Spoiler Alert:
തിയേറ്ററിൽ നിറഞ്ഞോടിയ ശേഷം കിഷ്കിന്ധ കാണ്ഡം OTT യിലെത്തിയിരിക്കുന്നു. എൻഗേജിങ് ആയ നല്ല പ്രൊഡക്ഷൻ ക്വാളിറ്റി ഉള്ള മിസ്റ്ററി മൂവിയാണ് കിഷ്കിന്ധ. വിജയരാഘവന്റെ അപ്പു പിള്ള അഭിനയത്തിൽ മുന്നിൽ നിൽക്കുന്നു. ആസിഫിന്റെ അജയനും അപർണയുടെ അപർണയുമൊക്ക അവരുടെ റോളുകൾ മനോഹരമാക്കിയിട്ടുണ്ട്. ജഗദീഷ്, അശോകൻ തുടങ്ങിവരും നന്നായിരുന്നു. സിനിമയുടെ പേരിൽ തുടങ്ങുന്ന പ്രേക്ഷകരെ വഴിതെറ്റിക്കൽ കാണാതായ തോക്കും ദുരൂഹത നിറഞ്ഞ സുമദത്തനും കടന്ന് സിനിമയുടെ അവസാനം വരെ കൊണ്ട് പോകാൻ സാധിച്ചു എന്ന നിലയിൽ എഴുത്തുകാരനും സംവിധായകനും വിജയിച്ചു എന്ന് തന്നെ പറയാം. കരിക്കിന്റെ ‘പൊരുൾ’ സീരീസ് കണ്ടിട്ടുള്ളത് കൊണ്ട് മിസ്റ്ററി റിവീലിംഗ് അത്ര കണ്ട് ഇമ്പാക്ട് എന്നിൽ ഉണ്ടാക്കിയില്ല. ഒരു പ്രധാന ചോദ്യത്തിന് ഉത്തരം തരാത്ത ക്ലൈമാക്സ് സത്യത്തിൽ നിരാശ സമ്മാനിച്ചു. പ്രേക്ഷകർ ഒരു ക്ലോഷർ അർഹിച്ചിരുന്നില്ലേ എന്ന് തോന്നി.
എന്തൊക്കെ പറഞ്ഞാലും ഈ വർഷം ഇറങ്ങിയ സിനിമകളിൽ മസ്റ്റ് വാച്ചെന്ന് സജസ്റ്റ് ചെയ്യാവുന്ന ഒരു സിനിമയാണ് കിഷ്കിന്ധ കാണ്ഡം. പക്ഷെ സിനിമയിൽ നമുക്ക് ചിന്തിക്കാവുന്ന കുറച്ചു കാര്യങ്ങൾ കൂടിയുണ്ട്.
*ദുരഭിമാനം ജീവിതം ദുസ്സഹമാക്കും: സഹായം വേണ്ടപ്പോൾ ചോദിക്കാനും വാങ്ങാനും സാധിക്കണം. ആദ്യമേ ഒരു പെർഫക്ഷൻ ഫ്രീക്ക് ആയിരുന്നു അപ്പു പിള്ള എന്ന് പറയുന്നുണ്ട്. ഒരുപാട് കാലം ബ്രെയിനിനെ സിമെട്രിയിലേക്ക് പുഷ് ചെയ്തത് കൊണ്ടാവണം അപ്പു പിള്ളയ്ക്ക് ഓർമ്മപ്രശ്നം ഉണ്ടായതും. മറ്റു കാരണങ്ങൾ സിനിമയിൽ പറഞ്ഞിട്ടില്ല എന്നത് കൊണ്ട് തന്നെ പെർഫെക്ഷനിസം കൊണ്ടുണ്ടായ അമിത സമ്മർദം ആകണം റെട്രോഗ്രേഡ് അംനേഷ്യക്ക് കാരണം. എന്നാൽ അതിനെ ചികിൽസിക്കാൻ പോലും അപ്പു പിള്ളയുടെ ദുരഭിമാനം സമ്മതിക്കുന്നില്ല. നാട്ടുകാരെ പേടിച്ചിട്ടൊന്നുമല്ല. നാട്ടുകാരെ പോയിട്ട് പോലീസിനെ പോലും അപ്പു പിള്ള വക വയ്ക്കുന്നില്ല. അയാൾ ഭയക്കുന്നത് ഒരുപക്ഷെ അയാളെ തന്നെയാണ്. സ്വയം കെട്ടിപ്പൊക്കി വച്ചിരിക്കുന്ന അപ്പു പിള്ള എന്ന അഭിമാനം ഈ രോഗത്തിന്റെ പേരിൽ ഇല്ലാതാകുന്നത് അയാൾക്ക് സഹിക്കുന്നില്ല. മകൻ എങ്ങനെയൊക്കെയോ ഒരു ഡോക്ടറുടെ ഇടപെടൽ കൊണ്ട് വരുമ്പോഴും അപ്പു പിള്ള അതറിയാതെ ഇരിക്കണമെന്ന് നിർബന്ധമുണ്ട്. എന്തൊരു അവസ്ഥയാണ്ഇതൊക്കെ! രോഗത്തെ ചികിൽസിക്കാൻ ആദ്യം വേണ്ടത് രോഗിയുടെ സഹകരണമാണ്. ഒരിക്കലും അപ്പു പിള്ളമാരുടെ ഈ ദുരഭിമാനം അയാളുടെ മാത്രം തീരുമാനം ആയി കാണരുത്. അത് അജയനെ പോലെ മക്കളെയും കൂടിയാണ് തീരാദുഃഖത്തിൽ ആക്കുന്നത്.
