കല്യാണത്തിന് മുൻപേ തന്നെ എന്നിൽ കൂടുകൂട്ടിയിരുന്ന ഒരു മോഹമായിരുന്നു നാലു കുട്ടികളെ വേണമെന്നത്. എന്തുകൊണ്ട് നാല് എന്ന് ചോദിച്ചാൽ ഉത്തരം ഒരല്പം രസകരമാണ്. പണ്ടൊക്കെ പിള്ളേരു കളിയുടെ പ്രായത്തിൽ കല്യാണം എപ്പോഴാ, കുട്ടികൾ എത്രയുണ്ടാവും എന്നൊക്കെ നൂലിഴയിൽ കൊരുത്ത ഒരു മോതിരം ആട്ടിയാട്ടി പറയുന്ന ഒരു പരിപാടിയുണ്ടായിരുന്നു. ഇന്നും അതിന്റെയൊക്കെ വകഭേദങ്ങൾ ചെറുപ്പക്കാരുടെ ഇടയിൽ കാണുമായിരിക്കും; കാരണം, ഒരിക്കലും മരിക്കാത്ത ഒരു ജിജ്ഞാസ അല്ലെങ്കിൽ കൗതുകം ആണല്ലോ ‘ഭാവി എന്ത്’ എന്നുള്ളത്. ഏതെങ്കിലും ഒരു തരികിട പാർട്ടി ഇങ്ങനെ ഏതെങ്കിലും ഒരു തരികിട പരിപാടിയും കൊണ്ട് വരും. പിള്ളേരെല്ലാം ഈയാംപാറ്റകളെപ്പോലെ അതിനു ചുറ്റും കൂടുകയും ചെയ്യും.
അങ്ങനെ ഞാൻ ഏഴിലോ എട്ടിലോ പഠിക്കുമ്പോഴാണ് അയൽവാസി ഒരു രസികത്തി ഈ ഫിറ്റിങ്ങും കൊണ്ട് വരുന്നത്. മോതിരം ഇല്ലാതിരുന്നതുകൊണ്ട് അന്നത്തെ ഫാഷനിൽ കാതിൽ തൂക്കിയിരുന്ന വലിയ വട്ടത്തിലുള്ള ഇയർ റിംഗ് ആണ് റോൾ ഏറ്റെടുത്തത്. ഞങ്ങൾ മൂന്നാല് വീട്ടിലെ അയൽവാസിക്കുട്ടികൾ എല്ലാം കൂടി സമ്മേളന സ്ഥലത്ത് തടിച്ചുകൂടി. എല്ലാംകൂടി ഒരു പത്തു പന്ത്രണ്ട് പേർ വരും. കൂട്ടാരിയുടെ വീട്ടിലെ വരാന്തയിൽ വിസ്തച്ചിരുന്ന് പേരു വിളിക്കുന്നതനുസരിച്ച് ഓരോരുത്തർ കുട്ടിഗണികയുടെ അടുത്ത് വന്നിരിക്കും. ഒരു ഗ്ലാസിൽ മുക്കാൽ ഭാഗത്തോളം വെള്ളം നിറച്ചിട്ടുണ്ടാവും. ഇതിനു മുകളിൽ നൂലിൽ കോർത്ത റിങ്ങുമായി ഇഷ്ടത്തി അനങ്ങാതെ ഇരിക്കും. ശരീരമാസകലം, കൈ പ്രത്യേകിച്ചും, നിശ്ചലം ആയിരിക്കണം. കുറച്ചു കഴിയുമ്പോൾ സംഭവം തനിയെ ആടിത്തുടങ്ങും. കല്യാണ പ്രായത്തിനാണ് കൈനീട്ടിയിരിക്കുന്നതെങ്കിൽ അതു പറയണം; അതിനനുസരിച്ച് റിങ്ങ് പതിയെ ആട്ടം തുടങ്ങി കറക്റ്റ് കല്യാണപ്രായം ആകുമ്പോൾ ആട്ടം നിർത്തും.
