അക്ഷരങ്ങൾക്കും വായനകൾക്കും മുമ്പേ എന്നെ കഥകളുടെ വിസ്മയിപ്പിക്കുന്ന ലോകത്തിലേക്ക് കൂട്ടിക്കൊണ്ട് പോയ ആള് ചന്ദ്രിക ടീച്ചറാണ്. അന്ന് എൻ്റെ ഗ്രാമത്തിലെ ഒരേ ഒരു നേഴ്സറിസ്കൂളായ ബാപ്പുജി നേഴ്സറി സ്ക്കൂളും അവിടുത്തെ ചന്ദ്രിക ടീച്ചറുമായിരുന്നു ഞങ്ങളുടെ അക്ഷര കവാടം എന്ന് തന്നെ പറയാം.
സ്വരാക്ഷരങ്ങൾ പഠിപ്പിച്ച് തരുന്നതിനും മുമ്പേ കഥകൾ പറഞ്ഞ് തന്ന് വിസ്മയങ്ങളുടെ മാന്ത്രികലോകത്തേക്ക് കൂട്ടികൊണ്ട് പോയിട്ട് ടീച്ചർ ഞങ്ങളോട് പറഞ്ഞു, അക്ഷരങ്ങൾ പഠിച്ചാൽ വായിക്കാൻ പഠിക്കാം, വായിക്കാൻ പഠിച്ചാൽ ഇതുപോലെ നൂറ് നൂറ് കഥകൾ വായിച്ച് രസിക്കാം എന്ന്. ഒരു എഴുത്താൾ അല്ലായിരുന്നുവെങ്കിലും വായനയോടുള്ള ഇഷ്ടത്തിൻ്റെ വിത്ത് കുഞ്ഞു മനസ്സിൽ പാകി തന്നത് ചന്ദ്രിക ടീച്ചറായിരുന്നു.
അക്ഷരങ്ങൾ ഉരുവിട്ടും വാക്കുകൾ കൂട്ടിവായിച്ചും, വായിച്ചതും ചൊല്ലി കേട്ടതും എഴുതി പഠിച്ചും പ്രൈമറി സ്ക്കൂളിൽ പഠിക്കുന്ന കാലം. കല്ല് പെൻസിലിന് ശേഷം കടലാസ് പെൻസിലും പിന്നീട് മഷി നിറയ്ക്കുന്ന പേനയും ഗമയോടെ എൻ്റെ പുസ്തകസഞ്ചിയിലും സ്ഥാനം പിടിച്ചു. ആ കാലത്താണ് കുഞ്ഞപ്പൻ ചേട്ടൻ്റെ മുറുക്കാൻ കടയിൽ വലിച്ച്കെട്ടിയ ഒരു ചരടിൽ മാറി മാറി തൂങ്ങി കിടന്നിരുന്ന പൂമ്പാറ്റയും ബാലരമയും ബാലമംഗളവും അമർചിത്രകഥകളും എന്നെ ഏറെ കൊതിപ്പിച്ചത്. പക്ഷേ കൊതിയോടെ നോക്കി നില്ക്കാമെന്നല്ലാതെ അതൊരെണ്ണം മേടിച്ച് വായിക്കുക എന്നത് നടക്കാത്ത ആഗ്രഹങ്ങളിൽ ഒന്ന് മാത്രമായിരുന്നു.
അന്ന് എൻ്റെ ഉറ്റ കളിക്കൂട്ടുകാരായിരുന്നു മറിയാമ്മയും തൊമ്മനും. മറിയാമ്മ എന്നേക്കാൾ രണ്ട് വയസിന് ഇളയതും മറിയാമ്മയുടെ അനുജൻ തൊമ്മൻ പിന്നെയും രണ്ട് മൂന്ന് വയസിന് ഇളയതും.
