എന്നത്തെയും പോലെ അഞ്ചു മണിക്കു തന്നെ ശ്രീജ ഉണർന്നു. അതിപ്പോൾ ഒരു ശീലമാണ്. എന്തോ ഒരുൾവിളി പോലെ എന്നും ഉണർന്നു പോകും. എന്തെങ്കിലും വായിക്കാനോ എഴുതാനോ കിട്ടുന്ന സമയം അതിരാവിലെ മാത്രമാണ്. നേരത്തെ തന്നെ ജോലികളൊക്കെ തീർക്കണം. കൂടുതൽ സമയം ചേട്ടനോടൊപ്പം ചെലവഴിക്കണമെന്നാണ് കഴിഞ്ഞ ദിവസം കണ്ടപ്പോൾ ഡോക്ടർ പറഞ്ഞത്. എന്തെങ്കിലും മാറ്റങ്ങളുണ്ടായാലോ. കഴിഞ്ഞ 15 വർഷങ്ങളായി ആ മാറ്റങ്ങൾക്കു വേണ്ടിയാണ് കാത്തിരിക്കുന്നത്.
ചരിഞ്ഞു കിടന്നുറങ്ങുന്ന ഭർത്താവിനെ അവൾ വാത്സല്യത്തോടെ നോക്കി. ഒരു കൊച്ചു കുഞ്ഞിൻ്റെ നിഷ്ക്കളങ്കതയാണാ മുഖത്ത്. ശരിക്കും ഒരു കുഞ്ഞു തന്നെ.
അടുക്കളയിൽ അയാൾക്കിഷ്ടപ്പെട്ട ഇഡ്ഡലിയും സാമ്പാറുമുണ്ടാക്കുമ്പോൾ അവളുടെ മനസ്സ് ഒരു പാടു വർഷം പുറകിലേക്കു പോയി. ഡിഗ്രിയ്ക്കു ചേർന്നപ്പോഴാണ് ആദ്യമായി ഹരിയേട്ടനെ കാണുന്നത്. കോളേജിലെ വോളിബോൾ ക്യാപ്റ്റനായിരുന്നു ഹരി. പെൺകുട്ടികളുടെയെല്ലാം ആരാധനാപാത്രം. പക്ഷേ അയാളുടെ കണ്ണുകൾ പതിഞ്ഞത് മിണ്ടാപ്പൂച്ചയായ ശ്രീജയിലാണ്. നീണ്ട 6 വർഷത്തെ പ്രണയത്തിനൊടുവിൽ അവരൊന്നായി. ഒരു മോൾ ജനിച്ചു. ഹരി എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു. സ്നേഹം കൊണ്ട് എല്ലാവരേയും വീർപ്പുമുട്ടിക്കുന്ന അയാളെ സഹപ്രവർത്തകരും ബന്ധുക്കളുമെല്ലാം എന്നും ബഹുമാനത്തോടെയാണ് കണ്ടിരുന്നത്. തൻ്റെ അച്ഛനുമമ്മയ്ക്കും ഒരു മരുമകനല്ല മകൻ തന്നെയായിരുന്നു ഹരിയേട്ടൻ.
എപ്പോഴാണ് എല്ലാം തകിടം മറിഞ്ഞു തുടങ്ങിയത്? ശ്രീജയുടെ ചിന്തകൾ എവിടൊക്കെയോ ചുറ്റിത്തിരിഞ്ഞു. ചെറിയ ചെറിയ മറവികളായിരുന്നു തുടക്കം. ആദ്യമൊക്കെ ശ്രീജ കളിയാക്കി. “എന്താ ചേട്ടാ വല്ലാത്തൊരു മറവി. ഇങ്ങനെ പോയാൽ ഞങ്ങളെയെല്ലാംമറക്കുമല്ലോ” അറം പറ്റുന്നതു പോലെ അന്നു പറഞ്ഞ ആ വാക്കുകൾ ശ്രീജയുടെ മനസ്സിനെ ഇന്നും കുത്തിനോവിച്ചു കൊണ്ടിരിക്കുന്നു.