ഇനി കുട്ടികളുടെ എണ്ണമാണ് ഗണിക്കേണ്ടത് എങ്കിൽ അതിനനുസരിച്ചേ അത് ആടുകയുള്ളൂ. ആടിയാൽ പോര കേട്ടോ, ആടിയാടി സംഭവം ക്ണിം എന്ന ഒച്ചയിൽ ഗ്ലാസിന്റെ വശങ്ങളിലിടിക്കണം. ണിം ണിം മണിനാദത്തിന്റെ എണ്ണമാണ് നമ്മുടെ കല്യാണ പ്രായം അഥവാ കുട്ടികളുടെ എണ്ണം. എന്തായാലും, നിങ്ങൾ വിശ്വസിക്കില്ല; എന്റെ മണിനാദങ്ങൾ കിറുകൃത്യമായിരുന്നു കേട്ടോ. 27ഉം 4ഉം. ( ആരുടെതെങ്കിലും തെറ്റിയതായി എനിക്ക് അറിവുമില്ല)! ഇരുപത്തിയേഴാം വയസ്സിൽ ഞാൻ മിസ്സിസ് ആയി. അങ്ങനെ ആദ്യത്തെ പ്രവചനം സഫലമായി. നാൽപ്പതാം വയസ്സിൽ മൂന്നാമത്തെ കുട്ടി ജനിച്ചതോടെ രണ്ടാം പ്രവചനവും. നെറ്റി ചുളിക്കേണ്ട- ഇതിനിടയിൽ എനിക്കൊരു miscarriage സംഭവിച്ചിരുന്നു. അങ്ങനെ ആ കണക്കും കിറുകൃത്യമായി.
പക്ഷേ ഞാൻ എഴുതി വരുന്നത് ഇതേക്കുറിച്ച് ഒന്നുമല്ല കേട്ടോ. കാടുകയറിപ്പോയി; ക്ഷമിക്കണം.
എന്റെ നാലാമത്തെ പ്രഗ്നൻസിയാണ് ഈ എഴുത്തിന് ആധാരം. ആദ്യത്തെ കുട്ടിക്ക് ശേഷം എട്ടര വർഷത്തെ നീണ്ട അവധിയിലായിരുന്നു എന്റെ സ്വന്തം pre -natal bed അഥവാ ഗർഭപാത്രം! അതുകഴിഞ്ഞപ്പോൾ ഞങ്ങളുടെ സുന്ദരക്കുട്ടപ്പൻ പിറന്നു. എന്നിട്ടും ഞങ്ങൾ തൃപ്തരായില്ല. ഒരു കുട്ടിപ്പട്ടാളമൊന്നും വേണ്ട; എന്നാലും ഒരു കൊച്ചും കൂടിയെങ്കിലും വേണം. എന്നാലേ പിള്ളേർക്കൊരു ഗുമ്മു വരൂ. നമ്മുടെ കാലശേഷവും അവർക്ക് തമ്മിൽ കൂടാനും കയറിച്ചെല്ലാനും ഒരു രണ്ടു മൂന്നു വീടെങ്കിലും വേണ്ടേ?!
