ഒരുപാടു പേർ വായിച്ചു റിവ്യൂ എഴുതിയ ഒരു പുസ്തകത്തിന്റെ ആസ്വാദനകുറിപ്പാണ് ഇന്ന്. അഖിൽ പി ധർമ്മജന്റെ “റാം C/O ആനന്ദി ” റിവ്യൂ, ഇൻസ്റ്റാഗ്രാം റീൽസ് ഒക്കെയായി ഒരുപാടു ആഘോഷിക്കപ്പെട്ടു ഒരുപാടു പതിപ്പുകൾ വിറ്റഴിഞ്ഞ പുസ്തകം. ഒരുപാട് ഗിവ്എവെകൾക്ക് സമ്മാനമായി ഈ പുസ്തകം നൽകിയിരുന്നു ആഗ്രഹിച്ചു പങ്കെടുത്തിട്ടും എനിക്കതു കിട്ടാത്തതിൽ വിഷമം ഉണ്ടായിരുന്നു. പക്ഷെ ഇന്നലെ അതു തികച്ചും അപ്രതീക്ഷിതമായി കൈയിൽ കിട്ടിയപ്പോൾ ഒരുപാടു സന്തോഷവും ആകാംഷയും തോന്നി. നന്ദി പറഞ്ഞാൽ അതു നന്ദികേടാകും എന്ന് ഞാൻ വിശ്വസിക്കുന്ന എന്റെ സുഹൃത്ത് എനിക്കിന്നലെ അപ്രതീക്ഷിതമായി വായിക്കാൻ ആ പുസ്തകം കൊണ്ടു വന്നു.
ആദ്യത്തെ താൾ വായിച്ചു കഴിഞ്ഞു ഞാനാ പുസ്തകം മടക്കി വച്ച് പതിയെ കണ്ണുകൾ അടച്ചു മനസ്സിനോട് പറഞ്ഞു, നമ്മൾ ഒരു സിനിമ കാണാൻ പോവുകയാണ് പുസ്തകത്തിന്റെ ഓരോ അക്ഷരങ്ങൾ മസ്‌തിഷ്കത്തിൽ ചിത്രങ്ങളായി മനസ്സിൽ തെളിയുന്ന ഒരു സിനിമ. പുസ്തകം വായിക്കാൻ തയ്യാറാക്കിയ മനസ്സിനെ ഞാൻ സിനിമയ്ക്കായി ഒരുക്കിയിട്ടു ഒരൊറ്റ മണിക്കൂറിൽ ഞാനതു വായിച്ചു തീർത്തു അല്ല കണ്ടു തീർത്തു. ആദ്യം മുതൽ ഓരോ അക്ഷരങ്ങളും ചിത്രങ്ങളായിരുന്നു ഓരോ ഫ്രെയിമിലെ ഓരോ ഷോട്ടുകൾ. ബെഞ്ചിൽ പേര് കോരിയിടുന്നതും ലോഡ്ജിൽ പേര് എഴുതി വയ്ക്കുന്നതും ഒക്കെയായി നിരവധി ഫിലിം ഷോട്ടുകളെ അനുസ്മരിപ്പിക്കുന്നവ.
