ബാലരമയും പൂമ്പാറ്റയും ആയിരുന്നു എന്റെ ആദ്യകാല എഴുത്തു മാതൃകകൾ. ആദ്യമായി ഞാൻ വായിച്ച പുസ്തകങ്ങൾ ഇവയായിരുന്നു. അക്ഷരങ്ങൾ കൂട്ടി വായിക്കാൻ തുടങ്ങിയ നാളുകളിൽ അതിലെ കഥകളൊക്കെ സമപ്രായക്കാരായ, വായിക്കാൻ മടിയുള്ള എന്റെ കസിന്സിനൊക്കെ ഞാൻ വായിച്ചുകൊടുക്കുമായിരുന്നു.. മുഖത്തും ശബ്ദത്തിലും എല്ലാ ഭാവങ്ങളും നവരസങ്ങളുമെല്ലാം വിരിയിച്ചു ഞാൻ വായിക്കുന്നത് കേട്ട് വെക്കേഷന് അവർ വായും പൊളിച്ച് നോക്കിയിരിക്കുമായിരുന്നു.
വിക്രമാദിത്യ കഥകൾ, പഞ്ചതന്ത്രകഥകൾ, ബാലരമ അമർചിത്രകഥ തുടങ്ങിയ പുസ്തകങ്ങളൊക്കെ ആന്റിയുടെ വീട്ടിൽ വെക്കേഷന് പോവുമ്പോഴാണ് പുസ്തകപ്പുഴുവായ ഞാൻ വായിക്കുക. കയ്യിൽ കിട്ടിയ എന്തും.. കപ്പലണ്ടി പൊതിഞ്ഞു തരുന്ന വാരികയിലെ ഏടുകൾ പോലും ഞാൻ വെറുതെ വിട്ടിരുന്നില്ല. വീട്ടിൽ ഡാഡി വാങ്ങിക്കൊണ്ടു വന്നിരുന്ന മനോരമ ആഴ്ചപ്പതിപ്പിലെ തുടർ നോവലുകളും ലേഖനങ്ങളും വള്ളി പുള്ളി വിടാതെ വായിക്കുമായിരുന്നു. സുധാകർ മംഗളോദയം, കോട്ടയം പുഷ്പനാഥ് ഇവരുടെയൊക്കെ തുടർനോവലുകൾ വായിക്കുമ്പോൾ തന്നെ കെ. എം. മാത്യുവിന്റെ മനശ്ശാസ്ത്രജ്ഞനോട് ചോദിക്കുക പോലെയുള്ള പംക്തികളും ഞാൻ വായിച്ചിരുന്നു. വനിത, ഗൃഹലക്ഷ്മി, സ്നേഹസേന, വിശുദ്ധരുടെ ജീവിതകഥകൾ, ബാലമംഗളം, മനോരമ ദിനപത്രം, ഗ്രിംമ്സ് ഫെയറി ടെയില്സ്, റീഡേഴ്സ് ഡൈജസ്റ്റ്, മിഷ മാഗസിൻ ഇതെല്ലാം കുട്ടി-കൗമാരക്കാല വായനയിൽ ഉൾപ്പെട്ടിരുന്നവയാണ്.
ആദ്യമായി എഴുതി തുടങ്ങിയത് പത്തു വയസ്സിലോ മറ്റോ ആയിരുന്നെന്ന് തോന്നുന്നു. ഒരു ഡിറ്റക്റ്റീവ് കഥ ആയിരുന്നു അത് എന്നാണോർമ്മ. കുറച്ചു നാളുകൾക്കുള്ളിൽ തന്നെ എഴുതിയതിൽ തൃപ്തി പോരാതെ അത് ചവറ്റുകുട്ടയിൽ നിക്ഷേപിക്കുകയും ചെയ്തു. സ്കൂളിലെ ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ എടുത്തു ഒരാഴ്ചയ്ക്കകം വായിച്ചു തിരിച്ചേൽപ്പിക്കണമായിരുന്നു. അങ്ങനെ വായിച്ച പല ഇംഗ്ലീഷ് പുസ്തകങ്ങളും എന്നെ സ്വാധീനിച്ചിട്ടുണ്ട്. മലയാളത്തിൽ ആയിരുന്നു ആദ്യം എഴുതിത്തുടങ്ങിയതെങ്കിലും ഇംഗ്ലീഷ് പുസ്തകങ്ങളോടായിരുന്നു പണ്ടുമുതൽക്കേ എനിക്ക് പ്രതിപത്തി. എന്നെങ്കിലും ഒരിക്കൽ ഒരു പുസ്തകം എഴുതണമെന്നും ഒരു ബാലസാഹിത്യ രചയിതാവ് ആകണമെന്നും ഒരുപാട് ആഗ്രഹിച്ചിരുന്നു.