പക്ഷേ ഓരോ മാസവും പ്രകൃതി ഞങ്ങളെ കണ്ടില്ല എന്ന് നടിച്ചു.. തുടർച്ചയായ നിരാശ സമ്മാനിച്ചു. എന്റെ മനസ്സ് ആകട്ടെ ഇനിയും ഒരു അങ്കം തീർച്ചയായും ഉണ്ട് എന്നൊരു വിശ്വാസത്തിൽ കുറുകിക്കൊണ്ടുമിരുന്നു. ജീവശാസ്ത്രം ക്ലോക്കിൽ വന്ന് 40 അടിച്ചപ്പോൾ ആ വിശ്വാസം പതിയെ ചാഞ്ചാടിത്തുടങ്ങി, അവിടവിടെയായി തൂവലുകൾ കൊഴിക്കാൻ തുടങ്ങി. കണ്ണിൽ കത്തി നിന്ന തിരിനാളം മെല്ലെ ഉലഞ്ഞു. എണ്ണ വറ്റിത്തുടങ്ങി. അപ്പോഴാണ് നാൽപ്പതാം പിറന്നാൾ പിന്നിട്ട് കൃത്യം രണ്ടുമാസം കഴിയുമ്പോൾ എവിടെയോ എന്തോ പന്തികേട് ഞങ്ങൾ മണക്കുന്നത്. പ്രത്യുൽപാദന വ്യവസ്ഥയിൽ എന്തോ ഒരു തരികിട! ഗർഭധാരണത്തിന് ഒരു വിദൂരസാധ്യത പോലും ഞങ്ങൾ കൽപ്പിച്ചില്ല! പക്ഷേ ഡോക്ടറുടെ അടുത്ത് ചെന്നപ്പോൾ ആൾക്ക് ഒരേ നിർബന്ധം- സ്കാൻ ചെയ്യണം.
‘ ആവാം’… നമുക്കും ഒരു ഡയഗ്നോസിസ് ആണല്ലോ ആവശ്യം. ഞാൻ സ്കാനിങ് ടേബിളിൽ കയറിക്കിടന്നു. എന്തോ ജെൽ ഒക്കെ അവിടവിടെ പുരട്ടി ഡോക്ടർ സ്കാനിന്റെ head എന്റെ വയറ്റത്ത് വെച്ചില്ല, അതിനു മുൻപേ കേട്ടുതുടങ്ങി ഒരു lup-dup lup-dup താളം.
‘My God!’…..
എന്റെ ഹൃദയം നിന്നുപോയി. പ്രതീക്ഷ വറ്റിത്തുടങ്ങിയ കണ്ണിൽനിന്ന് ആനന്ദക്കണ്ണീർ ധാരധാരയായി ഒഴുകി. ആ ധന്യ നിമിഷത്തെ ഞാൻ എന്റെ മനസ്സിന്റെ ഗ്യാലറിയിൽ ഫ്രെയിം ചെയ്തുവച്ചു- ഞങ്ങളുടെ മൂന്നാമത്തെ, അല്ല നാലാമത്തെ കുട്ടി!
പിന്നെ കാത്തിരിപ്പിന്റെ നാളുകളായിരുന്നു. പ്രായത്തിന്റേതായ പറയത്തക്ക പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നുവെങ്കിലും രക്തക്കുറവ് പലപ്പോഴും എന്നിൽ ക്ഷീണം നിറച്ചു. പക്ഷേ പ്രസരിപ്പിന്റെ ഒരു നേർത്ത കമ്പളം കൊണ്ട് ഞാൻ അതിനെ മൂടി. 12 ആഴ്ചയുടെ, ഇരുപതാഴ്ചയുടെ, 32 ആഴ്ചയുടെ ഒക്കെ സ്കാനിങ് ശുഭ വാർത്തകളുമായി കടന്നുപോയി. 37 ആഴ്ച കഴിഞ്ഞ് 38 നോട് അടുക്കുമ്പോൾ ആണ് സ്കാനിങ്ങിൽ ഒരു ഉശിരുകുറവ് കാണുന്നത്… ഒരു മ്ലാനത! മറ്റൊന്നുമല്ല; കുഞ്ഞിന് നീന്തിത്തുടിക്കാൻ ആവശ്യത്തിന് വെള്ളമില്ല! ഒന്നുരണ്ട് ഇഞ്ചക്ഷൻസ് ഒക്കെ എടുത്തു എങ്കിലും ഫലം നാസ്തി! വൈകാതെ ഒരു സിസേറിയൻ എന്ന സാധ്യതയിലേക്കാണ് സംഭവങ്ങൾ നീങ്ങിയത്.