അവർ ഞങ്ങളുടെ ഒരേ ഒരു അയല്പക്കത്ത്കാർ മാത്രമായിരുന്നില്ല, അവരുടെ വീട്ടിലെ റബ്ബർ വെട്ടുകാര് കൂടിയായിരുന്നു എൻ്റെ അപ്പനും അമ്മയും. അതുകൊണ്ട് തന്നെ അവരുടെ വീട്ടിൽ കളിക്കാൻ പോകുന്നതിന് എനിക്ക് വീട്ടിൽ നിന്ന് ചില വ്യവസ്ഥകളും നിയന്ത്രണങ്ങളും ഒക്കെയുണ്ടായിരുന്നു. അവര് വിളിച്ചാൽ മാത്രമേ അങ്ങട് ചെല്ലാവൂ, മുറ്റത്ത് ഇരുന്ന് മാത്രേ കളിക്കാവൂ, വീട്ടിനകത്ത് ഒന്നും കയറിയേക്കരുത്, പിള്ളേര് നിർബന്ധിച്ച് ഉള്ളിലേക്ക് കയറ്റിയാൽ തന്നെ കാലിലെ ചെളിയൊന്നും ചവിട്ടി കയറ്റിയേക്കരുത്, അകത്ത് അധികനേരം നിൽക്കരുത്, വിലകൂടിയ ഇരിപ്പിടങ്ങളിലൊക്കെ വലിഞ്ഞ് കയറി ഇരുന്നേക്കരുത്, കൗതുകം തോന്നിപ്പിക്കുന്ന എന്തെങ്കിലും സാധനം കണ്ടാൽ അതിലേക്ക് തന്നെ മിഴിച്ച് നോക്കി നിൽക്കരുത്, എന്തെങ്കിലും കഴിക്കാൻ തന്നാൽ വേണ്ട എന്ന് പറയണം, നിർബന്ധിച്ചാൽ ഇപ്പോ കഴിച്ചിട്ട് വന്നതേ ഉള്ളൂവെന്ന് പറയണം, അവര് ഭക്ഷണം കഴിക്കുന്ന നേരമാകുമ്പോഴേക്കും കളി നിർത്തി വീട്ടിൽ പോന്നേക്കണം തുടങ്ങി ഒരു പിടി നിർദ്ദേശങ്ങൾ തന്നാണ് എന്നെ അവിടേക്ക് കളിക്കാൻ വിട്ടിരുന്നത്.
അപ്പൻ്റെയും അമ്മയുടെയും അഭിമാനത്തിന് കോട്ടം തട്ടുമല്ലോ എന്നതൊന്നും ഞാൻ ചിന്തിച്ചില്ലങ്കിലും, വീണ്ടും കളിക്കാൻ വിട്ടില്ലങ്കിലോ എന്ന് പേടിച്ച് ആ നിർദ്ദേശങ്ങളെല്ലാം ആവതും പാലിച്ചു. പക്ഷേ ഒരു ദിവസം ഒളിച്ച് കളിക്കുന്നതിനിടയിൽ ആ വീടിൻ്റെ മച്ചിൻ്റെ മുകളിൽ ഞാനൊരു വലിയ നിധി കണ്ടു. അതോടെ അപ്പൻ്റെയും അമ്മയുടെയും നിർദ്ദേശങ്ങളിൽ പലതും മറക്കുകയും ചെയ്തു.
അവര് വായിച്ച് കഴിഞ്ഞ് ആക്രികാർക്ക് കൊടുക്കാനായി കൂട്ടിയിട്ടിരിക്കുന്ന ഒരു കുന്നോളം മാസികകളും വാരികകളും. ആ കൂടെ കുഞ്ഞപ്പൻ ചേട്ടൻ്റെ മുറുക്കാൻ കടയിൽ അന്നുവരെ എന്നെ കൊതിപ്പിച്ച് കൊണ്ട് തൂങ്ങി കിടന്നിരുന്ന സകല ബാലരമയും പൂമ്പാറ്റയും ബാലമംഗളവും ചിത്രകഥകളും എല്ലാമുണ്ട്.