റാമിന്റെ ചെന്നൈ നഗരത്തിലെ ആദ്യ കാൽവയ്പ്പ് മുതൽ ആ അക്ഷരസിനിമ തുടങ്ങി കഴിഞ്ഞു. അവന്റെ ഗ്രാമത്തിലെ വീട്, അച്ഛൻ, അമ്മ, അനിയത്തി, കൃഷികൾ കൂട്ടത്തിൽ നഗരത്തിന്റെ അവതരണം. ഞാനൊരിക്കലും ചെന്നൈയിൽ പോയിട്ടില്ല, പക്ഷെ ബിനീഷിന്റെ ഫ്ലാറ്റും അപ്പുറവും ഇപ്പുറവും ഓരോ ഫ്ലാറ്റ് ജനാലയുടെ പുറകിലെ നിഴലും കൊതുകുവല കട്ടിലുമൊക്കെ എന്റെ മുന്നിൽ എന്റെ ലൈഫിൽ വന്ന പോലെ. ഓരോ കഥാപാത്രങ്ങളുടെ പരിചയപെടുത്തലും അവർ മുന്നിൽ വന്നു നിന്ന പോലെ. പുസ്തകം വായിച്ചു തീരുമ്പോൾ ഹൃദയം സിനിമയിലൂടെ സഞ്ചരിച്ചു കന്നത്തിൽ മുത്തമിട്ടാൽ സിനിമയിൽ എത്തി നിൽക്കും പോലെ. ആദ്യത്തെ കാഴ്ചയിൽ തന്നെ ആനന്ദിയിൽ ഒരു നിഗൂഢതയുടെ സ്പർശം ഉണ്ടായിരുന്നു, അതു അവസാനം വരെയും ഉണ്ട്.
വെട്രി, രേഷ്മ, പാട്ടി, കാർ റാമിന്റെ റൂംമേറ്റ്സ് എല്ലാവർക്കും കഥയിൽ ഓരോ വ്യക്തമായ സ്ഥാനവും നൽകുന്നുണ്ട് അനാവശ്യമായ കഥാപാത്രങ്ങളോ ഒരു സംഭവമോ ഇതിൽ ഇല്ല. തിരുട്ടു ഗ്രാമം, അവുടുത്തെ അടിപിടി, പാട്ടിയുടെ ഗ്രാമ തിരുവിഴ, ബീച്ച് യാത്രകൾ മുന്നിൽ കാണുന്ന ചിത്രങ്ങൾ. വായനയിൽ എനിക്കിഷ്ടപ്പെട്ടത് റാമിന്റെയും ആനന്ദിയുടെയും പറയാത്ത പ്രണയത്തിന്റെ നോട്ടങ്ങളും പൂക്കൾ വീണ പാതയിലെ നടത്തവുമായിരുന്നു. വിപ്ലവത്തിന്റെയും പ്രണയത്തിന്റെയും കനാലുപോലെ ജ്വലിച്ചു ഒടുവിൽ ഒരു ചെറുമഴക്കാറ്റിൽ ഭൂമിയെ ചെമ്പട്ടണിയിച്ചു മണ്ണിൽ പതിയുന്ന കാലടിയിൽ ഉയിരുറഞ്ഞു പോകുന്ന പൂക്കൾ.
ഈ കഥയിൽ റാമിനെക്കാൾ ആനന്ദിയെക്കാൾ മനസ്സിൽ പതിഞ്ഞത് ചെടിയിൽ നിൽക്കുമ്പോൾ മനോഹരവും പറിച്ചു മാലകെട്ടി മുടിയിൽ ഭംഗിയോടെ ചൂടി ഒടുവിൽ വാടുമ്പോൾ ഒരു ദയയും കൂടാതെ കുപ്പയിലേയ്ക്ക് വലിച്ചെറിയുന്ന മല്ലിപൂക്കൾ (മുല്ല ) പോലെ നിഷ്ങ്കളങ്കയായ മല്ലിയെയാണ്. അറിവില്ലാത്ത പ്രായം മുതൽ ചൂഷണം നേരിട്ടു തന്റെ ജീവിതത്തിലെയെല്ലാം തല്ലി തകർത്തിട്ടും ഏറ്റവും വലിയ മോഹത്തിന്റെ പടിവാതിലിൽ വച്ച് ജീവൻ നഷ്ടമായ മല്ലി. തിരുനങ്കിയായ മല്ലി. റാമിന്റെയും മല്ലിയുടെയും ബന്ധത്തിൽ കാമമില്ലെങ്കിലും പ്രണയമുണ്ടോ എന്നുറപ്പില്ലെങ്കിലും സ്നേഹവും കരുതലുമുണ്ട്.