” ഭയപ്പെടേണ്ട ഞാൻ നിന്റെ കൂടെയുണ്ട്”.. ഒരു നെടുവീർപ്പോടെ ഡോക്ടറുടെ പരിശോധനാ മുറിയിൽ ഇരുന്ന് ഞാൻ സ്വർഗ്ഗത്തിലേക്ക് മിഴി പായിച്ചപ്പോൾ വാതിൽപ്പടിയുടെ മേളിലിരുന്ന് ഈ വചനം എന്നെ കയ്യാട്ടി വിളിച്ചു. അതൊരു പ്രോമിസ് ആയിരുന്നു. ആ നിമിഷം മുതൽ ആ വചനത്തെ ഞാൻ കൂടെക്കൂട്ടി. ഇനി വരുന്ന അനിശ്ചിതത്വത്തിന്റെ മണിക്കൂറുകൾക്കുള്ള പാഥേയമായിരുന്നു അതെന്ന് ആ നിമിഷം ഞാൻ അറിഞ്ഞില്ല!
അത് ഒരു ഉച്ചനേരമായിരുന്നു. ഞാൻ അനീമിക് ആണ്. അല്ലെങ്കിൽത്തന്നെ സിസേറിയനു മുൻപ് ഒന്നോ രണ്ടോ യൂണിറ്റ് ബ്ലഡ് കരുതി വയ്ക്കേണ്ടതുണ്ട്. എന്റേത് ‘O നെഗറ്റീവ്’ ഗ്രൂപ്പ് ആണ്. Rare ഗ്രൂപ്പ്. നേരത്തെ തന്നെ ആളെ സംഘടിപ്പിച്ചു വച്ചിരുന്നതിനാൽ ഓരോരുത്തരെ ആയി വിളിച്ചുവരുത്താൻ തുടങ്ങി. അഞ്ചാറു പേരുണ്ട് ലിസ്റ്റിൽ. പക്ഷേ ഓരോ ക്രോസ്മാച്ചും റിജെക്ട് ആകാൻ തുടങ്ങി. ഒന്നിനു പിറകെ ഒന്നായി ആറ് പേരും റിജക്ടഡ്!!എന്താ കാര്യം? ഞാൻ തന്നെ ഒരു rare പീസ് ആയിരിക്കെ എന്റെ രക്തമായിട്ട് എന്തിന് വേറിട്ടുനിൽക്കണം?! റീസസ് ആന്റിജൻ ഇല്ലെങ്കിലും പേരുപോലുമില്ലാത്ത വേറെ ഏതോ ഒരു വിരുതൻ ആന്റിജൻ എന്റെ ബ്ലഡില്‍ താമസം ഉറപ്പിച്ചിരിക്കുന്നു!! പാർട്ടി അവിടെയിരുന്ന് ക്രോസ് മാച്ച് ചെയ്യുന്ന ഓരോ ബ്ലഡിനെയും കട്ട പിടിപ്പിക്കുകയാണ്!!
‘ദൈവമേ!’… അതിനോടകം അഡ്മിറ്റ് ആയിരുന്ന ഞാൻ വീണ്ടും ആകാശമാർഗ്ഗേ മിഴികൾ ഉയർത്തി. നിങ്ങൾ വിശ്വസിക്കില്ല.. അവിടെയും എന്റെ കണ്ണുകളെ കാത്തിരുന്നത് “ഭയപ്പെടേണ്ട; ഞാൻ നിന്റെ കൂടെയുണ്ട്” എന്ന് വചനമായിരുന്നു . നേരു പറയാമല്ലോ; അതിനുശേഷം എനിക്ക് ഭയം തോന്നിയതേയില്ല.
