ഒരുപാടു ഇടവേളകൾക്ക് ശേഷമായിരുന്നു വീണ്ടും വായനയുടെ ലോകത്തേയ്ക്ക് തിരിഞ്ഞു നടന്നത്. ഇഷ്ടമുള്ള പുസ്തകങ്ങൾ ഒറ്റയിരുപ്പിൽ വായിച്ചു തീർത്ത ഭൂതകാല ഓർമകളെ മനഃപൂർവം മറവിയുടെ ആഴങ്ങളിൽ തള്ളി, സമയം ഉള്ളപ്പോൾ വായിക്കുക എന്ന രീതിയിലേയ്ക്ക് മാറാൻ തീരുമാനിച്ചു. ഇഷ്ടവും താല്പര്യവും അതായിരുന്നില്ലെങ്കിലും സാഹചര്യത്തിനനുസരിച്ചു മനസ്സിനെ മാറ്റാൻ ശ്രമിക്കാമല്ലോ. പുസ്തകങ്ങളുടെ ലോകം തിരിച്ചു വേണമെന്ന വാശിയെക്കാൾ അതുമൊരു വീണ്ടെടുക്കലാണ് എന്ന ചിന്തയാണ് മനസ്സിന് കൂട്ടായത്. “ഡൽഹിയും, ഹരിദ്വാറിൽ മണിമുഴങ്ങുന്നുവും” വായിച്ചു ആസ്വദിച്ചതു ഓർത്തതു കൊണ്ടുതന്നെ കൂടുതൽ തിരച്ചിൽ ഇല്ലാതെ തന്നെ പുതിയ തുടക്കത്തിലും എം മുകുന്ദൻ കൃതികളെയാണ് ആദ്യം കൂടെ കൂട്ടിയത്.
ആദ്യം ” നൃത്തം ചെയുന്ന കുടകൾ ” എന്ന നോവൽ ‘കുട നന്നാക്കുന്ന ചോയി’എന്ന ബുക്കിന്റെ തുടർച്ചയാണിത് അതൊരിക്കൽ ഞാൻ വായിച്ചിരുന്നു. കുട നന്നാക്കുന്ന ചോയിയിൽ നാട്ടിൽ നിന്നും യുദ്ധത്തിനു ഫ്രാൻസിൽ പോയി മരണമടയുന്ന ചോയിയുടെയും അവന്റെ ആത്മ മിത്രമായ മാധവന്റെയും കഥ. നിരീരശ്വര വാദിയായ മാധവൻ ചോയി കൊടുത്ത ലക്കോട്ടു സൂക്ഷിക്കുന്നു താൻ മരിച്ചാൽ മാത്രമേ അതു തുറക്കാവു അതായിരുന്നു ചോയിയുടെ നിബന്ധന. പതാക പുതുച്ചുള്ള അന്ത്യയാത്രയായിരുന്നു അതിലെ ഉള്ളടക്കം. ചോയിക്ക് തന്നെക്കാൾ വിശ്വാസമായിരുന്നു മാധവനെ. എന്നാൽ അവസാനം മാധവൻ ചോയിയെ കാവി പുതപ്പിക്കുന്നു. നോവൽ ഇങ്ങനെ അവസാനിച്ചപ്പോൾ നിരവധി വിമർശനങ്ങൾ ഉണ്ടായി നോവൽ ആയാലും മാധവൻ പെട്ടെന്ന് വിശ്വാസി ആയപ്പോൾ വായനക്കാർക്ക് ഉൾകൊള്ളാൻ കഴിഞ്ഞില്ല. അതിന്റെ തിരുത്തലാണ് നൃത്തം ചെയ്യുന്ന കുടകൾ അതിൽ മാധവൻ കൂട്ടുകാരനോട് ചെയ്ത നീതികേടിന്റെ ഭാരം പേറുന്ന മനസ്സുമായി നടക്കുന്നതാണ് ആദ്യ പാതി ഒപ്പം തന്റെ ജീവിത വ്യഥകളും ഇതിലെ മാധവൻ വിശ്വാസിയാണ്. ചോയിയുടെ പെട്ടിയും വീണ്ടും അതിനുള്ളിൽ ചോയിയുടെ ഒരു ലങ്കോട്ടും വരുന്നു അതും മാധവനു തന്നെ തന്റെ മരണാനന്തര ആഗ്രഹം. അതിന്റെ പൊല്ലാപ്പുകളും ഒടുവിൽ പ്രായശ്ചിത്തമായി ചോയിയുടെ കുട നന്നാക്കൽ തന്റെ തൊഴിലായി സ്വീകരിക്കുന്ന ബിഎ ക്കാരൻ മാധവനിൽ നോവലവസാനിക്കുന്നു.
