“വാഗ്ദാനങ്ങൾ പാലിക്കാത്ത ആരെങ്കിലും ഈ കപ്പലിൽ ഉണ്ടോ?”, മുങ്ങി തുടങ്ങുന്ന ആ കപ്പലിന്റെ കപ്പിത്താൻ ചോദിച്ചു.
” എന്റെ ഇളയ മകൾ ആവശ്യപ്പെട്ടത് കണ്ടെത്താൻ എനിക്ക് സാധിച്ചിട്ടില്ല” വ്യാപാരിപറഞ്ഞു.
“മകൾ ആവശ്യപ്പെട്ടതെന്താണ് “, അവർ വ്യാപാരിയോട് ചോദിച്ചു.
” ചുരുക്കം സംഭവങ്ങൾ ഉള്ള നാട്ടിലെ ചുരുണ്ട തലമുടിക്കാരനെ “
– ആയിരത്തൊന്നു രാവുകൾ.
“അയ്യോ, ലൈറ്റ് ഓഫ് ചെയ്യല്ലേ അച്ഛമ്മേ “.
“കറന്റ് പോയതാ മാളൂ… “
“ആണോ… ഞാൻ വായിക്കായിരുന്നു.. “
“പഠിക്കണ ബുക്കൊന്നുമല്ലല്ലോ… കഥയല്ലേ… കിടന്നുറങ്ങു കുട്ടീ.. “
“അച്ഛമ്മേ… ഈ കഥയൊന്നു വായിക്കട്ടെ ഇപ്പൊ കഴിയും. വിളക്ക് എവിടെയാ?”
“അടുക്കളയിലാ മാളൂട്ടി… അച്ഛമ്മക്ക് ഇനി ഇവിടുന്ന് എണീക്കാൻ വയ്യ… “
“ഞാൻ പോയെടുക്കാം… “
“ഇരുട്ടില് ഒറ്റയ്ക്കൊ… പേടിയൊന്നും ഇല്ലാണ്ടായോ. “
“ഇ.. ല്ല “.
“ഹ്മ്മ്, ഇതിപ്പോ നിന്റേ ആവശ്യല്ലേ അപ്പൊ പേടിയൊന്നും കാണില്ലല്ലോ “.
“ഇന്ന് വെള്ളിയാഴ്ച്ചയാ മാളു.,.. നേരം തെറ്റിയ നേരാ… പലരും ഇറങ്ങി നടക്കൺണ്ടാവും… അതിനിടയിൽ നീയിപ്പോ എങ്ങോട്ടാ… കണ്ടു പേടിക്കാനോ… “
വീട്ടിൽ കറന്റ് കിട്ടിയിട്ട് 5 കൊല്ലമായി. വിളക്കുകൾ ഒക്കെ അടുക്കളയിൽ ഒതുക്കി വച്ചിരിക്കുകയാ. വേറെ റൂമിൽ ഒന്നുമില്ല. എങ്കിലും അച്ഛമ്മയുടെ റൂമിൽ ഒരെണ്ണം ഉണ്ടാവാറുള്ളതാ. ഇപ്പൊ അച്ഛമ്മയും മറന്നു തുടങ്ങി.
“അച്ഛമ്മേ… “
“മ്മ്.. “
“… “
“മാളൂട്ട്യേ… ഇക്കൊല്ലം 15 തെകയല്ലേ നിനക്ക്…
ഞാൻ എന്തൊക്കെ പറഞ്ഞ് തന്നിട്ടുണ്ട്ന്ന് ഓർമ്മണ്ടോ… “
“മ്മ് “
“ന്നിട്ട്? നാമം ജപിച്ചു കിടന്നുറങ്ങാ നുള്ളിടത്തു പെണ്ണ്… “
കറന്റ് വന്നു.
“അച്ഛമ്മേ… ദേ കറന്റ് വന്നല്ലോ… എന്തായാലും ഞാൻ വിളക്കെടുത്തു വെയ്കാം, ഇനീം കറന്റ് പോയാലോ.. “
“ഇനി പോവോ… കട്ടിന്റെ സമയം കഴിഞ്ഞില്ലേ… “
“അല്ലച്ചമ്മേ ഇടക്ക് പോകുന്നുണ്ട്… “
“അതിനെന്താ… ഇനീപ്പോ നിനക്ക് കിടന്നുറങ്ങിക്കൂടെ?” അതിനു വിളക്ക് വേണോ?”
“ഹ്മ്മ്… “
“വേണ്ടാത്തതൊന്നും തോന്നണ്ട മനസില്, ഞാനൊക്കെ കാണൺണ്ട്. ചില മാറ്റങ്ങള്… പ്രായം വല്ലാത്തതാ… ദൈവത്തെ നല്ലോണം വിളിച്ചോ… നേർ വഴി കാണിക്കാൻ… “
“ദൈവമേ കറന്റ് പോവല്ലേ… ” പ്രാർത്ഥിച്ചു കൊണ്ട് വായന തുടർന്നു.
‘വ്യാപാരിയെ അവർ ആ ദ്വീപിൽ ഇറക്കി വിട്ടു. അവിടെ അന്വേഷിച്ചപ്പോൾ ദ്വീപിലുള്ളവർ പറഞ്ഞു, ‘ഇതു തന്നെയാണ് ചുരുക്കം സംഭവങ്ങളുള്ള നാട്, ഇവിടെയുള്ള ആകെയൊരു ചുരുണ്ട മുടിക്കാരൻ ഞങ്ങളുടെ രാജകുമാരനാണ് ‘. അവർ പറഞ്ഞത് കേട്ട വ്യാപാരി…
കറന്റ് പോയി.
“ശ്ശോ…, കറന്റ് പിന്നേം പോയല്ലോ “
“ആ നന്നായി… ഇനി കിടന്നുറങ്ങാ,… മനുഷ്യൻ ഒന്ന് കണ്ണടയ്ക്കാൻ നേരത്താ അവളുടെ വായന. “
അച്ഛമ്മ… പിറുപിറുത്തു.
