എന്റെ കുഞ്ഞിന്റെ പേരിടലിന്റെ അന്ന്
ക്ഷണിക്കപ്പെടാത്ത ഒരു അതിഥി വന്നു.
മീര!!
യാദൃശ്ചികമാകാം, മോൾക്ക് പേരിട്ടത്
മീര എന്നായിരുന്നു.
വൈകുന്നേരമാണ് വന്നത്.
വന്നോരൊക്കെ പോയിരുന്നു.
ഞാനും സിന്ധൂം അച്ഛനും അമ്മേം ഉണ്ടായിരുന്നുള്ളൂ.
അവളെ കണ്ടപ്പോൾ ഞങ്ങൾക്ക് ഭയങ്കര സന്തോഷായി.
സിന്ധു അവളെ ആദ്യമായി കാണാണ്.
ഞങ്ങളെ കല്ല്യാണത്തിന് മുന്നേ അവര് വീട് മാറി പോയിരുന്നു.
അന്ന് മീര നാലിലോ അഞ്ചിലോ മറ്റോ ആണ്.
മീരേടെ അച്ഛന് സ്ഥലം മാറ്റം കിട്ടി ഇടുക്കി പോയി.
അതിന് മുന്നെ മീര സ്കൂൾ വിട്ട് വന്നാൽ ഇവിടെ തന്നെയായിരിക്കും.
അന്ന് സൈക്കിൾ ഷോപ്പിലെ റിപ്പയറിംങ്ങ് കൂടാതെ ഇവിടേം ഞാൻ നന്നാക്കിയിരുന്നു.
മീര അപ്പോ അവളുടെ ഉയരത്തിന് പാകമായ സൈക്കിളും തപ്പി വരും.
ആദ്യം ഞാൻ കൊടുക്കില്ല.
അപ്പോ എന്നോട് പിണക്കമൊക്കെ കാണിക്കും.
പിന്നെ ഞാൻ ഉമ്മ ചോദിക്കും.
ഉമ്മ തന്നാൽ തരാമെന്ന് പറയും.
മടിച്ച് മടിച്ച് ഉമ്മ തരും.
കവിളിൽ തരാൻ പറയും.
രണ്ട് കവിളിലും.
പിന്നെ ചുണ്ടിൽ തരാൻ പറയും.
മടിച്ച് മടിച്ച് തരും.
ഞാൻ അമ്മർത്തി ചുംബിക്കും.
ഇടക്ക് ഞാൻ മടിയിൽ പിടിച്ചിരുത്തും.
അവള് കൈ തട്ടിമാറ്റും.
ഞാൻ മുറുക്കെ പിടിക്കും.
അവൾക്ക് എഴുന്നേറ്റ് പോകാൻ പറ്റാത്ത വിധം.
പോകാൻ നേരം നാളേം വരണമെന്ന് പറയും.
വന്നില്ലേൽ ഉണ്ടല്ലോ പറഞ്ഞ് പേടിപ്പിക്കും.
അവള് വരും.
സിന്ധു പായസം കൊണ്ട് കൊടുത്തു.
അവള് കുടിച്ചു.
അച്ഛന്റേം അമ്മേടം അനിയന്റേം വിശേഷങ്ങൾ പറഞ്ഞു.
അവളുടെ കോളേജ് വിശേഷങ്ങൾ പറഞ്ഞു.
കല്ല്യാണം ആയി.
എത്ര പെട്ടെന്നാ കുട്ട്യോള് വലുതാവണേന്ന് അമ്മ അതിശയം പറഞ്ഞു.
ഇരുട്ടായി തുടങ്ങി,
ഇറങ്ങുന്ന നേരത്ത് അവള് കുഞ്ഞിനെ എടുത്തു.
എന്നെ പ്രത്യേകം വിളിച്ച് പുറത്തിറങ്ങി.
“നിങ്ങളെ കല്യാണം കഴിഞ്ഞെന്നറിഞ്ഞപ്പോൾ,
ഞാൻ ആഗ്രഹിച്ചിരുന്നു നിങ്ങൾക്ക് ഒരു പെൺകുഞ്ഞ് ജനിക്കണേന്ന്.
