ഞാൻ കുക്കറിൽ പരിപ്പ് കഴുകിയിടുമ്പോളാണ് അപ്പു അടുക്കളയിലേക്ക് വന്നത്. ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ വേവലാതിയോടെചോദിച്ചു.
“അച്ഛൻ എന്താ അമ്മേ ഇത്രയും വൈകുന്നത്?”
“ഓ അതു ദൂരം കുറെ ഇല്ലേ മോളെ. ട്രെയിൻ ഒക്കെ സമയത്തിന് കിട്ടണ്ടേ”
അവളെ സമാധാനിപ്പിക്കാൻ അങ്ങിനെ പറഞ്ഞുവെങ്കിലും എന്റെ മനസ്സിലും ഒരാന്തൽ ഉണ്ടായിരുന്നു. രവിയേട്ടൻ ഇത്തിരി മുൻശുണ്ഠിക്കാരൻ ആണ്. ഈ കല്യാണം തന്നെ മതി എന്നു അപ്പു നിർബന്ധം പിടിച്ചപ്പോൾ നടത്തില്ല എന്ന വാശിയിൽ ആയിരുന്നു രവിയേട്ടൻ. ഇന്നിപ്പോൾ എന്റെ ഇളയ അനിയൻ രാഹുൽ വന്നു ഇതിൽ ഇടപെട്ടു. അങ്ങിനെഅവന്റെ നിർബന്ധപ്രകാരമാണ് ഇന്നു പയ്യന്റെ വീട് കാണാനായിട്ടു പോയത്.
എം കോം കഴിഞ്ഞതിനുശേഷമാണ് അപ്പുവിന് കല്യാണം ആലോചിക്കാൻ തുടങ്ങിയത്. അപ്പു എന്നു വിളിക്കുന്ന അപർണ്ണ ഞങ്ങളുടെ ഒറ്റമോളാണ്. മാട്രിമോണി വഴി വരുന്ന ആലോചനകൾക്കെല്ലാം അപ്പു തടസ്സം പറഞ്ഞപ്പോഴാണ് ഇനി ആരെങ്കിലും ഇവളുടെ മനസ്സിൽ ഉണ്ടോ എന്ന സംശയം ഞങ്ങൾക്ക് തോന്നിയത്. അച്ഛന്റെ സ്വഭാവം അറിയാവുന്നതു കൊണ്ടാവണം അവൾ ആദ്യമൊന്നും ഒന്നും പറഞ്ഞില്ല. ഒരു പാടു നിർബന്ധിച്ചു ചോദിച്ചപ്പോഴാണ് അവൾ വിഷ്ണുവിനെ കുറിച്ചു എന്നോട് പറഞ്ഞത്. എം കോം പഠിക്കുമ്പോൾ മാത്രമായിരുന്നു അവർ രണ്ടുപേരും ഒന്നിച്ചു ഉണ്ടായിരുന്നത്. പക്ഷേ ആ രണ്ടു വർഷം കൊണ്ടു തന്നെ അവർ ഒരു പാടു ഇഷ്ടപ്പെട്ടു. പരസ്പരം ഒന്നിക്കണം എന്നൊരു തീരുമാനം എടുക്കുകയും ചെയ്‌തുവത്രെ. ഞാൻ എതിർത്തപ്പോൾ എന്നാൽ ഇനി കല്യാണം വേണ്ട എന്ന വാശിയിൽ ആയിരുന്നു അവൾ. ഇതു രവിയേട്ടനോട് എങ്ങിനെ പറയും എന്നായിരുന്നു എന്റെ ആധി. മക്കളുടെ വിവാഹം തീരുമാനിക്കേണ്ടത് അച്ഛന്റെ അവകാശമാണ് എന്ന ചിന്താഗതിക്കാരൻ ആണു അദ്ദേഹം.
ഒരു ദിവസം മാട്രിമോണിയിൽ നിന്നു കിട്ടിയ ഒരു ഡോക്ടറുടെ ആലോചന ഏകദേശം തീരുമാനം ആവും എന്നായപ്പോൾ അപ്പു തന്നെ അച്ഛനോട് വിഷ്ണുവിന്റെ കാര്യം പറഞ്ഞു. അന്നു വിട്ടിൽ വലിയ ബഹളം തന്നെ ആയിരുന്നു. ഇതു നടത്തി തന്നില്ലെങ്കിൽ വേറെ കല്യാണം ഈ ജന്മം വേണ്ടെന്നു അപ്പു. പറയുന്നതു അനുസരിക്കുന്നില്ലെങ്കിൽ ഈ ഭൂമിയിൽ തന്നെ കാണില്ലെന്നു രവിയേട്ടൻ. രണ്ടുപേരുടെയും ഇടയിൽ നീറിനിന്ന ഞാൻ തന്നെയാണ് എന്റെ അനിയൻ രാഹുലിനെ വിളിച്ചു വിവരം പറഞ്ഞതു. മറ്റുള്ളവരോട് ശാന്തമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ അവനൊരു പ്രത്യേക കഴിവാണ്. അതു മാത്രമല്ല അപ്പുവിന്റെ കണ്ണു നിറയുന്നത് അവനു വലിയ വിഷമവുമാണ്.
