന്നു പാടുകയാണ് അയാളുടെ ശബ്ദത്തിന് നല്ല ഈണവും താളവും അയാളെ തന്നെ ശ്രദ്ധിച്ചു കൊണ്ട് ചിരുത ഉടൽ അകത്തും കാൽ പുറത്തും ആയി ആ കുടിലിൽ ഇരിക്കുന്നുണ്ട്
വെളിച്ചം കിട്ടാനായി വരമ്പിൽ കൂട്ടിയിരുന്ന ഞെരിപ്പോട് അണയാൻ തുടങ്ങുന്നു. ചോപ്പൻ മുറം കൊണ്ട് ഒന്ന് വീശി കനൽ ഒന്ന് കൂടി തിളങ്ങി ആ തിളക്കത്തിൽ അയാൾ ചിരുതയെ ഒന്ന് പാളി നോക്കി. താടിക്ക് കയ്യും കൊടുത്തു കാലും നീട്ടി ഇരിക്കുകയാണ് ചിരുത……. ചിന്നൻ എന്തിയെടീ…. മറുപടിയില്ല
ഒന്ന് കൂടി ഉച്ചത്തിൽ ചെക്കനെന്തിയെടീ…..
ഏത് നേരം പാർട്ടിക്കാരുടെ കൂടെയാ… തമ്പ്രാനും പോലീസും അറിഞ്ഞാലാകൊണ്ട്… എന്നെ കൊണ്ട് മേലയെ… ചിരുത പതം പറഞ്ഞു.
ചോപ്പൻ ജന്മിയുടെ അടിയാനാണ് ചോപ്പന് ഓർമ്മ വെച്ച കാലം മുതൽ അയാൾ അവിടെയുണ്ട്. കാലിമേക്കലും നിലം ഒരുക്കലും ഞാറു നടലും കള പറിക്കലും വിറക് വെട്ടലും എല്ലാം ചോപ്പൻ ചെയ്തോളും കിട്ടണ കഞ്ഞി കുടിച്ചു എത്തിയേടത്തു കിടന്നു ചോപ്പൻ അങ്ങനെ ജീവിച്ചു.
പുറം പണിക്ക് വന്ന ചിരുത പെണ്ണിന് മാസ മുറ തെറ്റി. കോലോത്തെ അടുക്കളയിൽ മുറു മുറുപ്പ് ഉയർന്നു. തമ്പ്രാന്റെ വേളി ഉണ്ണാവൃതം ഇരുന്നു.
തമ്പ്രാൻ ചോപ്പനെ വിളിച്ചു എടാ ഇന്ന് മുതൽ ഇവൾ നിന്റെ പെണ്ണാ രണ്ടാളും പോയി കാവൽ പുരയിൽ പാർത്തോ….
അങ്ങനെ ചോപ്പനും ചിരുതയും ഒരു കുടുംബം ആയി ജീവിക്കാൻ തുടങ്ങി. ചിരുത പ്രസവിച്ചു. ആൺകുട്ടി അതാണ് ചിന്നൻ… ചോപ്പന് എല്ലാം അത്ഭുതങ്ങൾ ആയിരുന്നു. അയാൾ പല്ലുകൾ പുറത്തു കാട്ടി ചിരിച്ചു. അന്നും അയാൾ മതി മറന്നു പാടി.
മാരിമഴകള്‍ ചൊരിഞ്ചേ ചെറു വയലുകള്‍ ഒക്കെ നനഞ്ചേ
പൂട്ടിയൊരുക്കിപ്പറഞ്ചേ…
കണ്ടവും തോടും ചിരുതയും ചിന്നനും കാളകളും ഒക്കെയാണ് ചോപ്പന്റെ ലോകം ചോപ്പൻ ചിന്നനെ കൊഞ്ചിക്കുന്നത് കാണുമ്പോൾ ചിരുത കണ്ണീർ ഒഴുക്കും ചോപ്പന് അറിയില്ലായിരുന്നു അത് എന്തിനായിരുന്നു എന്ന്…
വർഷങ്ങളുടെ കുത്തൊഴുക്കിൽ ജന്മിത്വത്തിനും മുതലാളിത്വത്തിനും എതിരായി പലയിടത്തും മുദ്രാവാക്യങ്ങൾ മുഴങ്ങി എ കെ ഗോപാലനും ഇ എം എസ്സും പലയിടത്തും രഹസ്യമായി പാർട്ടി ക്ലാസുകൾ തുടങ്ങി..
