സ്കൂൾ ഡയറീസ്
– – – – – – – – – – – – – – – – – –
പരീക്ഷ…… ണം
– – – – – – – – – – – – – – – – – –
അല്ലെങ്കിലും പരീക്ഷയെഴുതാനൊക്കെ ആർക്കാണിത്ര താത്പര്യം?
എനിക്കില്ല.
ചിലപ്പോൾ ബബിതയ്ക്ക് കാണുമായിരിക്കും. അവളാണല്ലോ സ്കൂളിലെ ഫസ്റ്റ്. എഴുതുന്നതിലെല്ലാം ഒന്നാമതാകുമ്പോൾ സ്വാഭാവികം.
പിന്നെയോ?
അവരവവർക്ക് പ്രത്യേകം താത്പര്യമുള്ള ചില വിഷയങ്ങളുടെ കാര്യത്തിൽ അത്തരം പരീക്ഷകളെഴുതാൻ അവർക്ക് താത്പര്യമുള്ളവരുണ്ടാകും.
മനേഷിന് മലയാളം പരീക്ഷയെന്ന പോലെ.
ഞാനൊക്കെ നാലു വരിയിൽ എഴുതി തീർക്കുന്ന ഉത്തരങ്ങളൊക്കെ അവൻ നാലു പേജെഴുതും. പരമാവധിയുള്ള നാല് മാർക്കും വാങ്ങും. ഉത്തരക്കടലാസുകളും കൊണ്ട് ലീല ടീച്ചർ വരുമ്പോൾ അവൻ്റെ കണ്ണുകൾ തിളങ്ങും.
കൃഷ്ണകുമാർ ‘ശാർദ്ദൂല വിക്രീഡിതം’ ചൊല്ലും. മധുരാജ് വായും പൊളിച്ചിരിക്കും.
എനിക്ക് എഴുതാൻ താത്പര്യമുണ്ടായിരുന്ന വിഷയം ഹിന്ദിയായിരുന്നു. ടെക്നിക്കൽ ഹൈ സ്കൂൾ ആയതിനാൽ ഇവിടെ ഹിന്ദിയില്ല.
ഇപ്പോഴത്തെ എൻ്റെ ഹിന്ദിയാവട്ടെ ‘ദിൽവാലേ ദുൽഹാനിയേ ലേ ജായേംഗേ ‘, മേനേ പ്യാർ കിയാ ‘, ‘കുച്ച് കുച്ച് ഹോത്താ ഹെ’, ‘അമിതാബ് ബച്ചൻ ‘, ‘മുജേ മാലൂം ‘ എന്നൊക്കെയാണ്.
പിന്നെയൊരു ഇഷ്ടമുള്ള പരീക്ഷ എൻജിനീയറിംഗ് ഡ്രോയിംഗാണ്. അതിനു കാരണക്കാരൻ സലീം സാറും.
‘ഒരു രേഖയെ ഏഴു തുല്യ അളവുകളായി വിഭജിക്കുക ‘
ആദ്യം ഒരു രേഖ വരയ്ക്കുക
അതിനോട് ചെരിഞ്ഞ് മറ്റൊരു രേഖ വരയ്ക്കുക
കോമ്പസിൽ നിശ്ചിത അളവെടുത്ത് ചെരിച്ചു വരച്ച രേഖയിൽ എഴു തവണ ചാപം വരച്ച് ഖണ്ഡിക്കുക
ചെരിച്ചു വരച്ച രേഖയിലെ അവസാന ബിന്ദുവും ആദ്യം വരച്ച രേഖയുടെ അഗ്രവുമായി ചേർത്ത് സെറ്റ് സ്ക്വയർ വച്ച് ഡോട്ടഡ് ലൈൻ വരയ്ക്കുക
സെറ്റ് സ്ക്വയറിൻ്റെ മറുവശത്ത് സ്കെയിൽ വച്ച് ആ സ്കെയിലിലൂടെ സെറ്റ് സ്ക്വയർ ചലിപ്പിച്ച് ഓരോ പോയിൻ്റുകളിലുമായി ഡോട്ടഡ് ലൈനുകൾ വരച്ച് പൂർത്തിയാക്കുക.