അങ്ങിനെ രവിയേട്ടനോട് വെറുതെ ഒന്നു പോയിനോക്കാം നമുക്ക് ചേരാത്ത ഫാമിലി ആണെങ്കിൽ മറ്റൊരു വിവാഹത്തിന് അപ്പുവിനെ ഞാൻ പറഞ്ഞു സമ്മതിപ്പിക്കാം എന്നൊക്കെ വാക്ക് കൊടുത്തിട്ടാണ് ഇന്നു പോയത്.
രാവിലെ ആറു മണിക്കുള്ള ട്രെയിനിൽ രാഹുലിന്റെ ഒപ്പം ഇറങ്ങുമ്പോൾ രവിയേട്ടന്റെ മുഖം ഒട്ടും തെളിഞ്ഞിരുന്നില്ല.
“ഉച്ചക്ക് ഊണു ഞങ്ങൾക്കും കുടി കരുതിക്കോ ദേവു, അവിടുന്ന് ഒരു ഗ്ലാസ്സ് വെള്ളം പോലും ഞാൻ കുടിക്കാൻ നിൽക്കില്ല” ഇറങ്ങാൻ നേരം എന്നോട് പറയുകയും ചെയ്തു.
സമയം രണ്ടു മണി കഴിഞ്ഞപ്പോൾ എനിക്കു വല്ലാത്ത വേവലാതിയായി. അല്ലെങ്കിലും പണ്ടേ ഒരു വഴിക്കു പോയാൽ മൊബൈൽ ഫോണിലേക്കു വിളിക്കുന്ന പതിവ് ഒന്നും രവിയേട്ടനില്ല. അപ്പുവിന്റെ മുഖത്തും ഉണ്ടായിരുന്നു വല്ലാത്തൊരുഭയം.
പെട്ടന്നാണ് ഗേറ്റിൽ നിർത്തിയ ഓട്ടോയിൽ നിന്നു രാഹുലും രവിയേട്ടനും ഇറങ്ങിയത്. സ്വതവേ ഗൗരവം നിറഞ്ഞ ആ മുഖത്തേക്ക് നോക്കിയപ്പോൾ എനിക്കു ഒന്നും വായിച്ചെടുക്കാൻ ആയില്ല.
“ചോറ് എടുക്കട്ടെ “എന്നു ഞാൻ ചോദിച്ചപ്പോൾ “വേണ്ട ഞങ്ങൾ കഴിച്ചു” എന്നായിരുന്നു മറുപടി.
“ഞങ്ങൾ വിഷ്ണുവിന്റെ വിട്ടിൽ നിന്നു കഴിച്ചു” എന്നു രാഹുൽ കുസൃതിയോടെ പറഞ്ഞപ്പോൾ ഞാൻ അതിശയത്തിൽ അവനെ നോക്കി.
അപ്പോഴും അതേ ഗൗരവത്തിൽ അകത്തേക്ക് നോക്കി “അപ്പു” എന്നു രവിയേട്ടൻ വിളിച്ചു. പുറത്തേക്കു വന്ന അപ്പുവിന്റെ മുഖവും ആകാംക്ഷ നിറഞ്ഞതായിരുന്നു.
“അപ്പു, നിനക്കു ഈ വിഷ്ണുവിനെ എങ്ങിനെയാ പരിചയം ”
ആ ചോദ്യം ചെയ്യൽ ഇഷ്ടപ്പെടാതെ രാഹുൽ “എം കോം ഒന്നിച്ചാണ് ചെയ്തത് എന്നൊക്കെ അവൾ പറഞ്ഞതല്ലേ ” എന്നു ചോദിച്ചുകൊണ്ട് ഇടപെട്ടു.
പിന്നെ രവിയേട്ടന്റെ മുഖത്തു ഒരു നേരിയ പുഞ്ചിരി ഉണ്ടായിരുന്നു. പിന്നെ മോളോട് പറഞ്ഞു.
