ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മൂന്നാം നമ്പർ ടെർമിനലിൽ ഇരിക്കുകയാണ് തെരേസ, ഓർക്കുംതോറും തെരേസക്ക് ആകുലതയേറി. വർഷങ്ങൾക്കുശേഷം ജന്മ നാട്ടിലേക്ക് ഒരു യാത്ര.
അതെ 22 വർഷങ്ങൾക്കു ശേഷം…
തെരേസ ആലോചിച്ചു ഈ യാത്ര ഇപ്പോൾ വേണമായിരുന്നോ ഈ ക്രിസ്മസ് കാലത്ത്? ചിന്തകൾ മത്തുപിടിപ്പിച്ചു ഹാൻഡ്ബാഗ് കസേരയിൽ വെച്ച് തെരേസ ബാൽക്കണിയിലേക്ക് നടന്നു. താഴെ നിരനിരയായി വിമാനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നു കോട്ടയം ബസ് സ്റ്റാൻഡിൽ ബസ്സുകൾ പാർക്ക് ചെയ്തിരിക്കുന്നത് പോലെ. ഏകദേശം രാത്രി ഒരു മണിയോടെ എമിറേറ്റ്സ് വിമാനം ദുബായി എയർപോർട്ടിൽ നിന്നും പറന്നുയർന്നു. മൂന്നു മണിക്കൂർ 35 മിനിറ്റ്… വിമാനം നെടുമ്പാശ്ശേരിയിൽ ലാൻഡ് ചെയ്തു. കസ്റ്റംസ് ക്ലിയറൻസിനിടക്കും മനസ്സിൽ ഒരു വിങ്ങൽ ആയിരുന്നു വേണമായിരുന്നോ ഈ യാത്ര…
ഒരു കണക്കിന് എയർപോർട്ടിൽ നിന്നും പുറത്തിറങ്ങി. പുറത്തേക്ക് നടക്കുമ്പോൾ കണ്ടു വരുന്നവരെ കാത്തുനിൽക്കുന്ന ബന്ധുക്കൾ സുഹൃത്തുക്കൾ മറ്റുള്ളവർ. കണ്ടപ്പോൾ കണ്ണുനിറഞ്ഞു തനിക്കു മാത്രം.
ആരുമില്ലല്ലോ…
വീണ്ടും മനസ്സ് ചോദിച്ചു ആരുമില്ലേ തനിക്ക്? അറിയില്ല…
വർക്കി സാർ, തന്റെ അപ്പച്ചൻ ഇപ്പോൾ വയസ്സ് 82 കാണും. സെലീന ടീച്ചർ തൻറെ അമ്മച്ചി വയസ്സ് 75 കാണും. രണ്ടു കൂടപ്പിറപ്പുകൾ, രണ്ടുപേരും വിദേശത്ത്… ഒരാൾ കർത്താവിൻറെ മണവാട്ടി, സഹോദരൻ ജോസി യുഎസിൽ സ്ഥിരതാമസം.
പിന്നെ ആരു വരും തന്നെ കൂട്ടാൻ? അല്ല ആർക്കും അറിയില്ലല്ലോ തൻറെ വരവിനെ കുറിച്ച്.
20 വർഷം മുമ്പ് ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ച ഒരു അന്യജാതി മതസ്ഥനും വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോയ ഒരുവളെ ആര് ഓർക്കാൻ? വേണ്ട ഒന്നും ആലോചിക്കേണ്ട.
എയർപോർട്ടിൽ നിന്ന് ടാക്സി പിടിച്ച് നേരെ കാഞ്ഞിരപ്പള്ളിയിലേക്ക് തൻറെ ജന്മനാട്ടിലേക്ക്.
“മാഡം കാഞ്ഞിരപ്പിള്ളിയിൽ എവിടേക്കാ?”
“ടൗണിൽ തന്നെ”
“എന്നു പറഞ്ഞാൽ….”
