പത്താംക്ലാസ്സ് റിസൾട്ട് എന്ന ന്യൂസ് എത്ര തവണ കേട്ടാലും ചെറുതായൊന്നു ഞാൻ ഞെട്ടാറുണ്ട് ഇപ്പോഴും. ഇരുപതുകൊല്ലം കഴിഞ്ഞു ആ കാലം കഴിഞ്ഞിട്ട്, എന്നിട്ടും? ആ ചോദ്യത്തിന് പ്രസക്തിയുണ്ട്. കാരണം എന്താണെന്നു മനസ്സിലാക്കാൻ ഇനി ഞാൻ എഴുതുന്നത് വായിക്കൂ.
എന്റെ എസ്എസ് എൽ സി പരീക്ഷ നടക്കുന്ന സമയത്തെ ഒരു ചെറിയ സംഭവമാണിത്. ആദ്യത്തെ പരീക്ഷദിവസം ഓറഞ്ചുനിറമുള്ള പ്ലെയിൻ സാരിയുടുത്തു കണ്ണട വെച്ചൊരു ടീച്ചർ ക്ലാസ്സിലേയ്ക്ക് വന്നു. കുറച്ചുനേരം എല്ലാവരെയും ഉപദേശിച്ചു. കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട് എന്ന മട്ടിൽ ഞങ്ങളെല്ലാവരും ഇരുന്നു. മോഡൽ എക്സാം എഴുതി ധൈര്യം ഉള്ളത്കൊണ്ട് പത്താം ക്ലാസ്സൊക്കെ ഈസിയായി ചാടിക്കടക്കും എന്ന ധൈര്യമുണ്ടായിരുന്നു. ഞങ്ങൾക്കെല്ലാം ഉത്തരമെഴുതാനുള്ള പേപ്പർ തന്നിട്ട് നിർദേശങ്ങൾ വായിക്കാൻ പറഞ്ഞു. എന്നിട്ട് രജിസ്റ്റർ നമ്പർ എഴുതാനും. എഴുതിക്കഴിഞ്ഞപ്പോൾ ഞാൻ എന്റെ കറുത്ത മഷിയുടെ റെയ്‌നോൾഡ് പെൻ കൊണ്ട് രജിസ്റ്റർ നമ്പറിലെ അഞ്ചിനെ ഒന്നു കട്ടികൂട്ടി. അപ്പോഴാണ് ടീച്ചർ പറഞ്ഞത് ഓർമ്മവന്നത് – ഒരു തവണ വൃത്തിയായി എഴുതിയാൽ മതി. ഞാൻ ഒന്നുകൂടി നോക്കി, വൃത്തിയായിട്ടുണ്ട്, പക്ഷേ എന്തോ പ്രശ്നമില്ലേ അഞ്ചിന്. ദേവ്യേ കാത്തോളണേ, ടീച്ചറുടെ കണ്ണിൽപ്പെടാതെ പോകണേ എന്നും വിചാരിച്ചു തലയ്ക്കു കൈയും കൊടുത്തിരുന്നു.
എല്ലാവരുടെ രജിസ്റ്റർ നമ്പർ നോക്കി എന്റെ അടുത്തെത്തി ടീച്ചർ. കണ്ണടയിൽകൂടി കണ്ണുരുട്ടി നോക്കി പേപ്പറിലേയ്ക്ക്, വീണ്ടും വീണ്ടും. താനെന്താടോ ഈ കാണിച്ചുവെച്ചത്? എന്നൊരു ചോദ്യം. കോപ്പിയടി പിടിയ്ക്കപ്പെട്ട പോലെ ഞാൻ എഴുന്നേറ്റു നിന്നു. കുറച്ചുനേരം മുൻപല്ലേ ഇവിടെ ഞാൻ പറഞ്ഞത് വൃത്തിയായി നമ്പർ എഴുതണമെന്ന്. ഇനിയിപ്പോൾ വെയിറ്റ് ചെയ്യ്, ഞാൻ വേറെ ടീച്ചറോട് ചോദിക്കട്ടെ എന്നും പറഞ്ഞു പുറത്തേക്കു നോക്കി നിൽപ്പായി. അല്ലെങ്കിൽ അഞ്ചിൽ വിശ്വസിയ്ക്കാതെ കട്ടികൂട്ടിയ എന്നെപ്പറഞ്ഞാൽ മതി. അഞ്ചു മിനിറ്റിൽ ചോദ്യ പേപ്പറുമായി വന്ന ടീച്ചർ “സാരമില്ല ഒരു സൈൻ ചെയ്തു കൊടുക്കൂ, എന്നിട്ട് ഇപ്പോൾ എഴുതിയ നമ്പർ ക്രോസ്സ് ചെയ്തു അതിനു മീതെയായി ഒന്നുകൂടി നമ്പർ എഴുതാൻ പറയൂ എന്നും പറഞ്ഞു പോയി. അങ്ങനെ ഒന്നുകൂടി നമ്പർ എഴുതിയപ്പോഴേയ്ക്കും അര മണിക്കൂർ പറന്നുപോയിരുന്നു.