അവിശ്വസനീയതയോടെ ഞാനാ നിധിക്കൂമ്പാരത്തിനരികിലേക്ക് മുട്ടുകുത്തി. മച്ചിൻപുറത്ത് പൊടിപിടിച്ച് കിടന്നിരുന്ന ആ പുസ്തക കൂമ്പാരത്തിനെ ഒരു പൂജ്യവസ്തുവിനെ സ്പർശിക്കുംമ്പോലെ എൻ്റെ കുഞ്ഞികൈകൾ തൊട്ടു. പിന്നീട് ഞാൻ കളിക്കാനായി മറിയാമ്മയുടെ വീട്ടിലല്ലാതെ വേറെവിടെയും പോയിട്ടില്ല. ആ മച്ചിൻപുറം മനസ്സിൽ കണ്ട് ദിവസവും ഞാനങ്ങോട്ട് ചെന്നു. പോരുമ്പോൾ കൈയ്യിൽ കൊള്ളാവുന്ന പുസ്തകങ്ങൾ ചോദിച്ച് എടുത്ത് കൊണ്ട് പോന്നു. വീട്ടിലെത്തിയാൽ ഒറ്റയിരിപ്പിൽ വായിച്ച് തീർക്കാനുള്ള വ്യഗ്രതയാണ്.
അങ്ങനെ മറിയാമ്മയുടെ വീട്ടിലെ മച്ചിൻപുറത്ത് നിന്നാണ് എൻ്റെ വായനയോടുള്ള ആക്രാന്തത്തിൻ്റെ തുടക്കം. ബാലമാസികകളിൽ നിന്ന് ആഴ്ചപതിപ്പുകളിലേക്കും മാസികകളിലേക്കും എൻ്റെ ആക്രാന്തം നീണ്ടു. ഓരോ പുസ്തകങ്ങളും എനിക്ക് ഓരോ വിസ്മയങ്ങളായിരുന്നു. വിസ്മയങ്ങളുടെ വലിയ വായനകൾ വളരെ ദൗർലഭ്യമായിരുന്ന എനിക്ക് അന്ന് അച്ചടിമഷി പുരണ്ട ഒരു കടലാസ്കീറ് പോലും അമൃതായിരുന്നു. പലചരക്ക് കടയിൽ നിന്ന് പലവ്യഞ്ജനങ്ങൾ പൊതിഞ്ഞ് കൊണ്ടുവരുന്ന കടലാസ് കഷണങ്ങൾ അമ്മ കത്തിച്ച് കളയുന്നതിന് മുമ്പേ അടുപ്പിൻ തറയിൽ വച്ച് ചുളിവ് നിവർത്തി വായിക്കുമായിരുന്നു. പഞ്ചസാരപ്പൊതി അഴിച്ച കടലാസിൽ പറ്റിപ്പിടിച്ചിരിക്കുന്ന പഞ്ചാരതരികൾ തിന്നാനെത്തിയ കുഞ്ഞനുറുമ്പുകളെ തട്ടിതെറിപ്പിച്ച് കളഞ്ഞ് നനവ് പടർന്ന് പിടിച്ച അക്ഷരങ്ങളെപ്പോലും ഞാൻ ഒഴിവാക്കിയില്ല.
സ്ക്കൂളിൽ പോകുന്ന വഴിക്കായിരുന്നു ഞങ്ങളുടെ നാട്ടിലെ കലാസാസ്ക്കാരിക കേന്ദ്രമായിരുന്ന വായനശാല. അന്ന് സർവ്വസാധാരണമായിരുന്ന ആൺമേൽക്കോയ്മയായിരുന്നോ, അതോ അടുക്കളയിലെ ചുവരുകൾക്കുള്ളിലേക്ക് ഇഷ്ടങ്ങളെ സ്വയം തളച്ചിടുന്ന സ്ത്രീകൾ അധികമായിരുന്നത് കൊണ്ടോ എന്നറിയില്ല എപ്പോഴും ആളുകൾ ഒത്ത് കൂടിയിരുന്ന, ധാരാളം പുസ്തകങ്ങൾ ഉള്ള ആ വായനശാലയിൽ ഒരു സ്ത്രീ സാന്നിദ്ധ്യം പോലും ഞാനന്ന് കണ്ടിട്ടില്ല.