“സെൻറ് ഡൊമെനിക്ക് ചർച്ചില്ലേ? അവിടെ എത്തട്ടെ എന്നിട്ടു പറയാം”
ടാക്സി ഡ്രൈവർ പിന്നെയും പിന്നെയും എന്തൊക്കെയോ ചോദിച്ചു..
എവിടേക്കാ? ആരുടെ വീട്ടിലേക്കാ? അതൊന്നും താൻ കേട്ടതായി ഭാവിച്ചില്ല.
ഏകദേശം രണ്ടു മണിക്കൂർ കാർ കാഞ്ഞിരപ്പിള്ളിയിലെത്തി.
“മാഡം ദേ സ്ഥലം എത്തി”
“ഓ അതെയോ”ഞാൻ ചുറ്റും നോക്കി.
താൻ പിച്ചവെച്ചു നടന്ന തൻറെ പള്ളിമുറ്റം പള്ളിയും പള്ളി അങ്കണവും ഒരുപാട് മാറ്റങ്ങൾക്ക് വിധേയമായിരിക്കുന്നു. ഇപ്പോൾ വരാം എന്നു പറഞ്ഞ് കാറിൽ നിന്നും പുറത്തിറങ്ങി നേർച്ച തൊട്ടിയുടെ അടുത്തേക്ക് നടന്നു. അവിടെ മാതാവിൻറെയും പുണ്യാളൻ റെയും രൂപത്തിനു മുൻപിൽ നേർച്ച ഇടുന്നതിനു മുമ്പ് കത്രീന അമ്മച്ചി കുട്ടിക്കാലത്ത് പറഞ്ഞു പഠിപ്പിച്ച പ്രാർത്ഥന ആലോചിച്ചു.
“എൻറെ ഈശോയെ സങ്കടങ്ങൾ എല്ലാം തന്നെ എനിക്ക് കുട്ടിയായിരിക്കുമ്പോൾ തന്നെ നൽകണേ അപ്പോ എനിക്ക് ഒന്നും മനസ്സിലാകില്ലല്ലോ വലുതാകുമ്പോൾ സങ്കടങ്ങൾ ഒന്നും തരാതെ സന്തോഷം മാത്രം തരണേ”
എത്ര അർത്ഥവത്തായ പ്രാർത്ഥന.
കുട്ടി ആയിരിക്കുമ്പോൾ സങ്കടം വന്നാൽ അതിൻറെ ആഴവും വ്യാപ്തിയും കുട്ടികൾക്ക് അറിയില്ലല്ലോ പിന്നെ അതു സഹിക്കാൻ അപ്പനും അമ്മയും കൂടെ ഉണ്ടാകുമല്ലോ, എന്നാൽ വലുതാകുമ്പോൾ സങ്കടങ്ങൾ വന്നാൽ ഒറ്റയ്ക്ക് സഹിക്കണ്ടേ. ശരിയാണ് ഈശോയെ നീ എന്റെ പ്രാർത്ഥന കേട്ടിരുന്നു അപ്പനും അമ്മയും കൂടപ്പിറപ്പുങ്ങളും കൂടെയില്ല എന്ന് ഒഴിച്ചാൽ തെരേസ സന്തോഷമതിയായിരുന്നു.
തന്റെ സലീം തനിക്കുവേണ്ടി ജീവിക്കുന്ന ഒരാൾ.. ഇപ്പോഴും ഞായറാഴ്ച പള്ളിയിൽ കൊണ്ടുപോകും, ഒരിക്കൽപോലും മതം മാറാനോ മറ്റൊന്നിനും നിർബന്ധിച്ചിട്ടില്ല. കുട്ടികളുടെ എസ്എസ്എൽസി ബുക്കിലെ ജാതി കോളങ്ങൾ പോലും പൂരിപ്പിച്ചിരുന്നില്ല, വലുതാകുമ്പോൾ കുട്ടികൾ അവർക്ക് ഇഷ്ടമുള്ളത് സ്വീകരിക്കട്ടെ എന്നായിരുന്നു സലീമിന്റെ തീരുമാനം.
