ഒടുവിൽ 35 വർഷങ്ങൾക്കു ശേഷം ആരുടെയും അനുവാദത്തിന് കാത്തു നില്കാതെ അഞ്ജു നാട്ടിലേക്കു യാത്ര തിരിച്ചു. അമ്മയെ അവസാനമായി ഒന്നു കാണാൻ. വിവാഹ തലേന്ന് അയാളുടെ കൂടെ ഇറങ്ങി പോന്നതിൽ പിന്നെ ഏതാണ്ട് 200 കിലോമീറ്ററുകൾക്കുമപ്പുറമുള്ള അവളുടെ ആ നാട്ടിലേക്കു അവൾ ഒരിക്കലും പോയിട്ടില്ല. അമ്മയുടെ ഫോൺ കോളുകൾ മാത്രം ആദ്യം രഹസ്യമായും പിന്നെ പരസ്യമായും സ്വീകരിക്കാൻ സാധിച്ചിരുന്നു എന്നല്ലാതെ മറ്റൊരു ബന്ധവും അവൾക്ക് ആരുമായും നില നിർത്താൻ സാധിച്ചിരുന്നില്ല. അതിന് അവളോ മറ്റുള്ളവരോ ശ്രമിച്ചില്ല എന്നും പറയാം.
‘നിനക്ക് ഞാനും എനിക്ക് നീയും മാത്രം മതി ‘ എന്ന വാഗ്ദാനം അയാൾ കൃത്യമായി പാലിച്ചു എങ്കിലും വീട്ടമ്മയായി ഒതുങ്ങി പോയ അവൾക്ക് അതൊരു ബാധ്യതയായി തീർന്നു. വാശിപുറത്ത് അയാളുടെ കൂടെ ഇറങ്ങിയപ്പോൾ എല്ലാവരുടെയും ഓമനയായ ആ പഴയ അഞ്ജുവിനെ അവൾക്ക് ആ വീട്ടിൽ തന്നെ ഉപേക്ഷിക്കേണ്ടി വന്നു. അതവളുടെ ആ വീട്ടിൽ നിന്നുള്ള അവസാന യാത്ര ആയിരുന്നു എന്നവൾ പിന്നീടാണ് മനസിലാക്കിയത്.
മക്കളുടെ ജീവിതം സുരക്ഷിതമാക്കിയ ശേഷം അവളുടെ ഭർത്താവ് വിശ്രമ ജീവിതത്തിനായി അവരുടെയൊപ്പം വിദേശത്തെക്ക് താമസം മാറാൻ തീരുമാനിച്ചപ്പോൾ അവൾ എതിർത്തു. ഇവിടുത്തെ വീടും സ്ഥലവും എല്ലാം വിറ്റ് വിദേശത്തേക്ക് ചേക്കേറാൻ കൊതിച്ചിരുന്ന മക്കൾക്ക് അമ്മ ഇവിടെ നിൽകുന്നത് അസൗകര്യമാവും എന്നവൾക്ക് അറിയാമായിരുന്നു ഒപ്പം വിദേശത്തേക്ക് പോയാൽ അത് ഇവിടെ നിന്നുള്ള അവസാന യാത്ര ആയിരിക്കുമെന്നും പിന്നെ ഒരു തിരിച്ചു വരവ് ഈ ജന്മം ഉണ്ടാകില്ലെന്നും. മക്കളുടെ കരച്ചിലും വാശിയും സ്നേഹവും അനുനയ സംഭാഷണവും ഒപ്പം ഭർത്താവിന്റെ അകൽച്ചയും ആയപ്പോൾ അവൾ തകർന്നു അതിന്റെ കൂടെ അയാളുടെ ആരോഗ്യപ്രശ്നങ്ങളും കൂടി മുൻപിൽ വെച്ചപ്പോൾ അമ്മ അല്ലെങ്കിൽ ഭാര്യ എന്ന നിലയിൽ അവൾക്ക് അവരുടെ കൂട്ടായ തീരുമാനത്തിന്മു മുൻപിൽ തോൽക്കേണ്ടി വന്നു.
ഒടുവിൽ, പോകുന്നതിനു രണ്ടാഴ്ച മുൻപ് സ്വന്തം നാട്ടിൽ പോയി എല്ലാവരെയും കാണും എന്ന അവളുടെ തീരുമാനത്തെ അത്തവണ ആരും എതിർത്തില്ല. അന്നത്തെ രാത്രി അവളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ രാത്രി ആയിരുന്നു. ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം രുചിയോടെ എല്ലാവരുമൊന്നിച്ചു കഴിച്ചു. അവൾ സന്തോഷത്തോടെ അന്ന് ശാന്തമായി ഉറങ്ങി. പിറ്റേന്നത്തെ യാത്ര തന്റെ അവസാനത്തെ യാത്ര ആയിരിക്കട്ടെ എന്നവൾ ആഗ്രഹിച്ചു. ആ നാട്ടിൽ നിന്നൊരു മടക്കം അവൾക്ക് വേണ്ടിയിരുന്നില്ല. തനിക്ക് വേണ്ടി മാത്രം ജീവിച്ച തന്റെ അമ്മയോടൊപ്പം ശിഷ്ട കാലം ജീവിക്കാൻ അവൾ കൊതിച്ചു.