സലീം സാറിൻ്റെ ക്ലാസ്സുകൾ കിടിലനായിരുന്നു. അതിലേറെ അദ്ദേഹത്തെ കാണുമ്പോൾ എല്ലാവരും കിടുങ്ങുമായിരുന്നു.
പിന്നീട് ഒന്നാം കാൽ വട്ട പ്രക്ഷേപണവും മൂന്നാം കാൽവട്ട പ്രക്ഷേപണവും , പ്ലാനും എലിവേഷനും സൈഡ് വ്യൂവുമൊക്കെ വന്നപ്പോൾ അതിനോടുള്ള ഇഷ്ടം കൂടുകയും ചെയ്തു.
പത്താം ക്ലാസ്സിലെ ഓണത്തിൻ്റെയോ ക്രിസ്തുമസിൻ്റെയോ പരീക്ഷ. ഇംഗ്ലീഷാണ് വിഷയം. ഞാനാണെങ്കിൽ പഠിച്ചിട്ടുമില്ല. അന്നത്തെ പത്രത്തിൽ എവിടെയോ ഒരു പഠിപ്പു മുടക്ക് വാർത്ത കണ്ടു.
ഇന്ന് സമരം കാണുമോ?
പരീക്ഷയായതു കൊണ്ട് സാദ്ധ്യതയില്ല.
എന്നാലും ഉണ്ടാകുമോ?
ഉണ്ടായാൽ മതിയായിരുന്നു. നല്ലോണം പഠിച്ച് അടുത്ത തവണയെഴുതാം.
ആ കുഞ്ഞു പ്രതീക്ഷയുമായി ഞാൻ സ്കൂളിലെത്തി.
മുന്നിൽ കുട്ടികൾ നിൽക്കുന്നുണ്ട്. എൻ്റെ അതേ ചിന്തകളുമായി ഒരു പാട് പേർ അവിടെയുണ്ടെന്ന് മനസ്സിലായി. ഒരു സമരത്തിൻ്റെ ഓളമൊക്കെയുണ്ട്. പക്ഷേ മുദ്രാവാക്യം മാത്രം ഉയരുന്നില്ല. ബിജോയും ദിവാകരനും ദിനോജുമൊക്കെയാണ് വിദ്യാർത്ഥി പ്രതിനിധികൾ. ബിജോയ് അവിടെ നിൽക്കുന്നുണ്ട്.
‘ഡാ ബിജോയേ, മുദ്രാവാക്യം വിളിയെടാ. ഒന്നും പഠിച്ചിട്ടില്ലെടാ’.
അല്ലെങ്കിലും അവനൊന്നും ഞാൻ പറഞ്ഞാൽ കേൾക്കില്ല. അവനെയൊക്കെ വോട്ട് ചെയ്ത് വിജയിപ്പിച്ചതിനെ പറഞ്ഞാൽ മതിയല്ലോ. ഒരു വിദ്യാർത്ഥിയുടെ സങ്കടം കേൾക്കാൻ തയ്യാറാകാത്ത നീയൊക്കെ എവിടുത്തെ വിദ്യാർത്ഥി പ്രതിനിധിയാണെടാ ? വെറുതെ ജിതേന്ദ്രനെയൊക്കെ നിർത്തി ജയിപ്പിച്ചാൽ മതിയായിരുന്നു. അവനാകുമ്പൊ ഈ സമയം കൊണ്ട് സമരവും തുടങ്ങിയിട്ടുണ്ടാകും രണ്ട് വണ്ടികൾക്ക് ഏറും കഴിഞ്ഞിട്ടുണ്ടാകും. ഇനി അതൊക്കെ പറഞ്ഞിട്ടെന്തു കാര്യം?
സമയം കടന്നു പോകവേ ലോക്കൽ നേതാവായ രവിയേട്ടനും കൂട്ടരും വന്നു.
ഇപ്പോൾ സമരം വിളിക്കുമായിരിക്കും.
