പണ്ടെല്ലാം ഡിസംബറുകളിൽ ഒരു പാടു തീരുമാനങ്ങളെടുത്തിരുന്നു .
ജീവിതത്തിൽ വരുത്തേണ്ട പുതുമകളേക്കുറിച്ച്…
സ്വഭാവങ്ങളിലും പെരുമാറ്റത്തിലും വരുത്തേണ്ട മാറ്റങ്ങളേക്കുറിച്ച്…
ആരോഗ്യസംരക്ഷണത്തേക്കുറിച്ച്…
അങ്ങനെ പലതും.
മിക്കവയും കൂടി വന്നാൽ ജനുവരി അവസാനമോ ഫെബ്രുവരി പകുതിയോ ആകുമ്പോൾ ഇഴഞ്ഞുനീങ്ങി നിലച്ചുപോകും.
എന്നാൽ കുറച്ചു വർഷങ്ങളായി ജനുവരി 1 നുവേണ്ടി ഒന്നും തീരുമാനിക്കാറില്ല. സാധാരണ പോലെ ആ ദിവസവും കടന്നുപോകും.
പക്ഷേ, ദൃഢപ്രതിജ്ഞകളില്ലെങ്കിലും ഞാനെന്നെയൊന്നു തിരിഞ്ഞു നോക്കാൻ ശ്രമിച്ച നാലഞ്ചു വർഷങ്ങളാണ് കടന്നുപോയത്.
എൻ്റെ കുറവുകളെ വിലയിരുത്തി അവയൊക്കെ പറ്റുന്ന പോലെ തിരുത്തിക്കൊണ്ടുവരണമെന്ന തോന്നലുണ്ടായത് അങ്ങനെയാണ്.
കഴിഞ്ഞ കുറെ വർഷങ്ങളിലെ നിരന്തരമായ പരിശ്രമങ്ങളിലൂടെ ജീവിതത്തിൽ വളരെയേറെ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞുവെന്ന അഭിമാനത്തിലാണു ഞാൻ.
നടക്കണമെന്ന് അത്യധികമായി ആഗ്രഹിക്കുന്ന കാര്യങ്ങൾ സാധിക്കുമെന്നാണ് എൻ്റെ വിശ്വാസം. മനസ്സിനെ ആ വഴിക്കു കൊണ്ടുവരാൻ പറ്റിയാൽ വിജയിച്ചുവെന്നു പറയാം.
“NO” എന്ന വാക്ക് നിഘണ്ടുവിലേയില്ലാതിരുന്ന ഞാൻ ആവശ്യമുള്ള ഇടങ്ങളിലെല്ലാം അതുപയോഗിക്കാൻ പഠിച്ചുവെന്നതാണ് അതിലേറ്റവും പ്രധാനപ്പെട്ടത്.
അതിന് ഞാനെൻ്റെ ഭർത്താവിനോടും മോളോടും കടപ്പെട്ടിരിക്കുന്നു. പല കാര്യങ്ങളിലും നാം “No” പറഞ്ഞില്ലെങ്കിൽ മറ്റുള്ളവർ അതിൽ നിന്നും മുതലെടുക്കാൻ ശ്രമിക്കും.
അറുപതിൽപ്പരം കുട്ടികളുടെ – അതും എന്തിനും പോന്ന ടീനേജുകാരുടെ – മുന്നിൽ കാൽ നൂറ്റാണ്ടു നിന്നു പഠിപ്പിച്ചിട്ടും മുട്ടിടിക്കാതെ ഒരു നന്ദി വാചകം പോലും ഒരിടത്തും പറയാൻ എനിക്കു കഴിഞ്ഞിരുന്നില്ല. ”തിണ്ണമിടുക്കേയുള്ളു” എന്നു പറഞ്ഞ് അച്ഛനെന്നും കളിയാക്കിയിരുന്നതും അതിനു തന്നെയാണ്.