*ബന്ധങ്ങൾ എന്നാൽ സുഖത്തിലും ദുഖത്തിലും കൂടെ ഉണ്ടാകാൻ ഉള്ളവരാണ്: അജയന്റെ കല്യാണമെന്ന സുഖത്തിലോ മുൻപ് പ്രവീണയുടെ അസുഖമെന്ന ദുഖത്തിലോ ഒന്നും അപ്പു പിള്ളയുടെ പങ്കില്ല. അജയനെ എടുത്താൽ എന്റെ അച്ഛനല്ലേ അച്ഛനല്ലേ എന്ന് നീറുന്ന കടമയാണ് അയാളെ ഭരിക്കുന്നത്. അപ്പു പിള്ളയാണെങ്കിൽ കുരങ്ങനെ കുഴിച്ചു മൂടിയ അതെ ലാഘവത്തോടെ കൊച്ചുമകനെയും മറവ് ചെയ്യുന്നു. മകന്റെ ബോഡിക്ക് എന്ത് സംഭവിച്ചു എന്ന് അറിയാൻ പോലും താല്പര്യം ഇല്ലാത്ത പോലെ അജയ ചന്ദ്രൻ പോലീസിനെ പറ്റിക്കാൻ മാത്രം കാണാതായ ചച്ചുവിനെ അന്വേഷിച്ച് വീണ്ടും മൃതദേഹങ്ങൾ തിരിച്ചറിയാൻ പോകുന്നു. ഭാര്യ ആയി എത്തിയ അപർണയോട് പോലും അച്ഛന്റെ അസുഖവിവരം മറച്ചു വയ്ക്കുകയാണ് അജയൻ. എന്നിട്ട് അവളെ ഷെർലോക് ഹോംസ് കളിക്കാൻ വിടുന്നു. എന്താണ് ഇത്തരം ദാമ്പത്യങ്ങളിലൂടെ അജയചന്ദ്രന്മാർ ഉദ്ദേശിക്കുന്നത്? സത്യത്തിൽ അപർണയെ ഭാര്യ ആയി കാണിക്കാതെ അമേരിക്കയിലെ ചേട്ടന്റെ സുഹൃത്ത്, കാട് കാണാൻ വരുന്നതായോ മറ്റോ കാണിക്കാമായിരുന്നു. ഇത്രയധികം രഹസ്യങ്ങൾ പരസ്പരം സൂക്ഷിക്കുകയും അതേസമയം ഒന്നും നടക്കാത്ത പോലെ ജീവിക്കുകയും ചെയ്യുന്ന ഒരുപിടി മനുഷ്യരെ കണ്ട് ആ കുരങ്ങന്മാർ പോലും മൂക്കത്ത് വിരൽ വച്ച് കാണും!
