…..” ആദ്യനുരാഗം” ….
(ഓർമകൾ, AJITH JACOB)
ഏട്ടാ ഞാൻ വീട്ടിലേക്ക് പൊയ്ക്കോട്ടേ?
“മും, പൊയ്ക്കോ”
ഷഡ്ഡിൽ ബാറ്റിലെ പൊട്ടിപ്പോയ നൂൽ കുരുക്കുന്നതിനിടെ മുഖമുയർത്താതേ ഞാൻ മറുപടി പറഞ്ഞു.
“നിൽക്കേച്ചി പ്ലീസ്, ഈ മാജിക് മാലുവിൻ്റെ തൊപ്പിക്ക്ക്കൂടി കളർ ചെയ്തിട്ട് പൊയ്ക്കോ,
മിന്നു അവളെ നോക്കി കൊഞ്ചുന്നത് കേട്ടപ്പോൾ മിന്നുവിനെ ഞാൻ ശാസിച്ചു,
“ആ കൊച്ചിന് വീട്ടിൽ പണിയുണ്ടാവും, അത് പൊയ്ക്കോട്ടേ”
“പ്ളീസ് മാമാ”, മിന്നുവിൻ്റെ യാചനക്ക് മുൻപിൽ ഞാൻ മൗനം സ്വീകരിച്ചു.
ക്രയോൺസിൻ്റെ കരകുര ശബ്ദം വീണ്ടുമെൻ്റെ കാതിൽ പതിച്ചു, അൽപ്പ സമയത്തിന് ശേഷം വീണ്ടുമവളുടെ ശബ്ദംമുഴങ്ങി.
” ഏട്ടാ ഞാൻ പോകുവാട്ടോ”
ഷട്ടിൽ ബാറ്റിൽ കോർക്കുന്ന നൂലുകൾ അഴയുന്നത് കൊണ്ടു മനസ്സിൽ നിറഞ്ഞു പൊങ്ങിയ ദേഷ്യം എവിടെ തീർക്കുമെന്ന് കരുതിയിരുന്ന ഞാൻ കത്തുന്ന കണ്ണുകളോടെ അവളെ നോക്കി,
“കുറെ നേരമായല്ലോ താൻ വീട്ടിൽ പോകുവാൻ എന്നോട് അനുവാദം ചോദിക്കുന്നു, ഞാൻ വിളിച്ചിട്ടാണോ ഇങ്ങോട്ടു വന്നത്”
ഒരു നിമിഷം അവളെന്നെ സ്തംഭിച്ചു നോക്കുന്നത് ഞാൻ കണ്ടൂ, അടുത്ത നിമിഷം അവളുടെ കണ്ണുകൾ ചുവന്നു. കൺപീലികളിൽ എഴുതിയിരുന്ന കൺമഷി കണ്ണുനീർ വീണു കലങ്ങി, ഇടത്തേ കയ്യുടെ പുറം കൊണ്ടു കണ്ണുനീർ തുടച്ചപ്പോൾ അവളുടെ കറുത്ത മുഖം വീണ്ടും കറുത്തു.
ഏങ്ങലടിയുടെ ശബ്ദവും, പാണ്ടിക്കൊലുസിൻ്റെ താളത്തോടെ, ചെമ്പരത്തിയാൽ തീർത്ത വേലിയും കടന്നവൾ ഓടി മറഞ്ഞു.
“അയ്യട മനമെ..
തീപ്പെട്ടി കോലെ…”
മിന്നു താളത്തിൽ പാടാൻ തുടങ്ങി.
“ദേ ആരോടെങ്കിലും പറഞ്ഞാൽ നിൻ്റെ ക്രയോൺസെടുത്ത് പൊട്ടകിണറ്റിലിടും ഞാൻ,” മിന്നുവിൻ്റെ നേരെ നോക്കി ഞാൻ കണ്ണുരുട്ടി.