സമയം ഏതാണ്ട് അഞ്ചുമണിയോടടുത്തിട്ടും കാര്യങ്ങൾ ഒട്ടും ആശാവഹമായില്ല. സിസേറിയൻ അന്ന് നടക്കുകയില്ല എന്ന് മാത്രമല്ല, ആ ഹോസ്പിറ്റലിൽ നിന്നുതന്നെ മാറേണ്ട അവസ്ഥയുമായി! പക്ഷേ, എങ്ങോട്ട്?? ഡോക്ടർ പല ഹോസ്പിറ്റലുകളിലും വിളിച്ചിട്ടും ഒരു പരിഹാരം കണ്ടെത്താനായില്ല. അവസാനം പന്ത് എന്റെ കോർട്ടിലേക്ക് ഇട്ടു തന്നിട്ട് ഡോക്ടർ പറഞ്ഞു, “നീ ശ്രമിക്ക്”.
” നീ ശ്രമിക്ക്!”.. എനിക്ക് പക്ഷേ ഒരു പരിഭ്രമവും തോന്നിയില്ല. കാരണം ഭയപ്പെടേണ്ട ഞാൻ നിന്റെ കൂടെയുണ്ട് എന്ന് പറഞ്ഞ് ഒരാൾ കൂടെത്തന്നെ നിൽക്കുകയല്ലേ. ഒപ്പം എന്റെ നഴ്സിംഗ് കരിയർ എനിക്ക് തന്ന ഒരു ആത്മവിശ്വാസവും ആരോടും കയറി സംസാരിക്കാനുള്ള വൈമനസ്യം ഇല്ലായ്മയും!
ഞാൻ ആദ്യം സംഘടിപ്പിച്ചത് മെഡിക്കൽ കോളേജിലെ നമ്പറാണ്. എനിക്ക് ഉറപ്പാണ്-ഏതോ ബിഗ് ഷോട്ട് ആണ് ഫോൺ എടുത്തത്, ഘനഗംഭീരമായ, കമാൻഡിങ് പവർ ഉള്ള ശബ്ദം. സംസാരം മെഡിക്കൽ terms ആയതുകൊണ്ട് ഞങ്ങൾ തമ്മിൽ ഇംഗ്ലീഷിൽ ആണ് സംസാരിച്ചത്. സാഹചര്യത്തിന്റെ ഗൗരവവും എന്റെ കൂസലില്ലായ്മയും ഒക്കെക്കൂടി ആൾക്ക് എന്തോ എന്നെ ‘ക്ഷ’ പിടിച്ചു. എങ്കിലും സംഭവം അല്പം ബുദ്ധിമുട്ടു പിടിച്ചതാണ് എന്ന് ആൾ തുറന്നു പറഞ്ഞു. ആകെ ചെയ്യാവുന്നത് ഒരു ബെഡ് കിട്ടുന്നതുവരെ കാത്തിരുന്ന് അവിടെ അഡ്മിറ്റ് ആയി പിന്നീട് ബ്ലഡിനായി കാത്തിരിക്കുക എന്നതാണ്.പക്ഷേ സമയം നമുക്ക് വിലപ്പെട്ടതായിരുന്നല്ലോ. നന്ദി പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തു. പിന്നെ വിളിച്ചത് അമൃതയിലേക്കാണ്. ഒരു ഈസി സിറ്റുവേഷൻ അല്ല എന്നത് അവർ ആദ്യമേ വ്യക്തമാക്കി. എങ്കിലും ഒരു പത്തുപേരുടേത് ടെസ്റ്റ് ചെയ്യുമ്പോൾ ഒരാളുടേത് മാച്ച് ആകാനുള്ള ഒരു പ്രോബബിലിറ്റി അതുവരെയുള്ള സ്റ്റാറ്റിസ്റ്റിക്സ് കാണിക്കുന്നുണ്ട് എന്ന ആത്മവിശ്വാസം അവർ പ്രകടിപ്പിച്ചു. പിറ്റേദിവസം രാവിലെ എട്ടുമണിക്ക് അവിടെച്ചെന്ന് അഡ്മിറ്റ് ആകണം.