*പ്രിയപ്പെട്ട ആണുങ്ങളെ, കരയാനോ നിങ്ങളുടെ മനസ് ഒരാളോടെങ്കിലും തുറക്കാനോ പഠിക്കുക: അപ്പു പിള്ള ആരോടും തന്റെ പ്രശ്നം പറയാൻ തയാറല്ല, മകനോട് പോലും. അജയ ചന്ദ്രനും മറ്റൊന്നല്ല. എല്ലാരും ഉള്ളിൽ ഇങ്ങനെ നീറി നീറി തീരുകയാണ്. ഇതാണ് സംഭവിച്ചതെന്ന് അച്ഛനോട് അജയന് പറയാവുന്നതാണ്. ഓർമ വരുന്ന നിമിഷം/അന്വേഷണത്തിൽ അത് കണ്ടെത്തുമ്പോൾ, തെളിവുകൾ കത്തിച്ചു കളയാതെ, ബോഡി എന്തുചെയ്‌തെന്ന് മകനോട് പറയാം. എല്ലാരും ഒരായിരം രഹസ്യങ്ങൾ ഒളിപ്പിക്കാൻ ഓരോ മുറിയിൽ അടഞ്ഞു ജീവിക്കുന്നത് എന്തിനാണ്? ഇതിന്റെ പേരാണോ സ്നേഹം? ഇതാണോ കുടുംബം? അറിയുന്ന ഉത്തരങ്ങൾ പോലും പ്രേക്ഷകനോട് പറയാതെ പോകുന്ന സിനിമകൾ പോലെയാണോ മനുഷ്യരുടെ ജീവിതം? ഒന്ന് മനസ് തുറന്നു സംസാരിച്ചാൽ ഒഴിഞ്ഞു പോകുന്ന തെറ്റിദ്ധാരണകൾ, സങ്കടങ്ങൾ എല്ലാം ഇനിയും തലച്ചോറിൽ ഇട്ടു വിരകൂ, ഒരക്ഷരം മിണ്ടിപ്പോകരുത്! പോലീസും നിയമവും ശിക്ഷയും പിന്നെയല്ലേ? ആദ്യം സ്വയം പറ്റിക്കുന്നത് നിർത്തൂ, അത്രയെങ്കിലും സമാധാനം കിട്ടും.
കിഷ്കിന്ധ കാണ്ഡം നിങ്ങൾ കണ്ടില്ലേ? നിങ്ങൾക്ക് ഇങ്ങനെയുള്ള ചിന്തകൾ വന്നോ? കമെന്റ് ചെയ്യൂ. ഇത്രയൊക്കെ കടന്നു ചിന്തിക്കുന്നതെന്തിന്? സിനിമയെ സിനിമയായി കണ്ടാൽ പോരെ എന്നല്ലേ ഇപ്പോൾ മനസ്സിൽ വന്നത്? എന്റെ ബ്രെയിൻ പോക്കാണ് ഗയ്സ്. ഇങ്ങനെ ചിന്തിച്ചു ചിന്തിച്ചു എനിക്കും റെട്രോഗ്രേഡ് അംനേഷ്യ വരുമെന്നാണ് തോന്നുന്നത്. കുറച്ചു കളർഫുൾ സ്റ്റിക്കി നോട്സ് വാങ്ങി എല്ലാം എഴുതിവയ്ക്കണം. ഒരോർമയും മിസ് ആകരുത്!
©പവിത്ര ഉണ്ണി


7 Comments
നമ്മളെ എഴുന്നേല്പ്പിച്ച് വിടാതെ പിടിച്ചിരുത്തുവാൻ പറ്റുന്ന സിനിമയാണെങ്കിൽ കണ്ട് തീരുവോളം സിനിമയുടെ കൂടെ അങ്ങ് പോവുക എന്നതാണ് എൻ്റെ രീതി. അതുകൊണ്ട് വലിയൊരു സത്യം/ രഹസ്യം വെളിപ്പെടുത്താതെ അവസാനിപ്പിച്ചതിൽ ഒന്നും പ്രശ്നം തോന്നിയില്ല. പക്ഷേ ഞാനിവിടെ വെക്കേഷന് വന്നതല്ല അജയേട്ടാ എന്ന് പറയുമ്പോഴാണ് ഇവർ ഭാര്യയും ഭർത്താവും ആണന്ന് ഓർമ്മ വന്നത്.