വാതിൽക്കൽ ചേച്ചി പ്രത്യക്ഷപ്പെട്ടു, “അർച്ചനയെന്ത്യെ മിന്നു, പോയോ”
മാമൻ കരയിപ്പിച്ചൂ, അർച്ചനെച്ചി പോയി,
മിന്നു ഒരു ബലത്തിനെന്നവണ്ണം ചേച്ചിയുടെ കയ്യിൽ പിടിച്ചു കൊണ്ട് എന്നെ നോക്കി കോക്രി കാണിച്ചു.
“എന്തടാ, അതൊരു പാവം കുട്യാ, എന്തിനാ അതിനെ കരയിപ്പിച്ചത്, ”
“അതിന് മാത്രം ഞാനൊന്നും പറഞ്ഞില്ല ചേച്ചി, അല്ലാ ഏതാ ആ കുട്ടി, ഇവിടെങ്ങും ഇതിന് മുൻപ് കണ്ടിട്ടില്ലല്ലോ?”
“ഒരു മാസമായി ആ കുട്ടി ഇവിടുണ്ടല്ലോ, നീ ഇതുവരെ കണ്ടിട്ടില്ലെ
ആ വളവിലെ ഷിബുവേട്ടൻ്റെ അനിയത്തി, ഷീല ചേച്ചിയുടെ മോൾ, നീ മറന്നോ?”
“ചെറുതിൽ കണ്ടിട്ടുണ്ട്,
ഇത്ര പെട്ടെന്നത് വലുതായോ?”
“പിന്നെ പെൺകുട്ടികൾ കണ്ണടച്ച് തുറക്കുമ്പോൾ വലുതാകില്ലെ” ചേച്ചി ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.
തൊടുപുഴ ന്യൂമാൻ കോളേജിലാണ് ഞാൻ ഡിഗ്രി ചെയ്തത്, അളിയൻ ഭാവി ജീവിതം സുരക്ഷിതമാക്കാൻ അറബ് രാജ്യത്തേക്ക് പോയപ്പോൾ ചേച്ചിയുടെയും അവരുടെ ഏക മകൾ നഴ്സറിയിൽ പഠിക്കുന്ന മിന്നുവിൻ്റെയും സെക്യൂരിറ്റിയായി വീട്ടുകാർ തിരഞ്ഞെടുത്തത് എന്നെയായിരുന്നു. അതിനാൽ എൻ്റെ കോളേജ് ജീവിതം ചേച്ചിയുടെ വീട്ടിൽ ആയിരുന്നു. പഠനവും അതിനേക്കാൾ ഉപരി അടിച്ചു പൊളികളുമായി മുൻപോട്ട് പോയിരുന്ന എൻ്റെ പതിനെട്ടാമത്തെ വയസ്സിൽ അപ്രതീക്ഷിതമായി എൻ്റെ ജീവിതത്തിലേക്ക് കടന്നു വന്ന പെൺകുട്ടിയായിരുന്നു “അർച്ചന”. ചേച്ചിയുടെ വീടിന് സമീപത്തുള്ള ഷിബുവെന്ന ഏട്ടൻ്റെ അനിയത്തി ഷീലയുടെ മകൾ. സേലത്തൊരു ബനിയൻ കമ്പനിയിൽ ജോലിക്കു പോയ ഷീല ചേച്ചി അവിടുള്ള മുരുകൻ എന്ന് പേരുള്ള തമിഴനുമായി പ്രണയത്തിലാവുകയും തുടർന്ന് അവരുടെ പ്രണയം വിവാഹത്തിൽ കലാശിക്കുകയായിരുന്നു. മുരുകനും ഷീല ചേച്ചിക്കും ഉണ്ടായ മകളാണ് “അർച്ചന”
എന്നാൽ അവരുടെ വിവാഹ ജീവിതം ഒരുപാട് നാൾ നീണ്ടു നിന്നില്ല, തിരികെ നാട്ടിലെക്ക് വരാനുള്ള വിമ്മിഷ്ടവും നാണക്കേടും കാരണം ഷീല ചേച്ചി അർച്ചനയെ ഏതോ ജീവ കാരുണ്യ സ്ഥാപനത്തിൻ്റെ അനാഥാലയത്തിലാക്കിയ ശേഷം
പാലക്കാടുള്ള ഏതൊക്കെയോ കമ്പനികളിലായി ജോലി ചെയ്തു ജീവിതം പുലർത്തിക്കൊണ്ടിരുന്നു,
“ഡാ ആ കുട്ടിയുടെ അമ്മ വീണ്ടും വിവാഹം കഴിച്ചു,”
ചേച്ചിയുടെ ശബ്ദം എന്നെ ചിന്തകളിൽ നിന്നുമുണർത്തി,
“ആര് ഷീലചെച്ചിയോ”
ഞാൻ അത്ഭുതത്തോടെ ചേച്ചിയെ നോക്കി,
“അതേടാ, പ്ലസ്ടു കഴിഞ്ഞ ആ കുട്ടിക്ക് അനാഥാലയത്തിൽ തുടരാനാകാത്തത് കൊണ്ട് തറവാട്ടിൽ കൊണ്ട് വന്നാക്കിയതാ അതിൻ്റെ അമ്മ.”