ഒരു വലിയ വയറും, അതിനെ താങ്ങുന്ന അത്ര സൂക്ഷ്മമല്ലാത്ത ശരീരവും, എല്ലാംകൂടി ഓടിക്കാനുള്ള ഇന്ധനത്തിന്റെ ക്വാളിറ്റി കുറവും (ഹീമോഗ്ലോബിൻ കഷ്ടിച്ച് എട്ടേ ഉണ്ടായിരുന്നുള്ളൂ) ഒക്കെക്കൂടി ഞാൻ ആകെ പരിക്ഷീണ ആയിരുന്നു. അതിരാവിലെ 120 കിലോമീറ്റർ യാത്ര ചെയ്ത് എറണാകുളത്തെത്തുക എന്ന ചിന്ത തന്നെ എന്നെ കൂടുതൽ തളർത്തി. അപ്പോൾ വീണ്ടും ഞാൻ കാതിൽ കേട്ടു… ‘ഭയപ്പെടേണ്ട!’
ആരോ എന്നോട് നിർദ്ദേശിക്കും പോലെ തോന്നിയിട്ട് ഞാൻ ഫോൺ എടുത്ത് കോട്ടയം മാതാ ഹോസ്പിറ്റലിലേക്ക് വിളിച്ചു. കഥ മുഴുവൻ കേട്ടിട്ടും ഫോണിന്റെ മറുതലക്കൽ എന്തോ ആശങ്കയുടെ ഒരു ഘനവും ഞാൻ കേട്ടില്ല. ‘നാളെ രാവിലെ ഇവിടെ വന്ന് അഡ്മിറ്റ് ആയിക്കൊള്ളൂ’. ഫോണിലെ ശബ്ദം എന്നോട് പറഞ്ഞു.
“All set!… നാളെ രാവിലെ നമുക്ക് മാതായിലേക്ക് പോകാം’, ഫോൺ വെച്ചിട്ട് ഞാൻ ഇത് പറയുമ്പോൾ കണവന്റെ കണ്ണിൽ അവിശ്വസനീയതയാണോ ആരാധനയാണോ പൂത്തത് എന്ന് ഇന്നും എനിക്കറിയില്ല! വാതിൽപ്പടിയിലേക്ക് ഞാൻ കൈ ചൂണ്ടി. എന്നിട്ട് ‘എല്ലാം ഭദ്ര’മെന്ന് കണ്ണുകൊണ്ട് പറഞ്ഞു. ആ നിമിഷം ആശങ്കകൾക്കെല്ലാം വിട പറഞ്ഞ് പ്രാർത്ഥനയിൽ ഞങ്ങൾ ഒരുമിച്ച് കൈകൾ കൂപ്പി.
പിറ്റേന്ന് എട്ടു മണിയോടെ ഞങ്ങൾ മാതായിലെത്തി. റഫറൽ ലെറ്റർ കൈമാറിക്കൊണ്ട് എന്റെ വേർഷൻ ഓഫ് സ്റ്റോറി ഞാൻ ഡോക്ടറോട് പറഞ്ഞു. അത്തവണ എന്റെ കാതിൽ കേട്ട ‘ഭയപ്പെടേണ്ട’ ഡോക്ടറുടെ വായിൽ നിന്നുതിർന്നതായിരുന്നു.
എന്നെ ലേബർ റൂമിൽ കയറ്റി ടെസ്റ്റിന് ആവശ്യമായ ബ്ലഡ് കളക്ട് ചെയ്തു. മാച്ച് ആകുന്ന പത്താമത്തെ സാമ്പിളിനായി ഞാൻ ‘നീണ്ട’ കാത്തിരിപ്പ് തുടങ്ങി. പക്ഷേ ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ക്രോസ് മാർച്ച് ചെയ്ത ആദ്യത്തെ സാമ്പിൾ തന്നെ ഫലം കണ്ടിരിക്കുന്നു എന്ന സദ്വാർത്തയുമായി ഒരു മണിക്കൂറിനുള്ളിൽ ഡോക്ടർ തിരിച്ചുവന്നു!!!