മോൾ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ഇതൊരു രോഗമാണെന്നും ഡോക്ടറെക്കാണണമെന്നും മനസ്സിലായത്. മോളുടെ സ്ക്കൂളിലേക്കു പോയ ആൾ വേറെ എവിടൊക്കെയോ കറങ്ങിത്തിരിഞ്ഞു.. ഒടുവിൽ രാത്രി പോലീസുകാരാണ് കാറുമായി വീട്ടിലെത്തിച്ചത്. പിറ്റേന്നു തന്നെ ഡോക്ടറുടെ അടുത്തു പോയി. അച്ഛൻ്റെ സുഹൃത്തായ തോമസ് അങ്കിളിൻ്റെ മകൻ അശ്വിൻ പ്രശസ്തനായ ഒരു ന്യൂറോളജിസ്റ്റ് ആണ്. വിശദമായ പരിശോധനകൾക്കു ശേഷമാണ് അശ്വിൻ രോഗത്തേക്കുറിച്ചു വിശദീകരിച്ചത്. ആദ്യം മറവിയിൽത്തുടങ്ങി പിന്നീട് ഒരുപാടു പ്രശ്നങ്ങളിലേക്കു പോകുന്ന അൽഷിമേഴ്സാണ് രോഗമെന്നറിഞ്ഞപ്പോൾ ശ്രീജ ഞെട്ടിപ്പോയി. പക്ഷേ തളർന്നു പോകാൻ തൻ്റെ മനസ്സിനെ അവളനുവദിച്ചില്ല. സ്നേഹവും സാന്ത്വനവും പരിചരണവുമാണ് ഹരിക്കു വേണ്ടതെന്ന് ഡോക്ടർ പറഞ്ഞപ്പോൾ തൻ്റെ രണ്ടാമത്തെ കുഞ്ഞായി ഹരിയെ ശ്രീജ കണ്ടു.
പതുക്കെപ്പതുക്കെ ഹരി എല്ലാറ്റിൽ നിന്നും ഉൾവലിഞ്ഞു. സംസാരമേയില്ല. ആരെയും തിരിച്ചറിയാതെയായി. രാവിലെ എഴുന്നേൽപ്പിക്കുന്നതു മുതൽ ഉറക്കുന്നതുവരെ ശ്രീജ സന്തോഷത്തോടെ ചെയ്തു. തങ്ങളുടെ ഒരേയൊരു മകൾ പഠിച്ചു ഡോക്ടറായതും വിവാഹിതയായതും ഒരു കുഞ്ഞിൻ്റെ അമ്മയായതും ആ അച്ഛൻ നിസ്സംഗനായി നോക്കി നിന്നു.
മൊബെൽ ബെല്ലടിച്ചപ്പോഴാണ് ശ്രീജ ചിന്തകളിൽ നിന്നുണർന്നത്. മോളാണ്.
“അമ്മേ അച്ഛനെഴുന്നേറ്റോ? എങ്ങനെയുണ്ട്? എന്തെങ്കിലും മാറ്റം കാണുന്നോ?”
“എല്ലാം എന്നത്തെയും പോലെ തന്നെ മോളേ. ഇനി ഒരു മാറ്റവുമുണ്ടാവില്ലെന്ന് നിനക്കറിയാമല്ലോ. ”
“അതല്ലമ്മേ, അമ്മയെ സമാധാനിപ്പിക്കാൻ ഞാൻ വേറെന്താ പറയേണ്ടത്?”
“എനിക്കു വേറൊന്നും വേണ്ട. ഒരു ദിവസമെങ്കിലും ഹരിയേട്ടൻ എന്നെയൊന്നു തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ…….. അതു മാത്രമാണ് ഞാനെന്നും പ്രാർത്ഥിക്കുന്നത്. ”
“അച്ഛൻ എന്നെങ്കിലും നമ്മളെയൊക്കെ തിരിച്ചറിയും. അമ്മ സങ്കടപ്പെടല്ലേ ”
വിശേഷങ്ങളൊക്കെ പറഞ്ഞ് മോൾ ഫോൺ വെച്ചു. മാറ്റങ്ങളൊന്നുമില്ലാതെ അവരുടെ ദിവസങ്ങൾ കൊഴിഞ്ഞു പൊയ്ക്കൊണ്ടേയിരുന്നു.