മിഴിച്ചു നിൽക്കുന്ന എന്നെ നോക്കി ഒരുപദേശം കൂടി തന്നു ചേച്ചി.
“അപ്പനുമില്ല, അമ്മയുമില്ലാത്ത കുട്ടിയാ നീ അതിനെ കരയിപ്പിക്കാൻ നിൽക്കണ്ട കേട്ടോ,”
എൻ്റെ മനസ്സിൽ ആ കുട്ടിയോട് എന്തോ സഹതാപം നിറഞ്ഞു. ഷട്ടിൽ ബാറ്റും കയ്യിലെടുത്തു മുറ്റത്തിരുന്ന സൈക്കിളും ഉരുട്ടിക്കൊണ്ട് മൈതാനം ലക്ഷ്യമാക്കി ഞാൻ നടന്നു.
ഷിബുവെട്ടൻ്റെ പറമ്പിൻ്റെ കോണിൽ നിന്നും പാണ്ടിക്കൊലുസിൻ്റെ താളമുയരുന്നത് ഞാൻ ശ്രദ്ധിച്ചു. ചളുങ്ങിയ വെള്ളം തുളുമ്പുന്ന കുടവുമായി ജാതി തൈകൾ നനക്കുന്ന അർച്ചനയെ ഞാൻ കണ്ടൂ.
സൈക്കിളിൻ്റെ ബെല്ലിൻ്റെ ശബ്ദത്താൽ ഞാനവളുടെ ശ്രദ്ധയാകർഷിച്ചു.
“സോറിട്ടോ,”
എൻ്റെ നാവിൽ നിന്നുയർന്ന ക്ഷമാപണം കേട്ടവളുടെ കണ്ണുകളും മുഖവും മുറിവേറ്റ മാനിനെപ്പോലെ ദയനീയമായി.
“താൻ കേൾക്കുന്നുണ്ടോ, കരയിപ്പിച്ചതിന് സോറിന്ന്,”
ഞാൻ പിന്നെയും ആവർത്തിച്ചു.
പെട്ടന്നൊരു അക്രോശം അവിടെ ഉയർന്നു.
“ആരാടി അവിടെ, അമ്മയുടെയല്ലെ മോള്, ഒരു ചെക്കനേം വഴിയിൽ കൂടി വിടരുത് കേട്ടോ?” ഷിബുവേട്ടൻ്റെ ഭാര്യ ഉഷ ചേച്ചിയുടെ സ്വരം. ഭയന്ന മുഖത്തോടെ പാണ്ടിക്കൊലുസിൻ്റെ ശബ്ദം എന്നിൽ നിന്നും അകന്നു.