ഇനി കറന്റ് വരുമോ ഇന്ന്? മാളു എണീറ്റു നിന്നു.
“മാളുവേ ആ ലൈറ്റ് ഓഫ് ചെയ്തിട്, നീ… ഇനി കറന്റ് വന്നാലും ലൈറ്റ് ഇടണ്ട… ഉറങ്ങണ്ടേ… “
മാളു സ്വിച്ച് ഓഫ് ചെയ്തു. സങ്കടവും ദേഷ്യവും ഒരുമിച്ചു വന്നു. ഇങ്ങനെയാണെങ്കിൽ ഈ പുസ്തകം ഒന്നു വായിച്ചു തീർക്കാൻ ആയിരത്തൊന്ന് രാത്രികൾ തന്നെ വേണ്ടി വരുമല്ലോ.
അവൾ കമിഴ്ന്നു കിടന്നു കരയാൻ തുടങ്ങി. ഇതൊന്ന് വായിക്കാൻ പറ്റുന്നില്ലല്ലോ… നേരം വെളുത്താൽ പിന്നെ ഒരുപാട് പണികളുണ്ട്, കുറച്ചു ദിവസമായിട്ടു എന്നും ഓരോ ചടങ്ങും പരിപാടികളുമാ, ഇനിയിപ്പോ കാർത്തിക യും തിരുവാതിരയും വരുവാ… അതൊക്കെ മാളുവിനും ഇഷ്ടമാണ് പക്ഷെ ഒരുപാട് പണിയുണ്ട്, നേരത്തെ എണീക്കണം. എല്ലായിടവും വൃത്തിയാക്കണം. വിളക്ക് തേയ്ക്കണം, എത്ര വിളക്കാ…
പരീക്ഷ ഉണ്ടെന്ന് പറഞ്ഞാലൊന്നും അച്ഛമ്മ വിടില്ല. ദൈവത്തിന്റെ അനുഗ്രഹം കിട്ടാതെ പഠിച്ചിട്ടു കാര്യമില്ലെന്നാ അച്ഛമ്മയുടെ പക്ഷം.
ദൈവം ശിക്ഷിക്കുമോ എന്ന് പേടിയുള്ളത് കൊണ്ട് അച്ഛമ്മ പറയുന്ന എല്ലാ പണിയും ചെയ്യും. നല്ല മനസോടെ ചെയ്യണമെന്നാ അച്ഛമ്മ പറയാ. അതിപ്പോ കുറെ പണിയെടുക്കുമ്പോൾ ഒരു മടുപ്പ് വരും, പിന്നെ ഇഷ്ടമുള്ള പുസ്തകം വായിക്കാനും പഠിക്കാനും ഒക്കെ ഉള്ള സമയം ആണ് ഇങ്ങനെ പോകുന്നത് എന്നോർക്കുമ്പോൾ വിഷമം തോന്നും. വിഷമിച്ചുകൊണ്ട് ചെയ്താൽ ദൈവം ശിക്ഷിച്ചാലോ അതുകൊണ്ട് ദൈവത്തോട് മാപ്പ് ചോദിക്കും.
നാളെ ക്ലാസില്ലാത്തതു കൊണ്ട് പിന്നെ രക്ഷയില്ല. പരീക്ഷ ആയതു കൊണ്ട് വേറെ പുസ്തകം വല്ലതും കയ്യിൽ കണ്ടാൽ തീർന്നു. രാത്രി മുറിയിൽ കയറാതെ വായിക്കാൻ പറ്റില്ലല്ലോ. പുസ്തകവും സിനിമയും ടീവിയും ഒക്കെ മോശം ആണെന്നാ അച്ഛമ്മ പറയുന്നത്, മുത്തച്ഛനും അച്ഛനും മറുത്തൊന്നും പറയാറുമില്ല. അതുകൊണ്ട് ഇക്കാര്യത്തിൽ വാശി പിടിച്ചിട്ടും കാര്യമില്ല.
നേരത്തെ കറന്റ് വന്ന നേരത്ത് വിളക്ക് എടുത്തു വയ്ക്കാൻ തോന്നിയില്ലല്ലോ. അതാകുമ്പോൾ ലൈറ്റ് ഓഫ് ചെയ്യാരുന്നു. അച്ഛമ്മയ്ക്ക് ബുദ്ധിമുട്ട് തോന്നില്ല. ഇന്ന് രാത്രി മുഴുവൻ വായിക്കാം. നാളെ ക്ലാസ് ഇല്ലല്ലോ. നേരത്തെ എണീക്കണം എന്നാലും സാരമില്ല.
ഇനി കറന്റ് വന്നാൽ ഉറപ്പായും വിളക്ക് എടുക്കണം, തീപ്പെട്ടിയും എടുക്കണം, അപ്പോൾ പിന്നെ വിളക്ക് കെട്ടാലും പ്രശ്നമില്ല.
ഇരുട്ടിൽ അടുക്കളയിൽ ഒറ്റയ്ക്ക് പോകാൻ പേടിയുണ്ട്.
അച്ഛമ്മയുടെ മുറിയിൽ നിന്ന് ഇടനാഴിയിലൂടെ നടന്നു, മുത്തച്ഛന്റെ മുറിയും അച്ഛന്റെയും മുറിയും പിന്നെ ഊണ് മുറിയും തളവും കഴിഞ്ഞു വേണം അടുക്കളയിലെത്താൻ.
അമ്മയെ വിളിക്കാമായിരുന്നു… അമ്മ വഴക്കൊന്നും പറയില്ലായിരിക്കും. അമ്മ ഒരു പാവമാണ്. പക്ഷെ അച്ഛൻ കേട്ടാൽ… തീർന്നു.