“അപ്പു, നീ ചെയ്തതു തെറ്റല്ല. ഒരു വലിയ ശരി തന്നെയാണ്. ഞാനും വിഷ്ണുവിന്റെ അച്ഛൻ രാധാകൃഷ്ണനും വലിയ ഫ്രണ്ട്‌സ് ആയിരുന്നു. ഒന്നിച്ചു ഒരേ ക്ലാസ്സിൽ ഒൻപതു കൊല്ലം പഠിച്ചവർ. നിന്റെ അച്ഛമ്മയുടെ തറവാടിന്റെ അടുത്തുള്ള പിഷാരടിയുടെ വിട്ടിൽ വാടകക്കാർ ആയിട്ടു ആയിരുന്നു ബാലൻമാഷും കുടുംബവും താമസിച്ചത്. ബാലൻ മാഷിന്റെ രണ്ടു മക്കളിൽ മൂത്തകുട്ടിയാണ് രാധാകൃഷ്ണൻ. ഒൻപതാം ക്ലാസ്സ് തുടങ്ങുന്ന ഒരു ജൂൺമാസത്തിലാണ് ബാലൻമാഷ് പെട്ടെന്ന് മരിച്ചത്. അങ്ങിനെ ആ കൊല്ലം തന്നെ രാധാകൃഷ്ണൻ ടി സി വാങ്ങി ആ സ്കൂളിൽ നിന്നു പോയി. പിന്നെ അവൻ എവിടെയാണ് എന്നോ എന്തു ചെയ്യുന്നു എന്നോ എനിക്കു അറിയില്ലായിരുന്നു. ഇന്ന് വിഷ്ണുവിന്റെ വീട് അന്വേഷിച്ചു പോയപ്പോൾ ‘പഞ്ചായത്ത് ഓഫീസിൽ നിന്നു പിരിഞ്ഞ രാധാകൃഷ്ണൻ സാറിന്റെ വീടാണോ’ എന്ന് ആൾക്കാർ ചോദിച്ചു. പക്ഷേ അപ്പോഴും ഇവൻ ആണെന്ന് എനിക്കു അറിയില്ലല്ലോ. നിന്റെ കാര്യം വിഷ്ണുവും അവിടെ പറഞ്ഞിരുന്നുവത്രെ.അവരും ഇങ്ങോട്ട് വിളിക്കാൻ ഇരിക്കുകയായിരുന്നു.”
“പിന്നെ ദേവു”, രവിയേട്ടൻ എന്റെ മുഖത്തേക്ക് നോക്കി.
“അന്ന് അമ്പലത്തിലെ തിരുമേനി പറഞ്ഞത് ഓർമ്മയില്ലേ? അപ്പുവിന്റെ വിശാഖം നാളിനു ചേരുന്ന നക്ഷത്രം ചിത്ര ആണെന്ന്. വിഷ്ണുവിന്റെ നാള് ചിത്ര ആണത്രേ.”
അപ്പുവിന്റെ മുഖം തെളിഞ്ഞു വരുന്നതു ഞാൻ കാണുന്നുണ്ടായിരുന്നു.
” ദേവു” അകത്തേക്ക് നടക്കാൻ തുടങ്ങിയ എന്നോടായി രവിയേട്ടൻപറഞ്ഞു. “അടുത്ത ഞായറാഴ്ച രാധാകൃഷ്ണനും അവന്റെ കുറച്ചു ബന്ധുക്കളും മോളെ കാണാൻ വരും. എല്ലാം ചടങ്ങ് പോലെ തന്നെ നടക്കട്ടെ. അന്ന് നമുക്ക് നമ്മുടെ അടുത്ത കുറച്ചു ആൾക്കാരെയും കൂടി വിളിച്ചു കാര്യങ്ങൾ തീരുമാനിക്കാം. അടുത്തമാസം അവസാനം ഒരു ഡേറ്റ് കല്യാണത്തിനായി തീരുമാനിക്കാം”
എനിക്ക് ഉള്ളിൽ ചിരി വരുന്നുണ്ടായിരുന്നു, രാവിലെ പോയ ആളെ അല്ലല്ലോ ഇപ്പോൾ രവിയേട്ടൻ എന്നോർത്തപ്പോൾ.
മോളുടെ മുഖത്തു വിടർന്ന ആ ചിരിയുടെ കുളിരു എന്റെ മനസ്സിലും എത്തി. അതു തന്നെയായിരുന്നു എന്റെ സന്തോഷവും.


3 Comments
നല്ല കഥ, സുന്ദരമായി എഴുതി.
❤
നല്ല കഥ🌹❤️👌
മനോഹരമായ കഥ👍🌹