ഇന്നലെ എന്റെ വിവാഹ വാര്‍ഷികമായിരുന്നു.
എന്റെ ആഘോഷത്തിന്റെ ഭാഗമായി സഹ പ്രവർത്തകർക്ക് കുറച്ചു മിട്ടായി വാങ്ങി ആ സന്തോഷം അവരുമായി പങ്കിട്ടു. ഒരു കേക്ക് ഒക്കെ വാങ്ങി മുറിച്ചാൽ പത്തു മിനിറ്റ് കൊണ്ട് പരിപാടി കഴിയും എന്നാൽ മിട്ടായി ആകുമ്പോൾ വൈകുന്നേരം ആയാലും പിന്നെയും ഓരോന്ന് കൊടുത്തു ആ ഉന്മാദത്തിൽ അങ്ങനെ കഴിയാം.
അങ്ങനെ ഏതെങ്കിലും മിട്ടായി കൊടുത്താൽ പോരാ എന്തെങ്കിലും സ്പെഷ്യൽ തന്നെ വേണം. അങ്ങനെ ആലോചിച്ചപ്പോഴാണ് ഇത് വരെ തിന്നാഞ്ഞിട്ട് പോലും കാതുകൾ കൊണ്ട് രുചിയറിഞ്ഞ ഒരു മിട്ടായി മനസ്സിലേക്ക് ഇരമ്പിയാർത്തു എത്തിയത്..
ഫോൺ എടുത്തു ജാബിറിനെ വിളിച്ചു
എടാ ആ മിട്ടായി ഏതായിരുന്നു..
ഏത് മിട്ടായി…
നിനക്ക് എന്താ ഭ്രാന്തായോ?
എടാ പണ്ട് നമ്മൾ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ നിന്റെ ഉപ്പ ഗൾഫിന്ന് കൊടുന്ന ആ കടിച്ചാല്‍ പാല് ചീറ്റുന്ന ആ മിട്ടായി”
അവന്റെ ചിരി അപ്പുറത്തു കേട്ടു..
നീ വെച്ചേ ഞാൻ വൈകുന്നേരം വിളിക്കാം നിന്നെ.. ഇവിടെ തിരക്കുണ്ട്.
ശോ… ഇവനിതു… നിരാശയോടെ ഫോൺ വെച്ചെങ്കിലും ആ മിട്ടായിയെ കുറിച്ച് തന്നെ ആയിരുന്നു എന്റെ ചിന്ത
ഒന്ന് രണ്ടു കടകളിൽ ഒക്കെ ഞാൻ കയറിയിറങ്ങി. സെയിൽസിലെ പയ്യൻസ് മുഖത്ത് ചിരി തുടങ്ങിയപ്പോൾ ആ ശ്രമം മെല്ലെ ഉപേക്ഷിച്ചു.
എടക്കഴിയൂർ സ്കൂളിലെ എട്ടാം ക്ലാസ്സ്
വെറും എട്ടല്ല എട്ടു ഐ.
ഓടിയെത്താന്‍ ഓര്‍മ്മകള്‍ ഏറെ
സ്നേഹം കൊണ്ട് വീർപ്പു മുട്ടിച്ച ടീച്ചർമാരും കൂട്ടുകാരും..
സുന്ദരികളായ തരുണീ മണികൾ വിഹരിക്കുന്ന സ്കൂള്‍ മുറ്റം.
കാലത്തിന്റെ കുത്തൊഴുക്കില്‍ ഓരോരുത്തർക്കും നഷ്ടപെട്ടുപോകുന്ന ഇഷ്ടസ്വര്‍ഗം.
ലോട്ട് ലൊടുക്ക സാധനങ്ങള്‍ വില്‍ക്കാന്‍ വരുന്ന ബുധനാഴ്ചക്കാരന്‍..