ഇംഗ്ലീഷ് സാഹിത്യമെടുത്ത് ബിരുദപഠനത്തിന് ചേർന്നപ്പോഴാണ് ഇംഗ്ലീഷ് സാഹിത്യത്തിലെ പല പ്രശസ്ത കൃതികളും വായിക്കുന്നത്. അമേരിക്കൻ ലിറ്ററേച്ചറും ഇന്ത്യൻ റൈറ്റിംഗ് ഇൻ ഇംഗ്ലീഷും പഠനവിഷയങ്ങൾ ആയിരുന്നതിനാൽ അങ്ങനെ രചിക്കപ്പെട്ടിട്ടുള്ള അനവധി പുസ്തകങ്ങളും വായിച്ചു. ആംഗലേയ സാഹിത്യത്തോടുള്ള മമത കുടുംബപരമായി ലഭിച്ചിട്ടുള്ളതായിരുന്നു – എന്റെ ഒരു അമ്മാവനും ഒരു പിതൃസഹോദരിയും ഇംഗ്ലീഷ് ഐച്ഛികവിഷയമായി എടുത്തു പഠിച്ച ബിരുദാനന്തരബിരുദധാരികളാണ്. അവരുടെ പേർസണൽ കളക്ഷനിൽ നിന്നാണ് ഞാൻ പല വിഖ്യാത ആംഗലേയ സാഹിത്യകൃതികളും വായിച്ചിട്ടുള്ളത്.
ഏതൊരു ഇംഗ്ലീഷ് ലിറ്ററേച്ചർ വിദ്യാർത്ഥിയെയും പോലെ വില്യം ഷേക്‌സ്പിയറിന്റെ നാടകങ്ങൾ എന്നെ സ്വാധീനിച്ചിട്ടുണ്ട്. അതു പോലെ തന്നെ കാല്പനിക കവികളായ വേർഡ്‌സ്‌വർത്ത്, ഷെല്ലി, കീറ്റ്‌സ് എന്നിവരുടെ കവിതകളും എന്റെ കവിതാരചനയ്ക്കു പ്രചോദനമേകി. എന്നാൽ നോവൽ വായനയാണ് ഞാൻ ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്നത്. ജെയിൻ ഓസ്റ്റിൻ എന്ന നോവലിസ്റ്റിന്റെ “പ്രൈഡ് ആൻഡ് പ്രെജുഡീസ് ” എന്ന റൊമാന്റിക് നോവൽ എന്നിൽ വരുത്തിയ സ്വാധീനം ഏറെ വലുതായിരുന്നു. അതിലെ ഡാർസിയും എലിസബത്തും എന്റെ ടീനേജ് ദിവാസ്വപ്നങ്ങൾക്കു നല്ല മിഴിവേകി. ഇതിനോടകം അവർ ജീവിച്ചിരുന്ന വിക്ടോറിയൻ കാലഘട്ടത്തോടും ജീവിതരീതികളോടും അവരുടെ കലകളോടും മറ്റു എഴുത്തുകാരോടുമൊക്കെ ഒരു ആഭിമുഖ്യം തോന്നിത്തുടങ്ങിയിരുന്നു. ജെയിൻ ഓസ്റ്റിനോടുള്ള ആരാധന മൂത്ത് അവരുടെ മറ്റു കൃതികളായ “സെൻസ് ആൻഡ് സെന്സിബിലിറ്റി “, “പെർസ്യൂവേയ്ഷൻ “, “മാൻസ്ഫീൽഡ് പാർക് “. “എമ്മ ” എന്നിവയൊക്കെ തേടിപ്പിടിച്ചു വായിച്ചു