സലീമിനെ കുറിച്ച് ഓർത്തപ്പോൾ ഒന്ന് വിളിക്കണം എന്ന് തോന്നി. ഫോൺ എടുത്തു നമ്പർ ഡയൽ ചെയ്തു. ഫസ്റ്റ് റിങ്ങിനു തന്നെ സലിം ഫോൺ എടുത്തു.
“തെരേസ ഞാൻ തനിച്ചായ പോലെ, നീയും മക്കളും ഇല്ലാത്ത ഈ വീട്ടിൽ വയ്യ തെരേസാ എനിക്ക് ”
” സലിം ഞാൻ പത്തു ദിവസം കഴിഞ്ഞ് അന്ന് എത്തില്ലേ, പിന്നെയെന്തിനാ”
ഓക്കേ എന്നു പറഞ്ഞ് താൻ ഫോൺ കട്ട് ചെയ്തു.
നേർച്ച തൊട്ടിയിൽ നേർച്ചയിട്ട് മെഴുകുതിരിയും കത്തിച്ച് കാറിൽ കയറി നേരെ കിഴക്കോട്ട്, അവിടെനിന്ന് വീണ്ടും ഇടതുഭാഗത്തേക്ക് ഒരു പോക്കറ്റ് റോഡ്. അതു ചെന്നുനിന്നത് കുരിശിങ്കൽ റോയി സാറിൻറെ വീട്ടിലായിരുന്നു. വണ്ടി ഗെയ്റ്റിനു മുമ്പിൽ എത്തി, അതോടെ തൻറെ ഹൃദയമിടിപ്പും കൂടി. പണ്ടത്തെ അതേ വീട്, ക്രിസ്മസ് ആയതുകൊണ്ടാകാം വീട് ആകെ വെള്ള പൂശിയിരിക്കുന്നു. പിന്നെ തൻറെ റൂബി മരങ്ങളെല്ലാം കായ്ച്ചു നിൽക്കുന്നു. അപ്പച്ചൻ പറഞ്ഞു തന്നിട്ടുണ്ട് സാന്താക്ലോസിന്റെ അനുഗ്രഹം കൊണ്ടാണ് റൂബി മരത്തിന് ക്രിസ്മസ് കാലത്ത് ഇങ്ങനെ കായ്ച്ചു നിൽക്കാൻ പറ്റുന്നത് എന്ന്. കുഞ്ഞുകുഞ്ഞ് ബൾബുകൾ പോലെ കടമുതൽ തല വരെ നിറച്ച് ചുവന്ന തുടുത്ത റൂബിക്കകൾ.
വിറക്കുന്ന കൈകളോടെ ഗേറ്റ് തുറന്നു, മെല്ലെ വീടിൻറെ ഉമ്മറത്തേക്ക് നടന്നു. മുറ്റം നിറയെ ചെടികൾ, പൂക്കൾ ഉള്ളതും ഇല്ലാത്തതും. അങ്ങനെ പേടിച്ച് ഉമ്മറത്ത് എത്തി. ഭാഗ്യം ആരുമില്ല. പഴയ കോളിംഗ് ബെല്ലിന്റെ സ്ഥാനം നോക്കി. പേടിപ്പിക്കുന്ന ശബ്ദമുള്ള കോളിംഗ് ബെൽ ഭാഗ്യം അത് അവിടെയില്ല. പിന്നെ എവിടെ എന്ന് നോക്കിയപ്പോൾ അപ്പുറത്ത് അപ്പച്ചന്റെ പഴയ അംബാസിഡർ KL7M1001പിന്നെ ഒരു പുതിയതും. പെട്ടെന്നാണ് ഒരു ചോദ്യം ചെവിയിൽ എത്തിയത്.
“ആരാ? എന്തുവേണം?”
ഞാൻ തല ഉയർത്തി നോക്കി. കോര ചേട്ടൻ.. അപ്പച്ചന്റെ സന്തതസഹചാരി. എന്നെ കണ്ടതും ആ വയസ്സൻ മനുഷ്യൻ തൻറെ അടുത്തേക്ക് വന്നു. അടുത്തെത്തിയതും അയാളുടെ മുഖം സന്തോഷംകൊണ്ട് വിടർന്നു.