ആ വായനശാലയിലേക്ക് കയറിച്ചെന്ന് ഇഷ്ടപ്പെട്ട പുസ്തകങ്ങൾ തിരഞ്ഞെടുത്ത് വായിക്കുക എന്നതായിരുന്നു എൻ്റെ ചെറുപ്പകാലത്തെ നടക്കാതെ പോയ ആഗ്രഹങ്ങളിൽ ഏറ്റവും വലുത്.
എങ്കിലും ആരുടെയൊക്കെയോ പക്കൽ നിന്ന് വായ്പ മേടിച്ച് വായിച്ച പുസ്തകങ്ങളിലെ അക്ഷരങ്ങൾക്കിടയിൽ നിന്ന് എൻ്റെ മനസ്സ് കീഴടക്കിയ ആദ്യത്തെ എഴുത്താൾ ബേപ്പൂർ സുൽത്താൻ എന്ന വൈക്കം മുഹമ്മദ് ബഷീറായിരുന്നു.
ആയിടയ്ക്കാണ് അന്ന് ഒരു രൂപ മാത്രം വിലയുണ്ടായിരുന്ന മംഗളം ആഴ്ച്ചപതിപ്പും മനോരമ ആഴ്ചപതിപ്പും എൻ്റെ വീട്ടിലും മേടിക്കാൻ തുടങ്ങിയത്.
മാത്യു മുറ്റത്തിൻ്റെ ആലിപ്പഴവും അഞ്ച് സുന്ദരികളും ഒക്കെ അയലോക്കത്തെ പെണ്ണുങ്ങൾക്കിടയിൽ വരെ ചർച്ച നടന്ന കാലം. എന്തോ ആ നോവലുകളൊന്നും എന്നെ വിസ്മയിപ്പിച്ചില്ല. കോട്ടയം പുഷ്പനാഥിൻ്റെ രക്തരക്ഷസ്സിന് എൻ്റെ വായനയ്ക്ക് വേണ്ടിയുള്ള ദാഹത്തെ ശമിപ്പിക്കുവാൻ ഒട്ടും ആയില്ല. അപ്പോഴാണ് ജോയ്സി എഴുതുന്ന ഒരു നോവൽ വായിച്ച് തുടങ്ങിയത്.
കാണാ പൊന്നും ഓമനതിങ്കൾ പക്ഷിയും മഞ്ഞുരുകും കാലവും ഒക്കെ വായിച്ച് ജോയ്സി എന്ന പേരിനോട് പോലും എനിക്ക് ആരാധന തോന്നിപോയി. ഞാൻ കാണാത്ത ജോയ്സിക്ക് എൻ്റെ സങ്കൽപ്പത്തിൽ ഞാനൊരു രൂപം മെനഞ്ഞു. സെറ്റ് മുണ്ടും നേര്യതും ധരിച്ച്, വിടർത്തിയിട്ട നീണ്ട മുടിയും, നെറ്റിയിൽ നനവുണങ്ങാത്ത ചന്ദനക്കുറിയുമണിഞ്ഞ് തുളസിക്കതിരിൻ്റെ നൈർമ്മല്യം മുഖത്ത് പ്രസരിക്കുന്ന ജോയ്സി എനിക്ക് വേണ്ടി നോവലുകൾ എഴുതുന്നത് ഞാൻ ഭാവനയിൽ കണ്ടു.
ഞാൻ ഏറെ ഇഷ്ടപ്പെട്ട ലോറി തെരുവും ലോറിക്കാരൻ നോബിളും പ്രബലനും കാവൽമാടവും ഒക്കെ വായിച്ച് ജോസി വാഗമറ്റം എന്ന എഴുത്ത്കാരന് നല്ല ഉശിരുള്ള ആണിൻ്റെ രൂപമാണ് ഭാവനയിൽ കൊടുത്തത്.