അടുക്കളയോട് ചേർന്ന് കുഞ്ഞ് മുറിയിലാണ് അമ്മയും മാളുവും മാസത്തിൽ പകുതിയും കിടക്കാറുള്ളത്. ശുദ്ധിയുള്ളപ്പോൾ മാത്രമേ അച്ഛമ്മയുടെ മുറിയിൽ മാളൂനെ കിടത്തു. അപ്പോൾ അമ്മ അച്ഛന്റെ മുറിയിൽ കിടക്കും കണ്ണന്റെ കൂടെ. അമ്മ മാറി കിടക്കുമ്പോൾ കണ്ണൻ അമ്മയുടെ കൂടെ കിടക്കാൻ വാശി പിടിച്ചാലും അച്ഛമ്മ സമ്മതിക്കില്ല. അത് പെണ്ണുങ്ങളുടെ മുറിയാണത്രെ. അമ്മ ആരെയും ഒന്നും എതിർത്തു പറയില്ല. മാളൂട്ടി മാത്രമെ അമ്മയുടെ കൂടെ കുഞ്ഞുമുറിയിൽ കിടക്കു.
സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നത് കൊണ്ട് കറന്റ് വന്നാൽ എങ്ങനെ അറിയും. കിഴക്ക് വശത്ത് കാവും തറയും കുളവും
പിന്നെ തെക്ക് വശത്തെ വല്യ മതിലും കാരണം വീടുകളൊന്നും കാണില്ല.
പടിഞ്ഞാറെ വീട്ടുകാർ മുൻവശത്തു ലൈറ്റ് ഇടാറുണ്ട് രാത്രി. പക്ഷെ ഈ മുറിയിൽ അതിന്റെ വെളിച്ചം കയറില്ല. കറന്റ് വന്നോ എന്നറിയണമെങ്കിൽ ഇടനാഴിയുടെ മുകളിലെ കിളിവാതിലി ലൂടെ നോക്കണം. അതിന്റെ കൊളുത്തു പോയത് കൊണ്ട് തുറന്നു കിടക്കുന്നുണ്ടാകും, അല്ലെങ്കിൽ തുറക്കേണ്ടി വന്നേനെ, കയ്യെത്തില്ല. എനിക്ക് മാത്രം ഇങ്ങനൊരു ഇരുട്ട് പിടിച്ച വീട്. സ്വന്തം വീട് ഇഷ്ടമല്ല എന്ന് പറയാൻ പറ്റില്ലല്ലോ. പക്ഷെ മാളുവിന് ഇഷ്ടമല്ല എന്നതാണ് സത്യം.
കണ്ണാടി ജനാലകളുള്ള വീട് ഒരു സ്വപ്നമാണ്. അമ്മ വീട്ടിലെപോലെ. ഈ വീടിന്റെ പകുതി വലിപ്പമില്ല എങ്കിലും നല്ല വെളിച്ചം ആണ് എല്ലാ മുറിയിലും. അവിടുത്തെ രാത്രിയ്ക്ക് ഇത്രയും ഇരുട്ടില്ല. അവിടെ ഒറ്റയ്ക്ക് നടക്കാൻ തനിക് ഇത്രയും പേടിയുമില്ല.
അവിടെ അഞ്ജുവും മഞ്ജുവും പിന്നെ അപ്പുവും ഉണ്ണികുട്ടനും അവർ നാലുപേരും ഒരുമിച്ച് നടുത്തളത്തിൽ കിടക്കും, ഒരു പേടിയുമില്ല. ഇവിടെ മുത്തച്ഛൻ കല്യാണം കഴിക്കാത്ത കൊണ്ട്… അല്ലെങ്കിൽ ഒരു ചേച്ചിയെങ്കിലും കൂട്ടിനുണ്ടായേനെ.
(മുത്തച്ഛൻ അച്ഛമ്മയുടെ അനിയനാണ്, പക്ഷെ അച്ഛനെക്കാൾ 8 വയസ് കൂടുതലേയുള്ളു, അച്ഛനും അമ്മയും കുഞ്ഞാമൻ എന്നാ വിളിക്കുക. ഞാനും കണ്ണനും മുത്തച്ഛാന്നും. )
ഇനിയിപ്പോ എന്നാ അമ്മ വീട്ടിൽ പോയി നിൽക്കാ? പ്രായം തികഞ്ഞതിൽ പിന്നെ വീട്ടിൽ നിന്നും മാറ്റി നിർത്തുന്നത് അച്ഛമ്മക്കിഷ്ടമില്ല. രണ്ടു കൊല്ലം കഴിഞ്ഞാൽ ജാതകപ്രകാരം കല്യാണ സമയം ആയെന്നാ അച്ഛമ്മ പറയണേ.
കല്യാണം കഴിപ്പിച്ചു വിടുന്ന വീട് അമ്മ വീട് പോലത്തെ മതി. ചെറുതായാലും കുഴപ്പമില്ല. നല്ല വെളിച്ചം ഉള്ള, അടുക്കളയിൽ നിന്ന് വിളിച്ചാൽ എല്ലാ മുറിയിലേക്കും കേൾക്കാൻ പറ്റുന്ന… അപ്പൊ ഒന്നും പേടിക്കണ്ടല്ലോ. കല്യാണം കഴിഞ്ഞു ചെല്ലുമ്പോൾ പേടിയുണ്ട് എന്ന് പറയാൻ പറ്റുമോ.
ആരെയായിരിക്കും കല്യാണം കഴിക്കുക. അതിപ്പോ അറിയാൻ പറ്റില്ലല്ലോ. ആ കഥയിലെ പെൺകുട്ടി എന്തിനാ ” ചുരുണ്ട തലമുടിക്കാരനെ വേണമെന്ന് പറഞ്ഞത് ” ചുരുണ്ട മുടിയാവുമ്പോൾ കൂടുതൽ ഭംഗിയുണ്ടാകുമോ. ചുരുണ്ട മുടിയുള്ള ആരെയും ഓർമ വരുന്നില്ലല്ലോ. ആ പെൺകുട്ടി സ്വന്തം അച്ഛനോട് ചോദിച്ചു.
അതുപോലെ ഞാൻ എന്റെ അച്ഛനോട് ചോദിക്കുന്നത് അയ്യോ… ആലോചിക്കാൻ വയ്യ..