ഞാൻ ആശ്ചര്യപ്പെട്ടോ- അറിയില്ല. കാരണം, അപ്പോഴും എന്റെ കണ്ണിലും കാതിലും മാത്രമല്ല, ജീവന്റെ ഓരോ അണുവിലും നിറഞ്ഞുനിന്നത് ഒന്നു മാത്രമായിരുന്നു–
‘ഭയപ്പെടേണ്ട; ഞാൻ നിന്റെ കൂടെയുണ്ട്’ എന്ന ഏശയ്യാ 41:10 ലെ വചനം.
#എന്റെരചന
#ധൈര്യമായിരിക്ക്ഞാനുണ്ട്കൂടെ


8 Comments
❤️❤️❤️
പ്രത്യുൽപാദന വ്യവസ്ഥയിലെ സ്വാഭാവിക പ്രക്രിയയായ ഗർഭധാരണവും പ്രസവവും എത്ര സങ്കീർണ്ണത നിറഞ്ഞതാണെന്ന് പലപ്പോഴും’ നമ്മൾ മനസ്സിലാക്കുന്നത് അപ്രതീക്ഷിതമായ കോംപ്ലിക്കേഷനുകൾ വരുമ്പോഴാണ്. കടന്നു പോയ ഉദ്വേഗജനകങ്ങളായ ഗർഭകാലത്തെ ലളിതമായും മനോഹരമായും സിൽവി എഴുതി. മിഡ് വൈഫറി പഠന കാലത്ത് കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്രീ എക്ലാംസിയ റൂമിൽ കണ്ട നീരു വന്നു വീർത്ത, ഫോളിസ് കാത്തിറ്ററിലെ ബാഗ് ഓരോ മണിക്കൂറിലും പരിശോധിക്കേണ്ടിയിരുന്ന, ആസന്നമരണയായ പെൺകുട്ടിയുടെ അവസ്ഥ കടിഞ്ഞൂൽ ഗർഭത്തിൽ നേരിട്ടനുഭവിക്കേണ്ടി വന്ന എനിക്കും കൂട്ടായുണ്ടായിരുന്നത് ഭയപ്പെടേണ്ട ഞാൻ നിന്നോടു കൂടെയുണ്ട് എന്നു പറഞ്ഞ അതേ എമ്മാനുമേൽ തന്നെയായിരുന്നു
ശരിക്കും ഗർഭം ഒരു ജീവന്മരണ പോരാട്ടമാണല്ലേ. ഏറിയും കുറഞ്ഞും എത്ര തീവ്രമായ അനുഭവമാണ് ഓരോരുത്തർക്കുമുള്ളത്. മിനിയുടെ അവസ്ഥ ശരിക്കും ഭയപ്പെടുത്തുന്നതുതന്നെ ആയിരുന്നു. ഒന്നുമില്ലായ്മയിൽ തീർച്ചയായും നമുക്കു ശരണമാണ് നമ്മുടെ ഉള്ളിലെ ദൈവം 🫂🫂🫂❤️
നന്നായി എഴുതി. വളരെ സീരിയസ് ആയ
അവസ്ഥ, ദുഖച്ഛായയിൽ എഴുതി
ആളുകൾ കരഞ്ഞും പിഴിഞ്ഞും മൂക്കു ചീറ്റിയും വായിച്ചു തീർക്കേണ്ട എഴുത്ത് രസകരമായി എഴുതിയ ലേഖികക്ക് അഭിനന്ദനങ്ങൾ!
👏
ആഹാ കൊള്ളാം കേട്ടോ
ഞാനിതുപോലെ ബി നെഗറ്റീവു രക്തവുമായി മൂന്നു ദിവസം ലേബർ റൂമിലും പുറത്തുമായി ഒളിച്ചു കളിച്ചു…….
നന്നായി എഴുതി❤️👌🌹
എന്നിട്ട് ബ്ലഡ് വേണ്ടിവന്നോ
നന്ദി ജോയ്സ്
❤️❤️❤️❤️