ചിന്നന് അവകാശങ്ങളെ കുറിച്ച് നല്ല ബോധ്യമുണ്ട് നമ്മൾ കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയെ എന്ന വിപ്ലവ വാക്യം കേൾക്കുന്നതേ ചോപ്പന് പേടിയാണ്..
ചിന്നൻ ഒത്ത ഒരാണ് ആണ് അവന്റെ ചിന്താ ഗതികൾ വിശാലമാണ് പോരെങ്കിൽ കമ്മ്യൂണിസത്തിന്റെ വീറും വീര്യവും കുറച്ചു ദിവസങ്ങളായി ചിന്നൻ ചോപ്പനോട് ഒരാവശ്യത്തെ ഉന്നയിക്കുന്നു. പാടത്തെ പണിക്ക് ഒന്നര അണ കൂലിക്ക് പകരം നെല്ല് ചോദിക്കണം മാത്രമല്ല ഇത്രയും കാലം അധ്വാനിച്ചതിനു ഒരു കൂര വെക്കാനുള്ള മണ്ണ് വേണം. ചോദിച്ചു വാങ്ങണം
അവകാശമാണ്.
ചോപ്പൻ ധർമ്മ സങ്കടത്തിലാണ് ഇങ്ങനെയൊന്നും സംസാരിക്കാൻ അയാൾക്ക് അറിയില്ല… പഠിച്ചു പോയാൽ തന്നെ അത് പറയാനുള്ള ധൈര്യവുമില്ല.
മാസങ്ങൾ പിന്നെയും കടന്നു പോയി പാടം ഒരുക്കാനും നെല്ല് വിതക്കാനുമായി ചെറുമക്കൾ അവനവന്റെ ജന്മിമാരുടെ അടുത്തും പല ദേശങ്ങളിലും ആയി പോയി കഴിഞ്ഞു. ചോപ്പൻ എവിടെയും പോയില്ല അവൻ തബ്രാന്റെ അടിയാനാണ് അങ്ങുന്നിനെ വിട്ടു എവിടെ പോകാൻ മാത്രമല്ല എട്ട് ഏക്കർ പാടത്തെ കാര്യക്കാരൻ ചുമതല ചോപ്പനാണ് അതൊരു ചെറിയ ഉത്തരവാദിത്വമല്ല.
ചിന്നനെ തബ്രാൻ വിളിപ്പിച്ചിരിക്കുന്നു. ചിന്നൻ കഴിഞ്ഞ ദിവസം തബ്രാനോട് അവകാശം ചോദിച്ചു ചെന്നിരുന്നത്രെ
ചോപ്പന് ഒന്നും മനസ്സിലായില്ല അല്ലെങ്ങിൽ അയാൾ അങ്ങനെ ഭാവിച്ചു. ചിരുതയുടെ കണ്ണീർ തോരുന്നില്ല. എന്തിനാടീ കരയുന്നെ ഇവിടെ വല്ലോരും ചത്തോ ചോപ്പൻ ദേഷ്യപ്പെട്ടു.ചെറുപ്പം മുതലേ തമ്പ്രാൻ കുട്ടീ എന്ന് പലരും ചിന്നനെ രഹസ്യമായി കളിയാക്കി വിളിച്ചിരുന്നുആ വിളി വെറുതെ ഒന്നുമല്ല അതിലൊരു സത്യമുണ്ടെന്ന് ചിന്നൻ അറിഞ്ഞിരിക്കുന്നു.ദേഷ്യവും വാശിയും സങ്കടവും അവന്റെ ആവേശത്തെ ഏറ്റി പോരെങ്കിൽ താനൊരു കമ്മ്യൂണിസ്റ്റാണ് എന്ന ഉശിരൻ ചിന്തയും നേരെ തബ്രാന്റെ മാളികകെട്ടിലേക്ക്..