ആ മനുഷ്യൻ ഉച്ചത്തിൽ അലറി വിളിച്ചു, “വർക്കി സാറേ, സെലീന ടീച്ചറെ ഓടിവരണേ, ദേ ആരാ ഈ വന്നേന്ന് നോക്കണേ”.
അലർച്ച കേട്ടതും അകത്തുനിന്നും മൂന്നുപേർ പുറത്തുവന്നു. തന്റെ അപ്പച്ചൻ, അമ്മച്ചി, പിന്നെ പരിചയമില്ലാത്ത ഒരാൾ. അപ്പച്ചൻ ഓടിവന്ന് തന്നെ കെട്ടിപ്പിടിച്ചു, അമ്മച്ചിയും. ഏകദേശം അരമണിക്കൂർ എടുത്തു രംഗം ശാന്തമാവാൻ. അപ്പോഴേക്കും ടാക്സി ഡ്രൈവർ സാധനങ്ങളുമായി മുറ്റത്തെത്തി. യാത്ര പറഞ്ഞ് അയാൾ തിരിച്ചു പോയി.
തൻറെ ഇരു കൈകളും പിടിച്ച് അപ്പച്ചനും അമ്മച്ചിയും രൂപ കൂട്ടിന് അടുത്തേക്ക് നടന്നു. മുൻപിൽ എത്തിയതും കുരിശുവരച്ച് കൈകൾകൂപ്പി ഒരേ സ്വരത്തിൽ രണ്ടുപേരും പറഞ്ഞു.
“നന്ദി ഈശോയെ, 20 വർഷത്തെ ഞങ്ങളുടെ പ്രാർത്ഥനയ്ക്ക് ഉത്തരം തന്നതിന് ” ഇതുകേട്ടതും ചങ്കു പറിഞ്ഞു പോയി. അപ്പച്ചനും അമ്മച്ചിയും എന്നെ മാറി മാറി കെട്ടിപ്പിടിച്ചു, എന്നെ ഒരു കുഞ്ഞിനെ എന്നോണം കൈപിടിച്ച് തീൻമേശയുടെ മുൻപിൽ എത്തിച്ചു എന്നിട്ട് അതിൽ പിടിച്ചിരുത്തി. എന്നിട്ട് അമ്മച്ചി എന്നോട് ചോദിച്ചു “തുമ്പി കൊച്ചേ നിനക്ക് എന്തുവാ കഴിക്കാൻ വേണ്ടെന്ന്?”
അപ്പോഴേക്കും പരിചയമില്ലാത്ത ആ ചേച്ചി ഒരു പ്ലേറ്റിൽ വെള്ളേപ്പവും താറാവ് പിരളനുമായി എത്തി. പ്ലേറ്റ് കണ്ടതും അമ്മച്ചി അവരോട് ചോദിച്ചു , “നിനക്ക് എങ്ങനെ അറിയാം എൻറെ കൊച്ചിന്റെ ഇഷ്ടങ്ങൾ?”
അതുകേട്ടതും അവർ പറഞ്ഞു “എൻറെ കൊച്ചേ ഞാൻ ഇവിടെ വന്നിട്ട് 10 വർഷമായി. ക്രിസ്മസ് ആയാൽ കൊച്ചിന്റെ ഇഷ്ട വിഭവങ്ങൾ മാത്രമേ ഇവിടെ ഉണ്ടാക്കാൻ പാടുള്ളൂ. കൊച്ച് ഇവിടെനിന്ന് പോയതിൽ പിന്നെ എല്ലാ ക്രിസ്മസിനും ഇവർ കൊച്ചിന് ഇഷ്ടമുള്ളതൊക്കെ ഉണ്ടാക്കിവെച്ച് കൊച്ചിനെയും കാത്തിരിക്കും”
വേറൊന്നു കൂടി കൊച്ചേ, ഈ 20 കൊല്ലവും ക്രിസ്മസിന് ഇവർ ജലപാനം കഴിച്ചിട്ടില്ല. ക്രിസ്മസ് നോയമ്പ് ഇവർ അവസാനിപ്പിക്കുന്നത് ക്രിസ്മസിന്റെ പിറ്റേന്ന് പള്ളിയിലെ നേർച്ച കഞ്ഞികുടിച്ചാണ്.