ഒരു പ്രദേശത്തേയ്ക്കുള്ള അധിനിവേശങ്ങൾ അവുടുത്തെ ജനതയെ നരകത്തിലേയ്ക്ക് തള്ളി വിടുന്നു. ശ്രീലങ്കൻ തമിഴ് മക്കളുടെ കഥകൾ എനിക്ക് കന്നതിൽ മുത്തമിട്ടാൽ സിനിമയിലൂടെയാണ് പരിചിതമായത് . അതുവരെ എംടി യുടെ കഥയിലെ സഞ്ചാര സാഹിത്യത്തിലെ രാവണന്റെ കോട്ടയായ മനോഹരമായ സിലോൺ എന്ന ശ്രീലങ്കയെ മാത്രമായിരുന്നു പരിചയം. പിന്നെയാണ് തമിഴ് മക്കളുടെ പോരാട്ടത്തിന്റെ സിംഹള ക്രൂരതകളുടെ നേർകാഴ്ചകളുടെ ഒരംശം പുസ്തകങ്ങളിലൂടെ ചില സിനിമകളിലൂടെ അറിയുന്നത്. പണവും അധികാരവും ഉള്ളവന് ഒരു ജനതയുടെ നിലനിൽപ്പിന്റെ സമരം തീവ്രവാദമായി അവരുടെ ആവശ്യങ്ങൾ വിപ്ലവമായി ലോകം നടുങ്ങുന്ന ക്രൂരതകൾക്ക് ആ നാട് സാക്ഷിയായി. പലതും പുറംലോകത്തു എത്തുമ്പോൾ നടന്നതിന്റെ ഒരംശം പോലുമുണ്ടാകില്ല. പല പത്രക്കാരും ഫോട്ടോഗ്രാഫേഴ്സും ജീവൻ പണയം വയ്ച്ചു കൊണ്ടു വന്ന വിവരങ്ങളാണ്. ഏതു യുദ്ധത്തിലും ക്രൂരത സ്ത്രീകളോട് കുട്ടികളോടുമാണല്ലോ നിരവധി പേർ ക്രൂരമായ റേപ്പിനും മർദ്ദനത്തിനും ഇരയായി ആയിരകണക്കിന് കുട്ടികൾ അനാഥരായി.ഇന്ത്യയിലെ ജനങ്ങളുടെ കാര്യത്തിൽ തമിഴ്, തെലുങ്ക് ആൾക്കാർ ആണ് കൂടുതൽ ഇമോഷണൽ ആയിട്ടുള്ളവർ എന്ന് തോന്നാറുണ്ട് താരരാധന മുതൽ ബന്ധങ്ങൾ വരെ അവർ വളരെ വൈകാരികമായി മറ്റുള്ളവരേക്കാൾ ആത്മാർഥമായി കാണുന്നു. അതിൽ ഗുണവും ദോഷവും ഒരുപോലുണ്ട്. തന്റെ അനിയൻ ജീവനോടെ ഉണ്ടാകുമോ എന്നറിയില്ലെങ്കിലും തന്റെ രക്തത്തെ തേടി രാവും പകലും രക്തം വിയർപ്പാക്കി പണമുണ്ടാക്കി അനുഭവങ്ങൾ പടവാളാക്കി തന്റെ ജീവന് ഒരുറപ്പുമില്ലാത്ത യാത്രയ്ക്ക് പോകുന്ന തമിഴ് പെണ്ണ്. അവളിൽ ആർജ്ജവമുണ്ട് തനിക്കു കഴിയുമെന്ന വിശ്വാസവും ഓർമകളുടെ കറുത്തചരടുകൾ മനസ്സിനെ വിഴുങ്ങുമ്പോൾ അവൾക്കു വഴി കാട്ടിയായി ആകാശ ചരുവിൽ ഇരട്ട നക്ഷത്രങ്ങളുണ്ട് അവൾക്കു കാവലായി നിരവധി മാതാപിതാക്കളുടെ കണ്ണീരുണ്ട് വേദനയിൽ ജീവിവൻപൊടിഞ്ഞ കുഞ്ഞി കരങ്ങളുണ്ട്. അതിനുമൊക്കെയപ്പുറം അവൾ കറകളഞ്ഞൊരു തമിഴ്പോരാളി പെണ്ണാണ്.