ഗൾഫ് കാരനായ അളിയൻ അന്തസ്സിനായി വീട്ടിൽ മേടിച്ചിരുന്ന ടിവി യോടായിരുന്നു, പിന്നീടുള്ള ദിവസങ്ങളിൽ എനിക്കേറ്റവും കടപ്പാട് തോന്നിയിരുന്നത്. ചില ദിവസങ്ങളിൽ സന്ധ്യയാകുമ്പോൾ ഉഷചേച്ചിയും രണ്ടു പെൺമക്കളും അവരുടെയൊപ്പം അർച്ചനയും ചേച്ചിയുടെ വീട്ടിൽ ടിവി കാണാൻ വന്നിരുന്നു. മിന്നുവിൻ്റെ നിർബന്ധത്തിൽ അർച്ചന പലപ്പോഴും വീടിൻ്റെ ഇറയത്ത് മിന്നുവിൻ്റെയൊപ്പം പടംവര ബുക്കുകളിൽ കളർ ചെയ്തും വളപ്പൊട്ട് കളിച്ചും, കൊത്തംകല്ല് കളിച്ചും സമയം കളഞ്ഞിരുന്നു. മിന്നുവിൻ്റെയൊപ്പം സമയം ചിലവഴിക്കുമ്പോൾ മാത്രമാണ് അർച്ചനയുടെ കണ്ണുകൾ തിളങ്ങിയിരുന്നതെന്ന് ഞാൻ ശ്രദ്ധിച്ചു.
ചിലപ്പോൾ അർച്ചനയോട് സ്നേഹത്തിൽ ഇടപെട്ടിരുന്നത് മിന്നു മാത്രമായിരിക്കണം,
മറ്റുള്ളവരോടു അവൾക്കെപ്പോഴും ഭയവും ബഹുമാനവും ആയിരുന്നു,
പലപ്പോഴും ഞാനവളോട് മിണ്ടാൻ ശ്രമിക്കുമ്പോളും യജമാനനെ കാണുമ്പോൾ അടിമയുടെ മുഖത്തുണ്ടാകുന്ന വിധേയത്വം ഞാനവളുടെ കണ്ണുകളിൽ കണ്ടിരുന്നു.
എന്നാലൊരു ദിവസം അവൾ എൻ്റെ മുഖത്ത് നോക്കി ചിരിച്ചു. അല്ലെങ്കിൽ ഞാൻ ചിരിപ്പിച്ചു എന്നും പറയാം,
ടിവിയിൽ ചിത്രഗീതം എന്നൊരു പരിപാടി നടക്കുകയാണ്, ചിത്രകഥയിലെ ഏതോ ഒരു കഥ അർച്ചന, മന്നുവിനെ വായിച്ചു രസിപ്പിക്കുകയാണ്,
മുരടനക്കിയ എന്നെ നോക്കി ഭവ്യതയോടെയവൾ നിന്നു.
തനിക്ക് മലയാളം വായിക്കാനൊക്കെ അറിയോ?
ചോദ്യ ചിഹ്നത്തോടെയവൾ മുഖമുയർത്തി.
“അല്ല, ചേച്ചി പറഞ്ഞു, തൻ്റെ അമ്മ വിവാഹം കഴിച്ചത്, ഒരു തമിഴനെ ആണെന്ന്, തൻ്റെയി മൂക്കുത്തിയും, കൊലുസും കണ്ടപ്പോൾ ഞാൻ കരുതി താനൊരു തമിഴത്തി ആയിരിക്കുമെന്ന്.”
അവളുടെ മുഖം വാടി.
“കളിയാക്കാൻ പറഞ്ഞതല്ല കേട്ടോ, അത്യാവശ്യം തമിഴൊക്കെ എനിക്കുമറിയാം, കേൾക്കണോ?”
അവളുടെ മിഴികൾ എൻ്റെ നേർക്ക് വീണ്ടുമുയർന്നു.
അടുത്ത കാലത്തിറങ്ങിയ ഒരു ജയറാം സിനിമയിലെ ഡയലോഗ് കോളേജിലെ പൂവാലന്മാരുടെ നാവിൻ തുമ്പിൽ നിന്നും എൻ്റെ മനസ്സിലും പതിഞ്ഞിരുന്നു.