ക്രിസ്മസ് രാത്രി കഴിഞ്ഞ് ഞാൻ വരുമ്പോൾ രണ്ടുപേരും പള്ളിയിലേക്ക് പോയിട്ടുണ്ടാവും. എല്ലാ സാധനങ്ങളും തീൻമേശയിൽ അതേപടി തന്നെ ഉണ്ടാകും ഒരു മാറ്റവും ഇല്ലാതെ. പള്ളിയിൽനിന്ന് തിരിച്ചു വരുമ്പോഴേക്കും ഞാൻ രണ്ടുപേർക്കും ഓരോ കട്ടൻ കാപ്പി കൊടുക്കും അത് കുടിച്ചുകൊണ്ട് എൻറെ മുഖത്തു നോക്കാതെ രണ്ടുപേരും പറയുന്ന ഒരു കാര്യമുണ്ട്. മറിയെ, ഞങ്ങടെ കൊച്ചു വന്നില്ല
തിരക്കല്ലേ എങ്ങനെ വരാനാ..
സത്യം പറഞ്ഞാൽ അപ്പോഴൊക്കെ എനിക്ക് കൊച്ചിനോട് വല്ലാത്ത ദേഷ്യം തോന്നിയിട്ടുണ്ട്. ക്രിസ്മസിന് വച്ചുണ്ടാക്കിയതൊക്കെ എനിക്ക് വീട്ടിലേക്ക് തന്നു വിടും, പിള്ളേർക്ക് കൊടുക്കാൻ. എന്നിട്ട് എന്നോട് ഒരു പറച്ചിലും എൻറെ തുമ്പിക്കോച്ച് ഒന്നും കഴിച്ചിട്ടുണ്ടാവില്ല പിന്നെ എങ്ങനെ ഞങ്ങൾക്ക് കഴിക്കാൻ പറ്റും, അതു പറയുമ്പോൾ വർക്കി സാറിൻറെ ചങ്കു പൊട്ടുന്നത് പോലെ എനിക്ക് തോന്നിയിട്ടുണ്ട് കൊച്ചേ.. കർത്താവാണേ.”
തെരേസ ആലോചിച്ചു, ക്രിസ്മസിന്റെ അന്ന് തന്നെ ഷാർജയിലെ ചർച്ചിൽ കൊണ്ടുപോകും കുർബാനയ്ക്കുശേഷം അവിടത്തെ റസ്റ്റോറന്റിൽ നിന്ന് ക്രിസ്മസ് വിഭവങ്ങൾ എല്ലാം വാങ്ങി കൊണ്ടുവരും എല്ലാവരും കൂടി സുഖമായി കഴിക്കും. പള്ളിയിലെ കുർബാനയ്ക്ക് ഇടയ്ക്ക് എപ്പോഴോ അപ്പച്ചനെയും അമ്മച്ചിയെയും ഒന്നോർക്കും അത്രതന്നെ.. കഷ്ടം.
താൻ ഇത്രയും തരം താന്നു പോയല്ലോ ഓർത്തപ്പോൾ സഹിച്ചില്ല.