എൻ്റെ പ്രതീക്ഷകൾ വീണ്ടും പൂത്തു തുടങ്ങി.
പക്ഷേ ആ പൂക്കളെയൊക്കെ തല്ലിക്കൊഴിച്ചു കൊണ്ട്, പരീക്ഷ തുടങ്ങുന്ന വിവരമറിയിച്ച് സ്കൂളിലെ ബസ്സർ മുഴങ്ങി.
മനസ്സില്ലാ മനസ്സോടെ ഞാൻ ക്ലാസ്സിലേക്ക് കയറി. കൂടെ മറ്റുള്ളവരും.
അടിപൊളി ചോദ്യപേപ്പർ. ‘ഒരു വടക്കൻ സെൽഫി’ യിലെ നിവിൻ പോളിയെയും കൂട്ടരെയും പോലെ ഞാനത് തിരിച്ചും മറിച്ചും ചെരിച്ചുമൊക്കെ നോക്കി. ചോദ്യങ്ങൾ വായിക്കാൻ കഴിയുന്നതായതു കൊണ്ട് അതേപടി ഉത്തരക്കടലാസിലേക്ക് പകർത്തി തുടങ്ങി. സാധാരണ ഇംഗ്ലീഷ് പദ്യത്തിൻ്റെ നാലു വരിയെങ്കിലും പൂരിപ്പിക്കാൻ പറ്റുമായിരുന്നു. ഇതിലാണെങ്കിൽ അതും നടന്നില്ല.
പ്രതീക്ഷകളൊക്കെ നഷ്ടപ്പെട്ട് തകർന്നിരിക്കുമ്പോഴാണ് താഴെ നിന്നും മുദ്രാവാക്യങ്ങൾ കേട്ടു തുടങ്ങിയത്. താമസിയാതെ അതങ്ങ് കയറി മുകളിൽ പരീക്ഷാ ഹാളിനു മുന്നിലെത്തി.
പിന്നെയെല്ലാം പെട്ടെന്നായിരുന്നു. രവിയേട്ടനും കൂട്ടരും ഹാളിലേക്ക് കയറി ഉത്തരക്കടലാസുകൾ കീറിയെറിഞ്ഞു. പരീക്ഷ നിർത്തിച്ച് കുട്ടികളെയെല്ലാം പുറത്തേയ്ക്കിറക്കി.
കൊഴിഞ്ഞ് താഴേയ്ക്ക് പതിച്ച പൂക്കളെല്ലാം തിരികെ കൊമ്പുകളിൽ ചെന്നിരുന്ന് പുഞ്ചിരിച്ചു.
”രവിയേട്ടൻ ദൈവാടാ”
മനസ്സ് ഉപബോധ മനസ്സിനോട് രഹസ്യമായി മൊഴിഞ്ഞു.
അത്യുത്സാഹത്തോടെ ബാഗെല്ലാം കെട്ടിപ്പെറുക്കി ഞാനും താഴെയെത്തി.
പരീക്ഷ റദ്ദായി. പക്ഷേ രവിയേട്ടനും കൂട്ടർക്കുമെതിരെ കേസായി. പിന്നീടാ കേസൊക്കെ എന്തായോ ആവോ?
റദ്ദാക്കിയ പരീക്ഷയ്ക്കു പകരം മറ്റൊരു പരീക്ഷ നടത്തി. വേണ്ടുവോളം സമയവും തന്നു.
പക്ഷേ
ആദ്യത്തെ പരീക്ഷയുടെ ചോദ്യപേപ്പറായിരുന്നു ഭേദം എന്നൊരു തോന്നൽ.
മിഴികൾ വല്ലാത്തൊരസ്വസ്ഥതയോടെ രവിയേട്ടനു വേണ്ടി അവിടമാകെ തെരഞ്ഞു കൊണ്ടേയിരുന്നു.
Sherief Nandankizhaya
#എന്റെരചന
#പരീക്ഷ
Koottaksharangal


1 Comment
നന്നായിട്ടുണ്ട്