പിന്നെയാരോടാ ചോദിക്കാ… ? ദൈവത്തിനോട് ചോദിക്കേണ്ടി വരും.
ചുരുണ്ട മുടിയുള്ള പെൺകുട്ടികളെ മാത്രമേ ഓർമ്മയുള്ളൂ.
‘ആ ചുരുണ്ട തലമുടിക്കാരനെ കാണാൻ എന്താ വഴി ‘
അല്ലെങ്കിൽ വേണ്ട… കഥ മുഴുവൻ വായിച്ചില്ലല്ലോ… അയാൾ കഥയിലെ വില്ലനാണെങ്കിലോ? ദൈവമേ എനിക്ക് ചുരുണ്ട തലമുടിക്കാരനെ കാണണ്ട, ഞാൻ അറിയാതെ പറഞ്ഞു പോയതാ… ക്ഷമിക്കണേ.. ‘
മാളുവിന് കിടന്നിട്ട് ഉറക്കം വരുന്നില്ല.
ചിലപ്പോൾ ആ പുസ്തകത്തിൽ മആ രാജകുമാരന്റെ ചിത്രം ഉണ്ടെങ്കിലോ? ഛെ, നോക്കാൻ പറ്റിയില്ലല്ലോ.
എന്നാലും വ്യാപാരി ദ്വീപിൽ പോയിട്ട് രാജകുമാരനെ കണ്ടു കാണുമോ?
കറന്റ് വന്നോ.. ?
വാതിൽ തുറന്നു തല പുറത്തേക്കിട്ട് നോക്കിയാൽ കാണാൻ പറ്റും. ചുവരിൽ കിളിവാതിലിലൂടെ ഒരു മങ്ങിയ വെളിച്ചം. നോക്കിയാലോ. എന്നിട്ട് പോയി വിളക്ക് എടുകാം…
അച്ഛമ്മ പറഞ്ഞ പോലെ വയസ് 15 ആയില്ലേ? 3 കൊല്ലം കഴിഞ്ഞാൽ കല്യാണം കഴിക്കേണ്ട കുട്ടിയാ, പേടിക്കാതെ ഒറ്റയ്ക്ക് നടക്കണ്ടെ?
പക്ഷെ!
കല്യാണം കഴിയാത്ത പെൺകുട്ടികൾ രാത്രി ഒറ്റയ്ക്ക് നടന്നാൽ…
അച്ഛമ്മ ചിലതൊക്കെ പറഞ്ഞു തന്നിട്ടുണ്ട്.
രാത്രി അങ്ങനെ ആരെങ്കിലും…
അവരെ കാണാൻ ഒക്കെ നല്ല ഭംഗി ആയിരിക്കും, നല്ല സുഗന്ധവും വരുമത്രേ… പാലപ്പൂവിന്റെ..
(ചാരുവിന്റെ അമ്മുമ്മ അവളോട് പറഞ്ഞത് ചെമ്പകത്തിന്റെ മണമാണെന്നാ… )
എന്നാലും പേടി കിട്ടുമെന്നാ അച്ഛമ്മ പറഞ്ഞത്. കുറച്ചു കഴിഞ്ഞാൽ അവർക്ക് യഥാർത്ഥ രൂപം വരുമെന്ന്, നൂറ്റാണ്ടുകൾ പഴക്കമുള്ള വയസ്സന്മാരെപ്പോലെ..
അയ്യോ… ഓർക്കാൻ തന്നെ പേടിയാവുന്നു… എവിടെ വേണമെങ്കിലും വരും… വാതിൽ അടച്ചിട്ടാലും… പക്ഷെ അച്ഛമ്മയുടെ മുറിയിൽ വരില്ലത്രേ… അതല്ലേ എന്നെ ഇവിടെ കിടത്തിയിരിക്കുന്നത്.
എന്നാലും കഥ വായിക്കണം. വിളക്ക് എടുക്കണം. എണീറ്റു നോക്കാ… ദൈവമേ രക്ഷിക്കണേ… അച്ഛമ്മയുടെ കട്ടിലിൽ പിടിച്ചു എണീറ്റപ്പോൾ എന്തോ കയ്യിൽ തടഞ്ഞു, തീപ്പെട്ടി… ഹാവു… ഭാഗ്യമുണ്ട്… അടുക്കളയിൽ കയറി തീപ്പെട്ടി കത്തിച്ചാൽ ലൈറ്റ് ഓൺ ചെയ്യാൻ പോകാം… കുറച്ചു നേരം തീ അണയാതെ പിടിക്കാൻ ഒക്കെ അറിയാം… ദിവസേന എത്ര തിരി കത്തിക്കണതാ… എന്തായാലും അതോടെ കുറച്ചു ധൈര്യം കിട്ടി.
അച്ഛമ്മയുടെ മുറിയുടെ വാതിൽ തുറന്നു പുറത്തേക് തല നീട്ടി നോക്കി, ഇടനാഴിയുടെ തറയിൽ മങ്ങിയ വെളിച്ചം, കറന്റ് വന്നിട്ടുണ്ട്. ഇനി പതുക്കെ പുറത്തിറങ്ങി, അകത്തെ ലൈറ്റിടണം ആ വെളിച്ചത്തിൽ ഊണുമുറി വരെ പോകാൻ പറ്റും പിന്നെ അവിടുത്തെ ലൈറ്റിട്ടാൽ അടുക്കള വാതിൽ വരെ പോകാം. വേറെ ലൈറ്റൊക്കെ ഇട്ടാൽ ആരെങ്കിലും കാണാൻ സാധ്യത ഉണ്ട്. അടുക്കള വരെ എത്തിയാൽ പോരല്ലോ.. അതിന്റെയകത്തു വെളിച്ചം കിട്ടണമെങ്കിൽ അവിടുത്തെ ലൈറ്റിടണം… ആ ഭിത്തി അങ്ങേയറ്റത്താ. എങ്ങനേലും ഒറ്റയോട്ടത്തിന് ആ ഭിത്തിയുടെ അടുത്തെത്തി ലൈറ്റ് ഇടണം. അച്ഛമ്മേടെ മുറിയിൽ ടോർച്ചുമില്ല, അച്ഛന്റേം, മുത്തച്ഛന്റേം കയ്യിൽ മാത്രമേ ടോർച്ചുള്ളൂ. ഇതിന്റെ ഇടയിലെങ്ങാൻ കറന്റ് പോയാൽ… അയ്യോ… ഒന്നും കാണാൻ പറ്റില്ല… അപ്പോഴേക്കും വിളക്ക് കയ്യിൽ കിട്ടിയാൽ രക്ഷപെട്ടു.