അമ്മച്ചി ആ പ്ലേറ്റ് എടുത്ത് വെള്ളേപ്പവും താറാവും എൻറെ വായിലേക്ക് വാരിവെച്ചു തന്നു. അപ്പോഴേക്കും കോര ചേട്ടൻ തനിക്ക് ഇഷ്ടപ്പെട്ട ഏലയ്ക്ക കറുവപ്പട്ട ചായയുമായി എത്തി. എങ്ങനെയാണ് അമ്മച്ചി അത് എനിക്ക് വാരി തന്നത് എന്നൊന്നും എനിക്ക് ഓർമ്മയില്ല. ഞാൻ എൻറെ കുട്ടിക്കാലത്തിലേക്ക് പോയിരുന്നു. ആ നാലാം ക്ലാസ് കാരിയിലോട്ട്.. അമ്മച്ചി സ്കൂളിൽ പോകുന്നതിനു മുമ്പ് ചോറ് ഉരുട്ടി തരും ഓരോ ഉരുളയുടെ ഉള്ളിലും വറുത്ത ഇറച്ചി കൂടെ വയ്ക്കും. അതിൻറെ രുചി ഒന്ന് വേറെ തന്നെയാണ്. ക്രിസ്മസിന്‍റെ ഒരുമാസം വീട്ടിൽ വെടിയിറച്ചി ഉണ്ടാകും, പാറപ്പുറത്തിട്ട് ഉണക്കി ചതച്ചെടുത്ത് വറക്കുന്ന നല്ല കാട്ടുപോത്തിന്റെ ഇറച്ചി എന്താ അതിൻറെ രുചി.
വീണ്ടും 20 വർഷങ്ങൾക്കുശേഷം താനും തൻറെ വർക്കി സാറും സെലീന ടീച്ചറും കൂടെ വീണ്ടും ഒരു പാതിരാ കുർബാന കൂടാൻ പോകുന്നു. പള്ളിയും മേടയും എല്ലാം ക്രിസ്മസ് വിളക്കുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. കണ്ടിട്ടും കണ്ടിട്ടും തനിക്ക് മതി വന്നില്ല. അമ്മച്ചിയും അപ്പച്ചനും നടുക്കായിരുന്നു കുർബാന കൈകൊണ്ടു. കുർബാനയ്ക്കുശേഷം പള്ളിയിൽനിന്ന് തിരിച്ചു ഇറങ്ങി അപ്പോഴേക്കും എല്ലാവരും ചുറ്റും കൂടി വിശേഷങ്ങൾ പറഞ്ഞു. കോര ചേട്ടൻ കാറുമായി മേടക്ക് മുൻപിൽ എത്തി
“കോരേ അച്ഛനെ കണ്ടിട്ട് ഞങ്ങൾ ദേ ഇപ്പൊ എത്താം” മൂന്നുപേരും കൂടി അച്ഛൻറെ അടുത്തേക്ക് നടന്നു. വർക്കി സാറിനെ കണ്ടതും അച്ഛനും കൈക്കാരനും അടുത്തേക്ക് വന്നു “സാറേ അത്ഭുതമായിരിക്കുന്നു എത്ര വർഷമായി ഈ ദിവസം മാഷ് പള്ളിയിൽ വന്നിട്ട്”
“ദേ അച്ചോ, എൻറെ സാന്താ വന്നു പിന്നെ ഞാൻ എന്തിന് വരാതെ ഇരിക്കണം” അപ്പോഴാണ് അമ്മച്ചിയുടെ പുറകിൽ നിൽക്കുന്ന എന്നെ അച്ഛൻ ശ്രദ്ധിച്ചത്. “വർക്കി സാറിൻറെ ഇളയ കൊച്ചല്ലേ കേട്ടിട്ടുണ്ട്. കുറച്ചുനാൾ മുമ്പ് വർക്കി സാറിൻറെ ഒപ്പം തൻറെ കെട്ടിയോനെയും കണ്ടിരുന്നു കേട്ടോ.. നല്ല ദൈവഭയമുള്ളവനാണ്, അന്നു ഞാൻ വിളിച്ചതിൽ പിന്നെയാണ് മേടയിലേക്ക് കേറിയത്. വിദ്യാഭ്യാസത്തിന്റെയും ജോലിയുടെയും ഒരു പൊങ്ങച്ചവും ഇല്ല”
ഇത് കേട്ടതും താൻ അപ്പച്ചനെ നോക്കി യാതൊരു ഭാവ ഭേദവും ഇല്ല. സെലീന ടീച്ചറും അങ്ങനെ തന്നെ. അച്ഛൻ വീണ്ടും ചോദിച്ചു “പുള്ളി വന്നില്ലേ? കുട്ടികളോ അവരെക്കുറിച്ചും സാറ് പറഞ്ഞിട്ടുണ്ട്. കുട്ടികൾ വന്നപ്പോൾ കാണാൻ പറ്റിയില്ല”
തെരേസ വീണ്ടും ഞെട്ടി. അപ്പോ ഞാൻ മാത്രം തനിച്ച് എല്ലാവരും അമ്മച്ചിയെയും അപ്പച്ചനെയും കണ്ടിരുന്നു താൻ മാത്രം വിഡ്ഢിയായി, കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി.