” വേലക്കാരി ആയിരുന്നാലും നീയെൻ മോഹ വല്ലി”
അർച്ചനയുടെ മുഖത്ത് ചിരി വിരിയുന്നത് ഞാൻ കണ്ടൂ, കയ്യിലിരുന്ന കഥപുസ്തകം അവൾ മുഖത്തേക്ക് അമർത്തി വാ പൂട്ടി ശബ്ദമില്ലാതെ ചിരിച്ചൂ.
എന്തായാലും ആ ഒരു സംഭവത്തോടെ, എന്നെ കാണുമ്പോൾ അർച്ചനയുടെ മുഖത്ത് പുഞ്ചിരി വിരിയാൻ തുടങ്ങി,
ഷിബുവേട്ടൻ്റെ വീട്ടിൽ വേലക്കാരിയെ പ്പോലെ പണിയെടുക്കുന്ന അർച്ചനയെ കണ്ടൂ ചേച്ചിയൊരിക്കൽ വിഷമത്തോടെ അവളോട് ചോദിക്കുന്നത് ഞാൻ കേട്ടു, “എന്തിനാ മോളേ, ഇവിടെ കിടന്നു നരകിക്കുന്നത്? തള്ള പോയെങ്കിലെന്താ, തമിഴ് നാട്ടിൽ നിനക്ക് തന്തയില്ലെ? നിനക്ക് അങ്ങേരുടെ അടുത്തേക്ക് പൊയ് ക്കൂടെ”
അവളുടെ മിഴികൾ നിറഞ്ഞു തുളുമ്പി,
അനാഥാലയത്തിൽ നിന്നും സ്കൂൾ അവധികൾക്ക് അപ്പയുടെ വീട്ടിൽ പോയി ക്കൊണ്ടിരുന്ന കഥകൾ അവൾ പറയുന്നത് കേട്ടെൻ്റെ ചങ്കിലൊരു വിങ്ങൽ നിറഞ്ഞു.
” അവളുടെ അച്ഛൻ രണ്ടാമത് വിവാഹം കഴിച്ചിരുന്നു, അവളുടെ ചെറിയമ്മ അവളെ ഉപദ്രവിക്കുന്നതല്ലായിരുന്നു അവളുടെ പ്രശ്നം. ചെറിയമ്മയുടെ അനിയൻ അവരുടെ ഒപ്പമായിരുന്നു താമസം. അവനൊരിക്കൽ അവളെ കയറി പിടിച്ചതും അലറിക്കരഞ്ഞ അവളെ ചെറിയമ്മ കുറ്റക്കാരിയാക്കി ചിത്രീകരിച്ചതും സങ്കടത്തോടെയവൾ ചേച്ചിയെ പറഞ്ഞു കേൾപ്പിച്ചു.
എല്ലാം തൻ്റെ അമ്മയെ അറിയിച്ച അർച്ചനയെ പിന്നീട് ഒരിക്കലും ഷീല ചേച്ചി തമിഴ്നാട്ടിലേക്ക് വിട്ടില്ല, വീണ്ടും വിവാഹം കഴിച്ച അവർ അർച്ചനയുടെ സുരക്ഷയെ കരുതി തറവാട്ടിൽ ഷിബുവേട്ടൻ്റെ അരികിലാക്കുകയായിരുന്നു.
മിന്നുവിൻ്റെ ബുക്കിൽ ചിത്രം വരക്കുന്ന അവളെ നോക്കി ഞാനൊരിക്കൽ ചോദിച്ചു.
“നമുക്കവനെ ഇടിച്ചാലോ?”
“ആരെ?”, പുഞ്ചിരിയോടെ അവൾ മുഖമുയർത്തി.
“അവനെ, അർച്ചനയെ ഉപദ്രവിച്ച ആ പാണ്ടിയെ”
ഷർട്ട് മടക്കി കോഴി മസ്സിൽ വീർപ്പിക്കാൻ ശ്രമിച്ചും, പൊടി മീശ പിരിച്ചും ഗൗരവത്തിൽ പറയുന്ന എൻ്റെ വാക്കുകൾ കേട്ട് അവൾ ചിരി പൂട്ടി.