ആ നോവലിലും എന്തുകൊണ്ട് മാധവൻ ചോയിയുടെ ദേഹത്തെ കാവി പുതപ്പിച്ചു എന്നതിനുത്തരം വായനക്കാരന് കിട്ടുന്നുണ്ടോ എന്ന് വ്യക്തമല്ലെങ്കിലും കാവിയുടുപ്പിട്ടവരെ തുരത്താൻ ശ്രമിക്കുന്നു നായകന്റെ ശ്രമങ്ങൾ അതിലുണ്ട്. എഴുത്തുകാരന്റെ വ്യക്തമായ എന്നാൽ അതിലേറെ അവ്യക്തമായ രാഷ്ട്രീയ നിലപാടാണ് ഈ നോവലുകളിൽ. “മയ്യഴിപ്പുഴയുടെ തീരങ്ങൾ “വായിച്ചു ഇഷ്ടപെട്ട ഒരാൾക്ക് തീർച്ചയായും ഈ രണ്ടു നോവലുകളും ഇഷ്ടപെടും. കാരണം ഇതിലെല്ലാം ആ പശ്ചാത്തലം ഉണ്ട്, ആ എഴുത്തിന്റെ ഒരു സ്വാധീനമുണ്ട്. മയ്യഴിയുടെ തുടർച്ച അല്ലെന്നു പറയുന്നുവെങ്കിലും മയ്യഴിയുടെ ജീവിത തുടർച്ച തന്നെയാണ് “ദൈവത്തിന്റെ വികൃതികൾ “എന്ന നോവലും. അതിലൊക്കെയും കഥാപാത്ര സൃഷ്‌ടിയിലുപരി ഓരോ ചെറിയ കഥാപാത്രത്തിനും വ്യക്തമായ നിലപാടുകൾ ഉണ്ടായിരുന്നു. കുട നന്നാക്കുന്ന ചോയിയും നൃത്തം ചെയുന്ന കുടയിലും ആ നിലപാടുകൾ വ്യക്തമല്ല. അപൂർണ്ണമായ ചിന്തകളാണ് അധികവും.
ഒരുപാടു വിമർശനങ്ങളും പ്രശ്നങ്ങളും അദേഹത്തിന്റെ മറ്റെഴുത്തുക്കൾക്കു നേരെ ഉണ്ടായിട്ടും ഒരു പ്രായശ്ചിത്ത, തിരുത്തി എഴുത്തുകൾ അദ്ദേഹത്തിൽ നിന്നുണ്ടായിട്ടില്ല. ഇതൊരു തെറ്റ് തിരുത്തൽ എന്ന് പറയുന്നുണ്ടെങ്കിലും പലപ്പോഴും മാധവൻ സ്വാർത്ഥനായി പോകുന്നു. ഒപ്പം രണ്ടു മനസ്സുള്ള രാഷ്ട്രീയ നിലപാടുള്ളവനും ഒരിക്കലുമയാൾ ചോയി കരുതിയപോലെ ആത്മാർഥമനസ്സിന്റെ ഉടമ അല്ലായിരുന്നു.
അടുത്ത നോവൽ “നിങ്ങൾ ” എഴുപതു കഴിഞ്ഞ ഉണ്ണികൃഷ്ണന്റെ കഥ. പത്ര സമ്മേളനം വിളിച്ചു താൻ ഇന്ന തീയതിൽ മരിക്കുമെന്നും അതു ഒരിക്കലും ആത്മഹത്യ ആകില്ല എന്നുമുള്ള പ്രഖ്യാപനത്തിന്റെ കാരണങ്ങളും മരണമെങ്ങനെ എന്നുള്ളതുമാണ് കഥയെങ്കിലും, അതിൽ പലരിലൂടെയും നായകൻ തന്നെ സ്വയവും അയാളുടെ ഭൂതകാലത്തിലേയ്ക്ക് നടത്തുന്ന യാത്രയാണ്. ബിഎ പാസ്സായി ചെറിയ ജോലി ചെയ്തു ഒരു നോവൽ എഴുതി വിവാദമായ ശേഷം ഉണ്ണികൃഷ്ണൻ ആരോടും പറയാതെ ജീവിതത്തിൽ നിന്നും മുപ്പതു വർഷത്തെ ലീവ് എടുക്കുന്നു. തിരികെ വരുമ്പോൾ അത്യാവശ്യം പണമുണ്ട് കൈയിൽ. നാടിനൊപ്പം അയാളും ആകെ മാറിയിരുന്നു. പഴയതിലേയ്ക്കു ചിന്തിക്കാൻ പോലും ഇഷ്ടമില്ല. എങ്കിലും താൻ മൂലമാണ് മാതാപിതാക്കൾ മനം നൊന്തു മരിച്ചത് എന്ന ചിന്തയിൽ ബലിയിടുന്നു. എഴുത്തിനു വേണ്ടി അവധിയെടുത്തു നാടും വീടും ജീവിതവും നഷ്ടപ്പെട്ടു ഒരു വരിപോലും പിന്നീട് എഴുതാതെ പോയ ഉണ്ണികൃഷ്ണൻ. അയാൾക്ക് ഉറച്ച രാഷ്ട്രീയ നിലപാടുകളുണ്ട്. വായനക്കാർക്കൊപ്പം കഥയിലെ പലരും അയാളുടെ മുപ്പതുവർഷം തേടുന്നു ഉത്തരം ഊഹങ്ങൾ മാത്രം. അല്ലെങ്കിൽ ഉണ്ണികൃഷ്ണനെ പോലെ ഭൂതകാല ഓർമകളെ മനപ്പൂർവം കഥകാരനും മറവി കൊണ്ട് മൂടി. അയാൾക്ക് താങ്ങായി കൂട്ടുകാരൻ ബാലനുണ്ട് പല ചോദ്യങ്ങൾക്കും ഉത്തരമില്ലെങ്കിലും സാന്നിധ്യം ആരോചകമാണ് എന്നറിഞ്ഞിട്ടും അയാളും ഭാര്യയും നായകന്റെ കൂടെയുണ്ട്. ഉണ്ണികൃഷ്ണന് മാരകരോഗം ആണെന്ന് ഉറപ്പിക്കുമ്പോൾ അയാളെക്കാൾ തകരുന്നതും ബാലനാണ്. കാൻസർ ചികിത്സയ്ക്കും ദയവധത്തിനും വേണ്ടി തന്റെ ജീവിതത്തിന്റെ പതിറ്റാണ്ടുകൾ പോരാടിയ ഡോക്ടർ ദമ്പതികളാണവർ. അവസാനം വരെയും അവരുടെ സാനിധ്യം ആ നോവലിലുണ്ട്. തന്റെ പോരാട്ടങ്ങൾ സുഹൃത്തിനു സഹായകമാകുന്നുണ്ടെങ്കിലും മനസ്സിൽ അയാൾ പതറുന്നുണ്ട്. ഒരു നൂറുവർഷത്തിന്റെ പല കഥകൾ ഇതുലുണ്ട്.
കുടനന്നാക്കുന്ന ചോയി, നൃത്തം ചെയ്യുന്ന കുടകൾ, നിങ്ങൾ ഇവയിലെല്ലാം പശ്ചാത്തവിവരണങ്ങൾക്ക്, നാട് നാട്ടുകാർ, ജീവിതരീതി, ഇവയ്ക്കു കഥയേക്കാൾ പ്രാധാന്യമുള്ള ആഖ്യാന രീതിയാണ്. മുകുന്ദന്റെ മറ്റു കൃതികളെക്കാൾ ഇവയിൽ അതൊക്കെ കുറച്ചു കൂടി അധികമാണെന്ന് തോന്നി പോകുന്നു. ഉടലാഴങ്ങളെകുറിച്ച് പറഞ്ഞു പോകുന്നുണ്ട് കഥകളിൽ. കൗമാര കാലഘട്ട മനസ്സിന്റെ എതിരിലേയ്ക്കുള്ള ആകർഷണങ്ങളും തന്റെ ശരീരത്തിന്റെ മാറ്റങ്ങളും യവൗനകാലത്തെ ചിന്തകളും ചാപല്യങ്ങളും പറഞ്ഞു പോകുന്നുണ്ട് കഥയുടെ ഗതിയിൽ അവയ്ക്കു സ്ഥാനങ്ങൾ നൽകി പോകുന്ന രീതിയിലെ എഴുത്താണ്. അദ്ദേഹത്തിന്റെ ഹരിദ്വാറിൽ മണി മുഴങ്ങുന്നു, പ്രവാസം, ദൽഹി, ആ വിലായിലെ സൂര്യോദയം, കേശവന്റെ വിലാപങ്ങൾ, നദിയും തോണിയും, മയ്യഴിയുടെ കഥ പറയുന്ന നോവലുകൾ -കഥകൾ, ഇവയൊക്കെ ആസ്വദിച്ചു ഒരൊറ്റയിരുപ്പിൽ വായിച്ചു തീർത്തിരുന്ന എനിക്ക് ഒരൊറ്റ തവണ വായിച്ചു പോകാവുന്ന കൃതികളായാണ് മുകളിൽ പറഞ്ഞവ തോന്നിയത്. ചോയിയും ബാലൻ ഡോക്ടറും മാത്രമാകും വായിച്ചു കഴിഞ്ഞാലും ഓർമയിൽ പിന്നെയും ഉണ്ടാവുക. വിവർത്തനങ്ങളിൽ പോലും തന്റെ ടച്ച് കൊണ്ട് വന്നു വായനക്കാരനെ പിടിച്ചിരുത്തുന്ന എഴുത്തിന്റെ ആ മാജിക് ഇവയിൽ കുറച്ചൊക്കെ നഷ്ടപ്പെട്ടു പോയത് പോലെ.. പുതിയ കാലത്തിന്റെ എഴുത്തു ശൈലിയിലേക്കുള്ള ചുവടു മാറ്റമാണോ എന്നും സംശയം. ഒരൊറ്റ തവണ വായിച്ചു പോകാവുന്ന കൃതികൾ….
( വളരെ ഉന്നതനായ എഴുത്തുകാരന്റെ കൃതികളുടെ ഒരു നിരൂപണമെന്ന സാഹസത്തിനു മുതിർന്നതല്ല വായനക്കാരിയുടെ സ്വാതന്ത്ര്യത്തിൽ ഒരു ആസ്വാദന കുറിപ്പ്…)