കഥയിൽ വെട്രിയുടെയും രേഷ്മയുടെയും സ്വപ്നസാക്ഷത്കരങ്ങൾക്കൊപ്പം തിരുങ്കകൾക്ക് പാട്ടി അഭയവും സ്വയം തൊഴിലിന്റെ പാഠങ്ങൾ ചൊല്ലി കൊടുക്കുന്ന അമ്മയായി മാറിയതും റാം തന്റെ ബുക്ക് പ്രസ്ദീകരണത്തിന്റെ കാര്യങ്ങൾ പറയുന്നതും ഒക്കെയായി അവരുടെ വർത്തമാനകാലം കൂടി പറയുന്നുണ്ട് കഥാകാരൻ. ഒപ്പം അടുത്ത തിരുവിഴയിൽ മഴ നനഞ്ഞ പൂക്കളെ പെറുക്കാനും കാത്തിരിക്കുന്നവരെ കാണാൻ ആനന്ദി എത്തുമെന്നുമുള്ള പ്രതീക്ഷയിലും കുറച്ചു കാശ് ഒപ്പിച്ചു അവളെ തേടി റാം പോകുമെന്നുമുള്ള രണ്ടു സാധ്യതകൾ വായനക്കാരന് നൽകി നോവൽ തീരുകയാണ്. മനുഷ്യക്കടത്ത് എന്നത് കുറ്റമാകുന്നു നിയമത്തിൽ.. നിസ്സഹായതയുടെ പടുകുഴിയിൽ നിന്നും മരണത്തിനു തൊട്ടു മുൻപ് ചിലർക്കുള്ള അവസാന പിടിവള്ളി അപകടവും നിയമത്തിൽ തെറ്റാണു എന്നറിഞ്ഞു കൊണ്ടു ചിലർ നടത്തുന്ന സഹസികമായ ഒരു തീരുമാനം. അതിനെയും ചൂഷണം ചെയ്യുന്നവർ…
ഒരു നല്ല വായനാനുഭവം നൽകുന്ന, പുതിയ കുട്ടികൾക്കൊക്കെ പെട്ടെന്ന് കണക്ട് ചെയ്യാൻ പറ്റുന്നതും പഴയവർക്ക് തങ്ങളുടെ ബന്ധങ്ങളുടെ ആത്മാർത്ഥ ഓർക്കാനുള്ളതുമായ ഒരു പുസ്തകം. മനസ്സിൽ ഇത്തിരി നീറ്റൽ നൽകി കടന്നു പോകുന്ന കഥാപാത്രങ്ങൾ.
(എഴുത്തുകാരന്റെ മനസ്സിലെ ആനന്ദിയും റാമും ആരാണ് എന്നെനിക്കറിയില്ല പക്ഷെ ഇതൊരു ഫിലിം ആക്കിയാൽ ആദ്യത്തെ ഭാഗം മുതൽ എന്റെ മനസ്സിൽ ഞാൻ കണ്ടത് സായിപല്ലവിയെന്ന ആനന്ദിയും ദുൽഖർ എന്ന റാംമും ഒക്കെയായിരുന്നു.)


5 Comments
നന്നായിട്ടുണ്ട്പ ഴയ ചെന്നൈ നഗരം
ഓർമ്മയിൽ വന്നു ❤ 👍👌
കഥ വായിച്ചപോലെപഴയ ചെന്നൈ നഗരം
ഓർമ്മയിൽ വന്നു ❤ 👍👌
നല്ല അവലോകനം👍
Yes🩷
അതെ, ഒരു സിനിമക്കുള്ള ചേരുവയുണ്ട്.