എന്തായാലും പോവാതെ പറ്റില്ല. അല്ല എന്റെ കയ്യിൽ തീപ്പെട്ടി ഉണ്ടല്ലോ… അതോർത്തില്ല… ഇങ്ങനെ പേടിക്കാതെ മാളു… 15 കഴിഞ്ഞു.
പക്ഷെ വേറെ ഒരു പേടിയുണ്ട്…
അടുക്കളയുടെ വാതിലിന്റെ ശബ്ദം.. അത് കേട്ട് പേടിക്കരുത്… മിനിഞ്ഞാന്ന്, കറന്റ് പോയപ്പോൾ അമ്മയുണ്ടായിരുന്നോണ്ടാ… അല്ലെങ്കിൽ പേടിച്ച് മരിച്ചേനെ…
ഈ വാതിൽ ഒന്ന് ശരിയാകിപ്പിച്ചൂടെ അച്ഛന്… ചില സമയത്ത് ആ കര കരാ… ശബ്ദം കേട്ടാൽ..
പതുക്കെ തുറക്കാം… അല്ലെങ്കിൽ അങ്ങേ മുറിയിൽ കിടക്കുന്ന അച്ഛമ്മ വരെ ഞെട്ടി ഉണരും… അച്ഛനും അമ്മയും ഉണരില്ല. അച്ഛമ്മയ്ക്ക് വയസായതുകൊണ്ട് ഉറക്കം കുറവാണ്… ഉറപ്പായും ഉണരും.
അകത്തു കടന്നാൽ അങ്ങേയറ്റത്തെ ഭിത്തിയിലാ സ്വിച്ച് ബോർഡ്. അത്രയും ദൂരം നടക്കണം, എന്നാലേ ലൈറ്റ് ഇടാൻ പറ്റു. വിളക്ക് അടുപ്പിന്റെ അടുത്ത് ഉണ്ടാകും.
ആലോചിച്ചു നിന്നാൽ ശരിയാവില്ല, പതുക്കെ തുറക്കാം. തളത്തിലെ ലൈറ്റ് ഉണ്ട്… മങ്ങിയൊരു മഞ്ഞ വെളിച്ചം അടുക്കള പകുതി വരെ കിട്ടും. ബാക്കി ഇരുട്ടത്ത് നടക്കണം… അടുപ്പ് വരെ.
ശബ്ദം കേട്ട് ആരും വരാൻ പാടില്ല
പതുക്കെ തുറക്കാം… പതുക്കെ
ട് ർർർ.,…
പെട്ടെന്ന് കറന്റ് പോയി
അയ്യോ…
…
അമ്മേ…
ഒന്നും കാണാനില്ല…
ചീത്ത കേട്ടാലും വേണ്ടില്ല.. അമ്മയെ വിളിയ്കാം…
അമ്മേ… അമ്മേ… ശബ്ദം പുറത്തു വരുന്നില്ല..
” മുഖവും വായും പൊത്തി പിടിച്ചാൽ ശബ്ദം വരില്ല മാളു ” ഒരു ശബ്ദം.
മാളു മുഖത്തു നിന്ന് കൈ എടുത്തു…
തല ഉയർത്താൻ പേടിയാവുന്നു… തറയിൽ വെളിച്ചം കാണുന്നുണ്ടല്ലോ… ആരാ ലൈറ്റിട്ടത്..
അച്ഛനാണോ?
നേരെ നോക്കി…
അടുക്കളയിൽ മങ്ങിയ വെളിച്ചം… പക്ഷെ ലൈറ്റ് ഇട്ടിട്ടില്ല…
പക്ഷെ ആരുമില്ലല്ലോ ഇവിടെ… അപ്പൊ..
“മാളു… ” പുരുഷ സ്വരമാണ്..
മാളു വിറക്കാൻ തുടങ്ങി… ആരെയും കാണുന്നില്ല… ശബ്ദം മാത്രം…
“മാളൂ എഴുന്നേൽക്ക്. “
മാളു, എഴുന്നേറ്റ് നിന്നു, കിഴക്കോട്ടു തുറക്കുന്ന പാളിയില്ലാത്ത ജനാലയഴികളിൽ കൂടി വെളിച്ചം വരുന്നുണ്ട്… വല്ലാത്ത വെളിച്ചം… കണ്ണ് നിറഞ്ഞു..
ജനാലയിൽ കൂടി നോക്കിയാൽ കിഴക്ക് വശത്ത് ഉയരത്തിൽ മൺഭിത്തിയുള്ളത് കൊണ്ട് കുളമുൾപ്പടെ താഴെയുള്ള തൊന്നും കാണാൻ പറ്റില്ല എങ്കിലും കുളക്കരയിൽ നിൽക്കുന്ന മരങ്ങളുടെ മുകൾ ഭാഗമെല്ലാം നന്നായി കാണാൻ കഴിയും.
“മാളൂ”… വീണ്ടും അതെ ശബ്ദം.
മാളു സൂക്ഷിച്ചു നോക്കി. അവിടെ കണ്ട കാഴ്ച്ചയിൽ അവൾ ഞെട്ടിത്തരിച്ചു പിറകോട്ടു വീണു.
വീടിന്റെ നേരെ ചാഞ്ഞു നിൽക്കുന്ന ഒരു മരത്തിന്റെ കൊമ്പിൽ ഒരാൾ ഇരിക്കുന്നു. അയാൾക്ക് ചുറ്റും മഞ്ഞ വെളിച്ചം, എങ്കിലും അയാളെ മാളു വ്യക്തമായി കണ്ടു. തോന്നലല്ല. അയാളാണോ തന്നെ വിളിച്ചത്?
