ധൈര്യമായിരിക്ക് ഞാനുണ്ട് കൂടെ…
ആ വാക്കൊരു പിടിവള്ളിയാണ് അല്ലേ ;
മുങ്ങിതാഴുന്നവന്റെ മുന്നിലേക്ക് രക്ഷിക്കാൻ നീളുന്ന കൈപോലെ…
സത്യത്തിൽ ചില വിഷമവസ്ഥകളിൽ ആരെങ്കിലും ഇങ്ങനെയൊന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ വെറുതെ മോഹിക്കാറുണ്ട് പക്ഷേ ആരും ഒരിക്കലും പറഞ്ഞിരുന്നില്ല,പറയും എന്ന് കരുതിയവർ പോലും, അങ്ങനെ ഒരാൾ ഉണ്ടാവുകയെന്നത് ഭാഗ്യമാണ്..
അല്ലേ..??
പണ്ട് അതായത് കുട്ടിക്കാലത്ത് അപ്പൂപ്പൻ നല്ല നല്ല കഥകൾ പറഞ്ഞുതരുമായിരുന്നു,
കൂടുതലും പുരാണ കഥകൾ ആയിരുന്നെങ്കിലും അപ്പൂപ്പൻ എപ്പോഴോ പറഞ്ഞു പോയ കഥകളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് മണ്ണാംങ്കട്ടയുടേം കരിയിലയുടേയും കഥയായിരുന്നു,
കാരണം അവരുടെ സ്നേഹത്തിന്റെ ആഴം തന്നെ…
അപ്പൂപ്പന്റെ ഒരു പ്രത്യേക ശൈലിയുണ്ട് കഥപറച്ചിലിന്.കഥകേട്ടിരിക്കുമ്പോൾ അതിലെ കഥാപാത്രങ്ങൾ എന്നിലേക്കൊരു ഒരു പരകായപ്രവേശം നടത്താറുണ്ട്…
നാലാം വയസ്സിൽ അപ്പൂപ്പൻ പറഞ്ഞ ആ കഥ ഈ നാല്പതിലും ഞാനോർക്കണമെങ്കിൽ ആ കഥപറച്ചിൽ ഊഹിക്കാമല്ലോ..!!
അന്ന് അപ്പൂപ്പൻ കഥ പറഞ്ഞു തുടങ്ങിയതിങ്ങനെയായിരുന്നു…
വൃശ്ചിക മാസത്തെ കാറ്റ് ആരംഭിച്ചിരുന്നു മുറ്റത്തെ മൂവാണ്ടൻ മാവിലെ ഇലകൾ ഉണങ്ങി പഴുത്ത് കൊഴിഞ്ഞു താഴേക്ക് കൊഴിഞ്ഞു വീണു.മാവിൻ ചുവട്ടിലെ മണ്ണാങ്കട്ടയുടെ മുകളിൽ ഒരു കരിയിലകുട്ടൻ വന്നു വീണു …
“ശോ വേദനിച്ചല്ലോ..??”മണ്ണാങ്കട്ട മുകളിലേക്ക് നോക്കി..
കണ്ടില്ല കൂട്ടുകാരാ കാറ്റ് വന്ന് പറത്തിയപ്പോൾ താഴേക്ക് വീണു.മരച്ചില്ലയിൽ തൂങ്ങി നിൽക്കുമ്പോ മാച്ചുവട്ടിലെ നിന്നെ ഞാൻ കാണാറുണ്ടായിരുന്നു..
“നിനക്കന്നൊക്കെ വല്യ ഗമയല്ലായിരുന്നോ..? ഞാൻ ശ്രദ്ധിച്ചിരുന്നു..
അത് ശരി ,ഇപ്പോ കണ്ടില്ലേ ദേ ഞാനും നിന്റെ അടുത്തെത്തിയില്ലേ..!!
ഇത്രയേ ഉള്ളൂ ഒന്ന് വാടുന്ന വരേയുള്ളൂ എല്ലാ ഗമയും കൂടെ നിൽക്കുന്നവർ പോലും കാണില്ല, കണ്ടില്ലേ കരിഞ്ഞുണങ്ങി താഴെ വീണത്…
അപ്രതീക്ഷിതമായി പെട്ടെന്നൊരു കാറ്റടിച്ചു കരിയില പേടിച്ച് പോയി ആ നേരം മണ്ണാങ്കട്ട ചാടി കരിയിലയുടെ പുറത്തു കയറി നിന്നു…
“നീയില്ലായിരുന്നെങ്കിൽ ഞാൻ എങ്ങോ പറന്നു പോയേനെ..” കരിയില മെല്ലെ മണ്ണാങ്കട്ടയെ സ്നേഹത്തോടെ തഴുകി.
കരിയിലകള്‍ അന്തരീക്ഷത്തിലേക്കുയര്‍ത്തി തകൃതിയായി തന്നെ പൊടിപടലങ്ങള്‍ പറപ്പിച്ചുകൊണ്ട് വൃശ്ചിക കാറ്റ് ഒരു ദാക്ഷണ്യവുമില്ലാതെ വീശിയടിച്ചുകൊണ്ടിരുന്നു കരിയിലയെ രക്ഷിച്ചു കൊണ്ട് മണ്ണാങ്കട്ട അവന്റെ പുറത്തു ചവിട്ടി അങ്ങനെ തന്നെ നിന്നവന് രക്ഷകനായി.
അങ്ങനെ പല കഥകൾ പറഞ്ഞും കേട്ടും കണ്ടും അവർ നല്ല കൂട്ടുകാരായി .