അനാവശ്യമായി ടെൻഷനടിച്ചു അവസാനം ഇഷ്ടപ്പെട്ട മലയാളം പരീക്ഷ എഴുതാൻ തുടങ്ങി. കുറച്ചൊക്കെ ടെക്സ്റ്റ് ബുക്കിലുള്ളതും അതിലേറെ സ്വന്തം ഭാവനയും മിക്സ് ചെയ്തു എഴുതിക്കൊണ്ടിരിയ്ക്കുകയായിരുന്നു. ഇരുപത്തിയഞ്ചു മാർക്കിന്റെ ചോദ്യങ്ങൾ കൂടി ബാക്കി നിൽക്കെ അത് സംഭവിച്ചു. ഒരു പാട്ടിന്റെ വരി മനസ്സിൽ വന്നു.”പിന്നെയും ചിരിയ്ക്കുന്നു പൂവുകൾ, മണ്ണിലീ വസന്തത്തിൻ “
ആദ്യത്തെ വരി കിട്ടുന്നില്ല. ഒരു രക്ഷയുമില്ല. എനിയ്ക്ക് ഇങ്ങനെ ഒരു പതിവുണ്ട്, ഇടയ്ക്കിങ്ങനെ ഓരോ പാട്ടിന്റെ വരികൾ എന്നാൽ ആദ്യത്തെ വരി കിട്ടുന്നതുവരെ ഒരു ടെൻഷനാണ് ( എന്താ ഈ അസുഖത്തിന്റെ പേര്, അറിയില്ല ). ഇത്തവണ മനസ്സിൽ വന്ന സമയം അക്രമമായിപ്പോയി. ഞാൻ ഇരുന്നു ആലോചന തുടങ്ങി. കിട്ടുന്നില്ല, ടീച്ചർ “ഇനി അരമണിക്കൂർ കൂടിയേ ഉള്ളൂ, വേഗം എഴുതാൻ നോക്കു എല്ലാരും “ എന്നു പറഞ്ഞപ്പോൾ ആ അല്ലിമലർക്കാവിൽ അറിയാതെ വായയിൽ നിന്നു പുറത്തേക്കു വന്നു. ടീച്ചർ “എന്താ “ചോദിച്ചപ്പോൾ “അല്ല അര മണിക്കൂർ എന്നാണോ പറഞ്ഞതെന്ന്” ചോദിച്ചു തല്ക്കാലം പിടിച്ചുനിന്നു.
പിന്നെ ഓരോട്ട പ്രദക്ഷിണമായിരുന്നു. തൃശ്ശൂർ കോഴിക്കോട് ബസ് പോലെ പാഞ്ഞെഴുതി. അഡിഷണൽ പേപ്പർ ഒന്ന് രണ്ട് മൂന്ന് വാങ്ങിക്കൂട്ടി. നമ്പർ ഇട്ടുവെച്ചോ മറന്നുപോകും എന്നു ടീച്ചർ പറഞ്ഞു. അവസാനം വായിച്ചുനോക്കാനോ അഡിഷണൽ പേപ്പർ ശരിയ്ക്കല്ലേ വെച്ചതെന്നു നോക്കാനോ ഒന്നിനും സമയമില്ലാതെ മലയാളം പേപ്പർ കൊടുക്കേണ്ടിവന്നു. ഇതിൽ പാസ്സാകുമോ തോൽക്കുമോ എന്നൊരു സംശയം മനസ്സിൽ തങ്ങി നിന്നു. അടുത്ത പരീക്ഷകളിലൊക്കെ പാട്ട് ഓർമ്മ വരരുതേ എന്നും പ്രാർത്ഥിച്ചാണ് പോയത്. റിസൾട്ട് വരുന്നതിന്റെ കുറച്ചു ദിവസം മുൻപ് ഞാൻ അമ്മയോടും അച്ഛനോടും ചോദിച്ചു “ ഞാൻ അഥവാ പാസ്സായില്ലെങ്കിൽ “. ഇത് കേട്ടപ്പോൾ അടുപ്പത്തെ കൂട്ടാനിലേയ്ക്ക് അമ്മ ഒരു സ്പൂൺ മുളകുപൊടി കൂടിയിട്ടു. (അറിയാതെ കൈയിൽ നിന്നും വീണതാണ് ).