ഇന്നും ഒന്ന് കണ്ണടച്ചാൽ എനിക്കൊരു നീല ടർപോളിൻ ഷീറ്റ് കാണാം. അടുക്കി വെച്ചിരിക്കുന്ന പാട്ട് പുസ്തകങ്ങൾ കാണാം നാല് കളർ ട്യൂബ് ഉള്ള പേന കാണാം തേന്മാവിൻ കൊമ്പത്തെ ശോഭനയുടെ പടമുള്ള നോട്ട്ബുക്ക് കാണാം.. പോക്കറ്റ് കാൽകുലേറ്റർ കാണാം അങ്ങനെ ഒരുപാട് ആകർഷണീയമായ കുട്ടികൾക്ക് ആവശ്യമുള്ളതും ഇല്ലാത്തതുമായ ഒരു സ്റ്റേഷനറി കട മൊത്തം നിലത്ത് വാരിയിട്ടത് പോലെ സാധനങ്ങള്‍ ഇതൊക്കെ കാണുക എന്നത് തന്നെ എന്നെ സംബന്ധിച്ചിടത്തോളം വളരെ ഉല്ലാസം തരുന്ന ഒരു സംഗതിയാണ്..
അതിനടുത്തു തന്നെ ഒരു ഉന്തു വണ്ടിയിൽ ഉപ്പിലിട്ട മാങ്ങയും നെല്ലിക്കയും കാരറ്റും…. ഒരു ഗ്ലാസ് ജാറിൽ ഞാവൽ പഴങ്ങൾ, സബർജിൽ മുറിച്ചു ഉപ്പും മുളകും വറുത്ത അരിമണി പൊടിച്ചതും ഒന്നിച്ചു ചേർത്ത് മത്തി പൊരിക്കാൻ മസാല പുരട്ടി വെച്ചിരിക്കുന്നത് പോലെ കൃത്യമായി നീളത്തിൽ കഷണങ്ങളാക്കി വെച്ചിരിക്കുന്നത് പിന്നെ വിവിധയിനം മാങ്ങാകൾ..
മാങ്ങയുടെ ഒരു പീസ് എടുത്തു അല്ലെങ്കിൽ ഇങ്ങനെ നടുവേ മുറിച്ചു അതിൽ ഉപ്പും മുളകും പുരട്ടി.. ആഹ… വായില്‍ കപ്പോലോടിക്കാനുള്ള വെള്ളം.. എല്ലാ സ്കൂൾ മുറ്റത്തെയും സ്ഥിരം കാഴ്ചകൾ..
ഇതിലെല്ലാമുപരി ഹംസക്കയുടെ ഓല മേഞ്ഞ മിട്ടായി കട, നിരത്തി വെച്ചിരിക്കുന്ന കുപ്പി ഭരണികളിൽ നിറങ്ങളുടെ ഉത്സവമായി പലവിധ മിട്ടായികൾ പിന്നെ എളന്ത അച്ചാര്‍, കാരക്ക, കമറുകട്ട , ജ്യോതി അച്ചാർ, കടല പരിപ്പ് അങ്ങനെ തുടങ്ങി പാരീസ് മിട്ടായി മുതല്‍ എക്ലയെര്‍ വരെ
അതും ഒരു കൊച്ചു സൂപ്പർമാർക്കറ്റ് തന്നെ കുട്ടികളുടെ സൂപ്പർ മാർക്കറ്റ്.
വെള്ളത്തിൽ ഇട്ട് വെച്ചിരിക്കുന്ന കസ്കസ് ഇട്ടു കൊണ്ടുള്ള ഹംസക്കയുടെ ഒരു സർവ്വത്തു ഉണ്ട് അത് കുടിച്ചാൽ ന്റെ മോനെ ചുറ്റു വട്ടമുള്ളതൊന്നും പിന്നെ കുറച്ചു നേരത്തേക്ക് കാണാൻ പറ്റൂല.
ജാബിര്‍ ഇന്ന് ഭയങ്കര ഉത്സാഹത്തിലാണ്
അവന്റെ ഉപ്പ ഗള്‍ഫില്‍ നിന്നും വന്നിരിക്കുന്നു..