പിന്നീട് സി വി നിർമ്മല എന്ന എഴുത്ത്കാരി ആഴ്ചപതിപ്പിലൂടെ എൻ്റെ മനസ് കീഴടക്കിയപ്പോൾ നല്ല കഴിവും തൻ്റേടവുമുള്ള പെൺകരുത്തിൻ്റെ രൂപമാണ് അവർക്ക് നൽകിയത്.
പിന്നെയും എത്രയോ കാലങ്ങൾക്ക് ശേഷം എന്നെ വായനയിലൂടെ ഭ്രമിപ്പിച്ച ജോയ്സിയും ജോസി വാഗമറ്റവും സി വി നിർമ്മലയും ഒരാൾ തന്നെയാണ്, ജോയ്. സി എന്ന എഴുത്ത്കാരൻ്റെ വിവിധ തൂലിക നാമങ്ങളായിരുന്നു അതെല്ലാം എന്നറിഞ്ഞ് ഞാൻ തകർന്ന് പോയി. ഞാൻ കബളിപ്പിക്കപ്പെട്ടു എന്ന തോന്നലാണുണ്ടായത്.
പണി എടുത്ത് സ്വന്തമായി ഉണ്ടാക്കുന്ന പൈസ സ്വതന്ത്രമായി ഉപയോഗിക്കാനുള്ള അവസരം കിട്ടിയപ്പോൾ ഞാൻ എനിക്ക് വേണ്ടി ആദ്യം വാങ്ങിയത് ഒരു പുസ്തകമായിരുന്നു. ഓ വി വിജയൻ്റെ ഖസാക്കിൻ്റെ ഇതിഹാസം.
നീണ്ട 28 വർഷങ്ങൾക്ക് ശേഷം എൻ്റെ വായനയുടെ പുനരാരംഭംകൂടിയായിരുന്നു അത്.
കഴിഞ്ഞ് പോയ 28 വർഷങ്ങളിൽ രക്ഷിക്കണമേ എന്നൊരു ഉൾകരച്ചിലോടെ വിശുദ്ധ വേദപുസ്തകം വായിച്ചിരുന്നതൊഴിച്ചാൽ വേറൊന്നും ഞാൻ വായിച്ചിട്ടുണ്ടായിരുന്നില്ല.
പിന്നീട് ആഗ്രഹിച്ച പുസ്തകങ്ങൾ ഒന്നൊന്നായി വാങ്ങിച്ചു വായിച്ച് തുടങ്ങി, എം ടി യും ഒ. വി വിജയനും എസ് കെ പൊറ്റക്കാടും മാധവിക്കുട്ടിയും എല്ലാം മഹാമേരുക്കളായി എൻ്റെ മുന്നിൽ മാനം മുട്ടെ നിന്നു. എങ്കിലും ചിദംബര സ്മരണ എന്ന പുസ്തകം വായിച്ച് ഒരു മുടിയനായ പുത്രൻ്റെ കഴുകി ശുദ്ധീകരിച്ച ഹൃദയത്തെ ഞാൻ കണ്ടു. എഴുത്തിൻ്റെ സത്യസന്ധതയെ ഇഷ്ടപ്പെടുന്ന എനിക്ക് ബാലചന്ദ്രൻ ചുള്ളിക്കാട് ഏറെ പ്രിയപ്പെട്ട എഴുത്താളായി.
പെൺകരുത്തിൻ്റെ പ്രതീകമായി ആരാച്ചാരും കെ ആർ മീരയും എൻ്റെ ഹൃദയത്തിലിടം പിടിച്ചു. ചേതനയെന്ന കഥാപാത്രം ഒരിക്കലും ഇറങ്ങി പോകാത്ത വണ്ണം എൻ്റെ മനസ്സിൽ വേരുറപ്പിച്ചു.