അങ്ങനെ ആ ദിവസം വന്നു, ട്യൂഷൻ ക്ലാസ്സിൽ നിന്നും ഡിസ്റ്റിംഗ്‌ഷൻ ഉണ്ടെന്നു അറിഞ്ഞു, പക്ഷേ അഞ്ഞൂറിന് മീതെ മാർക്കില്ല. അതുകേട്ടപ്പോൾ വീട്ടിൽ എല്ലാവർക്കും വിഷമമായി. എനിയ്ക്ക് മാത്രം ഒന്നും തോന്നിയില്ല, പാസ്സായല്ലോ, രജിസ്റ്റർ നമ്പർ കൊണ്ടുപോയ അര മണിക്കൂറും അല്ലിമലർക്കാവിൽ കൊണ്ടുപോയ സമയവും (കൃത്യമെത്ര പോയി എന്നറിയില്ല ) ഒക്കെക്കൂടി നോക്കിയാൽ മലയാളം പരീക്ഷ തോൽപ്പിക്കാൻ മാത്രം ശക്തിയുള്ളതായിരുന്നു. ഒരു പേപ്പറിൽ തോറ്റാലും പത്തിൽ തോറ്റു എന്നായില്ലേ, ഒരു കൊല്ലം പാട്ടും പാടി വീട്ടിൽ ഇരിയ്ക്കേണ്ടിവരുന്ന അവസ്ഥ, എന്തായാലും പണ്ടൊക്കെ നാട്ടിൽ പറഞ്ഞു കേട്ടിരുന്നതുപോലെ ഭാവി തീരുമാനിക്കുന്നത് പത്താം ക്ലാസ്സിലെ പരീക്ഷയാണെന്നു അന്നൊക്കെ ഞാൻ വിശ്വസിച്ചിരുന്നു.
ഈ ദിവസം മനസ്സിൽ ഒരു കരടായി നിന്നതുകൊണ്ടാകാം, പിന്നീട് പലതവണ മലയാളം പരീക്ഷയ്ക്ക് ഹാൾടിക്കറ്റ് എടുക്കാൻ മറന്നുപോയി സ്കൂളിൽ പോയതും ഹെഡ്മാസ്റ്ററുടെ മുൻപിൽ പോയി തലകുനിച്ചു നിന്നു എക്സാം എഴുതാനുള്ള പെർമിഷൻ ലെറ്റർ വാങ്ങുന്നതും സ്വപ്നം കണ്ടിട്ടുണ്ട്. ആ ബ്ലാക്ക് ആൻഡ് വൈറ്റ് സ്വപ്‌നങ്ങൾ അടുത്ത കാലം വരെ ഇടയ്ക്കിടെ ടെൻഷനടിപ്പിച്ചിരുന്നു. ഇഷ്ടപ്പെട്ട വിഷയത്തെ കഷ്ടപ്പെട്ടു എഴുതിത്തീർക്കേണ്ട ഗതികേട് വന്നതുകൊണ്ടാകും ഇന്നും മലയാളം പരീക്ഷ എന്നുകേട്ടാൽ ഒരു പേടിയാ മനസ്സിൽ. പ്ലസ്ടു കഴിഞ്ഞതോടെ കണക്കും കുറേശ്ശേ ഇഷ്ടപ്പെട്ടുതുടങ്ങി. അങ്ങനെ അഞ്ചിനെയും വെറുക്കാതെ എഞ്ചിനീയറിങ്ങും പഠിച്ചു തട്ടിയും മുട്ടിയും കണക്കുകൂട്ടലുകളുടെ ജോലിയുമായി ജീവിയ്ക്കുന്നു.
#എന്റെരചന
#പരീക്ഷ
Koottaksharangal


4 Comments
ഓർമ്മകൾക്ക് എത്ര മധുരം …… നന്നായെഴുതി👍❤️
Thank you
ആഹാ.. രസകരം.
ഞാൻ എഴുതിയ പല പരീക്ഷകളും ഓർത്തുപോയി.
👍
Thank you 🙏😊😂