കൊണ്ട് വന്ന സാധനങ്ങളുടെ ഒരു സമഗ്ര വിവരണം തന്നെയാണ് അവിടെ നടക്കുന്നത് അസൂയ മൂത്ത ഞാന്‍ മാമതിനോട് ചെവിയില്‍ പറഞ്ഞു
നുണ’
കിട്ടിയ അവസരം അവനും മുതലാക്കി
അല്ലേടാ സത്യം തന്നെയാ എന്റെ ഉപ്പ വരുമ്പോഴും ഇതെല്ലം കൊണ്ട് വന്നിരുന്നു’ പിന്നെ ജാബിര്‍ പറയാത്ത രണ്ടു മൂന്നു സാധനങ്ങളുടെ ലിസ്റ്റ് കൂടി മാമദു നിരത്തി ഞാന്‍ ഇഞ്ചി കടിച്ച അണ്ണാനെ പോലെയായി… ഈ പറയുന്ന സാധനങ്ങളൊന്നും ഞാന്‍ കണ്ടിട്ടില്ല.
പലതിന്റെയും പേരുകള്‍ പോലും ഇപ്പോഴാണ് കേള്‍ക്കുന്നത്.
എന്റെ വാപ്പ ഒരു പല ചരക്കു കച്ചവടക്കാരനാണ് പാലക്കാട് നിന്നും മാസത്തിലൊരിക്കല്‍ മന്നലംകുന്നിലെ എന്റെ വീട്ടിലെത്തുമ്പോള്‍ ആ ചെറിയ കടലാസ്സു പെട്ടി തുറക്കാന്‍ ഒരു ഉത്സാഹമാണ് മല്ലിയും മുളകും പഞ്ചസാരയും കണ്ണന്‍ ദേവന്‍ ചായപൊടിയും ഒക്കെ ആയിരിക്കും അതില്‍ പിന്നെ ഒരു ചെറിയ പാക്കറ്റ് കടല മിട്ടായിയും വല്ലപ്പോഴും നല്ല പാലക്കാടന്‍ അരി മുറുക്കും അതോടു കൂടി നമ്മുടെ പെരുന്നാള്‍ തുടങ്ങുകയായി…
ഇതൊക്കെ ക്ലാസ്സില്‍ ഇവരുടെ അടുത്ത് വിളമ്പാന്‍ പറ്റുമോ?
മാനം പോകില്ലേ.?
എന്റെ വാപ്പ ഗള്‍ഫില്‍ പോകാത്തതില്‍ ആദ്യമായി എനിക്ക് ദുഃഖം തോന്നിയത് അന്നാണ്.മാമതിന്റെ വിവരണം ജാബിറിന്റെ മുഖത്തെ വെളിച്ചത്തെ തൊല്ല് കെടുത്തിയവോ…? ആവോ?
വിട്ടു കൊടുക്കാന്‍ ജാബിര്‍ തയ്യാറായിരുന്നില്ല
അവന്റെ വിവരണം കളി കോപ്പുകളിലേക്കും അവിടെ നിന്ന് കൊതിയൂറും മിട്ടായി രുചികളിലേക്കും കടന്നു ചെന്നു. കഴിഞ്ഞ ക്ലാസ്സില്‍ ഉമിനീരിനെ കുറിച്ച് പഠിപ്പിക്കാന്‍ ജമീല ടീച്ചര്‍ കൊണ്ടുവന്ന വാളന്‍ പുളിയെക്കാള്‍ ഫലവത്തായത് ജാബിറിന്റെ മിട്ടായി വിവരണമാണ് .
ആഹ പല പല മിട്ടായികള്‍
പല പല രുചികള്‍
വിവിധ തരം പേരുകള്‍
ഞാന്‍ വാ പൊളിച്ചു ഇരിക്കുകയാണ്.
എനിക്കാകെ അറിയാവുന്നത് ഹംസക്കയുടെ പീടികയിലെ മിട്ടായികളാണ് ആ കാര്യം അസന്നിഗ്തമായി പറയാം ഹംസക്കയുടെ പീടികയിലെ എല്ലാ മിട്ടായികളുടെ പേരുകളും ഇന്നും എനിക്ക് കാണാ പാഠമാണ്
ജാബിര്‍ മിട്ടായി വിവരണം തുടരുകയാണ്
ഇതൊക്കെ എത്ര കണ്ടതാ എന്നാ ഭാവത്തിലാണ് മാമത് ഇരിക്കുന്നത് .