വിജയരാഘവൻ്റെ പെർഫോമൻസ്👌👌👌
സിനിമ കാണണം 👍
ഫിലിം കണ്ടുകഴിഞ്ഞപാടെയാണ് റിവ്യൂ വായിച്ചത്.. ഇതുതന്നെ എനിക്കും തോന്നിയത്.. ചില ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാനുണ്ട്. പക്ഷേ അവസാനംവരെ പിടിച്ചിരുത്താൻ കഴിയുന്നുണ്ട്. നല്ല റിവ്യൂ🤝
ഫിലിം മുഴുവൻ കാണാൻ സാധിച്ചില്ല. എന്നാൽ കുട്ടിയെ കാണാനില്ല എന്ന ന്യൂസ് പേപ്പർ കാണിക്കുകയും വിജയരാഘവൻ എന്തോ തിരയുകയും ചെയുന്നത് കണ്ടപ്പോൾ കാണാതായ തോക്കും ആ കുട്ടിയും എവിടെ എന്ന് പുള്ളിക്ക് അറിയാമെന്ന് എനിക്ക് തോന്നി. രോഗം കാരണം കുട്ടിയുടെ മിസ്സിംഗ് ന്റെ കാരണം അച്ഛൻ മറന്നതാണോ എന്ന് അപർണ ചോദിച്ചപ്പോൾ ഫ്രണ്ട്സ് ഫിലിമിലെ പോലെ ഒരു ദുരന്തം പ്രതീക്ഷിച്ചു. കുരങ്ങനെ കിട്ടിയപ്പോൾ അത് കുട്ടിയാണോ എന്നും ഓർത്തു.
( ധാരാളം ഫിലിം കാണുന്ന നമ്മൾ ഏതൊരു ഫിലിമിലും ക്ലൈമാക്സ് ഉൾപ്പെടെ സങ്കല്പിക്കുമല്ലോ
നല്ല റിവ്യൂ. ആദ്യം നല്ല സിനിമകളെ കുറിച്ച് must watch എന്ന് പറയുന്നതിന്.
കുറേ സിനിമകൾ കാണുന്നെങ്കിലും അടുത്ത് നമ്മൾ കണ്ട ഉള്ളൊഴുക്ക് , കാതൽ എന്ന സിനിമകൾ പോലെ മനസ്സ് ഉലച്ച സിനിമയായിരുന്നു ഇത്.
Casting ആണ് എനിക്ക് ഇഷ്ടപ്പെട്ടത്. സാധരണ വിജയരാഘവൻ ചെയ്യുന്ന കഥാപാത്രങ്ങളുടെ വില്ലൻ സ്വഭാവം മനസ്സിൽ ഉള്ളതുകൊണ്ടു ഇങ്ങനെ ഒരു ക്ലൈമാക്സ് പ്രതീക്ഷിച്ചില്ല. അതു നല്ലൊരു കൈയടി അർഹിക്കുന്നു. അദ്ദേഹത്തിന്റെ മാനറിസങ്ങൾ , നരച്ച confused നോട്ടം super 👌.
അച്ഛന്റെ അസുഖത്തിനും മകന്റെ മരണത്തിനും ഭാര്യയുടെ അസുഖത്തിനും അവളുടെ കൈയബദ്ധത്തിനും ഇടയിൽ ആരേയും കൈവിടാതെ എല്ലാവരേയും ഒരുപോലെ ചേർത്തുപിടിക്കുന്ന അജയചന്ദ്രൻ എന്ന character നെ സൃഷ്ടിച്ചു സിനിമക്ക് പുതിയ മുഖം നൽകി. ആസിഫ് ആ character മനോഹരമായി അഭിനയിച്ചു ഫലിപ്പിച്ചു.
നെല്ലും പതിരും തിരയുന്ന നല്ല റിവ്യൂ.
👍👏.
ഈ ലോകം എല്ലാത്തരം മനുഷ്യരുടെയും ഒരു മിക്സ് അല്ലേ? A+B=C എന്ന് പറയുന്നതുപോലെ ഒരു പരിഹാരം എല്ലാ മനുഷ്യരുടെയും പ്രശ്നങ്ങളിൽ നമുക്ക് പ്രയോഗിക്കാൻ പറ്റുമോ? പുറമേ ധൈര്യശാലികൾ എന്ന ഭാവിക്കുമ്പോഴും ഉള്ളിലെ ഭീരുത്വം മറച്ചു വയ്ക്കാൻ പെടാപ്പാടുപെടുന്ന എന്തുമാത്രം മനുഷ്യരുണ്ട് നമ്മുടെ ഇടയിൽ! അത്തരം വൈരുദ്ധ്യം ഉള്ളതുകൊണ്ടല്ലേ നൂറായിരം സിനിമകൾ ഇവിടെ പിറവിയെടുക്കുന്നതും? പവി പറയുന്നതുപോലെയാണെങ്കിൽ ഈ സിനിമ ഉണ്ടാകുമായിരുന്നില്ല. ഏതായാലും ഈ ഓവർ തിങ്കിങ്ങിനെ എനിക്ക് ക്ഷ പിടിച്ചു കേട്ടോ👌👌👌
സിനിമ കണ്ടിട്ട് വരട്ടെ..