ഒരു ഓൺലൈൻ കോഴ്സിൽ ചേർന്നും കണ്ണാടിയിൽ നോക്കി സംസാരിച്ചും വലിയ ആത്മവിശ്വാസം ഞാൻ നേടിയെടുത്തത് കഴിഞ്ഞ വർഷമാണ്. മടി കൂടാതെ ആരോടെങ്കിലുമൊക്കെ സംസാരിക്കാൻ കഴിയുന്നത് ഏറെ സന്തോഷവും സംതൃപ്തിയും തരും.
എനിക്കു വേണ്ടി മാറ്റി വെച്ചിരുന്ന സമയം എത്രയോ തുച്ഛമായിരുന്നുവെന്നു മനസ്സിലാക്കിയത് വളരെ വൈകിയാണ്.
ഭർത്താവിൻ്റെയും മക്കളുടെയും അച്ഛനമ്മമാരുടെയും കാര്യങ്ങളും വീട്ടുജോലികളും സ്കൂളിലെ ജോലിയും – എല്ലാം കൂടി ആകെത്തിരക്കുപിടിച്ചു കടന്നുപോയ വർഷങ്ങൾ ഇനിയൊരിക്കലും തിരിച്ചു പിടിക്കാനാവില്ലെന്നു മനസ്സിലായപ്പോൾ ഞാനെൻ്റെ ടൈംടേബിൾ മൊത്തത്തിലങ്ങു മാറ്റി.
വായിക്കാനും സിനിമ കാണാനും എന്തെങ്കിലുമൊക്കെ എഴുതാനുമുള്ള സമയം ഏതു തിരക്കിനിടയിലും കണ്ടെത്താമെന്നു ഞാൻ കണ്ടെത്തി.
ഏതു തുണ്ടു പേപ്പർ കണ്ടാലും വായിക്കുന്ന പഴയ സ്വഭാവം ഞാൻ വീണ്ടെടുത്തു. മറ്റു തിരക്കുകളൊക്കെ കുറഞ്ഞതുകൊണ്ടു കൂടിയാണ് ഇതൊക്കെ സാധിച്ചത്.
ജീവിത ശൈലികളിൽ മാറ്റം വരുത്താനും വ്യായാമം ചെയ്യാനുമുള്ള തീരുമാനങ്ങൾ പുതുവർഷങ്ങളിലെടുക്കാനുള്ള പ്രതിജ്ഞകൾ മാത്രമായാണ് കരുതിയിരുന്നത്. ഇനിയും അങ്ങനെ കരുതിയിരുന്നാൽ ശരീരം മൊത്തത്തിൽ പണിമുടക്കിക്കളയുമോ എന്ന ചിന്തയുദിച്ചപ്പോൾ ആ പ്രതിജ്ഞകളൊക്കെ നടപ്പിലാക്കാൻ തീരുമാനിച്ചു.
നല്ല “നടപ്പ് “തുടങ്ങി. അതു വീട്ടുമുറ്റത്തു തന്നെയായതുകൊണ്ട് ഏറെ സൗകര്യവുമായി. നടത്തം കഴിഞ്ഞു എനിക്കെൻ്റെ ചെടികളേയും പൂക്കളേയുമെല്ലാം ഒന്നു തൊട്ടു തലോടി ദിവസം തുടങ്ങാമല്ലോ.
ഭാരം കുറഞ്ഞപ്പോൾ മുട്ടുവേദന മാറി. പ്രഭാതത്തിലെ നടത്തം എത്ര മാത്രം ഉന്മേഷപ്രദമാണെന്ന് നടന്നു തന്നെ മനസ്സിലാക്കണം.
പിടിച്ചാൽ കിട്ടാത്ത പോലെ പായുന്ന ഒരു മാന്ത്രികക്കുതിരയാണല്ലോ നമ്മുടെ മനസ്സ്. പല തരത്തിലുള്ള ചിന്തകൾ വല വിരിച്ചു മനസ്സിനെ വിചാരിക്കാത്തിടത്തു കൊണ്ടെത്തിച്ചു കളയും. ഈ മാന്ത്രികക്കുതിരയെ കടിഞ്ഞാണിട്ടു നിയന്ത്രിക്കാൻ ശ്രമിച്ചപ്പോൾ കുറെയൊക്കെ വിജയിക്കാൻ കഴിഞ്ഞു.
