മമ്മിയെ പുറത്തൊന്നും കാണാത്തപ്പോൾ ഞാൻ ബെഡ്‌റൂമിൽ പോയി നോക്കി. അവിടെ കട്ടിലിൽ കണ്ണിനു മീതെ കൈ വച്ചു മലർന്നു കിടക്കുകയാണ്. കണ്ണിനു ഇരുവശത്തും കൂടി കണ്ണുനീർ ഒലിച്ചിറങ്ങുന്നതു എനിക്കു കാണാമായിരുന്നു. ഒരു നിമിഷം മമ്മിയെ തന്നെ നോക്കിനിന്നശേഷം ഞാൻ വാതിൽ ചാരി പതുക്കെ പുറത്തേക്കു ഇറങ്ങി.
ഇന്നു മമ്മിയുടെയും പപ്പയുടെയും അൻപത്തിമൂന്നാം വിവാഹവാർഷികമാണ്. പപ്പ കൂടെ ഇല്ലാത്ത ആദ്യത്തെ വിവാഹവാർഷികം. മമ്മിയുടെ ജീവിതത്തിന്റെ ശക്തി പപ്പ ആയിരുന്നു. എന്തും വരട്ടെ ഞാൻ കൂടെ ഉണ്ടല്ലോ എന്നു ആശ്വാസം പകരുന്ന ഒരാൾ. എന്നോ തകർന്നു പോവേണ്ടിയിരുന്ന ആ ജീവിതം ചേർത്തു പിടിച്ചു തിരികെ നൽകുകയായിരുന്നു പപ്പ.ഞങ്ങൾ ഒക്കെ വലുതായപ്പോൾ പഴയ ഒരുപാടു കാര്യങ്ങൾ മമ്മി പറഞ്ഞിട്ടുണ്ട്.
ഡ്രീഗ്രീ രണ്ടാം വർഷം പകുതി ആയപ്പോൾ ആയിരുന്നു മമ്മിയുടെയും പപ്പയുടെയും കല്യാണം. വിവാഹത്തിന് ശേഷം പഠിപ്പ് കംപ്ലീറ്റ് ചെയ്യാം എന്നായിരുന്നു തീരുമാനം. വിവാഹം കഴിഞ്ഞു ഒരു വർഷം ആവുമ്പോഴേക്കും ബാങ്ക് ജോലിക്കാരനായ പപ്പക്ക് ട്രാൻസ്ഫർ ദുരെക്കു കിട്ടിയത് കൊണ്ട്ഒന്നും നടന്നില്ല. എന്നാലും മമ്മി വെറുതെ ഇരിക്കാതെ ഒരു പ്ലേസ്കൂൾ നടത്തുന്നുണ്ടായിരുന്നു. അങ്ങിനെ സന്തോഷമായി മൂന്നു വർഷങ്ങൾ കടന്നുപോയി.
പിന്നെയാണ് വിട്ടിൽ ചോദ്യങ്ങൾ ഉയർന്നത്. എന്താ കുഞ്ഞുങ്ങൾ വേണ്ടേ എന്ന്. അമ്മയും അച്ഛനും നിർബന്ധിച്ചു ഡോക്ടറുടെ അടുത്തു പോയി, കുഴപ്പം രണ്ടാൾക്കും ഇല്ല. വേണമെങ്കിൽ വിറ്റാമിൻ ടാബ്ലറ്റ് കുറച്ചു എടുത്തോളൂ എന്നു ഡോക്ടർ പറഞ്ഞു. അതു കഴിച്ചു.കാത്തിരിപ്പിന്റെ കാലം പിന്നെയും നീണ്ടു. അപ്പോഴേക്കും രണ്ടു മൂന്നു ഡോക്ടർമാരെ മാറി മാറി കണ്ടു. അതിനിടയിൽ ആയർവേദചികിത്സയും പ്രാർത്ഥനയും വേറെയും. അവസാനം ഒരു പാട് ടെസ്റ്റുകൾക്ക് ശേഷം ഡോക്ടർ വിധിയെഴുതി. മമ്മി പ്രസവിക്കില്ല.