അച്ഛനെ കണ്ടു തിരിച്ച് നടക്കുമ്പോൾ സെമിത്തേരിയിലേക്ക് ചൂണ്ടിക്കാട്ടി അപ്പച്ചൻ തന്നോടു പറഞ്ഞു “മോളെ ഇവിടെ നമ്മുടെ കുരിശിങ്കൽ കല്ലറയിൽ അപ്പച്ചൻ ഉറങ്ങുന്നതിനുള്ള സമയമാകുന്നു, ഇനി നീ എൻറെ മുൻപിൽ ഉണ്ടാകണം ഈ കല്ലറയിൽ നിന്ന് കുരിശിങ്കൽ വരെ വരാനെ അപ്പച്ചനു അറിയൂ, പിന്നെ എൻറെ മോളെ പള്ളിയിൽ വരുമ്പോൾ എന്നും കാണാമല്ലോ ഇനി നീ ഇവിടം വിട്ടുപോകരുത് ഇത് ഈ വയസ്സന്റെ അപേക്ഷയാണ് മോളെ”
തെരേസ ഓർത്തു മനുഷ്യൻറെ അവസാന ആയുധം മരണത്തെക്കുറിച്ച് ഒരു സെന്റിമെന്റ്സ്. ഇതേപോലെ ഒരു സെന്റിമെന്റ്സ് വർക്ക് ഔട്ട് ചെയ്താണ് സലിം 20 വർഷങ്ങൾക്കു മുമ്പ് തന്നെ കടത്തിക്കൊണ്ടുപോയത്, ഇന്നലെ കഴിഞ്ഞതുപോലെ ആ സംഭവം ഞാൻ ഇന്നും ഓർക്കുന്നു. അവസാനമായി കണ്ടുപിരിയാം എന്ന് വിചാരിച്ചാണ് താൻ സലീമിനെ കാണാൻ പോയത്, അന്ന് സലീമിന്റെ ഡൈവോഴ്സ് കഴിഞ്ഞ ദിവസമായിരുന്നു. തന്നോട് സലിം പറഞ്ഞ വാക്കുകൾ ഓർത്തപ്പോൾ ആകെ ഒരു വല്ലായ്മ തോന്നി.
“നീ പൊയ്ക്കോളൂ തെരേസ.. പക്ഷേ നീ ഒന്ന് ഓർത്തോളൂ, ഞാൻ എന്നും നിനക്കായി കാത്തിരിക്കും. മരിച്ച് ഞാൻ പടച്ചോന്റെ അടുത്ത് എത്തുമ്പോൾ പടച്ചോൻ എന്നോട് ചോദിക്കും ഭൂമിയിൽ കൂട്ടില്ലാതിരുന്ന നിനക്ക് ഖബറിൽ ഒരു കൂട്ട് തരട്ടെ എന്ന് അപ്പോൾ ഞാൻ നിൻറെ പേര് പറയും. അങ്ങനെ എൻറെ ഖബറിൽ നിൻറെ കൂടെ ഞാൻ ഉറങ്ങും. ദുനിയാവിൽ ഒന്നിച്ച് ഉറങ്ങാത്ത സങ്കടം തീർക്കാൻ..”