കരിങ്കല്ല് പോലൊരു പെണ്ണാണ് നീ എന്ന് കുറ്റപ്പെടുത്തലായും അഭിനന്ദനമായും ഒരുപാട് പേരിൽ നിന്ന് ഞാൻ കേട്ടിട്ടുണ്ട്. കരിങ്കൽ പാളികൾ പൊളിച്ച് കളഞ്ഞ് എൻ്റെ മനസ്സിനെ ഒരു മെഴുക് പോലെ ഉരുക്കി കളഞ്ഞ പുസ്തകമായിരുന്നു ബെന്യാമിൻ്റെ ആടുജീവിതം. നജീബിനൊപ്പം ഞാൻ മരുഭൂമിയിലും മസ്രയിലും അലഞ്ഞു. വായനയുടെ തീവ്രതയേറിയ അനുഭവം മരുഭൂമിയിലെ ചൂട് പോലെ എന്നെ പൊള്ളിച്ചു. നജീബിനൊപ്പം എൻ്റെ തൊണ്ടയും വരണ്ടുണങ്ങി. വെള്ളം അമിതമായി ഉപയോഗിച്ച് കളഞ്ഞതോർത്ത് ഞാൻ സ്വയം കുറ്റപ്പെടുത്തി. ഈ ആടുകൾക്കിടയിൽ നജീബിനൊപ്പം ഞാനും ഒടുങ്ങുമെന്ന് ഭയപ്പെട്ടു.
എൻ്റെ കൈയ്യിൽ ബെന്യാമിൻ എന്ന എഴുത്ത്കാരൻ എഴുതിയ പുസ്തകമാണന്നും ഞാനത് വായിക്കുകയാണന്നും മറന്ന് വായനയ്ക്കിടയിൽ പലപ്പോഴും വാതിലടച്ചിട്ടിരുന്ന് ഞാൻ ‘ഉറക്കെ കരഞ്ഞു. എൻ്റെ ഹൃദയവ്യഥ ഒഴുക്കികളയാൻ ഞാൻ പരവേശം കൊണ്ടു. ആദ്യമായി ഞാൻ വായിച്ച ഒരു കഥാപാത്രത്തെ നേരിൽ കാണാൻ കൊതിച്ചു. മനസ് പൊള്ളി പിടഞ്ഞ വായനാനുഭവം തന്ന ആടുജീവിതം രചിച്ച ബെന്യാമിൻ എൻ്റെ പ്രിയപ്പെട്ട എഴുത്താൾ ആയി.
വായനക്കാരൻ്റെ ഹൃദയം കൈയ്യടക്കുന്നവനാവണം നല്ല ഒരു എഴുത്താൾ. എൻ്റെ ഹൃദയം കൈയ്യടക്കുവാനായി ഇനിയും നല്ല എഴുത്ത് കാർ വരട്ടെ !
#എൻ്റെരചന
#എൻ്റെ പ്രിയപ്പെട്ട എഴുത്താൾ


7 Comments
👍👌💯❤️🙏
അച്ചടിമഷി പുരണ്ട ഒരു കടലാസ്കീറ് പോലും അമൃതായിരുന്നു ….woww
എന്നതുമാത്രമാണ് വായിച്ചുകൂട്ടിയിരിക്കുന്നത് !!
🥰🥰 സ്നേഹം ദീപാ
നീണ്ട blog പലതും പറഞ്ഞു, ബാലകൃതികൾ കൊണ്ടുവന്നു വായിക്കുന്ന പെൺകുട്ടി മനസ്സിൽ സ്പർശിച്ചു. സ്വന്തം വരുമാനമായപ്പോൾ പുസ്തകങ്ങൾ വാങ്ങുന്ന പുസ്തകപ്രേമിയെ ഒത്തിരി ഇഷ്ടമായി. തുടരുന്ന വായന മുന്നോട്ടുള്ള എഴുത്തിന് ഊർജമാകട്ടെ !
👏❤
Joye ❤️🙏👍
തീവ്രം ഹൃദ്യം
silvy❤️🙏👍