ജീവിതാഭിലാഷമായ ആ പുസ്തകത്തിന്റെ രചനാ പണിപ്പുരയിലാണ് ഇപ്പോൾ ഞാൻ. ഇതിലെ ഒരു എഴുത്തുരീതിക്കും അവലംബമായി ഞാൻ വച്ചിരിക്കുന്നത് പക്ഷേ ജെയിൻ ഓസ്റ്റിനെ അല്ല.. ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ “വൺ ഹൺഡ്രഡ് ഇയേഴ്സ് ഓഫ് സോളിറ്റിയൂഡ് “, പാവ്‌ലോ കൊയ്‌ലോയുടെ “ദി ആൽകെമിസ്റ്റ് “, ഏർനെസ്റ്റ് ഹെമിങ്‌വേയുടെ “ദി ഓൾഡ് മാൻ ആൻഡ് ദി സീ ” എന്നീ വിശ്വവിഖ്യാത പുസ്തകങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് എന്റെ പുസ്തകരചന. എന്നെ സ്വാധീനിച്ചിട്ടുള്ള മറ്റു ഇംഗ്ലീഷ് രചനകളും എഴുത്തുകാരും – ഖാലിദ് ഹുസ്സയിനിയുടെ “എ തൗസൻഡ് സ്പ്ളെൻഡിഡ് സൺസ് “, “ബുക്ക് തീഫ് “, “വുതറിങ് ഹൈറ്റ്സ് “, “ലിറ്റിൽ വിമൻ “, മാർക്ക് ട്വയിനിന്റെ “ഹക്കിൾബെറി ഫിൻ “, സ്വിഫ്റ്റിന്റെ “ഗല്ലിവേർസ് ട്രാവെൽസ് “, ഝുംപ ലാഹിരിയുടെ “ദി നെയിം സെയ്ക് ” തുടങ്ങിയവ ആണ്.
എഴുത്തിന്റെ ഇനിയങ്ങോട്ടുള്ള വഴിയിൽ ഞാനും എന്റെ എഴുത്താളായ ജെയിൻ ഓസ്റ്റിൻ വായനകളും എന്റെ കൃതികൾക്ക് കൂടുതൽ സ്വീകാര്യത വരുത്താൻ ഇടവരുത്തട്ടെ എന്ന് ആത്മാര്ഥമായി ആഗ്രഹിക്കുന്നു.
✍️സ്മിത പൗലോസ്


13 Comments
വിശാലമായ വായനയും മികച്ച എഴുത്തും…. ആശംസകൾ🌹💐
🙏❤️
Thank you 🙏
നല്ല രചന. പരന്ന വായന നല്ല എഴുത്തിന് കളമൊരുക്കി.
അഭിനന്ദനങ്ങൾ!👏
❤
Thank you 🙏
മനോഹരം ❤️
🙏❤️
സ്മി, നല്ല ഭാഷ. വായനയുടെ സമൃദ്ധി എഴുത്തിലും കാണാനുണ്ട്. ജയിൻ ഓസ്റ്റിന്റെ മാൻസ്‌ഫീൽഡ് പാർക്ക് ഇനിയും വായിക്കപ്പെടാതെ എന്റെ ലൈബ്രറിയിൽ ഉണ്ട്. ഈ കുറിപ്പ് വായിച്ചിട്ട് എനിക്ക് ആ പുസ്തകം എടുത്തു വായിക്കാൻ തോന്നുന്നു.
നന്ദി സിൽവി ഈ പ്രോത്സാഹനത്തിന് 🙏
സ്മി, നല്ല ഭാഷ. വായനയുടെ സമൃദ്ധി എഴുത്തിലും കാണാനുണ്ട്. ജയിൽ ഓച്ചിറ മാര്‍ക്ക് ഇനിയും വായിക്കപ്പെടാതെ എന്റെ ലൈബ്രറിയിൽ ഉണ്ട്. ഈ കുറിപ്പ് വായിച്ചിട്ട് എനിക്ക് ആ പുസ്തകം എടുത്തു വായിക്കാൻ തോന്നുന്നു.
കൂട്ടക്ഷരങ്ങളിലെ എന്റെ ആദ്യ എഴുത്ത് ❤️
ഗംഭീരം ഈ അരങ്ങേറ്റം <3
Thank you 🙏