“ഏട്ടൻ്റെ മൂന്നിരട്ടിയുണ്ടയാൾ, കുടവയറും വലിയ മീശയുമൊക്കെയായി
കണ്ടാൽ പേടിയാകും”
“ആൾക്ക് കരോട്ടയറിയോ?”
“ആ”
അവൾ ചുമൽ കൂച്ചി.
“എന്നാൽ എനിക്കറിയാം, ഒരിക്കൽ ഞാൻ തൻ്റെ കയ്യും പിടിച്ചു അവൻ്റെ മുൻപിൽ ചെല്ലും എന്നിട്ടവനോട് ചോദിക്കും, പറ്റുമെങ്കിൽ അവൻ്റെ മൂക്കിനു നാലഞ്ചു ഇടിയും കൊടുക്കും”
“ശരിക്കും”
അവളുടെ മുഖത്ത് അത്ഭുതം വിടരുന്നത് ഞാൻ കണ്ടൂ.
“തൻ്റെ കയ്യൊന്ന് കാണിക്ക്,”
അവളെൻ്റെ നേർക്ക് കൈ നീട്ടി.
പഞ്ഞി പോലെ മൃദുലമായ അവളുടെ കൈകളിൽ ഞാനെൻ്റെ കൈ ചേർത്തു.
“ദേ ഇത് പോലെ”
ഒരു നിമിഷം അവളുടെ കണ്ണുകളിൽ പ്രണയം വിടരുന്നത് ഞാൻ കണ്ടൂ.
“ഡാ.” പുറകിൽ ചേച്ചിയുടെ സ്വരം.
അർച്ചന എൻ്റെ കയ്യിൽ നിന്നും അവളുടെ കൈ വിടുവിച്ചു.
“ഡീ, നീ വീട്ടിൽ പൊയ്ക്കോ”
ചേച്ചിയുടെ തീയാളുന്ന ശബ്ദം കേട്ടു പകച്ചവൾ എൻ്റെ നേർക്ക് നോക്കി.
“ചേച്ചി ഞാൻ വെറുതെ”
ഞാൻ നിന്ന് വിക്കി.
“നിനക്ക് പഠിക്കാൻ ഒന്നുമില്ലേ?”
“ചേച്ചീ, ഞാൻ പറയുന്നതൊന്ന് കേൾക്കൂ.”
“പോയിരുന്നു പഠിക്കടാ”, കത്തുന്ന കണ്ണുകളോടെ ചേച്ചി എന്നെയൊന്നു നോക്കിയിട്ട് മിന്നുവിനെ എടുത്ത് കൊണ്ട് അകത്തേക്ക് കയറിപ്പോയി.
അർച്ചനയുടെ കണ്ണുകളിൽ കണ്ണ് നീർ നിറയുന്നത് ഞാൻ കണ്ടൂ, ഞാൻ കാരണം ആകെയുള്ള അശ്രയമായിരുന്ന ചേച്ചിയും മിന്നുവും അവൾക്ക് നഷ്ടപ്പെട്ടുവെന്ന് എനിക്ക് മനസ്സിലായി.
കരയുന്ന മിഴികളോടെ അർച്ചന ആ വീടിൻ്റെ പടികൾ ഇറങ്ങി.
ദിവസങ്ങൾ കടന്നു പോയി.
ഉഷ ചേച്ചിയും കുട്ടികളും വീട്ടിൽ ടിവി കാണാൻ വന്നെങ്കിലും അർച്ചന അവർക്കൊപ്പം വീട്ടിലേക്ക് വന്നില്ല,
മിന്നു മാത്രം വിഷമത്തോടെ അവളെ അന്വേഷിച്ചു കൊണ്ടിരുന്നു.