അതുകേട്ട് വേവലാതിപ്പെട്ടാണ് സലീമിന് ഒപ്പം പോയത്, അയാളുടെ സങ്കടം തീർക്കാൻ. ഇന്ന് ഇപ്പോൾ അപ്പച്ചനും കല്ലറയ്ക്കുള്ളിൽ ഉറങ്ങുമ്പോൾ താൻ കുരിശിങ്കലിൽ വേണമെന്ന് സെലീന ടീച്ചർക്ക് കൂട്ടായി.. എല്ലാ ഞായറാഴ്ചയും അപ്പച്ഛൻറെ വിശേഷങ്ങൾ കേൾക്കാനും എൻറെ വിശേഷങ്ങൾ പറയാനും. അപ്പോഴേക്കും വീടെത്തി കാറിൽ നിന്നും ഇറങ്ങി. അപ്പച്ചൻ മുന്നിലും ഞാൻ പിന്നിലുമായി ഉമ്മറത്തേക്കു കയറി, ഉമ്മറത്തേക്ക് കയറിയ ഞാൻ തിരിച്ചു ഇറങ്ങി വട്ടംപാലം ചുറ്റാൻ തുടങ്ങി. കുട്ടിക്കാലത്ത് എന്നും എൻറെ വിനോദമായിരുന്നു ഇങ്ങനെ വട്ടപ്പാലം ചുറ്റിക്കളിക്കൽ. അപ്പച്ചനും അമ്മച്ചിയും പുറകെ ഇറങ്ങി തുമ്പി കൊച്ചേ മതി മതി എന്ന് വിളിച്ചുകൊണ്ട് അവസാനം കുഴഞ്ഞു ഞാൻ അപ്പച്ചന്റെ മടിയിലേക്ക് വീണു. കുറച്ചുനേരം കഴിഞ്ഞ് കണ്ണുതുറന്നപ്പോൾ മുറിയിൽ കട്ടിലിൽ ആയിരുന്നു ചുറ്റും അപ്പച്ചനും അമ്മച്ചിയും. രണ്ടുപേരും വല്ലാതെ പേടിച്ചിട്ടുണ്ട്. അപ്പച്ചന്റെ മുഖം സങ്കടം കൊണ്ടും ദേഷ്യം കൊണ്ടും ചുമന്നു.
“എൻറെ കൊച്ചേ മനുഷ്യനെ ഇങ്ങനെ ആധി പിടിപ്പിച്ചു കൊല്ലാതെ”
അമ്മച്ചിയും കൈപിടിച്ച് കരഞ്ഞു. “ഈ കൊച്ചിന്റെ ഒരു കാര്യം ”
അപ്പോഴേക്കും ഞാൻ ആ നാലാം ക്ലാസുകാരി തുമ്പ കൊച്ച് ആയി ചെവി അടച്ചുപിടിച്ചുകൊണ്ട് ഞാൻ ഉച്ചത്തിൽ വിളിച്ചു കൂവി സൈലീന ടീച്ചറെ വർക്കി സാറേ എന്ന് അമ്മച്ചിയും അപ്പച്ചനും ചിരിച്ചുകൊണ്ട് പയ്യെ എന്റെ വാമൂടി, അവളുടെ ശബ്ദത്തിന്റെ പ്രതിധ്വനികൾ കുരിശിങ്കൽ തറവാട് ആകെ മുഴങ്ങിക്കൊണ്ടിരുന്നു…


8 Comments
ഈ ക്രിസ്തുമസ് തെരേസയ്ക്കൊപ്പം കൂടിയതു പോലെ
ശെരിക്കും മികച്ചത്
അഭിനന്ദങ്ങൾ സെജി ..
👌👌
നന്നായിരിക്കുന്നു❤️🌹👌
സെജി,
വളരെ നന്നായിരിക്കുന്നു.
ഇനിയും എഴുത്തിന്റെ ഉയരങ്ങൾ കീഴടക്കട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു. , പ്രാർത്ഥിക്കുന്നു.
നല്ല രചന 👌
🥰 കൊള്ളാട്ടോ👍
👍👍
നല്ല കഥ… പക്ഷെ അവസാനം കുറച്ചുകൂടി മനോഹരമാക്കാമായിരുന്നു എന്നു തോന്നി 👌👌