ഇപ്പോ നോക്കൂ, ആഗ്രഹിക്കാതെ തന്നെ മീര എന്ന പേര്.
പ്രായപൂർത്തിയായ ശേഷമുണ്ടല്ലോ, നിങ്ങൾ അന്ന് തൊട്ട ഇടങ്ങളിലെല്ലാം എനിക്ക് വേദനിക്കാൻ തുടങ്ങി.
മുറിയാൻ തുടങ്ങി.
ചോര പൊടിയാൻ തുടങ്ങി.
ഞാൻ പലവട്ടം ആശുപത്രിയിലായി.
അമ്മേം അച്ഛനും പുതിയ പുതിയ സൈക്യാട്രിസ്റ്റിനെ തേടിയിറങ്ങാൻ തുടങ്ങി.
ഇടക്ക് ഇടക്ക് വരുന്ന ഡിപ്രഷൻ, പഠനത്തിൽ പുറകിലായി.
സ്കൂളുകൾ മാറി മാറിപ്പോയി.
അച്ഛനെ, അനിയനെ എന്റെ മുറിയിലേക്ക് അടുപ്പിക്കാതെയായി.
ഒരു ദിവസം രാത്രി ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി.
ബസ്റ്റോപ്പിൽ നിന്ന് അമ്മ എന്നെ കൂട്ടിക്കൊണ്ട് പോയി.
അന്ന് രാത്രി ആദ്യമായി ഞാൻ എന്റെ ഉള്ള് തുറന്നു.
പിന്നേം വർഷങ്ങളെടുത്തു, നിങ്ങളെന്ന അഴുക്കിനെ കഴുകി കളയാൻ.
ഇന്നിപ്പോ എന്നിൽ അഴുക്കൊന്നുമില്ല.
പക്ഷെ എന്തോ നിങ്ങൾക്ക് പെൺകുഞ്ഞാവണേന്ന് ഞാൻ പ്രാർത്ഥിച്ചു.
നല്ലതെന്ത് പൊട്ടയെന്ത് എന്ന് പറഞ്ഞ് തരാൻ
എന്റെ അച്ഛനോ അമ്മക്കോ വിവരമുണ്ടായിരുന്നില്ല.
അല്ലേൽ ഈ ഭൂമിയിലെ എല്ലാ ചിരികളേയും അവര് അമിതമായി വിശ്വസിച്ചിരുന്നു.
എനിക്ക് അവരോട് ദേഷ്യമില്ല.
സഹതാപമാണ്.
നിങ്ങള് ഇവളോട് നല്ലത് എന്ത് പൊട്ടയെന്ത്
ആരേലും എന്തേലും മോശമായി പറഞ്ഞാലോ
ചെയ്താലോ അച്ഛനോടോ അമ്മയോടോ വന്ന് പറയണം ട്ടാ എന്ന് പറഞ്ഞ് നിങ്ങൾ ഇവിടെ ഇരുന്ന് സ്നേഹിക്കണതോർത്ത്
എനിക്ക്, എന്റെയിടത്ത് ഇരുന്ന് ചിരിക്കണം.
പോട്ടെ, അമ്മേം അച്ഛനും അനിയനും വുഡ്ബീം കാറിലുണ്ട്”
കുഞ്ഞിന്റെ നെറ്റിയിൽ അമർത്തി ചുംബിച്ച്,
എന്റെ കൈയിൽ തന്നു.
ഞാൻ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് മുറുക്കിപ്പിടിച്ചു.
Vineeth Valsala Vijayan


2 Comments
വിനീതിന്റെ വായിച്ച കഥകളിൽ ഏറ്റവും ഇഷ്ടം തോന്നിയ ഒരു എഴുത്ത്!
വലിച്ചു നീട്ടലില്ല.. ആവർത്തനങ്ങളില്ല.. ഉള്ളിൽ കൊള്ളുന്ന ഒരു നീറ്റൽ..
നന്നായിട്ടുണ്ട്
👍👍