പലപ്പോഴും അർച്ചനയെ ഞാൻ അവരുടെ മുറ്റത്ത് കണ്ടെങ്കിലും, എന്നെ കണ്ടമാത്രയിൽ ഓടിയോളിക്കുന്ന അവളുടെ പാണ്ടിക്കൊലുസിൻ്റെ ശബ്ദം എൻ്റെ മനസ്സിൽ സങ്കടം നിറച്ചു,
കാർഷിക മേളയുമായി ബന്ധപ്പെട്ട് എൻ്റെ കോളേജിൽ അവധി പ്രഖ്യാപിച്ച ഒരാഴ്ച വീട്ടിൽ പോയി വരാൻ ഞാൻ തീരുമാനിച്ചു.
മിണ്ടാട്ടം കുറഞ്ഞ ചേച്ചിയുടെ അരികിൽ ഞാൻ അവശ്യം അറിയിച്ചു.
ചേച്ചി സമ്മതം മൂളി.
ബാഗുമായി നടന്ന് മുക്കിലെത്തിയ എൻ്റെ മുന്നിൽ അപ്രതീക്ഷിതമായി അർച്ചനയും ഷിബുവെട്ടൻ്റെ മക്കളും പ്രത്യക്ഷപ്പെട്ടു.
പീടികയിൽ നിന്നും എന്തൊക്കെയോ സാധനങ്ങളുമായി നിൽക്കുന്ന ഷിബുവെട്ടൻ്റെ മൂത്ത മകൾ തിരക്കി,..”ഏട്ടൻ എങ്ങോട്ട് പോകുവാ”
അർച്ചനയുടെ മുഖത്തേക്ക് പാളി നോക്കിയ ഞൻ പറഞ്ഞു. “വീട്ടിലേക്ക്”
ഇനി വരില്ലെ?
“ഇല്ല്യ”
അർച്ചനയുടെ മുഖത്തേക്ക് നോക്കുവാനോ, അവളുടെ മുഖത്തെ ഭാവങ്ങൾ അറിയാനോ ഞാൻ ഒരുമ്പെട്ടില്ല. എൻ്റെ മുൻപിൽ വന്നു നിന്ന ബസ്സിൽ കയറിയ ഞാൻ ഒന്ന് തിരിഞ്ഞു നോക്കി.
സ്തബ്ദയായി നിൽക്കുന്ന അർച്ചനയുടെ മുഖം ഞാൻ കണ്ടൂ. അവളുടെ മിഴികളിൽ നിറഞ്ഞിരുന്നത് എന്നോടുള്ള ഇഷ്ടമായിരുന്നെന്ന് ഞാൻ കണക്ക് കൂട്ടി.
അറിയാതെയെങ്കിലും എൻ്റെ മനസ്സിൽ പ്രണയം നിറഞ്ഞു. വീട്ടിലെത്തിയ ഓരോ ദിവസവും, ഓരോ നിമിഷങ്ങളും അവളെപ്പറ്റി മാത്രം ഞാൻ ചിന്തിക്കാൻ തുടങ്ങി.
കല്യാണ പെണ്ണായും എൻ്റെ കുട്ടികളുടെ അമ്മയായും, അവളെൻ്റെ മനസ്സിൽ നിറഞ്ഞു.
വഴക്ക് കൂടിയും, പ്രണയിച്ചും അവളെൻ്റെ സ്വപ്നങ്ങളിൽ വിരുന്നു വരാൻ തുടങ്ങി.
ദിവസങ്ങൾ കഴിഞ്ഞു. ഒരാഴ്ചക്ക് ശേഷം ഞാൻ ചേച്ചിയുടെ വീട്ടിൽ തിരികെയെത്തി.
അർച്ചനയെ കാണാൻ എൻ്റെ മനസ്സ് കുതികുത്തിയിരുന്നു..
മനസ്സിൽ നിറഞ്ഞു തുളുമ്പിയ പ്രണയം അവളോട് പറയുമ്പോൾ ആ കണ്ണുകളിലെ കുസൃതി നിറഞ്ഞ ചിരിക്കായി ഞാൻ വെമ്പൽക്കൊണ്ടു..