“പിന്നെ ഒരു മിട്ടായി ഉണ്ട് കണ്ടാൽ വളരെ ചെറുതാണ്
പക്ഷെ അതൊന്നു ചെറുതായി കടിച്ചാല്‍ വെള്ളം ചീറ്റുന്ന പോലെയാണ് പാല്‍ ചീറ്റുക” ന്റെ മോനെ… പിന്നെ
അതിന്റെ രുചി വിവരണങ്ങൾ.. ആകൃതി.. അനുഭൂതി ഈ വിവരണത്തിൽ ഞാനും മാമദും മാത്രമല്ല ക്ലാസ്സിലെ കുട്ടികളെ മുഴുവൻ വാ പൊളിച്ചിരുത്താൻ ജാബിറിനു കഴിഞ്ഞു.. പിന്നീട് അങ്ങോട്ട് ആ മിട്ടായി തന്നെയാണ് ആ ക്ലാസ്സില്‍ നിറഞ്ഞു നിന്നത് ആ മിട്ടായിയുടെ പേരൊന്നും അവനോര്‍മ്മയില്ല.അല്ലെങ്ങില്‍ അതിന്റെ രുചി വിവരിക്കുന്നതിനിടക്ക് അതിന്റെ പേരു പറയാന്‍ അവനും ചോദിക്കാന്‍ ഞങ്ങളും വിട്ടു പോയിരിക്കുന്നു..
വര്‍ഷം പത്തിരുപതു കഴിഞ്ഞെങ്ങിലും ജാബിറും അവന്റെ ആ മിട്ടായിയും മനസ്സില്‍ നിന്നും മായുന്നില്ല.. എപ്പോള്‍ മിട്ടായി വാങ്ങാന്‍ കയറിയാലും ഈയൊരു മിട്ടായിയുടെ ഓര്‍മ്മ എന്നെ അലട്ടി കൊണ്ടിരുന്നു.ചില ഓർമ്മകൾ അങ്ങനെയാണ് ചെറുപ്പത്തിൽ ഒപ്പം കൂടും ഇറക്കി വിടാൻ കഴിയാത്ത വിധത്തിൽ…
വൈകുന്നേരം ജാബിർ വന്നു ഞങ്ങൾ ഓരോ ചായ കുടിക്കാനിറങ്ങി.. അല്ലേടാ നമുക്ക് ആ മിട്ടായി വാങ്ങണ്ടേ..
ഏത് മിട്ടായി… എടാ ആ കടിച്ചാൽ പാല് ചീറ്റുന്ന…
നിനക്ക് പിരാന്ത് ആടാ എട്ടാം ക്ലാസ്സിൽ മാമദിന്റെ മുന്നിൽ ജയിക്കാൻ വേണ്ടി ഞാൻ എന്തോ പറഞ്ഞെന്ന് കരുതി അതിപ്പോഴും മനസ്സിലിട്ട് നടക്കേ..
ന്റെ പുന്നാര ഫൈസലേ കുട്ടികൾ രണ്ടായില്ലേ… അതും പറഞ്ഞു ചായയുടെ പൈസയും കൊടുത്തു അവനിറങ്ങി പോയി. തിരിഞ്ഞു നിന്ന് ഒരു ചോദ്യവും നീ വരുന്നുണ്ടോ…
പത്തിരുപതു കൊല്ലം മനസ്സിലിട്ട് നുണഞ്ഞ ഒരു മിട്ടായി വായുവിൽ അലിഞ്ഞു പോകുന്നത് നോക്കി ഇതി കർത്തവ്യമൂഢനായി കുറച്ചു നേരം കൂടി
ഞാൻ അങ്ങനെ തന്നെ ഇരുന്നു.
“എന്നാലും എന്റെ ജാബിറെ…!”
ഫൈസി മന്ദലാംകുന്ന്