“മാളൂ” പിന്നെയും ആ ശബ്ദം.
മാളു അനങ്ങിയില്ല. കൈകൊണ്ട് മുഖം പൊത്തി കുനിഞ്ഞിരുന്നു.
“മാളു “… ശബ്ദം കുറച്ചു ഉച്ചത്തിലായ പോലെ. മാളു വിറയ്ക്കാൻ തുടങ്ങി.
“മാളു “, ഇത്തവണ പതുക്കെയാണ് വിളിക്കുന്നത്.
അടുത്താരോ ഉണ്ട്, തൊട്ടടുത്ത് തന്നെ.. പതുക്കെ തല ഉയർത്തി, നാസിക തുളച്ചു കയറുന്ന പോലെയൊരു ഗന്ധമാണ് ആദ്യം അറിഞ്ഞത് കൂടെ വല്ലാത്തൊരു തണുപ്പും. നേരെ നോക്കിയപ്പോൾ ജനലിന്റെയടുത്ത് അയാൾ, മരക്കൊമ്പിൽ തന്നെ. ആ മരക്കൊമ്പ് ജനാലയുടെ അടുത്ത് വരെ നീണ്ടിരിക്കുന്നു. കണ്ണഞ്ചിപ്പിക്കുന്ന നിറത്തിൽ വസ്ത്രങ്ങളും ഏതൊക്കെയൊ പൂക്കൾ കൊണ്ട് വലിയൊരു മാലയും പക്ഷെ ഇപ്പോൾ ചുറ്റും പ്രകാശമില്ല.
മുഖത്ത് സൗമ്യമായൊരു ചിരിയുണ്ട്, അത് കണ്ടപ്പോൾ മാളുവിന് ആശ്വാസം തോന്നിയെങ്കിലും പെട്ടെന്ന് അച്ഛമ്മ പറഞ്ഞത് ഓർമ വന്നു. കുറച്ചു കഴിയുമ്പോൾ യഥാർത്ഥ രൂപം പുറത്തു വരും. കണ്ണുകൾ മുകളിലേക്കു മറിയും, കയ്യിലും ദേഹത്തുമെല്ലാം തൊലിയടർന്ന് ശൽക്കങ്ങൾ പോലെ… വരും.
അതു കണ്ട് പേടിച്ചാൽ… മാളു വീണ്ടും മുഖം പൊത്തിപ്പിടിച്ചു.
“മാളൂ “… വീണ്ടും പേര് വിളിക്കുന്നു.
“പോ “, എന്നെ വിളിക്കണ്ട “
“മാളു വിളിച്ചിട്ടല്ലേ ഞാൻ വന്നത്… “
“ഞാനോ… ഇല്ല… ഞാൻ.. വിളിച്ചില്ല “, പൊയ്ക്കോ
ആ സുഗന്ധം മാളുവിന് അസഹ്യമായി തുടങ്ങി. തണുപ്പ് കൊണ്ട് അവൾ വിറയ്ക്കാൻ തുടങ്ങി.
” മാളു വിളിച്ചിട്ടാ ഞാൻ വന്നത്, ചുരുക്കം സംഭവങ്ങളുടെ നാട്ടിൽ നിന്ന് “. ഇനിയങ്ങനെ പോകാൻ പറ്റില്ല.
ചുരുണ്ട തലമുടിക്കാരനെ കാണണം എന്ന് പറഞ്ഞത് മാളു ഓർത്തു. ശരിയാണ്, തോൾ വരെ നീണ്ടു കിടക്കുന്ന ചുരുണ്ട തലമുടിയുള്ള ആൾ തന്നെയാണ് വന്നിരിക്കുന്നത്. ഫോട്ടോയിലെ ദേവന്മാർക്കെല്ലാം നീണ്ട തലമുടിയാണല്ലോ. അതുപോലെ തന്നെയാണ്… പക്ഷെ കിരീടമില്ലല്ലോ. കിരീടമില്ലെങ്കിൽ എന്താണ് തലയിൽ തിളങ്ങിയിരുന്നത്, അത് തോന്നലായിരുന്നോ?
ഒന്ന് കൂടി നോക്കാൻ ആഗ്രഹമുണ്ടെങ്കിലും തലയുയർത്താൻ മാളു ഭയപ്പെട്ടു. ഭയപ്പെടാനായി ഒന്നും കണ്ടില്ലല്ലോ ആ രൂപത്തിൽ, പക്ഷെ ദേഷ്യം വന്നാൽ യഥാർത്ഥ രൂപം വരും.
യഥാർത്ഥ രൂപം കണ്ടു പേടിച്ചാൽ മനോനില തെറ്റും പിന്നെ ചങ്ങലയിൽ.., ലച്മികുട്ടിയെപ്പോലെ… വേണ്ട…
“മാളു”,
“പൊയ്ക്കോ “.
” മാളു എന്റെ കൂടെ വരണം, എങ്കിലേ എനിക്ക് തിരിച്ചു പോകാൻ പറ്റു “.
മാളു ഞെട്ടി തല ഉയർത്തി. ചുരുണ്ട മുടിയിഴകളുടെ അറ്റത്തു പതിപ്പിച്ച മുത്തുകൾ തിളങ്ങുന്നത് കണ്ണീരിനിടയിൽ കൂടി മാളു കണ്ടു.
” എന്നോട് ക്ഷമിക്കണം, അറിയാതെ വിളിച്ചതാണ്. ഞാൻ വരില്ല. “
“അത് സാധിക്കില്ല മാളു, ആരെങ്കിലും വിളിച്ചാലേ വരാൻ പറ്റു, അതുപോലെ വിളിച്ചയാളെയും കൊണ്ടേ തിരിച്ചു പോകാനും പറ്റു”.
“ഞാൻ വരില്ല “, മാളുവിന്റെ കരച്ചിൽ ഉച്ചത്തിലായി. അവൾ പിന്നോട്ട് നീങ്ങാൻ നോക്കി. കാലുകൾ തണുത്തു മരവിച്ചു പോയിരിക്കുന്നു.
“വരൂ, പോകാൻ സമയമായി ” ആജ്ഞാപനം പോലെയുള്ള സ്വരം കേൾക്കെ അവളുടെ ഭയം അധികരിച്ചു. മുൻപിലേക് നീണ്ടു വരുന്ന കൈകളിലെ നീല നിറവും ശല്കങ്ങൾ പോലെയടർന്നു നിൽക്കുന്ന തൊലിയും, കണ്ട് അവൾക്ക് കരയാൻ പോലും പറ്റാതെയായി.
” വേഗമാകട്ടെ “,
തല ഉയർത്തി നോക്കിയപ്പോൾ ആദ്യം കണ്ണിൽ പെട്ടത് ചുരുണ്ട മുടിയിഴകളിലെ മുത്തുകളുടെ അസാധാരണമായ തിളക്കമായിരുന്നു. പെട്ടെന്നാണ് തിരിച്ചറിഞ്ഞത് അത് മുത്തുകളല്ല കണ്ണുകളാണെന്ന്. ഇളകുന്ന ചുവന്ന കൃഷ്ണമണികൾ… ഞെട്ടി പിന്നോട്ട് വീണു. അവിടെ കിടന്നു വീണ്ടുമൊന്നു നോക്കിയപ്പോൾ കണ്ട കാഴ്ചയിൽ ദേഹത്തിലൂടെ ഒരു വിറയൽ പാഞ്ഞുപോയി. ചുരുളൻ മുടിയുടെ സ്ഥാനത്ത് നിറയെ പാമ്പുകളാണ്,അവയുടെ കണ്ണുകളാണ് ചുവന്ന മുത്തുകളായി തോന്നിയത്. നൂറു കണക്കിന് തിളങ്ങുന്ന കണ്ണുകളാൽ തന്നെ നോക്കുന്നയാളെ കണ്ടതും മാളു സർവ്വ ശക്തിയുമെടുത്ത് അലറികരഞ്ഞു
“അമ്മേ… “
പെട്ടെന്ന് ആ കൈകൾ മാളുവിനെ പുറത്തേക്ക് വലിച്ചു. മാളു ജനലഴികളിൽ മുറുക്കെപ്പിടിച്ചു. തിരിഞ്ഞു നോക്കിയില്ല, പിടി വിട്ടാൽ… ആരും വരുന്നില്ലല്ലോ തന്നെ രക്ഷിക്കാൻ. ജനാലഴികളിൽ പിടിച്ച കൈയുടെ മുറുക്കം കുറയുന്നത് അറിഞ്ഞ് അവൾ ഉറക്കെ കരഞ്ഞു.
അച്ഛമ്മേ…
…
മാളൂട്ടീ… മാളൂ… എണീക്ക്
അച്ഛമ്മേ…
എന്തുറക്കാ ഇത്… നേരം ഉച്ചയായി…
തല വേദനിക്കുന്നുണ്ട്… ശരീരവും.
അച്ഛമ്മേ… തലവേദന…
ആ… അത് പനീടെയാ… മാറും… നീയെണീറ്റെ… ന്നിട്ട് എന്തെങ്കിലും കഴിക്കണം മരുന്ന് കുറച്ചുണ്ട്… കഴിക്കാൻ.
അമ്മ പെട്ടെന്ന് അകത്തേക്കു വന്നു.
“മാളുന് അമ്മ കഞ്ഞി തരാം. “
അച്ഛമ്മ നോക്കി നിൽക്കുന്നുണ്ട്.
“അച്ചാറാണോ ശ്രീദേവി അത്… “
“അല്ലമ്മേ ചമ്മന്തിയാ… “
“ഹ്മ്മ്… അതാ നല്ലത്. “
മാളു അമ്മയെ നോക്കി, അമ്മ ചിരിച്ചു.
” എന്താ മാളു “
“എനിക്കെപ്പഴാ പനി പിടിച്ചേ.. “
“അത്, രാത്രി നീയെന്തോ പേടി സ്വപ്നം കണ്ടു നിലവിളിച്ചു… അച്ഛനും ഞാനും ഒക്കെ വന്നു നോക്കുമ്പോൾ കിടന്നു കരയുന്നു. അപ്പൊ തുടങ്ങി പനിയുണ്ട്. അത് സാരമില്ല മാറിക്കോളും. മരുന്നുണ്ടല്ലോ”.
“ഡോക്ടർ തന്ന മരുന്നാണോ?”
” നമ്മൾ ആശുപത്രിയിൽ പോയോ”.
“ഇല്ല, അച്ഛൻ പോയി ഡോക്ടറോട് പറഞ്ഞു വാങ്ങി കൊണ്ടു വന്നതാ. ഇന്ന് വൈകുന്നേരം ആയിട്ടും കുറവില്ലെങ്കിൽ ആശുപത്രിയിൽ പോകണം”.
“അത്രയ്ക്കൊന്നുമില്ല, പേടിച്ചിട്ടാ… മാറിക്കോളും… ” അച്ഛമ്മ മുറിയിലേക്കു വന്നു.
“അച്ഛമ്മ ഉണ്ടായിരുന്നോ എന്റെയടുത്ത് രാത്രി?”
“പിന്നെ, ഞാൻ എവിടെ പോകാൻ. “
“നീ വിളിക്കുന്ന കേട്ട് അല്ലേ ഞാൻ വന്നു നോക്കീത്… “
“ഞാൻ അവിടെ “..
” അതിനി ഓർക്കണ്ട, വല്ലാതെ പേടിച്ചില്ലേ നീ,… അല്ല… അനുസരണ ഇല്ലാണ്ടായ പിന്നെ എങ്ങനാ, ഞാൻ എത്ര പറഞ്ഞിട്ടുണ്ട് “
“അമ്മേ” അച്ഛമ്മ തിരിഞ്ഞു നോക്കി
അച്ഛൻ അകത്തേക്ക് വന്നു.