പക്ഷേ ഷിബുവെട്ടൻ്റെ വീട് അടഞ്ഞു കിടന്നിരുന്നത് എന്നിൽ അങ്കലാപ്പ് സൃഷ്ടിച്ചു.
“എന്താടാ വഴക്ക് ആണോ?”
ചേച്ചിയെൻ്റെ കവിളിൽ തലോടി,
“ചേച്ചി എന്തിനാ അങ്ങനെ പറഞ്ഞത്? ആ കുട്ടിക്ക് എത്ര മാത്രം സങ്കടം ഉണ്ടായിക്കാണും.”
ഞാൻ തെല്ലൊരു ദേഷ്യത്തോടെ പറഞ്ഞു
“പാവം അതെന്നെ കെട്ടിപ്പിടിച്ചു കുറെക്കരഞ്ഞു”
ചേച്ചിയുടെ ശബ്ദത്തിൽ സങ്കടം നിറഞ്ഞു.
“മാമാ ഇത് കണ്ടോ?”
മിന്നുവിൻ്റെ കയ്യിൽ എൻ്റെ രൂപസാദൃശ്യമുള്ള ഒരു പടമുണ്ടായിരുന്നൂ.
“അർച്ചന ചേച്ചി വരച്ചതാ”
മിന്നു കൊഞ്ചി.
മിന്നുവിൻ്റെ കയ്യിൽ നിന്നും ഞാനാ പടം വാങ്ങി, എൻ്റെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു. കാരണം, സിനിമയിലെ നായകനെന്നവണ്ണം ആ പടത്തിലെ എൻ്റെ ഷർട്ടിലെ കൈകൾ തെറുത്തു കയറ്റി വച്ചിരുന്നു, എൻ്റെ പൊടി മീശ പിരിച്ചു വച്ചിരുന്നു
“അവൾ പോയീടാ”
ചേച്ചിയുടെ ശബ്ദം എന്നിൽ ഞെട്ടലുണ്ടാക്കി.
“പോയെന്നോ, എങ്ങോട്ട്”
അവളുടെ അച്ഛൻ വന്നു കൂട്ടി ക്കൊണ്ട് പോയി. മാത്രമല്ല അവളുടെ തമിഴ് നാട്ടിലെ ചെറിയമ്മയുടെ അനിയനുമായി ആ കുട്ടിയുടെ കല്യാണമാണെന്നാ കേട്ടത്”
ഒരു നിമിഷം ശ്വാസം നിലച്ചു പോകുമോ എന്ന് ഞാൻ കരുതി, കാരണം എൻ്റെ നെഞ്ചിൻ്റെ താളം ദ്രുത ഗതിയിൽ സഞ്ചരിക്കാൻ തുടങ്ങിയിരുന്നു.
“നീ ഇവിടെ നിന്നും പോയതിന് പിന്നാലെ. അവളുടെ അച്ഛനും ചെറിയമ്മയും കുറെ ബന്ധുക്കളും വന്നിരുന്നു, ഷിബു വേട്ടനും ഉഷ ചേച്ചിക്കും നൂറു വട്ടം സമ്മതം ആയിരുന്നു. ശല്യം തീർന്ന സന്തോഷത്തിലായിരിക്കും അവർ ആ പാവത്തിനെ ആ പിശാചിന് കെട്ടിച്ചു കൊടുക്കാൻ തീരുമാനിച്ചത്”
“അവൾ, അവൾക്ക് സമ്മതമായിരുന്നോ”
എൻ്റെ വാക്കുകളിൽ വിക്ക് നിറഞ്ഞു.
“അതിൻ്റെ വാക്കുകൾക്ക് എന്ത് പ്രസക്തിയാടാ ഉള്ളത്? അതൊരു പാവം”
എൻ്റെ കണ്ണിൽ നിന്നും വീണ കണ്ണ് നീർ തുള്ളികൾ അവൾ വരച്ച എൻ്റെ ചിത്രത്തെ നനക്കാൻ തുടങ്ങിയിരുന്നു…
ശുഭം..


1 Comment
നന്നായിരിക്കുന്നു❤️🌹👌