വൈകുന്നേരം അയാൾക്കേറ്റവും ഇഷ്ടമായിരുന്ന ഉണ്ണിയപ്പമാണ് അന്നവളുണ്ടാക്കിയത്. പണ്ടായിരുന്നെങ്കിൽ ഉണ്ണിയപ്പത്തിൻ്റെ മണം വരുമ്പോഴേ അയാൾ അടുക്കളയിലെത്തും. അവൾ കോരിയിടുന്ന ഉണ്ണിയപ്പങ്ങൾ ചൂടിനെ വക വെയ്ക്കാതെ എടുത്തു വായിലേക്കിടും.
“നീയുണ്ടാക്കുന്നതെല്ലാം സൂപ്പറാണ്, എങ്കിലും ഒന്നാമൻ ഇവൻതന്നെ ” എന്നൊരു കോംപ്ലിമെൻ്റും തന്നിട്ടേ പോകൂ.
എന്നാൽ ഇന്നോ…. അതോർത്തപ്പോൾ അവളുടെ മനസ്സു വിങ്ങി.
അവൾ ബെഡ്റൂമിലേക്കു ചെന്നു. അയാൾ കണ്ണടച്ചു കിടക്കുകയാണ്. ഉറങ്ങുകയല്ലെന്ന് അവൾക്കറിയാം. കൈയിലൊന്നു തൊട്ടപ്പോൾ കണ്ണുതുറന്നു.
“ചായ കുടിക്കണ്ടേ ചേട്ടാ? ഇന്നത്തെ പലഹാരം എന്താണെന്നറിയാമോ? എഴുന്നേൽക്ക് നമുക്കു വരാന്തയിൽ പോയിരിക്കാം”
ഒരു കൊച്ചുകുഞ്ഞിനെപ്പോലെ അവളുടെ കൈ പിടിച്ച് അയാൾ പുറത്തേക്കു നടന്നു. അയാളെ ചാരുകസേരയിലിരുത്തി അവൾ അടുത്തിരുന്നു. ചെറുചൂടുള്ള ഉണ്ണിയപ്പങ്ങൾ ഓരോന്നായി തിന്നുമ്പോൾ അയാളവളുടെ മുഖത്തേക്കു സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്നു.
“എന്താ ചേട്ടാ നോക്കുന്നത്? ഉണ്ണിയപ്പം ഇഷ്ടമായില്ലേ?”
പെട്ടെന്ന് അയാൾ അവളുടെ കൈയിൽ പിടിച്ചു.
“നീ എനിക്കു വേണ്ടി എത്ര മാത്രം കഷ്ടപ്പെടുന്നു. ”
അവളുടെ കണ്ണും മനസ്സും നിറഞ്ഞു. അയാൾ ഒന്നു സംസാരിച്ചല്ലോ. തന്നെ തിരിച്ചറിഞ്ഞല്ലോ. അവളുടെ തൊണ്ടയിടറി.
“അതെന്താ ചേട്ടാ ഇതൊക്കെ എൻ്റെ കടമയല്ലേ. ഞാൻ ഇഷ്ടത്തോടെയല്ലേ എല്ലാം ചെയ്യുന്നത്”
അയാൾ അതു കേൾക്കാതെ വീണ്ടും പറഞ്ഞു, “എത്രയോ കാലമായി നീയിങ്ങനെ എൻ്റെ കാര്യങ്ങൾ ചെയ്യുന്നു. ഒരു അമ്മയേപ്പോലെ എന്നെ ശുശ്രൂഷിക്കുന്നു. ഇങ്ങനെയൊക്കെ കഷ്ടപ്പെടാൻ നമ്മൾ തമ്മിൽ എന്താ ബന്ധം?
നീയെൻ്റെ ആരാ?”.
#എൻ്റെരചന #മറവി #കൂട്ടക്ഷരങ്ങൾ


2 Comments
😍
❤️