“സംഭവിക്കുന്നതെല്ലാം നല്ലതിന് ” എന്ന ഗീതയിലെ പൊരുളാണ് എന്നും എൻ്റെ ഗുരു. ‘അത് ചെറുപ്പത്തിലേ അമ്മയിൽ നിന്നു പഠിച്ചതാണ്. ഏതു പ്രതിസന്ധിയിലും വിഷമത്തിലും നിന്നു കരകയറ്റാൻ എന്നുമെന്നെ സഹായിക്കുന്നതും അതു തന്നെയാണ് .
കഴിഞ്ഞ വർഷാവസാനം ഞാൻ പഠിച്ചു നടപ്പിലാക്കിയ പ്രധാനപ്പെട്ട ഒരു കാര്യമാണ് ക്ലീനിംഗ് .
“എന്താ ഇതുവരെ അതിനേക്കുറിച്ചൊന്നും അറിയില്ലായിരുന്നോ “എന്നു നിങ്ങൾ വിചാരിക്കുന്നുണ്ടാവും.
നമ്മുടെ മനസ്സിലെ അനാവശ്യ ചിന്തകളും ഭാരങ്ങളും കളയുന്ന പോലെ തന്നെ അത്യാവശ്യമാണ് ജീവിതത്തിലെ പലതും ഒഴിവാക്കുന്നത്. അതു ചിലപ്പോൾ മനുഷ്യരാകാം. വസ്തുക്കളാകാം.
ഞാൻ സന്തോഷമായിരിക്കുന്നത് ഇഷ്ടമല്ലാത്തവരെ തള്ളിക്കളയാൻ ഇന്നെനിക്കു സാധിക്കുന്നുണ്ട്. പലരുടെയും തനിനിറം മനസ്സിലായാലും അവരെ നാം വേണ്ടപ്പെട്ടവരായിത്തന്നെ കാണും. ഇനിയതു വേണ്ടെന്നു തീരുമാനിച്ചു.
കിട്ടുന്നതെന്തും സൂക്ഷിച്ചു വെയ്ക്കുന്ന സ്വഭാവം ചെറുപ്പം മുതലേ എനിക്കുണ്ടായിരുന്നു. മറ്റുള്ളവരുടെ കണ്ണിലെ വേസ്റ്റ് സാധനങ്ങൾ എനിക്കു വിലപിടിപ്പുള്ളവയായിരുന്നു.
എന്നെങ്കിലും ആവശ്യം വന്നാലോ എന്ന ചിന്തയിൽ കാണുന്ന തടിക്കഷണങ്ങൾ മുതൽ കുപ്പി, പാട്ട… എല്ലാം സംഭരിച്ച് സംഭരിച്ച് എല്ലായിടവും ഒരു വഴിയായി. ആ സ്വഭാവം ഞാനുപേക്ഷിച്ചു.
ഇതൊക്കെ വായിക്കുമ്പോൾ “വല്ലാത്ത തള്ളാണല്ലോ ” എന്ന് ചിലരെങ്കിലും കരുതുന്നുണ്ടാവും. തള്ളല്ല പിള്ളേരേ… പച്ചയായ പരമാർത്ഥങ്ങളാണ്.
വേറൊരു കാര്യം പറഞ്ഞില്ലല്ലോ എന്നിപ്പോഴാണ് ഓർമ്മിച്ചത്.
“മറ്റുള്ളവർ എന്തു വിചാരിക്കും” എന്ന ചിന്തയെ ഞാനെടുത്തു ദൂരെയെറിഞ്ഞു.
എനിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ… ഞാനിഷ്ടപ്പെടുന്ന കാര്യങ്ങൾ…ചെയ്യാനുള്ള ധൈര്യം ഞാൻ നേടിയെടുത്തു. അതിനുള്ള സ്വാതന്ത്ര്യം എൻ്റെ വീട്ടുകാർ തന്നിട്ടുണ്ട്. പിന്നെ ഞാനെന്തു പേടിക്കണം?