എല്ലാവരും പിന്നെ പപ്പയെ നിർബന്ധിച്ചത് വേറൊരു വിവാഹം കഴിക്കാൻ ആയിരുന്നു. പ്രതേകിച്ചും പപ്പയുടെ അമ്മ. “നിനക്കു ഇവളെ ഉപേക്ഷിക്കാൻ പറ്റില്ലെങ്കിൽ വേണ്ട അവൾ എവിടെയും പോവണ്ട. പക്ഷെ നീ മറ്റൊരു കല്യാണം കഴിക്കണം ഞങ്ങൾക്കൊരു പേരക്കുട്ടി വേണം. ഇല്ലെങ്കിൽ ഞാൻ ജീവിച്ചിരിക്കില്ല.” അവരുടെ വാക്കുകൾ ദൃഢമായിരുന്നു.
മമ്മിയും പപ്പയെ നിർബന്ധിച്ചു. “സാരമില്ല.. ഞാൻ പൊയ്ക്കോളാം. അമ്മയെ വിഷമിപ്പിക്കരുത്.”
പപ്പ നല്ല ദേഷ്യത്തിൽ ആയിരുന്നു.
“എനിക്കാണ് കുഴപ്പമെങ്കിൽ നീ എന്റെ ജീവിതത്തിൽ നിന്നു പോവുമോ?”
ഉത്തരം മുട്ടിച്ച ചോദ്യം.
ദൂരെ ട്രാൻസ്ഫർ ചോദിച്ചു വാങ്ങി പപ്പയും മമ്മിയും തറവാടിന്റെ പടിയിറങ്ങി. ആരുടെയും ഇരുണ്ട മുഖം തിരിഞ്ഞുനോക്കാതെ.
പുതിയസ്ഥലത്തും ട്രീറ്റ്മെന്റ് തുടർന്നുകൊണ്ടിരുന്നു. അപ്പോഴേക്കും വർഷങ്ങൾ ആറു കഴിഞ്ഞിരുന്നു. ഒടുവിൽ ഈശ്വരന്റെ അനുഗ്രഹം കൊണ്ടാവാം ചികിത്സക്ക് ഫലം കിട്ടി. ആദ്യം ഞാനും രണ്ടു വർഷത്തിന് ശേഷം അനിയനും ജനിച്ചു. കുടുംബത്തിൽ സന്തോഷം തിരിച്ചുവന്നു.
മമ്മി എന്നും പറയും ആരും എന്തും പറഞ്ഞോട്ടെ എന്നു കരുതി പപ്പ കരുത്തോടെ കൂടെ നിന്നില്ലായിരുന്നെങ്കിൽ ഈ ജീവിതം ഇപ്പോൾ ഉണ്ടാവില്ലായിരുന്നു.
പിന്നിൽ നിന്നു എന്തോ ശബ്ദം കേട്ടു ഞാൻ തിരിഞ്ഞു നോക്കി. സാരിതലപ്പ് കൊണ്ട് കണ്ണും മുഖവും തുടക്കുകയാണ് മമ്മി.
“മോളെ എനിക്കു പപ്പയെ ഒന്നു കാണാൻ തോന്നുന്നു.”
മമ്മിയുടെ അടഞ്ഞ ശബ്ദം എന്റെ കാതുകളിൽ എത്തിയപ്പോൾ ഞാൻ ആ മുഖത്തേക്ക് നോക്കിയില്ല. കാരണം എന്റെ കണ്ണുകളും നിറഞ്ഞിരുന്നു.
#എന്റെരചന
ധൈര്യമായിരിക്കു ഞാനുണ്ട് കൂടെ


3 Comments
കൂടെയുള്ളയാൾ തരുന്ന ധൈര്യമാണ് നമ്മുടെ കരുത്ത്
❤️🌹👌
👌👌👌
❤️❤️❤️