കാലം മാറുന്നത് അറിയാതെ അവർ സ്നേഹിച്ചു ജീവിച്ചു.
ധനുമാറി മകരം വന്നു ,പിന്നെ കുംഭവും കടന്ന് മീന ചൂട് വന്നു പൊള്ളിച്ചപ്പോഴും മണ്ണാങ്കട്ട കരിയിലയെ സംരക്ഷിച്ചു പോന്നു.
“ഈ മരച്ചുവട് മടുത്തു നമുക്ക് ഒരുമിച്ച് ഒരു യാത്ര പോയാലോ ..”മണ്ണാങ്കട്ട കരിയിലയോട് ചോദിച്ചു.
അയ്യോ !! കാറ്റടിച്ചാലോ..? കരിയില പേടിച്ചു
“ഞാനില്ലേടോ താൻ ധൈര്യായി വാ..”
മണ്ണാങ്കട്ട ധൈര്യം കൊടുത്ത് കരിയിലയുടെ കൈപിടിച്ചു.എത്ര നാൾ എന്ന് വച്ചാ ഇവിടെയിങ്ങനെ..
അങ്ങനെ അവരുണ്ടല്ലോ ആ മേടപ്പുലരിയിൽ ഒരുമിച്ച് യാത്രതിരിച്ചു …
ഒരോ തവണയും കാറ്റാടിക്കും മണ്ണാങ്കട്ട കരിയിലയുടെ രക്ഷകനാവും..
അവരുടെ പ്രതീക്ഷ തെറ്റിച്ചു പെട്ടെന്ന് ആകാശം കറുത്തിരുണ്ടു , ചെറിയ ഇടിയോട് കൂടി പുതുമഴ പെയ്യാനാരംഭിച്ചു.ആ ചാറ്റൽ മഴയിൽ തന്നെ മണ്ണാങ്കട്ട അലിയാൻ തുടങ്ങി,കരിയില പെട്ടെന്ന് കുടയായി മണ്ണാങ്കട്ടയെ രക്ഷിച്ചു.
അങ്ങനെ പരസ്പരം സ്നേഹവും കരുതലും ധൈര്യവും കൊടുത്തവർ സന്തോഷത്തോടെ വീണ്ടും യാത്ര തുടർന്നു…
പക്ഷേ മണ്ണാങ്കട്ടയുടെയും കരിയിലയുടെയും സന്തോഷം അധിക നേരം നീണ്ടുനിന്നില്ല ..
വീണ്ടും പെരുമഴ വന്നു, കരിയില കുടയായി മണ്ണാങ്കട്ടയെ വീണ്ടും രക്ഷിച്ചു, പക്ഷേ അതിന്റെ കൂടെ വന്ന കൊടുങ്കാറ്റ് കരിയിലയെ കാണാമറയത്തേക്ക് പറത്തിക്കൊണ്ടു പോയി, ആ പെരുമഴയിൽ മണ്ണാങ്കട്ട അലിഞ്ഞും പോയി…(ഇതാണല്ലോ സാധാരണ കഥ)
പക്ഷേ അപ്പൂപ്പൻ ആ കഥയുടെ അവസാനം മാറ്റി പറഞ്ഞു; അവർ ധൈര്യത്തോടെ അവർക്ക് നേരെ വന്ന കൊടുങ്കാറ്റിനെയും പേമാരിയെയും ഒരുമിച്ച് കൂട്ടായി നേരിട്ട് ആ യാത്രയുടെ ലക്ഷ്യത്തിൽ എത്തിയെന്ന്…
കാരണം അവരുടെ ഒരുമ, പരസ്പര സ്നേഹം സഹായം ,വിശ്വാസം …
“നീ പേടിക്കേണ്ട ഞാൻ കൂടെയുണ്ടല്ലോ എന്നുപറയാൻ ഒരാളുണ്ടാവുന്ന മനുഷ്യർ ഭാഗ്യവാന്മാരത്രെ.”
അന്നത്തെ കുഞ്ഞ് മനസ്സിൽ ആ വാക്ക് ആഴത്തിൽ പതിഞ്ഞിരുന്നു കൂടെ മാറ്റിപ്പറഞ്ഞ ആ കഥയും.
തളർന്നിരിക്കുന്ന അവസ്ഥയിൽ ഞാൻ ഈ കഥ ഓർക്കാറുണ്ട്; വെറുതെ എങ്കിലും അങ്ങനെ ഒരാൾ ഉണ്ടാവാൻ പ്രാർത്ഥിക്കാറുണ്ട്..
“നീ ധൈര്യമായി ഇരിക്ക് ഞാനുണ്ട് കൂടെയെന്ന്“
പറയുമ്പോൾ അയാൾക്ക് കിട്ടുന്ന ഒരു മനസമാധാനം അത് വളരെ വലുതാണ്.നിങ്ങൾ സഹായിച്ചില്ലെങ്കിലും ആ ഒരു വാക്ക് പലരുടേയും ജീവിതത്തിൽ വെളിച്ചം പടർത്തും…
എല്ലാവർക്കും വേണം ജീവിതത്തിൽ മണ്ണാങ്കട്ടയെപോലെയും കരിയിലയേം പോലെ കട്ടയ്ക്ക് കൂടെ നിൽക്കാൻ ഒരാൾ..
ഇനി പ്രിയ കൂട്ടുകാരോട് പറയൂട്ടോ
“Be my mannamkatta, and I will become your kariyila.”
♥️
©️സേതു🦋


3 Comments
👌❤️🌹
മണ്ണാങ്കട്ടയും കരിയിലയും.. The story retold… അസ്സലായി. Congrats👏👏
❤️❤️❤️👍