സ്ക്രീൻ സമയം കുറയ്ക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. പക്ഷേ ഫോൺ കൈയിലെടുത്താൽ കൂട്ടക്ഷരങ്ങളിൽ ഒന്നു കയറാതെങ്ങനെയാ?
വരുത്തിയ മാറ്റങ്ങളൊക്കെ നിലനിർത്തിക്കൊണ്ടുപോവുക എന്നതാണ് ഇന്ന് മുന്നിലുള്ള വെല്ലുവിളി.എന്തു വന്നാലും അതിൽ നിന്നും പിന്നോട്ടില്ല എന്നതാണ് ഇത്തവണത്തെ പ്രതിജ്ഞ.
യന്ത്രം പോലെ മുന്നോട്ടു പോകുന്ന ജീവിതത്തിൽ പുതുമകളും സന്തോഷങ്ങളും വാരിവിതറിയില്ലെങ്കിൽ ശിഷ്ടജീവിതം നിറം കെട്ടതായിപ്പോവില്ലേ?
“അലസമായ മനസ് ചെകുത്താൻ്റെ പണിപ്പുര ” യാണെന്ന് പറയാറില്ലേ. ജീവിതത്തിലെ ഓരോ കാര്യങ്ങളിലും ക്രിയേറ്റിവിറ്റി കൊണ്ടുവരാൻ ശ്രമിച്ചാൽ അലസത അടുക്കുകയേയില്ല.
എൻ്റെ പഴയ കൂട്ടുകാരും കൂട്ടക്ഷരങ്ങൾ പോലെയുള്ള ഗ്രൂപ്പുകളും എൻ്റെ പാഷനായ ചെടികളും ക്രാഫ്റ്റ് വേലകളുമൊക്കെയാണ് എന്നെ ലൈവായി നിലനിർത്തുന്നത്. അതെല്ലാം തുടരുക തന്നെ ചെയ്യും.
കരുണയുടേയും അലിവിൻ്റെയും ഉറവകൾ വറ്റി വരണ്ട, ഇടുങ്ങിയ മന:സ്ഥിതിക്കാരായ പലരും നമ്മുടെ ചുറ്റിലുമുണ്ടാവും. അങ്ങനെയാവാതിരിക്കാൻ ശ്രമിക്കുക.
മൂല്യങ്ങളും നന്മകളും നഷ്ടപ്പെടുത്താതെ തന്നെ നമുക്ക് ശുഭപ്രതീക്ഷകളിലേക്കുള്ള കവാടം തുറക്കാം.
“നിനക്കുണ്ടൊരു ലോകം
“എനിക്കുണ്ടൊരു ലോകം
“നമുക്കില്ലൊരു ലോകം ”
എന്ന് കുഞ്ഞുണ്ണിമാഷ് അർത്ഥപൂർണ്ണമായി പറഞ്ഞു തന്ന കവിതയെ നമുക്കു സ്നേഹപൂർവ്വം തിരുത്താം.
“നമുക്കുണ്ടൊരു ലോകം ”
നന്മയിലേക്കുള്ള വഴികളടയ്ക്കാതെ,
കരുതലിൻ്റെ തണുത്ത സ്പർശമുള്ള കരങ്ങൾ സഹജീവികൾക്കു നേരെ നീട്ടി പുത്തൻ തിരിച്ചറിവുകളോടെ നമുക്ക് പുതുവത്സരത്തിലേക്കു കടക്കാം.
ആഞ്ഞു പിടിച്ചാൽ, വേണമെന്നു മനസ്സിലുറപ്പിച്ചാൽ നടക്കാത്തതായി എന്താണുള്ളത്?
എത്ര തിരക്കിനിടയിലും നമുക്കായി അല്പം സമയം കണ്ടെത്താൻ ശ്രമിക്കണം
പ്രതിജ്ഞകൾ സഫലമാകട്ടെ
ആശംസകൾ🌹❤️🌹
#എൻ്റെരചന #കൂട്ടക്ഷരങ്ങൾ


2 Comments
നമുക്കായി ലോകം തീർക്കുന്ന സുഖം !
ശ്രമങ്ങൾ വിജയിക്കട്ടെ!
❤️