” മാളു, പനിയൊക്കെ നന്നായി മാറിയിട്ട് സ്കൂളിൽ പോയാൽ മതി,, “
“പരീക്ഷ “
“ഹ്മ്മ്, അത് പോവാം… ഇനി അതോർത്തു വിഷമിച്ച് ഒന്നും വരുത്തണ്ട. “
“ദൈവ വിചാരമില്ലാണ്ടായാ ഇങ്ങനൊരോന്നൊക്കെ നടക്കും കുടുംബത്തില് “
“അമ്മ ഒന്നിങ്ങു വന്നേ, ” അച്ഛമ്മ അച്ഛന്റെ കൂടെ പുറത്തേക്ക് പോയി.
മാളു മുകളിലേക്ക് നോക്കി കിടന്നു. സ്വപ്നത്തിൽ…
” മാളു, നീയെന്താ ആലോചിക്കുന്നത് “
“ഒന്നുമില്ല അമ്മേ, സ്വപ്നത്തില്… “
“അതൊന്നുമിനി പറയണ്ട “
“ഹ്മ്മ് “
“ദാ, മരുന്ന് കഴിക്ക്… എന്നിട്ട് കിടന്നുറങ്ങിക്കോ, ഇന്നലെ കരഞ്ഞ് കരഞ്ഞ് നീ ശരിക്ക് ഉറങ്ങിയിട്ടില്ല. “
“അതെന്താ”
“അത് നീ പേടിച്ചില്ലേ, സ്വപ്നം കണ്ടിട്ട്..
എന്നിട്ട് ഭയങ്കര കരച്ചിലായിരുന്നു, നീ മറന്നു പോയതാ “.
“ആ പുസ്തകം എവിടെയമ്മേ? ഞാനിവിടെ വെച്ചിരുന്നത്”
” എന്തിനാപ്പോ, കിടന്നുറങ്ങു മാളു
അമ്മ ഇവിടെത്തന്നെ ഇരിക്കാം, പേടിക്കണ്ട “
” എനിക്ക് പേടിയൊന്നുമില്ല, എന്നാലും അമ്മ ഇവിടെയിരുന്നോ “.
മാളു മുകളിലേക്ക് നോക്കി കിടന്നു.
“എന്താമ്മേ ഭയങ്കര ശബ്ദം “,
“മുത്തച്ഛൻ ഉണ്ട് മാളു മച്ചിന്റെ പുറത്ത്, പുറത്ത് പണിക്കാരുമുണ്ട് പൂജയല്ലേ വീടും തൊടിയും ഒക്കെ ഒന്ന് വൃത്തിയാക്കാ “
“ഹ്മ്മ് “
മുത്തച്ഛൻ അടുക്കളയുടെ മുകളിൽ മച്ചിന്റെ പുറത്ത് നിന്ന് കണ്ടെത്തിയ പാമ്പിൻ കുഞ്ഞുങ്ങളെയും മറ്റും എടുത്തു മാറ്റി അവിടെ വൃത്തിയാക്കുമ്പോൾ, അടുക്കള വശത്തേക്ക് ചാഞ്ഞു കിടക്കുന്ന മരക്കൊമ്പുകൾ മുറിച്ചു മാറ്റുന്ന പണിക്കാരുടെ അടുത്തായിരുന്നു മാളുവിന്റെ അച്ഛനും അച്ഛമ്മയും.
“എന്നാലും ആറ്റുനോറ്റുണ്ടായൊരു പെൺകുട്ടിയാ” ആ വൃദ്ധ കണ്ണീരോടെ പറഞ്ഞു തുടങ്ങി.
” അമ്മേ, ഞാൻ എല്ലാവരോടും കൂടിയാ ഇന്നലെ ചില കാര്യങ്ങൾ പറഞ്ഞത്, ഇനി അതിലൊരു സംസാരം വേണ്ട.
” അതല്ല മോനെ വരാനുള്ളത് വന്നു, എന്നാലും മനസ്സിരുത്തി ആലോചിച്ചു ചെയ്യേണ്ട കാര്യങ്ങളാ നീ ഇങ്ങനെ എടിപിടീന്ന് “
” അമ്മേ, എനിക്കെന്റെ മോളാ വലുത്, ഇന്നലെ അവൾ കണ്ടത് ഒരു സ്വപ്നാ, വെറുമൊരു ദുഃസ്വപ്നം… മറിച്ചൊരു വാക്ക് അമ്മയുടെ വായിൽ നിന്നും വീണാൽ പിന്നെ എന്നെയമ്മ ജീവനോടെ കാണില്ല “.
അയാൾ അമ്മ കാണാതെ തിരിഞ്ഞു നിന്ന് കണ്ണു തുടച്ചു. അപ്പോൾ മാളു അമ്മയുടെ മടിയിൽ ഉറക്കമായിരുന്നു. അവളുടെ അച്ഛൻ മായ്ച്ചു കളയാൻ ശ്രമിക്കുന്ന ആ ദുഃസ്വപ്നത്തെ മറന്നു കൊണ്ട്.
#എന്റെരചന
#December 13 വെള്ളിയാഴ്ച


11 Comments
നല്ലെഴുത്ത് 👌
നല്ല കഥ
🙏
ഞാനങ്ങു പേടിച്ചു പോയി ട്ടോ ഈയിടെയായിട്ടു പേടി കുറച്ചു കൂടുതലാണ്, യക്ഷികളെയല്ല മനുഷ്യന്മാരെ
നല്ല കഥ❤️🌹👌
🙏
😲 പേടിപ്പിച്ച് കളഞ്ഞല്ലോ👍👌👌
അങ്ങനെ ഒരു ദുസ്വപ്നം മതി, ഒരു കുട്ടിയുടെ ജീവിതം നശിപ്പിക്കാൻ. അമ്മ വിവേകം കാണിച്ചു. 👍
നല്ല എഴുത്ത്.👏
Thank you
നല്ല എഴുത്ത്.. 👌👌
Thnk u
🙏