ഇത്തവണ ചിന്നൻ തല കുമ്പിട്ടിട്ടില്ല മാറിൽ കൈകൾ പിണച്ചു വെച്ചിട്ടില്ല
നേരെ തബ്രാന്റെ മുൻപിൽ ചെന്ന് വളച്ചു കെട്ടില്ലാതെ ഉപചാര വാക്കുകളില്ലാതെ ചോദിച്ചു നിങ്ങളാണോ എൻറെ അച്ഛൻ ഒരുമാത്ര കോവിലകം പ്രകമ്പനം കൊണ്ടു കോലോത്തെ ശബ്ദമാനമായ അടുക്കള നിശബ്ദമായി എല്ലാം ഒരു മാത്ര മാത്രം പിന്നെ തമ്പുരാൻ പൊട്ടിച്ചിരിച്ചു
നിനക്കിപ്പോൾ എന്താ വേണ്ടത് മുഴക്കമുള്ള ശബ്ദം
അച്ഛൻ എന്ന പദവി വേണ്ട പക്ഷേ അവകാശം വേണം ചിന്നന്റെ കമ്മ്യൂണിസ്റ് ബോധം
തബ്രാന്റെ മുഖം വീണ്ടും ഗൗരവപൂർണ്ണമായി ഒരല്പ നേരത്തെ ആലോചനക്ക് ശേഷം അയാൾ പറഞ്ഞു ശരി നീ നാളെ വാ നമുക്കൊരിടം വരെ പോകാനുണ്ട്..
അന്ന് രാത്രി ചിന്നൻ ചോപ്പനെ കെട്ടിപിടിച്ചു കരഞ്ഞു ചിരുതയെ ഒന്ന് നോക്കുക പോലും അയാൾ ചെയ്തില്ല പക്ഷെ അവളും കരയുക തന്നെ ആയിരുന്നു ഹൃദയം പൊട്ടിയുള്ള കരച്ചിൽ. മഴ പെയ്തു വൃശ്ചികം അറിഞ്ഞു പെയ്യുകയായിരുന്ന ചിരുതയുടെ കണ്ണീരിനൊപ്പം.
നേരം വെളുത്തു ചിന്നൻ തബ്രാന്റെ കോവിലകത്ത് എത്തി
തെക്കേ കടവിൽ വള്ളം കാത്തു നിൽപ്പുണ്ട് നീ അവരോടൊപ്പം പോയി ആ നിലമൊന്ന് കണ്ടു വാ..
ദൂരയുള്ള ഏതോ ഒരു കണ്ടം തനിക്ക് പതിച്ചു നൽകാൻ പോകുകയാണ്
അത് വഴി തന്റെ അവകാശം ചോദിച്ചുള്ള പ്രശ്നങ്ങളും തമ്പ്രാന്റെ മാനക്കേടും ഒഴിവാക്കാം..
ചിന്നനും മറ്റു നാലഞ്ചു പേരും വള്ളത്തിലുണ്ട് അതിങ്ങനെ വേമ്പനാട്ടു കായലിലൂടെ ഏതോ ഒരു ലക്ഷ്യത്തിലേക്ക് സാവധാനം നീങ്ങി കൊണ്ടിരുന്നു.. പക്ഷെ കാലത്തിന്റെ നദി വേഗത്തിലും വൃശ്ചികത്തിൽ പിന്നെയും മഴ പെയ്തു കണ്ടങ്ങളിൽ സ്വർണ കതിരുകൾ വിളഞ്ഞു തലമുറ മാറ്റങ്ങൾ ഒരു പാട് കഴിഞ്ഞു. ഇനിയും ലക്ഷ്യം കാണാത്ത ഒരു വള്ളം വേമ്പനാട്ട് കായലിന്റെ അടിത്തട്ടിലൂടെ ഇപ്പോഴും ഒഴുകി കൊണ്ടിരിക്കുന്നു.ആ പാടവരമ്പിലൂടെ നടക്കുന്നവർക്ക് ഇപ്പോഴും ഒരു കുഞ്ഞിളംകാറ്റിന്റെ ഒച്ചയിൽ ചോപ്പന്റെ പാട്ട് ഇങ്ങനെ കേൾക്കാം..
മാരിമഴകള്‍ ചൊരിഞ്ചേ ചെറു വയലുകള്‍ ഒക്കെ നനഞ്ചേ…
ഫൈസൽ മന്ദലംകുന്ന്


2 Comments
Thank u
നന്നായെഴുതി👍