പുലർച്ചെ എഴുന്നേറ്റ് കുളിച്ചൊരുങ്ങി ആരെയുമുണർത്താതെ വാതിൽ ചാരിയിട്ട് റോഡിലേക്കിറങ്ങി. റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയിട്ട് ബസിൽ ആണ് വീട്ടിലേക്കു പോയത്. നാട്ടിലെ മാറ്റങ്ങളുടെ കാഴ്ചകൾ അവൾ അത്ഭുതത്തോടെ നോക്കി കണ്ടു. ബസ് സ്റ്റോപ്പിൽ നിന്നും വീട്ടിലേക്കുള്ള കുറച്ചു ദൂരം ആ പഴയ നാട്ടുവഴിയിലൂടെ നടക്കാൻ അവൾ ആഗ്രഹിച്ചു. അതിലൂടെ വളരെ ഉല്ലാസവതിയായി നടക്കവേ അവളെ കടന്നു പോകുന്ന പഴയ പരിചയക്കാരെല്ലാം അവളോട് ചിരിച്ചു. പോകുന്ന വഴിയിൽ ആൽത്തറയിൽ ഇരിക്കാറുള്ള ചില അമ്മാവന്മാരും അമ്പലത്തിൽ നിന്നും പായസവുമായി മടങ്ങുന്ന ശാരദ വല്യമ്മയും അവരുടെ ചെറുമകളും, ചായക്കടയുടെ അടുത്തുള്ള ചെറിയ ആൾക്കൂട്ടവും, സീത ചേച്ചിയുടെ വീടിനു മുൻപിൽ പാൽ വാങ്ങാൻ വന്ന അയൽക്കാരായ ചേച്ചിമാരും എല്ലാം അഞ്ജുവിനെ കണ്ട് അത്ഭുതപെട്ടു. തന്നെ കണ്ടപ്പോൾ എല്ലാവരുടെയും മുഖത്തെ ദുഃഖഭാവം അഞ്ജുവിനെ ആശങ്കയിലാഴ്ത്തി. അവൾ വേഗം തന്റെ വീട്ടിലേക്കോടി അമ്മയെ കാണാൻ. വീടിന്റെ മുന്നിലെ ആൾക്കൂട്ടത്തിന് നടുവിൽ വെള്ളപുതച്ചു കിടന്ന അമ്മയുടെ മേൽ വീണു പൊട്ടിക്കരയുന്ന അഞ്ജുവിനെ ബന്ധുക്കളാരും തന്നെ തിരിഞ്ഞു നോക്കിയില്ല.
കൂടി നില്കുന്നവരിൽ ചിലരുടെ സഹതാപം കലർന്ന നോട്ടം നേരിടാനാവാതെ അഞ്ജു തിരിച്ച് നടക്കുമ്പോൾ ആരോ അവളെ പുറകിൽ നിന്ന് വിളിച്ചു. അമ്മ തന്നെ. അവർ വളരെക്കാലത്തിന് ശേഷം മകളെ കണ്ട സന്തോഷത്തിൽ അവളെ കെട്ടിപ്പിടിച്ചു പൊട്ടി കരഞ്ഞു. അവിടെയുണ്ടായിരുന്ന മറ്റു പലരും അവരുടെ സന്തോഷത്തിൽ പങ്കു ചേർന്നു. അവർ അവളോട് ഇനി തിരിച്ചു പോകേണ്ടെന്ന് അപേക്ഷിച്ചു. അവൾ മക്കളോടും ഭർത്താവിനോടും യാത്ര പറഞ്ഞു തന്റെതായ ചിലതെല്ലാം എടുത്തിട്ട് തിരിച്ചു വരാമെന്ന് ഉറപ്പ് കൊടുത്തു. ഇത് തന്റെ അവസാനത്തെ യാത്ര ആയിരിക്കുമെന്ന് അഞ്ജു ഉറപ്പിച്ചു. എന്നാൽ രാത്രി വൈകി തിരികെ വീട്ടിലെത്തിയപ്പോൾ അവളുടെ ഫോട്ടോയ്ക് മുൻപിൽ ഇരുന്നു കരയുന്ന ഭർത്താവിനും മക്കൾക്കും ഇടയിലൂടെ അവൾ സ്വന്തം ശരീരം അന്വേഷിച്ചു നടന്നു. അവസാന യാത്രയ്ക്കായ് താൻ അത് ഉപേക്ഷിച്ചത് അറിയാതെ.


6 Comments
Thank you
👌👌
🙏
ഇഷ്ടപ്പെട്ടു ട്ടോ❤️👌🌹
Thank you
അവൾ എവിടെയും വൈകിപ്പോയി അല്ലേ? നല്ല കഥ. 👍